Pages

Friday, May 09, 2025

ഗുൽമാർഗ്ഗിലെ മഞ്ഞു പാടങ്ങൾ (ദ ഐവി - 16)

 യാത്ര വന്ന വഴി

പിറ്റേ ദിവസം കാലത്തേ യാത്ര തിരിക്കണമെന്ന് ടൂർ മാനേജർ ലെനിൻ അറിയിച്ചിരുന്നു.പൂക്കളുടെ താഴ്‌വരയായ ഗുൽമാർഗ്ഗിലേക്കായിരുന്നു അന്നത്തെ യാത്ര. ഫസ്റ്റ് സ്റ്റേജ് ഗൊണ്ടോല റൈഡ് (കേബിൾ കാർ) അടയ്ക്കമായിരുന്നു ടൂർ പാക്കേജ്.അത് തന്നെ പോകണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു ഞാൻ.കാരണം ഗുൽമാർഗ്ഗ് അടുക്കുന്തോറും തലേ ദിവസം രാത്രി ഉണ്ടായ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ പ്രകടമായിരുന്നു. വീടുകളുടെ മേൽക്കൂരയും വണ്ടികളുടെ മുകൾ ഭാഗവും വൃക്ഷത്തലപ്പുകളും എല്ലാം മഞ്ഞിൻ്റെ ഭാരവും പേറി നിൽക്കുന്നു. പോരാത്തതിന് മഴയും.

പതിവ് പോലെ ടാങ് മാർഗ്ഗിൽ നിന്ന് ഞങ്ങൾ  ജാക്കറ്റ് വാടകക്കെടുത്തു. വില പേശാൻ ഒരവസരവും നൽകാതെ 280 രൂപയ്ക്ക് ആയിരുന്നു ഡീൽ. കളർഫുൾ ആയ ജാക്കറ്റുകൾ ആർക്കും കിട്ടിയതുമില്ല. മഴയും തണുപ്പും കാരണം ഒരു വിധം സ്യൂട്ടബിൾ ആയി കിട്ടിയവർ എല്ലാം അവ ധരിച്ച് പുറത്തിറങ്ങി. ഏഴെട്ട് പേർ അടങ്ങിയ ഗ്രൂപ്പുകളായി വിവിധ ടാക്സികളിലായിരുന്നു ഗുൽമാർഗ്ഗിലേക്കുള്ള തുടർയാത്ര. റോഡ് മുഴുനീളം മഞ്ഞ് പുതച്ച് കിടക്കുന്നതിനാൽ ടയറിൽ ചെയിൻ ഘടിപ്പിച്ചായിരുന്നു യാത്ര. ചെയിൻ പൊട്ടുന്നതും വണ്ടി തെന്നുന്നതും ഭയം അങ്കുരിപ്പിച്ചെങ്കിലും ആ യാത്ര അനുഭവിച്ചറിയാൻ തന്നെ തീരുമാനിച്ചു.

മുന്നിൽ ഒരാൾക്ക് മാത്രമേ ഇരിക്കാൻ പറ്റൂ എന്ന് വണ്ടിയിൽ കയറുമ്പോൾ തന്നെ ഡ്രൈവർ പറഞ്ഞതിനാൽ വിനോദൻ മാഷ് മുന്നിലും ഞാനടക്കം ബാക്കിയുള്ളവർ പിന്നിലും ഇരുന്നു. വഴിയിൽ വെച്ച് ഏതോ ഒരാളെ ഡ്രൈവർ മുൻ സീറ്റിൽ തന്നെ കയറ്റി (തിരിച്ചു പോരുമ്പോൾ അവൻ ഇതേ ഡയലോഗ് അടിച്ചെങ്കിലും ഞങ്ങൾ രണ്ട് പേരും മുൻസീറ്റിൽ തന്നെ കയറി ഇരുന്നു). പാർക്കിംഗ് ഏരിയയിൽ നിന്നും ഗൊണ്ടോല സ്റ്റേഷൻ വരെ വളരെ ദൂരമുണ്ടെന്നും മഞ്ഞിലൂടെ നടക്കാൻ പ്രയാസമായിരിക്കുമെന്നും അഞ്ഞൂറ് രൂപ നൽകിയാൽ അവിടെ കൊണ്ടു വിടാമെന്നും ഡ്രൈവർ എന്നോട് പറഞ്ഞു. അവൻ്റെ സ്വഭാവം നല്ലതായി തോന്നാത്തത് കൊണ്ടും അവൻ പറഞ്ഞ ദൂരത്തെ സംബന്ധിച്ച് അറിയാമെന്നതിനാലും ഞാൻ അത് മൈൻഡ് ചെയ്തില്ല.

