Pages

Wednesday, April 22, 2026

ദാൽ ലേക്കും ലാൽ ചൗക്കും (ടീം 87 SSC @ കാശ്മീർ - 11)

 ടീം 87 SSC @ കാശ്മീർ  - 10

ദാൽ തടാക തീരത്തുകൂടിയുള്ള ഇന്നത്തെ യാത്രകളും ശ്രീ ശങ്കരാചാര്യ ക്ഷേത്രത്തിൽ നിന്നുള്ള തടാകത്തിന്റെ വിദൂര കാഴ്ചയും ഞങ്ങളെ തടാകത്തിലേക്ക് മാടി വിളിച്ചുകൊണ്ടിരുന്നു. സായാഹ്‌ന സമയമായതിനാൽ ശിക്കാര റൈഡിനുള്ള അനുയോജ്യമായ സമയം കൂടിയായിരുന്നു.മഴ പെയ്യുമോ എന്നതായിരുന്നു ഏക ഭീഷണി.മുൻ സന്ദർശനങ്ങളിൽ എല്ലാം ഞാൻ ദാൽ തടാകത്തിൽ ശിക്കാര റൈഡ് നടത്തിയിട്ടുണ്ട്. ഓരോ റൈഡും ഓരോ അനുഭവമായതിനാൽ ഇത്തവണയും ഞാൻ അത് ഒഴിവാക്കിയില്ല.

ജമ്മു കാശ്മീരിലെ രണ്ടാമത്തെ വലിയ തടാകമാണ് ദാൽ തടാകം.18 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുകയാണ് ദാൽ തടാകം. ബന്ദിപ്പോരക്കടുത്തുള്ള വൂളാർ തടാകമാണ് കാശ്മീരിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ തടാകം.പക്ഷെ,ശ്രീനഗർ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന ദാൽ ലേക്ക് ആണ് ഏറ്റവും പ്രശസ്തമായത്.പൂക്കളുടെ തടാകം, ശ്രീനഗറിന്റെ രത്നം എന്നീ അപരനാമങ്ങളിലും ദാൽ തടാകം അറിയപ്പെടുന്നു. ആമ്പലും താമരയും പൂവിട്ട് നിൽക്കുന്ന സീസണിലാണ് ദാൽ ലേക്ക് കൂടുതൽ സുന്ദരിയാകുന്നത് എന്ന് ബോട്ടുകാരൻ യൂസഫ് പറഞ്ഞു.

ഗാട്ട് നമ്പർ 14ൽ നിന്നായിരുന്നു കഴിഞ്ഞ രണ്ട് തവണയും ഞാൻ ശിക്കാര യാത്ര നടത്തിയത്. ഇത്തവണയും അതിനടുത്തുള്ള ഒരു ഗാട്ട് നമ്പറാണ് ഹോട്ടലിൽ നിന്നും പറഞ്ഞ് തന്നത്. ഒരു മണിക്കൂറിന് അറുന്നൂറ് രൂപ മുതൽ ആയിരം രൂപ വരെ ഈടാക്കും എന്നും അറിവ് കിട്ടി.ഒരു ശിക്കാരയിൽ നാല് പേർക്കാണ് യാത്രയെങ്കിലും അഞ്ചു പേർക്ക് വരെ കയറാമെന്നും വിവരം കിട്ടി. അതനുസരിച്ച് രണ്ട് ബോട്ടുകളിൽ ഞങ്ങൾ അഞ്ച് പേർ വീതം കയറി.

സീസൺ അല്ലാത്തത് കൊണ്ടും പഹൽഗാം ഭീകരാക്രമണ ഭീതി വിട്ടുമാറാത്തതിനാലും എല്ലായിടത്തും സഞ്ചാരികൾ വളരെ കുറവായിരുന്നു. അതിനാൽ തന്നെ സഞ്ചാരികളെ ചൂഷണം ചെയ്യുന്നതിന് പകരം കൂടുതൽ സൗഹാർദ്ദപരമായി പെരുമാറാൻ തദ്ദേശീയർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പലതരം കച്ചവട വസ്തുക്കളും ബോട്ടുകളിൽ ഞങ്ങളുടെ ചുറ്റും വന്നും പോയും കൊണ്ടിരുന്നു.

എല്ലാ ബോട്ടുകാരും ചെയ്യുന്നപോലെ ഹൗസ് ബോട്ടുകളിൽ ഒരുക്കിയ ഫ്ലോട്ടിംഗ് മാർക്കറ്റിൽ ഞങ്ങളെയും കയറ്റി.പലരും സാധനങ്ങൾ വാങ്ങുകയും ചെയ്തു.കമ്മീഷൻ ലഭിക്കും എന്നതിനാൽ സമയം വൈകിയിട്ടും ബോട്ടുകാർ ഒന്നും പറഞ്ഞില്ല. ദാൽ തടാകത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ച് കൊണ്ടിരിക്കുന്ന വിവിധതരം ബോട്ടുകളിൽ ഞങ്ങൾ കാശ്മീരിന്റെ പലതരം മുഖങ്ങളും ദർശിച്ചു.ദൈവം കനിഞ്ഞരുളിയ അനുഗ്രഹങ്ങൾക്കിടയിലും സന്തോഷം കെട്ടുപോയ ജീവിതങ്ങൾ മനസ്സിൽ വേദന പടർത്തി.

ശിക്കാര യാത്ര കഴിഞ്ഞ് ഞങ്ങൾ റൂമിൽ തിരിച്ചെത്തി.നേരത്തെ പറഞ്ഞുറപ്പിച്ച സംഖ്യ മാത്രം ഞാൻ ഡ്രൈവർക്ക് കൊടുത്തു.ടിപ് ചോദിച്ചെങ്കിലും നൽകിയില്ല.കാരണം തലേ ദിവസം ഞാൻ സംസാരിച്ചുറപ്പിച്ച സ്ഥലങ്ങൾ മുഴുവൻ കണ്ടിരുന്നില്ല.മാത്രമല്ല ഓരോ സ്ഥലത്തും പാർക്കിംഗ് ഫീ എന്ന പേരിൽ അമ്പത് രൂപ ഡ്രൈവർ വാങ്ങുകയും ചെയ്തിരുന്നു.ഞങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ അദ്ദേഹത്തിനും നൽകിയിരുന്നു.അതിനെല്ലാം  പുറമെ ഒരു ടിപ് ആവശ്യമുള്ളതായി എനിക്ക് തോന്നിയില്ല.

പതിവ് പോലെ രാത്രി കാശ്മീരി വിഭവങ്ങൾ തേടി ഇറങ്ങാൻ തീരുമാനിച്ചു.കേട്ട് മാത്രം പരിചയമുള്ള കാശ്മീരി വാസ്‌വാൻ ഇന്ന് രുചിച്ചു നോക്കാം എന്ന് ചിലർക്ക് തോന്നി.കാരണം അത്ര രുചികരമായ സാധനമാണെങ്കിൽ തിരിച്ചു പോകുന്നതിന് മുമ്പ് മറ്റൊരു ദിവസം കൂടി കഴിക്കാൻ അവസരം ലഭിക്കണമല്ലോ! കരീംസ് ആണ് വാസ്‌വാൻ കഴിക്കാൻ ഏറ്റവും നല്ല ഹോട്ടൽ എന്ന് ഫൈസൽ ആദ്യമേ മനസ്സിലാക്കി വച്ചിരുന്നു. 

ശ്രീനഗറിൽ കരീംസ് ഉണ്ടെന്നും ലാൽ ചൗക്കിൽ ആണ് അതെന്നും അന്വേഷണത്തിൽ നിന്ന് മനസ്സിലായപ്പോൾ സന്തോഷിച്ചത് ഞാനായിരുന്നു. കാരണം ഒന്നാമത്തെയും  മൂന്നാമത്തെയും കാശ്മീർ സന്ദർശനങ്ങളിൽ ഞാൻ കാണാൻ ആഗ്രഹിച്ച മാർക്കറ്റായിരുന്നു ലാൽ ചൗക്ക്. ആ രണ്ട് സന്ദർശനങ്ങളിലും സാധിക്കാത്ത ഒന്ന് കൂടി ഇതാ ഫൈസലിന്റെ ഭക്ഷണപ്രിയം കൊണ്ട് യാദൃശ്ചികമായി സംഭവിക്കാൻ പോകുന്നു.

ഖയാം ചൗക്കിൽ നിന്നും മെയിൻ റോഡിലേക്ക് കയറി അല്പം കൂടി മുന്നോട്ട് നടന്നാൽ ലാൽ ചൗക്കിൽ എത്താം എന്ന് ഞങ്ങളിൽ ആരോ എങ്ങനെയോ മനസ്സിലാക്കി.അതനുസരിച്ച് ഞങ്ങൾ നടത്തം ആരംഭിക്കുകയും ചെയ്തു.വഴിയിൽ ഒരു ഉന്തുവണ്ടിയിൽ എന്തോ ഒരു കായ ചുട്ടത് വില്പനക്ക് വച്ചത് പല സ്ഥലത്തും കണ്ടു. ഞാനും മുജീബും അതെന്തെന്നറിയാൻ വേണ്ടി ഒരു കച്ചവടക്കാരനെ സമീപിച്ചു.ചെസ്റ്റ് നട്ട് ആണെന്നറിഞ്ഞപ്പോൾ രുചി അറിയാൻ വേണ്ടി മാത്രം അല്പം വാങ്ങി എല്ലാവർക്കും നൽകി.ചക്കക്കുരു ചുട്ട അതേ രുചി ; വില കിലോക്ക് അറുനൂറ് രൂപയും!!

ഞങ്ങൾ മനസ്സിലാക്കിയ പോലെ ലാൽ ചൗക്ക് അത്ര സമീപത്തായിരുന്നില്ല. ഞായറാഴ്ച ആയതിനാൽ അല്പം നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ ഷോപ്പിംഗ് കൂടി നടത്താമായിരുന്നു എന്ന് തോന്നിപ്പോയി.സൺ‌ഡേ മാർക്കറ്റിന്റെ ഭാഗമായുള്ള തെരുവോര കച്ചവടങ്ങൾ മിക്കവയും ഞങ്ങളെത്തുമ്പോഴേക്കും അവസാനിപ്പിച്ചിരുന്നു.ഏകദേശം മൂന്ന് കിലോമീറ്റർ നടന്നു കഴിഞ്ഞപ്പോഴാണ് ഞങ്ങൾ ലാൽ ചൗക്കിൽ എത്തിയത്.

ശ്രീനഗറിലെ റെഡ് സ്‌ക്വയർ എന്നാണ് ലാൽ ചൗക്ക് അറിയപ്പെടുന്നത്. കാരണം രാഷ്ട്രീയ യോഗങ്ങളും റാലികളും മറ്റും എല്ലാം ഇവിടെയാണ് നടക്കാറുള്ളത്.നഗരത്തിലെ പ്രധാനപ്പെട്ട ഒരു കച്ചവട കേന്ദ്രം കൂടിയാണ് ലാൽ ചൗക്ക്.കശ്‍മീരി കരകൗശല വസ്തുക്കളും പഷ്മിന ഷാളുകളും ഡ്രൈ ഫ്രൂട്ടുകളും എല്ലാം ഇവിടെ ലഭിക്കും.ചത്വര മധ്യത്തിലെ ക്ലോക്ക് ടവർ ആണ് ലാൽ ചൗക്കിന്റെ മുഖമുദ്ര.ഇതിന്റെ ദീപാലംകൃതമായ രാത്രി ദൃശ്യം മനോഹരമാണ്.

ഉദ്ദേശിച്ചപോലെ കരീംസ് ഹോട്ടൽ അവിടെ എവിടെയും കണ്ടില്ല. അന്വേഷിച്ചപ്പോൾ പലരും പല ദിശയിലാണ് ചൂണ്ടിയത് എന്നതിനാൽ തൊട്ടടുത്ത ഒരു ഹോട്ടലിൽ ഞങ്ങൾ കയറി.വാസ്‌വാൻ മറ്റൊരു ദിവസം കഴിക്കാം എന്ന തീരുമാനത്തിൽ ഓരോരുത്തരും അവനവന് ഇഷ്ടമുള്ളത് ഓർഡർ ചെയ്തു.എന്ത് കഴിക്കണം എന്ന കൺഫ്യൂഷൻ വന്നതിനാൽ നുസൈബ പ്രത്യേകിച്ച് ഒന്നും ഓർഡർ ചെയ്തില്ല.ഇടക്ക് ആരെയോ ഓർമ്മ വന്നതിനാൽ അവൾ മറ്റേതോ ലോകത്തേക്ക് പോയി.

നിശീഥിനി വെജിറ്റേറിയൻ ആയതിനാൽ മഷ്‌റൂം മസാലയും ഓർഡർ ചെയ്ത കൂട്ടത്തിൽ ഉണ്ടായിരുന്നു.എല്ലാവരും അതിന്റെ രുചി നോക്കിയപ്പോൾ ഫൈസലും നാരായണനും ഒരല്പം കൂടുതൽ കഴിച്ചു.ഭക്ഷണം കഴിച്ച് തിരിച്ച് റൂമിലേക്കുള്ള മടക്ക യാത്രയിൽ ഫൈസലും നാരായണനും ഓട്ടമത്സരം നടത്തിയതിൻ്റെ ഗുട്ടൻസ് പിറ്റേന്നാണ് പലർക്കും പിടികിട്ടിയത്.

( തുടരും...)

1 comments:

Areekkodan | അരീക്കോടന്‍ said...

ലാൽ കിലക്ക് ശേഷം ലാൽ ചൗക്കിൽ ....

Post a Comment

നന്ദി....വീണ്ടും വരിക