Pages

Thursday, June 25, 2020

കോവിഡാനന്തര ലോകം

         കൊറോണക്ക് ശേഷമുള്ള ലോകത്തെപ്പറ്റി പറയുമ്പോൾ ഓർമ്മ വരുന്നത് ഡാനിഷ് തത്വചിന്തകൻ സൊറൻ കിർഗാഡ് (Soren Kierkegaard) ൻ്റെ "Life can only be understood backward; but it must be lived forward " എന്ന വാക്കുകളാണ്.

         ഞാൻ ഒരു ദൈവ വിശ്വാസിയാണ്. എൻ്റെ അഭിപ്രായത്തിൽ കോവിഡ്- 19 മനുഷ്യരാശിക്കുള്ള ദൈവത്തിൻ്റെ ഒരു സന്ദേശമാണ് - കാലങ്ങളായി തുടർന്ന് വരുന്ന കടിഞ്ഞാണില്ലാത്ത ജീവിതത്തിന് ഒരു അർദ്ധവിരാമം ഇടാനുള്ള സന്ദേശം; ഒന്നിനും സമയം തികയാതിരുന്ന മനുഷ്യന് സമയം കളയേണ്ടത് എങ്ങനെ എന്ന് തലകുത്തി ആലോചിക്കേണ്ടി വന്ന ദൈവിക സന്ദേശം.

               കൊറോണ യഥാർത്ഥത്തിൽ ഒരു ജന്തുജന്യ രോഗമാണ്. അതായത് ജന്തുക്കളിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രോഗം (zoonotic disease). പ്രകൃതിയിൽ നിരവധി തരം ജന്തുക്കളെ ദൈവം സൃഷ്ടിച്ചിട്ടുണ്ട്. അത് മുഴുവൻ മനുഷ്യന് ഭക്ഷിക്കാൻ വേണ്ടിയല്ല ദൈവം പടച്ച് വിട്ടത്. മറ്റു ജന്തുക്കൾക്കും കൂടിയുള്ള ഭക്ഷണമായും പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനിർത്താനും വേണ്ടിയാണ്.

            കൊറാണ പൊട്ടിപ്പുറപ്പെട്ട ചൈനയിലേക്ക് ഒന്ന് കണ്ണോടിച്ചാൽ ഇതല്ല അവസ്ഥ. സകല ജന്തുക്കളെയും പച്ചയായോ പകുതി വേവിലോ പൊരിച്ചെടുത്തോ ഭക്ഷിക്കുന്നവരാണ് ചൈനക്കാർ. മിക്ക വൈറസുകളുടെയും പ്രജനന കേന്ദ്രങ്ങളായ വവ്വാലിനെയും ചൈനക്കാർ ഭക്ഷിക്കും. ജന്തുക്കളിൽ നിന്നുള്ള രോഗവാഹകരെ പ്രതിരോധിക്കാൻ മനുഷ്യ ശരീരത്തിന് പലപ്പോഴും സാധിക്കാറില്ല എന്നതാണ് സത്യം . കൊറോണ പടർന്നതും ഈ ഒരു വഴിയിലുടെയായിരിക്കാം. അതിനാൽ കൊറോണാനന്തര ലോകത്തെപ്പറ്റി സംസാരിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത് .

1. പാശ്ചാത്യ -പൗരസ്ത്യ ഭേദമില്ലാതെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെയും കൊറാണ സ്തംഭിപ്പിച്ചു. എന്തിന് വേണ്ടി എന്ന് പോലും അറിയാതെ പരസ്പരം പോരടിച്ചിരുന്ന നിരവധി ജനവിഭാഗങ്ങൾ അതെല്ലാം മറന്ന് മനുഷ്യകുലത്തിൻ്റെ തന്നെ ശത്രുവായ കൊറോണക്കെതിരെ ഒന്നിച്ചു നിന്നു. കമ്യൂണിസ്റ്റ് രാജ്യമായ ക്യൂബയിൽ നിന്നുള്ള മെഡിക്കൽ സംഘം മുതലാളിത്ത രാജ്യങ്ങളായ അമേരിക്കയിലും ഇറ്റലിയിലും മറ്റും സൗജന്യമായി തന്നെ സേവനം നടത്താൻ തയ്യാറായതും ഈ രാഷ്ട്രങ്ങൾ അത് സ്വാഗതം ചെയ്തതും ലോകത്തിൻ്റെ നിലനില്പിന് ആദ്യം മനുഷ്യൻ നിലനിൽക്കണം എന്ന തിരിച്ചറിവ് ഉണ്ടായതിൻ്റെ ഫലമാണ്.ഈ മാനവിക മൂല്യങ്ങളും ബന്ധങ്ങളും കടപ്പാടുകളും ഭാവിയിലും നിലനിൽക്കണം.

