Pages

Wednesday, August 27, 2025

ബാക്ക് ടു ഹോം (ഡൽഹി ദിൻസ് - 11)

ഡൽഹി ദിൻസ് - 10

നാട്ടിലേക്കുള്ള ഞങ്ങളുടെ മടക്കയാത്ര ഹസ്രത്ത് നിസാമുദ്ദീനിൽ നിന്ന് തന്നെയായിരുന്നു. പുലർച്ചെ അഞ്ചര മണിക്കായിരുന്നു ട്രെയിൻ.നാല് മണിക്കെങ്കിലും ഉണരണം എന്ന് സാരം. അതിനാൽ തന്നെ ബട്ലയിൽ നിന്ന് മടങ്ങി എത്തിയവർ ഇനി ഉറങ്ങണോ വേണ്ടേ എന്ന കൺഫ്യുഷനിൽ ആയിരുന്നു. ഞാൻ ഏതായാലും ഉറക്കം മുടക്കിയില്ല.

ഡൽഹിയിൽ സമയ പരിധിയുള്ള എന്തിനും കൃത്യ സമയത്ത് എത്തിച്ചേരാൻ ഊബർ ബുക്ക് ചെയ്യുന്നതാണ് ബുദ്ധി. അന്നേരത്ത് ടാക്സി വിളിക്കാം എന്നോ ബസ്സിൽ പോകാം എന്നോ തീരുമാനിക്കുന്നത്, അപ്രതീക്ഷിത ഗതാഗത കുരുക്കുകൾ കാരണം നല്ലതല്ല. അതിനാൽ സ്റ്റേഷനിലേക്ക് പോകാനായി ഞങ്ങളും ഒരു ഊബർ നാല് മണിക്ക് വരാനായി ബുക്ക് ചെയ്തു. അത് പ്രകാരം ടാക്സി പുലർച്ചെ മൂന്നര മണിക്ക് തന്നെ എത്തി വിളിക്കാൻ തുടങ്ങി. എല്ലാവരെയും വിളിച്ചുണർത്തി റെഡിയാകുമ്പോഴേക്കും നാലര മണിയായി. കാത്തിരിപ്പിന് അധികതുക ഈടാക്കും എന്ന നിബന്ധനയിൽ ഡ്രൈവർ കൃത്യ സമയത്തിനുള്ളിൽ തന്നെ ഞങ്ങളെ റെയിൽവെ സ്റ്റേഷനിൽ എത്തിച്ച് തന്നു.  

പറഞ്ഞ സമയത്ത് തന്നെ ട്രെയിൻ ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷൻ വിട്ടു. അനുഭവ സമ്പന്നമായ ഒരു യാത്ര കൂടി ഇവിടെ അവസാനിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചത്തെ ദിനരാത്രങ്ങളിലേക്ക് എല്ലാവരുടെയും ചിന്തകൾ ഊളിയിട്ടു കൊണ്ടിരുന്നു. പുറത്ത് പ്രകാശം പരക്കാൻ തുടങ്ങി. അവസാന നിമിഷം കൺഫേം ആയ ടിക്കറ്റ് ആയതിനാൽ ഒരേ ബോഗിയിൽ പല സ്ഥലത്തായിട്ടായിരുന്നു ഞങ്ങളുടെ ഇരിപ്പിടം. അവസാന നിമിഷം ചേർന്നതായതിനാൽ മരുമകന് സ്ലീപ്പർ കോച്ചിലും ആയിരുന്നു സീറ്റ് ലഭിച്ചത്. പലരെയും പരിചയപ്പെടാൻ ഇത് വഴി സാധിച്ചു. 

എൻ്റെ മുൻ യാത്രകളെ അപേക്ഷിച്ച് വളരെയധികം ഹോം വർക്ക് ചെയ്ത ഒരു യാത്രയായിരുന്നു ഇത്. അതിനാൽ തന്നെ പ്ലാൻ ചെയ്ത തൊണ്ണൂറ്റഞ്ച് ശതമാനവും പൂർത്തീകരിക്കാൻ കഴിഞ്ഞു.വിവിധ മതങ്ങളെപ്പറ്റിയും അവരുടെ ആരാധനാലയങ്ങളെപ്പറ്റിയും പഠിക്കുന്ന ലിദുമോന് മുസ്ലിം - ഹിന്ദു -സിഖ് - ബുദ്ധ - ബഹായി മതക്കാരുടെ ഇന്ത്യയിലെ പ്രശസ്തമായ ആരാധനാലയങ്ങൾ തന്നെ കാണാൻ അവസരം ലഭിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന ലൂന മോൾക്ക് ഇന്ത്യാചരിത്രത്തിലെ വിവിധ സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ തന്നെ നേരിട്ട് കാണാൻ സാധിച്ചു. മറ്റുള്ളവർക്കാണെങ്കിൽ ഡൽഹിയിലെ സ്ഥിരം കാഴ്ചകൾക്ക് പുറമെയുള്ള നിരവധി സ്ഥലങ്ങളും കാണാനായി.പന്ത്രണ്ട് ദിവസം നീണ്ട ഡൽഹി & മണാലി യാത്രക്ക് ഏഴ് പേർക്കും കൂടി മൊത്തം ചെലവായത് 77000 രൂപയായിരുന്നു.

മൂന്നാം ദിവസം പുലർച്ചെ ഞങ്ങൾ കോഴിക്കോട്ടെത്തി.കാർ വെസ്റ്റ്ഹില്ലിലെ എൻ്റെ കോളേജിലായിരുന്നു പാർക്ക് ചെയ്തിരുന്നത്. അൽപനേരം വിശ്രമിക്കുമ്പോഴേക്കും നേരം പുലരും എന്നും അപ്പോൾ ബസ്സിൽ കയറിപ്പോയി കാർ എടുത്ത് വരാമെന്നുമായിരുന്നു ടൂർ തുടങ്ങുമ്പോൾ എൻ്റെ പദ്ധതി. ടൂർ കഴിഞ്ഞ് മടങ്ങുമ്പോൾ പ്ലാൻ മാറ്റി , ഓട്ടോ പിടിച്ച് പോയി കാർ എടുത്ത് പോരാം എന്നാക്കി മാറ്റി. ബട്ട്, ട്രെയിനിൽ വെച്ച്  പരിചയപ്പെട്ട ഒരു വെസ്റ്റ്ഹിൽ സ്വദേശി ഓട്ടോയിലാണ് പോകുന്നത് എന്നും എന്നോട് അതിൽ കയറാനും നിർദ്ദേശിച്ചു. അദ്ദേഹത്തിൻ്റെ കൂടെ കോളേജിലെത്തി വാച്ച്മാനെ വിളിച്ചുണർത്തി ഗേറ്റ് തുറപ്പിച്ച് ഉറക്കം ഭംഗം വരുത്തിയതിന് അദ്ദേഹത്തോട് ക്ഷമാപണവും നടത്തി കാറെടുത്ത് ഞാൻ റെയിൽവെ സ്റ്റേഷനിൽ തന്നെ തിരിച്ചെത്തി. ഫാമിലിയെയും കൂട്ടി വീട്ടിലെത്തുമ്പോൾ അയൽപക്കത്തെ പള്ളിയിൽ നിന്ന് സുബഹ് ബാങ്ക് വിളിക്കാൻ തുടങ്ങിയിരുന്നു.

യാത്ര അനുഭങ്ങളുടെ കാഴ്ചബംഗ്ലാവാണ്. അതിനിയും തുടർന്ന് കൊണ്ടേ ഇരിക്കും. ജലാലുദ്ദീൻ റൂമിയുടെ വാക്കുകളാണ് ഓർമ്മ വരുന്നത് - "Travel brings power and love back into your life." 


(അവസാനിച്ചു)


0 comments:

Post a Comment

നന്ദി....വീണ്ടും വരിക