അങ്ങ് കാശ്മീരിൽ മതം ചോദിച്ച് വെടി വെച്ച് കൊന്നു എന്നതിൻ്റെ പുകിലും അക്രമികളിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീയുടെ, ആരോപണ വിധേയമായ മതത്തിൽ പെട്ട രണ്ട് പേർ തന്നെ അകമഴിഞ്ഞ് സഹായിച്ചതിൻ്റെ വിവരണവും പലതരം ചർച്ചകൾക്ക് കാരണഭൂതമാകുമ്പോഴാണ് ഇന്ന് രാവിലെ അപ്രതീക്ഷിതമായി പഴയ സഹപാഠിയും സുഹൃത്തുമായ കൃഷ്ണകുമാർ എൻ്റെ വീട്ടിലെത്തുന്നത്.
1993 ലാണ് ഞാൻ കൃഷ്ണകുമാറിനെ പരിചയപ്പെടുന്നത്. ബി.എസ്.സി ഫിസിക്സ് കഴിഞ്ഞ് പി.ജി പ്രവേശനം കിട്ടാതെ ഞാനും ഊട്ടിയിൽ നിന്ന് ഫിസിക്സിൽ ഡിഗ്രി കഴിഞ്ഞ് മറ്റൊരു വഴിയുമില്ലാതെ കൃഷ്ണകുമാറും അലയുമ്പോൾ, കോഴിക്കോട് ഐ.എച്ച്.ആർ.ഡി.ഇ യിൽ കിട്ടിയ പി.ജി.ഡി.സി എ പ്രവേശനമാണ് ഞങ്ങളെ കൂട്ടുകാരാക്കിയത്. നല്ലളം ബസാറിലെ എളാമയുടെ വീട്ടിൽ നിന്ന് വരുന്ന അരീക്കോട്ടുകാരനായ ഞാനും ബേപ്പൂരിലെ അമ്മായിയുടെ വീട്ടിൽ നിന്ന് വരുന്ന നിലമ്പൂരുകാരനായ കൃഷ്ണകുമാറും എം.ഇ.എസ് ഹോസ്റ്റലിൽ താമസിച്ചിരുന്ന പെരിന്തൽമണ്ണക്കാരൻ ശബീറും കൂട്ടാകാൻ അധിക സമയം വേണ്ടി വന്നില്ല.
അന്ന് കൃഷ്ണകുമാർ ഊണ് കൊണ്ടു വരാറായിരുന്നു പതിവ്. ഞാൻ ഊണ് കൊണ്ടു പോകാറുണ്ടായിരുന്നില്ല.കൃഷ്ണകുമാർ കൊണ്ടു വരുന്ന ഊണിൻ്റെ ഒരു ഭാഗം അവൻ എനിക്ക് തരാറായിരുന്നു പതിവ്. ഞങ്ങളുടെ സൗഹൃദത്തിൻ്റെ അടിവേര് ഉറച്ചത് പ്രസ്തുത പങ്കിടലിൽ നിന്നാണ് എന്നാണ് എന്റെ വിശ്വാസം.
കോഴ്സ് മുന്നോട്ട് പോകവെ തന്നെ അവൻ എൻ്റെ എളാമയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. കോഴ്സ് കഴിഞ്ഞ ശേഷവും ഒരു കൗമാര പ്രതിസന്ധി ഘട്ടത്തിൽ അഭിപ്രായം തേടാനായി കൃഷ്ണകുമാർ എന്നെത്തേടി വീട്ടിൽ വന്നു. മറ്റൊരിക്കൽ ഞാൻ താൽക്കാലികമായി ജോലി ചെയ്തിരുന്ന അരിമ്പ്ര ഗവ. ഹൈസ്കൂളിലും വിദഗ്ദോപദേശത്തിനായി കൃഷ്ണകുമാർ വന്നു.
1996-ലെ എൽ.ഐ.സി. അസിസ്റ്റൻ്റ് പരീക്ഷയിൽ ഞങ്ങൾ രണ്ട് പേരും വിജയിച്ചു. എൻ്റെ ഇൻ്റർവ്യൂവിൻ്റെ പിറ്റേ ദിവസമായിരുന്നു അവൻ്റെ ഇൻ്റർവ്യൂ. ചോദ്യങ്ങളുടെ രീതി ഞാൻ അവനുമായി പങ്കിട്ടു. ഫലം വന്നപ്പോൾ ഞാൻ പുറത്തും അവൻ അകത്തുമായി. 1996 ൽ തന്നെ ഞാനും കേരള സർക്കാർ സർവ്വീസിൽ കയറി.
1998-ൽ എൻ്റെ വിവാഹം കഴിഞ്ഞു. ഊട്ടിയായിരുന്നു ഹണിമൂൺ ആഘോഷിക്കാനായി അന്ന് കേരളീയർ തെരഞ്ഞെടുക്കുന്ന ഏക സ്ഥലം. ഊട്ടിയിൽ ബന്ധുക്കളുള്ള കൃഷ്ണകുമാർ അന്ന് എന്നെയും ഭാര്യയെയും ഊട്ടിയിലേക്ക് ക്ഷണിച്ചു. ഭാര്യക്ക് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയായതിനാൽ കൃഷ്ണകുമാറിന്റെ ക്ഷണം സ്വീകരിച്ച് ഞാൻ ഒറ്റയ്ക്ക് പോയി. 'കിലുക്കം' ഷൂട്ട് ചെയ്ത വീടിനടുത്തായിരുന്നു അന്ന് താമസിച്ചത്. വർഷങ്ങൾക്ക് ശേഷം കിലുക്കത്തിലെ നായികയായ രേവതിയും ഞാനും ഒരേ വേദി പങ്കിട്ടു. അപ്രതീക്ഷിതമായി എൻ്റെ ഭാര്യയുടെ മുമ്പിൽ വച്ച് രേവതി എനിക്ക് ഒരു റോസാപ്പൂവ് സമ്മാനിക്കുകയും ചെയ്തു (ആ കഥ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക).
ഇരുപത്തി ഒമ്പത് വർഷത്തെ സേവനത്തിന് ശേഷം മാസങ്ങൾക്ക് മുമ്പ് കൃഷ്ണകുമാർ വളണ്ടിയർ റിട്ടയർമെൻ്റ് വാങ്ങി. ഞാനിപ്പോഴും സർവ്വീസിൽ തുടരുന്നു. ഇന്ന് വീട്ടിൽ വന്നപ്പോഴും പതിനേഴ് വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയ എൻ്റെ പിതാവിനെപ്പറ്റിയുള്ള ഓർമ്മകൾ കൃഷ്ണകുമാർ അയവിറക്കി.
നിരവധി സാമൂഹ്യ പരിഷ്കർത്താക്കളുടെ നാടായ ഉത്തരേന്ത്യയിൽ മാത്രമല്ല, ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൽ പോലും മതം മനുഷ്യരെ മദമിളക്കിക്കൊണ്ടിരിക്കുമ്പോൾ ഇത്തരം സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കേണ്ടതുണ്ട്. യഥാർത്ഥ സൗഹൃദങ്ങൾക്കിടയിൽ മതവും ജാതിയും വേഷവും വർണ്ണവും ഒന്നും മതിലുകൾ തീർക്കില്ല എന്നതാണ് സത്യം. കാലം അത് എക്കാലത്തും തെളിയിച്ചു കൊണ്ടേയിരിക്കും. അത്തരം സൗഹൃദങ്ങൾ ഇനിയും പൂത്തുലയട്ടെ എന്നാഗ്രഹിക്കുന്നു, ആശംസിക്കുന്നു.
1 comments:
യഥാർത്ഥ സൗഹൃദങ്ങൾക്കിടയിൽ മതവും ജാതിയും വേഷവും വർണ്ണവും ഒന്നും മതിലുകൾ തീർക്കില്ല എന്നതാണ് സത്യം.
Post a Comment
നന്ദി....വീണ്ടും വരിക