പാർക്കിംഗ് പോയിൻ്റിൽ ഇറങ്ങിയ ഞാൻ കണ്ടത് നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മഞ്ഞ് പുതച്ച സ്ഥലങ്ങൾ മാത്രമാണ്. പള്ളിയും അമ്പലവും മറ്റ് കടകളും എല്ലാം മഞ്ഞിൽ നിന്നും തല ഉയർത്തി നോക്കുന്നുണ്ട്. അങ്ങോട്ട് എത്താനുള്ള വഴി ഇല്ല എന്ന് മാത്രം. വണ്ടികൾ പലതും മഞ്ഞിൽ ഉറച്ച് പോയ പോലെയായി കിടക്കുന്നുണ്ട്. റോഡിൽ  വണ്ടികൾ ഓടുന്ന ഭാഗം മാത്രം ചെളി പുരണ്ട മഞ്ഞായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്. തൊട്ടടുത്ത കടയിൽ കയറി നൂഡിൽസ് കഴിച്ച് ഞങ്ങൾ വിശപ്പിന്  താൽക്കാലികാശ്വാസം നൽകി.

പലരും പല വണ്ടികളിൽ ആയതിനാൽ ബ്രേക്ക് ഫാസ്റ്റ് കഴിച്ച ശേഷം സെൽഫി പോയിൻ്റിൽ ഒത്തു കൂടി ഒരുമിച്ച് ഗൊണ്ടോല സ്റ്റേഷനിലേക്ക് നീങ്ങാം എന്നായിരുന്നു പ്ലാൻ . ചെയ്തിരുന്നത്. ഡ്രൈവർ പറഞ്ഞ പോലെ മഞ്ഞിലൂടെ നടക്കുക എന്നത് അത്ര എളുപ്പമല്ല എന്ന് പെട്ടെന്ന് മനസ്സിലായി. മഞ്ഞിൽ കുളിച്ച I Love Gulmarg ൽ പല സംഘങ്ങളായി ഞങ്ങളത്തി. പിന്നാലെ ശക്തമായ മിന്നലും ഇടിയും വെട്ടാൻ തുടങ്ങി. ഓപ്പൺ സ്പേസ് ആയതിനാൽ ഇടി പേടിപ്പിച്ചെങ്കിലും ഞാനത് പ്രകടിപ്പിച്ചില്ല. പണ്ടേതോ കഥയിൽ വായിച്ച  മഞ്ഞ് മനുഷ്യനെ ഉണ്ടാക്കിയും മഞ്ഞ് വാരി എറിഞ്ഞും മഞ്ഞിൽ കുത്തി മറിഞ്ഞും ഞങ്ങൾ ആവോളം ആസ്വദിച്ചു.

പെട്ടെന്നാണ്, പ്രതികൂല കാലാവസ്ഥ കാരണം ഗൊണ്ടോല റൈഡ് നിർത്തി വെച്ചതായി വാർത്ത പരന്നത്. മുമ്പ് രണ്ട് തവണയും കയറിയതിനാൽ എനിക്കത് വലിയ നഷ്ടമായി തോന്നിയില്ല. എങ്കിലും ഗൊണ്ടോല സ്റ്റേഷൻ വരെ പോയി വരാം എന്ന് തീരുമാനിച്ചു. മുമ്പ് വന്നപ്പോൾ നടന്ന സ്ഥലങ്ങളും ഇരുന്ന സീറ്റുകളും എല്ലാം മഞ്ഞിനടിയിലായിരുന്നു. അവിടവിടെ ഉയർന്ന് നിൽക്കുന്ന ചില ചൂണ്ടുപലകകളും ബോർഡുകളും പഴയ ഓർമ്മകളെ തൊട്ടുണർത്തി(ഗുൽമാർഗ്ഗിലെ സമ്മർ സീസൺ കാണാൻ ഇവിടെയും വിൻ്റർ സീസൺ കാണാൻ ഇവിടെയും ക്ലിക്ക് ചെയ്യുക).

കേബിൾ കാർ കാൻസൽ ചെയ്തതിനാൽ എല്ലാവർക്കും സ്കീയിംഗിനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് കോർഡിനേറ്റർ അഭയ് പറഞ്ഞു. അതനുസരിച്ച് വലതു ഭാഗത്തെ വിശാലമായ സ്ഥലത്ത് ഞങ്ങളെത്തി. മഞ്ഞ് പാടമായി മാറിയ പ്രസ്തുത സ്ഥലത്ത് നിരവധി സഞ്ചാരികൾ സ്കീയിംഗ് പരീക്ഷിക്കുന്നുണ്ടായിരുന്നു. അവരുടെ അഭ്യാസങ്ങൾ കണ്ട് ഞങ്ങൾ പൊട്ടിച്ചിരിച്ചു.

ഇത് വരെ ചെയ്യാത്തതായതിനാൽ ഒരു പരീക്ഷണത്തിനായി ഞാനും ആ ബൂട്ടണിഞ്ഞു. നീങ്ങാൻ തുടങ്ങിയതും കാല് രണ്ടും രണ്ട് ദിശയിൽ നീങ്ങി പധോം എന്ന് ഞാൻ നിലം പൊത്തി. സ്കീയിംഗ് മാസ്റ്ററുടെ സഹായത്തോടെ എണ്ണീറ്റതും കാല് വീണ്ടും അതിൻ്റെ വഴിക്ക് പോയതും ഒരുമിച്ചായിരുന്നു. സ്വയം കാലുറപ്പിച്ച് നിർത്താൻ കഴിയാത്തതിനാൽ മാസ്റ്റർ വീണ്ടും എന്നെ എങ്ങനെയൊക്കെയോ പൊക്കി നിർത്തി, ഒന്ന് അനങ്ങുമ്പോഴേക്കും ഞാൻ വീണ്ടും മഞ്ഞിൽ മൂട് കുത്തി വീണു. ചുരുക്കിപ്പറഞ്ഞാൽ കിലുക്കത്തിലെ ജഗതിയെപ്പോലെയായി എൻ്റെ അവസ്ഥ. തുടങ്ങുന്നതിന് മുമ്പ് പത്ത് മിനിട്ട് മുഴുവൻ സമയവും വേണം എന്ന് കരുതിയിരുന്ന ഞാൻ അഞ്ച് മിനിട്ട് ആവുന്നതിന് മുമ്പേ ബൂട്ടഴിച്ച് സുല്ലിട്ടു.

മഞ്ഞിലെ മൂട് കുത്തി വീഴ്ച പൂർത്തിയാക്കിയവർ ഓരോരുത്തരായി സെൽഫി പോയിൻ്റിലേക്ക് തന്നെ മടങ്ങി. ഞങ്ങളും അധിക നേരം അവിടെ നിന്നില്ല. സെൽഫി പോയിൻ്റിലെ ഹോട്ടലിൽ കയറി കത്തിക്കാളുന്ന വയറിന് ആലു പൊറോട്ട നൽകി വീണ്ടും സമാധാനിപ്പിച്ചു.രാവിലെ ഇങ്ങോട്ട് എത്തിച്ച്  തന്ന ടാക്സിക്കാരെ വിളിച്ച് വരുത്തി ഓരോ ടീമും സ്ഥലം വിടാനും തുടങ്ങി. ഞങ്ങളുടെ വണ്ടി മാത്രം അപ്പോഴും എത്തിയില്ല. ആദ്യമാദ്യം ഉടൻ എത്തും എന്ന് മറുപടി കിട്ടിയെങ്കിലും പിന്നീട് മറ്റൊരാളാണ് വരുന്നത് എന്നായി. കഥയറിയാതെ ഞങ്ങൾ മഞ്ഞിൽ വിറങ്ങലിച്ച് നിന്നു.