2. ലോകം മുഴുവൻ നിശ്ചലമായതോടെ പ്രകൃതി ഏറെക്കുറെ അതിൻ്റെ പൂർവസ്ഥിതി വീണ്ടെടുക്കാൻ തുടങ്ങിയതിൻ്റെ ശുഭവാർത്തകൾ നാം കേട്ട് തുടങ്ങി. ഓസോൺ പാളിയിലുണ്ടായിരുന്ന 10 ലക്ഷം കിലോമീറ്ററോളം വലിപ്പമുള്ള ഏറ്റവും വലിയ ദ്വാരം അടഞ്ഞതായി കഴിഞ്ഞ ദിവസം വായിച്ചു. സത്യമാണെങ്കിലും അല്ലെങ്കിലും കൊറോണക്കാലം ലോകത്തെ എല്ലാ നഗരങ്ങളെയും പലവിധ മലിനീകരണങ്ങളിൽ നിന്നും മുക്തമാക്കിയ റിപ്പോർട്ടുകൾ നാം ദിവസേന കേൾക്കുന്നു. പ്രകൃതിയോടുള്ള ഈ കരുതൽ തുടർന്നും നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കിൽ ഇനിയൊരു പ്രകൃതി കോപം മനുഷ്യകുലത്തെ തുടച്ച് നീക്കാൻ പോന്നതായിരിക്കും.

3. ലോക്ക് ഡൗൺ മൂലം തൊഴിൽ രഹിതരായവരുടെ എണ്ണത്തിന് കണക്കില്ല. ഒരു മഹാമാരി തട്ടിത്തെറിപ്പിച്ചത് ലക്ഷത്തിലധികം ആൾക്കാരുടെയും അവരുടെ ആശ്രിതരുടെയും അന്നപാത്രമാണ്. ഈയവസരത്തിൽ ഭാവിയിലെ തൊഴിലുകൾ എങ്ങനെയുള്ളതായിരിക്കണം എന്നതിലേക്ക് ഒരു ചിന്ത പോകേണ്ടതുണ്ട്. ഓൺലൈൻ കോഴ്സുകളും വർക്ക് ഫ്രം ഹോം സംസ്കാരവും കൂടുതൽ ഫലവത്തായ രീതിയിൽ നടപ്പിലാക്കുന്നതിനുള്ള വഴികൾ തേടേണ്ടതും കുറ്റമറ്റ രീതിയിൽ നടപ്പിലാക്കേണ്ടതുമാണ്. ഷോപ്പിംഗ് രീതികളിലും മാറ്റം വരണം. ഓൺലൈൻ ഷോപ്പിംഗ് ഒരു പരിധി വരെ പ്രചാരം നേടിയിട്ടുണ്ടെങ്കിലും ഇനിയും സാധ്യതകൾ ഏറെയുണ്ടെന്ന് കോവിഡ് കാലം തെളിയിച്ചു.

4. അതേസമയം ഡിജിറ്റൽ ഡിവൈഡിംഗിൻ്റെ വ്യാപ്തി ഈ ലോക്ക് ഡൗൺ വർദ്ധിപ്പിച്ചു. ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ജനങ്ങൾ ഏറെ പ്രയാസമില്ലാതെ തരണം ചെയ്തു. എന്നാൽ ഈ സൗകര്യങ്ങൾ ഒന്നും ഇല്ലാത്ത എത്രയോ ജനങ്ങൾ ലോക്ക് ഡൗണിൻ്റെ നരകയാതന അനുഭവിച്ചു. ഈ അസന്തുലിതാവസ്ഥ ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യണം.

5. സാമ്പത്തികമായും സാമൂഹികമായും ഏറെ പുരോഗമിച്ചെന്ന് പറയപ്പെടുന്ന രാജ്യങ്ങൾ പോലും കോവിഡിൻ്റെ മുന്നിൽ പകച്ച് നിന്നത് നാം കണ്ടു. ഒരു രാജ്യത്തെ പൗരൻ്റെ ആരോഗ്യം ആ രാജ്യത്തിൻ്റെ സമ്പത്താണ്. ഏത് തരം മഹാമാരിയെയും ചങ്കൂറ്റത്തോടെ നേരിടാനുള്ള സൗകര്യം ഒരുക്കലായിരിക്കണം ഭരണാധികാരിയുടെ പ്രഥമ കടമ. പ്രതിരോധം ശക്തമാക്കേണ്ടത് ഈ രംഗത്താണെന്നും കോവിഡ് പഠിപ്പിച്ചു.രാജ്യാന്തര യാത്ര നടത്തുന്നവർക്ക് ഇമ്മ്യൂണിറ്റി പാസ്പോർട്ടും ഒരു പക്ഷേ ഏർപ്പെടുത്തേണ്ടി വന്നേക്കാം.

6. അത്യന്തം ഭീഷണിയുയർത്തുന്ന ഒരു ജൈവായുധ പ്രയോഗ സാധ്യതയിലേക്ക് കൂടി കോവിഡ് വെളിച്ചം വീശുന്നുണ്ട്. ഈ മഹാമാരി അത്തരം ചില സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നുമുണ്ട്. ഭാവിയിൽ ഏതെങ്കിലും രാജ്യങ്ങൾ ഈ മാർഗ്ഗം സ്വീകരിച്ചാൽ ഭൂമിയിൽ മനുഷ്യൻ്റെ നിലനില്പ് തന്നെ അപകടത്തിലാകും. ആയതിനാൽ ഇത്തരം ജൈവായുധങ്ങളുടെ സാന്നിദ്ധ്യം മുൻകൂട്ടി അറിയാനുള്ള മാർഗ്ഗങ്ങളും അവയെ പ്രതിരോധിക്കാനുതകുന്ന വാക്സിനുകളും വികസിപ്പിക്കണം.

7. കോവിഡ് മൂലം ICU വിൽ പ്രവേശിപ്പിച്ചവരിൽ 80 ശതമാനത്തിലധികവും അമിതവണ്ണം ഉള്ളവരാണ് എന്ന് ചില പഠനങ്ങൾ വെളിപ്പെടുത്തുന്നു. മിക്കവരും പ്രായമായവരും വിവിധ ജീവിതശൈലീ രോഗങ്ങൾ ഉള്ളവരും ആണ്. പ്രായം തടഞ്ഞ് നിർത്താൻ മനുഷ്യന് സാധ്യമല്ല. എന്നാൽ ജീവിതശൈലീ രോഗങ്ങൾ നമ്മുടെ നിത്യജീവിതത്തിലുടെ നാം തന്നെ മാറ്റി എടുക്കേണ്ടതാണ്. ജംഗ് ഫുഡും ഫാസ്റ്റ് ഫുഡും അടക്കമുള്ള ഭക്ഷണങ്ങൾ സ്വയം നിയന്ത്രിക്കുകയും വ്യായാമം ജീവിതത്തിൻ്റെ ഭാഗമാക്കുകയും വേണം. കോവിഡാനന്തര ലോകത്ത് വ്യക്തി ശുചിത്വം ഒരു സാമൂഹിക കടമയായി മാറും. അത് പോലെ നാൽപത് വയസ്സ് കഴിഞ്ഞവർ വ്യായാമത്തിന് സമയം കണ്ടെത്തേണ്ടത് വ്യക്തിയുടെ കടമയായി മാറണം.

8. കേരളം പോലെയുള്ള ഒരു സംസ്ഥാനത്തിന് എന്നും അപമാനമായിരുന്നു ഇവിടത്തെ മദ്യവിൽപനയുടെ കണക്കുകൾ. അടച്ച് പൂട്ടലിൽ മദ്യം കൂടി ഉൾപ്പെട്ടപ്പോൾ പലർക്കും മദ്യം ലഭ്യമല്ലാതായി. അതുപയോഗിച്ചിരുന്ന ഭൂരിഭാഗം ആൾക്കാരും ഈ അവസ്ഥയോട് പൊരുത്തപ്പെട്ടു. വളരെ കുറച്ച് പേർക്ക് മാത്രം ചില മാനസിക-ശാരീരിക വിഭ്രാന്തികൾ ഉണ്ടായി. സർക്കാറിൻ്റെ വരുമാനം ഗണ്യമായി കുറയുമെങ്കിലും ഒരു സംസ്ഥാനത്തെ പൗരൻമാരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താൻ മദ്യം വർജ്ജിക്കണം. കോവിഡാനന്തരം ഈ പ്രക്രിയക്ക് തുടക്കം കുറിക്കാൻ വളരെ എളുപ്പമാണ്.

9. ഗാർഹിക പീഢനം താരതമ്യേന വർദ്ധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തിരക്ക് പിടിച്ച് നടന്ന മനുഷ്യന് സമയം അധികമായപ്പോൾ എന്ത് ചെയ്യണം എന്ന ചിന്തയിൽ നിന്ന് ചില മാനസിക പ്രശ്നങ്ങളും ടെൻഷനും എല്ലാം സ്വാഭാവികമാണ്. അനന്തരഫലമായി പലതരം പീഢനങ്ങളും വർദ്ധിച്ചിട്ടുണ്ട്. എന്നാൽ കിട്ടിയ സമയം ഫലപ്രദമായി ഉപയോഗപ്പെടുത്തിയ വീടുകളിൽ ഇത്തരം പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. അതിനാൽ ഭാവിയിലും ഇത്തരം കാര്യങ്ങളെ അഭിമുഖീകരിക്കാനുള്ള പരിശീലനം എല്ലാവർക്കും നൽകുന്നത് നല്ലതായിരിക്കും.

10. കുട്ടികളെയും ലോക്ക് ഡൗൺ നന്നായി ബാധിച്ചിട്ടുണ്ട്.സമൂഹത്തിൻ്റെ ചലനങ്ങളും അതിലെ പ്രതിഭാസങ്ങളും അറിയാതെ വളരുന്ന ഒരു തലമുറയുണ്ട് നമ്മുടെ എല്ലാവരുടെയും വീടുകളിൽ .പെട്ടെന്ന് മാതാപിതാക്കളിൽ ആരെങ്കിലും നഷ്ടപ്പെട്ടാൽ ജീവിതത്തിന് മുമ്പിൽ പകച്ച് പോകാനും തോൽവി സമ്മതിക്കാനും ഏറെ സാധ്യതയുള്ളവരാണവർ. നമ്മുടെ കുട്ടികളെ എല്ലാവരെയും നിലനിൽപ്പിൻ്റെ അടിസ്ഥാന പാഠങ്ങൾ കൂടി വിദ്യാലയങ്ങളിൽ നിന്നും വീടുകളിൽ നിന്നും പഠിപ്പിക്കണം.

              ഇങ്ങനെ കോവിഡാനന്തര ലോകം ഏറെ മാറ്റങ്ങളുള്ള ഒരു ലോകമായിരിക്കണം. വ്യക്തിപരമായും സമൂഹമായും ഏറെ മാറണം. ഈ മഹാമാരിയിലൂടെ കൈവന്ന നല്ല പാഠങ്ങൾ പഠിക്കുകയും മോശമായ കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ സുഖവും സമാധാനവുമുള്ള ഒരു പുതുലോകം നമുക്ക് സൃഷ്ടിക്കാനാകും. ദൈവം അനുഗ്രഹിക്കട്ടെ.

5 comments:

Areekkodan | അരീക്കോടന്‍ said...

ഒരു ലേഖനം എഴുതി നോക്കിയതാണ്.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

കോവിഡാനന്തരം പഴയതിലും മഹാമോശമായിരിക്കും അവസ്ഥ..മനുഷ്യർ എല്ലാം മറക്കും.. സ്വന്തം ശരീരത്തോട് കൂടി നീതികാട്ടാത്ത ഒരു തലമുറയല്ലേ ഇപ്പോഴുള്ളത്..ആർക്കെന്ത് മനസ്സാക്ഷി..?

Muralee Mukundan , ബിലാത്തിപട്ടണം said...

കോവിഡാനന്തര ലോകം ഏറെ മാറ്റങ്ങളുള്ള ഒരു ലോകമായിരിക്കണം. വ്യക്തിപരമായും സമൂഹമായും ഏറെ മാറണം. ഈ മഹാമാരിയിലൂടെ കൈവന്ന നല്ല പാഠങ്ങൾ പഠിക്കുകയും മോശമായ കാര്യങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നതിലൂടെ സുഖവും സമാധാനവുമുള്ള ഒരു പുതുലോകം നമുക്ക് സൃഷ്ടിക്കാനാകും...

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ്ക്കാ.. പലതും നമ്മൾ ഇനിയും അനുഭവിക്കാനിരിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

ബിലാത്തിച്ചേട്ടാ ... നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക