Pages

Sunday, August 13, 2023

മത്തിമുക്ക്

നാട്ടിൻപുറത്തെ കഥകൾ പറഞ്ഞ് മലയാള സാഹിത്യത്തിലെ സുൽത്താനായി മാറിയ ആളാണ് ശ്രീ.വൈക്കം മുഹമ്മദ് ബഷീർ.പച്ചയായ മനുഷ്യരും അവരുടെ ജീവിത ചുറ്റുപാടുകളും പറയുമ്പോൾ മനസ്സിലേക്ക് കഥയും കഥയുടെ പശ്ചാത്തലവും കഥാപാത്രങ്ങളും എല്ലാം കുടിയേറുന്നു.ഒരു പക്ഷേ,കഥാകൃത്ത് ഭാവനയിൽ സൃഷ്ടിക്കുന്ന ആ ലോകം, നമ്മുടെ തൊട്ടടുത്ത് എവിടെയോ ഉണ്ടെന്ന് പോലും വിശ്വസിച്ച് പോകും.

നാട്ടിൻപുറവും അവിടത്തെ ജനങ്ങളും കഥാപാത്രമാക്കി രചനകൾ നടത്തുന്നതിനാലാവാം, 'മത്തിമുക്ക്' എന്ന പുസ്തകത്തിന്റെ പുറം ചട്ട എന്നെ ആദ്യകാഴ്ചയിൽ തന്നെ ആകർഷിച്ചത്.ആദ്യ കഥയായ ലോട്ടറി ടിക്കറ്റും 22 മഹാന്മാരും വായിച്ചപ്പോൾ അടുത്തതും വായിക്കാൻ പ്രേരണ ലഭിക്കുകയും ചെയ്തു.അത് തന്നെയാണ് ഒരു പുസ്തകത്തിന്റെ വിജയവും.ഒന്ന് വായിച്ചാൽ അടുത്തത് എന്ന രീതിയിൽ വായനക്കാരനെ കൈ പിടിച്ച് കൊണ്ടുപോകണം. ഷബീർ ചെറുകാട് എന്ന കഥാകൃത്ത് ഇതിൽ ഏറെക്കുറെ വിജയിച്ചിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം.

ഇരുപത് നർമ്മകഥകളുടെ ഒരു സംഗ്രഹമാണ് 'മത്തിമുക്ക്'.സാധാരണ നാട്ടിൻപുറത്തെ നിരവധി കഥാപാത്രങ്ങൾ പല കഥകളിലായി മിന്നിമറയുന്നുണ്ട്. പക്ഷെ എല്ലാ കഥകളും മത്തിമുക്കിലേതാണെന്ന് പറയാനും സാധ്യമല്ല.റിഥം കിട്ടാനായി കഥാപാത്രങ്ങളുടെ പേരും ജോലിയും തമ്മിൽ ബന്ധിപ്പിച്ചപ്പോൾ കഥയുടെ കാമ്പ് തന്നെ ചോർന്നുപോയി എന്നാണ് എനിക്ക് അനുഭവപ്പെടുന്നത്. കഥകൾക്ക് ഇല്ലസ്ട്രേഷൻ കൂടി ഉണ്ടായിരുന്നെങ്കിൽ ഗംഭീരമാകുമായിരുന്നു. എന്നിരുന്നാലും രസകരമായി വായിച്ച് പോകാവുന്ന ഒരു പുസ്തകമാണ് 'മത്തിമുക്ക്'.കഥാകൃത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

പുസ്തകം : മത്തിമുക്ക് 
രചയിതാവ് : ഷബീർ ചെറുകാട് 
പ്രസാധകർ : പേരക്ക ബുക്സ് 
പേജ് : 88 
വില: 120 രൂപ 

1 comments:

Areekkodan | അരീക്കോടന്‍ said...

കഥകൾക്ക് ഇല്ലസ്ട്രേഷൻ കൂടി ഉണ്ടായിരുന്നെങ്കിൽ ഗംഭീരമാകുമായിരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക