Pages

Friday, September 28, 2018

താഴത്തങ്ങാടി ബീച്ച് (എന്റെ അരീക്കോട് - 1)

                2018 ആഗസ്തിലെ മഹാപ്രളയം കേരളത്തിലെ പലയിടങ്ങളിലും പല തരം മാറ്റങ്ങളും ഉണ്ടാക്കിയത് നാം നേരിൽ കണ്ടുകൊണ്ടിരിക്കുകയാണ്. കുന്നിടിഞ്ഞ് നദികൾ രൂപപ്പെട്ടതും മണ്ണടിഞ്ഞ് ഡാം നികന്നതും കടലിൽ മണൽതിട്ട രൂപപ്പെട്ട് കടൽ പിളർന്നതും മലയാളികളെ, അത്ഭുതത്തോടൊപ്പം ആശങ്കയിലേക്കും നയിക്കുന്നു. എന്റെ നാടും ഇത്തവണത്തെ കോങ്ങം ബള്ളത്തിൽ  മൂന്ന് തവണ വിറങ്ങലിച്ച് നിന്നു. മൂന്നാം തവണ വന്നത് ഒരല്പനേരം കൂടി തുടർന്നിരുന്നുവെങ്കിൽ എന്തൊക്കെ സംഭവിക്കും എന്നത് അനിർവചനീയമായിരുന്നു.

               അന്ന് പിൻ‌വാങ്ങിയ മഴ വീണ്ടും അല്പമെങ്കിലും രൌദ്രത കാണിച്ചത് ഇന്നലെയാണ്. മഴക്ക് ശക്തി കുറവായിരുന്നെങ്കിലും ഒന്നൊന്നര ഇടികളായിരുന്നു ഇന്നലെ വെട്ടിയത് മുഴുവൻ. അതും പല നാശനഷ്ടങ്ങളും ഉണ്ടാക്കിയിരിക്കും എന്ന് തീർച്ച.

              പ്രളയത്തിന് ശേഷം എന്റെ നാട്ടിലും ഒരു മാറ്റം സംഭവിച്ചു. ചാലിയാറ് കര കവിഞ്ഞൊഴുകിയപ്പോൾ ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഷട്ടർ തുറന്നു. നിരവധി മാലിന്യങ്ങൾ കൊണ്ട് അറപ്പുളവാക്കുന്ന രീതിയിൽ വെള്ളത്തിന്റെ നിറവും ഗന്ധവും മാറിയിരുന്നത് മുഴുവൻ നീങ്ങിപ്പോയി (അടുത്ത ഓഖിക്ക് കടൽ തിരിച്ച് തരുമായിരിക്കും). ചെളി കാരണം ഇറങ്ങാൻ കഴിയാതിരുന്ന പുഴയിൽ നല്ല മണൽ വന്നടിഞ്ഞ് ചെളിയെ മൂടി. അരീക്കോട് പാലത്തിനടുത്ത് താഴത്തങ്ങാടി കടവിൽ നല്ലൊരു മണൽതിട്ട രൂപപ്പെട്ടു.

             താഴത്തങ്ങാടിയിലെ ഒരു യുവജന ക്ലബ്ബും ഡി.വൈ.എഫ്.ഐ പ്രവർത്തകരും കൂടി മണൽതിട്ടയിലെ മാലിന്യങ്ങൾ മുഴുവൻ നീക്കം ചെയ്തു. അതോടെ അതിന് ഒരു പുതിയ മുഖം കൈവന്നു. ഇപ്പോൾ എല്ലാ ദിവസവും വൈകുന്നേരം താഴത്തങ്ങാടിയിലേക്ക് ജനപ്രവാഹമാണ്. താഴത്തങ്ങാടി ബീച്ച് എന്നാണ് അത് അറിയപ്പെടുന്നത്.
              കുട്ടികൾക്ക് ഭയമില്ലാതെ പുഴയിൽ നീന്തിക്കുളിക്കാനും ഊഞ്ഞാൽ ആടാനും വിനോദങ്ങളിൽ ഏർപ്പെടാനും ഉള്ള അവസരങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ബീച്ചിൽ കാണുന്ന പോലെ കൊച്ചു കൊച്ചു പെട്ടിക്കടകളും ബലൂൺ വില്പനക്കാരും കടല വില്പനക്കാരും ഒക്കെ ഉപജീവനമാർഗ്ഗം തേടി സജീവമായതോടെ നാട്ടുകാർക്കും പരിസരവാസികൾക്കും സായാഹ്നം ചെലവിടാൻ ഒരിടമായി. നഷ്ടപ്പെട്ട പുഴ മാടിന്റെ വീണ്ടെടുപ്പ് ആണും പെണ്ണും കുട്ടികളും വൃദ്ധരും ഒരുപോലെ ആസ്വദിക്കുന്ന കാഴ്ചയാണ് എല്ലാ ദിവസവും താഴത്തങ്ങാടിയിൽ കാണുന്നത്. ഇതിനിടെ തന്നെ ഒരു ‘ബീച്ച് ഫെസ്റ്റും’ അവിടെ അരങ്ങേറി. സോഷ്യൽ മീഡിയയിൽ താഴത്തങ്ങാടി ബീച്ച് എന്നത് ഡൌൺ‌ടൌൺ ബീച്ച് എന്നായി !
             ഇക്കഴിഞ്ഞ ഞായറാഴ്ച ഞാനും കുടുംബവും നാട്ടിലെ ബീച്ചിലെത്തി. എഴുപത് കഴിഞ്ഞ എന്റെ ഉമ്മ നിരവധി പരിചയക്കാരെ അവിടെ വച്ച് കണ്ടുമുട്ടി സൌഹൃദം പുതുക്കി.
                സായാഹ്നങ്ങളിൽ ഒത്ത് കൂടാൻ അല്ലെങ്കിൽ വീട്ടിന് പുറത്ത് അല്പ സമയം ചെലവഴിക്കാൻ പാർക്ക് പോലെയോ മറ്റോ ഒരു പൊതു ഇടം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഈ ജനക്കൂട്ടം വിളിച്ചു പറയുന്നുണ്ട്. അത് ആൾക്കാർക്ക് എളുപ്പം എത്തിപ്പെടാൻ പറ്റുന്ന സ്ഥലത്താണെങ്കിലേ വിജയിക്കൂ എന്നും ഈ ആൾക്കൂട്ടം സൂചിപ്പിക്കുന്നു. സമീപഭാവിയിൽ പഞ്ചായത്തോ എം.എൽ.എ യോ അതിന് മുൻ‌കൈ എടുത്താൽ വർഷങ്ങൾക്ക് മുമ്പ് ഞാൻ പങ്കുവച്ച ഒരു ആശയം സഫലമാകും - വയസ്സുകാലത്ത് പോയിരിന്ന് കാറ്റു കൊള്ളാൻ നാട്ടിൽ ഒരു പാർക്ക്.

(ആദ്യ കൌതുകം ഇല്ലാതായതോടെ ഈ “ബീച്ച്“ ജനശൂന്യമായി)

1 comments:

Areekkodan | അരീക്കോടന്‍ said...

സായാഹ്നങ്ങളിൽ ഒത്ത് കൂടാൻ അല്ലെങ്കിൽ വീട്ടിന് പുറത്ത് അല്പ സമയം ചെലവഴിക്കാൻ പാർക്ക് പോലെയോ മറ്റോ ഒരു പൊതു ഇടം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഈ ജനക്കൂട്ടം വിളിച്ചു പറയുന്നുണ്ട്. അത് ആൾക്കാർക്ക് എളുപ്പം എത്തിപ്പെടാൻ പറ്റുന്ന സ്ഥലത്താണെങ്കിലേ വിജയിക്കൂ എന്നും ഈ ആൾക്കൂട്ടം സൂചിപ്പിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക