Pages

Friday, October 27, 2023

ആമേർ പാലസിലൂടെ... (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 8)

ആദ്യം ഇത് വായിക്കുക

 കോട്ടയിൽ കയറിയതും ഒരു ഗൈഡ് ഞങ്ങളുടെ അടുത്തെത്തി.

"സാർ ... ഗൈഡ് ചാഹിയെ?"

"നഹീം..." പൊതുവെ, വെറുതെ ഒരു സ്ഥലത്ത് കൊണ്ടുപോയി നിർത്തി എന്തൊക്കെയോ ഗീർവാണമടിക്കുന്ന ഗൈഡുകളെ ഇഷ്ടമില്ലാത്തതിനാൽ ഞാൻ പറഞ്ഞു.

"സാർ...ബിനാ ഗൈഡ് ആപ് കുച്ച് നഹീം സംച്ചേഗാ..." ഗൈഡ് ഇല്ലാതെ നമുക്കൊന്നും മനസ്സിലാകില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഒരു വെല്ലുവിളിയായി എനിക്ക് തോന്നി.

"ദേഖേഗ..."  നോക്കട്ടെ എന്ന് ഞാനും.

"സാർ... മേം സർക്കാരി അപ്പ്രൂവ്ഡ് ഗൈഡ് ഹും... ഏക് ഖണ്ഡേ മേം ആമേർ കില ക പൂര ഹിസ്റ്ററി ബതായേഗാ...." അയാൾ എന്നെ വിടാൻ ഭാവമില്ലായിരുന്നു.

"കിത്ന ഹോഗാ...?"

"സൗ പെർ ഹെഡ്..." 

'ആഹാ....തലക്കാണ് നിരക്ക്...യുവർ ഐഡിയ ഈസ് ഗുഡ്, ബട്ട് മൈ പോക്കറ്റ് ഈസ് ബാഡ്' എന്ന് ഞാൻ ആത്മഗതം ചെയ്തു.

"സാർ... ഹം യഹാം തക് അനുമതി ഹേ... ഇംഗ്ലീഷ് യാ ഹിന്ദി ചാഹിയെ...?"

"ദസ് പെർ ഹെഡ് ... ഇംഗ്ലീഷ്... സമ്മത് ഹേ തോ ആവൊ..." ഞാൻ വടി മുറിച്ചിട്ടു.

"ലേകിൻ...??"

"അബ് ക്യാ ലേകിൻ...??നാ ലേകിൻ... " 

"മുജേ സിർഫ് ഹിന്ദി മാലും ..."

"അച്ഛ...മേം ആപ്കോ യെ കില ക പൂര കഹാനി മലയാളം മേം ബതായേഗാ... " പിന്നെ അയാൾ അധികം സമയം എൻ്റെ അടുത്ത് നിന്നില്ല. 

നിലവിലുണ്ടായ നഗരാവശിഷ്ടങ്ങളെ പുനരുദ്ധരിച്ച് 1592-ൽ അക്ബർ ചക്രവർത്തിയുടെ ഒരു സേനാനായകനും സഭയിലെ നവരത്നങ്ങളിലൊരാളുമായിരുന്ന രാജ മാൻ സിങ് ആണ് ആംബറിലെ ഇന്നത്തെ കൊട്ടാരസമുച്ചയത്തിന്റെ പണിയാരംഭിച്ചത്. മാൻ സിങ്ങിന്റെ പിൻഗാമിയായ ജയ്സിങ് ഒന്നാമന്റെ കാലത്താണ് കോട്ടയുടെ പ്രാരംഭഘട്ടം പൂർത്തിയായത്.

