Tuesday, February 09, 2010

ഞാനും കണ്ണാശുപത്രിയിലേക്ക് !!!!

ഉമ്മയേയും കൂട്ടി ഇന്നലെ കണ്ണാശുപത്രിയില്‍ പോയിരുന്നു.കണ്ണൊന്ന് ഓപറേറ്റ് ചെയ്യാന്‍...
ഏയ്, എന്റേതല്ല....ഉമ്മയുടെ കണ്ണ്‌ തന്നെ.പക്ഷേ ഇത്രയും പേര്‍ ഇവിടെ വന്ന്‌ അഭിപ്രായം പറഞ്ഞിട്ടും അത് കാണാത്ത എന്റെ കണ്ണാണ് ആദ്യം ഓപറേറ്റ് ചെയ്യേണ്ടത് എന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി.അതിനാല്‍ മറ്റന്നാള്‍ ഞാനും ഉമ്മയുടെ കൂടെ കണ്ണാശുപത്രിയിലേക്ക് ! (വീണ്ടും ഉമ്മാക്ക് എസ്കോര്‍ട്ടായിട്ട് !!!)

Sunday, February 07, 2010

ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി...

പോക്കരാക്കയുടെ വീടിനടുത്തുള്ള പറമ്പ് പള്ളിയുടെ അധീനതയിലുള്ളതാണ്.അതില്‍ നിന്നും വീടിന് മുകളിലേക്ക് വീഴാനായി നില്‍ക്കുന്ന ഒരു ഉപ്പൂത്തി മരം മുറിച്ചുമാറ്റാനായി അദ്ദേഹം കമ്മിറ്റിയില്‍ തനിക്ക് പരിചയമുള്ള മയമുട്ടിയുടെ അടുത്ത് ചെന്ന് പരാതി ബോധിപ്പിച്ചു.


“നീ അതൊന്ന് ആലിക്കുട്ടിയുടെ അടുത്ത് കൂടി പറഞ്ഞേക്ക്..” മയമുട്ട്യാക്ക പറഞ്ഞു.
പോക്കരാക്ക ആലിക്കുട്ടിയുടെ അടുത്തെത്തി പരാതി ബോധിപ്പിച്ചു.


“നീ അതൊന്ന് കമ്മിറ്റിയില്‍ കൂടി പറഞ്ഞേക്ക്..” ആലിക്കുട്ട്യാക്ക പറഞ്ഞു. ഇതു കേട്ട് പോക്കരക്കാക്ക് ദ്വേഷ്യം വന്നു.


"ആലിക്കുട്ടി....മയമുട്ടി....കമ്മിറ്റി....ആ ഉപ്പൂത്തിയെങ്ങാനും എന്റെ വീടിന്റെ മേലെ വീണാല്‍ ചമ്മട്ടി...മണ്‍‌വെട്ടി...പോത്തുവെട്ടി ഇതില്‍ കയ്യില്‍ കിട്ടുന്ന ട്ടി ആയിരിക്കും ബാ‍ക്കി പറയുക...സൂക്ഷിച്ചോ"

Wednesday, February 03, 2010

ഗഫൂര്‍ സാറും ഞാനും.

ഞാന്‍ പ്രീഡിഗ്രിക്ക് പഠിച്ചത് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലാണ്.അന്നത്തെ എന്റെ N S S അനുഭവങ്ങള്‍ ഈ ബ്ലോഗില്‍ തന്നെ എവിടെയോ ഞാന്‍ പങ്കു വച്ചിട്ടുണ്ട്.അന്ന് പ്രോഗ്രാം ഓഫീസര്‍ ആയിരുന്ന യൂസഫലി സാര്‍ എന്റെ മൂത്താപ്പയുടെ ജ്യേഷ്ഠന്റെ മകനാണ്.മറ്റൊരു പ്രോഗ്രാം ഓഫീസര്‍ ആയ എ.കെ.അബ്ദുല്‍ഗഫൂര്‍ സാര്‍ (സീനിയര്‍) അരീക്കോട്‌ നിന്നും കല്യാണം കഴിച്ച ആളും.യൂസഫലി സാര്‍ എനിക്ക് കെമിസ്ട്രി എടുത്തിരുന്നു.എന്നാല്‍ ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റ്കാരനായ ഗഫൂഎ സാര്‍ എനിക്ക് ക്ലാസ്സ്  ഒന്നും തന്നെ എടുത്തിരുന്നില്ല.


ഞാന്‍ പ്രീഡിഗ്രിയും ഡിഗ്രിയും പോസ്റ്റ്ഗ്രാജ്വേഷനും ബി.എഡും പിജിഡിസി‌എയും എം.എച്.ആര്‍.എമ്മും പിന്നെ വേറെ കുറേ കുണ്ടാമണ്ടികളും കഴിഞ്ഞു.പ്രീഡിഗ്രി കഴിഞ്ഞിട്ട് ഇരുപത്തൊന്ന് വര്‍ഷം കഴിഞ്ഞു.സ്വാഭാവികമായും അന്ന് എന്നെ പഠിപ്പിച്ച അധ്യാപകര്‍ എന്നെയും ഞാന്‍ അവരില്‍ പലരേയും മറക്കേണ്ട കാലം അതിക്രമിച്ചു.അധ്യാപകരില്‍ ചിലര്‍ ഈ ലോകം വെടിയുകയും ചെയ്തു.അവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി ലഭിക്കട്ടെ.


ഇനി കാര്യത്തിലേക്ക്....ഇക്കഴിഞ്ഞ ശനിയാഴ്ച എന്റെ കോളേജില്‍ വച്ച് , എന്നെ പഠിപ്പിക്കാത്ത എന്നാല്‍ എന്‍.എസ്.എസ് ക്യാമ്പില്‍ വച്ച് മാത്രം പരിചയമുള്ള ഗഫൂര്‍ സാറെ ഞാന്‍ കണ്ടുമുട്ടി.അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ ആഭിമുഖ്യത്തില്‍ ,കോളേജിന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് നടന്ന കുടുംബസംഗമത്തില്‍ വച്ചാണ് ഞാനിരിക്കുന്ന കസേരയുടെ തൊട്ടടുത്ത് ഇരുപത് വര്‍ഷം മുമ്പത്തെ അതേ രൂപത്തില്‍ (!!) ഞാന്‍ ഗഫൂര്‍ സാറെ കണ്ടത്.തലയുടെ തൊണ്ണൂറ് ശതമാനവും വെടിപ്പായ ഞാനും തലയുടെ തൊണ്ണൂറ് ശതമാനവും കറുപ്പ് നിറത്തില്‍ തന്നെയുള്ള ഗഫൂര്‍ സാറും !!!


ഗഫൂര്‍സാര്‍ തന്നെയല്ലേ എന്ന ചെറിയ ഒരു സംശയത്തോടെ ഞാന്‍ സാറിന്റെ അടുത്തേക്ക് നീങ്ങി ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.ആളെ ഉറപ്പ് വരുത്തി എന്നെ പരിചയപ്പെടുത്തേണ്ട രീതിയും മനസ്സില്‍ രൂപപ്പെടുത്തി ഒരു പുഞ്ചിരിയോടെ നീട്ടിപ്പിടിച്ച കയ്യുമായി ഞാന്‍ ഗഫൂര്‍ സാറെ സമീപ്പിച്ച് സലാം പറഞ്ഞു.അപ്രതീക്ഷിതമായ സലാം കേട്ട് സാര്‍ എന്റെ മുഖത്തേക്ക് നോക്കി അടുത്ത നിമിഷത്തില്‍ പറഞ്ഞു : “ആ....ആബിദ്....വ‌അലൈകുമുസ്സലാം..!!!”


എന്റെ സകല നാഡികളും രോമകൂപങ്ങളും ആവേശത്താല്‍ എഴുന്നേറ്റ് നിന്നു.ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും , ഒരു ക്യാമ്പിലെ ഏതാനും ദിവസത്തെ മാത്രം പരിചയമുള്ള ഗഫൂര്‍ സാര്‍ ,ഇത്രയും വര്‍ഷം നിരവധി കുട്ടികള്‍ കോഴ്സ് കഴിഞ്ഞിറങ്ങി പോയിട്ടും , എനിക്ക് ഇത്രമാത്രം മാറ്റം സംഭവിച്ചിട്ടും യാതൊരു സംശയവും കൂടാതെ എന്റെ പേര് വിളിച്ചപ്പോഴുള്ള സന്തോഷം വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല.


വാല്‍:മുമ്പ് പരിചയപ്പെട്ട ഒരാളെ പിന്നീട് കാണുമ്പോള്‍ അയാളുടെ പേര് വിളിച്ച് ഒന്ന് അഭിസംബോധന ചെയ്ത് നോക്കുക.വിളിക്കപ്പെട്ടയാള്‍ നിങ്ങളെ വളരെയധികം ആദരിക്കും, തീര്‍ച്ച.

Friday, January 29, 2010

ഒരു ബസ് യാത്രാ അനുഭവം കൂടി

ബസ്സില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ പലതാണ്.പ്രത്യേകിച്ചും പെണ്‍കുട്ടികള്‍.എന്റെ ഒരു മുന്‍പോസ്റ്റില്‍ ഞാന്‍ ഇതിനെ പറ്റി സൂചിപ്പിച്ചിരുന്നു.പക്ഷേ ഇന്ന് ഞാന്‍ ഒരു സാധാരണ ദൃശ്യത്തിന് സാക്ഷിയായപ്പോള്‍ അത് ഇവിടെ പോസ്റ്റാതിരിക്കാന്‍ തോന്നുന്നില്ല.


പതിവ് പോലെ ഞാന്‍ എന്നും പോകുന്ന ആ മിഡി ബസില്‍ നിറയെ ആള്‍ക്കാരുണ്ട്.പക്ഷേ പതിവിന് വിപരീതമായി സ്ത്രീകളുടെ സീറ്റില്‍ ഒന്ന് കാലിയാണ്.ഒരു സ്ത്രീ മാത്രം അതില്‍ ഇരിക്കുന്നുണ്ട്.ബസ് അടുത്ത സ്റ്റോപ് എത്തിയപ്പോള്‍ രണ്ട് വിദ്യാര്‍ത്ഥിനികള്‍ കയറി.സീറ്റിലിരിക്കുന്ന സ്ത്രീ അവരിലൊരാളെ ഇരിക്കാന്‍ ക്ഷണിച്ചെങ്കിലും അവര്‍ കണ്ട ഭാവം പോലും നടിച്ചില്ല.


ബസ് വീണ്ടും കുറേ ദൂരം പോയി.ബസില്‍ വിദ്യാര്‍ത്ഥിനികളുടേയും വിദ്യാര്‍ത്ഥികളുടേയും തിരക്കും കൂടിക്കൊണ്ടിരുന്നു.പക്ഷേ ഈ സീറ്റിലേക്ക് മാത്രം ആരും എത്തി നോക്കിയില്ല.അല്പം മുമ്പ് രണ്ട് പേരെ ക്ഷണിച്ചിട്ടും അവര്‍ വരാത്തതിനാലാവും സീറ്റിലിരിക്കുന്ന സ്ത്രീ നില്‍ക്കുന്നവരില്‍ ആരെയും ക്ഷണിച്ചില്ല.

തിരക്ക് വീണ്ടും കൂടി വരികയും  വിദ്യാര്‍ത്ഥിനികള്‍കൂടുതല്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നത് കണ്ടിട്ടാവും സീറ്റിലിരിക്കുന്ന സ്ത്രീ ഒരിക്കല്‍ കൂടി ഒരു കുട്ടിയെ ഇരിക്കാന്‍ ക്ഷണിച്ചു.അല്പ നേരം അവളും അത് കേള്‍ക്കാത്ത ഭാവത്തില്‍ നിന്നു.എന്നാല്‍ തിരക്ക് കൂടിയതിനാലാവും അല്പം കഴിഞ്ഞ് ആ കുട്ടി അവിടെ ഇരുന്നു.


ഇവിടെ ഒരു കാര്യം വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ മറന്ന് പോകുന്നു.നിങ്ങള്‍ കണ്‍സഷന്‍ ടിക്കറ്റ് ആണ് നല്‍കുന്നതെങ്കിലും സീറ്റിലിരിക്കരുത് എന്ന് നിയമമില്ല.ഒഴിഞ്ഞ സീറ്റില്‍ ഇരിക്കുന്നതിന് വിരോധവുമില്ല.ബസ് ജീവനക്കാര്‍ ചീത്ത പറയും എന്ന പേടിയാണെങ്കില്‍ അതിനെ ധൈര്യത്തോടെ നേരിടാന്‍ പരിശീലിക്കുക.വലിയവര്‍ വരുമ്പോള്‍ സ്വമേധയാ എഴുന്നേറ്റ് കൊടുത്താല്‍ ഒരു ജീവനക്കാരനും നിങ്ങളെ ചീത്ത പറയില്ല.സീറ്റ് ലഭിക്കുന്നവര്‍ക്ക് നിങ്ങളുടെ സന്മനോഭാവത്തില്‍ ആദരവ് തോന്നുകയും ചെയ്യും.എന്നാല്‍ അവരെ കണ്ട ഭാവം പോലും ഇല്ലാതെ കുത്തി ഇരുന്നാല്‍ എല്ലാവരുടേയും പഴി കേള്‍ക്കേണ്ടിയും വരും.


യൌവന കാലത്തേ നമുക്ക് ഇത്തരം സേവനങ്ങള്‍ ചെയ്യാന്‍ സാധിക്കൂ എന്ന് ഓര്‍മ്മിക്കുക.മാത്രമല്ല വാര്‍ധക്യ കാലത്ത് നമ്മെ ആരെങ്കിലും സഹായിക്കണമെങ്കില്‍ നമ്മുടെ നല്ല കാലത്ത് നാം അത്തരം ക്രിയകളില്‍ വ്യപൃതരാവേണ്ടതുണ്ട്.

ബുര്‍ജ് ദുബായ്ക്ക്‌ള്ള ദൂരം !

പോക്കരാക്കയുടെ നാട്ടില്‍ ഒരു പാലം ഉത്ഘാടനം ചെയ്യപ്പെട്ടതിന് ശേഷം ആദ്യമായി അന്നാണ് ഞാന്‍ പോക്കരാക്കയെ നേരില്‍ കാണുന്നത്.


“ഓ...ഒരു പാലം വന്നതോടെ നമ്മുടെ നാട്ടിലേക്കൊന്നും വരാതായി..” ഞാന്‍ വെറുതെ ഒന്ന് തട്ടി.


“ ഇതിലും വല്യ സിറ്റി കൊറച്ചു കൂടി ഞമ്മളെ അട്‌ത്ത് എത്തിയില്ലേ...പിന്നെ ആര്‍ക്ക് വേണം നിങളെ ഈ  ഊപ സിറ്റി...” പോക്കരാക്കയും വിട്ടില്ല.


‘ങേ !!!അതേതാ അരീക്കോടിനേക്കാളും വലിയ സിറ്റി നിങ്ങളുടെ അടുത്തെത്തിയത് ?” ഞാന്‍ അല്‍ഭുതപ്പെട്ടു.


“ ദുബായ്...ബുര്‍ജ് ദുബായ്ക്ക്‌ള്ള ദൂരം ഞമ്മളെ കുടീന്ന് കൃത്യം പത്ത് കിലോമീറ്ററാ കൊറഞത്...!!”


“ങേ!! ഇവിടെ പാലം ഉത്ഘാടനം ചെയ്യപ്പെട്ടതിന് ബുര്‍ജ് ദുബായ്ക്ക് ദൂരം കുറയേ...?” എനിക്ക് വിശ്വസിക്കാനായില്ല.


“ആ...പാലം വന്നപ്പോ എയര്‍പോര്‍ട്ട്ക്ക്‌ള്ള ദൂരം പത്ത് കിലോമീറ്ററാ കൊറഞത്...അപ്പം ദുബായീക്ക് പത്ത് കിലോമീറ്റര്‍ കൊറഞ്ഞോ കോയേ ?” 
പോക്കരാക്കയുടെ ഉത്തരവും ‘കോയേ‘ വിളിയും എന്നെ ആകെ പരവശനാക്കി.

Friday, January 22, 2010

ചെറുവാടിയിലെ ഫ്ലമിംഗോ പക്ഷികള്‍ !!

കഴിഞ്ഞ ആഴ്ച ഞാന്‍ മക്കളേയും കൊണ്ട് കേരള സ്കൂള്‍ കലോത്സവം കാണാന്‍ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു.ചെറുവാടി എത്തുന്നതിന് മുമ്പ് ബ്ലോഗര്‍ ഏറനാടന് പെണ്ണു കിട്ടിയ സ്ഥലത്ത് കൂടെ ബസ് പാസ് ചെയ്തു കൊണ്ടിരിക്കുന്നു.ഏറനാടന് പെണ്ണ് കിട്ടാന്‍ താമസിച്ചതിനെ അനുസ്മരിച്ചുകൊണ്ട് ബസ്സുകള്‍ 10 കി.മീ/ഹവര്‍ വേഗതയില്‍ ആണ് ഇതിലൂടെ കടന്നു പോകുന്നത്. ഇനി കുട്ടി ഉണ്ടായതിനെ അനുസ്മരിച്ച് ബസ്സുകള്‍ 100 കി.മീ/ഹവര്‍ വേഗതയില്‍ കടന്നു പോകുന്ന കാലം ഉടന്‍ വരും എന്ന് പ്രതീക്ഷിക്കുന്നു!!!


എന്റെ തല പോലെ പ്രകൃതി സുന്ദരമായ ചെറുവാടി പാടത്ത് നിറയെ കൊക്കുകള്‍ ഇരിക്കുന്നത് കണ്ട ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ ചെറിയ മകള്‍ പെട്ടെന്ന് എന്നോട് ചോദിച്ചു:
“ഉപ്പച്ചീ....ഈ കൊക്കുകള്‍ വളര്‍ന്ന് വലുതാകില്ലേ ?”


“ഉം...എന്താ സംശയം..?”


“അപ്പോള്‍ അവ വലുതായി വലുതായി ഇത്തയുടെ (ഐഷ നൌറ) കളര്‍ ബോക്സിന് പുറത്ത് കാണുന്ന അത്രയും ആകുമോ ?”


എനിക്ക് ചിരി വന്നെങ്കിലും അവളുടെ ഒബ്സര്‍വേഷനും താരതമ്യവും പോയ വഴി ഓര്‍ത്ത് ഞാന്‍ അവളെ അഭിനന്ദിച്ചു.ഉടന്‍ തൊട്ടപ്പുറത്ത് ഇരുന്നിരുന്ന അവളുടെ ഇത്ത പറഞ്ഞു:
“ആ ചിത്രം കൊക്ക് അല്ല....ഫ്ലമിംഗോ എന്ന പക്ഷിയാ....”


