Pages

Friday, March 12, 2021

ഇമ്പോസിഷൻ

ഒരു കാലത്ത് മലപ്പുറം ജില്ലയിലെ കായികരംഗത്തെ കിരീടം വയ്ക്കാത്ത രാജാക്കന്മാരായിരുന്നു  ഞാൻ പഠിച്ച എസ്.എസ്.എച്ച്.എസ് മൂർക്കനാട് സ്‌കൂൾ. ജില്ലാ കായികമേളയിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിൽ ഏതിലെങ്കിലും ഒന്ന് എസ്.എസ്.എച്ച്.എസ് മൂർക്കനാടിനു സംവരണം ചെയ്ത പോലെയുള്ള ഒരു കാലഘട്ടം ഉണ്ടായിരുന്നു.ജില്ലാ കിരീടവുമേന്തിക്കൊണ്ട് തൊട്ടടുത്ത പ്രധാന പട്ടണമായ അരീക്കോട് അങ്ങാടിയിലൂടെ പ്രകടനം നടത്തുന്നത് ആണ്ട് തോറും നടന്നു വരുന്ന ഒരു ചടങ്ങായിരുന്നു. ക്രമേണ കായിക രംഗത്തിന് പുറമെ ഗെയിംസിലേക്കും എന്റെ സ്‌കൂൾ ശ്രദ്ധ പതിപ്പിക്കാൻ തുടങ്ങി.ഈ നേട്ടങ്ങളിൽ, കായികാധ്യാപകനായിരുന്ന ബാലൻ മാസ്റ്ററുടെ പങ്ക് നന്ദിയോടെ സ്മരിക്കുന്നു.

ജില്ലാ ഗെയിംസ് ഇനങ്ങളിൽ പങ്കെടുക്കാൻ അന്ന് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. വോളിബാൾ , ഖോ ഖോ, നീന്തൽ, ഫുട്ബാൾ തുടങ്ങിയവയായിരുന്നു അന്ന് എന്റെ സ്‌കൂളിൽ നിന്നും കുട്ടികൾ പങ്കെടുത്തിരുന്ന പ്രധാന ഇനങ്ങൾ. മറ്റു ചില വ്യക്തിഗത ഐറ്റങ്ങളും ഉണ്ടായിരുന്നു. ഇതിൽ മിക്കവയ്ക്കും പോകുന്നത് ഒരേ കുട്ടികൾ തന്നെയായിരിക്കും. ഒന്നോ രണ്ടോ കുട്ടികൾ മാറിയാലായി എന്ന് മാത്രം.

ഗെയിംസിലെ ഓരോ ഇനത്തിനും പ്രത്യേകം പ്രത്യേകം എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. അഡ്മിഷൻ രെജിസ്റ്റർ തപ്പി പേര് കണ്ടെത്തി അതിലുള്ള ജനന തീയ്യതി,പ്രായം തുടങ്ങിയ ചില അടിസ്ഥാന  വിവരങ്ങൾ ആയിരുന്നു എലിജിബിലിറ്റി സർട്ടിഫിക്കറ്റിൽ എഴുതേണ്ടത്. അതിനാൽ ഇടക്കിടെ സർട്ടിഫിക്കറ്റ് വാങ്ങുന്നത് ഓഫീസിലെ ക്ലർക്കിന് തലവേദന സൃഷ്ടിച്ചു. 

ഗെയിംസ് ഇനങ്ങൾക്ക് പങ്കെടുക്കുന്ന കൂടുതൽ പേരും പത്ത് ഡി ക്ലാസ്സിൽ നിന്നുള്ളവരായിരുന്നു. കരീം മാസ്റ്ററായിരുന്നു ആ ക്ലാസ്സിന്റെ ക്ലാസ് ടീച്ചർ. കുട്ടികൾക്ക് ഇടക്കിടക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിലെ പ്രയാസം, ഡെപ്യൂട്ടി ഹെഡ്‌മാസ്റ്റർ കൂടിയായ കരീം മാസ്റ്ററെ ക്ലർക്ക് അറിയിച്ചു. സർട്ടിഫിക്കറ്റ് വാങ്ങുന്ന കൂടുതൽ പേരും തൻ്റെ ക്ലാസ്സിലെ കുട്ടികളാണ്  എന്നതിനാൽ കരീം മാസ്റ്റർ അതിന് ഒരു പോംവഴി കണ്ടെത്തി.

പതിവുപോലെ അടുത്ത ദിവസവും കരീം മാസ്റ്റർ ക്ലാസിലെത്തി. ഹാജർ വിളിച്ചതിന് ശേഷം പറഞ്ഞു.

"എല്ലാവരും ശ്രദ്ധിക്കുക... നമ്മുടെ ക്ലാസിലാണ് ഈ സ്‌കൂളിലെ സകല കളിക്കാരും ഉള്ളത്..." 

"നാരായണാ ... നിന്നെയാണ് ആ പറഞ്ഞത്.." നാരായണനെ തോണ്ടിക്കൊണ്ട് ഗോവിന്ദൻ പറഞ്ഞു.

"ഏയ്... അത് അനിലിനെപ്പറ്റിയാകും..." നാരായണൻ മെല്ലെ തലയൂരി.

"ഡോണ്ട് ടോക്ക് ... മലയാളത്തിലല്ലേ നിങ്ങളോട് പറഞ്ഞത്...?" കരീം മാസ്റ്ററുടെ ശബ്ദം ഉയർന്നു.ഒപ്പം ഗോവിന്ദനെ രൂക്ഷമായി ഒന്ന് നോക്കി.

"അപ്പോൾ നിങ്ങൾ ഏതെങ്കിലും ഒരു ഗെയിംസ് ഇനത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ എലിജിബിലിറ്റി തെളിയിക്കണം...അതിനാവശ്യമായ സർട്ടിഫിക്കറ്റ് വാങ്ങണം..."

'ഓ...ഈ കളിയായിരുന്നോ പറഞ്ഞത്...' നാരായണനും ഗോവിന്ദനും പരസ്പരം നോക്കി.

"ഇനി മുതൽ നിങ്ങൾക്ക് ഓഫീസിൽ നിന്ന് എന്ത് സർട്ടിഫിക്കറ്റ് വേണമെങ്കിലും നിങ്ങളുടെ അഡ്മിഷൻ നമ്പർ പറഞ്ഞു കൊടുത്താൽ മതി... എല്ലാവരും അവനവന്റെ അഡ്മിഷൻ നമ്പർ എഴുതി വച്ചോളൂ ..." തുടർന്ന് ഓരോ കുട്ടിയുടെയും പേര് വിളിച്ച് അഡ്മിഷൻ നമ്പർ പറഞ്ഞു കൊടുത്തു. 

അന്ന് സ്‌കൂളിലെ പ്രമുഖ താരങ്ങളിൽ ഒരാളായിരുന്നു ജോമണി. കരീം മാസ്റ്റർ അഡ്മിഷൻ നമ്പർ വായിച്ചപ്പോൾ ജോമണി അത് മനസ്സിലാക്കി വച്ചു. എഴുതി വയ്ക്കാൻ അപ്പോൾ ജോമണിക്ക്  തോന്നിയില്ല.മാഷ് അടുത്ത ആളുടെ അഡ്മിഷൻ നമ്പർ പറയുമ്പോഴേക്കും ജോമണി തൊട്ടടുത്തിരുന്ന മൈക്കിളുമായി മറ്റെന്തോ സംസാരത്തിൽ ഏർപ്പെട്ടു.  ഇതിനിടക്ക് ജോമണി തന്റെ അഡ്മിഷൻ നമ്പർ മറന്നു പോവുകയും ചെയ്തു.

കൃത്യം മൂന്ന് ദിവസം കഴിഞ്ഞ്, ജില്ലാ തല മത്സരത്തിന് പോകാനായി ജോമണിക്ക് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ആവശ്യമായി വന്നു. കരീം മാസ്റ്റർ പറഞ്ഞ സംഗതി ഒന്നും ഓർമ്മയിൽ ഇല്ലാത്തതിനാൽ ജോമണി നേരെ ഓഫീസിലേക്ക് ചെന്നു. അന്ന് ഹെഡ്‌മാസ്റ്റർ കസേരയിൽ ഉണ്ടായിരുന്നത് കരീം മാസ്റ്റർ ആയിരുന്നു.

"എന്താ ... വേണ്ടത്?" കരീം മാസ്റ്റർ ചോദിച്ചു.

"സാർ...വോളിബാൾ മത്സരത്തിന് പോകാൻ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് വേണം.."

"ഓ...തരാലോ... നിന്റെ അഡ്മിഷൻ നമ്പർ പറയൂ..."

"ങേ!" പെട്ടെന്നാണ് അങ്ങനെ ഒരു കാര്യം കരീം മാസ്റ്റർ പറഞ്ഞിരുന്നത് ഓർമ്മയിൽ വന്നത്. എവിടെയും എഴുതി വയ്ക്കാത്തതിനാൽ ജോമണി അത് മറന്നു പോവുകയും ചെയ്തിരുന്നു.

"നമ്പർ പറയു..." മാസ്റ്റർ ജോമണിയെ നോക്കി സ്വരം ഒന്ന് കടുപ്പിച്ച് പറഞ്ഞു.

"അഡ്മിഷൻ നമ്പർ....? അഡ്മിഷൻ നമ്പർ ഓർമ്മയില്ല സേർ .." പേടിച്ച് കൊണ്ട് ജോമണി പറഞ്ഞു.

"പത്താം ക്ളാസിലെത്തിയിട്ട് ഇതൊന്നും ഓർമ്മയില്ലെന്നോ... അതിന് ഞാൻ നല്ലൊരു മരുന്ന് തരാം...പിന്നെ നിനക്ക് എന്നും ഓർമ്മയുണ്ടാകും..." ചൂരൽ വടി മേശപ്പുറത്ത് ഇരുന്ന് തന്നെ നോക്കി ചിരിക്കുന്നത് ജോമണി അറിഞ്ഞു. പക്ഷെ, അത് ഒന്ന് തൊടുക പോലും ചെയ്യാതെ ക്ലെർക്കിന്റെ അടുത്ത് പോയി നോക്കി മാഷ്  അഡ്മിഷൻ നമ്പർ എടുത്തു വന്നു.

"നിന്റെ അഡ്മിഷൻ നമ്പർ 3100 "

"താങ്ക് യൂ സാർ..." അഡ്‌മിഷൻ നമ്പർ കിട്ടിയ സന്തോഷത്തിൽ ജോമണി പറഞ്ഞു.

"ആ അതൊക്കെ സ്വീകരിച്ചു.... പക്ഷെ  ഒരു അമ്പത് തവണ ഇമ്പോസിഷൻ എഴുതിയിട്ട് വാ..." കരീം മാസ്റ്റർ പറഞ്ഞു.

ചൂരലിൽ നിന്നും രക്ഷപ്പെട്ട സന്തോഷത്തിൽ ജോമണി ക്ളാസിലേക്കോടി. ഒരു പേപ്പറിൽ തൻ്റെ അഡ്മിഷൻ നമ്പർ  അമ്പത് തവണ എഴുതി. അങ്ങനെ ലോക ചരിത്രത്തിലാദ്യമായി അഡ്മിഷൻ നമ്പർ ഇമ്പോസിഷൻ എഴുതിയ വ്യക്തിയായി ജോമണി മാറി. മുപ്പത്തിയഞ്ച് വർഷങ്ങൾക്ക് ശേഷവും സ്‌കൂൾ അഡ്മിഷൻ നമ്പർ ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരേ ഒരു വ്യക്തിയും ജോമണി ആയിരിക്കും !! 

5 comments:

Areekkodan | അരീക്കോടന്‍ said...

ഒരു അപൂർവ്വ ഇമ്പോസിഷൻ കഥ

© Mubi said...

ഹഹഹ... എന്തൊക്കെ ഇമ്പോസിഷൻ എഴുതിയിരിക്കുന്നു. അഡ്മിഷൻ നമ്പർ ജോമണി മാത്രേ എഴുതിയിട്ടുണ്ടാവൂ :)

Areekkodan | അരീക്കോടന്‍ said...

മുബീ... സത്യം , ഞാനും ആദ്യമായി കേൾക്കുകയാ ഇങ്ങനെയൊരു ഇമ്പോസിഷൻ

Muralee Mukundan , ബിലാത്തിപട്ടണം said...

ഇമ്പോസിഷൻ എഴുതുവാനും അഡ്മിഷൻ നമ്പർ ഉപയോഗപ്പെടുത്താം എന്ന് കണ്ടുപിടിച്ച കരീം മാഷാണ് ഇതിലെ ഹീറൊ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...അത് കൊള്ളാലോ ആ കണ്ടുപിടുത്തം

Post a Comment

നന്ദി....വീണ്ടും വരിക