Pages

Sunday, February 26, 2017

ചേരമാന്‍ മസ്ജിദ്

    ബിനാലെ നഗരിയില്‍ എത്രയും പെട്ടെന്ന് എത്തണം എന്നായിരുന്നു എല്ലാവരുടെയും മനസ്സ് ആഗ്രഹിച്ചിരുന്നത്. പക്ഷെ, ഞങ്ങളുടെ ആതിഥേയന്റെ അതിഥി സല്‍ക്കാരത്തില്‍ സത്യം പറഞ്ഞാല്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ടു. 
   കൊടുങ്ങല്ലൂരിന് കിലോമീറ്ററുകള്‍ മാത്രം അകലെ ‘കടലായി’ എന്ന സ്ഥലത്താണ് ഞങ്ങള്‍ താമസിച്ചത് എന്ന് വാസിഹ് പറഞ്ഞു. മുമ്പ് അവിടെ കടല്‍ ആയിരുന്നു പോലും. “മുസ്‌രിസ്” എന്ന തുറമുഖ പട്ടണത്തെപ്പറ്റി ചരിത്രത്തില്‍ പഠിച്ചിരുന്നതിനാല്‍ അത് ശരിയായിരിക്കും എന്ന് എനിക്ക് തോന്നി. എന്റെ ചരിത്രബോധം കുടുംബത്തെ ധരിപ്പിച്ചപ്പോള്‍ ,അങ്ങനെയെങ്കില്‍ ‘കരയായി‘ എന്നല്ലേ പേരിടേണ്ടിയിരുന്നത് എന്ന മറുചോദ്യം !!
       കൊടുങ്ങല്ലൂര്‍ വരെ വാസിഹ് തന്നെ ഞങ്ങളെ കാറില്‍ എത്തിക്കാം എന്ന് അറിയിച്ചു. എങ്കില്‍ ബിനാലെയുടെ പേരിലെ വാല്‍ - മുസ്‌രിസിലെ പ്രധാന കൌതുകമായ ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി ചേരമാന്‍ മസ്ജിദ് ഒന്ന് കൂടി കാണാം എന്ന് തോന്നി. ഇന്ന് തന്നെ മട്ടാഞ്ചേരിയില്‍ ആദ്യത്തെ ജൂതപ്പള്ളിയും കാണാന്‍ ഉള്ളതിനാല്‍ ചരിത്രം പഠിക്കുന്ന കുട്ടികള്‍ക്ക് അത് പിന്നീട് ഓര്‍ത്തു വയ്ക്കാന്‍ എളുപ്പമാകും എന്നും തോന്നി.
   വെറും അരമണിക്കൂര്‍ യാത്ര ചെയ്തപ്പോഴേക്കും ഞങ്ങള്‍ ചേരമാന്‍ പള്ളിയിലെത്തി. വണ്ടി പാര്‍ക്കിംഗ് ചെയ്തപ്പോഴേക്കും ഒരാള്‍ റസീറ്റുമായി എത്തി. പള്ളിയുടെ ചുറ്റും താമസിക്കുന്നത് വാസിഹിന്റെ ബന്ധുക്കള്‍ ആണെന്ന് അവന്‍ പറഞ്ഞിരുന്നു.അവരിലാരുടെയോ പേര് പറഞ്ഞതോടെ മുറിച്ച റസീറ്റ് മറ്റാരെയോ തേടിപ്പോയി! മ്യൂസിയത്തോടനുബന്ധിച്ചുള്ള ഹാളില്‍ മുഹമ്മെദ് അബ്ദുറഹിമാന്‍ സാഹിബ് സ്മാരക പ്രഭാഷണത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനാല്‍ ഇത്തവണയും എനിക്ക് ആ മ്യൂസിയം കാണാന്‍ സാധിച്ചില്ല.
       മഹോദയപുരത്തെ രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതത്തില്‍ ആകൃഷ്ടനായി രാജഭരണം ബന്ധുക്കളെ ഏല്പിച്ച് മക്കയിലേക്ക് പോയെന്നും അവിടെ വച്ച് ഇസ്ലാം സ്വീകരിച്ച് താജുദ്ദീന്‍ എന്ന് പേരുമാറ്റിയെന്നും തിരിച്ച് കേരളത്തിലേക്ക് മടങ്ങും വഴി ഒമാനിലെ സലാലയില്‍ വച്ച് മരണപ്പെട്ടെന്നും ചരിത്രകാരന്മാര്‍ പറയുന്നു. മക്കയില്‍ നിന്നുള്ള മാലിക് ഇബ്നു ദീനാര്‍ ചേരമാന്‍ രാജാവിന്റെ എഴുത്തുമായി ഇന്ത്യയില്‍ എത്തി കൊടുങ്ങല്ലൂരില്‍ ആദ്യത്തെയും പിന്നീട് കേരളത്തിലെ മറ്റു സ്ഥലങ്ങളിലും പള്ളികള്‍ സ്ഥാപിച്ചു എന്നും ചരിത്രത്തില്‍ കാണാം.  
 പള്ളികകത്തേക്ക് സ്ത്രീകള്‍ക്ക് പ്രവേശനമില്ല. എന്നാല്‍ പള്ളിക്കുളത്തിനടുത്തേക്കും മാലിക് ഇബ്നു ദീനാറിന്റെ മകന്‍ ഹബീബ് ഇബ്നു മാലിക്കിന്റെയും ഭാര്യ ഖുമരിയയുടെയും ആണെന്ന് പറയപ്പെടുന്ന ഖബറിടത്തിലേക്കും സ്ത്രീകള്‍ക്ക് പ്രവേശിക്കാം. ഞങ്ങള്‍ ആദ്യം പള്ളിക്കുളത്തിനടുത്തേക്ക് നീങ്ങി. പുനരുദ്ധാരണം നടത്തി കുളം നന്നായി മോടി പിടിപ്പിച്ചിരുന്നു.
മഖ്ബറ  (കടപ്പാട് : ചേരമാന്‍ മസ്ജിദ്)
      എ.ഡി 629ല്‍ ആണ് ചേരമാന്‍ പള്ളി സ്ഥാപിക്കപ്പെട്ടത് എന്ന് പള്ളിയുടെ ഗേറ്റിനടുത്തുള്ള ശിലാഫലകത്തില്‍ കൊത്തിവച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി ജുമുഅ നമസ്കാരം (വെള്ളിയാഴ്ച പ്രാര്‍ത്ഥന) നടന്നതും ഇവിടെയാണെന്ന് പറയപ്പെടുന്നു.
 
                മെയിന്‍ ഗേറ്റിന് മുന്നില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന് എഴുതിക്കണ്ട ഞങ്ങള്‍ അകത്ത് കയറി അനുമതി ചോദിച്ചു. പള്ളിക്കകത്തേക്കാണ് പ്രവേശനം ഇല്ലാത്തത് എന്നും മഖ്ബറ കാണാമെന്നും അറിയിച്ചതിനാല്‍ ഭാര്യയെയും മക്കളെയും ഞാന്‍ അങ്ങോട്ട് പറഞ്ഞയച്ചു. ഞാനും വാസിഹും പള്ളിക്കകത്തേക്ക് കയറാനായി എതിര്‍ ദിശയിലും നീങ്ങി.

            അപ്പോഴാണ് പത്രങ്ങളിലും ആനുകാലികങ്ങളിലും കണ്ട് പരിചയമുള്ള ചില മുഖങ്ങള്‍ പരിവാര സമേതം കാല്‍ കഴുകി അകത്ത് കയറുന്നത് ഞങ്ങള്‍ കണ്ടത്. നേരത്തെ സൂചിപ്പിച്ച അനുസ്മരണ സമ്മേളനത്തിന് എത്തിയ സാഹിത്യകാരന്മാരായ ശ്രീ.ബാലചന്ദ്രന്‍ വടക്കേടത്ത്, സിപ്പി പള്ളിപ്പുറം, സച്ചിദാനന്ദന്‍ തുടങ്ങിയവരായിരുന്നു അത്. അവരുടെ കൂടെത്തന്നെ ഞങ്ങളും പള്ളിയില്‍ പ്രവേശിച്ചു (ക്യാമറ മകളുടെ കയ്യിലായതിനാല്‍ അവരുടെ കൂടെ ഫോട്ടോ എടുക്കാന്‍ സാധിച്ചില്ല)

