Pages

Monday, September 22, 2025

സ്ട്രീറ്റ് ഫുഡ്സ് (മണാലി ഡയറീസ് - 4)

മണാലി ഡയറീസ് - 3

ഉത്തരേന്ത്യൻ യാത്രകളിൽ പലരും നേരിടുന്ന പ്രധാന വെല്ലുവിളി ഭക്ഷണമാണ്. പല തരത്തിലുള്ള ഭക്ഷണവും ലഭ്യമാണെങ്കിലും ദക്ഷിണേന്ത്യൻ നാവുകൾക്ക് അത് ഇഷ്ടപ്പെടില്ല. ഭക്ഷണത്തിൽ ചേർക്കുന്ന രസക്കൂട്ടുകളും കടുകെണ്ണയും ആണ് ഇതിന് പ്രധാന കാരണം. കാശ്മീരിൻ്റെ വിവിധ ഭാഗങ്ങളിൽ, ബിസ്കറ്റ് മാത്രം തിന്നുകൊണ്ട് ഒരു മാസത്തോളം കറങ്ങേണ്ടി വന്ന അവസ്ഥ എൻ്റെ മുൻ സഹപ്രവർത്തകൻ പങ്കുവച്ചിരുന്നു.

ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തന്നെ തിന്നണം എന്ന നയമായതിനാലും ഒരു നാടിനെ അറിയാൻ അവരുടെ രുചിഭേദങ്ങൾ കൂടി അറിയണം എന്നതിനാലും ഇപ്രാവശ്യത്തെ യാത്രയിൽ ഞാൻ സ്ട്രീറ്റ് ഫുഡ് എക്സ്പ്ലൊറേഷൻ കൂടി ഉൾപ്പെടുത്തിയിരുന്നു.

ബുദ്ധ മൊണാസ്ട്രിയിൽ നിന്ന് പുറത്തിറങ്ങി വരുന്ന വഴിയിൽ ആദ്യം കണ്ടത് ഒരു പാനി പൂരി കച്ചവടക്കാരനെ ആയിരുന്നു.നാട്ടിലും സുലഭമായി കിട്ടുന്ന സാധനമാണെങ്കിലും അതിൻ്റെ മൊത്തം അപ്പിയറൻസ് പലപ്പോഴും മനം പിരട്ടുന്നതായതിനാൽ ഇതുവരെ ഞാനത്  രുചി നോക്കിയിട്ടില്ല. ഇവിടെയും ആ അവസ്ഥയിൽ നിന്ന് വലിയ വ്യത്യാസമൊന്നും ഞാൻ കണ്ടില്ല. ഒരു പക്ഷേ ഇതിലും വൃത്തിഹീനമായ സ്ഥലത്തോ സാഹചര്യങ്ങളിലോ ഭക്ഷണം കഴിച്ചത് കൊണ്ടാവാം, ജമ്മുവിൽ പഠിച്ച എൻ്റെ മൂത്ത മോൾക്കും മരുമകനും ഡൽഹിയിൽ പഠിച്ചു കൊണ്ടിരിക്കുന്ന രണ്ടാമത്തെ മകൾക്കും ഈ പാനീ പൂരി കടയും കടക്കാരനും അനഭിമതനായില്ല. അങ്ങനെ രണ്ടോ മൂന്നോ പ്ലേറ്റ് അകത്താക്കി അവർ സ്ട്രീറ്റ് ഈറ്റിംഗിന് തുടക്കം കുറിച്ചു. 

അൽപം കൂടി മുന്നോട്ട് നീങ്ങിയപ്പോൾ, നാട്ടിൽ പാൻ മസാല വില്ക്കുന്ന പോലെ ഒരു പെട്ടിയും അടച്ച് വെച്ച കുറച്ച് പാത്രങ്ങളുമായി ഒരു സ്ത്രീ ഇരിക്കുന്നത് കണ്ടു. അവർ എന്തോ ഒരു സാധനം തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. പെട്ടിയുടെ പുറത്ത് അതിൻ്റെ ചിത്രങ്ങളും 'ടിബറ്റൻ ലാഫിംഗ്' എന്ന പേരുമുണ്ട്. പണ്ട് എൻ്റെ ഉമ്മ ഉണ്ടാക്കിയിരുന്ന മൈദ ദോശ പോലെയുള്ള ഒരു സാധനമാണ് അടിസ്ഥാന വസ്തു. അതിലേക്ക് അല്പം അച്ചാറും ഉപ്പും എന്തോ ഒരു പൊടിയും വച്ച ശേഷം എണ്ണപോലെ ഒരു ദ്രാവകം ഒഴിച്ച് ഒരു സ്പൂണു കൊണ്ട് എല്ലായിടത്തും പരത്തി തേക്കും. ശേഷം അരി വറുത്തത് പോലെ എന്തോ ഒന്ന് ഒരു പിടി ഇതിനുള്ളിൽ വിതറും.അത് കഴിഞ്ഞ് മിക്സ്ചറിലെ കൊള്ളി പോലെയുള്ള എന്തോ ഒരു സാധനം കൂടി അൽപം ചേർക്കും.പിന്നെ അത് ചുരുട്ടിയെടുത്ത് ഒരു വെട്ടു കത്തി കൊണ്ട് ആറ് പീസാക്കി നാല് ടൂത്ത് പിക്കിനൊപ്പം ഒരു പ്ലേറ്റിലിട്ട് തരും. ഇതാണ് ടിബറ്റൻ ലാഫിംഗ്.

ടിബറ്റൻ ലാഫിംഗിന് ആകെ പത്ത് രൂപ പോലും  ചെലവുണ്ടാവില്ല എന്നാണ് എൻ്റെ വിശ്വാസം.മൂന്ന് മിനുട്ട് പോലും അധ്വാനവും ഇല്ല. രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന സ്വാദും ഇല്ല. തിന്ന് കഴിഞ്ഞ് നൂറ് രൂപ കൊടുക്കുമ്പോൾ, ലാഫിംഗ് തിന്ന് ക്രൈയിംഗ് മൂഡിലാവും എന്നതാണ് ടിബറ്റൻ ലാഫിംഗിൻ്റെ പ്രത്യേകത.

വൈകുന്നേരമായതിനാൽ  ഒരു ചായ കുടിക്കാൻ എല്ലാവർക്കും ആഗ്രഹം തോന്നി. അൽപം മുന്നോട്ട് നീങ്ങിയപ്പോഴേക്കും ഒരാൾക്കൂട്ടം ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. ചെന്ന് നോക്കുമ്പോൾ ചായ കുടിക്കാനുള്ള തിരക്കാണ്.മണ്ണു കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കപ്പിൽ ആണ് ചായ നൽകുന്നത്. അൽപം മാത്രമേ ഉള്ളൂ എങ്കിലും കുടിച്ച് കഴിഞ്ഞപ്പോൾ ശരിക്കും ഒരു ഉന്മേഷം കിട്ടി.

രാത്രി വീണ്ടും ഞങ്ങൾ മാൾ റോഡിലേക്കിറങ്ങി. മാൾ റോഡിൻ്റെ രാത്രി ദൃശ്യങ്ങൾ ആസ്വദിക്കുന്നതോടൊപ്പം സ്ട്രീറ്റ് ഫുഡ് രുചിക്കുക എന്നത് കൂടിയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. അൽപം നടന്നപ്പോഴേക്കും ഒരു ഇന്തോ-നേപ്പാൾ ദമ്പതിമാർ നടത്തുന്ന കടയിലെത്തി. ആക്ച്വലി റോഡ് സൈഡിൽ ഡിസ്പ്ലേയും അടുക്കള മറ്റെവിടെയോയും ആയിരുന്നു.മോമോസും തുപ്പയും ആയിരുന്നു പ്രധാന വിഭവങ്ങൾ. ഒരു പ്ലേറ്റ് മോമോസിൽ തുടങ്ങി ക്രമമായി മുന്നേറി ആ ദമ്പതികൾ അന്നത്തെ കച്ചവടം നിർത്തുമ്പോഴും ഞങ്ങൾ അടുത്ത ഓർഡറിനുള്ള തയ്യാറെടുപ്പിലായിരുന്നു. പെട്ടെന്ന് മഴ പെയ്തതിനാൽ മണാലിയിലെ സ്ട്രീറ്റ് ഫുഡ് എക്സ്പ്ലൊറേഷൻ ഞങ്ങൾ നിർത്തി.


(തുടരും...)

0 comments:

Post a Comment

നന്ദി....വീണ്ടും വരിക