Pages

Saturday, December 27, 2025

ശാസ്ത്ര പഠനം എളുപ്പമാക്കാൻ ...

സ്കൂളിൽ പഠിക്കുന്ന കാലത്ത് ശാസ്ത്രം എനിക്ക് അത്ര പ്രിയപ്പെട്ടതായി തോന്നിയിരുന്നില്ല. ഒരു പക്ഷേ അത് പഠിപ്പിക്കപ്പെട്ട രീതി ആയിരിക്കാം അതിന് കാരണം. എങ്കിലും പത്താം ക്ലാസ് നല്ല മാർക്കോടെ പാസ്സായപ്പോൾ എല്ലാവരെയും പോലെ ഞാനും സെക്കൻ്റ് ഗ്രൂപ്പ് എടുത്തു. ഗണിതശാസ്ത്രം അത്ര തന്നെ വഴങ്ങാത്തതിനാലായിരുന്നു ഫിസിക്സും കെമിസ്ട്രിയും ബയോളജിയും അടങ്ങുന്ന സെക്കൻ്റ് ഗ്രൂപ്പ് എടുത്തത്. പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്ക് എൻ്റെ ഇഷ്ടപ്രകാരം ഫിസിക്സിനാണ് ചേർന്നത്. ശേഷം ഫിസിക്കൽ സയൻസിൽ ബി.എഡും ഫിസിക്സിൽ ബിരുദാനന്തര ബിരുദവും നേടി.

പഠനത്തിനിടയിൽ തന്നെ ഞാൻ ട്യൂഷൻ ക്ലാസ് എടുക്കാൻ തുടങ്ങിയിരുന്നു. കണക്ക് കഴിഞ്ഞാൽ പിന്നെ മിക്ക കുട്ടികളും ഭയപ്പെടുന്ന ഫിസിക്സ് തന്നെയായിരുന്നു ഞാൻ കൈകാര്യം ചെയ്തിരുന്നത്. പഠനകാലത്ത് ഞാൻ നേരിട്ട ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, ഫിസിക്സിനെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിച്ചായിരുന്നു ഞാൻ പഠിപ്പിച്ചിരുന്നത്. അതിനാൽ തന്നെ കുട്ടികളിൽ പലർക്കും ഫിസിക്സ് രസകരമായി അനുഭവപ്പെടാൻ തുടങ്ങി. സ്കൂൾ ക്ലാസുകളിൽ നിന്ന് മാറി പ്ലസ്ടു കുട്ടികൾക്ക് ക്ലാസെടുക്കാൻ തുടങ്ങിയപ്പോഴും മിക്ക വിദ്യാർത്ഥികളും പേടിക്കുന്ന ഫിസിക്സിലെ കണക്കുകൾ ലളിതമാക്കാനുള്ള വഴികൾ പറഞ്ഞു കൊടുത്തുകൊണ്ട് ആ പേടി നീക്കിക്കൊടുത്തു (ഇപ്പോൾ ഞാൻ ഫിസിക്സ് ക്ലാസ് എടുക്കാറില്ല).

യഥാർത്ഥത്തിൽ സയൻസ് പഠനം ആസ്വാദ്യകരമാകുന്നത് പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രയോഗിക്കുമ്പോഴാണ്. അതുമല്ലെങ്കിൽ അതിന് ദൈനംദിന ജീവിതത്തിലുള്ള റോൾ മനസ്സിലാക്കുമ്പോഴാണ്. ഒരുദാഹരണം പറയാം.നിങ്ങളിൽ പലരും നടക്കുന്നതിനിടയിൽ വീണിട്ടുണ്ടാകും. മിക്കവാറും മുറിവോ ചതവോ ഒടിവോ പറ്റിയിട്ടുണ്ടാകും. എന്നാൽ പാതയോരത്ത് വീണു കിടക്കുന്ന മിക്ക മദ്യപാനികളുടെയും ദേഹത്ത് നാം ഇതൊന്നും കാണാറില്ല. ഞാൻ മനസ്സിലാക്കിയത് ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം ആണ് ഇതിന് കാരണം എന്നാണ്.

'എല്ലാ പ്രവർത്തനങ്ങൾക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും' എന്നാണ് മൂന്നാം ചലന നിയമം  പറയുന്നത്. ബോധമുള്ള ഒരാൾ വീഴുമ്പോൾ അതിൽ നിന്നും രക്ഷപ്പെടാൻ ഒന്ന് ശ്രമിക്കും. അതായത് അയാൾ ഒരു ബലം പ്രയോഗിച്ച് നോക്കും. അയാൾ എത്ര ബലം പ്രയോഗിക്കുന്നുവോ അത്രയും പ്രതിപ്രവർത്തന ബലം ഭൂമി അയാളുടെ മേൽ തിരിച്ചു പ്രയോഗിക്കും. അതിനനുസരിച്ചുള്ള ഒരു പരിക്കും പറ്റും. ഇനി ഒരു മദ്യപാനി വീഴുമ്പോൾ സ്വബോധത്തോടെയല്ല വീഴുന്നത് എന്നതിനാൽ മേൽ പറഞ്ഞ രക്ഷപ്പെടാനുള്ള ബലപ്രയോഗവും പ്രതിപ്രവർത്തന ബലവും ഉണ്ടാകില്ല. അതിനാൽ അയാൾക്ക് പരിക്കും ഉണ്ടാകാൻ സാധ്യതയില്ല.

മേൽ പറഞ്ഞ നിയമം നൂറാവർത്തി പറഞ്ഞ് പഠിപ്പിക്കുന്നതിന് പകരം നിത്യജീവിതവുമായി ബന്ധപ്പെടുത്തി പറയുന്നതിലൂടെ വിദ്യാർത്ഥികൾ അവരുടെ നിത്യജീവിതത്തിലെ പലതിനെയും ശാസ്ത്രവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കും. അതുവഴി സയൻസ് അവരുടെ പേടി സ്വപ്നങ്ങളിൽ നിന്നും അകലും. പകരം അവർ കിനാവുകൾ കാണാൻ തുടങ്ങും. അത് അവരുടെ പഠന പുരോഗതിയിൽ പ്രതിഫലിക്കുകയും ചെയ്യും എന്നാണ് എൻ്റെ വിശ്വാസം.

ഉയരത്തിൽ നിന്ന് വീഴുന്ന പൂച്ചക്ക് മുറിവ് പറ്റാത്തത് എന്തുകൊണ്ട് ? നീന്തൽ താരങ്ങൾ കൈ നീട്ടിപ്പിടിച്ച് കൂപ്പിക്കൊണ്ട് ചാടുന്നത് എന്തിന്? ഇരുമ്പാണി വെള്ളത്തിലിട്ടാൽ മുങ്ങുമ്പോൾ അതേ ഇരുമ്പ് നിർമ്മിത കപ്പലുകൾ മുങ്ങാത്തത് എന്തുകൊണ്ട് തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഇങ്ങനെ നിത്യ ജീവിത ഗന്ധിയായ കാരണങ്ങൾ കണ്ടെത്താൻ സാധിക്കും. നിയമങ്ങൾ ഉരുവിട്ട് പഠിക്കുന്നതിലുപരി ജീവിതവുമായി ബന്ധപ്പെടുത്തി അവ വിശദീകരിച്ചാൽ ഏത് വിദ്യാർത്ഥിയും ശാസ്ത്രകുതുകിയാകും.

കുട്ടികൾക്ക് ശാസ്ത്രം ലളിതമായി മനസ്സിലാക്കാൻ വേണ്ടി നിർമ്മിച്ച സ്ഥാപനങ്ങളാണ് മേഖലാ ശാസ്ത്ര കേന്ദ്രങ്ങൾ. മലബാറിലെ മേഖലാ ശാസ്ത്ര കേന്ദ്രം സ്ഥിതി ചെയ്യുന്നത് കോഴിക്കോടാണ്. അവിടത്തെ വിശേഷങ്ങൾ മറ്റൊരു പോസ്റ്റിൽ പറയാം.

Wednesday, December 24, 2025

When Breath Becomes Air

വർഷത്തിൽ അറുപത് പുസ്തകങ്ങൾ എങ്കിലും വായിക്കുക; അതിൽ പത്ത് ശതമാനം ഇംഗ്ലീഷ് പുസ്തകമായിരിക്കുക എന്ന ഒരു തീരുമാനം എൻ്റെ ഒരു ഗമണ്ടൻ തീരുമാനം തന്നെയായിരുന്നു. അത് നടപ്പിലാക്കാൻ പറ്റും എന്ന് ഞാൻ കഴിഞ്ഞ വർഷം തെളിയിച്ചു. ഈ വർഷവും ലക്ഷ്യത്തിലേക്ക് എത്താൻ ഇനി രണ്ട് പുസ്തകദൂരം മാത്രം.

എൻ്റെ സ്വന്തം ഹോം ലൈബ്രറിയിലുള്ള ഇംഗ്ലീഷ് പുസ്തകങ്ങൾ തൊണ്ണൂറ്റി ഒൻപതു ശതമാനവും മക്കൾ വാങ്ങിയതാണ്. എങ്ങനെയാണ് അതിൻ്റെ തെരഞ്ഞെടുപ്പ് എന്ന് അറിയില്ല എങ്കിലും വായിച്ചാൽ ഒരു ഒന്നൊന്നര ഫീലിംഗ് കിട്ടുന്നവയാണ് ഈ പുസ്തകങ്ങൾ എന്ന് ഞാൻ അനുഭവിച്ചറിയുന്നു. പ്രസ്തുത വായനയിൽ വന്ന ഒരു പുസ്തകമാണ് ഡോ. പോൾ കലാനിധിയുടെ “When Breath Becomes Air” (പ്രാണൻ വായുവിലലിയുമ്പോൾ എന്ന പേരിൽ ഇതിൻ്റെ മലയാള പരിഭാഷ ലഭ്യമാണ്).

ചില മരണങ്ങൾ ഒരു തരം ശൂന്യതാ ബോധം സൃഷ്ടിക്കുമ്പോൾ മറ്റു ചില മരണങ്ങൾ സമാധാനം കൊണ്ടുവന്ന് നിറക്കും. അച്ഛനോ, അമ്മയോ, സഹോദരങ്ങളോ, ഭർത്താവോ, മകനോ, ബന്ധുക്കളോ, സുഹൃത്തോ ആരുമാകട്ടെ മരണ സമയത്ത് ചേർന്ന് നിന്ന് യാത്രയാക്കാന്‍ അരികിലൊരാൾ ഉണ്ടായിരിക്കുക എന്നതാണ് ഈ ജീവിതം കൊണ്ട് നാം നേടിയെടുക്കേണ്ട ഏറ്റവും മികച്ച സമ്പാദ്യം.
"മരണമെത്തുന്ന നേരത്തു നീയെന്റെ
അരികിൽ ഇത്തിരി നേരം ഇരിക്കണേ" എന്ന ഗാനം മലയാളിക്ക് അത്രമേൽ പ്രിയപ്പെട്ടത് ആയതും അതു കൊണ്ടായിരിക്കാം. 

മേൽ സൂചിപ്പിച്ച പോലെയുള്ള ഒരു ജീവിതം കൈമുതലായുണ്ടായിരുന്ന,  സ്വന്തം പ്രൊഫഷനിൽ വിജയങ്ങൾ കൊയ്ത് ഉന്നതിയിലേക്ക് അതിവേഗം മുന്നേറിക്കൊണ്ടിരുന്ന ഒരു ന്യൂറോ സർജനായിരുന്നു പോൾ കലാനിധി. നിനച്ചിരിക്കാതെ അർബുദമെന്ന ഭീകര രോഗത്തിന് ഡോക്ടറും അടിമപ്പെട്ടു.
മരണം മുന്നിൽ കണ്ടു കൊണ്ട് ഡോക്ടറായ പോൾ കലാനിധി എഴുതിയതാണ്  When Breath Becomes Air എന്ന പുസ്തകം. ഒരു കാലത്ത് സാഹിത്യത്തെ പ്രണയിച്ച ഡോക്ടർ ജീവിതത്തെയും, മരണത്തിനുള്ള കാത്തിരിപ്പിനേയും വളരെ മനോഹരമായി കടലാസിലേക്ക് പകർത്തിയപ്പോൾ അത് ലോകമെമ്പാടുമുള്ള വായനക്കാർ ഹൃദയത്തിൽ സ്വീകരിച്ചു.

ഒരേ സമയം ഡോക്ടറും രോഗിയും ആവുന്നത് എത്ര തീവ്രമായ പരീക്ഷണമാണെന്ന് ഈ പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നു. മരണം വിളിപ്പുറത്ത് എത്തി നിൽക്കുമ്പോഴും ഐ.വി.എഫ് ലൂടെ ഒരു കുഞ്ഞിന് ജന്മം നൽകാനും എട്ട് മാസത്തോളം കുഞ്ഞിനൊപ്പം ജീവിക്കാനും അദ്ദേഹത്തിന്റെ മനസ്ഥൈര്യം ഒന്ന് കൊണ്ട് മാത്രം സാധിച്ച നേട്ടമാണ്. മറ്റ് അവയവങ്ങളിലേക്ക് കൂടി പടർന്ന് പിടിച്ച ശ്വാസകോശാർബുദം ( Metastatic Lung Cancer) ആണ് തൻ്റേതെന്ന് പോൾ തിരിച്ചറിയുന്നതും  മരണം വരെയുള്ള സംഭവ വികാസങ്ങൾ പ്രതിപാദിക്കുന്നതും ഒരു കാര്യം വ്യക്തമാക്കുന്നു - രോഗങ്ങൾ ആർക്കും വരാം; നമ്മൾ അതിനെ എങ്ങനെ പോസിറ്റീവായി സ്വീകരിക്കുന്നു എന്നതാണ് പ്രധാനം. ഭാര്യ ലൂസി കലാനിധിയുടെ കുറിപ്പോടെയാണ് പുസ്തകം അവസാനിക്കുന്നത്. 

