Pages

Wednesday, July 19, 2023

ഉമ്മൻചാണ്ടി സാറും ഞാനും

അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി സാറിന്റെ താഴെ കാണുന്ന ഫോട്ടോയിലെ ആ ഷാൾ ഇന്നും എന്റെ കയ്യിൽ ഒരോർമ്മപ്പുസ്തകമായി നിലനിൽക്കുന്നു. 2012 ഡിസംബർ 15 ന് NSS സംസ്ഥാന അവാർഡ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങിയ ശേഷം സദസ്സിലിരിക്കുന്ന ഭാര്യയുടെയും മക്കളുടെയും അടുത്ത് വന്നിരിക്കുകയായിരുന്നു ഞാൻ. ചടങ്ങ് കഴിഞ്ഞ് തിരിച്ചു പോകുന്ന മുഖ്യമന്ത്രിയെ ശരിക്കും കാണാൻ കുടുംബത്തെ ഞാൻ വരിയുടെ അറ്റത്തെ സീറ്റിലേക്ക് മാറ്റിയിരുത്തി. അതു വഴി വന്ന മുഖ്യമന്ത്രി എന്റെ മക്കളെ കണ്ട് ഒരു നിമിഷം നിന്നു. ശേഷം തന്റെ കഴുത്തിലുണ്ടായിരുന്ന ഷാൾ എടുത്ത് രണ്ടാമത്തെ മോൾ ലുഅയെ അണിയിച്ച് ഒരു ഷേക്ക് ഹാൻഡും നൽകി. അന്നത്തെ ആറു വയസ്സുകാരി ഇന്നും ആ അസുലഭ നിമിഷം ഓർമ്മയിൽ സൂക്ഷിക്കുന്നു. ശ്രീ.ഉമ്മൻ ചാണ്ടി സാറിന് കുട്ടികളോടുണ്ടായിരുന്ന സ്നേഹം ആ കർമ്മത്തിലൂടെ പ്രകടമായി.

2012 മെയ് 24 മുതൽ 26 വരെ NSS ടെക്നിക്കൽ സെല്ലിന്റെയും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ കോഴിക്കോട് ജെ.ഡി.റ്റി. ഇസ്ലാം പോളിടെക്നിക്കിൽ സംഘടിപ്പിച്ച യുവജ്യോതി ക്യാമ്പിന്റെ പ്രോഗ്രാം കമ്മിറ്റി കൺവീനർ ആയിരുന്നു ഞാൻ. മുഖ്യമന്ത്രിയടക്കം വിവിധ മന്ത്രിമാരെ പങ്കെടുപ്പിക്കുക എന്നത് ഒരു പ്രോഗ്രാമിന്റെ വാർത്താ മൂല്യത്തിന് അത്യന്താപേക്ഷിതമാണ്. ആ നിലക്ക് അന്നത്തെ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി സാറിനും ഒരു ക്ഷണക്കത്തയച്ചു. അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയായിരുന്ന ഡോ.എം.കെ.മുനീർ പരിപാടിയിൽ പങ്കെടുക്കാം എന്ന് ഏൽക്കുകയും ചെയ്തു.

ജനുവരി 25 - ന് മുഖ്യമന്ത്രി കോഴിക്കോട് വഴി ഏതോ ഒരു പ്രോഗ്രാമിന് കടന്നു പോകുന്നുണ്ട് എന്ന് ക്യാമ്പ് ഡയരക്ടറായ ടെക്നിക്കൽ സെൽ NSS പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. അബ്ദുൽ ജബ്ബാർ സാറിന് വിവരം കിട്ടി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ആയ എന്നോട് മുഖ്യമന്ത്രിയെ ഒന്ന് ക്ഷണിച്ച് നോക്കാൻ പറഞ്ഞു. കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി എന്ന തിയറി പ്രകാരം ഞാൻ ഫോണിലൂടെ ബന്ധപ്പെട്ടു.സമയം കിട്ടിയാൽ വരാം എന്ന് മറുപടിയും കിട്ടി.

ഞങ്ങളുടെ പ്രോഗ്രാം ഷെഡ്യൂൾ പ്രകാരം തുടർന്നു. മുഖ്യമന്ത്രിയെ ക്ഷണിച്ച വിവരം അതിനിടക്ക് മറന്ന് പോയി.അന്ന് വൈകിട്ട് CI റാങ്കിലുള്ള ഒരു പോലീസുദ്യോഗസ്ഥൻ എന്റെ പേര് പറഞ്ഞ് ക്യാമ്പിൽ അന്വേഷണത്തിനെത്തി. മുഖ്യമന്ത്രി വരുന്നുണ്ടെന്നും അദ്ദേഹത്തിന് നൽകാൻ ഉദ്ദേശിക്കുന്ന സാധനങ്ങൾ (പലഹാരങ്ങൾ) ചെക്ക് ചെയ്യണമെന്നും പറഞ്ഞു. വിവരം അറിഞ്ഞതോടെ ക്യാമ്പ് പെട്ടെന്ന് ഉത്സവ ലഹരിയിലായി.എനിക്കും എന്തെന്നില്ലാത്ത ഒരു അഭിമാനം തോന്നി.

അന്ന് രാത്രി സാക്ഷാൽ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി സാർ ഞങ്ങളുടെ ക്യാമ്പിലെത്തി കുട്ടികളെ അഭിസംബോധന ചെയ്തു.

ഒരു രാഷ്ട്രീയ കക്ഷിയോടും എനിക്ക് പ്രത്യേക താൽപര്യമില്ല. പക്ഷേ, ജനസമ്പർക്കം എന്ന പ്രോഗ്രാമിലൂടെ ജനകീയനായ ഒരു മുഖ്യമന്ത്രിയെ ഞാൻ നേരിട്ടനുഭവിച്ച രണ്ട് നിമിഷങ്ങളായിരുന്നു മേൽ പറഞ്ഞ രണ്ട് സംഭവങ്ങൾ. ജനങ്ങളുടെ പ്രിയപ്പെട്ട ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ .

1 comments:

Areekkodan | അരീക്കോടന്‍ said...

ഉമ്മൻ ചാണ്ടി സാറിന്റെ കൂടെ രണ്ട് അനുഭവങ്ങൾ

Post a Comment

നന്ദി....വീണ്ടും വരിക