Pages

Monday, August 31, 2026

ദ ഫാമിലി ഡോക്‌ടർ

എസ്.എസ്.എൽ.സി എന്നാൽ ജീവിതത്തിലെ ഒരു ടേണിംഗ് പോയിൻ്റാണ് എന്നായിരുന്നു അത് കഴിയുന്നത് വരെ പലരും പറഞ്ഞിരുന്നത്. അങ്ങോട്ട് തിരിഞ്ഞ് ആ കോളേജിലേക്ക് പോകണോ ഇങ്ങോട്ട് തിരിഞ്ഞ് ഈ കോളേജിലേക്ക് പോകണോ എന്ന കൺഫ്യൂഷൻ ഉണ്ടായി എന്നതൊഴിച്ചാൽ ഒരു ടേണിംഗ് പോയിൻ്റും എസ്.എസ്.സി പരീക്ഷ നല്ല മാർക്കോടെ പാസ്സായ ഞാൻ കണ്ടില്ല. അതു കൊണ്ടായിരിക്കും പിന്നീട് ആരോ ആ ടേണിംഗ് പോയിൻ്റ് പ്രീഡിഗ്രിയാക്കി മാറ്റിയത്.

പ്രീഡിഗ്രി എന്നാൽ ശരിക്കും ഒരു സ്വാതന്ത്യം കിട്ടിയ കാലമാണ്. പത്ത് വർഷത്തെ സ്‌കൂൾ ജീവിതത്തിന് ശേഷം വീട്ടിൽ നിന്നും സ്വാതന്ത്ര്യം കിട്ടുന്ന കാലം. കൗമാരത്തിൻ്റെ മാസ്മരിക ഭാവങ്ങൾ ജീവിതത്തിൽ നിറഞ്ഞാടുന്ന കാലം. പൊടിമീശ മുളക്കുന്നതോടൊപ്പം പ്രണയവും മനസ്സിൽ പെയ്തിറങ്ങുന്ന കാലം. അങ്ങനെ എന്തോ എന്തൊക്കെയോ ആകുന്ന കാലം. തിരൂരങ്ങാടി പി. എസ്. എം. ഒ കോളേജിലാണ് എൻ്റെ ഈ സുവർണ്ണകാലം ആരംഭിച്ചത്.

ഫസ്റ്റ് ഗ്രൂപ്പെടുത്താൽ എഞ്ചിനീയറും സെക്കൻ്റ് ഗ്രൂപ്പ് എടുത്താൽ ഡോക്ടറും തേർഡ് ഗ്രൂപ്പ് എടുത്താൽ വാദ്ധ്യാരും ഫോർത്ത് ഗ്രൂപ്പെടുത്താൽ കോമാളിയും ആകാം എന്നായിരുന്നു അന്നത്തെ സമൂഹത്തിലെ ചർച്ച. എന്നാൽ ഇതെല്ലാം ആയിരത്തിൽ ഒരുവനേ ആകൂ എന്നത് ഒരു ചർച്ചയിലും കേട്ടിരുന്നില്ല. അതിനാൽ കിട്ടിയ ഗ്രൂപ്പ് എടുത്ത് പഠിക്കാൻ പലരും നിർബന്ധിതരായി. മാത്‌സിനെ ഇഷ്‌ടപ്പെടാത്ത ഞാൻ എത്തിപ്പെട്ടത് മാത്‌സ് ഇല്ലാത്ത സെക്കൻ്റ് ഗ്രൂപ്പിലായിരുന്നു.

സ്വാതന്ത്ര്യ സമരം ഒന്നും നടത്താതെ പൊടുന്നനെ കിട്ടിയ സ്വാതന്ത്ര്യമായതിനാൽ പലരും ഈ കാലം നന്നായി ആസ്വദിക്കും. കളികൾ കൈ വിട്ട് പോകുമ്പോൾ അച്ഛനെയോ അമ്മയെയോ രക്ഷിതാവിനെയോ കോളേജിലേക്ക് വിളിപ്പിക്കും. ആ വിളിയോടെ ചിലർ നന്നാകും , ചിലർ തേരട്ട ചുരുളുന്ന പോലെ കുറച്ച് ദിവസത്തേക്ക് നല്ല കുട്ടിയായി നടന്ന് വീണ്ടും പഴയ കളികൾ തുടങ്ങും. എന്ത് ചെയ്താലും ഗുണം പിടിക്കില്ല എന്നതിനാൽ അത്തരം കേസുകൾ അദ്ധ്യാപകർ എഴുതിത്തള്ളുകയും ചെയ്യും. 

അക്കാലത്തെ കിടിലൻ മാർക്കോടെ പത്താം ക്ലാസ് പരീക്ഷ പാസ്സായി വന്ന ഒരു കുട്ടിയായിരുന്നു രാജേഷ്. കുടുംബത്തിലെ ഏക സന്താനമായതിനാൽ പത്താം ക്ലാസ് വരെ അമ്മയുടെ കർശന നിയന്ത്രണത്തിലായിരുന്നു രാജേഷ് വളർന്ന് വന്നത്. പ്രീഡിഗ്രിക്ക് ചേർന്നതോടെ അവനെ വരിഞ്ഞ് മുറുക്കിയിരുന്ന പല കെട്ടുകളും പൊട്ടിയതായി അവൻ മനസ്സിലാക്കി. പിന്നെ ഇരു ചിറകുകളും വിടർത്തി അവൻ ആകാശത്തേക്കുയർന്നു. കാമ്പസിൽ നിറഞ്ഞാടവേ ഇൻ്റേർണൽ പരീക്ഷകൾ എഴുതാൻ വിട്ടുപോയി. ഒന്നിൽ കൂടുതൽ പരീക്ഷകൾ എഴുതാത്തതിനാൽ അവൻ പിടിക്കപ്പെട്ടു. രക്ഷിതാവിനെ കൂട്ടി വരാൻ ക്ലാസ് ട്യൂട്ടർ ഉത്തരവിട്ടു. ഡോക്ടറായ അച്ഛനെ പ്രസ്തുത വിവരമറിയിക്കാൻ പോലും രാജേഷിന് ധൈര്യം ഉണ്ടായിരുന്നില്ല.

അപ്പോഴാണ് കോളേജിൻ്റെ എതിർ ഭാഗത്തുള്ള പെട്ടിക്കടയിൽ ഒരാൾ ഉണ്ടെന്നും കോളേജിലെ പലരുടെയും ലോക്കൽ ഗാർഡിയൻ അയാളാണെന്നും സുഹൃത്തുക്കളിലൂടെ രാജേഷ് മനസ്സിലാക്കിയത്. നൂറോളം പേരുടെ ലോക്കൽ ഗാർഡിയൻ ആയി റെക്കോർഡിട്ട അദ്ദേഹം "ഗാർഡിയോള" എന്നാണ് ഈ "മക്കളുടെ" ഇടയിൽ അറിയപ്പെടുന്നത്. ഗാർഡിയോളയെ ലോക്കൽ ഗാർഡിയനായി കിട്ടാൻ ചില നിബന്ധനകൾ ഉണ്ട്.

1.ഒരു മാസം ഒരേ ക്ലാസിലെ രണ്ട് പേരുടെ ഗാർഡിയനായി പോകില്ല
2. ഒരു വർഷം ഒരു അദ്ധ്യാപകൻ്റെ അടുത്ത് ഒരാൾക്ക്  മാത്രമേ ഗാർഡിയനാകൂ.
3. അദ്ധ്യാപകൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് താൻ പറയുന്ന ഉത്തരങ്ങൾ "മക്കൾ" ചോദ്യം ചെയ്യാൻ പാടില്ല.
4. പെൺകുട്ടികൾക്ക് ഗാർഡിയനായി പോകില്ല.
5. നോക്കൽ ഗാർഡിയൻ്റെ നോക്കു കൂലിയായി മാസത്തിൽ നൂറ് രൂപ അടയ്ക്കണം.

മേൽ നിബന്ധനകൾ എല്ലാം രാജേഷിന് അനുകൂലവും സമ്മതവുമായതിനാൽ അവനും ഗാർഡിയോളയുടെ "മകനായി" എൻറോൾ ചെയ്തു. അച്ഛൻ ഡോക്ടർ ആയതിനാൽ കാശ് ഒരു പ്രശ്‌നമല്ലെന്നും രാജേഷ് ഗാർഡിയോളയോട് പറഞ്ഞു.

അങ്ങനെ, പറഞ്ഞ ദിവസം തന്നെ രാജേഷും ഗാർഡിയോളയും അദ്ധ്യാപകന് മുന്നിൽ ഹാജരായി. സാധാരണ എല്ലാ "മക്കളേയും" പറ്റി അദ്ധ്യാപകരിൽ നിന്നും കേൾക്കുന്ന പോലെ രാജേഷിനെപ്പറ്റിയും ഗാർഡിയോള കേട്ട് ഇരുന്നു. അതിനെല്ലാം തക്കതായ കാരണങ്ങളും മറുപടികളും നിരത്തുന്ന ഗാർഡിയോളയെ , പ്രീഡിഗ്രി കഴിഞ്ഞും ലോക്കൽ ഗാർഡിയനായി കിട്ടിയാൽ കൊള്ളാം എന്ന് രാജേഷിന് തോന്നി.

"പിന്നെ ഇവൻ്റെ അച്ഛൻ എൻ്റെ ഫാമിലി ഡോക്ടർ കൂടിയാണ് ". ഒരു ബലത്തിനായി ഗാർഡിയോള കൂട്ടിച്ചേർത്തു.

"ഓഹോ ... അച്ഛൻ ഏത് ക്ലിനിക്കിലാ വർക്ക് ചെയ്യുന്നത് മോനേ?" രാജേഷിനെ നോക്കിക്കൊണ്ട് അദ്ധ്യാപകൻ ചോദിച്ചു.

"വെറ്റിനറി ഡിസ്പെൻസറി , ആതവനാട്"

മൃഗഡോക്ടറായ തൻ്റെ അച്ഛൻ ജോലി ചെയ്യുന്ന സ്ഥലം രാജേഷ് കൃത്യമായി പറഞ്ഞു കൊടുത്തു.
അദ്ധ്യാപകൻ ഗാർഡിയോളയെ നോക്കി ചുണ്ടു കോട്ടി ഒരു ചിരി ചിരിച്ചു. അന്നാദ്യമായി ഗാർഡിയോള ഒരദ്ധ്യാപകൻ്റെ മുന്നിൽ ഇളിഭ്യനായി. അതോടെ ഗാർഡിയോള ലോക്കൽ ഗാർഡിയൻ പരിപാടിയും എന്നന്നേക്കുമായി നിർത്തി എന്നാണ് പിന്നീടറിഞ്ഞത്.

( ത്രെഡ് കടപ്പാട് : സുനിൽ സലീം. കെ)

Thursday, August 27, 2026

തിരുവോണച്ചിന്തകൾ

എൻ്റെ കുട്ടിക്കാലം മുതലേ ഞങ്ങൾ രണ്ട് പെരുന്നാളുകൾ മാത്രമേ ആഘോഷിക്കാറുള്ളൂ. ഇസ്ലാം മത വിശ്വാസികളായ ചിലർ മറ്റു പല ദിനങ്ങളും  ആഘോഷിക്കാറുണ്ടെങ്കിലും എൻ്റെ വീട്ടിൽ പെരുന്നാൾ അല്ലാത്ത എല്ലാ ദിനങ്ങളും മറ്റു സാധാരണ ദിവസങ്ങൾ പോലെ കടന്നു പോയി. ഞങ്ങളുടെ ആരുടെയും ജന്മദിനം ഉമ്മയും ബാപ്പയും കൃത്യമായി പഠിപ്പിച്ച് തരാത്തതിനാൽ അതും ഞങ്ങളാരും അറിയാതെ ഓരോ വർഷവും കടന്നുപോയി. ഞങ്ങളുടെ ജന്മദിനങ്ങൾ ഇംഗ്ലീഷ് അറബി മലയാള മാസങ്ങളിലെ തിയ്യതി അടക്കം ബാപ്പ ഒരു പുസ്തകത്തിൽ കുറിച്ച് വെച്ചിരുന്നത് അല്പം മുതിർന്നപ്പോഴാണ് ഞാൻ കണ്ടത്.

ആഘോഷങ്ങൾ ശരിക്കും ആഘോഷമായിരുന്ന കുട്ടിക്കാലത്ത് ഞങ്ങളുടെ കോളനിയുടെ നേരെ എതിർഭാഗത്ത് റോഡിനപ്പുറം നമ്പിയേട്ടനും കുടുംബവും താമസിച്ചിരുന്നു പരമ്പരാഗതമായി സ്വർണ്ണപ്പണി എടുത്തിരുന്നതിനാൽ തട്ടാൻമാർ എന്നായിരുന്നു അവരുടെ കോമൺ പേര്. ഹിന്ദു മത വിശ്വാസികൾ ആയിരുന്നതിനാൽ ഹിന്ദുക്കളുടെ ആഘോഷങ്ങൾ അവിടെ പതിവായിരുന്നു. ഓണവും വിഷുവും മാത്രമായിരുന്നു ഞങ്ങളുടെ ശ്രദ്ധയിൽ പെട്ട ഹിന്ദു ആഘോഷങ്ങൾ. വല്ല്യുമ്മയുടെ പറമ്പിൻ്റെ കയ്യാലക്കപ്പുറത്തുള്ള രാമൻ കുട്ട്യേട്ടൻ്റെ വീട്ടിലും പടക്കം പൊട്ടിച്ചു വിഷു ആഘോഷിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. 

ഓണത്തിൻ്റെ വരവറിയിച്ചു കൊണ്ട് എൻ്റെ വീടിൻ്റെ നേരെ മുന്നിലുള്ള അമ്മാവൻ്റെ തൊടിയിലാകെ തുമ്പപ്പൂവും കാക്കാപ്പൂവും മുക്കുറ്റിയും നിറയും. എൻ്റെ വീട്ടിൽ തെച്ചിയും ചെമ്പരത്തിയും വെള്ള അരിപ്പൂവും നീലക്കോളാമ്പിയും അതിര് വിട്ട് പൂത്തുലയും.  ബാപ്പ നട്ട വിവിധ നിറത്തിലുള്ള ഇലകളോട് കൂടിയ ചെടികളിൽ പൂർവ്വാധികം ഇലകൾ പൊട്ടും. പറമ്പിൽ ഉമ്മ നട്ട മത്തനും കുമ്പളവും പടർന്ന് പന്തലിച്ച് പൂവിട്ട് നിൽക്കും. പേരറിയാത്ത പല കാട്ടു പൂക്കളും തൊടിയിലുടനീളം തല പൊക്കും.

തട്ടാന്മാരുടെ വീട്ടിലെ ഞങ്ങളുടെ കളിക്കൂട്ടുകാരായ നിഷിയും ലതയും ബിനീഷും പൂക്കൾ ശേഖരിക്കാൻ മേൽ പറഞ്ഞ പറമ്പിലും എൻ്റെ വീട്ടിലും വരും. ഞങ്ങളും അവരോടൊപ്പം അവർക്കായി പൂക്കൾ ഇറുത്ത് കൊടുക്കും. എൻ്റെ വീട്ടിലെ ചെടികളിൽ നിന്ന് പൂ പറിക്കാൻ ബാപ്പ അനുവദിച്ചിരുന്നത് ഓണക്കാലത്ത് മാത്രമായിരുന്നു. മറ്റ് സമയങ്ങളിൽ പൂവിറുത്ത് വെറുതെ കളഞ്ഞാൽ ബാപ്പ ശകാരിക്കും.

ഓണത്തിന് ഒരു ദിവസം ഞങ്ങളെ എല്ലാവരെയും തട്ടാന്മാരുടെ അമ്മയായ കുഞ്ഞമ്മ അവരുടെ വീട്ടിലേക്ക് ക്ഷണിക്കും. അത് തിരുവോണ ദിവസത്തിലായിരുന്നു എന്നത് മുതിർന്നപ്പോഴാണ് അറിഞ്ഞത്. അന്ന് ഞങ്ങൾ തിന്ന ചോറിനെയാണ് സദ്യ എന്ന് വിളിക്കുന്നത് എന്നും പിന്നീട്  എപ്പോഴോ ആണ് മനസ്സിലാക്കിയത്. സദ്യയുടെ ഭാഗമായി വിളമ്പുന്ന കൂട്ടാനുകളിൽ ആകെ തിന്നാൻ തോന്നിയിരുന്നത് കാബേജ് തോരനും അച്ചാറും മാത്രമാണ്. ബാക്കിയുള്ളതൊന്നും കുട്ടികളായ ഞങ്ങൾക്ക് പരിചയമുള്ളതായിരുന്നില്ല എന്ന് മാത്രമല്ല രുചി തോന്നിയിരുന്നുമില്ല. കാലം ഏറെ കഴിഞ്ഞപ്പോഴാണ് അതിൻ്റെ പലതിൻ്റെയും പേരും രുചിയും ശരിക്കും അറിയുന്നത്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ ജോലി ചെയ്തു വരുന്ന സ്ഥാപനങ്ങളിൽ എല്ലാം തിരുവോണത്തോടനുബന്ധിച്ച് പൂക്കളം ഒരുക്കാറുണ്ട്. പൂവ് മുഴുവൻ മാർക്കറ്റിൽ നിന്ന് വാങ്ങിയവയാണ്. നാടിൻ്റെ ഗന്ധമുള്ള ഒരു പൂവും ആ പൂക്കളങ്ങളിൽ കാണാറില്ല. എഞ്ചിനീയറിംഗ് കോളേജിലേക്ക് ജോലി മാറിയതിൽ പിന്നെ ഓണം ഒരു ദിവസത്തെ ആഘോഷമാണ്. വിദ്യാർത്ഥികൾ വേറെയും ജീവനക്കാർ വേറെയുമായി പൂക്കളങ്ങളും സദ്യയും ഒരുക്കുന്നു. പൂക്കളം അന്യ സംസ്ഥാനത്ത് നിന്നുള്ള പൂവുകൾ കയ്യടക്കിയതിന് പിന്നാലെ സദ്യയും കാറ്ററിംഗ് സർവ്വീസുകാരുടെ കുത്തകയായി മാറി.

ഈയിടെയാണ് വീടകങ്ങളും മാറിയ വിവരം അറിഞ്ഞത്. സ്വന്തം കൈകൾ കൊണ്ട് തയ്യാറാക്കി സ്നേഹത്തോടെ വിളമ്പിത്തന്നിരുന്ന സദ്യയും ഇപ്പോൾ ഓൺലൈനിൽ ഓർഡർ ചെയ്ത് വരുത്താറാണത്രെ. പണ്ട് സദ്യ കഴിയുമ്പോൾ വയറും മനസ്സും നിറഞ്ഞിരുന്നെങ്കിൽ ഇന്ന് ആരോ ആർക്കോ വേണ്ടി ഉണ്ടാക്കിയ സദ്യ കഴിക്കുമ്പോൾ വയറ് വെറും ചോറ് സംഭരണ കേന്ദ്രമായി മാത്രം മാറുന്നു.

തുമ്പപ്പൂവും കാക്കാപ്പൂവും തെച്ചിയും ചെമ്പരത്തിയും നിറം ചാർത്തുന്ന എൻ്റെ കുട്ടിക്കാലത്തെ ഒരോണപ്പൂക്കളം കാണാനും കുഞ്ഞമ്മയെപ്പോലുള്ള ഒരമ്മ ഉണ്ടാക്കിയ സദ്യ കഴിക്കാനും ഇനി ഈ ജന്മത്തിൽ സാദ്ധ്യമാകുമോ ആവോ 😥?

               ഹൃദയം നിറഞ്ഞ ഓണാശംസകൾ

Monday, August 24, 2026

ഏക് രാത് കാ കൺവീനർ

കലാലയ ജീവിതത്തിൽ ഒരു എൻ.എസ്.എസ് വളണ്ടിയർ ആയിരുന്നതിന്റെ ആവേശമാണ് പിന്നീട് എന്നെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആക്കിയത്.സമൂഹത്തിന് വേണ്ടി എനിക്കും എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും  ചെയ്യാൻ കഴിയുന്ന സാമൂഹ്യ സേവനത്തിന്റെ അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയപ്പോൾ അത് ദേശീയ അവാർഡിൻ്റെ രൂപത്തിൽ ഗവ.എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോടിന്റെയും സംസ്ഥാന അവാർഡിൻ്റെ രൂപത്തിൽ ഗവ.എഞ്ചിനീയറിംഗ് കോളേജ് വയനാടിന്റെയും ചരിത്രത്തിലെ നാഴികക്കല്ലുകളായി.

സേവനം എന്ന നിലക്ക് ചെയ്യാവുന്ന മറ്റു നിരവധി പ്രവർത്തനങ്ങളുടെ ചുക്കാനും ഈ രണ്ട് കോളേജുകളിലും എന്നെ ഏൽപ്പിച്ചിരുന്നു.പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന ഭൂമിത്രസേന ഫാക്കൽറ്റി ഇൻ ചാർജ്ജ് ,സന്നദ്ധ രക്തദാന പ്രോത്സാഹനത്തിനായുള്ള റെഡ് റിബ്ബൺ ക്ലബ്ബ് കോർഡിനേറ്റർ, സ്റ്റുഡന്റ്സ് ഇൻ പാലിയേറ്റീവ് ഇനീഷ്യറ്റീവിന്റെ കാമ്പസ് ഓർഗനൈസർ,വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃക വിനിമയത്തിനായുള്ള ഏക് ഭാരത് ശ്രേഷ്ട് ഭാരത് ക്ലബ്ബ് ഓഫീസർ, പക്ഷി സംരക്ഷണ പ്രവർത്തനങ്ങൾക്കായുള്ള ബേഡ്‌സ് ക്ലബ്ബ് ഇന്റർനാഷനൽ കാമ്പസ് കൺവീനർ തുടങ്ങിയ പദവികളാണ് മേൽ പറഞ്ഞ രണ്ട് കോളേജുകളിലും അധികമായി എന്നെ ഏല്പിച്ചിരുന്നത്.ഇതിൽ ബേഡ്‌സ് ക്ലബ്ബിന്റെ ചാർജ്ജ് വയനാട് കോളേജിലെ അവസാന ദിവസങ്ങളിൽ ലഭിച്ചതായതിനാൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിച്ചില്ല.

സംഭവ ബഹുലമായ ആ കലാലയ ദിനങ്ങൾക്കെല്ലാം വിട നൽകിക്കൊണ്ട് 2021ൽ ഞാൻ പാലക്കാട് ഗവ.എഞ്ചിനീയറിംഗ് കോളേജിലേക്ക്  ട്രാൻസ്ഫറായി.പുതിയ കോളേജിലും മേല്പറഞ്ഞ മിക്ക പ്രവർത്തനങ്ങളും ഉണ്ടെങ്കിലും ഒട്ടും സജീവമല്ല.തലപ്പത്തിരിക്കാൻ അസിസ്റ്റന്റ് പ്രൊഫസർ ആകണം എന്ന തലതിരിഞ്ഞ നിർദ്ദേശം കൂടി ഉള്ളതിനാൽ സിസ്റ്റം അനലിസ്റ്റായ ഞാൻ അതിന് താല്പര്യപ്പെട്ടതുമില്ല.

പക്ഷെ,തികച്ചും അപ്രതീക്ഷിതമായി ഞാൻ അതുവരെ പയറ്റാത്ത ഒരു ക്ലബ്ബിന്റെ നേതൃത്വം പാലക്കാട് കോളേജിൽ എന്നെ തേടി വന്നു. ഒരു സാഹിത്യകുതുകി എന്ന നിലക്ക് കോളേജ് ലിറ്റററി ക്ലബ്ബിന്റെ കൺവീനർ ചാർജ്ജ് ആണ് ആരോ ഫോണിലൂടെ വിളിച്ച് എന്നെ ഏല്പിച്ചത്. സത്യം പറഞ്ഞാൽ ആരാണ് വിളിച്ചത് എന്ന് ചോദിക്കാൻ പോലും ഞാൻ മറന്നു പോയി. എഞ്ചിനീയറിംഗ് പ്രവേശന സംബന്ധമായി നിരവധി ഫോൺ കോളുകൾ വരുന്നതിനാൽ വിളിച്ച നമ്പർ പിന്നീട് തിരിച്ചറിയാനും പറ്റിയില്ല.

2010 ൽ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ ആയി നിയമനം ലഭിച്ച ഉടനെ ഞാൻ എൻ്റെ പല സുഹൃത്തുക്കൾക്കും മെയിൽ അയച്ച് (അന്ന് എനിക്ക് വാട്സാപ്പ് ഉണ്ടായിരുന്നില്ല) ഉപദേശ നിർദേശങ്ങൾ തേടിയിരുന്നു. അത്ര അധികം പേർ സാഹിത്യ രംഗത്ത് സുഹൃത്തുക്കളായി ഇല്ല എങ്കിലും പുതിയ ചുമതലയെപ്പറ്റി ഒന്നറിയിക്കാമെന്ന് ഞാൻ കരുതി.പുതിയ പദവിയെപ്പറ്റിയും അതിൽ എൻ്റെ  സ്വപ്നങ്ങളെപ്പറ്റിയും എല്ലാവരുടെയും നിറഞ്ഞ പിന്തുണയുടെ ആവശ്യകതയെപ്പറ്റിയും ഹ്രസ്വമായ ഒരു കുറിപ്പ് ഞാൻ തയ്യാറാക്കി വെച്ചു.

പിറ്റേ ദിവസം ഏറെ പ്രതീക്ഷയോടെയാണ് ഞാൻ കോളേജിൽ എത്തിയത്. ബുധനാഴ്ചകളിൽ ഖാദി ധരിക്കണം എന്ന ഒരു നിർദ്ദേശം ഉള്ളതിനാൽ ഒരു ഖാദി ജുബ്ബയും ഞാൻ ധരിച്ചിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ ഒരു സാഹിത്യകാരൻ ലുക്ക് ജുബ്ബയിലൂടെ പലർക്കും കിട്ടാറുണ്ട്. അങ്ങനെ എന്നെ ഫോൺ ചെയ്ത ആളെയും പ്രതീക്ഷിച്ച് ഞാൻ എൻ്റെ കാബിനിൽ ഇരുന്നു. അന്ന് മുഴുവൻ ആ അജ്ഞാത വിളിക്കാരനെ പ്രതീക്ഷിച്ചെങ്കിലും ഈ ആവശ്യം ഉന്നയിച്ച് ഒരാളും വന്നില്ല. പിറ്റേ ദിവസവും ചരിത്രം വഴി മാറിയില്ല. മൂന്നാം ദിവസം വെള്ളിയാഴ്ച ആയതിനാൽ ഉച്ചയോടെ ഞാൻ കോളേജിൽ നിന്ന് ഇറങ്ങുകയും ചെയ്തു.

ദിവസങ്ങൾ പിന്നെയും കടന്നു പോയി. ആരും "കൺവീനറെ" തേടി വന്നതേയില്ല. കൺവീനർ സ്ഥാനത്ത് മറ്റൊരാളുടെ ഫോട്ടോയോട് കൂടി ലിറ്റററി ക്ലബ് ഉത്ഘാടനം ചെയ്തതിൻ്റെ പോസ്റ്റർ കണ്ടപ്പോഴാണ് ഞാൻ 'ഏക് രാത് കാ കൺവീനർ' മാത്രമായിരുന്നു എന്ന് തിരിച്ചറിഞ്ഞത്. രണ്ട് മാസം കഴിഞ്ഞ് ഞാൻ കോഴിക്കോട്ടേക്ക് സ്ഥലം മാറിയതിനാൽ എന്നെ "കൺവീനർ" ആക്കിയ അജ്ഞാതന് അധിക കാലം എൻ്റെ മുമ്പിലൂടെ തല കുനിച്ച് നടക്കേണ്ടിയും വന്നില്ല.

ജീവിതത്തിൽ ചിലത് അങ്ങിനെയാണ്. കപ്പിനും ചുണ്ടിനുമിടയിൽ നഷ്‌ടപ്പെടും. നഷ്‌ടപ്പെട്ടതിനെപ്പറ്റി ദുഃഖിക്കാതെ പ്രയത്നം തുടരുക, അവസരങ്ങൾ ഇനിയും തേടി എത്തും.

Friday, August 21, 2026

എൻ്റെ ലോംഗൻ

2026 ആഗസ്റ്റ് ആറിന് എനിക്ക് അമ്പത്തിയഞ്ച് വയസ്സ് തികഞ്ഞു. അതായത് ഭൂമിയിൽ കസർത്ത് കളിക്കാൻ തുടങ്ങിയിട്ട് ഇരുപതിനായിരത്തിലധികം ദിവസങ്ങളായി. ബർത്ത് ഡേ ആഘോഷിക്കാറില്ലെങ്കിലും സോഷ്യൽ മീഡിയയും നമ്മുടെ ബർത്ത് ഡേ നോക്കി നിൽക്കുന്ന ചില സ്ഥാപനങ്ങളും ഓർമ്മിപ്പിക്കുന്നത് കാരണം കഴിഞ്ഞ പത്ത് വർഷത്തോളമായി ആ ദിവസം വരുമ്പോൾ അറിയാറുണ്ട്. ഞാൻ സ്വന്തമായി തുടങ്ങിവച്ച "ബെർത്ത് ഡേ ആൻ എർത്ത് ഡേ" എന്ന പരിപാടി കൂടി ഉള്ളതിനാൽ ഇപ്പോൾ ജന്മദിനം ഓർമ്മിക്കാറുമുണ്ട്.

കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിശേഷ ദിവസങ്ങളിൽ പ്രത്യേകിച്ച് ജന്മദിനങ്ങളിൽ ഒരു ഫലവൃക്ഷത്തൈ നടുന്ന പരിപാടിയാണ് "ബെർത്ത് ഡേ ആൻ എർത്ത് ഡേ". വീടിൻ്റെ പരിസരം മുഴുവൻ നിറയുന്നത് വരെ എൻ്റെ ഈ പിരാന്ത് തുടരും. കാരണം അതിൻ്റെ ഗുണഫലം ഞാൻ നനായി അനുഭവിക്കുന്നുണ്ട്. ഇത്തിരി മാത്രമുള്ള സ്ഥലത്ത് നിന്ന് മാങ്ങയും മുന്തിരിയും സപ്പോട്ടയും റമ്പൂട്ടാനും ചക്കയും എല്ലാം ലഭിക്കുമ്പോഴും അവ വിതരണം ചെയ്യുമ്പോഴും ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും അനുഭവിച്ചു തന്നെ അറിയണം.

ഈ ബർത്ത് ഡേക്ക് നടാനായി ഞാൻ തെരെഞ്ഞെടുത്തത് ലോംഗൻ എന്ന ഫലവൃക്ഷത്തിൻ്റെ തൈ ആണ്. പുറം രൂപത്തിൽ ലിച്ചി പോലെയിരിക്കുന്ന ലോംഗൻ പഴത്തിൻ്റെ ഉൾഭാഗം റമ്പൂട്ടാനെപ്പോലെ മാംസളമാണ്. കേരളത്തിലെ കാലാവസ്ഥയിൽ , വളരുകയും കായ പിടിക്കുകയും ചെയ്യുന്നതായി പലരും സാക്ഷ്യപ്പെടുത്തിയതിനാൽ 750 രൂപ കൊടുത്ത് ഫോർ സീസൺ ലോംഗൻ തന്നെ വാങ്ങി. വീട്ടുപരിസരത്ത് സ്ഥലം പരിമിതമായതിനാൽ തൈ നടാനായി, 350 രൂപക്ക് പതിനെട്ട് ഇഞ്ച് വ്യാസമുള്ള ഒരു പോട്ടും വാങ്ങി.

മോന് കർഷക പുരസ്കാരം കിട്ടിയ ഓർമ്മക്ക് ഇത്തവണ ഡാങ്ങ് സൂര്യ പ്ലാവ് നട്ട ദിവസം തന്നെ ഞാനും ഭാര്യയും മോനും ചേർന്ന് ലോംഗൻ തൈ പോട്ടിൽ നട്ടു. ഇനി അടുത്ത മൂന്ന് വർഷം പരിചരണവും കാത്തിരിപ്പുമാണ്. ഇതുവരെ നട്ടതിൽ തൊണ്ണൂറ് ശതമാനം തൈകളും എൻ്റെ മണ്ണിൽ പിടിച്ചതിനാൽ ഇതും ഫലം തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Tuesday, August 18, 2026

ഒരു ചിങ്ങം ഒന്നിൻ്റെ ഓർമ്മയ്ക്ക്...

2023 ചിങ്ങം ഒന്ന് എൻ്റെ ചെറിയ മോൻ്റെ ജീവിതത്തിലെ അവിസ്മരണീയ ദിനങ്ങളിൽ ഒന്നാണ്.ജീവിതത്തിലാദ്യമായി, ഒരു വലിയ സദസ്സിനെ സാക്ഷിയാക്കി ഒരു പുരസ്‌കാരം അന്ന് അവൻ ഏറ്റുവാങ്ങി. അരീക്കോട് ഗ്രാമ പഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനുള്ള പ്രോത്സാഹന സമ്മാനമാണ് അന്ന് അവന് ലഭിച്ചത്.പൊന്നാടയും സ്പ്രേയറും ഒരു വിയറ്റ്നാം ഏർളി പ്ലാവിൻ തൈയുമായിരുന്നു സമ്മാനം.

തൈകൾ വാങ്ങിയതായാലും സൗജന്യമായോ സമ്മാനമായോ കിട്ടിയതാലും അത് മണ്ണിൽ വയ്ക്കാൻ രണ്ടോ മൂന്നോ ആഴ്ചകൾ കഴിയും. നടാനുള്ള സ്ഥലം കണ്ടെത്താനും അതിനെ ഒന്ന് പാകപ്പെടുത്താനും എടുക്കുന്ന കാല താമസത്തിന് പുറമെ എൻ്റെ ഒഴിവ് സമയം കൂടി ഒത്തു വന്നാലേ നടീൽ നടക്കൂ എന്നതാണ് ഇതിന് കാരണം. ലിദു മോന് കിട്ടിയ പ്ലാവിൻ്റെ കാര്യത്തിലും ചരിത്രം വഴി മാറിയില്ല.

ദിവസവും നനച്ച് പരിപാലിച്ചെങ്കിലും തൈയിന് എന്തോ ഒരു വൈക്ലബ്യം ഉണ്ടായിരുന്നു. അതിനാൽ കൂടുതൽ കാലം കൂടയിൽ നിർത്താതെ അതിനെ മണ്ണിലേക്ക് മാറ്റി. ആദ്യം ഉണ്ടായിരുന്ന ഇലകൾ എല്ലാം കൊഴിഞ്ഞു പോയി. എന്നെയും ലിദു മോനെയും അവൻ്റെ കൂടെ സമ്മാനം സ്വീകരിച്ച എൻ്റെ ഉമ്മയുടെയും മുഖവും അതോടെ വാടി. വീട്ടിൽ വിവിധ പണികൾക്കായി വരുന്ന ഗോപാലേട്ടൻ പ്ലാവ് പോയതായി വിധി എഴുതി.

ചെടിയുടെ കമ്പുകൾ അപ്പോഴും ഉണങ്ങിയിരുന്നില്ല. അതിനാൽ എൻ്റെ ഉള്ളിൽ ഒരു പ്രതീക്ഷ ബാക്കിയായിരുന്നു. കൃഷി ഭവനിൽ നിന്ന് സൗജന്യമായി കിട്ടിയ ഒരു ആയുർ ജാക്കും ഞാൻ കാശ് കൊടുത്തു വാങ്ങിയ ഒരു വിയറ്റ്നാം ഏർളിയും ധാരാളം ചക്ക തന്നു കൊണ്ടിരുന്നതിനാൽ ഇതിൻ്റെ ഇല പൊഴിച്ചിൽ എന്നെ അത്ര കണ്ട് അലോസരപ്പെടുത്തിയതുമില്ല.

ഞാൻ പ്രതീക്ഷിച്ച പോലെ അല്പ ദിവസങ്ങൾക്ക് ശേഷം ആ തൈയിൽ പുതിയ ഇലകൾ പൊട്ടാൻ തുടങ്ങി. ക്രമേണ തൈ വളരാനും തുടങ്ങി. ബട്ട്, തുടക്കത്തിൽ ഉണ്ടായ ആ അജ്ഞാത ഇല പൊഴിച്ചിൽ അതിൻ്റെ മൊത്തത്തിലുള്ള വളർച്ചയെ ബാധിച്ചതായി എനിക്ക് മനസ്സിലായി. എങ്കിലും മൂന്നാം വർഷം ചക്ക പൊട്ടുമെന്ന നഴ്‌സറിക്കാരുടെ വാദം തെറ്റിയില്ല. അവിടെയും ഇവിടെയുമായി പ്ലാവിൽ പല സ്ഥലത്തും ആൺ പൂക്കൾ പൊട്ടുകയും വീണ് പോവുകയും ചെയ്തു. പക്ഷേ, അധികം താമസിയാതെ പ്ലാവിൻ തൈ മുഴുവനായി ഉണങ്ങിപ്പോയി.

സമ്മാനം കിട്ടിയ തൈ ഉണങ്ങിപ്പോയത് ലിദു മോനെ സങ്കടപ്പെടുത്തും എന്നെനിക്കുറപ്പായിരുന്നു. കാരണം ഞാൻ പറഞ്ഞതനുസരിച്ച് അവൻ ആ പ്ലാവിൻ തൈയെ തലോടുകയും അതിനോട് കിന്നാരം പറയുകയും ചെയ്യാറുണ്ടായിരുന്നു. അവനെ ദുഃഖിപ്പിക്കേണ്ട എന്ന് കരുതി ഞാൻ ആ വാർത്ത അവനെ അറിയിച്ചില്ല. അവസരം കിട്ടിയപ്പോൾ ഞാനാ വിവരം അവനെ അറിയിക്കുകയും മറ്റൊരു തൈ വയ്ക്കാമെന്ന് വാക്ക് കൊടുക്കുകയും ചെയ്തു.

2026 ലെ ചിങ്ങും ഒന്ന് അങ്ങനെ അവൻ്റെ ജീവിതത്തിൽ വീണ്ടും സന്തോഷ ഭരിതമായ ഒരു ദിനമായി മാറി. നഷ്‌ടപ്പെട്ട വിയറ്റ്നാം ഏർളിക്ക് പകരം ഒരു ഡങ് സൂര്യ പ്ലാവിൻ തൈ ലിനുമോൻ വീട്ടു വളപ്പിൽ നട്ടു. മൂന്ന് വർഷം കഴിഞ്ഞ് അതിൻ്റെ മധുരം നുകരാം എന്ന് പ്രതീക്ഷിക്കുന്നു, ഇൻഷാ അള്ളാഹ്.




Saturday, August 15, 2026

സൗഹൃദം പൂക്കുന്ന വഴികൾ - 33

ആറാം ക്ലാസ് വരെ ഞാൻ പഠിച്ചത് അരീക്കോട് ജി. എം. യു.പി സ്‌കൂളിൽ ആയിരുന്നു. അരീക്കോട് ടൗണിൻ്റെ പരിസരത്തുള്ളവരായിരുന്നു അന്ന് ക്ലാസിൽ ഉണ്ടായിരുന്ന മിക്കവരും. ഞങ്ങളിൽ പലരും ഒരേ സമയം തന്നെ പത്താം ക്ലാസും പൂർത്തിയാക്കി. അങ്ങാടിയിലും മറ്റും പലപ്പോഴും കണ്ടുമുട്ടുന്നതിനാൽ ഒരു പൂർവ്വ വിദ്യാർത്ഥി സംഗമവും സംഘടിപ്പിക്കാതെ തന്നെ പഴയ ബന്ധങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു.

അന്നത്തെ സഹപാഠികളിൽ ഒരാളായിരുന്നു ഹാഫിസ്. അരീക്കോട്ടെ അറിയപ്പെടുന്ന  പന്തക്കലകത്ത് കുടുംബത്തിൽ നിന്നായിരുന്നു ഹാഫിസ് വന്നിരുന്നത്. ആറാം ക്ലാസിന് ശേഷം ഞാൻ സ്‌കൂൾ മാറിയതിനാൽ ഹാഫിസും ഞാനും വേർപിരിഞ്ഞു. പിന്നീട് പ്രീഡിഗ്രിക്ക് ഞങ്ങൾ വീണ്ടും പി. എസ്. എം. ഒ കോളേജിൽ ഒരുമിച്ചു. പ്രീഡിഗ്രിക്ക് ശേഷം ഞങ്ങൾ പല കോളേജുകളിലായി ഡിഗ്രി പഠനവും ഉന്നത പഠനവും പൂർത്തിയാക്കി. ഞാൻ സർക്കാർ ജോലിയിൽ കയറിയപ്പോൾ ഹാഫിസ് യു.കെയിലും സൗദിയിലും ഖത്തറിലും ജോലിയും ബിസിനസുമായി ജീവിതം നയിക്കുന്നു. 

അന്നത്തെ സഹപാഠികളിൽ ഭൂരിപക്ഷം പേരും ഹാഫിസിനെപ്പോലെ തന്നെ വിദേശത്തേക്ക് കയറി. യു.കെയിലും ഗൾഫ് രാജ്യങ്ങളിലും ആഫ്രിക്കയിലും എല്ലാം അവർ ചിതറിക്കിടക്കുന്നു. പലരും പല സമയത്തായി നാട്ടിൽ എത്തുന്നതിനാൽ എല്ലാവരെയും കണ്ടു മുട്ടാനുള്ള ഭാഗ്യം നാട്ടിലുള്ള എനിക്കാണ് ലഭിക്കാറ്. കൂട്ടത്തിൽ ഹ്രസ്വ സന്ദർശനത്തിനായി ഇടക്കിടക്ക് നാട്ടിൽ വരുന്നത് ഹാഫിസാണ്.

ഹാഫിസ് നാട്ടിൽ വന്നാൽ എൻ്റെ വീട്ടിലും വന്നിരിക്കും. വീട്ടിൽ വരുന്നു എന്ന് വിളിച്ചു പറയുമ്പോഴാണ് അവൻ നാട്ടിലെത്തിയ വിവരം ഞാനറിയാറ്.നാട്ടിൽ എത്തിയാൽ എല്ലാ കൂട്ടുകാരുടെയും വീട് സന്ദർശിക്കുക എന്നത് അവൻ്റെ ഒരു പതിവാണ്. ഇന്ന് അവൻ്റെ പിതാവിൻ്റെ ഒരു അനുസ്‌മരണ പരിപാടിയിൽ വെച്ചാണ് പിതാവിൽ നിന്ന് കിട്ടിയതാണ് ഈ സ്വഭാവം എന്ന് മനസ്സിലായത്. 

ഇന്നലെ ജോലി കഴിഞ്ഞ് ഞാൻ വീട്ടിലെത്തി ചായ കുടിച്ചു കഴിഞ്ഞ ഉടനെയാണ് അവൻ്റെ ഫോൺ വന്നത്.തലേ ദിവസം കോഴിക്കോട് വെച്ച് കണ്ടുമുട്ടിയതിനാൽ വീട്ടിലേക്ക് ഇനി വരുന്നില്ല എന്നും ഒന്ന് മെയിൻ റോഡിലേക്ക് ഇറങ്ങി വരാനും അവൻ പറഞ്ഞു.  കാറിൽ എന്നെ കയറ്റിയ ശേഷം അന്ന് പോകാനുള്ള മൂന്ന് വീടുകൾ പറഞ്ഞ് തന്നു. അങ്ങനെ രാത്രി എട്ട് മണിക്ക് ഞങ്ങൾ പര്യടനം തുടങ്ങി.

ആദ്യം പോയത് ആറാം ക്ലാസ് വരെയും ശേഷം പ്രീഡിഗ്രിക്കും എൻ്റെ ക്ലാസിൽ പഠിച്ചതും ഹാഫിസിൻ്റെ പത്താം ക്ലാസ് ബാച്ച് മേറ്റും എൻ്റെ ബന്ധുവുമായ നജീബയുടെ വീട്ടിലേക്കാണ്. അര മണിക്കൂറോളം അവിടെ ചെലവഴിച്ചതിനിടക്ക് ചായ സൽക്കാരവും വർത്തമാനം പറച്ചിലും എല്ലാം നടന്നു.

തുടർന്ന് ഞങ്ങളുടെ രണ്ട് പേരുടെയും പ്രീഡിഗ്രി ബാച്ച് മേറ്റും ഇപ്പോൾ കീഴുപറമ്പ് പഞ്ചായത്തിൽ താമസക്കാരനുമായ എൻ്റെ ബന്ധു ഡോ.അഹമ്മദ് യാസിറിൻ്റെ വീട്ടിലെത്തി. വാർദ്ധക്യ സഹജമായ രോഗങ്ങൾ അലട്ടുന്ന യാസിറിൻ്റെ ഉമ്മക്കൊപ്പവും അര മണിക്കൂറിലധികം ഞങ്ങൾ സമയം ചെലവഴിച്ചു. പറയാതെ വന്ന ചായക്ക് മുമ്പിൽ ഞങ്ങൾ വീണ്ടും വയറിനെ മറന്നു.

യാസിറിൻ്റെ വീട്ടിൽ ഇരിക്കുമ്പോഴാണ് അവൻ്റെ അയൽവാസിയും എൻ്റെ പത്താം ക്ലാസ് ബാച്ച് മേറ്റുമായ മുനീർ ഒരു സംശയ നിവാരണത്തിനായി ഫോൺ ചെയ്തത്. അവൻ്റെ തൊട്ടടുത്തുണ്ട് എന്നറിയിച്ചപ്പോൾ അവനും വീട്ടിലേക്ക് ക്ഷണിച്ചു. അങ്ങനെ അവിടെയും കയറി. പറഞ്ഞ് വന്നപ്പോൾ ഹാഫിസും അവനും ബന്ധുക്കളായി. പിന്നെ ചായ വരാൻ ഒട്ടും താമസമുണ്ടായില്ല. അര മണിക്കൂറിലധികം അവിടെയും പലതും ചർച്ച ചെയ്തു.

ഏറ്റവും അവസാനമായി പോയത് ഞങ്ങളുടെ രണ്ട് പേരുടെയും യു.പി.സ്കൂൾ മേറ്റായ ഡോ. ഫസലു റഹ്മാൻ്റെ അനിയൻ്റെ വീട്ടിലേക്കാണ്. ആഗസ്റ്റ് 15 ന് "കുടിയിരിക്കൽ" അഥവാ ഹൗസ് വാമിംഗ് നടക്കുന്നതിനാൽ യു.കെയിൽ നിന്നും വന്ന ഫസൽ അവിടെ ആയിരിക്കും എന്ന ധാരണയിലാണ് ഞങ്ങൾ അങ്ങോട്ട് പോയത്.

പ്രതീക്ഷിച്ച പോലെ തന്നെ സംഭവിച്ചു. അവരുടെ ഡിന്നറിലേക്ക് എത്തിയതിനാൽ ഞങ്ങൾക്കും അതിൽ പങ്കാളിയാകേണ്ടി വന്നു. ഡിന്നറിനൊപ്പം ചായ കുടിക്കാനും ഞാൻ ഇന്നലെ പഠിച്ചു. ഹാഫിസിനും എനിക്കും ഫസലിനോട് ധാരാളം കാര്യങ്ങൾ പറയാനുണ്ടായിരുന്നതിനാൽ ഈ കൂടിക്കാഴ്ച അവസാനിച്ചത് രാത്രി 12:15 നാണ്.

ഇന്ന് ഞാനും ഹാഫിസും ഞങ്ങളുടെ കുട്ടിക്കാല സ്‌കൂൾ മേറ്റുകൾ തന്നെയായ സുൾഫീക്കറിനും സുനിലിനും ഒപ്പം മേൽ സൂചിപ്പിച്ച ഹൗസ് വാമിംഗിന് പോയി. പത്താം ക്ലാസ് വരെ വിവിധ ക്ലാസുകളിൽ കൂടെ ഉണ്ടായിരുന്ന നിരവധി പേരെ അവിടെ വെച്ച് കണ്ടുമുട്ടി.

ഉച്ചക്ക് ശേഷം ഹാഫിസിൻ്റ പിതാവിൻ്റെ അനുസ്‌മരണാർത്ഥം നടന്ന ഒരു ചടങ്ങിൽ ചെന്നിരിക്കുമ്പോഴാണ് എൻ്റെ പിന്നിൽ നിന്ന് ഒരു സ്ത്രീ ശബ്‌ദം ഞാൻ കേട്ടത്.

"ആബിദ് , എന്നെ അറിയുമോ?"

പർദ്ദ ധരിച്ചിരിക്കുന്നതിനാൽ പെട്ടെന്ന് എനിക്ക് ആളെ പിടികിട്ടിയില്ല.

"ഞാൻ സോണിയ, നിൻ്റെ കൂടെ ജി.എം.യു.പി സ്‌കൂളിൽ പഠിച്ചിരുന്നു " 

അതോടെ എനിക്ക് ആ പഴയമുഖം ഓർമ്മ വന്നു. ആറാം ക്ലാസിൽ നിന്നും പിരിഞ്ഞ ശേഷം ഞാൻ സോണിയയെ കണ്ടു മുട്ടുന്നത് ഇപ്പോഴാണ് എന്നാണ് എൻ്റെ ഓർമ്മ. എങ്കിലും എന്നെ അവൾ തിരിച്ചറിഞ്ഞത് എങ്ങനെ എന്ന ചോദ്യത്തിന് അവളുടെ മറുപടി ഇതായിരുന്നു.

"ഫേസ് ബുക്കിൽ നിൻ്റെ ഫ്രണ്ടായതിനാൽ നിൻ്റെ പോസ്റ്റുകൾ ഞാൻ സ്ഥിരം കാണാറുണ്ട്"

ഓൺലൈൻ സൗഹൃദം ഓഫ് ലൈൻ സൗഹൃദത്തെ ഊട്ടിയുറപ്പിച്ച ആ നിമിഷം എനിക്ക് മനോഹരമായ ഒരു അനുഭവമായി. സൗഹൃദങ്ങൾ നീണാൾ വളരട്ടെ.

Tuesday, August 11, 2026

അലീഗഡ് എന്ന സ്വപ്നം

ദക്ഷിണേന്ത്യയിലെ അലീഗഡ് എന്നാണ് ഫാറൂഖ് കോളേജ് അറിയപ്പെടുന്നത്. വിശാലമായ കാമ്പസും വ്യത്യസ്തങ്ങളായ കോഴ്സുകളും ആയിരക്കണക്കിന് വിദ്യാർത്ഥികളും എല്ലാം കൂടി ആയിരിക്കാം ഈ പേരിന് കാരണം. അലീഗഡ് മുസ്‌ലിം സർവ്വകലാശാലയുടെ സയ്യിദ് ഗേറ്റ് (Bab-e-Syed) പോലെ ഫാറൂഖ് കോളേജിൻ്റെ രാജ കവാടമായി രാജാ ഗേറ്റ് തല ഉയർത്തി നിൽക്കുന്നു. രണ്ട് കാമ്പസുകളുടെയും ഹരിതഭംഗിയും ആകർഷകമാണ്.

1989 മുതൽ 1992 വരെ ഞാൻ ഫിസിക്‌സ് ഡിഗ്രി പഠനം നടത്തിയത് ഫാറൂഖ് കോളേജിൽ ആയിരുന്നു. അക്കാലത്ത് ഫിസിക്‌സിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് പഠനം നടത്താൻ കേരളത്തിൽ വെറും ഏഴ് കോളേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഉന്നത വിദ്യാഭ്യാസം സ്വപ്നം കണ്ട ഞാനും എൻ്റെ ക്ലാസ്മേറ്റായ ഹാരിസും ഞങ്ങളുടെ പിതാക്കളുടെ ഉപദേശം കേട്ട് അലീഗഡിൽ പോകാൻ തീരുമാനിച്ചു. പക്ഷേ അവിടെ എല്ലാ പി.ജി അഡ്മിഷനും പ്രവേശന പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷ എഴുതാൻ അലീഗഡിൽ തന്നെ പോകുകയും വേണമായിരുന്നു.

അങ്ങനെ ഞാനും ഹാരിസും അന്ന് അലീഗഡിലേക്ക് വണ്ടി കയറി. റിസർവ്ഡ് കമ്പാർട്ട്മെൻ്റിൽ ഒരു ഫാമിലിയുടെ ലഗേജിൻ്റെ പുറത്ത് ഇരുന്ന് യാത്ര ചെയ്തതും മറ്റും ആണ് എൻ്റെ ഓർമ്മയിലുളളത്. സ്ലീപ്പർ ടിക്കറ്റ് എടുത്തിരുന്നില്ല. അലീഗഡിൽ എത്തിയപ്പോഴാണ് ഫാറൂഖ് കോളേജിൽ ഞങ്ങളുടെ ബാച്ചിൽ ഹിസ്റ്ററി പഠിച്ചിരുന്ന ഇക്ബാലും മറ്റൊരാളും (പേര് ഓർമ്മ വരുന്നില്ല) കൂടി  ഞങ്ങളെപ്പോലെ പരീക്ഷ എഴുതാൻ വന്നത് അറിഞ്ഞത്. 

അന്നാണ് ആദ്യമായും അവസാനമായും ഞാൻ അലീഗഡ് കണ്ടത്. പ്രവേശന പരീക്ഷ പാസാകാത്തതിനാൽ ഞാൻ അലീഗഡിലെ വിദ്യാർത്ഥി ആയില്ല. പക്ഷേ, ആ യാത്രയിലാദ്യമായി ഞാൻ ഡൽഹി കണ്ടു. പിന്നീട് പലതവണ ഡൽഹിയിലേക്ക് ഒറ്റക്കും കൂട്ടായും കുടുംബ സഹിതവും യാത്ര പോകാൻ ആത്മധൈര്യം തന്നത് ഈ സന്ദർശനമായിരുന്നു.

ഇത്രയും പറയാൻ കാരണം എൻ്റെ രണ്ടാമത്തെ മകളുടെ ഒരാഗ്രഹമാണ്. ഡൽഹി ജാമിയ മില്ലിയയിൽ നിന്ന് പി.ജി പഠനം പൂർത്തിയാക്കിയപ്പോൾ അവൾ ബി.എഡ് പഠനത്തിന് പോകാൻ ആഗ്രഹം പ്രകടിപ്പിച്ചു. അതും അലീഗഡ് മുസ്ലിം സർവ്വകലാശാലയിലെ ബിഎഡ് പഠനത്തിന്. 

അലീഗഡിൻ്റെ മലപ്പുറത്തെ ഓഫ് കാമ്പസ് സെൻ്ററിൽ ബി.എഡ് ഉള്ളതിനാൽ പ്രവേശന പരീക്ഷ നാട്ടിൽ എഴുതാമെന്നറിഞ്ഞു. അത് പ്രകാരം അപേക്ഷ നൽകുകയും ചെയ്തു. പക്ഷേ, പ്രവേശന പരീക്ഷയുടെ നാളുകളിൽ അവൾ ഡൽഹിയിൽ തന്നെ ആയതിനാൽ സെൻ്റർ മാറ്റി അലീഗഡ് തന്നെയാക്കി. അങ്ങനെ പരീക്ഷ എഴുതാൻ പോയ അവളും അലീഗഡിൻ്റെ ഒരു ഭാഗം കണ്ടു.

ആഴ്ചകൾക്ക് ശേഷം എക്സാം റിസൾട്ട് വന്നു, അവൾ പാസ്സായി.ശേഷം അലോട്ട്മെൻ്റ് വന്നപ്പോൾ അവൾക്ക് ലഭിച്ചത് പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ആയിരുന്നു. ബംഗാളിലെ നിലവിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥ അനുസരിച്ച് മോളെ അവിടേക്ക് വിടാൻ എനിക്ക് താല്പര്യമില്ലായിരുന്നു. ഇപ്പോൾ ഫീസ് മാത്രം അടച്ചാൽ മതി എന്നും അടുത്ത അലോട്ട്മെൻ്റിൽ മലപ്പുറത്തേക്ക് കിട്ടാൻ സാധ്യത ഉണ്ട് എന്നും ആരോ പറഞ്ഞതിനാൽ ഞാൻ ഫീസടച്ചു. സെക്കൻ്റ് അലോട്ട്മെൻ്റ് വന്നപ്പോൾ മോൾക്ക് മലപ്പുറത്തേക്ക് തന്നെ കിട്ടി.

അങ്ങനെ ഇന്നലെ ഞാനും ഭാര്യയും കൂടി അവളെ അലീഗഡ് സർവ്വകലാശാലാ വിദ്യാർത്ഥിനിയാക്കി. പെരിന്തൽമണ്ണക്കടുത്ത് ചെറുകര ചേലാമലയിലെ എ.എം.യു കാമ്പസിൻ്റെ ഹരിതഭംഗി ഞങ്ങൾക്ക് വളരെ ഹൃദ്യമായി. പക്ഷേ മറ്റെല്ലാ കാര്യങ്ങളിലും ഞങ്ങൾ സ്വപ്നം കണ്ട കാമ്പസിൽ നിന്നും എത്രയോ അകലെയാണ് ഈ അലീഗഡ് കാമ്പസ് എന്ന് പറയാതിരിക്കാൻ വയ്യ.

Thursday, August 06, 2026

മെറ്റയും ഞാനും

അങ്ങനെ സർക്കാർ സർവ്വീസിൽ നിന്നും വിരമിക്കേണ്ട പ്രായമായ അമ്പത്തിയാറിലേക്ക്  ഇന്ന് പ്രവേശിച്ചു. പക്ഷേ, വിദ്യാഭ്യാസ വകുപ്പിലായതിനാൽ 2028 മാർച്ച് 31 നേ പിരിച്ചു വിടൂ എന്ന് മാത്രം. വിരമിക്കൽ പ്രായം ഉയർത്തിയില്ല എങ്കിൽ കഴിഞ്ഞ അഞ്ചാറ് വർഷമായി ഞാൻ കേട്ടു കൊണ്ടിരിക്കുന്ന "ഇപ്പോ എന്താ പരിപാടി" എന്ന ചോദ്യത്തിന് ഇനി ഒരു വർഷം കൂടി "നോട്ട് ഔട്ട്" പറഞ്ഞാൽ മതി.

ഈ പ്രായത്തിലും സൂക്കറണ്ണൻ്റെ നിർമ്മിത ബുദ്ധനായ മെറ്റ എ.ഐ എന്നെ നോട്ടമിട്ടിട്ടുണ്ട് എന്ന് രണ്ട് ദിവസം മുമ്പ് ഒരു സുഹൃത്ത് എനിക്ക് മുന്നറിയിപ്പ് തന്നു. സാധാരണ ജെമിനിപ്പെണ്ണാണ് ഇത്തരം കുസൃതിക്കാറ്റുകൾ പടച്ചുവിടാറുള്ളത്. അവളോട് ഞാനിതുവരെ ഒരു കാര്യവും ചോദിച്ചിട്ടില്ല. ചിലര് അവളോട് ചാറ്റ് ചെയ്ത് ചെയ്ത് പ്രണയത്തിലായി എന്നും മറ്റും കേട്ടതിനാൽ വെറുതെ ഈ ചെറുപ്പ കാലത്ത് പൊല്ലാപ്പുണ്ടാക്കാൻ പോകേണ്ട എന്ന് ഞാൻ കരുതി😆.

മേൽ സൂചിപ്പിച്ച എൻ്റെ സുഹൃത്ത് ജെമിനിയോട് ചങ്ങാത്തം ഉണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ മെറ്റയുമായി നല്ല കൂട്ടുകെട്ടാണ്. മകളുടെ സ്‌കൂളിൽ നടക്കുന്ന സ്റ്റാർ ഓഫ് ദ വീക്ക് മത്സരത്തിൽ ചോദിക്കുന്ന എല്ലാ ചോദ്യത്തിനും മെറ്റ കൃത്യമായി ഉത്തരം പറഞ്ഞു കൊടുക്കാറുണ്ട് പോലും. ഒരു തവണ മാത്രം തെറ്റിപ്പോയി. അത് പിന്നെ ഉത്തരം പുള്ളിക്ക് അറിയാമായിരുന്നതിനാൽ മെറ്റക്ക് തെറ്റിയത് മൂപ്പർക്ക് മനസ്സിലായി😜.

അങ്ങനെ കഴിഞ്ഞ ആഴ്ചയിലെ ചോദ്യം വന്നു.

ചോദ്യം : ശാസ്ത്ര സാഹിത്യ  ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച പൊതുപ്രവർത്തകനുള്ള  എ പി ജെ അബ്ദുൽ കലാം ദേശീയ അവാർഡ് ലഭിച്ചത് ആർക്ക്?

Meta: സോഷ്യൽ റിസർച്ച് സൊസൈറ്റി
നൽകുന്ന എ.പി.ജെ അബ്ദുൽ കലാം "എമിനന്റ് സോഷ്യൽ വർക്കർ" ദേശീയ അവാർഡ് ലഭിച്ചത് *ആബിദ് തറവട്ടത്ത്* നാണ് c7eb 

അതായത് മെറ്റ പറയുന്നത് ഞാനാണ് അവാർഡ് ജേതാവ് എന്ന്🤭 ശേഷമുള്ള നമ്പർ മെറ്റ ഈ വിവരം ശേഖരിച്ച് വെച്ച സെൽ നമ്പർ ആണെന്ന് തോന്നുന്നു. വീണ്ടും സ്റ്റാർ ഒക്കെ ഇട്ട് എൻ്റെ അംശവും ദേശവും ജോലിയും അവാർഡ് കൊടുത്തതിൻ്റെ കാരണവും എല്ലാം താഴെ കാണുന്ന പോലെ ഭംഗിയായി വിവരിച്ചിട്ടുണ്ട്.

*വിശദാംശങ്ങൾ:*
- *ആൾ*: ആബിദ് തറവട്ടത്ത്, മലപ്പുറം അരീക്കോട് സ്വദേശി
- *ജോലി*: കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ പ്രോഗ്രാമർ
- *കാരണം*: സന്നദ്ധ സാമൂഹിക പ്രവർത്തനം, NSS-ലെ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്കായുള്ള പ്രചോദന ക്ലാസുകൾ, രക്തദാനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ
- *പ്രഖ്യാപനം*: 2020 ഒക്ടോബർ 13 ന് c7eb

ദേ, പിന്നെയും ആ സെൽ നമ്പർ😨
ഇത്രയും വിവരിച്ച ശേഷം ഒരു ക്ഷമാപണം എന്ന പോലെ മെറ്റ ഒരു കാര്യം കൂടി പറഞ്ഞു.

ശ്രദ്ധിക്കുക: നിങ്ങൾ ചോദിച്ച "ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്" എന്ന പേരിൽ ഈ അവാർഡിനെ കുറിച്ചുള്ള വിവരം സെർച്ചിൽ കിട്ടിയില്ല. എന്നാൽ സോഷ്യൽ റിസർച്ച് സൊസൈറ്റിയുടെ എ.പി.ജെ അബ്ദുൽ കലാം അവാർഡ് സംബന്ധിച്ച വാർത്തയാണ് ലഭ്യമായത് c7eb.

ദേ, വീണ്ടും നമ്പർ !
ചോദ്യത്തിന് ഉത്തരമായി മെറ്റ പറഞ്ഞു കൊടുത്തത് എന്നെ ആയതിനാൽ പ്രസ്തുത സുഹൃത്ത് ആകെ അങ്കലാപ്പിലായി. നാട്ടുകാരന് ഇങ്ങനെ ഒരു അവാർഡ് നേടിയിട്ട് അത് മെറ്റ പറഞ്ഞ് തരേണ്ടി വന്നല്ലോ എന്ന സങ്കടം വേറെയും. സോ, അതിൻ്റെ നിജസ്ഥിതി അറിയാനാണ് പുള്ളി എനിക്ക് മെസേജ് ഇട്ടത് പോലും 😆😆😆

"മെറ്റ പറഞ്ഞ അവാർഡ്   ജേതാവ് ഞാൻ തന്നെയാണ്🤩 പക്ഷേ നിങ്ങൾ ചോദിച്ച ചോദ്യത്തിൻ്റെ ഉത്തരം ഞാനല്ല🫣 അത് മമ്മുട്ടിയാണ്😂 " ഞാൻ മറുപടി കൊടുത്തു.

ഏതായാലും മെറ്റച്ചേട്ടനും ജെമിനിപ്പെണ്ണും ഗൂഗിളമ്മായിയും എല്ലാം നമ്മളെപ്പറ്റി നന്നായി പഠിച്ചു വെച്ചിട്ടുണ്ട്; ജാഗ്രതൈ!

അപ്പോ ഹാപ്പി ബർത്ത് ഡേ ടു മീ🔥 സന്തോഷ ജന്മദിനം കുട്ടിക്ക്....💃💃



Monday, August 03, 2026

ഖബർ

കെ. ആർ മീര എന്ന സാഹിക്യകാരി എൻ്റെ ശ്രദ്ധയിൽ വന്നത് ആരാച്ചാർ എന്ന കൃതി ഇറങ്ങി വർഷങ്ങൾ കഴിഞ്ഞപ്പോഴാണ്. പ്രസ്തുത നോവൽ വാങ്ങാൻ പോയ ഞാൻ അതിൻ്റെ വില കേട്ടപ്പോൾ ആ പേര് അന്വർത്ഥമായതായി തോന്നി. അന്ന് ഞാൻ ആ പുസ്തകം വാങ്ങിയില്ല. പിന്നീട് മീരയുടെ ഏറ്റവും പുതിയ പുസ്തകമായ കലാച്ചി പ്രകാശനം ചെയ്യുന്നതിൻ്റെ മുമ്പായി ഒരു വിവാദം പൊങ്ങി വന്നു (കലാച്ചിയുമായി ബന്ധപ്പെട്ട വിവാദമല്ല). മുമ്പും പുസ്തക പ്രകാശനത്തോടടുപ്പിച്ച് മീരയുടെ വിവാദ പ്രസ്താവനകൾ വരുന്നത് എൻ്റെ മനസ്സിൽ ഓടിയെത്തി.

അങ്ങനെ 2026 ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി. പലരും പല എഴുത്ത്കാരുടെയും കൂടെ സെൽഫി എടുത്തും പുസ്തകത്തിൽ ഒപ്പിട്ട് വാങ്ങിയും സ്റ്റാറ്റസിട്ട് കയ്യടി നേടി.കൂറ കപ്പലിൽ കയറിയ പോലെ ഞാനും ഫെസ്റ്റിവലിന് പോയി എൻ്റെ ആരാധകരിൽ ചിലരെ കണ്ട് അവരുടെ കൂടെ ഫോട്ടോ എടുത്തു. അപ്പോഴാണ് എൻ്റെ പത്താം ക്ലാസ് ബാച്ച് മേറ്റ് നിശീഥിനി കെ. ആർ.മീര ഒപ്പിട്ട "കലാച്ചി" വാങ്ങിയ പോസ്റ്റ് ഗ്രൂപ്പിലിട്ടത്. എങ്കിൽ എനിക്കും വാങ്ങണം എന്ന് തോന്നിയപ്പഴേക്കും ലിറ്ററേച്ചർ ഫെസ്റ്റിവൽ അവസാനിച്ചു.

അങ്ങനെ ഇരിക്കെയാണ് കണ്ണൂരിലെ റിഡേഴ്‌സ് ക്ലബ് എന്ന പുസ്തകശാല വൻ ഡിസ്‌കൗണ്ടിൽ പ്രശസ്തമായ കൃതികൾ വിതരണം ചെയ്യുന്നത് അറിഞ്ഞത്. കലാച്ചി അടക്കം കെ. ആർ. മീരയുടെ ചില പുസ്തകങ്ങളും മറ്റനവധി പുസ്തകങ്ങളും ഞാനും വാങ്ങി. അതിൽ ഒന്ന് ഖബർ എന്ന നോവലായിരുന്നു.

കാക്കശ്ശേരി ഖയാലുദ്ദീൻ തങ്ങൾ എന്ന മുസ്‌ലിം കഥാപാത്രമാണ് ഖബറിൻ്റെ ആത്മാവ്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതി കയറുന്ന ഇദ്ദേഹം ആഭിചാര ക്രിയകളിലൂടെ ഹിന്ദുസ്ത്രീയായ ജഡ്ജിയെ വട്ടം കറക്കുന്നതും അവസാനം ജഡ്ജി അയാളുമായി പ്രണയത്തിലാകുന്നതുമാണ് കഥാതന്തു. നല്ല ഒഴുക്കോടെ മുന്നോട്ട് പോകുന്നതിനാൽ വായന എവിടെയും നിർത്താൻ തോന്നാത്ത വിധം മനോഹരമായ ഒരു കൃതിയായാണ് ഖബർ എനിക്ക് അനുഭവപ്പെട്ടത്.

ഇതിന് മുമ്പ് വായിച്ച കെ.ആർ. മീരയുടെ പുസ്തകങ്ങളിൽ എല്ലാം സ്ത്രീ കഥാപാത്രങ്ങൾ ശക്തരായിട്ടാണ് എനിക്കനുഭവപ്പട്ടത്. മീര ഒരു ഫെമിനിസ്റ്റ് അല്ലെങ്കിലും സ്ത്രീകളുടെ അനുഭവങ്ങളെയും മനോഭാവങ്ങളെയും ആഴത്തിൽ സ്പർശിക്കുന്ന കഥാപാത്രങ്ങളെയാണ് ഓരോ കഥയിലും കണ്ട് വരുന്നത്. സ്ത്രീയുടെ മനോവേദനയും വ്യഥകളും കോപവും പ്രതികാരവും എല്ലാം തീവ്രമായി തന്നെ അവതരിപ്പിക്കാറുണ്ട്. പക്ഷേ, ഖബർ ഇതിൽ നിന്നും വിഭിന്നമായ ഒരു രീതിയാണ് സ്വീകരിച്ചത് എന്ന് എനിക്ക് തോന്നുന്നു. കാക്കശ്ശേരി തങ്ങൾക്ക് മുന്നിൽ ജില്ലാ ജഡ്ജി ഭാവന പലപ്പോഴും ചൂളിപ്പോവുന്നു. കഥയിലുടനീളം തങ്ങളുടെ എഡ്വേർഡ് റോസിൻ്റെ പരിമളം നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു.

പുസ്തകം : ഖബർ
രചയിതാവ്: കെ. ആർ മീര
പ്രസാധകർ: ഡി സി ബുക്സ്
പേജ് : 104
വില: 130 രൂപ