പഹൽഗാമിൽ നിന്നും ജമ്മുതാവി എത്തി അവിടെ നിന്ന് ട്രെയിൻ കയറി ഡൽഹിയിൽ എത്തി ആഗ്രയിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ ടൂർ ഷെഡ്യൂൾ. റംസാൻ വ്രതം ആരംഭിക്കുന്നതിനാൽ ഡൽഹിയിൽ നിന്നും ഞാൻ വേർപിരിയും എന്നതായിരുന്നു ഞാൻ മുന്നോട്ട് വച്ച നിബന്ധന. ജമ്മു ടു ഡൽഹി ട്രെയിൻ റദ്ദാക്കിയതിനാൽ ഒരു ദിവസം അധികമായി ലഭിച്ചതിനാൽ അമൃതസർ കാണാം എന്ന് ടൂർ മാനേജർ ലെനിൻ അറിയിച്ചു. അതനുസരിച്ചായിരുന്നു പഹൽഗാമിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചത്. ഭക്ഷണം കഴിച്ച് കഴിഞ്ഞതിനാലും പുറത്തേ കാഴ്ചകൾ മറഞ്ഞതിനാലും ഞാൻ വേഗം ഉറക്കത്തിലേക്ക് വഴുതി.
"ബ്രിട്ടീഷ് രാജ് മുർദ്ദാബാദ് ..... ഹിന്ദുസ്ഥാൻ സിന്ദാബാദ്....." ദൂരെ നിന്നും നേർത്ത മുദ്രാവാക്യം എൻ്റെ കാതിൽ വന്നലച്ചു.
"ബോലോ ഗാന്ധീ കീ... ജയ് " ജനം ആർത്തു വിളിച്ചു.
"ഠോ..ഠോ...." പെട്ടെന്ന് എവിടെ നിന്നോ വെടി പൊട്ടുന്ന ശബ്ദം കേട്ടു. ജാലിയൻ വാലാബാഗിൽ തടിച്ചു കൂടിയ ജനങ്ങൾ നാലുപാടും ചിതറി ഓടി. സ്വപ്നം കണ്ടു കൊണ്ടിരുന്ന ഞാൻ ഞെട്ടി എണീറ്റു ചുറ്റും നോക്കി. ബസ്സിൽ എൻ്റെ തൊട്ടടുത്ത് ഉറക്കം വരാതെ വിനോദൻ മാഷ് ഇരിക്കുന്നു!
"സാർ.... കുറച്ചു സമയമായി ബസ്സിവിടെ നിർത്തിയിട്ട്....." വിനോദൻ മാഷ് പറഞ്ഞു.
" എന്തു പറ്റി?" സ്വപ്നത്തിൽ വെടിയൊച്ച കേട്ടതിനാൽ തെല്ലൊരാശങ്കയോടെ ഞാൻ ചോദിച്ചു. വാച്ചിലേക്ക് നോക്കിയപ്പോൾ സമയം രാത്രി ഒമ്പതര മണിയേ ആയിരുന്നുള്ളൂ.
"മഞ്ഞ് വീഴ്ച്ച തന്നെ കാരണം..." വിനോദൻ മാഷ് പറഞ്ഞു.
"ങേ.... ഇവിടെയും ?" ഞാൻ സംശയിച്ചു പോയി.
"റോഡ് മൂടി കിടക്കുകയാണെന്നും ലാൻ്റ് സ്ലൈഡിംഗ് കൂടി സംഭവിച്ചിട്ടുണ്ടെന്നും വണ്ടികൾ വിടാൻ സമയമെടുക്കുമെന്നും പറയുന്നു..."
"ഓ മൈ ഗോഡ്..."
"അയാളെയൊന്നും വിളിക്കണ്ട .... ഈ തണുപ്പും സഹിച്ച് ഇരുന്നുറങ്ങാനാണ് ഇന്നത്തെ വിധി..." വിനോദൻ മാഷ് പറഞ്ഞു.
" മണ്ണിടിഞ്ഞിട്ടുണ്ടെങ്കിൽ പെട്ടെന്ന് ശരിയാകും എന്ന പ്രതീക്ഷ വേണ്ട.." ഞാനും പറഞ്ഞു.
"ഒരു ടൂറിസ്റ്റ് ബസ് അതിൽ പെട്ടിട്ടുണ്ട് എന്നും നാലഞ്ച് പേർ മർഗയ എന്നും കേൾക്കുന്നുണ്ട് "
ജമ്മു - ന്യൂ ഡൽഹി ഹൈവേ ആയതിനാൽ എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ ഞങ്ങൾ ഇരുന്നു. ഞാൻ വീണ്ടും ഇരുന്നുറങ്ങാൻ തുടങ്ങി. എൻ്റെ സമയം പാഞ്ഞും ഉറങ്ങാത്തവരുടെ സമയം ഇഴഞ്ഞും നീങ്ങി. പുലർച്ചെ നാലര മണിയോടെ റോഡ് പെട്ടെന്ന് റെഡിയാകാനുള്ള സാധ്യത ഇല്ല എന്ന സത്യം പുറത്ത് വന്നു. അതോടെ പലരുടെയും പല ശങ്കകളും വയറിളകി. എത്രയും പെട്ടെന്ന് റൂമോ ഹോം സ്റ്റേയോ റെസ്റ്റ് ഹൗസോ കണ്ടെത്തൽ നിർബന്ധമായി. സ്റ്റുഡൻ്റ് കോർഡിനേറ്റർമാർ തക്ക സമയത്ത് ഉണർന്നതിനാൽ (അവർ ഉറങ്ങിയിരുന്നില്ല) ഒരു കിലോമീറ്റർ അകലെ ഒരു റെസ്റ്റ് ഹൗസ് ഉണ്ടെന്ന് ഗൂഗിൾ വഴി കണ്ടെത്തി. അങ്ങനെ ഭട്ട് ഹൗസ് എന്ന റെസ്റ്റ് ഹൗസിൽ പുലർച്ചെ അഞ്ചര മണിക്ക് ഞങ്ങളെത്തി. സുബഹ് നമസ്കരിച്ച് എത്രയും പെട്ടെന്ന് ഞാൻ ബ്ലാങ്കറ്റിനകത്തേക്ക് നുഴഞ്ഞ് കയറി.
സമയം വീണ്ടും പാഞ്ഞ് പതിനൊന്നിൽ എത്തിയപ്പോഴാണ് ഭട്ട് ഹൗസ് ഉടമ മുഹമ്മദ് ഭട്ടും ഭാര്യയും കൂടി ബ്രേക്ക് ഫാസ്റ്റ് റെഡിയായതായി അറിയിച്ചത്. ഞങ്ങളെപ്പോലെ തലേ ദിവസം രാത്രി എത്തിയ ഒരു കർണ്ണാടക ടീമും അവിടെ ഉണ്ടായിരുന്നു. നൂഡിൽസ് ആയിരുന്നു പ്രഭാത ഭക്ഷണം. തണുപ്പിൽ തിന്നാൻ പറ്റുന്ന ഏക ഭക്ഷണം ഇതാണ് എന്ന് ഇതോടെ ഞാൻ മനസ്സിലാക്കി. അടുക്കളയിൽ ഒരുക്കിയ മജ്ലിസിൽ ഇരുന്നുള്ള തീറ്റ എനിക്കിഷ്ടമായി.
പതിനൊന്ന് മണിക്ക് വാഹനങ്ങൾ വിടും എന്ന് പറഞ്ഞിരുന്നത് അന്ന് വിടില്ല എന്നായി. അതോടെ ഭട്ട് ഹൗസിൽ തുടരൽ നിർബന്ധമായി.അമൃതസർ സന്ദർശനം അതോടെ ഉപേക്ഷിക്കപ്പെട്ടു. മഞ്ഞ് മൂടി കിടക്കുന്ന റോഡ് കാണാൻ ഭംഗിയുണ്ടെങ്കിലും അനുഭവിക്കാൻ അത്ര രസകരമല്ല എന്നും തിരിച്ചറിഞ്ഞു.
നാല് മണിക്ക് ഭട്ട് ഹൗസിലെ ഉച്ചഭക്ഷണം കഴിച്ചതോടെ ഞാനടക്കം പലർക്കും രാത്രി ഭക്ഷണം വേണ്ട എന്നായി.പിറ്റേ ദിവസം രാവിലെ ഞാനും വിനോദൻ മാഷും അൽപം മുന്നോട്ട് നടന്നു നോക്കി. ചെറിയ ഒരു ഷെഡിൽ എന്തോ ഒരു സാധനം ചുട്ടെടുക്കുന്നതും പലരും അത് വാങ്ങിപ്പോകുന്നതും ഞങ്ങൾ കണ്ടു.
ആട്ട കുഴച്ച് ചെറുതായൊന്ന് പലകയിൽ പരത്തി പാലിൽ മുക്കി ബട്ടർ പുരട്ടി ചുട്ടെടുത്ത സാധനം അതേ പോലെ തന്നെ തിന്നാൻ വളരെ രുചി തോന്നി. കചൗരി എന്നായിരുന്നു അതിൻ്റെ പേര്. അഞ്ച് രൂപയായിരുന്നു ഒന്നിൻ്റെ വില. കുറച്ചെണ്ണം വാങ്ങി ഞങ്ങൾ അവിടെ വെച്ച് തന്നെ കഴിച്ചു. മറ്റുള്ളവർക്ക് രുചി നോക്കാനായി കുറച്ചെണ്ണം വാങ്ങുകയും ചെയ്തു. രാവിലെ ഏതാനും മണിക്കൂറുകൾ മാത്രമുള്ള കച്ചവടത്തിൽ അറുനൂറോളം കചൗരി ഉണ്ടാക്കുമെന്നും മുഴുവൻ ചൂടോടെ വിറ്റ് തീരുമെന്നും കടയുടമ ജാഫർ ഖാൻ പറഞ്ഞു.
"ആപ് ചായ് ചാഹ്തെ ഹെ?" കടക്കാരൻ ചോദിച്ചു.
"വേണം സർ" വിനോദൻ മാഷ് മറുപടി പറഞ്ഞത് എന്നോടായിരുന്നു. എങ്കിലും ഒരു കവർ പാല് പൊട്ടിച്ച് പാത്രത്തിലൊഴിച്ച് അവർ ആ തന്തൂരി അടുപ്പിനകത്ത് ഇറക്കി വച്ചു. വളരെ നേരം കഴിഞ്ഞിട്ടും പാല് തിളച്ച് പൊന്തിയില്ല.
"സാർ അവർ പൊടി ഇട്ടില്ലെങ്കിൽ നമുക്ക് പോകാ..." വിനോദൻ മാഷ് പറഞ്ഞു.
പക്ഷേ, എന്തോ എനിക്ക് പോകാൻ തോന്നിയില്ല.
അൽപം കഴിഞ്ഞ് പാൽ തിളച്ചു. പൊടിയും പഞ്ചസാരയും ചേർത്ത് ഗ്ലാസ് കപ്പിൽ ഒഴിച്ച് ഞങ്ങൾക്ക് തന്നു. ആ ചായക്ക് എന്തോ ഒരു പ്രത്യേക രുചി തോന്നി.
"കിത് ന ഹേ?" കുടിച്ച് കഴിഞ്ഞ ശേഷം ഞാൻ ചോദിച്ചു.
"ചായ് കൊ?" അയാൾ തിരിച്ച് ചോദിച്ചു.
"ഹാം ..."
"ഹമാര ഖുഷി കെ ബനായ, ആപ് കെ ലിയേ..."
ആ പാവങ്ങൾ അവർക്ക് ചായ ഉണ്ടാക്കിയപ്പോൾ ഞങ്ങൾക്ക് കൂടി ഉണ്ടാക്കിയതാണെന്ന് അപ്പോഴാണ് മനസ്സിലായത്. കാശ്മീരികൾ അങ്ങനെയാണ്. നിമിഷ നേരത്തെ പരിചയം മതി, സ്നേഹം കൊണ്ട് അവർ നമ്മെ പൊതിയും.
പതിനൊന്ന് മണിക്ക് ബസ് വിടും എന്ന് അറിയിപ്പ് കിട്ടിയതിനാൽ ഞങ്ങൾ എല്ലാവരും റെഡിയായി. കൃത്യം പന്ത്രണ്ട് മണിക്ക് വാഹനങ്ങൾ കടത്തി വിടാൻ തുടങ്ങി. ഞങ്ങളും മുഹമ്മദ് ഭട്ടിനോടും കുടുംബത്തോടും വിട പറഞ്ഞു. അൽപ നേരം കഴിഞ്ഞതോടെ വാഹനങ്ങൾ വീണ്ടും തടയപ്പെട്ടു. സൈന്യത്തിൻ്റെ കോൺവോയ് വാഹനങ്ങൾ കടന്നു പോകുന്നുണ്ടായിരുന്നു. പന്ത്രണ്ടരയോടെ യാത്ര പുനരാരംഭിച്ചു. ഇനി ഒരു തടസ്സം എല്ലാ പരിപാടികളും താറുമാറാക്കും എന്ന ഭീതി ഞങ്ങളിൽ പടരാൻ തുടങ്ങി.
4 comments:
അങ്ങനെ അതും തീരുമാനമായി
മാഷേ.... നല്ല കുറിപ്പ്. മഞ്ഞു വഴികളിൽ ഡ്രൈവ് ചെയ്യാൻ വളരെ പ്രയാസം ആണ്.. മാഗിയും ചായയും 😄നല്ല combo
-
-
ആർഷ
നന്നായിട്ടുണ്ട്
@Aarsha മഞ്ഞിലെ Combo ഇതാണെന്ന് ഇക്കഴിഞ്ഞ ആഴ്ച വീണ്ടും ബോധ്യമായി😊
Post a Comment
നന്ദി....വീണ്ടും വരിക