Pages

Friday, July 14, 2023

വിജീഷും അയാളുടെ ഭാര്യ സോനയും

കഥകൾ വെറും കഥകളായിരുന്ന ഒരു കാലത്ത് നിന്ന് അനുഭവങ്ങൾ കഥാരൂപത്തിൽ വായനക്കാരിൽ എത്തി നിൽക്കുന്ന ഒരു കാലഘട്ടമാണിത് . അതിനാൽ തന്നെ യഥാർത്ഥ സംഭവത്തിന്റെ പിൻബലം നിലനിർത്തുന്നതോടൊപ്പം അതൊരു കഥാബിന്ദുവാക്കി മാറ്റുക എന്നത് ഏറെ പ്രയാസകരമാണ്.ഇത് സംഭവകഥയോ അതല്ല കെട്ട്കഥയോ എന്ന് വായനക്കാരനിൽ സംശയം ജനിപ്പിക്കുന്ന രീതിയിൽ അതിനെ വാർത്തെടുക്കാൻ അത്യാവശ്യം നല്ല കഴിവുള്ള ഒരു കഥാകാരനേ സാധിക്കൂ.വിജീഷും അയാളുടെ ഭാര്യ സോനയും എന്ന പുസ്തകത്തിലെ പതിനഞ്ച് കഥകളും രചയിതാവിന്റെയോ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ അനുഭവങ്ങൾ ആയിരിക്കും എന്നാണ് എന്റെ പ്രതീക്ഷ.

കൗമാരത്തിൽ മൊട്ടിട്ടിരുന്ന ഒരു പ്രണയം കാൻസർ വാർഡിൽ ആദ്യമായിട്ട് വിരിയാൻ ശ്രമിക്കുന്ന കഥയാണ് ഒന്നാമത്തെ കഥയായ ഇരുപത്തിയാറാം വാർഡിൽ പറയുന്നത്.രോഗം ശരീരത്തെ കാർന്ന് തിന്നുമ്പോഴും പ്രണയത്തിന്റെ ഓർമ്മകളിൽ അതിന് ശമനം ലഭിക്കുന്നത് ഈ കഥയിൽ ഹൃദ്യമായി അവതരിപ്പിക്കുന്നു.സഹപാഠിയായ മറ്റൊരു സ്ത്രീയെ "ഇഷ്ടമായിരുന്നല്ലേ?" എന്ന് ഭാര്യ ഭർത്താവിനോട് ചോദിക്കുന്നതും വേദനിപ്പിക്കാനായിരുന്നില്ല, വേദനയകറ്റാനായിരുന്നു എന്നത് അചിന്ത്യമാണ്.

സ്നേഹത്തോടെയുള്ള ഒരു പ്രതികാരത്തിന്റെ കഥയാണ് ഒഴിമുറി.രാഷ്ട്രീയാന്ധതയിൽ സ്വന്തം ജീവിതം തകർത്തിട്ടും ആപൽഘട്ടത്തിൽ ജ്യേഷ്ഠന് താങ്ങാകുന്ന സഹോദരിയുടെ കഥ ഹൃദയസ്പർക്കായി അവതരിപ്പിച്ചു.പൂന്തോട്ടം സൂക്ഷിക്കുന്നവരിൽ ഒരാൾ എന്ന കഥയിലെ മാരാർ എന്ന കഥാപാത്രം വാർദ്ധക്യകാലത്തെ പൊള്ളുന്ന സത്യം വായനക്കാരനെ ബോധ്യപ്പെടുത്തും.സ്വന്തം മകളുടെ വേർപാടിന്റെ വേദനയിലും മറ്റൊരാളുടെ വീട്ടിൽ ചെയ്തുപോന്നിരുന്ന ജോലിക്ക് വിഘ്നം വരാതിരിക്കാൻ മാരാർ നടത്തുന്ന ശ്രമം വേറിട്ട അനുഭവം തന്നെ.

വിജീഷും അയാളുടെ ഭാര്യ സോനയും എന്ന ടൈറ്റിൽ കഥ ഒരു യുവാവിന്റെ ആത്മസംഘർഷങ്ങളാണ് പറയുന്നത്.സോനയുടെ അസുഖം കാരണം കൈവിട്ട്  പോകുന്ന ജീവിത സ്വപ്നങ്ങൾ തിരിച്ചു പിടിക്കാൻ വിജീഷ് നടത്തുന്ന പ്രയത്നങ്ങളും അതിനിടക്ക് നേരിടുന്ന പ്രതിസന്ധികളും വായനക്കാരനെയും ഉത്കണ്ഠാകുലനാക്കും.പുസ്തകത്തിലെ മറ്റു കഥകളും ജീവിതത്തോടുള്ള വിവിധ തരത്തിലുള്ള മൽപിടുത്തങ്ങളായിട്ടാണ് എനിക്ക് തോന്നിയത്.

കഥാ ബീജങ്ങളും ആഖ്യാനവും വ്യത്യസ്തത പുലർത്തിയെങ്കിലും മിക്ക കഥകളും സഡൻ ബ്രേക്കിട്ട പോലെ നിന്ന് പോകുന്നതായി അനുഭവപ്പെട്ടു.പുസ്തകം പ്രിന്റ് ചെയ്യുന്നതിന് മുമ്പ് രചയിതാവ് പ്രൂഫ് റീഡിംഗ് നടത്തിയിട്ടുണ്ടോ എന്ന്  സംശയമുണ്ട്.അത്രക്കധികം അക്ഷരത്തെറ്റുകളും ലേ ഔട്ട് പ്രശ്നങ്ങളും മുഴച്ച് നിൽക്കുന്നുണ്ട്.ഒരേ പേജിലെ വ്യത്യസ്ത ഫോണ്ട് സൈസുകളും പേജുകളിലെ വ്യത്യസ്തമായ വരികളുടെ എണ്ണവും ഒറ്റ നോട്ടത്തിൽ തന്നെ ശ്രദ്ധയിൽപ്പെടുന്നതിനാൽ പുസ്തകത്തെ അനാകർഷകമാക്കുന്നു.ചില കഥകളുടെ തലക്കെട്ടുകളും ആകർഷകമായി തോന്നിയില്ല.


പുസ്തകം : വിജീഷും അയാളുടെ ഭാര്യ സോനയും
രചയിതാവ് : രാധാകൃഷ്ണൻ കാര്യക്കുളം 
പ്രസാധകർ : വായനപ്പുര 
പേജ് : 96 
വില: 120 രൂപ 

1 comments:

Areekkodan | അരീക്കോടന്‍ said...

കഥാ ബീജങ്ങളും ആഖ്യാനവും വ്യത്യസ്തത പുലർത്തിയെങ്കിലും മിക്ക കഥകളും സഡൻ ബ്രേക്കിട്ട പോലെ നിന്ന് പോകുന്നതായി അനുഭവപ്പെട്ടു

Post a Comment

നന്ദി....വീണ്ടും വരിക