Pages

Thursday, October 05, 2023

ജയ്‌ഗർ ഫോർട്ട് (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 6)

ആദ്യം ഇത് വായിക്കുക 

"സർ, കൈസാ ലഗാ ?" നഹാർഗർ കോട്ടയിൽ നിന്നും പുറത്തെത്തിയ എന്നോട് ജബ്ബാറിന്റെ ആദ്യ ചോദ്യം ഇതായിരുന്നു. നിരവധി കോട്ടകളിൽ കയറിയിട്ടുണ്ടെങ്കിലും ഇത്രയും വലിയൊരു കോട്ടയുടെ മണ്ടയിലൂടെ നടന്നത് ആദ്യമായിട്ടായിരുന്നു.

"അച്ഛാ...ലേകിൻ ധൂപ് അൺസഹിക്കബിൾ ഹേ..." വെയിലിന്റെ കാഠിന്യം സൂചിപ്പിക്കാതിരിക്കാൻ പറ്റിയില്ല.

"ഹാം... പിച്ചലേ തീൻ ദിൻ ബർസാത് ധാ...ആജ് ഗർമി..." കഴിഞ്ഞ മൂന്ന് ദിവസം മഴ പെയ്തിട്ടും ചൂട് കൂടുതൽ തന്നെ.

"ഹാം..."

"അഗല കഹാം ?" അടുത്തത് എങ്ങോട്ട് എന്ന ചോദ്യത്തിന് എനിക്ക് പ്രത്യേകിച്ച് ഒരുത്തരവും ഇല്ലായിരുന്നു.കാരണം പൊരി വെയിലത്ത് എവിടെപ്പോയാലും വെള്ളം കുടിച്ച് ഇരിക്കുകയല്ലാതെ ഒരു നിവൃത്തിയും ഇല്ലായിരുന്നു.

"ജയ്‌ഗർ ജായേഗാ?" ജബ്ബാർ ചോദിച്ചു.

വരുന്ന വഴിയിൽ ജയ്‌ഗർ ഫോർട്ട് എന്ന ചൂണ്ടുപലക കണ്ടത് ഞാൻ ഓർത്തു.അതും കൂടി കാണണം എന്ന് ആദ്യം തോന്നിയില്ല.പക്ഷെ ഇത്രയും അടുത്ത് എത്തിയ നിലക്ക് അതും കൂടി കാണാം എന്ന് മനസ്സ് മന്ത്രിക്കാൻ തുടങ്ങി.

"ജബ്ബാർ ജി ...ജയ്‌ഗർ ചലോ..." ഞാൻ ഓർഡർ നൽകി. ഇരു വശവും കുറ്റിച്ചെടികൾ  ഇടതൂർന്ന് നിൽക്കുന്ന റോഡിലൂടെ വണ്ടി ജയ്‌ഗർ കോട്ട ലക്ഷ്യമാക്കി പാഞ്ഞു.