         പള്ളിക്കകത്തെ പ്രധാന ആകര്‍ഷണം വലിയ ഒരു തൂക്കു വിളക്കാണ്. ഇത് നിലവിളക്കാണെന്നും പള്ളിക്കകത്ത് നിലവിളക്ക് കത്തിക്കുന്ന ഏക പള്ളിയാണെന്നും എവിടെയോ വായിച്ചിട്ടുണ്ട്. അതേ സമയം പണ്ട് കാലത്ത് മതപഠനം നടത്താന്‍ പ്രകാശത്തിനായി ഉപയോഗിച്ചിരുന്ന വിളക്കാണെന്ന് അവിടെ വിവരിക്കുന്നത് കേട്ടു.പക്ഷെ ഈ വിളക്കിലേക്ക് എണ്ണ നേര്‍ച്ച നേരുന്നതായും എത്രയോ ലിറ്റര്‍ എണ്ണ അതുവഴി പ്രസാദമായി വിതരണം ചെയ്യുന്നതായും വിവരണത്തില്‍ നിന്ന് മനസ്സിലായി. പ്രാചീന മലയാളത്തില്‍ എന്തോ ലിഖിതവും വിളക്കിലുണ്ട്. തൊട്ടടുത്ത് തന്നെ മരത്തില്‍ കൊത്തുപണി ചെയ്തുണ്ടാക്കിയ മിമ്പറും (പ്രസംഗ പീഠം) കാണാം. പച്ചിലച്ചാറുകളില്‍ നിന്നുണ്ടാക്കിയ നിറമാണ് അതില്‍ പൂശിയത് എന്നും കേട്ടു.സാഹിത്യകാരന്മാരുടെ കൂടെ കയറിയതിനാല്‍ മുമ്പ് കേട്ടിട്ടില്ലാത്ത ചരിത്ര വിവരങ്ങള്‍  കൂടി ലഭിച്ച സന്തോഷത്തില്‍ ഞാന്‍ പുറത്തിറങ്ങി.
          പള്ളിമുറ്റത്ത് പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്ന സമയമായിരുന്നു. 2007ല്‍ കുടുംബ സമേതം ഹൈദരാബാദിലെ മക്കാ മസ്ജിദ് സന്ദര്‍ശിച്ചതും അന്ന് കുട്ടികളായിരുന്ന ലുലുവും ലുഅയും പ്രാവുകള്‍ക്ക് പിന്നാലെ ഓടിയതും പെട്ടെന്ന് മനോമുകുരത്തിലൂടെ മിന്നിമറഞ്ഞു. 
              എ ഡി 52ല്‍ സെന്റ് തോമസ് വന്നിറങ്ങിയ സ്ഥലവും ഇന്ത്യയിലെ ആദ്യത്തെ കൃസ്ത്യന്‍ പള്ളി സ്ഥാപിച്ചതും  ചേരമാന്‍ പളളിയില്‍ നിന്ന് വെറും 5 കി.മി അകലെയാണെന്ന് അറിഞ്ഞു.ഭരണിപ്പാട്ട് കൊണ്ട്  പ്രസിദ്ധമായ ഭഗവതി ക്ഷേത്രവും  രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ്. കൊങ്കിണികള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന ഒരു ക്ഷേത്രവും സമീപത്ത് തന്നെയുണ്ട്. പളളിയില്‍ നിന്ന് 250 മീറ്റര്‍ അകലെ ചേര രാജാക്കന്മാരുടെ പഴയ കൊട്ടാരവും നിലകൊളളുന്നു.  പക്ഷെ സമയം കൂടുതല്‍ ഇല്ലാത്തതിനാലും ബിനാലെ കണ്ട് ഇന്ന് തന്നെ നാട്ടിലേക്ക് തിരിക്കാനുള്ളതിനാലും ഞങ്ങള്‍ എറണാകുളത്തേക്ക് ബസ് കയറി. 

( ചേരമാന്‍ മസ്ജിദിനെപ്പറ്റി കൂടുതല്‍ അറിയാന്‍ നിരക്ഷരന്റെ ഈ കുറിപ്പ് വളരെ ഉപകാരപ്രദമാകും )

3 comments:

Areekkodan | അരീക്കോടന്‍ said...

സാഹിത്യകാരന്മാരുടെ കൂടെ കയറിയതിനാല്‍ ഞാന്‍ മുമ്പ് കേട്ടിട്ടില്ലാത്ത ചരിത്ര വിവരങ്ങള്‍ കൂടി ലഭിച്ച സന്തോഷത്തില്‍ ഞാന്‍ പുറത്തിറങ്ങി.

© Mubi said...

ചേരമാന്‍ മസ്ജിദിന്റെ വിവരണം നന്നായി മാഷേ... മനോജിന്‍റെ കുറിപ്പും കൂടെ ഉള്‍പ്പെടുത്തിയതില്‍ സന്തോഷം :)

Areekkodan | അരീക്കോടന്‍ said...

മുബീ...സന്തോഷം.മുസ്‌രിസിന്റെ എഴുത്തുകാരന്‍ നിരക്ഷരന്‍‌ജി ഉള്ളപ്പോള്‍ എന്റെ കുറിപ്പ് ഒന്നും അല്ല.

Post a Comment

നന്ദി....വീണ്ടും വരിക