Pages

Sunday, November 14, 2021

നെല്ലിയാമ്പതി - 4

നെല്ലിയാമ്പതി യാത്ര പ്ലാൻ ചെയ്തപ്പോൾ തന്നെ പാലക്കാട്ടുകാരും  എൻ്റെ സഹപ്രവർത്തകരുമായ ആൻറണി സിജോ മാഷെയും പ്രസൂൺ മാഷെയും വിളിച്ച് ഞാൻ അവിടത്തെ കാഴ്ചകളെപ്പറ്റി ഒരു ധാരണ ഉണ്ടാക്കിയിരുന്നു . പുലയൻപാറ , മാമ്പാറ,കേശവൻപാറ എന്നിങ്ങനെ കുറെ പാറകളുടെ പേര് അവർ പറഞ്ഞപ്പോൾ ചെറുതായൊന്ന് കൺഫ്യുഷനടിച്ചു. കാരണം ഏഴ് വർഷം മുമ്പത്തെ ആദ്യ സന്ദർശനത്തിൽ ഈ പാറകളൊന്നും അവിടെ ഉണ്ടായിരുന്നില്ല, സോറി ഞാൻ കേട്ടിരുന്നില്ല.

ഇതിൽ പുലയൻപാറ നമ്മളെത്തിച്ചേരുന്ന  അങ്ങാടിയാണെന്നും, മാമ്പാറ ഭ്രമരം എന്ന സിനിമ ഷൂട്ട് ചെയ്തതും ഫോർ വീൽ ജീപ്പിൽ മാത്രം  ട്രക്കിംഗിന് പോകുന്നതുമായ ഒരു സ്ഥലമാണെന്നും അറിഞ്ഞപ്പോൾ സമാധാനമായി.ബാക്കിയുള്ള കേശവൻ പാറയിലേക്ക് ആൾക്കാരെ കടത്തി വിടുന്നില്ല എന്നും കേട്ടതോടെ അതുവരെ ഉണ്ടാക്കിക്കൊണ്ട് വന്ന സമാധാനവും പോയി.

പുലയൻപാറ എത്തിയപ്പോഴേ മാമ്പാറ യാത്ര വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു.കേശവൻ പാറയിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ സീതാർകുണ്ട് കണ്ട് അങ്ങോട്ട് പോകാം എന്നും തീരുമാനമായി. അങ്ങനെ സീതാർകുണ്ട് ആസ്വദിച്ച ശേഷം വണ്ടി നേരെ കേശവൻ പാറയിലേക്ക് വിട്ടു. വാഹനങ്ങളും ജനങ്ങളും കലപില കൂട്ടുന്ന ചെറിയൊരു കവലയിൽ ഇറങ്ങി ഞങ്ങൾ മുന്നോട്ട് നടന്നു. കിലോമീറ്ററുകളോളം പരന്ന് കിടക്കുന്ന ഒരു പാറയുടെ മുകളിലാണ് ആ നടത്തം അവസാനിച്ചത്.

കാട് മൂടി കിടക്കുന്ന നിരവധി കെട്ടിടങ്ങൾ ഈ സ്ഥലത്തിന്റെ ഗതകാല പ്രൗഢി വിളിച്ചോതുന്നുണ്ട്.മറിഞ്ഞ് വീണ് കിടക്കുന്ന മുന്നറിയിപ്പ് ബോർഡ് അപകടങ്ങളെപ്പറ്റി ഓർമ്മിപ്പിക്കുന്നുമുണ്ട്.പക്ഷെ , ഈ പരന്ന പാറയിൽ കാറ്റു കൊണ്ടിരിക്കുമ്പോൾ എന്ത് അപകടം എന്ന ചിന്ത വെറുതെ മനസ്സിൽ കയറിയതും കാലൊന്ന് തെന്നിയതും ഒരുമിച്ചായിരുന്നു.മഴക്കാലത്ത് കാല് തെന്നി തലയടിച്ച് പാറയിൽ വീണ് അപകടങ്ങൾ അവിടെ പതിവാണ്. 

പാറ ഇറങ്ങി താഴോട്ട് എത്തിയാൽ അഗാധമായ കൊക്കയാണ്. അടുത്തിടെ ഉണ്ടായ ഒരപകടം കാരണം അവിടെയും കമ്പുകൾ നാട്ടി സുരക്ഷിതമല്ലാത്ത 'സുരക്ഷാ വേലി' സ്ഥാപിച്ചിട്ടുണ്ട്.അവിടെ നിന്നും നോക്കിയാൽ നെല്ലിയാമ്പതിയിലേക്കുള്ള ചുരം പാതയും പോത്തുണ്ടി ഡാമും കുതിരാൻ മല വരെ നീളുന്ന പാലക്കാടൻ കാഴ്ചകളും കാണാം.കോട മഞ്ഞ് ഉണ്ടാകരുത് എന്ന് മാത്രം.താഴേക്ക് ഇറങ്ങി ആ കാഴ്ചകൾ ആസ്വദിക്കാതെ പാറപ്പുറത്തിരുന്ന് തന്നെ ഞങ്ങൾ ആ പ്രകൃതി ദൃശ്യങ്ങൾ മനസ്സിൽ പകർത്തി.മനസ്സും ശരീരവും തണുപ്പിച്ച് കൊണ്ട് കാറ്റ് ഞങ്ങളെ തലോടിക്കൊണ്ടേ ഇരുന്നു.

പോത്തുണ്ടി അണക്കെട്ട് മടക്കത്തിൽ കാണാം എന്നായിരുന്നു പദ്ധതി ഇട്ടിരുന്നത്. മഴ മേഘങ്ങൾ ഉരുണ്ട് കൂടാനും തുടങ്ങിയതിനാൽ കേശവൻ പാറയിൽ നിന്ന് ഞങ്ങൾ തിരിച്ചിറങ്ങി.

3 comments:

Areekkodan | അരീക്കോടന്‍ said...

മനസ്സും ശരീരവും തണുപ്പിച്ച് കൊണ്ട് കാറ്റ് ഞങ്ങളെ തലോടിക്കൊണ്ടേ ഇരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

വായിക്കുന്നു

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക