Pages

Thursday, May 09, 2024

നംഡ്രോളിങ് മൊണാസ്റ്ററി (കുടകിലൂടെ - 2)

ഇർപ്പിൽ നിന്നും  (കുടകിലൂടെ Part - 1) ഞങ്ങൾ പുറപ്പെടുമ്പോൾ തന്നെ സമയം പതിനൊന്നര മണി കഴിഞ്ഞിരുന്നു. കുശാൽ നഗറിലേക്കുള്ള റൂട്ടിനെപ്പറ്റിയോ ദൂരത്തെപ്പറ്റിയോ ഒരു ധാരണയും മനസ്സിൽ ഉണ്ടായിരുന്നില്ല.ഫുൾ ടാങ്ക് പെട്രോൾ അടിച്ചിരുന്നതിനാൽ വണ്ടിയുടെ വയറ് നിറഞ്ഞിരുന്നെങ്കിലും ഞങ്ങളുടെ വയറിന്റെ സ്ഥിതി അത്ര ആശാവഹമായിരുന്നില്ല.

മാനന്തവാടിയിൽ നിന്ന് ഗോണിക്കുപ്പ എത്തിയ ശേഷം ആനേചൗകുർ ചെക്ക്പോസ്റ്റ് വഴി കടന്ന് വേണം കുശാൽനഗറിൽ എത്താൻ എന്നായിരുന്നു പവിത്രേട്ടൻ പറഞ്ഞിരുന്നത്. അതനുസരിച്ച് തന്നെ ഞാൻ വണ്ടി നേരെ വിട്ടു.ഗോണിക്കുപ്പ പിന്നിട്ടതോടെ റോഡ് പെട്ടെന്ന് വിജനമായി.ഇരു ഭാഗത്തും കാട് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ വഴി മാറിപ്പോയോ എന്ന് പോലും സംശയിച്ചു.വഴി ചോദിക്കാൻ ഒരു കടയോ മറ്റു യാത്രക്കാരോ ഒന്നും കണ്ടതുമില്ല.മുന്നോട്ട് നീങ്ങുംതോറും കാടിന്റെ ഉള്ളിലേക്ക് കൂടുതൽ കൂടുതൽ കയറുകയാണ് എന്ന് എനിക്ക് ബോദ്ധ്യമായി.എന്റെ ആശങ്ക ഞാൻ ഫാമിലിയെ അറിയിച്ചില്ല. അവസാനം നടുറോഡിൽ കസേരയിട്ട് ഇരിക്കുന്ന രണ്ട് ഫോറസ്റ്റർമാരെ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്.അത് ആനേചൗകുർ ചെക്ക്പോസ്റ്റ് ആയിരുന്നു.നാല്പത് കിലോമീറ്റർ വനത്തിലൂടെ കാറോടിച്ച്, രണ്ട് മണിയോടടുത്ത് ഞങ്ങൾ കുശാൽ നഗറിലെത്തി.

വിശപ്പിന്റെ വിളിക്ക് ഉത്തരം നല്കിയിട്ടാവാം ഇനി അടുത്ത സ്ഥല സന്ദർശനം എന്നതിനാൽ ഞങ്ങൾ വഴി നീളെയുള്ള ഹോട്ടലുകളിലേക്ക് കണ്ണ് പായിക്കാൻ തുടങ്ങി.കുശാൽ നഗർ അറിയപ്പെടുന്നത് തിബറ്റൻ മൊണാസ്റ്ററി എന്ന നിലയിലായതിനാൽ അവരുടെ ഭക്ഷണം തന്നെ കഴിച്ച് നോക്കാം എന്ന് തീരുമാനിച്ചു. ആളൊഴിഞ്ഞ ഒരു കടക്ക് മുന്നിൽ കസ്റ്റമേഴ്‌സിനെ പ്രതീക്ഷിച്ച് നിൽക്കുന്ന ഒരു മധ്യവയസ്കനെ കണ്ടതും ഞാൻ വണ്ടി സൈഡാക്കി.

കുലംകുഷമായ ചർച്ചകൾക്ക് ശേഷം എഗ്ഗ് ന്യൂഡിൽസ്,വെജ് എഗ്ഗ് തുപ്പ,വെജ് മെമോസ്,കാപ്പി എന്നിവ ഓർഡർ ചെയ്തു. അത് ഭക്ഷിക്കാനുള്ള സ്റ്റിക്കും കൂടി ആവശ്യപ്പെട്ടു.സ്റ്റിക് പ്രത്യേക രീതിയിൽ പിടിച്ച് ന്യൂഡിൽസ് അതിനകത്ത് കുരുക്കിയെടുത്ത് തിന്നുന്ന രീതി അൽപനേരം ചിരി പടർത്തിയെങ്കിലും നിമിഷ നേരം കൊണ്ട് തന്നെ എല്ലാവരും സ്വായത്തമാക്കി.ഭക്ഷണ ശേഷം നമസ്കരിക്കാൻ അനുവാദം ചോദിച്ചപ്പോൾ അദ്ദേഹം കടയ്ക്ക് അകത്ത് തന്നെ അതിനുള്ള സൗകര്യവും ഒരുക്കിത്തന്നു.അങ്ങനെ സംതൃപ്തിയോടെ ഞങ്ങൾ ആകാശ് സിംഗിനോടും ഭാര്യയോടും യാത്ര പറഞ്ഞിറങ്ങി.

 ഭക്ഷണ ശേഷം ഞങ്ങൾ നേരെ നംഡ്രോളിങ് മൊണാസ്റ്ററിയിലേക്ക് വണ്ടി വിട്ടു.വിശാലമായ പാർക്കിംഗ് ഏരിയയിൽ കാർ പാർക്ക് ചെയ്തു (പാർക്കിംഗ് ഫീ 40 രൂപ വണ്ടി എടുത്തു പോകുമ്പോൾ ഈടാക്കിക്കൊള്ളും). മൊണാസ്ട്രിയിലേക്ക് കയറാൻ ഫീ ഒന്നും തന്നെയില്ല.രാവിലെ 9.00 മണി മുതല്‍ വൈകി‌ട്ട് 6.00 മണി  വരെയാണ് സുവര്‍ണ്ണ ക്ഷേത്രത്തിലേക്കുള്ള പ്രവേശന സമയം.

ടിബറ്റിന് പുറത്ത് ഏറ്റവും കൂടുതൽ ടിബറ്റൻ ജനസംഖ്യയുള്ള രണ്ടാമത്തെ ഏറ്റവും വലുതും പഴയതുമായ ടിബറ്റൻ സെറ്റിൽമെന്‍റാണ് ബൈലക്കുപ്പെയിലെ നംഡ്രോളിങ് മൊണാസ്ട്രി എന്നറിയപ്പെടുന്ന ഗോള്‍ഡന്‍ ടെംപിള്‍. പത്മസംഭവ ബുദ്ധവിഹാരം എന്നാണ് ക്ഷേത്രത്തിന്റെ യഥാർത്ഥ നാമം. ഇവിടുത്തെ ടിബറ്റന്‍ കേന്ദ്രത്തില്‍ മാത്രം 43,000 ല്‍ അധികം ടിബറ്റുകാർ വസിക്കുന്നതായി പറയപ്പെടുന്നു.മറ്റേതോ നാട്ടിലെത്തിയ പോലെ നമുക്ക് അത് ശരിക്കും അനുഭവപ്പെടും. 

ക്ഷേത്രത്തിനകത്ത് ബുദ്ധൻ, പത്മസംഭവ, അമിതായുസ് എന്നിങ്ങനെ മൂന്ന് വലിയ സ്വർണ്ണ പ്രതിമകൾ ഉണ്ട്. ഓരോ പ്രതിമയ്ക്കും ഏകദേശം 40 അടി ഉയരമുണ്ട്.ക്ഷേത്രത്തിന്‍റെ എല്ലാ ഭാഗത്തും മനോഹരങ്ങളായ ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കും. ടിബറ്റൻ ബുദ്ധമത പുരാണങ്ങളെ ആണ് ചുവരുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്.പ്രത്യേകതരം പ്രാര്‍ത്ഥനാ ചക്രങ്ങളും പ്രയര്‍ ഡ്രമ്മുകളും അതുപയോഗിക്കുന്ന സന്യാസിമാരും ക്ഷേത്രത്തിലുണ്ട്.
പ്രാർത്ഥനാ സമയത്ത് സന്ദർശകർ മൗനം പാലിക്കണം.കയ്യിലേന്തിയ ഒരു പ്രത്യേകതരം സാധനം കുലുക്കിയാണ് ബുദ്ധ ഭിക്ഷുക്കളുടെ പ്രാർത്ഥന.
ഏകദേശം രണ്ട് മണിക്കൂറോളം ഞങ്ങൾ ക്ഷേത്രത്തിനകത്തെയും പരിസരത്തെയും കാഴ്ചകൾക്കായി ചെലവഴിച്ചു.

വൈകിയാൽ റൂം ലഭിക്കാൻ പ്രയാസമാകും എന്ന് തോന്നിയതിനാൽ കുശാൽ നഗർ വിട്ട ഉടനെ ഞങ്ങൾ അത് തെരയാനും ആരംഭിച്ചു.അവസാനം നിസർഗധാമിന് തൊട്ടടുത്ത് മെയിൻ റോഡിൽ തന്നെ  തലശ്ശേരിക്കാരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ 1200 രൂപക്ക് ഡബിൾ റൂമും തരമായി.ലഗേജുകൾ റൂമിൽ ഇറക്കി വച്ച് ഒന്ന് ഫ്രഷായ ശേഷം ഞങ്ങൾ കാവേരി നിസർഗധാമിലേക്ക് നീങ്ങി.

1 comments:

Areekkodan | അരീക്കോടന്‍ said...

ടിബറ്റിന് പുറത്ത് ഏറ്റവും കൂടുതൽ ടിബറ്റൻ ജനസംഖ്യയുള്ള രണ്ടാമത്തെ ഏറ്റവും വലുതും പഴയതുമായ ടിബറ്റൻ സെറ്റിൽമെന്‍റാണ് ബൈലക്കുപ്പെയിലെ നംഡ്രോളിങ് മൊണാസ്ട്രി എന്നറിയപ്പെടുന്ന ഗോള്‍ഡന്‍ ടെംപിള്‍.

Post a Comment

നന്ദി....വീണ്ടും വരിക