Pages

Sunday, June 27, 2021

ഒരു കാൻസർ അനുഭവം

വിരലടയാളം പതിപ്പിച്ച് റേഷൻ സാധനങ്ങൾ വാങ്ങേണ്ട കാലം വന്നതിന് ശേഷം പലതവണ എനിക്ക്  റേഷൻ പീടികയിൽ പോകേണ്ടി വന്നിട്ടുണ്ട്. ഇന്നും അത്തരം ഒരു സന്ദർശനവും റേഷൻ വാങ്ങലും ആയിരുന്നു എന്റെ അജണ്ട. ഉമ്മക്ക് വേറെ കാർഡ് ആയതിനാൽ ഉമ്മയെയും കൂടെ കൂട്ടി ഞാൻ റേഷൻ പീടികയിൽ എത്തി. സാധനങ്ങൾ വാങ്ങി കാറിലേക്ക് വയ്ക്കുമ്പോൾ, മുമ്പേ എനിക്ക് പരിചയമുള്ള ഒരാൾ എന്നോട് കുശലാന്വേഷണത്തിന് വന്നു. റേഷൻ പീടികക്ക് തൊട്ടടുത്ത പള്ളിയിലെ ചെടികൾ നനച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് അദ്ദേഹം എന്നോട് കുശലാന്വേഷണം നടത്തിയത്.

കുട്ടി ആയിരുന്നപ്പോഴേ മറ്റൊരു നാട്ടിൽ നിന്നും മാതാവിനോടൊപ്പം ഞങ്ങളുടെ നാട്ടിലെത്തി ഈ നാട്ടുകാരനായി മാറിയ ഒരാളായിരുന്നു അദ്ദേഹം. എന്റെ ഉമ്മാക്ക് അദ്ദേഹത്തെ കുട്ടിക്കാലം മുതലേ പരിചയവുമുണ്ട്. ഉമ്മ തന്നെയാണ് എനിക്ക് അദ്ദേഹത്തിന്റെ ഇന്നാട്ടിലെ ഇരട്ട പേരിന്റെ പിന്നിലെ രഹസ്യം പറഞ്ഞ് തന്നതും. പുള്ളിയുടെ ഇപ്പോഴത്തെ വീട് ഉമ്മയുടെ എളാമയുടെ കുടുംബ വീടിന് തൊട്ടടുത്തായതിനാൽ ഞങ്ങളുടെ ബന്ധു ആണെന്നായിരുന്നു ഞാൻ ഇന്നലെ വരെ ധരിച്ചിരുന്നത് .അത് തിരുത്തിയതും ഉമ്മ തന്നെയാണ് 

കാറിൽ തിരിച്ച് കയറിയ ഞങ്ങളെ അദ്ദേഹം കൂപ്പുകൈയോടെ നോക്കി നിന്നത് എന്റെ മനസ്സിൽ ചെറിയൊരു സംശയം ജനിപ്പിച്ചു. അഭിമാനത്തോടെ ജീവിച്ചിരുന്ന പലരുടെയും ജീവിതം കൊറോണ കാരണം പാളം തെറ്റിയിട്ടുണ്ട്. മാന്യമായി വസ്ത്രം ധരിച്ച ഇദ്ദേഹത്തിനും അങ്ങനെ സംഭവിച്ചിരിക്കുമോ? ചട്ടിയിൽ വെള്ളം ഒഴിച്ച് പിന്നെയും അദ്ദേഹം ഞങ്ങളുടെ നേരെ ഒന്ന് നോക്കി.

"ഉമ്മാ... പൈസ കൊടുത്താൽ അയാൾ സ്വീകരിക്കുമോ ?" പേഴ്‌സ് കയ്യിലില്ലെങ്കിലും ഞാൻ ഉമ്മയോട് വെറുതെ ചോദിച്ചു.

"അറിയില്ല, കൊടുക്കണോ ?" ഉമ്മ തിരിച്ച് ചോദിച്ചു.

"ങാ...ഒന്ന് വിളിച്ച് നോക്കാം ...." കാറിന്റെ ഇടത് ഭാഗത്ത് നിന്ന അദ്ദേഹത്തോട് ഞാൻ ഡ്രൈവിംഗ് സീറ്റിനടുത്തേക്ക് വരാൻ ആംഗ്യം കാട്ടി. അത് കാണേണ്ട താമസം അയാൾ ഓടി വന്നു. ഉമ്മ നീട്ടിയ കാശ് ഞാൻ അയാൾക്ക് നൽകിയപ്പോൾ വിറയ്ക്കുന്ന കൈകളോടെ അദ്ദേഹം അത് വാങ്ങി. അദ്ദേഹത്തിന്റെ കണ്ണിൽ വെള്ളം നിറയുന്നതും എന്റെ ശ്രദ്ധയിൽ പെട്ടു. വിതുമ്പിക്കൊണ്ട് അയാൾ പറഞ്ഞു.

"രണ്ട് മാസം കൂടുമ്പോൾ തൃശൂർ അമല ഹോസ്പിറ്റലിൽ പോകണം ... ഏഴു വർഷമായി തുടങ്ങിയിട്ട് .... ചെറുകുടലിനാണ് ..."

അത് കേട്ടതും ഞാനും ഉമ്മയും ഞെട്ടിപ്പോയി. ഇത്രയും കാലം അദ്ദേഹമോ മറ്റാരെങ്കിലുമോ ഈ രോഗവിവരം പറയാത്തതിൽ ഞങ്ങൾ ആശ്ചര്യപ്പെട്ടു.

"ഇതുവരെ 15000 രൂപയായിരുന്നു ഫീസ്...ഇപ്പോൾ അത് 20000 രൂപയാക്കിയിട്ടുണ്ട്....ആരെങ്കിലും ഒക്കെ സഹായിച്ച് ഇതുവരെ മുടക്കം ഒന്നും വന്നില്ല ..." 

"ഈ വിവരം ഞങ്ങൾ ഇതുവരെ അറിഞ്ഞിരുന്നില്ല ..." കയ്യിലുണ്ടായിരുന്ന നോട്ടുകൾ മുഴുവൻ അദ്ദേഹത്തിന് നൽകിക്കൊണ്ട് ഉമ്മ പറഞ്ഞു.

നമ്മുടെ ചുറ്റും ഇതുപോലെ നിരവധി പേർ ജീവിതം തള്ളി നീക്കുന്നുണ്ട്. അവരുടെ പൂർവ്വാവസ്ഥയും അഭിമാനവും മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടുന്നതിന് അവരെ വിലക്കുന്നു. ഈ കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നതും ഇത്തരക്കാരാണ്. അതിനാൽ മാന്യമായി വസ്ത്രം ധരിച്ചവരാണെങ്കിലും അവരുടെ മുഖത്ത് വിഷാദത്തിന്റെ ഒരു നിഴൽ നിങ്ങൾ കാണുന്നുവെങ്കിൽ ഒന്ന് ചേർത്ത് പിടിച്ച് അന്വേഷിക്കുക . ദു:ഖത്തിന്റെ ഒരു പങ്ക് വയ്ക്കൽ തന്നെ അവരിൽ പലർക്കും വലിയൊരു ആശ്വാസം നൽകും.

3 comments:

Areekkodan | അരീക്കോടന്‍ said...

അഭിമാനത്തോടെ ജീവിച്ചിരുന്ന പലരുടെയും ജീവിതം കൊറോണ കാരണം പാളം തെറ്റിയിട്ടുണ്ട്. മാന്യമായി വസ്ത്രം ധരിച്ച ഇദ്ദേഹത്തിനും അങ്ങനെ സംഭവിച്ചിരിക്കുമോ?

Muralee Mukundan , ബിലാത്തിപട്ടണം said...

ജീവിതം പരീക്ഷക്കപ്പെടുവാൻ വിധിക്കപ്പെട്ടവർ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക