Pages

Tuesday, April 22, 2025

പട് വാൻ കി ഹവേലി ( ദ ഐവി - 13 )

കഥ തുടരുന്നു... (മുൻ ഭാഗങ്ങൾ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം )

"ഗണേഷ്..." എന്റെ വിളി കേൾക്കാത്തതിനാൽ ഞാൻ ഉച്ചത്തിൽ വീണ്ടും വിളിച്ചു. ഇതാരപ്പയാ ഈ വിളിക്കുന്നത് എന്ന സംശയത്തിൽ വിനോദൻ മാഷ് നോക്കി നിന്നു. രണ്ടാമത്തെ വിളി കേട്ട ഗണേഷിന്റെ കൂടെയുള്ള ആൾ ഗണേഷിനെ തോണ്ടി.

"ഹലോ സാർ..." എന്നെ കണ്ട ഗണേഷ് ഹസ്തദാനം ചെയ്തു.

"കിലാ പൂരാ ദേഖാ??" കോട്ട മുഴുവനായും കണ്ടോ എന്ന ചോദ്യത്തിന് ഉത്തരം എന്ത് പറയണം എന്നറിയാതെ ഞാൻ നിൽക്കുമ്പോൾ വിനോദൻ മാഷ് ആരാണീ ഗണേഷ് എന്ന ആലോചനയിൽ ആയിരുന്നു.

"ഇന്നലെ പൊക്രാനിൽ വണ്ടി നിർത്തിയപ്പോൾ..." ഞാൻ വിനോദൻ മാഷെ നോക്കി പറഞ്ഞു.

"വണ്ടി നിർത്തിയപ്പോൾ..??" വിനോദൻ മാഷ് പിന്നെയും എന്നെ നോക്കി.

"...നമ്മുടെ കുട്ടികളുടെ കൂടെ ഡാൻസ് ചെയ്ത പയ്യനെ ഓർമ്മയില്ലേ?" ഞാൻ ചോദിച്ചു.

"ഓ...ഓർമ്മയുണ്ട്.."

"ഇത് അവന്റെ...."

"ങാ...പിടികിട്ടി....പയ്യന്റെ അച്ഛൻ... ടൂറിസ്റ്റ് ഗൈഡ് ഗണേഷ്..." വിനോദൻ മാഷ് പറഞ്ഞു.

കോട്ടയ്ക്കകത്ത് ഞങ്ങൾ കണ്ട കാഴ്ചകൾ ഞാൻ ഗണേഷിനോട് പറഞ്ഞു.ജയ്‌സാൽമീർ കോട്ടയിലെ അംഗീകൃത ഗൈഡായ ഗണേഷ് എല്ലാം കേട്ടു.കോട്ടയ്ക്കകത്തെ പ്രധാന സ്ഥലങ്ങൾ എല്ലാം ഞങ്ങൾ കണ്ടതിനാലാവാം ഗണേഷ് കൂടുതൽ ഒന്നും പറഞ്ഞില്ല.

"അച്ചാ... പക്വാല ഹവേലി ദേഖാ?"

"നഹീം.." ഞാൻ മറുപടി പറഞ്ഞു.

"സിർഫ് പാഞ്ച് മിനുട്ട് പൈദൽ മേം...ദേഖ്ന ഹെ... " അഞ്ച് മിനുട്ട് നടക്കാവുന്ന ദൂരത്തിലുള്ള നിർബന്ധമായും കാണേണ്ട എന്തോ സാധനമാണ് അതെന്ന് ഗണേഷിന്റെ സംസാരത്തിൽ നിന്നും ബോധ്യമായി.

"ടിക്കറ്റ് ഹോ?"

"ഹാം...ഏക് സൗ പച്ചാസ് ... ഏക് ഖണ്ഡ കോ ദേഖ്ന ഹേ..." നൂറ്റമ്പത് രൂപ ഒരാൾക്ക് എന്നത് അല്പം അധികമാണെങ്കിലും സമയം ഉള്ളതിനാൽ ഒന്ന് പോയി നോക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു.തലേന്നത്തെ ഒറ്റ കാഴ്ചയിൽ പരിചയപ്പെട്ട ഗണേഷ് ഞങ്ങളെ അത്ഭുതപ്പെടുത്തി.

ഗണേഷ് പറഞ്ഞ പ്രകാരം കോട്ടമതിലും കഴിഞ്ഞ് മറ്റൊരു റോഡിലേക്ക് ഞങ്ങൾ പ്രവേശിച്ചു. സഞ്ചാരികളുടെ തിരക്കില്ലെങ്കിലും പലതരം കച്ചവടക്കാർ റോഡിനിരുവശവും ഉണ്ടായിരുന്നു. തുകൽ ഉത്പന്നങ്ങൾ മാത്രം വിൽക്കുന്ന ഒരു കടയിൽ തൊപ്പിക്ക് വില ചോദിക്കാൻ ഞങ്ങൾ കയറി.അവസാനം, ഒട്ടകത്തോല്  കൊണ്ട് നിർമ്മിച്ച ഒരു പേഴ്‌സ് 250 രൂപ കൊടുത്ത് ഞാൻ വാങ്ങി.അദ്ദേഹം കാണിച്ച് തന്ന പ്രകാരം കെട്ടിടങ്ങൾക്കിടയിലൂടെയുള്ള ഒരു ഇടവഴിയിലേക്ക് ഞങ്ങൾ പ്രവേശിച്ചു.

ഹവേലി കാണാൻ പോകുന്നവരോ കണ്ട് തിരിച്ചു വരുന്നവരോ ആരും തന്നെ ആ വഴിയിൽ ഇല്ലായിരുന്നു എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി.പല വഴിക്കും തിരിഞ്ഞു പോകുന്ന ഇട വഴികൾ ഒരു വേള ഞങ്ങളുടെ വഴി തെറ്റിക്കുമോ എന്ന് പോലും ഞങ്ങൾ ഭയന്നു. അതിനാൽ ചില അടയാളങ്ങൾ മനസ്സിൽ കുറിച്ചിട്ടായിരുന്നു ഞങ്ങൾ നടന്നത്.ഒരേ സമയം രണ്ടു പേർക്ക് തോളോട് തോൾ ചേർന്ന് നടന്നുപോകാൻ പറ്റാത്ത ആ വഴി അവസാനിച്ചത് വിശാലമായ ഒരു സ്ഥലത്തായിരുന്നു.കൊട്ടാരം പോലെ ഉയർന്നു നിൽക്കുന്ന കെട്ടിടങ്ങൾക്കിടയിലെ ഒരു നടുമുറ്റം.

ഞങ്ങൾ തേടി നടന്ന ഹവേലി വലതു ഭാഗത്താണെന്ന് ഒരു ചൂണ്ടുപലക കാണിച്ച് തന്നു. കൊട്ടാര സമാനമായ ഒരു വീടിന്റെ പ്രധാന കവാടത്തിലാണ് ഞങ്ങൾ എത്തിച്ചേർന്നത്.'പട് വാൻ കി ഹവേലി' ("Patwaon Ki Haveli") ആണ് ഇതിന്റെ യഥാർത്ഥ പേരെന്ന് അപ്പോൾ മനസ്സിലായി.

പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ രത്ന വ്യാപാരികളായിരുന്ന പട് വ സഹോദരന്മാരുടെ വീടാണ് 'പട് വാൻ കി ഹവേലി'.കൊത്തുപണികളാൽ മനോഹരമാക്കിയ വീട് കണ്ടാൽ ശരിക്കും പഴയ ഒരു കൊട്ടാരം തന്നെയാണ്.എൻട്രി ഫീ ഇരുപത് രൂപ എന്ന് തൊട്ടടുത്ത ബോർഡിൽ കണ്ടതിനാൽ ഞാൻ പ്രവേശന കവാടത്തിലേക്ക് കയറി.അവിടെ നൽകിക്കൊണ്ടിരിക്കുന്ന ടിക്കറ്റ് നൂറ്റമ്പത് രൂപയുടേത് തന്നെയായിരുന്നു. 

അഞ്ച് പട് വാൻ സഹോദരങ്ങളുടെ മണി മാളികകൾ ചേർന്നതാണ് പട് വാൻ കി ഹവേലി. പണത്തിൻ്റെ പളപളപ്പ് വ്യക്തമാക്കുന്ന രീതിയിൽ ഇരുനൂറോളം കൊല്ലങ്ങൾക്ക് മുമ്പ് നിർമ്മിച്ച ആ വീടിൻ്റെ ഉൾഭാഗത്തെ കാഴ്ചകൾ ഇന്നും ഒരു വാസ്തുവിദ്യാ വിസ്മയം തന്നെയാണെന്ന് കണ്ടവർ സാക്ഷ്യപ്പെടുത്തുന്നു. നിർഭാഗ്യവശാൽ അത് മുഴുവൻ കാണാനുള്ള അത്രയും സമയം ഞങ്ങൾക്കില്ലായിരുന്നു. മാത്രമല്ല, ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ഞങ്ങൾ രണ്ട് പേർ മാത്രമേ ഹവേലിയിൽ എത്തിയിരുന്നുള്ളൂ. ഏതാനും ഫോട്ടോകൾ പകർത്തിയ ശേഷം ഞങ്ങൾ തിരിച്ചു നടന്നു. പ്രതീക്ഷിച്ചത് പോലെ ഒരിടവഴി തെറ്റിപ്പോയി. എങ്കിലും ബുദ്ധിമുട്ടില്ലാതെ മെയിൻ റോഡിൽ എത്തി.

സമയം നാല് മണിയോട് അടുത്തിരുന്നു. ഉച്ചഭക്ഷണം ലഭിക്കാത്ത വിവരം വയറ് ഓർമ്മിപ്പിച്ചുക്കൊണ്ടിരുന്നു.ഇന്നലെ ഭക്ഷണം കഴിച്ച ഹോട്ടൽ മിലനിൽ ചെന്നെങ്കിലും അവരുടെ പകൽ സമയ സർവ്വീസ് സമാപിച്ചിരുന്നു. അവർ പറഞ്ഞതനുസരിച്ച് മറ്റൊരു ഹോട്ടലിൽ എത്തി. അവരും അടുക്കള പൂട്ടിക്കഴിഞ്ഞിരുന്നു. മൂന്നാമത് കയറിയ ഹോട്ടലിൽ ഓണറും കസ്റ്റമറും തമ്മിൽ പൊരിഞ്ഞ തർക്കവും. എങ്കിലും ഞങ്ങൾക്ക് വിശപ്പടക്കാനുള്ളത് കിട്ടി. ഭക്ഷണം കഴിച്ച്, തലേ ദിവസം കണ്ടെത്തിയ പള്ളിയിൽ കയറി നമസ്കാരവും നിർവഹിച്ച ശേഷം ഞങ്ങൾ ബസ്സിനടുത്തേക്ക് ഓടി.

ജമ്മുവിലേക്കായിരുന്നു അടുത്ത യാത്ര. ജയ്സാൽമീറിൽ നിന്നും മുന്നൂറ്റി മുപ്പത് കിലോമീറ്റർ അകലെയുള്ള ബിക്കാനീറിൽ നിന്ന് രാത്രി പന്ത്രണ്ട് മണിക്കായിരുന്നു ജമ്മുതാവിയിലേക്കുള്ള ട്രെയിൻ.അഞ്ച് മണിയോടെ ഞങ്ങളുടെ 'ഹനുമാൻ' ജയ്സാൽമീർ വിട്ടു. പതിനൊന്ന് മണിയോടെ ഞങ്ങൾ ബിക്കാനീർ സ്റ്റേഷനിലെത്തി.

നവീകരണം നടന്ന് കൊണ്ടിരിക്കുന്ന ബിക്കാനീർ സ്റ്റേഷൻ (മെയിൻ സ്റ്റേഷൻ അല്ല) ഏറെക്കുറെ വിജനമായിരുന്നു. അപ്പോഴാണ് ഞങ്ങളെ ഞെട്ടിച്ച് കൊണ്ടുള്ള അറിയിപ്പ് വന്നത് - ട്രെയിൻ നാല് മണിക്കൂർ ലേറ്റ് !! പകലിലെ നടത്തം ഉറക്കത്തെ മാടി വിളിച്ചെങ്കിലും പൊടി നിറഞ്ഞ തറയും തണുപ്പും പ്രതിബന്ധമായി. പെൺകുട്ടികൾക്കായി ഒരു റൂം തുറന്ന് കൊടുക്കാമെന്ന് ഡ്യൂട്ടിയിലുള്ള പോലീസുകാരൻ അറിയിച്ചെങ്കിലും പൊടി അവിടെയും വില്ലനായി.

പുലർച്ചെ നാല് മണിക്ക് ഞങ്ങളുടെ ട്രെയിൻ എത്തി. ജമ്മു റൂട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പത്താൻകോട്ട് വരെയേ പ്രസ്തുത ട്രെയിൻ ഉണ്ടായിരുന്നുള്ളൂ. വിളവെടുത്ത ഉരുളക്കിഴങ്ങ് കളങ്ങളും പൂത്ത് നിൽക്കുന്ന കടുക് വയലുകളും വളർന്ന് വരുന്ന ചോളപ്പാടങ്ങളും പിന്നിട്ട് വൈകിട്ട് നാലര മണിയോടെ ഞങ്ങൾ പത്താൻകോട്ടിലെത്തി.

അടുത്ത രഥമായ NGK എന്ന ബസ് അവിടെ റെഡിയായിരുന്നു.ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ യാത്ര പുനരാരംഭിച്ചു. രാത്രി ഒമ്പതരക്ക് ഞങ്ങൾ ജമ്മു അതിർത്തിയായ ലഖൻപൂർ കടന്നു. രാവിലെ ഏഴ് മണിക്ക് ശ്രീനഗറിലും എത്തി. അസ്ഥി കുത്തിത്തുളക്കുന്ന തണുപ്പിലേക്ക് ഞങ്ങൾ മെല്ലെ കാലെടുത്ത് വെച്ചു.

Next : ശ്രീനഗറിൽ വീണ്ടും

1 comments:

Areekkodan | അരീക്കോടന്‍ said...

പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ രത്ന വ്യാപാരികളായിരുന്ന പട് വ സഹോദരന്മാരുടെ വീടാണ് 'പട് വാൻ കി ഹവേലി'.

Post a Comment

നന്ദി....വീണ്ടും വരിക