Pages

Tuesday, March 19, 2024

നായരുടെ ഹോട്ടലിലെ നോമ്പ് തുറ

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് റംസാൻ  വ്രതത്തിന്റെ കാലം ഞങ്ങളിൽ പലർക്കും ശരിക്കും ഒരു പരീക്ഷണ കാലമായിരുന്നു. പുലർച്ചെ അഞ്ച് മണിക്ക്  മുമ്പ് എണീറ്റ് അത്താഴം കഴിക്കണം. വെളിച്ചം പരക്കുന്നതിന് മുമ്പ് തന്നെ സ്കൂളിലേക്കുള്ള നടത്തവും ആരംഭിക്കണം. കാരണം സ്കൂളിൽ ക്‌ളാസ്സുകൾ നേരത്തെ തുടങ്ങും.  കിലോമീറ്ററുകൾ താണ്ടി സ്‌കൂളിൽ എത്തുമ്പോഴേക്കും പുലർച്ചെ കഴിച്ചതെല്ലാം പുറത്തേക്ക് പോകാൻ തയ്യാറായിട്ടുണ്ടാകും.ഉച്ചയോടെ സ്കൂൾ വിടുമെങ്കിലും വീട്ടിൽ തിരിച്ചെത്താനുള്ള ഇന്ധനം ശരീരത്തിൽ ഉണ്ടായിരിക്കില്ല. പരസ്യമായി നോമ്പ് മുറിക്കാൻ എന്റെ അഭിമാനം അനുവദിച്ചതുമില്ല.

വിവിധ മതവിഭാഗത്തിൽപ്പെട്ട കുട്ടികൾ പഠിക്കുന്ന സ്‌കൂളായിരുന്നു ഞങ്ങളുടേത്.ഇസ്ലാമേതര മതത്തിൽ പെട്ട കുട്ടികൾ വ്രതം എടുക്കാറില്ല. മുസ്ലിം വിഭാഗത്തിൽ പെട്ടവരിൽ തന്നെ പലരും എല്ലാ ദിവസവും നോമ്പെടുക്കാറില്ല.ഒരു ക്‌ളാസിൽ തന്നെ ഇങ്ങനെ പലതരം കുട്ടികൾ ഉള്ളതിനാൽ വ്രതാനുഷ്ടാനം വളരെ ശ്രമകരമായിരുന്നു.സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന ചായക്കടകൾ ഒന്നും തന്നെ നോമ്പ് ദിവസങ്ങളിൽ തുറക്കാറില്ല.പല ഹോട്ടലുകളും വാർഷിക അറ്റകുറ്റപ്പണികൾ നടത്തുന്നത് റംസാനിലായിരുന്നു.

അങ്ങനെ ഒരു ദിവസം സ്കൂളിനടുത്തു മിഠായിയും മറ്റും കച്ചവടം ചെയ്യുന്ന കുഞ്ഞുണ്ണിയുടെ വീടിനടുത്ത് ഒരു   "നോമ്പ് സ്പെഷ്യൽ ഹോട്ടൽ" പ്രത്യക്ഷപ്പെട്ടു.ഒരു നായരായിരുന്നു ഹോട്ടൽ നടത്തിയിരുന്നത്. വ്രതമെടുക്കാത്ത മുസ്‌ലിംകൾക്കും (ഇവരെ നോമ്പ് കള്ളന്മാർ എന്നാണ് വിളിക്കാറ്) നോമ്പെടുക്കാത്ത അമുസ്ലിങ്ങൾക്കും ഭക്ഷണം നൽകുക എന്ന സദുദ്ദേശമായിരുന്നു നായർക്ക് ഉണ്ടായിരുന്നത്. പക്ഷെ നോമ്പെടുക്കുന്ന എന്നെപ്പോലെയുള്ള ലോലഹൃദയരും ശൂന്യ ആമാശയരും ആയവർക്ക് ഒരു ‘മോട്ടിവേഷൻ’ കൂടിയായിരുന്നു ആ ഹോട്ടൽ എന്ന് പാവം നായർ അറിഞ്ഞില്ല.

അവസരം കിട്ടിയ ഒരു ദിവസം ഇന്റർവെൽ സമയത്ത് ഞാനും തലയിൽ മുണ്ടിട്ട് നായരുടെ ഹോട്ടലിൽ കയറി. ആരും കണ്ടില്ല എന്ന് ഉറപ്പ് വരുത്താൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. എന്റെ സുഹൃത്തായ അഷ്റഫിന് കുള്ളൻ നാണിയുടെ ചികിത്സ കിട്ടിയത് ചെറിയൊരു അശ്രദ്ധയിൽ നിന്നായിരുന്നു. അത്തരം അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇടവും വലവും ഒക്കെ ശ്രദ്ധിച്ചു വേണം എന്തും ചെയ്യാൻ.നോമ്പിന് ഹോട്ടലിൽ കയറിയത് വീട്ടിലറിഞ്ഞാൽ അതിലും വലിയ പൊല്ലാപ്പും ആകും.

മാവൂരാക്കയുടെ ചായ മക്കാനിയിൽ കിട്ടിയിരുന്ന കായപ്പവും പെയിന്റ് എന്നറിയപ്പെടുന്ന പ്രത്യേകതരം സൗജന്യ കറിയോട് കൂടിയുള്ള പൊറാട്ടയും ആയിരുന്നു നായരുടെ ഹോട്ടലിലെയും പ്രധാന വിഭവം. ഞാൻ  കായപ്പവും ചായയും ഓർഡർ ചെയ്തു.വിശന്നു  പൊരിഞ്ഞു നിന്ന ആമാശയത്തിന് അത് ഒരു ഇടക്കാല ആശ്വാസമായി. പതിവിലും വിപരീതമായി ആമാശയം ഉത്തേജിപ്പിക്കപ്പെട്ടതിനാൽ അന്ന് സ്‌കൂളിൽ നിന്നുള്ള  മടക്കയാത്രയിൽ ഞാനും വേഗത്തിൽ നടന്നു.  എന്റെ എനർജിയുടെ രഹസ്യം കൂട്ടുകാർക്കാർക്കും പിടി കിട്ടിയില്ല. 

പതിയെ പതിയെ ഞാൻ നായരുടെ സ്ഥിരം കസ്റ്റമറായി.പക്ഷേ ഒരു ദിവസം എന്റെ എല്ലാ പദ്ധതികളും പാളിപ്പോയി.പതിവ് പോലെ ആരും കാണാതെ ഞാൻ നായരുടെ  ഹോട്ടലിലേക്ക് കയറി.ധൃതിയിൽ ഒരു മൂലയിൽ ചെന്നിരിന്നപ്പോഴാണ് നാട്ടുകാരായ സമദും ലത്തീഫും നാണിയും മറ്റൊരു മൂലയിൽ ഇരുന്ന് പൊറൊട്ട തട്ടുന്നത് ഞാൻ കണ്ടത്.പുറം തിരിഞ്ഞ് മെല്ലെ രക്ഷപ്പെടാൻ ഞാൻ ഒരു ശ്രമം നടത്തി.പക്ഷേ ഒരു സ്ഥിരം കസ്റ്റമർ ആയതിനാൽ, ഞാൻ ഓർഡർ ചെയ്യാതെ തന്നെ നായർ കായപ്പവും ചായയും മുന്നിൽ കൊണ്ടു വയ്ച്ചു കഴിഞ്ഞിരുന്നു.

“ആഹാ...നിന്റെ നോമ്പ് അപ്പോൾ ഉച്ച വരെയേ ഉള്ളൂ അല്ലേ?” എന്നെ നോക്കി ഒരു ഇളിഭ്യച്ചിരിയോടെ സമദ് ചോദിച്ചപ്പോൾ ഉത്തരം വന്നത് നായരിൽ നിന്നായിരുന്നു.

“ഏയ്...അവൻ ഒരു ദിവസം തന്നെ  രണ്ട് നോമ്പെടുക്കുന്നതാ...”

ഞാൻ നോമ്പ് പൂർത്തിയാക്കാത്ത കാര്യം അവരെല്ലാം അറിഞ്ഞ് കഴിഞ്ഞതിനാൽ, മൂർക്കനാട് സ്കൂളിൽ പഠിച്ച കാലത്തുള്ള ഒരു വിധം നോമ്പെല്ലാം പിന്നീട് നായരുടെ ഹോട്ടലിൽ നിന്ന് തന്നെയാണ് തുറന്നത്.

(ഒരു സുഹൃത്തിൻ്റെ നോമ്പോർമ്മ )

1 comments:

Areekkodan | അരീക്കോടന്‍ said...

സ്കൂൾ കാലത്തെ നോമ്പോർമ്മ

Post a Comment

നന്ദി....വീണ്ടും വരിക