Pages

Sunday, April 01, 2018

ചതുപ്പ് - ഒരു വായനക്കുറിപ്പ്


Mubi said...
സിറാജുന്നിസയെന്ന കഥയേക്കാളും ബലികുടീരങ്ങളും, വിശ്വാസം അതല്ലേ എല്ലാം എന്നീ കഥകളാണ് എനിക്ക് ഇഷ്ടമായത്. മാഷ്‌ എം. കമറുദീന്‍റെ ചതുപ്പ് വായിക്കൂ...
            സിറാജുന്നീസ എന്ന പുസ്തകത്തിന്റെ വായനാക്കുറിപ്പ് ബൂലോകര്‍ക്ക് പരിചയപ്പെടുത്തിയപ്പോള്‍ നല്ലൊരു വായനക്കാരിക്കൂടിയായ മുബി കാനഡയില്‍ നിന്നും ഇട്ട മേല്‍ കമന്റാണ് എന്നെ ചതുപ്പിലേക്ക് നയിച്ചത്.

            ചതുപ്പ്, അമ്മയുടെ മകന്‍,പരമാധികാരി, യുദ്ധം,പുലര്‍ച്ചെ ഒരാക്രമണം, ഒരു തടവുകാരന്‍, അമ്മേ ഞങ്ങള്‍ ജനീലോയെ കൊന്നു, ബാധ എന്നിങ്ങനെ എട്ടു കഥകളുടെ സമാഹാരമാണ് എം കമറുദ്ദീനിന്റ്റെ ചതുപ്പ് എന്ന പുസ്തകം.

           മാരകാസുഖം (?) ബാധിച്ചവനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ എന്ന പേരില്‍ ജീവന്റെ ചെടി തേടി ചതുപ്പിലേക്ക് നയിച്ച് അവനെ ജീവനോടെ അവിടെ സംസ്കരിക്കുന്ന ഒന്നാമത്തെ കഥയായ ‘ചതുപ്പ്‘ പല സമകാലീന സംഭവങ്ങളിലേക്കും ഒളിയമ്പുകള്‍ എയ്യുന്നുണ്ട്.

             ജീവിത കാലത്ത് പ്രകടിപ്പിക്കാത്ത സ്നേഹം കെട്ടി നിര്‍ത്തിയതിന്റെ സങ്കടം പങ്കിടുന്നതാണ്  “അമ്മയുടെ മകന്‍” എന്നകഥ . കഥയുടെ അവസാന ഭാഗത്തുള്ള ഈ വരി വായിക്കുമ്പോള്‍ കണ്ണ് നിറയും - ‘ ഇടയ്ക്ക് ഞങ്ങള്‍ നാലു പേരും നാട്ടില്‍ ഒരുമിച്ച് കൂടിയ ഒരു ദിവസം അമ്മയുടെ പഴയ തകരപ്പെട്ടി എന്റെ അനുജന്‍ തുറന്നു.പെട്ടിയില്‍ അമ്മയുടെ കണ്ണടയും പിന്നെ  അമ്മയുടെ മകന്റെ ഒരു കുപ്പായവും ഉണ്ടായിരുന്നു’. ഒരമ്മ തന്റെ ആദ്യത്തെ ബന്ധത്തിലെ മകനെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നും മറ്റു മക്കളെ ആ സ്നേഹം പഠിപ്പിക്കുന്നതും ഇതിലൂടെ വ്യക്തമാണ്.

               ‘പരമാധികാരി’ എന്ന കഥ എനിക്ക് ഇഷ്ടപ്പെട്ടതേ ഇല്ല. സ്വന്തം മകന്റെ വിശപ്പടക്കാന്‍ വേണ്ടി ഔത മുതലാളിയെ ആക്രമിക്കാന്‍ പോകുന്ന ഒരച്ഛന്‍, മുതലാളിയുടെ സ്നേഹപാത്രമാകുന്നതും മറ്റാരോ മുതലാളിയെ ആക്രമിച്ചപ്പോള്‍ രക്ഷപ്പെടുത്തുന്നതും പക്ഷെ പ്രസ്തുത കുറ്റത്തിലെ പ്രതിയാകുന്നതും പ്രദിപാദിക്കുന്ന ‘പുലര്‍ച്ചെ ഒരാക്രമണം‘ എന്ന കഥ വിശപ്പിന്റെ സംഘര്‍ഷങ്ങള്‍ വ്യക്തമാക്കിത്തരുന്നു.

                യുദ്ധം, ഒരു തടവുകാരന്‍, അമ്മേ ഞങ്ങള്‍ ജനീലോയെ കൊന്നു തുടങ്ങിയ കഥകളെപ്പറ്റി ഒരഭിപ്രായം പറയാന്‍ ഞാന്‍ അശക്തനാണ്. കഥാകൃത്ത് ഉദ്ദേശിച്ചത് അതില്‍ നിന്നും മനസ്സിലാക്കിയെടുക്കാന്‍ എന്നെപ്പോലെയുള്ള ഒരു വായനക്കാരന് സാമാന്യം ബുദ്ധിമുട്ടായിരിക്കും എന്ന് പറയാനേ എനിക്ക് കഴിയൂ.’ബാധ‘ എന്ന കഥ പാരമ്പര്യ തൊഴില്‍ നഷ്ടമാകുന്നവരുടെ കഥയാണ്. സ്വന്തം മകന്റെ ഭാവിയെപ്പറ്റി ആകുലപ്പെടുന്ന ഒരു പിതാവിനെ ഈ കഥയിലും കാണാം.

                 ബന്ധങ്ങളുടെ ബന്ധനങ്ങളും  നിബന്ധനകളും വരച്ചു കാണിക്കുന്ന കഥകളാണ് ‘ചതുപ്പ്’ എന്നാണ് എനിക്ക് തോന്നിയത്.ഒറ്റ ഇരുപ്പില്‍ വായിച്ച് തീര്‍ക്കാന്‍ മാത്രം ഉയരത്തില്‍ ചതുപ്പ് എത്തുന്നില്ല.എങ്കിലും മുഴുവന്‍ വായിക്കാന്‍ പ്രേരണ നല്‍കിക്കൊണ്ടേ ഇരിക്കും.



പുസ്തകം  : ചതുപ്പ്
രചയിതാവ് : എം കമറുദ്ദീൻ
പ്രസാധകർ : ഡി സി ബുക്സ്
വില  : 90 രൂപ
പേജ്  : 102 

5 comments:

Areekkodan | അരീക്കോടന്‍ said...

ഒറ്റ ഇരുപ്പില്‍ വായിച്ച് തീര്‍ക്കാന്‍ മാത്രം ഉയരത്തില്‍ ചതുപ്പ് എത്തുന്നില്ല.എങ്കിലും മുഴുവന്‍ വായിക്കാന്‍ പ്രേരണ നല്‍കിക്കൊണ്ടേ ഇരിക്കും.

© Mubi said...

സന്തോഷം മാഷേ...

Areekkodan | അരീക്കോടന്‍ said...

മുബീ...നന്ദി

Cv Thankappan said...

ആശംസകള്‍ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക