Pages

Wednesday, June 10, 2026

എ ബി സി വാലിയിലേക്ക്... ( ടീം 87 SSC @ കാശ്മീർ - 15)

ടീം 87 SSC @ കാശ്മീർ - 14

പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക്  നേരെ വെടിവെപ്പ് നടന്ന് വെറും രണ്ട് മാസത്തിന് ശേഷമാണ് ഞാൻ എൻ്റെ നാലാം കാശ്മീർ യാത്ര പ്ലാൻ ചെയ്യുന്നത്. വെടിവെപ്പിൻ്റെ വെറും രണ്ട് മാസം മുമ്പായിരുന്നു മൂന്നാം കാശ്മീർ സന്ദർശനം എന്നത് യാദൃശ്ചികം മാത്രം. നാലാം യാത്ര പ്ലാൻ ചെയ്യുമ്പോൾ പഹൽഗാമിലേക്ക് സഞ്ചാരികൾക്ക് വീണ്ടും പ്രവേശനം നല്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഞങ്ങളുടെ യാത്രാ തിയ്യതി ആയപ്പോഴേക്കും വെടിവെപ്പ് നടന്ന ബൈസരൺ വാലിയിലേക്കുള്ള പ്രവേശനം മാത്രം തടഞ്ഞു കൊണ്ട് പഹൽഗാമിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം നൽകിത്തുടങ്ങിയിരുന്നു. ആദ്യത്തെ രണ്ട് പഹൽഗാം സന്ദർശനങ്ങളിലും ബൈസരൺ വാലിയിൽ പോയ കാര്യം (Click to Read) ഞാൻ സഹയാത്രികരോട് പങ്ക് വെച്ചിരുന്നു. എന്നിട്ടും, എൻ്റെ ടീമിൽ പെട്ട ചിലർ പഹൽഗാമിൽ പോകുന്ന വിവരം വീട്ടിൽ മിണ്ടുക പോലും ചെയ്തിരുന്നില്ല.

കാശ്മീരിലെ നാലാം ദിവസത്തിലായിരുന്നു ഞാൻ പഹൽഗാം യാത്ര ആസൂത്രണം ചെയ്തിരുന്നത്. ബട്ട്, കൂട്ടത്തിലുള്ള സിദ്ദീഖിന് നാലാം ദിവസം നാട്ടിലേക്ക് മടങ്ങണം എന്നും പഹൽഗാം കാണണം എന്നും അറിയിച്ചതിനാൽ മുൻ തീരുമാനം മാറ്റി  മൂന്നാം ദിവസം പഹൽഗാമിലേക്ക് പോകാൻ തീരുമാനിച്ചു. സ്വന്തം പാക്കേജുമായി യാത്ര ചെയ്യുമ്പോഴുള്ള സൗകര്യങ്ങളിൽ ഒന്നാണ് ഈ സഡൻ ചെയ്ഞ്ചുകൾ. കേബിൾ കാർ ടിക്കറ്റ് മുൻകൂട്ടി എടുക്കുന്നതിനാൽ ഗുൽമാർഗ്ഗ് യാത്ര ഇതുപോലെ മാറ്റാൻ സാധിക്കുകയുമില്ല.

തലേ ദിവസം തിരിച്ചെത്താൻ വൈകി എങ്കിലും  മൂന്നാം ദിവസം രാവിലെ ഏഴരക്ക് തന്നെ ഡ്രൈവർ മുദ്ദസർ വണ്ടിയുമായി ഹോട്ടലിന് മുന്നിൽ എത്തി. അതിനും മുന്നേ ടീം ടീമായി ഞങ്ങൾ തൊട്ടടുത്ത ഗല്ലിയിൽ നിന്ന് കാശ്മീരി മസാല ചായ കുടിച്ച് റെഡിയായിരുന്നു. എട്ട് മണിക്ക് ഞങ്ങൾ പഹൽഗാം ലക്ഷ്യമാക്കി യാത്ര തുടങ്ങി. വണ്ടിയിൽ മുദ്ദസർ വെച്ച ഖുർആൻ പാരായണ ശീലുകൾ യാത്രയുടെ തുടക്കം ധന്യമാക്കി. പിന്നാലെ ഫൈസൽ ഐറ്റം ഡാൻസ് പാട്ടുകളും പ്ലേ ചെയ്തു. കാശ്മീരി വാസ് വാൻ തയ്യാറാക്കുന്ന ബസുമതി അരി വിളയുന്ന പാടങ്ങളും കാശ്‌മീരിൻ്റെ സ്വർണ്ണമായ കുങ്കുമപ്പൂ പാടങ്ങളും ആപ്പിൾ തോട്ടങ്ങളും പിന്നിട്ട് വണ്ടി കുതിച്ചു പാഞ്ഞു.തലേ ദിവസം പെയ്ത മഴയിൽ വഴിയിലെ ചില അങ്ങാടികളിലെ കടകളിൽ വെള്ളം കയറിയത് കണ്ടപ്പോൾ കേരളത്തിലെ പ്രളയദിനങ്ങൾ ഓർമ്മ വന്നു. വഴിയിൽ കണ്ട ആളൊഴിഞ്ഞ ഒരു ഹോട്ടലിൽ നിന്ന് ഞങ്ങൾ പ്രാതൽ കഴിച്ചു.

വഴിയിലെ പലതരം ബ്ലോക്കുകളും തരണം ചെയ്ത് ഏകദേശം പന്ത്രണ്ട് മണിക്കാണ് ഞങ്ങൾ ആട്ടിടയൻമാരുടെ താഴ്‌വരയായ പഹൽഗാമിൽ എത്തിയത്. ടാക്സി പാർക്കിംഗ് ഏരിയയും ടൗണും പിന്നിട്ട് മുദ്ദസർ ഡ്രൈവിംഗ് തുടർന്നു. പഹൽഗാമിൽ കറങ്ങാൻ യൂണിയൻ ടാക്സി വിളിക്കണം എന്നായിരുന്നു എൻ്റെ അറിവ്. മുദ്ദസർ ആരു വാലിയിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞപ്പോൾ അദ്ദേഹം തന്നെ ഞങ്ങളെ വാലിയിൽ കൊണ്ടുപോകും എന്ന് ഞാൻ കരുതി. പക്ഷേ പോണി വാലകൾ വണ്ടി തടഞ്ഞ് മുദ്ദസറിനോട് കുറെ നേരം എന്തൊക്കെയോ പറഞ്ഞു. എനിക്കത് മനസ്സിലായില്ലെങ്കിലും അതിന് ശേഷം മുദ്ദസർ എൻ്റെ നേരെ തിരിഞ്ഞ് പറഞ്ഞു.

"സർ,യെ കഹ്തെ ഹേ ... ആരൂ ബന്ദ ഹേ...." 

ആരുവാലി പൂട്ടിക്കിടക്കുകയാണ് എന്ന് പറഞ്ഞത് എനിക്ക് വിശ്വാസമായില്ല. അവർ എന്നെ പുറത്തേക്ക് വിളിച്ചു.

"സർ ... ആരു ബന്ദ ഹേ .."എൻ്റെ മുഖത്ത് നോക്കി അയാൾ പച്ചക്കള്ളം പറഞ്ഞു.

"കോൻ ബോല ...? കൽ ഹമാരെ ഹോട്ടൽ സെ ലോഗ് ആയ ധ ..." ഞാൻ അയാളുടെ വാക്ക് നിഷേധിച്ചു.

"കൽ ഖുലാ ദ.... ലേകിൻ ആജ് ബന്ദ ഹേ... "  ഞാൻ ഉറച്ച് നിന്നപ്പോൾ ഇന്നാണ് പൂട്ടിയത് എന്നായി.

"സുനോ ... ആരു സെ അച്ചാ ഫോട്ടോ സ്പോട്ട് ആസ് പാസ് ഹേ ... ഘോടെ മേം ചലേഗ..."

.ഓ... അപ്പോ അതാണ് കാര്യം. അവരുടെ കുതിരയിൽ ഞങ്ങൾ കയറണം.  എനിക്ക് സംഗതി പിടി കിട്ടി. 

"പന്ത്രഹ് സൗ ഹോഗ... ലേകിൻ ആപ് ലോഗോം കൊ സിർഫ് ബാരഹ് സൗ..." 

ആയിരത്തി അഞ്ഞൂറ് രൂപയിൽ നിന്ന്  ഒരാൾക്ക് ഒറ്റയടിക്ക് മുന്നൂറ് രൂപ ഡിസ്‌കൗണ്ടും കിട്ടി!ഞാൻ എത്ര മറുത്ത് പറഞ്ഞിട്ടും കുതിരക്കാർ സമ്മതിച്ചില്ല. ഞാൻ വണ്ടിയിൽ തിരിച്ച് കയറി. അവർ മുദ്ദസറിനോട് പിന്നെയും സംസാരിച്ചു. മുദ്ദസറും അവരുടെ ഭാഗത്തേക്ക് ചായുന്നതായി തോന്നിയപ്പോൾ ഞാൻ ഞങ്ങളുടെ ഹോട്ടലിലേക്ക് വിളിച്ചു. ഹോട്ടൽ മാനേജർ മറ്റൊരു ടീമിനെയും കൊണ്ട് പഹൽഗാമിൽ തന്നെയുണ്ടെന്നും ഇപ്പോൾ വിവരം തരാമെന്നും പറഞ്ഞു. അല്പ സമയം കഴിഞ്ഞപ്പോൾ ആരുവാലി പൂട്ടിയിട്ടില്ല എന്ന് മാനേജർ പറഞ്ഞതോടെ ഞാൻ മുദ്ദസറിനോട് വണ്ടി ടാക്സി സ്റ്റാൻ്റിലേക്ക് വിടാൻ പറഞ്ഞു.ഉടൻ എവിടെ നിന്നോ രണ്ട് ടാക്സിക്കാരെ മുദ്ദസർ ഏർപ്പാടാക്കി തന്നു. 

ആരു വാലിയിലും ബേതാബ് വാലിയിലും എത്തിച്ച് ഓരോ മണിക്കൂർ വീതം ചെലവിടാൻ വണ്ടി ഒന്നിന് 2200 രൂപയാണ് അവർ പറഞ്ഞത്. എട്ട് മാസം മുമ്പ് വന്നപ്പോൾ വണ്ടി ഒന്നിന് നാലായിരം നൽകിയിരുന്നതിനാൽ ഈ റേറ്റ് അത്ര ഉയർന്നതായി എനിക്ക് തോന്നിയില്ല. മാത്രമല്ല, സമയം ഏറെ വൈകിയത് കാരണം ഞാൻ പിന്നെ വിലപേശാനും  നിന്നില്ല.

രണ്ട് കാറുകളിൽ കയറി ഞങ്ങൾ യാത്ര തുടങ്ങി. കൂടിയാൽ ഇരുപത്തിയഞ്ച് വയസ്സ് മാത്രം തോന്നിക്കുന്ന ഒരു പയ്യനായിരുന്നു ഞങ്ങളുടെ കാറിൻ്റെ ഡ്രൈവർ.

"ആരുവാലി ബന്ദ ഹേ?" വെറുതെ ഞാൻ ചോദിച്ചു.

"കോൻ ബോല?"

"ഘോട വാല ബോല"

"ഹം അബ് തക് വഹാം ധ" 

ചിരിച്ചുകൊണ്ട് ആ പയ്യൻ പറഞ്ഞപ്പോൾ രണ്ട് മാസം എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും പൂട്ടിയിട്ടിട്ടും ഇവർ പാഠം പഠിച്ചിട്ടില്ല എന്ന് മനസ്സിലായി.

(തുടരും...)

0 comments:

Post a Comment

നന്ദി....വീണ്ടും വരിക