Pages

Sunday, April 01, 2018

സൌഹൃദം പൂക്കുന്ന വഴികള്‍ - 3

സൌഹൃദം പൂക്കുന്ന വഴികള്‍ - 2
               ജോയലിന്റെ വീട്ടില്‍ നിന്നും കാലടിയിലേക്ക് മടങ്ങുമ്പോള്‍ എന്റെ ഫോണ്‍ റിംഗ് ചെയ്തു - പരിചയമില്ലാത്ത നമ്പറില്‍ നിന്നുള്ള ഒരു വിളി.

“ഹലോ...ആബിദ് മാഷല്ലേ?” വിളിയന്‍ ചോദിച്ചു

“അതേ...”

“ഹാവൂ...സമാധാനായി...ഇപ്പോഴെങ്കിലും മാഷെ കിട്ടിയല്ലോ...”

“ഞാന്‍ യാത്രയിലാ...ആരാ ഇത്?” ഞാന്‍ ചോദിച്ചു.

“എനിക്ക് കുറച്ചധിക നേരം മാഷോട് സംസാരിക്കണം...അതിന് എപ്പോള്‍ വിളിക്കണം?” വിളിയന്റെ അടുത്ത ചോദ്യം.

“പത്ത് മണി കഴിഞ്ഞ് വിളിച്ചോളൂ...”

ഞാന്‍ കാലടി കോളെജിന്റെ ഗേറ്റില്‍ എത്തിയതും വീണ്ടും വിളി എത്തി.

“മാഷെ...എന്റെ പേര് സൈഫുദ്ദീന്‍...ഓര്‍മ്മയുണ്ടാവില്ല എന്നറിയാം... 22 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മാഷുടെ ഒരു വിദ്യാര്‍ത്ഥി. ഞങ്ങളുടെ ആദ്യത്തെ കമ്പ്യൂട്ടര്‍ മാഷ് ആണ് നിങ്ങള്‍....”

“ഓ...അരിമ്പ്ര ഹൈസ്കൂള്‍...”

“അതേ...നിങ്ങളെ കിട്ടാന്‍ ഒരു പാട്, ഒരു പാട് കഷ്ടപ്പെട്ടു...ഇപ്പോള്‍ കിട്ടിയപ്പോള്‍ വളരെ വളരെ സന്തോഷം...എങ്ങനെയോ കിട്ടിയ ലാന്റ് ലൈനില്‍ വിളിച്ച് നിങ്ങളെ നമ്പര്‍ വാങ്ങി...പക്ഷെ അത് വേറെ ആര്‍ക്കോ ആണ് പോകുന്നത്...”

അപ്പോഴാണ് ലുലു മോള്‍ നമ്പറ് കൊടുത്തപ്പോള്‍ പകുതി എന്റേതും പകുതി അവളുടേതും ആയിപ്പോയത് പറഞ്ഞ കാര്യം ഞാന്‍ ഓര്‍ത്തത്.

“എന്നിട്ട്...?”

“വീണ്ടും വീട്ടില്‍ വിളിച്ചു കിട്ടിയ നമ്പറില്‍ ശ്രമിച്ചു...കൃത്യം ആബിദ് മാഷെ തന്നെ കിട്ടി. കമ്പ്യൂട്ടര്‍ അധ്യാപകനും ആണ്....പക്ഷേ ഒരു പ്രശ്നം മാത്രം. ഞങ്ങള്‍ ഉദ്ദേശിച്ച ആബിദ് മാഷ് അല്ല!!”

“അയ്യോ? എന്നിട്ടോ ?” കഥ കേള്‍ക്കാന്‍ രസമുള്ളതിനാല്‍ ഞാന്‍ ചോദിച്ചു.

“അദ്ദേഹം ബൈക്ക് ഓടിക്കുകയായിരുന്നു...അത് സൈഡാക്കി, കുറെ നേരം സംസാരിച്ചു. ഞങ്ങളുടെ ശ്രമത്തെ പ്രോത്സാഹിപ്പിച്ചു...പ്രയ്ത്നം തുടരാന്‍ പ്രചോദിപ്പിച്ചു...അപ്പോളാണ് നിങ്ങളുടെ നാട്ടുകാരനായ എം.എ സുഹൈലിന്റെ ഫേസ്ബുക്ക് ഫ്രന്‍സ് ലിസ്റ്റില്‍ നിങ്ങളുടെ പേര് കണ്ടത്....”

“ആ...അദ്ദേഹം എന്റെ സുഹൃത്താണ്...”