സഞ്ചാരികൾ കോട്ടയിലേക്ക് പ്രവേശിക്കുന്നത് സൂരജ് പോൾ (സൂര്യകവാടം)   എന്ന വലിയ ഒരു കവാടം വഴിയാണ്. വാഹനവും കൊണ്ടാണ് പ്രവേശിക്കുന്നതെങ്കിൽ ഇതിന്റെ നേരെ എതിർഭാഗത്തുള്ള ചാന്ദ് പോൾ (ചന്ദ്രകവാടം) വഴിയാണ് പ്രവേശനം.രാജഭരണകാലത്ത്,വിശിഷ്ട വ്യക്തികൾക്കു മാത്രം പ്രവേശിക്കാനായിരുന്നു സൂരജ് പോൾ. പൊതുജനങ്ങൾ ചാന്ദ് പോൾ വഴിയായിരുന്നു പ്രവേശിച്ചിരുന്നത് .  ഇരുകവാടങ്ങളിലൂടെ പ്രവേശിച്ചാലും എത്തിച്ചേരുന്ന വിശാലമായ ചതുരമാണ് ജലേബ് ചൗക്ക്.  പട്ടാളക്കാർക്ക് പരേഡ് നടത്തുന്നതിനുള്ള മൈതാനം എന്നാണ് ഈ അറബി വാക്കിനർത്ഥം. 325 വർഷങ്ങൾക്ക് മുമ്പ് സ്വായ് ജയ്‌സിംഗിന്റെ പട്ടാളക്കാർ അവിടെ പരേഡ് നടത്തുന്ന ഒരു ചിത്രം ഞാൻ മനസ്സിൽ വെറുതെ വരച്ചു നോക്കി.

വിശാലമായ ജലേബ് ചൗക്കിലൂടെ നടന്ന് ഞങ്ങൾ ഒരു പടിക്കെട്ടിന് മുന്നിലെത്തി. അതിലൂടെ കയറിയ ഞങ്ങൾ എത്തിയത് മറ്റൊരു കവാടത്തിന് മുന്നിലാണ്.സിംഹ് പോൾ എന്നാണ് ഈ കവാടത്തിന്റെ പേര്. അതിലൂടെ പ്രവേശിച്ച് ഞങ്ങൾ ദിവാൻ-ഇ ആം സ്ഥിതി ചെയ്യുന്ന മുറ്റത്തെത്തി. ആഗ്ര ഫോർട്ടിനെ അനുസ്മരിപ്പിക്കുന്ന തനത് മുഗൾ ശൈലിയിൽ തൂണുകൾ നിറഞ്ഞ ഒരു മന്ദിരമാണ് ദിവാൻ ഇ ആം.രാജഭരണകാലത്ത് സഭാ സമ്മേളനങ്ങളും ആഘോഷങ്ങളും മറ്റും ഇവിടെയാണ് സംഘടിപ്പിക്കപ്പെട്ടിരുന്നത് എന്ന് ഒരു ഗൈഡ് പറയുന്നത് കേട്ടു.ദിവാൻ ഇ ആമിലെ തൂണുകൾ മുഗൾ ശൈലിയാണെങ്കിലും അതിലെ കൊത്തുപണികൾ രജപുത്രശൈലിയിലാണ് എന്നും അദ്ദേഹം പറഞ്ഞു.      

                                     

വീണ്ടും മുന്നോട്ട് നീങ്ങിയ ഞങ്ങൾ ചുമർചിത്രപ്പണികൾ കൊണ്ട് സമ്പന്നമായ ഒരു കെട്ടിടത്തിലെത്തി. അതിലേക്ക് പ്രവേശിക്കുന്ന കവാടത്തിന് ഗണേശ് പോൾ എന്ന് ആലേഖനം ചെയ്തിട്ടുണ്ട്. രാജാവിന്റെ സ്വകാര്യ വാസസ്ഥലത്തേക്ക് പ്രവേശിക്കുന്നതിനുള്ള കവാടമാണിത്.

                                                                                                                    

ഗണേശ് പോളിലെ ചിത്രപ്പണികൾ മുഴുവൻ മുഗൾ ശൈലിയിലുള്ളതാണ്. ചുമരും, മച്ചും നിറയെ കണ്ണാടിയിലെ ചിത്രപ്പണികൾ കൊണ്ട് അലങ്കരിക്കപ്പെട്ടതാണ്. 

                            

ഗണേശ് പോളിന് മുകളിൽ സുഹാഗ് മന്ദിർ എന്ന ഒരു പ്രത്യേക നിർമ്മിതിയുണ്ട്. ഇവിടെ നിന്നും മാർബിൾ കൊണ്ട് അഴിയിട്ട ജനലുകളിലൂടെ ജലേബ് ചൗക്കും ദിവാൻ ഇ ആമും കാണാം.കൊട്ടാരത്തിലെ സ്ത്രീകൾക്ക് ദിവാൻ ഇ ആമിലും ജലേബ് ചൗക്കിലും നടക്കുന്ന വിവിധ പരിപാടികൾ വീക്ഷിക്കാനായിട്ടാണ് സുഹാഗ് മന്ദിർ ഉപയോഗപ്പെടുത്തിയിരുന്നത് എന്ന് ഗൈഡ് ആർക്കോ പറഞ്ഞു കൊടുക്കുന്നുണ്ട്.ഞങ്ങളും അവിടെ നിന്ന് ഏതാനും ഫോട്ടോകൾ ക്യാമറയിൽ പകർത്തി.                                                                                                                      

ഇടുങ്ങിയ ഒരു ഗോവണിയിലൂടെ ഞങ്ങൾ താഴോട്ടിറങ്ങി.മുകളിലേക്ക് ഏത് വഴി എപ്പോഴാണ് കയറിയത് എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.പുരാതനമായ ഒരു കെട്ടിട സമുച്ചയത്തിലേക്കാണ് ഞങ്ങൾ എത്തിപ്പെട്ടത്. ആമേർ ഫോർട്ടിലെ ഏറ്റവും പഴക്കമേറിയ ഭാഗമാണിതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമാകും. രാജാ മാൻസിംഗ് 1599 ൽ പണി കഴിപ്പിച്ച കൊട്ടാരമാണത്രെ അത്.  


ആമേർ ഫോർട്ടിനകത്ത് നിരവധി നിർമ്മിതികൾ കാണാനുണ്ട്.അതിനെപ്പറ്റി ഒന്ന് വായിച്ച് മനസ്സിലാക്കിയ ശേഷം സന്ദർശിച്ചാൽ കൂടുതൽ മനസ്സിലാകും. ഗൈഡുകളുടെ സഹായം തേടുന്നതിനേക്കാളും നല്ലത് ആർക്കെങ്കിലും വിശദീകരിച്ചു കൊടുക്കുന്നിടത്ത് നിന്ന് കട്ടു കേൾക്കലാണ്.കാരണം മിക്കതും വെറുതെ ചില 'ചരിത്രങ്ങൾ' തട്ടി വിടുകയാണ്.

സമയം ആറ് മണിയോടടുത്തു. ഇനിയും അതിനകത്ത് ചുറ്റിക്കറങ്ങാൻ മനസ്സ് വന്നില്ല. കോട്ടയുടെ മറ്റൊരു വാതിലിലൂടെ ഞങ്ങൾ താഴേക്ക് നടന്നിറങ്ങി.അൽപ സമയത്തിനകം തന്നെ ജബ്ബാർ കാറുമായി എത്തി.ഞങ്ങൾ തിരിച്ച് താമസ സ്ഥലത്തേക്കുള്ള യാത്ര ആരംഭിച്ചു.ഇടക്ക് ജബ്ബാർ ഒന്ന് സ്പീഡ് കുറച്ച് വണ്ടി സൈഡാക്കി.

Next : ജൽ മഹൽ 

1 comments:

Areekkodan | അരീക്കോടന്‍ said...

"അച്ഛ...മേം ആപ്കോ യെ കില ക പൂര കഹാനി മലയാളം മേം ബതായേഗാ... " പിന്നെ അയാൾ അധികം സമയം എൻ്റെ അടുത്ത് നിന്നില്ല.

Post a Comment

നന്ദി....വീണ്ടും വരിക