“ആ...അത് ഇംഗ്ലീഷില്‍...അതിന് മലയാളത്തില്‍ പറയുന്ന പേര് കൊക്ക് എന്നാ...” ഒന്നാം ക്ലാസ്സുകാരി തിരുത്തിയപ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

Tuesday, January 19, 2010

ലോക അവാര്‍ഡിന് എന്‍‌ട്രി ക്ഷണിക്കുന്നു !!!

ചക്കയിട്ടപ്പോള്‍ മുയല്‍ കിട്ടിയ പോലെ ഒബാമക്ക് കിട്ടിയ നോബല്‍ സമ്മാനത്തിന്റെ കാഷ്പ്രൈസ് അദ്ദേഹം ചാരിറ്റബ്‌ള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്രേ.വളരെ നല്ല കാര്യം.അപ്പോള്‍ അരീക്കോടന് കിട്ടിയ ലോക അവാര്‍ഡ് കെട്ടിപ്പൂട്ടി ഷോകേസില്‍ വയ്ക്കേണ്ട എന്ന് അരീക്കോടനും അങ്ങ് തീരുമാനിച്ചു.

അതേ സുഹൃത്തുക്കളേ, എനിക്ക് കിട്ടിയ ആ ലോക അവാര്‍ഡ് നിങ്ങള്‍ക്കും ലഭിക്കാന്‍ ഇതുവഴി പോയി നിങ്ങളുടെ ഇ-മെയില്‍ ഐഡി കൊടുത്തു നോക്കുക.ഒരു പക്ഷേ നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അത് കിട്ടിയാല്‍ കേരളം വീണ്ടും കോരിത്തരിക്കും.എല്ലാവര്‍ക്കും കിട്ടിയാല്‍ തരിപ്പ് കൂടി ഭൂകമ്പം ഉണ്ടാകും എന്നതിനാല്‍ കിട്ടാത്തവര്‍ ഒരിക്കലും വിഷമിക്കരുത് എന്ന് പ്രത്യേകം ഉണര്‍ത്തുന്നു.അവാര്‍ഡ് കിട്ടുന്നവര്‍ ഗുരുദക്ഷിണ തരാന്‍ മറക്കരുത് എന്നും  പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

Saturday, January 16, 2010

രണ്ട് കുട്ടികള്‍

ബസ് സമരം കേരള ജനതയുടെ മനസ്സിന്റെ അഗാധതയിലേക്ക് പത്തിച്ചു കഴിഞ്ഞു.പക്ഷേ എനിക്ക് അത് മൂന്ന് പോസ്റ്റിന്  വഴിയൊരുക്കി വച്ചിരുന്നതിനാല്‍ എന്റെ മനസ്സില്‍ അത് നീറിപ്പുകഞ്ഞുകൊണ്ടിരുന്നു.ആ പുക ഞാന്‍ ഇവിടെ തുറന്ന് വിടുന്നു.


സമര ദിവസങ്ങളിലെ എന്റെ വീരകൃത്യങ്ങള്‍ക്ക് മുമ്പ്, ചെറിയ മോളെ സ്കൂളില്‍ വിടാന്‍ റോഡില്‍ ബസ് കാത്തുനില്‍ക്കുക എന്നത് എന്റെ ഡ്യൂട്ടിയായി ഭാര്യ പ്രഖ്യാപ്പിക്കുകയും മോള്‍ അതിന്റെ മൂട് താങുകയും ചെയ്തതോടെ ഞാന്‍ അത് സ്വയം ഏറ്റെടുത്തു!

അങ്ങിനെ ബസ് കാത്തുനില്‍ക്കുന്ന ഒരു ദിവസം.സ്കൂള്‍ കുട്ടികള്‍ സൈക്കിളിലും ബൈക്കിലും ഓട്ടോയിലും കാല്‍നടയായും ഒക്കെയായി പരന്നൊഴുകുകയാണ്.റോഡ് പതിവിലും ജന-വാഹന നിബിഡം.പെട്ടെന്ന് എന്റെ സൈഡില്‍ കൂടി ഒരു പയ്യന്‍ സൈക്കിളില്‍ സാവധാനം കടന്നു പോയി.
അല്പം മുമ്പോട്ട് നിര്‍ത്തി റോഡിന്റെ മറു ഭാഗത്തുള്ള ഒരു പയ്യനെ അവന്‍ വിളിച്ചു.സ്വന്തം സൈക്കിളില്‍ കയറ്റി കൊണ്ടു പോകാനാണ് അവന്‍ ആ പയ്യനെ വിളിച്ചത്!!മുതിര്‍ന്ന നമുക്ക് എത്ര പേര്‍ക്ക് ഈ മാതൃക പിന്തുടരാന്‍ കഴിയും?


സമര ദിനത്തില്‍ സ്വന്തം കാറിലും ബൈക്കിലും ജോലിക്ക് പോയ നമ്മളില്‍ എത്ര പേര്‍ ഒരാള്‍ കൈ കാട്ടാതെ അല്ലെങ്കില്‍ ലിഫ്റ്റ് ചോദിക്കാതെ സ്വമേധയാ നിര്‍ത്തി മറ്റൊരാളെ കയറ്റി കൊണ്ടുപോയിട്ടുണ്ട്? ഈ പയ്യന്‍ എന്റെ മനസ്സില്‍ അപ്പോഴേ ഈ ചോദ്യം എറിഞ്ഞു തന്നു.നാം അടുത്ത സമരത്തിനെങ്കിലും ചിന്തിക്കേണ്ട ഒരു സംഗതിയാണിത് എന്നതില്‍ സംശയമില്ല.


കഴിഞ്ഞില്ല.വിളിക്കപ്പെട്ടെ പയ്യന്‍ സൈക്കിളില്‍ കയറാനായി റോഡ് ക്രോസ് ചെയ്യാന്‍ ഭാവിക്കുമ്പോഴാണ് അവന്റെ ഒരു ചങ്ങാതി അല്പം പിന്നില്‍ നിന്ന് അവനെ വിളിച്ച് ഓടി വന്നത്.ആ പയ്യന്‍ എതിഭാഗത്ത് നിന്നും വിളിക്കുന്ന സൈക്കിളിലെ പയ്യനെ കണ്ടിട്ടില്ലായിരുന്നു.നടന്നു പോകുന്ന തന്റെ സുഹൃത്തിന്റെ കൂടെ നടക്കാന്‍ ആയിരുന്നു അവന്റെ വരവ് എന്ന് വ്യക്തം.തീര്‍ച്ചയായും സൈക്കിളില്‍ കയറാന്‍ വിളിക്കപ്പെട്ടെ പയ്യന്‍ അങ്ങോട്ട് ഓടും എന്നായിരുന്നു എന്റെ ധാരണ.പക്ഷേ...അവന്‍ തന്റെ സുഹൃത്തിന് വേണ്ടി ആ ലിഫ്‌റ്റ് ഒഴിവാക്കി നടക്കാന്‍ തീരുമാനിച്ചു!!!


ഈ രംഗവും എന്നെ വല്ലാ‍തെ ആകര്‍ഷിച്ചു.രണ്ട് പേര്‍ നടന്നു പോകുമ്പോള്‍ ഒരാള്‍ക്ക് ലിഫ്റ്റ് കിട്ടിയാല്‍ എത്ര പേര്‍ ഇത്തരം ഒരു തീരുമാനത്തില്‍ എത്തും?കാലം പുരോഗമിക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് വഴികാട്ടാന്‍ ചില കുട്ടികള്‍ എങ്കിലും വളര്‍ന്നു വരുന്നു എന്നത് ആശ്വാസം പകരുന്നു.