എൻ്റെ ആദ്യ കാശ്മീർ യാത്രയിൽ ശ്രീനഗറിൽ താമസിക്കാൻ എനിക്ക് അവസരം കിട്ടിയിരുന്നില്ല. നാല് ദിവസം ഗുൽമാർഗ്ഗിലെ ഇഷ്ഫാഖിൻ്റെ വീട്ടിലും ഒരു ദിവസം പഹൽഗാമിലും ആയിരുന്നു അന്ന് താമസിച്ചത്. അതിനാൽ തന്നെ കാശ്മീരിലെ സ്ട്രീറ്റുകളിലൂടെ ഒന്ന് നടന്നാസ്വദിക്കാൻ സാധിച്ചിരുന്നില്ല.
രണ്ടാം വരവ് വിൻ്റർ സീസണായ ഡിസംബറിൽ ആയിരുന്നു. അന്ന് മൂന്ന് രാത്രി കഴിച്ചു കൂട്ടിയത് ശ്രീനഗറിൽ തന്നെയായിരുന്നു. ബട്ട്, രാത്രി ഊഷ്മാവ് (തണുപ്പ് ) മൈനസിലേക്ക് പോകുന്നതിനാൽ അന്നും കാശ്മീരി ഭക്ഷണങ്ങളുടെ രുചി ഏറെയൊന്നും ആസ്വദിക്കാൻ സാധിച്ചിരുന്നില്ല.
എന്നാൽ മൂന്നാം വരവിൽ അതിനെല്ലാം പ്രായശ്ചിത്തം ചെയ്തു എന്ന് തന്നെ പറയാം, മട്ടൺ തുജ്ജ് അടക്കം പലതും എൻ്റെ ആമാശയം കണ്ടു.
സത്യം പറഞ്ഞാൽ കഴിഞ്ഞ രണ്ട് സന്ദർശനത്തിലും ഖയാം ചൗക്കിനെപ്പറ്റി അറിയില്ലായിരുന്നു. ഭക്ഷണ പ്രിയരായ പലരും ഉണ്ടായിട്ടും രണ്ടാം കാശ്മീർ സന്ദർശന വേളയിൽ ഇതിനെപ്പറ്റി അറിയാതെ പോയത് കഷ്ടമായിപ്പോയി. കൗമാരക്കാരുടെ ഒപ്പമുള്ള യാത്രയായതിനാലാകാം ഇത്തവണത്തെ ആദ്യ രാത്രിയിൽ തന്നെ ഞങ്ങൾ ഈ ചൗക്കിൽ എത്തിയത്.കാശ്മീരിലെ "ബാർബിക്യൂ " താഴ് വര എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.
പകൽ സമയത്ത് ഖയാം ചൗക്ക് ഉറങ്ങിക്കിടക്കുന്ന ഒരു സാധാരണ തെരുവ് മാത്രമാണ്. എന്നാൽ സൂര്യാസ്തമയത്തോട് കൂടി ഖയാം ചൗക്കിന് വരുന്ന മാറ്റം അത്ഭുതാവഹമാണ്. റോഡിൻ്റെ ഇരുവശത്തും നിരന്നിരിക്കുന്ന ഭക്ഷണശാലകളിൽ നാട്ടുകാരും വിനോദസഞ്ചാരികളും അപ്പോൾ തിങ്ങിനിറയും. മസാലകൾ ചേർത്ത മാംസത്തിന്റെയും ബാർബിക്യൂവിന്റെയും പുകയുന്ന സുഗന്ധത്താൽ ഖയാം ചൗക്കിലെ വായു സഞ്ചാരികളുടെ സർവ്വ ഇന്ദ്രിയങ്ങളെയും ത്രസിപ്പിക്കും.കബാബുകളും വിവിധതരം മട്ടൺ, ചിക്കൻ വിഭവങ്ങളും രുചിക്കാതെ പിന്നെ ഒരാളും ആ സ്ട്രീറ്റിൽ നിന്ന് പുറത്ത് കടക്കില്ല.
1990 ൽ സായുധ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ പൂട്ടിപ്പോയ ഖയാം സിനിമാസ് എന്ന സിനിമ ഹാളിൻ്റെ പേരിലാണ് ഈ തെരുവ് അറിയപ്പെടുന്നത്. ഏതാനും ചില ചായക്കടകൾ മാത്രമായിരുന്നു സ്ട്രീറ്റിലെ ആദ്യകാല കച്ചവട സ്ഥാപനങ്ങൾ. ക്രമേണ അത് വികസിച്ച് ഇന്ന് കാണുന്ന രൂപത്തിൽ കാശ്മീർ താഴ്‌വരയിലെ പ്രധാന ഫുഡ് സ്ട്രീറ്റുകളിൽ ഒന്നായി മാറി.
