Pages

Tuesday, March 26, 2024

ജമ്മുവിൽ ഒരു രാത്രി (വിൻ്റർ ഇൻ കാശ്മീർ - 17)

Part 16 : മംഗല്യം തന്തുനാനെ

ജമ്മുവിൽ നിന്നും ഡെൽഹിയിലേക്കുള്ള ഞങ്ങളുടെ വണ്ടി രാത്രി പതിനൊന്ന് മണിക്കായിരുന്നു.ഇനിയും അഞ്ചാറ് മണിക്കൂർ റെയിൽവെ സ്റ്റേഷനിൽ ഇരിക്കണം എന്ന് സാരം. ജമ്മുവിൽ കാണാനുള്ള സ്ഥലങ്ങളിൽ പ്രവേശനത്തിനുള്ള സമയപരിധി കഴിയുകയും ചെയ്തിരുന്നു. 

"താഴെ മാർക്കറ്റിൽ പോയാൽ 40 രൂപയ്ക്ക് ബർഗർ കിട്ടും " നിഖിൽ പറഞ്ഞു.

" ആഹാ.. എന്നാ തിന്നിട്ട് തന്നെ കാര്യം.." ഹഖ് നയം വ്യക്തമാക്കി. ഒന്ന് പുറത്ത് പോയി വരാം എന്ന് എനിക്കും സത്യൻ മാഷിനും ആഗ്രഹം തോന്നിയതിനാൽ ഞങ്ങളും സമ്മതിച്ചു.

"അടുത്ത് എവിടേലും പള്ളിയുണ്ടോ?" ഞാൻ ഹബീലിനോട് അന്വേഷിച്ചു. 

"ങാ.. ആ റോഡിന് തന്നെ നേരെ ചെന്നാൽ മതി അല്പം ആലോചിച്ച ശേഷം ഹബീൽ പറഞ്ഞു.

ശ്രീനഗറിൽ നിന്ന് തിരിച്ച് ജമ്മുവിൽ എത്തിയപ്പഴേ എൻ്റെ മനസ്സിൽ എന്തൊക്കെയോ വികാരങ്ങളുടെ ഒരു വേലിയേറ്റം അലയടിക്കുന്നുണ്ടായിരുന്നു. ആദ്യ കാശ്മീർ യാത്രയുടെ അവസാനം എൻ്റെ മൂത്ത മോൾ ലുലു ഞങ്ങളോട് യാത്ര പറഞ്ഞത് ഇവിടെ വച്ചാണ്. രണ്ട് വർഷം പി.ജി. പഠനത്തിനായി ജമ്മുവിൽ ചെലവഴിച്ച അവൾ, എത്രയോ തവണ നടന്നുപോയ വഴികളാണ് ഇപ്പോൾ എൻ്റെ മുന്നിലുള്ളത്. പഠനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ അവൾക്ക് ഈ സ്ഥലങ്ങളും പേരുകളും കേൾക്കുമ്പോഴും ഫോട്ടോകൾ കാണുമ്പോഴുമുണ്ടാകുന്ന നോസ്റ്റാൾജിയയും എൻ്റെ മനസ്സിലൂടെ ഓടി മറഞ്ഞു. മകൾക്ക് വേണ്ടി ആ വഴികളിലൂടെ എല്ലാം ഒന്നു കൂടി നടക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

നിഖിൽ സൂചിപ്പിച്ച കടയിൽ കയറി ഞങ്ങൾ ബർഗറാഗ്രഹം ശമിപ്പിച്ചു. സാധാരണ ഒന്ന് തിന്നുന്നിടത്ത് ഇത് രണ്ടെണ്ണം തിന്നാലും മതിയാവില്ല എന്ന തിരിച്ചറിവ് കൂടി അതോടൊപ്പം കിട്ടി. ലുലു അന്ന് കാണിച്ച് തന്നിരുന്ന കേരള ഭോജനിൽ പോയി ദോശ കഴിക്കാൻ എനിക്കാശ  തോന്നിയെങ്കിലും മറ്റുള്ളവർക്ക് അങ്ങനെയൊരാശ തോന്നാത്തത് എന്നെ നിരാശനാക്കി.

ചായക്ക് ശേഷം ഞങ്ങൾ തൊട്ടടുത്ത മാർക്കറ്റിലേക്ക് നീങ്ങി.ക്ഷേത്ര കമാനം കടന്ന് വേണം മാർക്കറ്റിലേക്ക് പ്രവേശിക്കാൻ. റോഡിൻ്റെ ഇരു ഭാഗത്തും ക്ഷേത്രങ്ങളാണ്. ജാതി-മത- ലിംഗ ഭേദമന്യേ എല്ലാവർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാം എന്നതിനാൽ ഞാനും ചെരുപ്പഴിച്ച് അകത്ത് കയറി. അകത്ത്  പ്രത്യേകിച്ച് ഒന്നും കാണാനും ചെയ്യാനും ഇല്ലാത്തതിനാൽ പെട്ടെന്ന് തന്നെ ഞാൻ പുറത്തിറങ്ങുകയും ചെയ്തു.ക്ഷേത്ര കമാനം മുതൽക്കേ തെരുവ് മുഴുവൻ ദീപാലംകൃതമായിരുന്നു. സത്യൻമാഷും മറ്റുള്ളവരും തെരുവിലെ തിരക്കിൽ അലിഞ്ഞ് ചേർന്നപ്പോൾ ഞാൻ നമസ്കാരം നിർവ്വഹിക്കാനായി  പള്ളിയിലേക്ക് നീങ്ങി.

ഹബീൽ പറഞ്ഞ പോലെ നേരെ നടന്ന ഞാൻ എത്തിയത് സാമാന്യം വലിയൊരു പള്ളിക്ക് മുന്നിലാണ്. ഗേറ്റ് കടന്നാൽ തുറസ്സായ ഒരു സ്ഥലം. അതും കടന്ന് വലതുഭാഗത്ത് വിശാലമായ വുളു ഖാന. ചുടുവെള്ളം കൊണ്ട് വുളു എടുത്തു പള്ളിയിലേക്കുള്ള പടിവാതിലിൽ എത്തിയ ഞാൻ ഒരു ആൾക്കൂട്ടത്തെ കണ്ടു. അവർ ഒരു കാശ്മീരിയോട് ഹിന്ദിയിൽ എന്തോ ചോദിക്കാൻ ശ്രമിക്കുകയാണ്. കാശ്മീരി ആരെയോ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്.

"ഈ ചങ്ങായിക്ക് പറഞ്ഞാ തിരിണ്ല്ല... കൂട്ടത്തിൽ ഒരാളുടെ പ്രതികരണം ഞാൻ കേട്ടു. ഉടൻ അവരുടെ നാട് ഞാൻ ഊഹിച്ചു.

"മലപ്പുറത്ത് എവിടെയാ ?" എൻ്റെ ചോദ്യം കേട്ട് അവരെല്ലാവരും തിരിഞ്ഞ് നോക്കി.

"വളാഞ്ചേരി... കൊണ്ടോട്ടി..." അങ്ങനെ പല മറുപടികളും കിട്ടി.

"നിങ്ങൾ കാശ്മീരിലേക്ക് വരുന്നതോ അതല്ല തിരിച്ച് പോകുന്നതോ?"

"ആദ്യമായിട്ട് വരികയാണ്... ഇപ്പോൾ ശ്രീനഗറിലേക്ക് ടാക്സി കിട്ടുമോ എന്ന് ചോദിക്കുകയാണ് ..''

"ഈ നേരത്ത് ടാക്സി കിട്ടാൻ പ്രയാസമാണ്. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക്  പകൽ യാത്ര ചെയ്യണം. എന്നാലേ യാത്രയുടെ ത്രില്ല് മനസ്സിലാകൂ...പിന്നെ നമ്മുടെ ഹിന്ദി അവർക്ക് അത്ര എളുപ്പം മനസ്സിലാവില്ല ... അത് അവരുടെ കുഴപ്പമല്ല... മലയാളി ഹിന്ദിയുടെ കുഴപ്പമാണ്.."

ശേഷം, കാണാനുള്ള സ്ഥലങ്ങളെപ്പറ്റിയും തണുപ്പിനെ പറ്റിയും താമസ സൗകര്യത്തെപ്പറ്റിയും എല്ലാം അവർ ചോദിച്ചു. അതവർക്ക് ഉപകാരപ്പെട്ടോ ഇല്ലേ എന്ന് അറിയില്ല. 

നമസ്കാരം നിർവ്വഹിച്ച ശേഷം ഞാൻ വീണ്ടും ശിവ ടെമ്പിളിനടുത്തുള്ള തെരുവിലെത്തി. നാട്ടിൽ പലർക്കും നൽകാനായി അൽപം കൂടി ഡ്രൈ ഫ്രൂട്ട് ആവശ്യമുണ്ടായിരുന്നു. അതും കുറച്ച് കാശ്മീരി ആപ്പിളും വാങ്ങി ഞാൻ സ്റ്റേഷനിലേക്ക് തിരിച്ച് നടന്നു. ഇടയ്ക്ക് ഷോപ്പിംഗ് കഴിഞ്ഞ് വരുന്ന സത്യൻ മാഷുമായി വീണ്ടും കണ്ടുമുട്ടി.


Part 18 :  ബൈ ബൈ കാശ്മീർ...


1 comments:

Areekkodan | അരീക്കോടന്‍ said...

ജമ്മു മാർക്കറ്റിലൂടെ...

Post a Comment

നന്ദി....വീണ്ടും വരിക