Pages

Wednesday, March 27, 2024

സൌഹൃദം പൂക്കുന്ന വഴികൾ - 25

"ഈ സാറിനോട് സംസാരിക്കുന്നതിലും ഭേദം വല്ല മുരിക്കിലും പോയി കയറുന്നതാ.."

വിട്ടു കൊടുക്കാതെ ഞാനും വിട്ടു തരാൻ സമ്മതിക്കാതെ JP യും തമ്മിലുള്ള സംസാരം അനന്തമായി നീണ്ട് പോകുമ്പോൾ, JP യിൽ നിന്നും വരുന്ന സ്ഥിരം ഡയലോഗ് ആണിത്. അത് കേൾക്കുമ്പോൾ മനസ്സിന് എന്തോ ഒരു സുഖം തോന്നാറുണ്ട്. നടന്ന് കൊണ്ടിരിക്കുന്ന ആ സംസാരം അപ്പോൾ അവിടെ അവസാനിക്കുമെങ്കിലും മറ്റൊരു വിഷയത്തിന് അടുത്ത നിമിഷം തന്നെ JP തിരി കൊളുത്തിയിട്ടുണ്ടാകും 🔥

ഹോസ്റ്റലിലെ അയൽവാസി , രാത്രി എന്നും ഭക്ഷണത്തിന് ഒരുമിച്ച് പോയിരുന്നവർ, വൈകിട്ട് പത്രപാരായണത്തിന് വേണ്ടിയും തർക്കിക്കാൻ വേണ്ടിയും ഒന്നിച്ചിരുന്ന് ചായകുടിച്ചവർ, സർവ്വോപരി ഒരേ ഡിപ്പാർട്ടുമെൻ്റുകാർ. ഇതൊക്കെയായിരുന്നു ജി.ഇ.സി.പാലക്കാട്ടിൽ ജോലി ചെയ്തിരുന്ന സമയത്ത് ഞാനും JP യും തമ്മിലുള്ള ബന്ധം. ഇതിലൂടെ എൻ്റെ എഴുത്തുകളിൽ ചിലതിലൊക്കെ കഥാ പാത്രമായ JP ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിട പറയുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ.

വിവാഹം കഴിക്കാത്തതിനാൽ വാരാന്ത്യം വീട്ടിൽ ചെന്നാലും സ്പെഷ്യൽ ഭക്ഷണം ഒന്നും JP ക്ക് ഉണ്ടായിരുന്നില്ല. ജയിൽ ചപ്പാത്തിയും തേനും ആണ് വാരാന്ത്യ മുഴുനേര ഭക്ഷണം. അതിനാൽ തന്നെ ആഴ്ചയിലൊരിക്കൽ ചിക്കൻ ഫ്രൈ കഴിക്കൽ JP ക്ക് ഒരു ഹരമായിരുന്നു. തിന്ന് കഴിഞ്ഞ് കാശും കൊടുത്ത് ഏമ്പക്കം വിട്ടിട്ട് അതിൻ്റെ ദോഷങ്ങളെപ്പറ്റി പറയാനും JP മറക്കാറില്ല😄. 

JP യുടെ കാട ഫ്രൈ ഭ്രമമാണ് ' എന്നെ പാലക്കാട്ടെ ഉൾഗ്രാമമായ ആറ്റാശേരിയിലെ "എരിവും പുളിയും" എന്ന ഹോട്ടലിൽ എത്തിച്ചത്. പിന്നീട് പല തവണ രാത്രിയിൽ 10 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്ത് ഞങ്ങൾ അവിടെ എത്തി കാട ഫ്രൈ കഴിച്ചിരുന്നു. മണ്ണമ്പറ്റ നിന്നും കടമ്പഴിപ്പുറത്തേക്കും തിരിച്ചും നിരവധി തവണ നടന്ന് പോയതും പ്രധാനമായും ചിക്കൻ ഫ്രൈ രുചികൾ തേടിയായിരുന്നു, കാട ഭ്രമം ഭ്രാന്തായ ഒരു ദിവസം, പാലക്കാട്ടെ ഒട്ടു മിക്ക ഹോട്ടലുകളിലും കാട ഫ്രൈ അന്വേഷിച്ച് വിളിച്ചതും ചരിത്രമാണ്.

രാവിലെ കോളേജിലെത്തിയാൽ, സഞ്ചിയിൽ കരുതിയ മൂന്നാല് ബോട്ടിലുകളിൽ വെള്ളം നിറക്കുന്നതും വൈകിട്ട് അത് അവിടെ തന്നെ കൊണ്ടുപോയി മറിച്ച് വീണ്ടും നിറക്കുന്നതും JP യുടെ ഒരു സ്ഥിരം പരിപാടി ആയിരുന്നു. എന്നും ഇത് കാണുന്ന എനിക്ക്, ഈ പരിപാടിയുടെ ആശാനെ ഒന്ന് JP യ്ക്ക് കാണിച്ച് കൊടുക്കണം എന്ന് തോന്നി. അങ്ങനെയാണ് ഞങ്ങൾ നാറാണത്ത് ഭ്രാന്തന്റെ അടുത്തെത്തിയത്. മറ്റു പല സ്ഥലങ്ങളും കാണണം എന്നാഗ്രഹം പറഞ്ഞിരുന്നുവെങ്കിലും സമയം ഒത്ത് വന്നില്ല.

JP ഇല്ലാത്ത SKP വള്ളിയില്ലാത്ത ട്രൗസറ് പോലെയാണെന്നോ JP യുടെ റിട്ടയർമെൻ്റ് GEC SKP ക്ക് തീരാ നഷ്ടമാണെന്നോ എന്നൊന്നും എനിക്ക് തോന്നുന്നില്ല. ബട്ട്, താടിക്ക് മാസ്കിടുന്ന എന്നാൽ ജീവിതത്തിൽ മുഖം മൂടി അണിയാത്ത ഇത്തരം വ്യക്തികളെ കണ്ടുമുട്ടാൻ പ്രയാസമാണ്.

നാലഞ്ച് വർഷം കഴിഞ്ഞ് സ്റ്റാഫ് ഹോസ്റ്റൽ മുറ്റത്ത് ആദ്യമായി ഒരു മാങ്ങ വീഴുമ്പോൾ ആരെങ്കിലുമൊക്കെ ഞങ്ങളെ ഓർക്കുമായിരിക്കും(ഞാനും JP യും സിവിൽ വിഭാഗം മേധാവി ഷിബു സാറും കൂടി കഴിഞ്ഞ വർഷം നട്ട നാലഞ്ച് മാവിൻ തൈകൾ അവിടെ വളർന്ന് വരുന്നുണ്ട്). JP യുടെ ഇഷ്ടം ഭക്ഷണം ചപ്പാത്തി ആയതിനാൽ,എൻ്റെ വീട്ടിൽ ചപ്പാത്തി ഉണ്ടാക്കുന്ന എല്ലാ ദിവസങ്ങളിലും ഞാൻ JP യെയും ഓർക്കും.

സർക്കാർ സർവ്വീസിൽ നിന്ന് വിരമിക്കുന്ന ജയപാലിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. നിഷ്കളങ്കമായ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ എന്നും ആശിക്കുന്നു.

1 comments:

Areekkodan | അരീക്കോടന്‍ said...

സർക്കാർ സർവ്വീസിൽ നിന്ന് വിരമിക്കുന്ന ജയപാലിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. നിഷ്കളങ്കമായ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ എന്നും ആശിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക