Pages

Wednesday, May 08, 2024

കുടകിലൂടെ - 1

കുടുംബത്തോടൊപ്പം ഓരോ യാത്രയും കഴിഞ്ഞ് തിരിച്ചെത്തി അതിന്റെ രസവും ഹരവും ഒക്കെ കൂടിയിരുന്ന് ചർച്ച ചെയ്തു കഴിയുമ്പോഴാണ് അടുത്ത യാത്രക്കുള്ള ഒരുൾവിളി മുഴങ്ങാറ്. മിക്കവാറും സ്ഥലം അടക്കം ആ പ്രചോദന സന്ദേശത്തിൽ ഉള്ളടക്കം ചെയ്തിരിക്കും.ഇല്ല എങ്കിൽ അടുത്ത സിറ്റിങ്ങിൽ അതിനും തീരുമാനമാകും.കശ്‍മീർ യാത്രയുടെ ഒന്നാം വാർഷികം പ്രമാണിച്ച് ഒരു ഏകദിന ഔട്ഡോർ താമസം എല്ലാവരും ആഗ്രഹിച്ചിരുന്നു.പക്ഷേ,എന്തൊക്കെയോ കാരണങ്ങളാൽ അത് നടക്കാതെ പോയതിനാൽ ഈ വർഷത്തെ യാത്രയിൽ അത് പരിഹരിക്കാം എന്ന് മനസ്സിൽ കരുതി.

സുഹൃത്തുക്കൾ പലരും ഒരു ദ്വിദിന യാത്രക്കുള്ള സ്ഥലം അന്വേഷിക്കുമ്പോൾ ഞാൻ നിർദ്ദേശിക്കാറുള്ള  ലൊക്കേഷനുകളിൽ ഒന്നാണ് കുശാൽ നഗർ വഴി മടിക്കേരി.കുടകിന്റെ സൗന്ദര്യമാണ് ഈ യാത്രയിലെ ആസ്വാദക ബിന്ദു.മാനന്തവാടിയിൽ കുടുംബ സമേതം താമസിച്ചിരുന്ന കാലത്ത് കുശാൽ നഗറിൽ പോയിരുന്നു എന്നതൊഴിച്ചാൽ ബാക്കി കാര്യങ്ങൾ എനിക്കും കേട്ടുകേൾവികൾ മാത്രമായിരുന്നു.മക്കളും കാണാത്ത സ്ഥലമായതിനാൽ ഇത്തവണ ഞങ്ങളുടെ യാത്ര അത് വഴിയാക്കാം എന്ന് തീരുമാനിച്ചു.

അങ്ങനെ സമയവും തരവും ഒത്ത് കിട്ടിയ ഒരു ദിവസം കാറിൽ ഞങ്ങൾ പുറപ്പെട്ടു.മാനന്തവാടിയിൽ പഴയ പരിചയക്കാരെയെല്ലാം സന്ദർശിച്ച് വൈകിട്ട് കാട്ടിക്കുളത്ത് റിസോർട്ട് എടുത്ത് താമസിക്കാം എന്നായിരുന്നു പദ്ധതി.കൂടെ പോരാൻ മൂന്നോ നാലോ ഫാമിലികളെ ക്ഷണിച്ചെങ്കിലും ആർക്കും സമയം ഒത്തില്ല.ആയത് ഒരു കണക്കിന് അനുഗ്രഹമായി.കാരണം, മാനന്തവാടിയിൽ എത്തിയാൽ എന്നെ മറ്റൊരിടത്തും താമസിക്കാൻ അനുവദിക്കാത്ത പവിത്രേട്ടൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല.എന്റെ പഴയ കോളേജിന്റെ നേരെ എതിർഭാഗത്തുള്ള അദ്ദേഹത്തിന്റെ പുതിയ ഹോസ്റ്റലിൽ ഞങ്ങൾക്ക് താമസ സൗകര്യമൊരുക്കി. ലിദു  മോന് അത് വളരെ ഇഷ്ടപ്പെടുകയും ചെയ്തു.പിറ്റേന്ന് കാലത്ത് തന്നെ ഞങ്ങൾ മടിക്കേരി ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. 

കാട്ടിക്കുളം കഴിഞ്ഞ് കുട്ട വരെയുള്ള യാത്ര ഏറെക്കുറെ മുഴുവനായും വനത്തിനുള്ളിലൂടെയാണ്. രാവിലെ ആയതിനാൽ മൃഗങ്ങളെ കാണും എന്ന് ഞാൻ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.വാഹനങ്ങൾ കടന്നു പോകുന്ന വഴിയായതിനാൽ ഭയപ്പെടേണ്ട കാര്യവും ഇല്ലായിരുന്നു.അല്പം അധികം നേരത്തെ ഡ്രൈവിംഗിന് ശേഷം ഞാൻ പ്രതീക്ഷിച്ചപോലെ ആനയെ കണ്ടു.റോഡിനരിക് ചേർന്ന് കുറ്റിക്കാട് ഒടിച്ചെടുത്ത് വായിലേക്കിടുന്ന ആനയെ ശരിക്കും കാണാവുന്ന രൂപത്തിൽ തന്നെ ഞാൻ കാർ നിർത്തി.പെട്ടെന്ന് ആന റോഡിലേക്കിറങ്ങാൻ ഭാവിച്ചതോടെ ഞാൻ വണ്ടി മുന്നോട്ടെടുത്തു.പക്ഷേ,പെട്ടെന്നുള്ള എടുക്കലിൽ വണ്ടി ഓഫായി!അടുത്ത സ്റ്റാർട്ടിംഗിൽ തന്നെ വണ്ടി ഞാൻ വേഗം മുന്നോട്ടെടുത്തു വിട്ടു. എല്ലാവരുടെയും ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നിയെങ്കിലും തൽക്കാലം രക്ഷപ്പെട്ടു.

കുട്ടയിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ ആദ്യ സന്ദർശന കേന്ദ്രമായ ഇർപ്പ് വെള്ളച്ചാട്ടം (ഇരിപ്പ് വെള്ളച്ചാട്ടം) ലക്ഷ്യമാക്കി നീങ്ങി.ഇപ്പോൾ ഏഴു വയസ്സുകാരനായ ലിദു മോന് ഏഴ് മാസം പ്രായമുള്ള സമയത്തായിരുന്നു ഇതിന് മുമ്പ് ഞങ്ങൾ ഇർപ്പിൽ വന്നിരുന്നത് (ആ യാത്രയും ഇർപ്പിന്റെ ചരിത്രവും എല്ലാം ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം-625).പ്രവേശന ഫീസ് ഇപ്പോഴും അമ്പത് രൂപയാണ്.പന്ത്രണ്ട് വയസ്സിന് മുകളിൽ ഉള്ളവർക്കേ ടിക്കറ്റ് എടുക്കേണ്ടതുള്ളൂ.പാർക്കിംഗ് ഫീ ഇത്തവണ വാങ്ങിയില്ല.

ശ്രീ രാ‍മേശ്വര ക്ഷേത്രത്തിന്റെ പ്രവേശന കവാടവും കടന്ന് ഞങ്ങൾ മുന്നോട്ട് നീങ്ങി.വഴിയിലെ കാഴ്ചകൾ ക്യാമറയിലും മനസ്സിലും പകർത്തി ഞങ്ങൾ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്തി.

മുൻ സന്ദർശനങ്ങളിലെല്ലാം ഇവിടെ കുളിക്കാൻ സൗകര്യമുണ്ടായിരുന്നു. ഇപ്പോൾ വെള്ളച്ചാട്ടത്തിന്റെ നേരെ താഴേക്കുള്ള വഴി കെട്ടി അടച്ചിരിക്കുന്നു. അവിടെ കുളിക്കാൻ പറ്റില്ല.വെള്ളം ഒലിച്ചു പോകുന്ന ഭാഗത്ത് വേണമെങ്കിൽ കുളിക്കാം.ഏകദേശം ഒരു മണിക്കൂർ കാനന ഭംഗിയും വെള്ളച്ചാട്ടത്തിന്റെ സംഗീതവും ആസ്വദിച്ച ശേഷം ഞങ്ങൾ തിരിച്ചിറങ്ങി.
                                                            പഴയ ഒരു ഓർമ്മയ്ക്ക്


1 comments:

Areekkodan | അരീക്കോടന്‍ said...

ഏകദേശം ഒരു മണിക്കൂർ കാനന ഭംഗിയും വെള്ളച്ചാട്ടത്തിന്റെ സംഗീതവും ആസ്വദിച്ച ശേഷം ഞങ്ങൾ തിരിച്ചിറങ്ങി.

Post a Comment

നന്ദി....വീണ്ടും വരിക