“അദ്ദേഹത്തെ വിളിച്ചു , നിങ്ങളെപ്പറ്റി ചോദിച്ചു. നമ്പറ് വേണോ എന്ന് ചോദിച്ചതും ഞങ്ങള്‍ ചാടിപ്പിടിച്ചു...അങ്ങനെ മാഷെ കിട്ടി....ഇനി വിളിച്ച കാര്യം...ഞങ്ങളുടെ ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഗമം ഏപ്രില്‍ 8 ഞായറാഴ്ച നടക്കുന്നു...മാഷ് കുടുംബ സമേതം നിര്‍ബന്ധമായും പങ്കെടുക്കണം...ഫേസ്‌ബുക്കില്‍ കയറിയപ്പോള്‍ മാഷെപ്പറ്റി വേറെ പല വിവരങ്ങളും കിട്ടി....അതെല്ലാം പറയാം...ഞങ്ങള്‍ക്ക് മാഷെ നേരിട്ട് കാണണം...അരീക്കോട് എന്ന് ഉണ്ടാകും എന്ന് മാത്രം പറഞ്ഞാല്‍ മതി...”

“നാളെ...ഞാന്‍ വീട്ടില്‍ ഉണ്ടാകും , ഇന്‍ഷാ‌അല്ലാഹ്”

“ശരി...നാളെ രാവിലെ ഞങ്ങള്‍ വീട്ടിലെത്തും...ഭക്ഷണം ഒന്നും ഉണ്ടാക്കരുത്...ഞങ്ങള്‍ക്ക് ഞങ്ങളുടെ ആദ്യത്തെ കമ്പ്യൂട്ടര്‍ മാഷെ കാണണം...നേരിട്ട് കണ്ട് പരിപാടിയിലേക്ക് ക്ഷണിക്കണം...അത്രമാത്രം...”

“ഓ.കെ...നാളെ കാണാം...”

അന്ന് രാത്രി വൈകി ഞാന്‍ വീട്ടിലെത്തി. പിറ്റേന്ന് രാവിലെ ഒമ്പത് മണിയോടെ അവര്‍ അഞ്ച് പേരും എത്തി.ഡ്രൈവര്‍ സീറ്റില്‍ നിന്നും ഇറങ്ങിയ ആളെ മാത്രം ഞാന്‍ പേരെടുത്ത് പറഞ്ഞു - ഇംതിയാസ്.കാരണം അന്നേ ഹെഡ്മാസ്റ്റര്‍ സൂക്ഷിക്കണം എന്ന് പറഞ്ഞ കുട്ടിയായിരൂന്നു അവന്‍ (വലത്തേ അറ്റത്തെ ആള്‍). മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നാട്ടിലെത്തിയ അവന്‍ ഇന്ന് ഗള്‍ഫിലേക്ക് തിരിച്ചു പോകുകയാണ് പോലും. ഈ സംഘം എന്റെ വീട്ടിലേക്കാണ് വരുന്നത് എന്ന് പറഞ്ഞപ്പോള്‍ ആ തിരക്കിനിടയില്‍ ഒപ്പം കൂടിയതാണ്. ഈ സംഗമത്തില്‍ അവന്റെ നേരിട്ടുള്ള ഒരേ ഒരു പങ്കാളിത്തം ഇതു മാത്രം!
അല്പ നേരം മാത്രമേ അവര്‍ വീട്ടില്‍ ഇരുന്നുള്ളൂ. പക്ഷെ അത് എന്നെ കൊണ്ടുപോയത് രണ്ട് ദശകങ്ങള്‍ പിന്നിലേക്കാണ്. വെറും മൂന്ന് മാസം മാത്രം പഠിപ്പിച്ച കുട്ടികളുടെ മനസ്സിലുള്ള 22 വര്‍ഷം മുമ്പത്തെ ചിത്രത്തില്‍ നിന്ന് ഉത്ഭവിച്ച ഒരു അന്വേഷണത്തിന്റെ ഫലം - ഒരാഴ്ച്ചക്കകം അനുഭവിച്ച മൂന്നാമത്തെ, സൌഹൃദം പൂക്കുന്ന വഴി. പഠിപ്പിച്ച കുട്ടികളുടെ മനസ്സില്‍ എന്നിലെ അധ്യാപകനെ കുടിയിരുത്തിയ ദൈവത്തിന് സര്‍വ്വസ്തുതിയും നേരുന്നു - അല്‍ഹംദുലില്ലാഹ്.         

3 comments:

Areekkodan | അരീക്കോടന്‍ said...

വെറും മൂന്ന് മാസം മാത്രം പഠിപ്പിച്ച കുട്ടികളുടെ മനസ്സിലുള്ള 22 വര്‍ഷം മുമ്പത്തെ ചിത്രത്തില്‍ നിന്ന് ഉത്ഭവിച്ച ഒരു അന്വേഷണത്തിന്റെ ഫലം

© Mubi said...

Wow!! No words..

Areekkodan | അരീക്കോടന്‍ said...

മുബീ...ഇനി ആ എട്ടാം തീയതിക്കായി കാത്തിരിക്കുന്നു.ബാക്കി മക്കളെയും അധ്യാപകരെയും കൂടി കാണാന്‍

Post a Comment

നന്ദി....വീണ്ടും വരിക