Pages

Monday, April 08, 2024

അവിസ്മരണീയമായ ഒരു നോമ്പ് തുറ

റംസാനിൽ വ്രതം അനുഷ്ഠിക്കൽ പ്രായ പൂർത്തിയായതും ആരോഗ്യവാനുമായ  ഒരു മുസ്‌ലിമിന് നിർബന്ധമായ കാര്യമാണ്. മിക്ക മുസ്‌ലിം വീടുകളിലും കുട്ടികളും മുതിർന്നവരോടൊപ്പം വ്രതം അനുഷ്ഠിക്കാറുണ്ട്. വ്രതത്തിലൂടെ കൈവരുന്ന ആത്മീയ ശുദ്ധിയും ശാരീരിക സൗഖ്യവും അറിഞ്ഞു കൊണ്ടല്ല കുട്ടികൾ പലപ്പോഴും നോമ്പെടുക്കുന്നത്. മറിച്ച് എനിക്കും ഇതൊക്കെ സാധിക്കും എന്ന് തെളിയിച്ച് കൊടുക്കാനും കൂട്ടുകാർക്കിടയിൽ പേര് കിട്ടാനും ആണ് കുട്ടി നോമ്പുകാർ ശ്രമിക്കുന്നത്.

കഴിഞ്ഞ വർഷം അഞ്ച് നോമ്പുകൾ പൂർത്തിയാക്കിയ എൻ്റെ ഏറ്റവും ചെറിയ മകൻ ഏഴ് വയസ്സ്കാരനായ ലിദുമോൻ ഇത്തവണ ഏറ്റെടുത്തത് പത്ത് നോമ്പ് എന്ന വെല്ലുവിളിയാണ്. സ്കൂൾ പൂട്ടിയെങ്കിലും കഠിനമായ ചൂട് കാരണം നോമ്പെടുക്കാൻ ഞാൻ നിർബന്ധിച്ചില്ല. പത്ത് നോമ്പുകൾ അവൻ ഇന്നലെയോടെ പൂർത്തിയാക്കി.

കുട്ടിക്കാലത്തെ നോമ്പ് കാലം അവിസ്മരണീയ ഓർമ്മകളായി എൻ്റെ മനസ്സിൽ തങ്ങി നിൽക്കുന്നത് അന്നത്തെ ചില അനുഭവങ്ങളാണ്. ഞങ്ങളുടെ കോളനിയിലെ മുഴുവൻ ആളുകളെയും പങ്കെടുപ്പിച്ച് കൊണ്ട് വല്യുമ്മയും വലിയ മൂത്താപ്പയും സംഘടിപ്പിച്ചിരുന്ന രണ്ട് നോമ്പ് തുറ സൽക്കാരങ്ങൾ ആയിരുന്നു അതിൽ പ്രധാനം. മേൽ പറഞ്ഞ രണ്ട് പേരുടെയും മരണത്തോടെ അത് നിലച്ചുപോയി. എങ്കിലും വളർന്ന് വരുന്ന മക്കൾക്ക് ചെറിയ ചെറിയ ചില അനുഭവങ്ങൾ നൽകാനായി ഞാൻ എൻ്റെ വീട്ടിൽ കുട്ടികളുടെ നോമ്പ് തുറ സംഘടിപ്പിച്ച് പോന്നു.ലിദു മോൻ നോമ്പിനെ ആവേശ പൂർവ്വം സ്വീകരിച്ചതോടെ, ഹൈസ്കൂൾ ക്ലാസ് വരെ പഠിക്കുന്ന എൻ്റെ കോളനിയിലെയും പരിസരത്തെയും കുട്ടികളെ ഉൾപ്പെടുത്തി ഇത്തവണയും ഒരു നോമ്പ് തുറ സൽകാരം നടത്തി. പിന്നാലെ ലിദു മോൻ്റെ കൂട്ടുകാരും അതാവർത്തിച്ചതോടെ കുട്ടികളുടെ ഈ വർഷത്തെ നോമ്പ് കാലം അവിസ്മരണീയമായി.

എന്നാൽ ഞങ്ങൾക്കെല്ലാവർക്കും അവിസ്മരണീയമായ ഒരു നോമ്പ് തുറ ഈ വർഷം അപ്രതീക്ഷിതമായി ഉരുത്തിരിഞ്ഞ് വന്നു. രണ്ടാമത്തെ മകൾ ലുഅയുടെ ഹോസ്റ്റൽ ഒഴിയാനായി കോഴിക്കോട് പോയപ്പോൾ നോമ്പ് തുറക്കാനുള്ള സജ്ജീകരണങ്ങളും കരുതി. ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത് വൈകുന്നേരം ഞങ്ങൾ ബീച്ചിലെത്തി. ധാരാളം ചെറിയ സംഘങ്ങൾ ഇഫ്താർ വിഭവങ്ങളുമായി അവിടവിടെയായി സ്ഥാനം പിടിച്ചിരുന്നു. ഞങ്ങളും ഒരു സംഘമായി ഒരിടത്ത് ഇരുന്നു.

മഗ്‌രിബ് ബാങ്ക് വിളിച്ചതോടെ ഞങ്ങൾ നോമ്പ് തുറന്നു. അങ്ങനെ ജീവിതത്തിൽ ആദ്യമായി എല്ലാവരും ബീച്ചിൽ വച്ച് ഒരു നോമ്പ് തുറന്നു. ശേഷം തൊട്ടടുത്ത പള്ളിയിൽ പോയി നമസ്കാരവും നിർവ്വഹിച്ചു. വീണ്ടും അൽപനേരം കൂടി ബീച്ചിൽ ചെലവഴിച്ച് ബീച്ചിൻ്റെ രാത്രി ദൃശ്യങ്ങൾ ആസ്വദിച്ചു. ഇശാ നമസ്കാരത്തിന് പട്ടാളപ്പള്ളിയിൽ എത്തി തറാവീഹും നിർവ്വഹിച്ചു. പിന്നാലെ  ടോപ്ഫോമിൽ നിന്നുള്ള ചിക്കൻ ബിരിയാണിയും കൂടി ആയതോടെ ഈ നോമ്പ് തുറയും അവിസ്മരണീയമായി.

1 comments:

Areekkodan | അരീക്കോടന്‍ said...

ബീച്ചിൽ ഒരു നോമ്പ് തുറ

Post a Comment

നന്ദി....വീണ്ടും വരിക