അല്പം കൂടി പുതുമ തോന്നിപ്പിക്കുന്ന ഒരു കോട്ടയുടെ മുന്നിലാണ് വണ്ടി എത്തിയത്.അതി വിശാലമായ പാർക്കിംഗ് ഏരിയയിൽ വണ്ടികൾ നന്നേ കുറവായിരുന്നു.അല്ലെങ്കിലും ചുട്ടുപൊള്ളുന്ന ആഗസ്ത് മാസത്തിൽ രാജസ്ഥാനിൽ പോകാതിരിക്കുന്നതാണ് നല്ലത്.
ജയ്‌ഗർ കോട്ടയിലേക്ക് കയറാൻ 200 രൂപയാണ് പ്രവേശന ഫീസ്. വിദ്യാർത്ഥികൾക്ക് 20 രൂപ മാത്രം മതി.രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറര വരെ പ്രവേശനമുണ്ട്. നഹാർഗർ ബയോ പാർക്കിന്റെ പരിധിയിൽ വരുന്നതായതിനാൽ ഇരുട്ടുന്നതിന് മുമ്പ് രക്ഷപ്പെടുന്നതാണ് നല്ലത്. 
ടിക്കറ്റെടുത്ത് അകത്ത് കയറിയ ഉടനെ കണ്ടത് ചാഞ്ഞ ഒരു മരമാണ്. ലിദു മോനും ലൂന മോളും ഓടിച്ചെന്ന് അതിൽ കയറി ഇരുന്നു. 
കോട്ട മുഴുവൻ പൊരിവെയിലത്ത് നടന്നു കാണുന്നതിന് മുമ്പ് എന്തെങ്കിലും ഭക്ഷണം കഴിക്കണം എന്ന് തോന്നി. ഭാഗ്യവശാൽ കോട്ടയ്ക്കകത്ത് ഒരു മരത്തിന് ചുവട്ടിൽ സജ്ജീകരിച്ച  ചെറിയൊരു ചായക്കട ഉണ്ടായിരുന്നു. ചായയും പഫ്‌സ് പോലെയുള്ള ഒരു കടിയും അകത്താക്കി ഞങ്ങൾ വീണ്ടും നടത്തം തുടങ്ങി.
അമേർ കോട്ടയും കൊട്ടാരവും സംരക്ഷിക്കാൻ വേണ്ടി മിർസാ രാജാ ജയ്‌സിംഗ് പണികഴിപ്പിച്ചതാണ് ജയ്‌ഗർ കോട്ട.മൂന്ന് കിലോമീറ്ററിലധികം നീളമുള്ള ഈ കോട്ടക്ക് വിക്റ്ററി ഫോർട്ട് എന്നും പേരുണ്ട്.ജയ്‌ഗർ കോട്ടയും അമേർ കോട്ടയും തമ്മിൽ ഭൂഗർഭ പാതയിലൂടെ ബന്ധിപ്പിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു. 
കോട്ടയുടെ വിവിധ ഭാഗങ്ങളിൽ നിരവധി ജലാശയങ്ങൾ കാണാം. അസുലഭമായി പെയ്യുന്ന മഴ, ഒട്ടും പാഴാവാതെ ഈ ജലാശയങ്ങളിൽ ശേഖരിക്കപ്പെടുന്നു എന്നതിന് തെളിവാണ് വേനലിലും നിറഞ്ഞ് നിൽക്കുന്ന ഈ ജലാശയം.മഴവെള്ള സംഭരണത്തിനായി ഭൂഗർഭ ടാങ്കുകളും കോട്ടയ്ക്കകത്ത് ഉണ്ട് എന്ന് പറയപ്പെടുന്നു. ഈ ഭൂഗർഭ അറകളിൽ നിധി ഉണ്ടെന്നും ചില പ്രചരണങ്ങൾ ഉണ്ട്.ഇതനുസരിച്ച് പലതരം ഉപരിതല പരിശോധനകൾ നടത്തിയെങ്കിലും ഉറപ്പായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അങ്ങ് ദൂരെ വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന ജൽ മഹലും ജയ്‌ഗർ കോട്ടയിൽ നിന്ന് കാണാം.
ജയ്‌ഗർ കോട്ടയുടെ പരിസരങ്ങളിൽ ഇരുമ്പിന്റെ അയിര് കൂടുതൽ കാണപ്പെട്ടിരുന്നു.അതിനാൽ തന്നെ അവിടെ ഒരു ലോഹ വാർപ്പുശാല സ്ഥാപിക്കപ്പെട്ടു. യുദ്ധാവശ്യങ്ങൾക്കുള്ള പീരങ്കി നിർമ്മാണമായിരുന്നു പ്രധാനമായും ഇവിടെ നടന്നിരുന്നത്.അങ്ങനെയാണ്, ഒരു കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ചക്ര പീരങ്കിയായിരുന്ന ജൈവാൻ പീരങ്കി (Jaivan Cannon) ഇവിടെ സ്ഥാപിക്കപ്പെട്ടത്.ജയ്‌ഗർ കോട്ടയിലെ പ്രധാന ആകർഷണവും ഈ പീരങ്കിയാണ്.
ഒരൊറ്റ യുദ്ധത്തിൽ പോലും ഈ പീരങ്കി ഉപയോഗിച്ചിട്ടില്ല.പക്ഷെ പരീക്ഷണാർത്ഥം ഒരു തവണ പ്രയോഗിച്ചപ്പോൾ നൂറ് കിലോ വെടിമരുന്ന് ഉപയോഗിച്ചതായും മുപ്പത്തിയഞ്ച് കിലോമീറ്റർ ദൂരം താണ്ടിയതായും അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.കോട്ടയുടെ ഏറ്റവും മുകൾ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പീരങ്കിയുടെ അടുത്ത് വരെ വാഹനത്തിൽ എത്താം.

ഇരുനൂറ് രൂപ കൊടുത്ത് കാണാൻ മാത്രം ഇതുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണുത്തരം. ഒരിക്കൽ പോലും ഉപയോഗിക്കാത്ത സാധനത്തിന്റെ നിർമാണച്ചെലവ് ഈടാക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ് സർക്കാർ കണ്ടെത്തിയത് എന്ന തിരിച്ചറിവോടെ ഞങ്ങൾ ജയ്‌ഗർ കോട്ടയിൽ നിന്ന് പുറത്തിറങ്ങി.



1 comments:

Areekkodan | അരീക്കോടന്‍ said...

ഇരുനൂറ് രൂപ കൊടുത്ത് കാണാൻ മാത്രം ഇതുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണുത്തരം.

Post a Comment

നന്ദി....വീണ്ടും വരിക