അര മണിക്കൂർ കഴിഞ്ഞിട്ടും വണ്ടി കാണാത്തതിനാൽ വീണ്ടും വിളിച്ചു നോക്കി. ഇത്തവണ ഡ്രൈവർ ഫോൺ എടുത്തതേ ഇല്ല.മുമ്പേ പോയ ടീമിലുള്ളവരെ വിളിച്ചപ്പോൾ അത് സ്വിച്ച് ഓഫും ആയിരുന്നു. തണുപ്പിൻ്റെ കാഠിന്യം കൂടിക്കൂടി വരാനും തുടങ്ങി. ഞങ്ങളുടെ ടാക്സിക്കാരൻ മറ്റെവിടെയോ പോയതാണെന്ന് ഏകദേശം ഉറപ്പായി. ഒന്നര മണിക്കൂറിലധികം നീണ്ട കാത്തിരിപ്പിന് ശേഷം അയാൾ വണ്ടിയുമായി എത്തി. ഡ്രൈവർ വിലക്കിയെങ്കിലും ഞാനും വിനോദൻ മാഷും മുൻ സീറ്റിൽ തന്നെ കയറിയിരുന്നു.

തിരിച്ചു പോകുന്നതിനിടക്ക് ഓരോരുത്തരോടും വണ്ടിക്കൂലി എടുക്കാൻ ഡ്രൈവർ പറഞ്ഞു. ടാക്സി ചാർജ്ജ് പാക്കേജിൽ ഉൾപ്പെടുന്നതായതിനാൽ ആരും നൽകിയില്ല. ഉടനെ മറ്റെന്തോ ഇനത്തിൽ അഞ്ഞൂറ് രൂപ ആവശ്യപ്പെട്ടു. അതു നൽകാനും ആരും തയ്യാറായില്ല. അഞ്ഞൂറ് രൂപ അടച്ച റസീപ്റ്റ് കാണിച്ചായി പിന്നെ അയാളുടെ ഡിമാൻ്റ്. അത് ഞങ്ങൾ സഞ്ചരിച്ച സമയത്തേതല്ലാത്തതിനാൽ തരാൻ പറ്റില്ല എന്ന് ഞങ്ങളും പറഞ്ഞു. ഫോണിന് റേഞ്ചില്ലാത്ത ഒരു സ്ഥലത്ത് നിർത്തി ഞങ്ങളെ ഇറക്കി വിടും എന്ന ഭീഷണിയായി പിന്നെ.  മഞ്ഞും മഴയും ഇരുട്ടും ഔട്ട് ഓഫ് റേഞ്ചും ഹൈറേഞ്ചും കൂടി സൃഷ്ടിച്ച കുരുക്കിൽ കുടുങ്ങിയതിനാൽ അഞ്ഞൂറ് രൂപ നൽകി ഞങ്ങൾ ഒരു വിധം താഴെ എത്തി. ഇത്രയൊക്കെ ചെയ്തിട്ടും ഉളുപ്പില്ലാതെ ടിപ്പ് ചോദിക്കാനും അവൻ മറന്നില്ല. രാത്രി ഒമ്പത് മണിയോടെ ഞങ്ങൾ ശ്രീനഗറിൽ തിരിച്ചെത്തി.


(തുടരും...)

1 comments:

Areekkodan | അരീക്കോടന്‍ said...

ചുരുക്കിപ്പറഞ്ഞാൽ കിലുക്കത്തിലെ ജഗതിയെപ്പോലെയായി എൻ്റെ അവസ്ഥ.

Post a Comment

നന്ദി....വീണ്ടും വരിക