മെഡിക്കൽ‍ പദങ്ങളും പ്രക്രിയകളും വിശദീകരണമില്ലാതെ പ്രതിപാദിക്കുന്നത് വായനയുടെ ഒഴുക്കിനെ ബാധിക്കും എന്നതൊഴിച്ചാൽ  When Breath Becomes Air മികച്ച ഒരു വായനാനുഭവമാണ്.

പുസ്തകം: When Breath Becomes Air
രചയിതാവ്: Paul Kalanidhi
പബ്ലിഷർ: Penguin Random House
പേജ് : 228
വില: Rs 599

Monday, December 22, 2025

ചക്കപ്പഴം

എൻ്റെ വല്യുമ്മ താമസിച്ചിരുന്ന വീട് വല്ല്യുമ്മയുടെ മരണ ശേഷം പൊളിച്ചു കളഞ്ഞു. പക്ഷേ, ആ വീടിൻ്റെ ഓരം ചേർന്ന് നിന്നിരുന്ന വലിയൊരു പ്ലാവ് മരവും കുറെ ചക്കപ്പഴ മരങ്ങളും എൻ്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു.

ആത്തച്ചക്ക, ആന മുന്തിരി, സൈനാമ്പഴം എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന ഒരു പഴത്തെയാണ് ഞങ്ങൾ ചക്കപ്പഴം എന്ന് വിളിക്കുന്നത്. പ്ലാവിൽ ഉണ്ടാകുന്നത് ചക്കയാണ്, ഇവിടെ പ്രതിപാദിക്കുന്നത് ചക്കപ്പഴമാണ് എന്ന് ഒരിക്കൽ കൂടി ഉണർത്തുന്നു.

വല്യുമ്മയുടെ മുറ്റത്തെ എല്ലാ ചക്കപ്പഴ മരങ്ങളിലും കായ പിടിക്കാറുണ്ട്. മൂപ്പെത്തിയാൽ അത് ചുവന്ന് തുടിക്കും. ഒറ്റ നോട്ടത്തിൽ പഴുത്തു എന്ന് തോന്നുമെങ്കിലും രണ്ടോ മൂന്നോ ദിവസം വെണ്ണീറിൽ പൂഴ്ത്തി വച്ചാലേ ചുവന്ന ചക്കപ്പഴം പഴുത്ത് പാകമാകൂ. ഇപ്പോൾ പല വീടുകളിലും വെണ്ണീർ ഇല്ല. അങ്ങനെയാണ് അരിയിൽ പൂഴ്ത്തി വെച്ചാലും ചക്കപ്പഴം പഴുക്കും എന്ന് ആരോ കണ്ടെത്തിയത്. കടലാസിൽ പൊതിഞ്ഞ് വച്ചാലും ആത്തച്ചക്ക പഴുക്കും.


വീട്ടിലെ അംഗസംഖ്യക്കനുസരിച്ച് പഴുത്ത ചക്കപ്പഴം ഓരോ മക്കൾക്കും വല്യുമ്മ നൽകും. തറവാട്ട് മുറ്റത്ത് കളിക്കാൻ ഒത്ത് കൂടുമ്പോഴാണ് മിക്കവാറും വല്ല്യുമ്മ ഇത് തരിക. എൻ്റെ വീട്ടിലേക്ക് ഒരു ചക്കപ്പഴമായിരുന്നു വല്യുമ്മ തന്നിരുന്നത്. അത് പൊളിച്ച് ഉള്ളിലെ മാംസളമായ ഭാഗം തിന്നുമ്പോഴുള്ള ടേസ്റ്റ് ഇന്നും നാവിലൂറുന്നു. പ്രസ്തുത രുചി കാരണം, കുരുവിനെ പൊതിഞ്ഞ് കൊണ്ടുള്ള നേർത്ത പാട അടയ്ക്കം ഞങ്ങൾ ഭക്ഷിച്ചിരുന്നു.

വല്യുമ്മയുടെ കാലശേഷം പുരയിടം മക്കൾക്കിടയിൽ വീതം വെച്ചു. ഒരു സെൻ്റ് വീതം ആയിരുന്നു പലർക്കും കിട്ടിയത്. അതിനാൽ തന്നെ മിക്കവരും അത് കച്ചവടം നടത്തി. പുതിയ ഉടമകൾ സ്ഥലം വൃത്തിയാക്കുന്നതിനിടയിൽ അവിടെ ഉണ്ടായിരുന്ന മരങ്ങളെല്ലാം വെട്ടിമാറ്റി. അങ്ങനെ ചക്കപ്പഴ മരങ്ങളും ഇല്ലാതായി.

വർഷങ്ങൾ കടന്നു പോയി. ഞാൻ പുതിയ വീട് വെച്ച് താമസം തുടങ്ങി. ജീവിത ചരിത്രത്തിലെ വിശേഷ ദിവസങ്ങളിൽ ഒരു വൃക്ഷത്തൈ വെച്ചുകൊണ്ട് എൻ്റെ പുരയിടം ഞാൻ ഹരിതാഭമാക്കിക്കൊണ്ടിരുന്നു. ഇതിനിടയിലാണ്, വീട്ടുമുറ്റത്ത് വെച്ചിരിക്കുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിക്കാൻ വരുന്ന പക്ഷികളിൽ ഏതോ ഒന്ന് ചില വിത്തുകൾ എൻ്റെ പുരയിടത്തിൽ നിക്ഷേപിച്ചത്. അവ മുളച്ച് വന്നപ്പോഴാണ്  അക്ഷരാർത്ഥത്തിൽ പ്രകൃതി എന്നെയും സ്നേഹിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞത്. അങ്ങനെ മുളച്ച് വന്ന തൈകളിൽ ഒന്ന് ചക്കപ്പഴത്തിൻ്റെത് ആയിരുന്നു. ഏതോ വർഷത്തെ വിവാഹ വാർഷിക മരമായി ഞങ്ങൾ അതിനെ മാറ്റി നട്ടു.

ബട്ട്, മതിൽ പണി കഴിഞ്ഞപ്പോൾ പ്രസ്തുത മരം അവിടെ നല്ലതല്ല എന്ന് അഭിപ്രായം വന്നു. അപ്പോഴാണ് അനിയൻ്റെ പുരയിടത്തിൻ്റെ അതിരിനോട് ചേർന്ന് ഒരു ചക്കപ്പഴത്തൈ മുളച്ച് വന്നത് ഞാൻ കണ്ടത്. ഞാനും ഭാര്യയും കൂടി നട്ട തൈ വെട്ടിമാറ്റിയ ശേഷം ഈ തൈ വിവാഹ വാർഷിക മരമായി ഞങ്ങൾ ദത്തെടുത്തു. ഈ വർഷം ആദ്യമായി അതിൽ കായ പിടിച്ചു. നല്ല വലിപ്പമുള്ള ചക്കപ്പഴങ്ങൾ കണ്ട് ഞങ്ങളുടെ മനം നിറഞ്ഞു. അങ്ങനെ, വല്യുമ്മ പണ്ട് തന്നിരുന്ന ചക്കപ്പഴത്തിൻ്റെ രുചി വീണ്ടും എൻ്റെ നാവിലൂറിത്തുടങ്ങി.



Wednesday, December 17, 2025

ഒരു അട്ടപ്പാടി യാത്രയുടെ ഓർമ്മയ്ക്ക് ...

ജൈവ കർഷക കുടുംബ സംഗമം (Click & Read) കഴിഞ്ഞ് അട്ടപ്പാടിയിൽ നിന്നും തിരിച്ചെത്തിയതിന്റെ പിറ്റേ ദിവസം മുതൽ പ്രവൃത്തി ദിനമായിരുന്നു.എനിക്ക് കോളേജിൽ പോകണം,മക്കൾക്ക് സ്‌കൂളിലും പോകണം.ഭാര്യക്ക് പലവിധത്തിലുള്ള വീട്ടുജോലികൾ ചെയ്തു തീർക്കുകയും വേണം.സൊ, കാർഷിക സംഗമത്തിൽ നിന്നും സമ്മാനമായി കിട്ടിയ പച്ചക്കറിത്തൈകളും ഡ്രാഗൺ ഫ്രൂട്ട് തൈകളും പെട്ടെന്ന് കുഴിച്ചിടാൻ സാധിച്ചില്ല.ആളൊന്നിന് ഇരുപത് വീതം കിട്ടിയതിനാൽ പച്ചക്കറിത്തൈകൾ നൂറോളം എണ്ണം ഉണ്ടായിരുന്നു.

ശനിയാഴ്ച എനിക്കും മോനും (മക്കളിൽ അവനാണ് കൃഷിയിൽ അല്പമെങ്കിലും താല്പര്യമുള്ളത്) അവധി ആയതിനാൽ പ്രാതൽ കഴിഞ്ഞ ഉടൻ തന്നെ ഞാൻ നടീൽ പണിക്കിറങ്ങി.നടീൽ മിശ്രിതം നിറച്ച് വെച്ച ചട്ടികൾ ഉണ്ടായിരുന്നെങ്കിലും, എല്ലാത്തിലേയും മണ്ണ് പുറത്തേക്ക് തട്ടി വീണ്ടും ചാണകപ്പൊടി ചേർത്ത് കൂട്ടിക്കലർത്തിയാണ് ഞാൻ ചട്ടികൾ നിറച്ചത്.വായു സഞ്ചാരത്തിനായും വേരോട്ടം സുഗമമാക്കാനും കരിയിലകൾ കൂടി മണ്ണിനൊപ്പം ചേർത്തു.എല്ലാം മകന് വിശദീകരിച്ച് കൊടുക്കുകയും ചെയ്തു.ഇല ശേഖരിക്കാനും ചട്ടികളിൽ നിറക്കാനും അവനും എന്നെ സഹായിച്ചു.

മൂന്ന് വർഷം മുമ്പ് കൃഷിഭവനിൽ നിന്നും ലഭിച്ച മൺചട്ടികളിലും (Click & Read) ഗ്രോബാഗിലും ആയിരുന്നു ഞാൻ തൈകൾ നടാൻ ഉദ്ദേശിച്ചത്. അട്ടപ്പാടി ജൈവ കർഷക കുടുംബ സംഗമത്തിൽ നിന്നും കിട്ടിയ തൈകൾ നട്ടുകൊണ്ട് മോൻ തന്നെ നടീൽ കർമ്മം ഉത്‌ഘാടനം ചെയ്തു.

ടെറസിൻ്റെ മുകളിൽ ഡ്രാഗൺ ഫ്രൂട്ട് തൈകൾ വളർത്തിയത് ഏതോ ഒരു യാത്രക്കിടയിൽ ഞാനും ഭാര്യയും കണ്ടിരുന്നു. അത് പോലെ നമ്മുടെ വീട്ടിലും ചെയ്യാമെന്ന് അന്ന് പദ്ധതി ഇട്ടിരുന്നു. പിന്നീടത് വിസ്മൃതിയിലാണ്ടു പോയി. ഇത്തവണ ഡ്രാഗൺ തൈകൾ കിട്ടിയപ്പോൾ അതിൻ്റെ നടീൽ രീതി ഞാൻ ചികഞ്ഞ് നോക്കി. നല്ല വെയിൽ കിട്ടണം എന്നതിനാലും പടർന്ന് പിടിച്ച് കയറാൻ പരുപരുത്ത ഒരു സിമൻ്റ് കാലോ പ്രതലമോ വേണം എന്നതിനാലും ടെറസിൽ നിന്നും മാറ്റി, ഒരു വർഷം മുമ്പ് വീടിന് പിറകിൽ കെട്ടിയ കോൺക്രീറ്റ് മതിലിൻ്റെ പില്ലറിനോട് അടുപ്പിച്ച് നടാം എന്ന് ഞാൻ തീരുമാനിച്ചു. 

ജീവിതാനുഭവങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു അട്ടപ്പാടിയിൽ വെച്ച് നടന്ന ജൈവ കാർഷിക കുടുംബ സംഗമം. അതിൻ്റെ സ്മരണകൾ എന്നും ഒരു പോസിറ്റീവ് എനർജി സമ്മാനിക്കുന്നു. ആ സ്മരണകൾ നിലനിർത്താനായി കുമാരേട്ടൻ തന്ന ഡ്രാഗൺഫ്രൂട്ട് തൈകളും അങ്ങനെ എൻ്റെ പുരയിടത്തിൽ തന്നെ നട്ടു. കുഞ്ഞുമോൻ തന്നെ അതിൻ്റെയും ഉത്ഘാടന നടീൽ നടത്തി.

പുരയിടത്തിലെ ഏതാണ്ട് എല്ലാ വൃക്ഷത്തൈകളും ഓരോ തരം സ്മരണകൾ പേറുന്നവയായതിനാൽ മുറ്റത്തേക്ക് ഇറങ്ങുമ്പോൾ തന്നെ എൻ്റെ മനസ്സ് കുളിർക്കുന്നു. അതിലേക്ക് കൂടുതൽ സംഭാവന നൽകാനായി ഇനി ഈ ഡ്രാഗൺ ഫ്രൂട്ട് തൈകളും ചേരുന്നു.

Monday, December 15, 2025

ജൈവകർഷക കുടുംബസംഗമം

ഒരു വർഷം മുമ്പാണ് കേരള ജൈവ സംരക്ഷണ സമിതി എന്നൊരു വാട്സാപ്പ് ഗ്രൂപ്പിൽ ഞാൻ അംഗമായത്.അഖില കേരളാടിസ്ഥാനത്തിൽ നൽകപ്പെടുന്ന ജൈവ കർഷക അവാർഡ് നിർണ്ണയത്തിനായി പാലക്കാട്ടുകാരൻ നാരായണേട്ടൻ്റെ നേതൃത്വത്തിലുള്ള ഒരു മൂവർ സംഘം എൻ്റെ ചെറിയ പച്ചക്കറിത്തോട്ടം സന്ദർശിച്ചതിന് പിന്നാലെയാണ് എന്നെ ഈ ഗ്രൂപ്പിൽ ചേർത്തത്. 

ബഡാ വമ്പൻ കർഷകർക്കിടയിൽ ഒരു അശു മാത്രമായ ഞാൻ പ്രസ്തുത ഗ്രൂപ്പിൽ സാന്നിദ്ധ്യം അറിയിക്കാറേ ഇല്ല. ബട്ട്, ഗ്രൂപ്പിലെ ടെക്സ്റ്റ് സന്ദേശങ്ങൾ മിക്കവയും വായിച്ച് നോക്കും. അങ്ങനെ മാസങ്ങളായി ഞാൻ കണ്ട് കൊണ്ടിരിക്കുന്ന ഒരു മെസേജ് ആയിരുന്നു ഓരോ മാസത്തെയും ആദ്യത്തെ ഞായറാഴ്ച നടത്തുന്ന പ്രതിമാസ കർഷക കുടുംബസംഗമം. ഏതെങ്കിലും ഒരു കർഷകൻ്റെ ഫാമിൽ / തോട്ടത്തിൽ വെച്ച് ഒരു ദിവസത്തെ പ്രോഗ്രാമായാണ് ഇത് നടക്കാറ്.

സംഗമം കഴിഞ്ഞ് ഗ്രൂപ്പിൽ വരുന്ന ഫോട്ടോകളും ഒത്തുചേരലിൻ്റെ സന്തോഷ പ്രകടനങ്ങളും വിവരണങ്ങളും എല്ലാം കാണുമ്പോൾ അടുത്ത തവണ എന്തായാലും പങ്കെടുക്കണം എന്ന് തോന്നാറുണ്ട്. കറക്ട് ആ ഞായറാഴ്ച തന്നെ എന്തെങ്കിലും ഒരു പ്രോഗ്രാം തലയിൽ വീഴുകയോ മറന്ന് പോവുകയോ ചെയ്യും. ബട്ട്, ഇത്തവണ അങ്ങനെ ഒരു തടസ്സങ്ങളും ഇല്ലാതെ ഡിസംബറിലെ ആദ്യ ഞായറാഴ്ച ഒഴിഞ്ഞ് കിട്ടി.

അട്ടപ്പാടിയിലെ അബന്നൂരിൽ കുമാരേട്ടൻ്റെ സൈരന്ധ്രി ഡ്രാഗൺ ഫ്രൂട്ട് ഫാമിൽ വച്ചായിരുന്നു ഡിസംബറിലെ സംഗമം പ്ലാൻ ചെയ്തത്. ഒരു വർഷം മുമ്പ് എൻ്റെ പത്താം ക്ലാസ് ബാച്ചിൻ്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി അട്ടപ്പാടി കാരറ യു.പി സ്കൂളിൽ പോയതും വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതും എൻ്റെ മനസ്സിൽ പച്ച പിടിച്ചു നിന്നിരുന്നു. 

കുടുംബത്തിനും ഒരു യാത്ര ചെയ്താൽ കൊള്ളാം എന്ന ആഗ്രഹമുള്ളതിനാൽ പ്രസ്തുത സംഗമത്തിലേക്ക് ഞാൻ അവരെയും ക്ഷണിച്ചു. വർഷങ്ങൾക്ക് മുമ്പ് സൈലൻ്റ് വാലിയിൽ പോയതിൻ്റെ മധുരിക്കുന്ന ഓർമ്മകൾ ഉള്ളതിനാൽ അവരും റെഡിയായി. അങ്ങനെ ഡിസംബർ 7 ഞായറാഴ്ച രാവിലെ ആറ് മണിക്ക് പുറപ്പെട്ട് വഴിയോരക്കാഴ്ചകളും ആസ്വദിച്ച് കൃത്യം പത്ത് മണിക്ക് ഞങ്ങൾ സൈരന്ധ്രി ഗാർഡനിൽ എത്തി.

കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം നൂറോളം പേർ സംഗമത്തിന് എത്തിയിരുന്നു. ഇഞ്ചി നീരും കരിമ്പ് നീരും തേനും ചേർത്ത ഒരു പാനീയമായിരുന്നു വെൽകം ഡ്രിങ്ക്. സ്വയം പരിചയപ്പെടുത്തലിന് ശേഷം മുൻ കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയരക്ടർ ഡോ.കൃഷ്ണകുമാർ സാറിൻ്റെ ക്ലാസ്സ് ആരംഭിച്ചു. "വൃക്ഷായുർവേദം" എന്ന ഇതുവരെ കേൾക്കാത്ത വിഷയത്തിൽ സാർ കത്തിക്കയറിയപ്പോൾ സമയം പോയത് അറിഞ്ഞതേയില്ല.ക്ലാസ് കേട്ട ഏകദേശം എല്ലാവരും അതേ പേരിൽ അദ്ദേഹം എഴുതിയ പുസ്തകവും വാങ്ങി (Rs 200). കാരണം അത്രയ്ക്കും വിജ്ഞാനപ്രദമായിരുന്നു ആ ക്ലാസ്.

ഉച്ചഭക്ഷണം ശരിക്കും പൊളിച്ചു.തവിട് കളയാത്ത ചേകാടി അരി കൊണ്ടുള്ള ചോറും മുളക് പൊടിയിടാത്ത സാമ്പാറും ചീരത്തോരനും വാഴത്തട്ടത്തോരനും കയ്പ അച്ചാറും അവിയലും അടങ്ങിയ ജൈവസദ്യയായിരുന്നു കുമാരേട്ടൻ ഒരുക്കിയത്. അകമ്പടിയായി ചേകാടി അരിയുടെ തന്നെ പായസവും കൂടിയായപ്പോൾ എല്ലാവരുടെയും വയറും മനവും നിറഞ്ഞു. ഏതോ ഒരു സംരംഭകൻ്റെ ബനാന ഹൽവയും കൂടിയായപ്പോൾ ഭക്ഷണം അസ്സലായി.

ഉച്ചക്ക് ശേഷം അൽപനേരം കൂടി ക്ലാസ് തുടർന്നു. ശേഷം ഫാം വിസിറ്റിംഗ് ആയിരുന്നു. ഇരുപത്തിമൂന്ന് ഏക്കർ വരുന്ന ഫാമിൻ്റെ ചെറിയ ഒരു ഭാഗം മാത്രമാണ് കാണാൻ സാധിച്ചത്. ഇതിനിടയിൽ പലരും ചെയ്ത പോലെ ഞാനും വിവിധതരം മുളക് വിത്തുകളും ഭാര്യ വിവിധ തരം പത്ത് മണിപ്പൂച്ചെടികളും ഫാമിൽ നിന്ന് ശേഖരിച്ചു. മറ്റ് കർഷക സംരംഭകർ വിൽപനക്ക് വെച്ച സാധനങ്ങളും ഞാൻ വാങ്ങി.

സംഗമം അവസാനിച്ചപ്പോഴാണ് ശരിക്കും ഞെട്ടിയത്. പങ്കെടുത്ത എല്ലാവർക്കും ഫാം ഉടമ കുമാരേട്ടൻ്റെ വക കൈ നിറയെ സമ്മാനങ്ങൾ ഉണ്ടായിരുന്നു. വേര് പിടിപ്പിച്ച ഒരു ഡ്രാഗൺ ഫ്രൂട്ട് തൈ, ആറ് വീതം തക്കാളി, പച്ചമുളക്, വഴുതന തൈകൾ,150 ഗ്രാം തേൻ, സ്വന്തം തോട്ടത്തിൽ നിന്നുള്ള ഒരു പാക്കറ്റ് കടുക് എന്നിവയായിരുന്നു സമ്മാനക്കിറ്റിൽ ഉണ്ടായിരുന്നത്. എനിക്കും കുടുംബത്തിനും കൂടി അഞ്ച് കിറ്റ് കിട്ടി! 

കൃഷ്ണകുമാർ സാറിനെ ഒറ്റക്ക് കിട്ടിയപ്പോൾ ഞാൻ മെല്ലെ അടുത്ത് കൂടി. കുട്ടികളെ ഇത്തരം സംഗമത്തിൽ പങ്കെടുപ്പിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. മോൻ പഞ്ചായത്ത് തല കുട്ടിക്കർഷക അവാർഡ് ജേതാവാണ് എന്നറിയിച്ചപ്പോൾ അവനെ ചേർത്ത് പിടിച്ച് അദ്ദേഹം തൻ്റെ പേന സമ്മാനമായി നൽകി.

മടക്കയാത്രയിൽ അട്ടപ്പാടിയിൽ താമസക്കാരിയായ എൻ്റെ പ്രീഡിഗ്രി ക്ലാസ്മേറ്റ് സിന്ധുവിനെയും സന്ദർശിച്ചു. ഭാര്യ അവിടെ നിന്ന് പലതരം പോപ്പി ചെടികളും ആമ്പലും മറ്റും കരസ്ഥമാക്കി. അങ്ങനെ മൊത്തത്തിൽ അട്ടപ്പാടി യാത്ര അവിസ്മരണീയമായി.

വാൽ: വീട്ടിൽ തിരിച്ചെത്തിയ ശേഷം പത്ത് വയസ്സുള്ള എൻ്റെ മോൻ്റെ ചോദ്യം - "ഈ സംഗമം വർഷത്തിലാണോ നടക്കാറ്?"

"അല്ല, മാസത്തിൽ ആദ്യത്തെ ഞായറാഴ്ച"
"എങ്കിൽ അടുത്തതിനും നമുക്ക് പോകണം"