Pages

Tuesday, May 13, 2025

പഹൽഗാമിലേക്ക് ... ( ദ ഐവി - 17 )

യാത്ര തുടരുന്നു..... 

കാശ്മീരിലെ മൂന്നാം ദിവസത്തിൽ ഞങ്ങൾക്ക് സന്ദർശിക്കാനുള്ളത് പഹൽഗാം ആയിരുന്നു. പഹൽഗാം കണ്ട ശേഷം രാത്രി ജമ്മു വഴി അമൃതസറിലേക്ക് നീങ്ങാനായിരുന്നു ഉദ്ദേശം. നേരത്തെ പ്ലാനിൽ ഇല്ലാതിരുന്ന അമൃതസർ , ട്രെയിൻ കാൻസൽ ചെയ്ത കാരണം കിട്ടിയ അധിക സമയം ചെലവഴിക്കാൻ വേണ്ടിയായിരുന്നു. പക്ഷേ സമയം ഞങ്ങൾക്കായി കാത്ത് വച്ചത് മറ്റൊന്നായിരുന്നു.

ഇനി ശ്രീനഗറിലേക്ക് മടക്കം ഇല്ലാത്തതിനാൽ രാവിലെ 9 മണിക്ക് തന്നെ ഞങ്ങൾ ബാഗും ഭാണ്ഡവും എല്ലാം എടുത്ത് ഹോട്ടലിൽ നിന്നും പുറത്തിറങ്ങി. ശ്രീനഗറിൽ നിന്നും തൊണ്ണൂറ് കിലോമീറ്ററോളം സഞ്ചരിച്ചാലേ പഹൽഗാമിൽ എത്തൂ. പ്രാതൽ വഴിയിൽ ഏതെങ്കിലും ഹോട്ടലിലോ ധാബയിലോ കയറി കഴിക്കാം എന്നായിരുന്നു പദ്ധതി ഇട്ടിരുന്നത്. മഴയോ മഞ്ഞോ എന്നറിയാത്ത വിധം റോഡ് നനഞ്ഞ് കിടന്നിരുന്നു.

മൂന്ന് വർഷത്തിനിടയിലെ മൂന്നാമത്തെ യാത്രയായതിനാൽ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന സ്ഥലങ്ങൾ എനിക്ക് ഏറെക്കുറെ പരിചിതമായിരുന്നു. വിളവെടുപ്പ് കഴിഞ്ഞ കുങ്കുമപ്പാടങ്ങൾ പിന്നിട്ട് ഞങ്ങൾ ബിജ്ബഹാരയിൽ എത്തി. വീടുകളുടെ മുകളിൽ അടുക്കി വച്ച വില്ലോമരത്തടികളുടെ പിന്നിലെ കഥ ഞാൻ വിനോദൻ മാഷിന് പറഞ്ഞു കൊടുത്തു. ആ തടി കൊണ്ടുണ്ടാക്കിയ ഒരു ക്രിക്കറ്റ് ബാറ്റ് മോന് വേണ്ടി വാങ്ങാമായിരുന്നു എന്ന് ഇരു വശങ്ങളിലും കടകൾ കണ്ടപ്പോൾ എനിക്ക് തോന്നി. സമയം പത്ത് മണിയും കഴിഞ്ഞതിനാൽ അടുത്ത് എവിടെയെങ്കിലും ചായ കുടിക്കാനായി നിർത്തും എന്ന് മനസ്സ് പറഞ്ഞു.

ബസ്സിൻ്റെ വേഗത ക്രമേണ കുറഞ്ഞു. ഹൈവേയുടെ ഓരത്ത് വിശാലമായ പാർക്കിംഗ് സ്ഥലം പോലെ തോന്നിക്കുന്ന ഒരു സ്ഥലവും സമീപം തട്ടുകടകൾ പോലെയുള്ള കടകളും കണ്ടു. രാവിലെ ഒന്നും കഴിക്കാത്തതിനാൽ ഗ്യാസ് കയറിയവർക്ക് ഇടക്കാലാശ്വാസമായി എന്തെങ്കിലും ഭക്ഷിക്കാനായിട്ടായിരുന്നു ബസ് സൈഡാക്കിയത്. തലേ ദിവസം പെയ്ത മഴയിൽ റോഡ് സൈഡിലെ മണ്ണ് കുതിർന്നിരുന്നെങ്കിലും ഉറച്ച പ്രതലമാണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാമായിരുന്നു. അതനുസരിച്ച് ഡ്രൈവർ സുഖ്‌വീന്ദർ സിംഗ് ബസ്സ് മെല്ലെ ആ മണ്ണിലേക്ക് ഇറക്കി.

ഞങ്ങളെ ഇറക്കുന്നതിന് മുമ്പെ ബസ് അല്പമൊന്ന് മുന്നോട്ട് നീക്കാനായി ഡ്രൈവർ ആക്ലിലറേറ്ററിൽ കാലമർത്തി. ചക്രം വട്ടം കറങ്ങിയതല്ലാതെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. സുഖ്‌വീന്ദർ സിംഗ് ഒരിക്കൽ കൂടി ആക്ലിലറേറ്ററിൽ കാലമർത്തി. ബസ്സിൻ്റെ പിൻ ചക്രം ചെളിയിൽ അല്പം കൂടി പൂണ്ടു. 'കളി എന്നോടാ " എന്ന മട്ടിൽ സുഖ്‌വീന്ദർ സിംഗ് ആക്ലിലറേറ്ററിൽ വീണ്ടും കാലമർത്തി. ബസ്സിൻ്റെ പിൻഭാഗം അൽപം തെന്നി മാറിയതല്ലാതെ ചെളിയിൽ നിന്ന് കരകയറിയില്ല. അതോടെ ഞങ്ങളെ എല്ലാവരെയും ബസ്സിൽ നിന്ന് ഇറക്കി.

വിശപ്പിൻ്റെ വിളി അറിഞ്ഞ പലരും അടുത്ത് കണ്ട തട്ടു കടയിലേക്ക് ഇടിച്ചു കയറി. നിമിഷങ്ങൾക്കകം അവിടെ ഉണ്ടായിരുന്ന മുട്ടയും ബ്രഡും മുഴുവൻ കാലിയായി. തൊട്ടടുത്ത കടയും അന്ന് നേരത്തെ പൂട്ടേണ്ടി വന്നു. തോൽക്കാൻ മനസ്സില്ലാത്ത പഞ്ചാബി സിങ്ങിൻ്റെ മനസ്സുമായി സുഖ്‌വീന്ദർ സിംഗ് അപ്പോഴും ബസ്സിനെ ചെളിയിൽ നിന്നും കയറ്റാൻ വീണ്ടും വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു. റോഡിന് പാരലൽ ആയി നിർത്തിയിരുന്ന ബസ് തെന്നി തെന്നി അവസാനം റോഡിന് ലംബമായി. ഇനി തെന്നിയാൽ തൊട്ടടുത്ത കുഴിയിൽ വീഴും എന്ന അവസ്ഥയിൽ സിംഗ് അടിയറവ് പറഞ്ഞു.

തൊട്ടടുത്ത് ക്രിക്കറ്റ് ബാറ്റുകൾ വിൽക്കുന്ന ഒരു കട കണ്ടതിനാൽ ഞാനും വിനോദൻ മാഷും അങ്ങോട്ട് കയറി. ഞാൻ ഇഛിച്ച പോലെ, നാനൂറ് രൂപ കൊടുത്ത് കാശ്മീരി വില്ലോ കൊണ്ടുണ്ടാക്കിയ ഒരു ബാറ്റ് മോന് വേണ്ടി വാങ്ങി. അതിൻ്റെ സാദാ ടൈപ്പ് മുന്നൂറ് രൂപ നൽകി വിനോദൻ മാഷും വാങ്ങി. ഇതിനിടയിൽ ഞങ്ങൾ കാലിയാക്കിയ കടക്കാരനും നാട്ടുകാരായ ചിലരും ചേർന്ന് ഒരു ക്രെയിൻ സർവ്വീസ് കാരനെ വിളിച്ച് വരുത്തിയിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ്സിനെ അനായാസം ചെളിയിൽ നിന്ന് കയറ്റുമ്പോൾ സമയം പതിനൊന്നേ കാൽ ആയിരുന്നു. 

അപ്പോഴാണ് ആൾക്കൂട്ടത്തിൽ ഒരു 'കൈ ഇല്ലാത്ത' നിരവധി പേരെ വിനോദൻ മാഷ് കണ്ടത്.

"സാറെ ... ഇവരൊക്കെ ഒറ്റക്കൈയ്യന്മാരായത് എങ്ങനാ?" വിനോദൻ മാഷ് എന്നോട് ചോദിച്ചു.

" ഒറ്റക്കൈയ്യൻമാർ മാത്രമല്ല , ഗർഭണന്മാരുമാണ്... വയറ് നോക്ക് ..." ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

"ങാ... ശരിയാണല്ലോ..." 

"അവരുടെ കോട്ടിനകത്ത് കാംക്രി എന്നൊരു നെരിപ്പോടുണ്ട്. കനലിട്ട് പുകയ്ക്കുന്ന ഒരു തരം കൊട്ട... കോട്ടിനുള്ളിൽ സദാ ചൂട് നിലനിർത്താൻ അത്  സഹായിക്കും" ഞാൻ പറഞ്ഞു.

"കാംക്രി..? കൊള്ളാലോ ഐഡിയ... ഒന്ന് കാണാൻ പറ്റുമോ?"

കൂട്ടത്തിൽ ഒരാളെ സമീപിച്ച് ഞാൻ ആവശ്യം അറിയിച്ചു. അയാൾ പുഞ്ചിരിയോടെ കാംക്രി എനിക്ക് കൈമാറി;ഞാൻ വിനോദൻ മാഷിനും.

അൽപ സമയം കഴിഞ്ഞ് ബസ് ഞങ്ങളുടെ മുന്നിലെത്തി. കാംക്രി ഉടമസ്ഥന് തിരിച്ച് നൽകി നന്ദി പറഞ്ഞ് ഞങ്ങൾ ബസ്സിൽ കയറി. ബസ്സ് വീണ്ടും പഹൽഗാം ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.

Next : ആരുവാലിയിലെ മഞ്ഞു പൂക്കൾ

1 comments:

Areekkodan | അരീക്കോടന്‍ said...

ഒരു പഹൽഗാം യാത്ര കൂടി ...

Post a Comment

നന്ദി....വീണ്ടും വരിക