Pages

Sunday, September 16, 2018

സൌഹൃദം പൂക്കുന്ന വഴികള്‍ - 4

സൌഹൃദം പൂക്കുന്ന വഴികള്‍ - 3
           2018 മെയ് മാസത്തില്‍ നടന്ന അരിമ്പ്ര ഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥീ സംഗമത്തില്‍ വച്ച് ആ കുട്ടികളോട് ഞാന്‍ എന്റെ ഒരു സ്വകാര്യ ദു:ഖം പങ്കുവച്ചിരുന്നു. 1987ല്‍ എസ്.എസ്.സി എന്ന ചരിത്രത്തിലിടം നേടിയ പരീക്ഷ പാസായ എന്റെ ബാച്ചിന്റെ ഒരു സംഗമം ഇതുവരെ നടത്താന്‍ പറ്റാത്തതിലുള്ള സങ്കടമായിരുന്നു അത്. ഞാന്‍ എന്റെ നാട്ടിലെ സ്കൂളിലല്ല പഠിച്ചത് എന്നതിനാലാണ് അത് നടക്കാത്തത് എന്ന് കരുതിയിരിക്കുമ്പോഴാണ് നാട്ടിലെ സ്കൂളിലും ആ ബാച്ചിന്റെ മാത്രം സംഗമം ഇതുവരെ നടന്നിട്ടില്ല എന്ന് മനസ്സിലാക്കിയത്. എസ്.എസ്.എല്‍.സിയുടെ “എല്ലൂരി” എസ്.എസ്.സി ആക്കിയപ്പോള്‍ നട്ടെല്ല് കൂടി ഊരിപ്പോയോ എന്ന സംശയം അതോടെ ഉടലെടുത്തു.

             ആഴ്ചകള്‍ക്ക് മുമ്പ് അരീക്കോട്ടെ എസ്.എസ്.സിക്കാര്‍ സ്കൂള്‍ ഭേദമന്യേ ഒത്തുകൂടിയപ്പോള്‍ നാട്ടിലെ സ്കൂളിലെ സംഗമത്തിന് ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ ധാരണയായി. മൂര്‍ക്കനാട് സ്കൂളില്‍ പഠിച്ച ഞാനും അജ്മലും ഗവ. ഹൈസ്കൂളില്‍ പഠിച്ച ഹാഫിസും സുല്ലമുസ്സലാം ഹൈസ്കൂളിന്റെ സംഗമത്തില്‍ പങ്കെടുത്താല്‍ അത് ഞങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും മനസ്സിലാകില്ല എന്നും അഭിപ്രായം ഉയര്‍ന്നു. എങ്കിലും എന്റെ സ്വന്തം ബാച്ചിന്റെ സംഗമം ഞാന്‍ മനസ്സില്‍ താലോലിച്ചു.

            രണ്ട് ദിവസം മുമ്പ് പെട്ടെന്ന് ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ ഞാന്‍ ചേര്‍ക്കപ്പെട്ടു. നിമിഷങ്ങള്‍ക്കകം അതില്‍ അംഗങ്ങള്‍ പെരുകാന്‍ തുടങ്ങി. പഴയ സുഹൃത്തുക്കള്‍ കൊച്ചു കൊച്ചു ഗ്രൂപ്പുകളായി പലരുടെയും വീട്ടില്‍ പരസ്പരം കണ്ടുമുട്ടി. ഗ്രൂപ്പ് ക്രമേണ ക്രമേണ സജീവമായി. ഞാന്‍ എസ്.എസ്.സി ക്ക് പഠിച്ച മൂര്‍ക്കനാട് സുബുലുസ്സലാം ഹൈസ്കൂളിലെ എസ്.എസ്.സി ബാച്ചിന്റെതായിരുന്നു ആ ഗ്രൂപ്പ്.

            ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് അന്നത്തെ നാല് സഹപാഠികള്‍ എന്റെ വീട്ടിലും എത്തി. ഹൈസ്കൂള്‍ കാലഘട്ടത്തിലെ പല സംഭവങ്ങളും അയവിറക്കി ഒന്നൊന്നര മണിക്കൂര്‍ നേരം എന്റെ വീട്ടില്‍ അവര്‍ ചെലവഴിച്ചു.
             വീട്ടിലെ സല്‍ക്കാരം കഴിഞ്ഞ്, ഞങ്ങളുടെയെല്ലാം ജീവശാസ്ത്രം അധ്യാപകനും എന്റെ ജ്യേഷ്ടസഹോദരനുമായ കരീം മാസ്റ്ററെ സന്ദര്‍ശിച്ചു. അക്കാലത്ത് സ്കൂളില്‍ ഹെഡ്മാസ്റ്ററെക്കാളും കുട്ടികള്‍ക്ക് പേടിയുണ്ടായിരുന്നത് എന്റെ ഈ ഇക്കാക്കയെയായിരുന്നു.”കരീം മാഷ്” എന്ന ഒരു ശബ്ദം കേട്ടാല്‍ വരാന്ത ശൂന്യമാകുമായിരുന്നു! അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളും കേട്ട് പഴയകാലത്തെ ചൂരല്‍ക്കഥകളുടെ ഓര്‍മ്മകളും പുതുക്കി ഞങ്ങള്‍ കൂട്ടം പിരിയുമ്പോള്‍ മനസ്സില്‍ സന്തോഷത്തിന്റെ സുനാമിത്തിരകള്‍ അടിച്ചു തുടങ്ങിയിരുന്നു - എന്റെ ബാച്ചിന്റെയും സംഗമം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതിലുള്ള സന്തോഷം , അല്‍ഹംദുലില്ലാഹ്.

1 comments:

Areekkodan | അരീക്കോടന്‍ said...

അക്കാലത്ത് സ്കൂളില്‍ ഹെഡ്മാസ്റ്ററെക്കാളും കുട്ടികള്‍ക്ക് പേടിയുണ്ടായിരുന്നത് എന്റെ ഈ ഇക്കാക്കയെയായിരുന്നു.”കരീം മാഷ്” എന്ന ഒരു ശബ്ദം കേട്ടാല്‍ വരാന്ത ശൂന്യമാകുമായിരുന്നു!

Post a Comment

നന്ദി....വീണ്ടും വരിക