കബാബിന് ഏറ്റവും പ്രശസ്തമായത് ഇംറാൻ കഫറ്റീരിയ ആണെന്ന് ടൂർ മാനേജർ ലെനിൻ പറഞ്ഞിരുന്നു. സ്ട്രീറ്റിൻ്റെ തുടക്കത്തിൽ തന്നെയുള്ള പ്രസ്തുത കടയിൽ കയറി ഞാൻ ഒരു മട്ടൻ കബാബും (Rs 250) വിനോദൻ മാഷ് ഒരു ചിക്കൻ കബാബും (Rs 150) കഴിച്ചു. റോട്ടിയും ചട്ട്ണിയും കബാബിനൊപ്പം സൗജന്യമാണ്.
സ്ട്രീറ്റിലെ എല്ലാ കടകൾക്ക് മുന്നിലും ഞങ്ങളുടെ ടീമംഗങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. തോരാതെ പെയ്യുന്ന മഴ അവർക്ക് ഒരു തടസ്സമായില്ല. വിലപേശി ഓർഡർ നൽകി മിക്കവാറും എല്ലാതരം വിഭവങ്ങളും എല്ലാവരും രുചിച്ച് നോക്കി. "ഒരു മനുഷ്യന്റെ ഹൃദയത്തിലേക്കുള്ള വഴി അവന്റെ വയറ്റിലൂടെയാണ്" എന്ന പഴഞ്ചൊല്ല് ഈ ഭക്ഷണ തെരുവിൽ സത്യമായി പുലരുന്നു.
രാത്രി ഒമ്പതരയോടെ ഞങ്ങൾ ഗാട്ട് നമ്പർ നാലിലേക്ക് തിരിച്ച് പോന്നു. അസാധാരണ വേഗത്തിലായിരുന്നു ഞങ്ങളുടെ ഡ്രൈവർ ഓട്ടോ ഓടിച്ചിരുന്നത്. ഞങ്ങൾ പറഞ്ഞ സ്ഥലം എത്തുന്നതിന് തൊട്ടുമുമ്പെ ഒരു കടയുടെ മുന്നിൽ അയാൾ ഓട്ടോ തിരിച്ച് നിർത്തി.
"ജൽദി ജാവൊ ... മെം യഹാം ഹോഗ"
പൈസ പോലും വാങ്ങാതെ ഞങ്ങളോട് വേഗം പോകാനും അയാൾ അവിടെ തന്നെ ഉണ്ടാകും എന്ന് പറയാനും കാരണം എന്തെന്ന് പെട്ടെന്ന് ഞങ്ങൾക്ക് പിടി കിട്ടിയില്ല. ഓട്ടോ കൂലിയായി പറഞ്ഞ നാൽപത് രൂപ നൽകിയപ്പോൾ തിരിച്ച് പോരുന്നില്ലേ എന്നും അയാൾ ചോദിച്ചു. ഗാട്ട് നമ്പർ നാല് എന്ന് പറഞ്ഞപ്പോൾ ഒമ്പതരക്ക് പൂട്ടുന്ന ഗാട്ട് നമ്പർ നാലിന് സമീപമുള്ള ബിയർ ഷോപ്പിൽ നിന്നും 'സാധനം' വാങ്ങാനാണ് ഞങ്ങൾ വന്നതെന്ന് ആ പാവം തെറ്റിദ്ധരിച്ച് പോയി പോലും. മറ്റാരെങ്കിലും കണ്ട് കൂടുതൽ തെറ്റിദ്ധാരണകൾ സൃഷ്ടിക്കപ്പെടും മുമ്പ് ഞങ്ങൾ ആ കടയുടെ മുമ്പിൽ നിന്നും രക്ഷപെട്ടു.
1 comments:
പൈസ പോലും വാങ്ങാതെ ഞങ്ങളോട് വേഗം പോകാനും അയാൾ അവിടെ തന്നെ ഉണ്ടാകും എന്ന് പറയാനും കാരണം എന്തെന്ന് പെട്ടെന്ന് ഞങ്ങൾക്ക് പിടി കിട്ടിയില്ല.
Post a Comment
നന്ദി....വീണ്ടും വരിക