Pages

Monday, April 29, 2024

എതിര്

 പുസ്തക ശേഖരണം എൻ്റെ ഒരു ഹോബിയാണ്. ഒരു കാലത്ത് പുസ്തക വായന ഹോബിയായിരുന്നതായിരിക്കാം ഈ പുതിയ ഹോബിക്ക് കാരണം. ഇങ്ങനെ ശേഖരിച്ച പുസ്തകങ്ങൾ എൻ്റെ വായനാ മേശയിൽ എത്താൻ പലപ്പോഴും ഏറെ താമസിക്കാറുണ്ട്. എന്നാൽ ഈ വർഷം അതിനും ഒരു അറുതി വരുത്താൻ ആഗ്രഹമുള്ളതിനാൽ ഓരോ മാസവും ഇത്ര പുസ്തകം വായിച്ചു തീർക്കണം എന്ന് സ്വയം തീരുമാനമെടുക്കുകയും ചെയ്തു.

എൻ്റെ സ്വഭാവ വിശേഷങ്ങൾ അറിയുന്നത് കൊണ്ടാണോ എന്ന് നിശ്ചയമില്ല, എൻ്റെ സ്വന്തം കോളേജിൻ്റെ എൻ. എസ്. എസ് സപ്തദിന ക്യാമ്പിൽ ഒരു മോട്ടിവേഷൻ ക്ലാസ് കൈകാര്യം ചെയ്ത എനിക്ക് മെമൻ്റോ ആയി കിട്ടിയത് ഒരു പുസ്തകമായിരുന്നു.

2023 ഡിസംബർ 4 ന് മിക്ക വാട്സാപ്പ് ഗ്രൂപ്പുകളിലും നിറഞ്ഞ് നിന്ന ഒരു സന്ദേശമുണ്ടായിരുന്നു.
"പതിനാലു വയസ്സുള്ളപ്പഴാണ് , വീടിനടുത്തുള്ള ഒരു ജൻമിയുടെ വീട്ടിൽ കഞ്ഞിക്ക് ചെന്നു. മണ്ണിൽ കുഴിച്ച് കഞ്ഞിയൊഴിച്ച് തന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാൻ പറഞ്ഞു വീട്ടുകാർ. കുഴിയുടെ അടുത്തേക്ക് കുരച്ചെത്തിയ പട്ടി കഞ്ഞി കുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചു മാറ്റി. " 

സ്വാതന്ത്യം കിട്ടി പതിനഞ്ച് വർഷം പിന്നിട്ട ശേഷം പ്രബുദ്ധ കേരളത്തിൽ നടന്ന ഒരു സംഭവമാണിത്. ഇതിൻ്റെ തുടർച്ചയായി ഇത്തരം നിരവധി അനുഭവങ്ങൾ ആ സന്ദേശത്തിൽ പറയുന്നുണ്ട്. അവസാനം ഒരു കുറിപ്പും. ഇന്നലെ അന്തരിച്ച എം. കുഞ്ഞാമൻ്റെ 'എതിര് ' എന്ന കൃതിയിൽ നിന്ന്.

ഹൈസ്കൂൾ ക്ലാസിൽ ഏതിലോ മലയാളം ബി ആയി അംബേദ്കറുടെ ജീവചരിത്രം പഠിച്ചതാണ്  അപ്പോൾ പെട്ടെന്ന് എൻ്റെ ഓർമ്മയിൽ വന്നത്. അംബേദ്കർ ഈ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടി വിജയിച്ചെങ്കിലും ദളിത് സമൂഹത്തിലെ പലരും ഇന്നും ഇവ അനുഭവിക്കുന്നു എന്നറിയുമ്പോൾ മനസ്സ് നൊന്തു.

 ചെറോണയുടെയും അയ്യപ്പൻ്റെയും മകൻ്റെ ജീവിത സമരം എന്ന ടാഗ് ലൈനോടെയുള്ള പ്രസ്തുത പുസ്തകം വാങ്ങി വായിക്കണം എന്ന് എന്നെ ഉത്ബോധിപ്പിച്ചത് മേൽപറഞ്ഞ ആ വാട്സാപ്പ് സന്ദേശമായിരുന്നു.വീട്ടിലെത്തി, എൻ.എസ്.എസ് ക്യാമ്പിൽ നിന്ന് കിട്ടിയ പൊതി തുറന്നു നോക്കിയപ്പോൾ 'എതിര്' എന്ന കൃതിയായിരുന്നു അതിനകത്ത് . 

പുസ്തകത്തിലെ ആദ്യത്തെ അഞ്ചാറ് അദ്ധ്യായങ്ങൾ കുഞ്ഞാമൻ എന്ന് ദളിത് പ്രൊഫസർ ചെറുപ്പം മുതൽ അനുഭവിക്കുന്ന വിവേചനങ്ങളുടെയും ജാതീയതുടെയും നേർക്കാഴ്ചകളാണ്. യൂണി.സിറ്റി അദ്ധ്യാപകനായിരിക്കുമ്പോഴും ഈ ജാതിമേൽക്കോയ്മയിൽ നിസ്സഹായനായിപ്പോകുന്ന പ്രൊഫസർ ജോലി രാജിവച്ച് മറ്റൊരു സംസ്ഥാനത്ത് ജോലിക്ക് പോകേണ്ടി വരെ വരുന്നു എന്നത് ജാതിക്കോമരങ്ങളുടെ കലി തുള്ളലിൻ്റെ ശക്തി അറിയിക്കുന്നു. പുസ്തകം പകുതി പിന്നിടുമ്പോഴേക്കും തികച്ചും ദാർശനികമായ ചിന്തകളും കാഴ്ചപ്പാടുകളും പ്രതിപാദ്യ വിഷയമായി മാറുന്നത് വായനക്കാരൻ ഒരു പക്ഷെ അറിയില്ല. ഇടതുപക്ഷ സഹയാത്രികനായിരുന്ന കുഞ്ഞാമൻ ഈ പുസ്തകത്തിൻ്റെ അവസാനമെത്തുമ്പോഴേക്കും പറഞ്ഞു വയ്ക്കുന്നത് മൂല്യച്യുതി സംഭവിച്ച ഇടതുപക്ഷത്തിന് ഇനി തിരിച്ചു വരവില്ല എന്നാണ്. 

എന്നെക്കാൾ പ്രായം കൂടിയവരുടെ പേര് എഴുതുമ്പോൾ ഞാൻ ശ്രീ എന്ന പദം ഉപയോഗിക്കാറുണ്ട്. ആരെയും ബഹുമാനിക്കാത്ത, സ്വയം ബഹുമാനം ഇഷ്ടപ്പെടാത്ത കുഞ്ഞാമൻ്റെ പേരിന് മുന്നിൽ ഞാൻ ആ പദം പ്രയോഗിക്കാത്തത്, അദ്ദേഹത്തോടുള്ള അനാദരവ് ആകും എന്ന് കരുതിയാണ്.ഒറ്റ ഇരുപ്പിന് ഈ പുസ്തകം വായിച്ചു തീർക്കാൻ എനിക്ക് തോന്നിയില്ല. എങ്കിലും, ജീവിതത്തിൻ്റെ നിലയും വിലയും അറിയണമെങ്കിൽ ഇത്തരം കൃതികൾ വായിക്കണം എന്നാണ് എന്റെ അഭിപ്രായം.

പുസ്തകം : എതിര്
രചയിതാവ്: എം. കുഞ്ഞാമൻ
പ്രസാധകർ : ഡി.സി.ബുക്സ്
പേജ്: 160
വില: 220 രൂപ

1 comments:

Areekkodan | അരീക്കോടന്‍ said...

ഒരു വായനാനുഭവം പങ്ക് വയ്ക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക