Pages

Thursday, August 21, 2025

ലോട്ടസ് ടെമ്പിൾ - ലാൽ കില വഴി ജുമാ മസ്ജിദിൽ (ഡൽഹി ദിൻസ് - 9)

ഡൽഹി ദിൻസ് - 8 

ഡൽഹിയിലെ ചൂട് സഹിക്കാൻ തുടങ്ങിയിട്ട് മൂന്ന് ദിവസം കഴിഞ്ഞു.കൊടും ചൂടിനിടയിൽ ഒരല്പം തണുപ്പ് ആസ്വദിക്കാനായി ഞങ്ങൾ രണ്ട് ദിവസത്തേക്ക് മണാലിയിൽ പോകാൻ നേരത്തെ തീരുമാനിച്ചിരുന്നു. അത് പ്രകാരം ഈ ട്രിപ്പിൻ്റെ നാലും അഞ്ചും ദിവസങ്ങൾ ഞങ്ങൾ മണാലിയിൽ ചെലവഴിച്ചു (ആ കാഴ്ചകൾ മറ്റൊരു കുറിപ്പിൽ പറയാം).ജൂൺ ഒന്നിന് രാവിലെ ആറര മണിക്ക് ഞങ്ങൾ ഡൽഹിയിൽ തന്നെ തിരിച്ചെത്തി.

യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ എനിക്ക് ജലദോഷം ഉണ്ടായിരുന്നു. ഡൽഹിയിലെ ചൂടിൽ അത് കഫക്കെട്ടായി മാറി. മണാലിയിലെ തണുപ്പിൽ അത് ഒന്ന് കൂടി ഗെറ്റപ്പായി ഗംഭീര ചുമയായി. മണാലിയിൽ നിന്ന് തിരിച്ച് ഡൽഹിയിൽ എത്തുമ്പോൾ ചെറിയ കയറ്റം പോലും കയറാനുള്ള കെല്പ് എനിക്കില്ലായിരുന്നു. ടീം ലീഡർ ആയതിനാൽ എനിക്കത് തരണം ചെയ്യൽ നിർബന്ധവുമായിരുന്നു. അങ്ങനെ ഒരു വിധത്തിൽ ഞങ്ങൾ റൂമിൽ തിരിച്ചെത്തി.

ലിദുമോൻ കാണാത്തതും ഡൽഹിയിലെ പ്രധാന കാഴ്ചകളുമായ ഏതാനും ചില സ്ഥലങ്ങൾ കാണുക എന്നതായിരുന്നു അന്നത്തെ പ്ലാൻ. ഞാനും ഭാര്യയും അവയെല്ലാം കണ്ടതായതിനാൽ കാഴ്ചകൾ കാണാൻ മക്കളെ മാത്രം വിടാം എന്ന് എനിക്ക് തോന്നി. ഡൽഹി എന്ന മഹാനഗരത്തിലേക്ക് നാല് മക്കളെയും മരുമകനെയും കെട്ടഴിച്ച് വിടാൻ എൻ്റെ ഭാര്യക്കും ഒട്ടും ഭയം തോന്നിയില്ല. കാരണം, ഒരു വർഷമായി ഡൽഹിയിൽ താമസിക്കുന്ന ലുഅക്ക് റൂട്ടും സ്ഥലങ്ങളും പരിചയം ഉണ്ടാകും എന്ന വിശ്വാസമുണ്ടായിരുന്നു. അങ്ങനെ, അവശനായ ഞാൻ ഒരു വിശ്രമത്തിനായും ഭാര്യ എന്നെ ശുശ്രൂഷിക്കാനായും റൂമിൽ തങ്ങി. മക്കൾ കുളിച്ചൊരുങ്ങി ഡൽഹി കാഴ്ചകൾ കാണാനും തിരിച്ചു.

മക്കൾ ആദ്യം പോയത് ഏറ്റവും അടുത്ത ടൂറിസ്റ്റ് കേന്ദ്രമായ ലോട്ടസ് ടെമ്പിളിലേക്കാണ്.      ഡൽഹിയിലെ  ബഹാപൂർ എന്ന ഗ്രാമത്തിലാണ് ഈ ടെമ്പിൾ സ്ഥിതി ചെയ്യുന്നത്. ഗ്രീക്ക് വൈറ്റ് മാർബിളിൽ താമരയുടെ ആകൃതിയിൽ ഇറാൻകാരനായ കനേഡിയൻ വാസ്തുശില്പി ഫാരിബോസ് സഹ്ബ യാണ് ഇത് രൂപകല്പന ചെയ്തത്. ആഗോള വിനോദസഞ്ചാരികളെ ഡൽഹിയിലേക്ക് ആകർഷിക്കുന്ന മുഖ്യ കേന്ദ്രങ്ങളിൽ ഒന്നായ ലോട്ടസ് ടെമ്പിൾ ബഹായി മതവിശ്വാസികളുടെതാണ്.പക്ഷേ, ജാതിമതലിംഗദേശ ഭേദമന്യേ ആർക്കും ക്ഷേത്രത്തിൽ പ്രവേശിക്കാം. പ്രവേശന ഫീസ് ഇല്ല. തിങ്കളാഴ്ച അവധിയാണ്.

ടെമ്പിളിൽ നിന്നും മക്കൾ നേരെ പോയത് ഗാന്ധി സമാധിയായ രാജ്ഘട്ടിലേക്കാണ്. രാജ്ഘട്ടിന് സമീപമുള്ള ഇന്ദിരാഗാന്ധി സമാധി ശക്തിസ്ഥൽ,നെഹ്റു സമാധി ശാന്തിവനം,രാജീവ് ഗാന്ധി സമാധി വീർഭൂമി, ചരൺസിംഗ് സമാധി കിസാൻഘട്ട് എന്നിവയെല്ലാം സന്ദർശിക്കണമെന്ന് ഞാൻ നിർദ്ദേശം നൽകിയിരുന്നു.നിർഭാഗ്യവശാൽ 2022 ആഗസ്റ്റിലേതുപോലെ രാജ്ഘട്ട് അടച്ചിട്ടിരുന്നു. കാരണം എന്തെന്ന് തിരക്കാൻ പോലും ആരെയും കണ്ടില്ല. അതിനാൽ തന്നെ ഞാൻ നിർദ്ദേശിച്ച ബാക്കി സമാധികളും കാണാനാകാതെ മക്കൾ ചെങ്കോട്ടയിലേക്ക് നീങ്ങി.

തലസ്ഥാന നഗരിയിൽ ഇന്നും തല ഉയർത്തി നിൽക്കുന്ന ഒരു സ്മാരകമാണ് റെഡ് ഫോർട്ട് അഥവാ ലാൽ കില. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തി ഷാജഹാൻ പണി കഴിപ്പിച്ചതാണ് റെഡ് ഫോർട്ട്. മുഗൾ വാസ്തു ശില്പകലയുടെ പ്രൗഢിയും പ്രതാപവും വിളിച്ചോതുന്ന നിർമ്മിതിയാണിത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും റെഡ് ഫോർട്ട് സ്ഥാനം പിടിച്ചിട്ടുണ്ട്.

മുപ്പത്തഞ്ച് രൂപയാണ് ചെങ്കോട്ടയിലേക്കുള്ള പ്രവേശന ഫീസ്.മ്യൂസിയം കൂടി കാണണമെങ്കിൽ അമ്പത് രൂപയും. പ്രധാന കവാടമായ ലാഹോർ ഗേറ്റിലൂടെയാണ് കോട്ട പ്രവേശനം. കോട്ടക്കകത്തെ പ്രധാന കാഴ്ചകളായ ദിവാനി ആം (പൊതു സഭാ സ്ഥലം), ദിവാനി ഖാസ് (സ്വകാര്യ സഭാ സ്ഥലം), മോത്തി മസ്ജിദ് തുടങ്ങിയവയെല്ലാം മക്കൾ ചുറ്റിക്കണ്ടു. സ്വാതന്ത്ര്യ ദിനമായആഗസ്റ്റ് 15 ന് ത്രിവർണ്ണ പതാക ഉയർത്തുന്ന സ്ഥലവും കണ്ടു.

പുറത്തിറങ്ങിയപ്പോൾ പതിവില്ലാത്ത വിധം കാർമേഘം ഡൽഹിയെ മൂടുന്നുണ്ടായിരുന്നു. ശക്തമായ കാറ്റും വീശാൻ തുടങ്ങിയതോടെ മഴ പെയ്യും എന്നുറപ്പായി. റെഡ് ഫോർട്ടിൻ്റെ മുന്നിൽ വച്ച് തന്നെ മഴ പെയ്യാൻ തുടങ്ങിയതിനാൽ ജുമാ മസ്ജിദിലേക്ക് ഓടിക്കയറി.

ജുമാ മസ്ജിദിൽ ഞാൻ നിരവധി തവണ പോയിട്ടുണ്ട്.പക്ഷെ, എനിക്കിത് വരെ കിട്ടാത്ത ഒരു കാഴ്ച മക്കൾക്ക് കിട്ടി. മസ്ജിദിൻ്റെ മിനാരത്തിനുള്ളിലൂടെ മുകളിൽ കയറി വീക്ഷിക്കാനുള്ള അവസരമായിരുന്നു അത്. മുപ്പത് രൂപയാണ് ഇതിന് ഈടാക്കുന്നത്. ഓൾഡ് ഡെൽഹിയുടെ ആകാശ കാഴ്ചകൾ കണ്ടും മസ്ജിദിൽ അല്പനേരം ഇരുന്നും ആ സായാഹ്നം അവർ ഗംഭീരമാക്കി. 

ഇരുട്ട് മൂടിത്തുടങ്ങിയതിനാൽ ചാന്ദ്നി ചൗക്കിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി മക്കൾ റൂമിലേക്ക് മടങ്ങി.

(തുടരും..)

Sunday, August 17, 2025

തിഹാർ ജയിലിലേക്ക് (ഡൽഹി ദിൻസ് - 8)

ഡൽഹി ദിൻസ് - 7 

ഡൽഹി സന്ദർശിക്കുന്ന അധികമാളും പോകാത്ത എന്നാൽ വളരെ പ്രശസ്തമായ ഒരു സ്ഥലം ഡൽഹിയിലുണ്ട്. രാഷ്ട്രപതി ഭവനും പാർലിമെൻ്റ് മന്ദിരവും ഒക്കെ ആയിരിക്കും പലരും മനസ്സിൽ കരുതുന്നത്. അത് രണ്ടുമല്ല. ഞാൻ സൂചിപ്പിച്ച ഈ സ്ഥലത്ത്  നമുക്ക് വേണ്ടപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിലേ പ്രവേശനാനുവാദം കിട്ടൂ. ആ സ്ഥലമാണ് തിഹാർ ജയിൽ.

രണ്ടര വർഷത്തിലധികമായി തിഹാർ ജയിലിൽ കഴിയുന്ന എൻ്റെ ഭാര്യാ സഹോദരീ ഭർത്താവിനെ സന്ദർശിക്കുക എന്നത് ഇപ്രാവശ്യത്തെ ഡൽഹി യാത്രയിലെ ഒരു മുഖ്യ ഇനമായിരുന്നു.രണ്ടര വർഷത്തിനിടയിൽ രണ്ട് തവണ ഞാൻ ഡൽഹിയിൽ എത്തിയെങ്കിലും, ചില സാങ്കേതിക കാരണങ്ങളാൽ എനിക്ക് തിഹാർ ജയിലിൽ എത്താൻ കഴിഞ്ഞില്ല. കുടുംബ സമേതം പോകാനുള്ള അവസരത്തിൻ്റെ വഴിയൊരുക്കമായിരുന്നു അത് എന്ന് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നു.

എനിക്ക് പോകാൻ സാധിച്ചിരുന്നില്ലെങ്കിലും,  ഡൽഹിയിൽ പഠിക്കുന്ന എൻ്റെ രണ്ടാമത്തെ മകൾ സമയം കിട്ടുമ്പോൾ തിഹാർ ജയിലിൽ പോകാറുണ്ടായിരുന്നു. അവളെയും കൂട്ടി ഞാനും ഭാര്യയും മകനും കൂടി രാവിലെ ഏഴ് മണിക്ക് തന്നെ മെട്രോ വഴി തിലക് നഗറിലേക്ക് പുറപ്പെട്ടു. സ്റ്റേഷനിൽ ഇറങ്ങി ഓട്ടോ പിടിച്ച് നേരെ ജയിൽ എൻട്രൻസിൽ എത്തി. ആവശ്യമായ നിർദ്ദേശങ്ങൾ തന്ന് ലുഅ മോൾ പുറത്ത് ബസ്സ്റ്റോപ്പിൽ ഇരുന്നു.

ജയിലിനകത്തേക്ക് വാച്ച്, മൊബൈൽ ഫോൺ, കാഷ് എന്നിവയൊന്നും കൊണ്ടു പോകാൻ സാധിക്കില്ല. അവയെല്ലാം ബാഗിലാക്കി ഞങ്ങൾ ബാഗ് കീപ്പിംഗ് കൗണ്ടറിൽ കൊടുത്തു. തൊട്ടടുത്തിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആധാർ കാർഡ് കാണിച്ച് ഞാനും ഭാര്യയും മോനും പ്രവേശന നടപടികൾ തുടങ്ങി. ഒരു ദിവസം ഒരു തടവ്കാരന്  രണ്ട് പേരെയേ സന്ദർശകരായി അനുവദിക്കൂ. അവരുടെ പേര് വിവരങ്ങൾ തടവുകാരൻ ജയിൽ അധികൃതരെ നേരത്തെ അറിയിച്ചു അനുവാദം വാങ്ങിയിരിക്കണം. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനാനുമതിയുണ്ട്.

ആധാർ കാർഡ് പരിശോധനക്ക് ശേഷം ഞങ്ങൾ അടുത്ത പോലീസ് കാരുടെ അടുത്തെത്തി. ജയിലിനകത്തേക്ക് കൊണ്ടു പോകാനായി രണ്ട് ഷർട്ട് ഞങ്ങളുടെ വശം ഉണ്ടായിരുന്നു. കൊടുക്കാനായി മുവായിരം രൂപയും. ഷർട്ട് വിശദമായി പരിശോധിച്ച് തിരിച്ച് തന്നു. കാശ് സൂക്ഷിച്ച കവർ അകത്തേക്ക് കൊണ്ടു പോകാൻ പറ്റാത്തതിനാൽ അത് എടുത്ത് മാറ്റി. കുമളിക്കാരനായ പോലീസ്കാരൻ കുശലാന്വേഷണങ്ങൾക്ക് ശേഷം ഞങ്ങളെ അടുത്ത കൗണ്ടറിലേക്ക് വിട്ടു.

പുരുഷൻമാർ മെറ്റൽ ഡിറ്റക്ടർ ഘടിപ്പിച്ച ഒരു കവാടത്തിനുള്ളിലൂടെ കടന്ന് പോകാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ സ്ത്രീകൾക്ക് അവർ വസ്ത്രത്തിൽ കുത്തിവച്ച സേഫ്റ്റി പിൻ അടയ്ക്കം എല്ലാം ഊരി കാണിക്കേണ്ടി വന്നു. അവയെല്ലാം പഴയ രൂപത്തിൽ തന്നെ കുത്തി ഞങ്ങൾ ഒരു കൗണ്ടറിന് മുന്നിലെത്തി. അവിടെ മൂന്ന് കൗണ്ടറുകൾക്ക് മുമ്പിലായി നീണ്ട വരി ഉണ്ടായിരുന്നു.

ഇതിൽ രണ്ടാമത്തെയും മൂന്നാമത്തെയും കൗണ്ടറുകളിൽ നിന്ന് ഒരു സ്ലിപ്പ് കിട്ടും. അത് കിട്ടാനായി തടവ്കാരൻ നമ്മുടെ പേര് രജിസ്റ്റർ ചെയ്യുമ്പോൾ കിട്ടിയ നമ്പർ പറഞ്ഞ് കൊടുക്കണം. ശേഷം ആധാർ കാണിച്ച് പ്രവേശിക്കുന്നവരുടെ ഫോട്ടോ എടുക്കും. കുട്ടികൾക്ക് ഇത് ആവശ്യമില്ല. തടവ്കാരൻ്റെ പേരും ഫോട്ടോയും അകത്ത് പോകുന്നവരുടെ വിവരങ്ങളും ഫോട്ടോയും അടങ്ങുന്ന ഒരു സ്ലിപ്പ് ആ കൗണ്ടറിൽ നിന്ന് കിട്ടും. തടവ്കാരന് കാഷ് നൽകാൻ ഉണ്ടെങ്കിൽ ഈ സ്ലിപ്പ് ഒന്നാം നമ്പർ കൗണ്ടറിൽ കാണിച്ച് പണവും അവിടെ ഏൽപ്പിക്കണം. മറ്റ് കാശോ പഴ്സോ ഒന്നും അകത്ത് കൊണ്ടു പോകാൻ പറ്റില്ല എന്നായിരുന്നു ഞങ്ങൾക്ക് കിട്ടിയ അറിവ്.

കൗണ്ടറിൽ കാഷ് നൽകിയതിൻ്റെ സ്ലിപ്പും വാങ്ങി ഞങ്ങൾ അടുത്ത പോലീസ്കാരൻ്റെ മുന്നിലെത്തി.പാദരക്ഷകൾ ഊരി വച്ച്, ഒരു മെറ്റൽ ഡിറ്റക്ടറിൻ്റെ മുമ്പിൽ നിർത്തി ഒന്ന് വട്ടം കറങ്ങാൻ പറഞ്ഞു. ഞാൻ ആ ഡിറ്റക്ടർ കവാടത്തെ മുഴുവനായും വലം വയ്ക്കാൻ തുടങ്ങിയപ്പോൾ പോലീസ്കാർ എന്നെ തടഞ്ഞ് ശരിയായ രീതി പറഞ്ഞു തന്നു.അതും കഴിഞ്ഞ് പാദരക്ഷകളും അകത്തേക്ക് കൊണ്ടു പോകുന്ന വസ്തുക്കളും സ്കാൻ ചെയ്യാനായി ഒരേ മെഷീനകത്ത് കൂടെ കയറ്റിവിട്ടു. ചെരിപ്പിനൊപ്പം തന്നെ കയറ്റി വിട്ട വെള്ള ഷർട്ടിൽ ചെളി പുരളുന്നത് നിസ്സഹായരായി നോക്കി നിൽക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ.

എല്ലാ പരിശോധനകളും വിജയകരമായി പൂർത്തിയാക്കി ഞങ്ങൾ ജയിലിനകത്തേക്ക് പ്രവേശിച്ചു. പന്ത്രണ്ടാം നമ്പർ ജയിലിലായിരുന്നു എൻ്റെ ബന്ധുവിൻ്റെ വാസം. കോട്ട മതിൽ കണക്കെ ഉയർന്ന് നിൽക്കുന്ന മതിലിൻ്റെ ഓരത്ത് കൂടി തന്നെ മുന്നോട്ട് പോയാൽ പ്രസ്തുത ജയിലിൽ എത്താം എന്ന് പോലീസ്കാർ നിർദ്ദേശം തന്നു. അതു പ്രകാരം ഞങ്ങൾ മുന്നോട്ട് നടന്ന് പ്രവേശന കവാടത്തിലെത്തി.

ഒരു ഹോട്ടലിൻ്റെ പിന്നിലെ വൃത്തിഹീനമായ അടുക്കളയിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന ഒരു ഫീലാണ് പന്ത്രണ്ടാം നമ്പർ ജയിലിൻ്റെ സന്ദർശക ഗ്യാലറിയിലേക്ക് പ്രവേശിക്കുമ്പോൾ എനിക്കുണ്ടായത്. എൻട്രി പോയിൻ്റിൽ നിന്നും തന്ന സ്ലിപ്പ് അവിടെ ഇരിക്കുന്ന പോലീസുകാരനെ ഏല്പിച്ചു. ഞങ്ങളുടെ മുമ്പിൽ അവിടെ എത്തിയ ധാരാളം പേർ ഉണ്ടായിരുന്നു. ഓരോരുത്തരുടെയും പേര് വിളിച്ച് പിന്നെയും അകത്തേക്ക് കയറ്റി വിട്ടുകൊണ്ടിരുന്നു. വാച്ചോ മൊബൈലോ ഒന്നും തന്നെ കയ്യിൽ ഇല്ലാത്തതിനാൽ സമയം അറിയാൻ ഒരു നിർവ്വാഹവും ഇല്ലായിരുന്നു.

രാവിലെ ഭക്ഷണം ശരിക്കും കഴിക്കാത്തതിനാൽ വിശപ്പിൻ്റെ വിളി ഉയരാൻ തുടങ്ങി. ചെറിയ മോനും വിശക്കുന്നു എന്നു പറഞ്ഞപ്പോൾ വെള്ളമെങ്കിലും കിട്ടുമോ എന്നറിയാൻ ഞാൻ പുറത്തേക്ക് പോയി നോക്കി. ഭാഗ്യത്തിന് കുടിവെള്ളം അവിടെ ഉണ്ടായിരുന്നു.മകനെ വിളിക്കാനായി , തിരിച്ച് ഞാൻ അകത്തേക്ക് പ്രവേശിച്ചതും ഒരാൾ ചായ ചായ എന്ന് വിളിച്ച് പറഞ്ഞു. ആവേശത്തിൽ മകനെയും കൊണ്ട് ഓടിച്ചെന്നപ്പോഴാണ് കാശ് കൊടുത്ത് വാങ്ങേണ്ടതാണ് എന്ന് മനസ്സിലായത്. സകല സ്ഥാവര ജംഗമ വസ്തുക്കളും എൻട്രി കൗണ്ടറിൽ വാങ്ങി വച്ചിരുന്നതിനാൽ ആ ആശ നിരാശയായി മാറി. സന്ദർശകരിൽ ചിലർ കാശ് കൊടുത്ത് വാങ്ങുന്നത് കണ്ടപ്പോഴാണ് അത്യാവശ്യത്തിനുള്ള കാശ് കൊണ്ടു പോകാം എന്ന് മനസ്സിലായത്. തൽക്കാലം വെള്ളം കുടിച്ച് ഞങ്ങൾ പശിയടക്കി.

ഇരുപത് മിനുട്ടാണ് ഒരാളുമായിട്ടുള്ള കൂടിക്കാഴ്ചക്ക് അനുവദിച്ച സമയം.രക്ത ബന്ധുക്കൾ അല്ലെങ്കിൽ അത് തന്നെ ധാരാളമാണ്.ആദ്യം കയറിയവരുടെ സമയം കഴിഞ്ഞതോടെ അവരെ പുറത്താക്കി ഞങ്ങളെ അകത്ത് കയറ്റി. നെഞ്ചുയരത്തിൽ ക്രമീകരിച്ച ചില്ല് ജാലകത്തിനപ്പുറം പുഞ്ചിരിച്ച് നിൽക്കുന്ന എൻ്റെ ഭാര്യാ സഹോദരീ ഭർത്താവിനെ രണ്ടര വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.

ഇരുഭാഗത്തുമുള്ള ഫോണിലൂടെ ആദ്യം ഞാനും ശേഷം എൻ്റെ ഭാര്യയും പിന്നെ മോനും സംസാരിച്ചു. കുടുംബ വിശേഷങ്ങൾ പരസ്പരം കൈമാറി.ജയിലിൽ അദ്ദേഹത്തിന് വ്യക്തിപരമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്ന യു.പി സ്വദേശിയെയും ബന്ധുവിനെയും പരിചയപ്പെടുത്തിത്തന്നു. ഞങ്ങൾക്കായി തയ്യാറാക്കിയ ബിരിയാണിയും റൂഹ് അഫ്സയും മിഠായികളും മറ്റ് സാധനങ്ങളും കൗണ്ടർ വഴി ഇങ്ങോട്ടും ഷർട്ടുകൾ അങ്ങോട്ടും കൈമാറി.നിശ്ചിത സമയം കഴിഞ്ഞതോടെ സന്തോഷത്തോടെ സലാം പറഞ്ഞു ഞങ്ങൾ പുറത്തിറങ്ങി.

കൗണ്ടറിൽ ഏല്പിച്ച സാധനങ്ങൾ എല്ലാം തിരിച്ച് വാങ്ങി ഞങ്ങൾ ബസ് സ്റ്റോപ്പിൽ എത്തി. സമയം അപ്പോൾ പതിനൊന്നര മണി കഴിഞ്ഞിരുന്നു. എല്ലാവരുടെയും വിശപ്പ് മാറ്റാനായി അവിടെ ഇരുന്ന് തന്നെ ഞങ്ങൾ അൽപം ബിരിയാണി കഴിച്ചു. ശേഷം റൂമിലേക്ക് തന്നെ തിരിച്ചു പോയി.

Next : ലാൽകില

Thursday, August 14, 2025

അമ്പതിനായിരം

2020 എന്ന വർഷം, കൊറോണ എന്ന സുന്ദരൻ പേരിലും കോവിഡ് - 19 എന്ന വില്ലൻ പേരിലും അറിയപ്പെടുന്ന ഭയാനകമായ രോഗത്തിൻ്റെ സ്മരണകൾ പേറുന്ന വർഷമാണ്. ബട്ട്, എൻ്റെ ജീവിതത്തിൽ രണ്ട് പുത്തൻ കാൽവയ്പുകൾ നടത്തിയ വർഷം കൂടിയാണ് 2020. പലരും പല ശീലങ്ങളും ജീവിത ശൈലികളും കോവിഡ് സമയത്ത് തുടങ്ങി വച്ചെങ്കിലും കോവിഡിൻ്റെ പിൻമാറ്റത്തോടെ ഉപേക്ഷിക്കുകയും ചെയ്തു.

മലയാള സാഹിത്യ രംഗത്ത്, 'അമ്മാവൻ്റെ കൂളിംഗ് എഫക്ട് ' എന്ന കൃതിയിലൂടെ ഞാൻ ഹരിശ്രീ കുറിച്ചതാണ് 2020 ലെ എൻ്റെ ഒന്നാമത്തെ കാൽവയ്പ്. 'സാൾട്ട് ആൻ്റ് കാംഫർ' എന്ന വ്ലോഗ് ആരംഭിച്ചതാണ് രണ്ടാമത്തെ കാലൊപ്പ്.  രണ്ട് കാൽവയ്പുകളും അസമയത്തായിരുന്നില്ല എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാക്കുന്നു. മൂന്ന് പുസ്തകങ്ങൾ ഇതിനകം പ്രസിദ്ധീകരിക്കുകയും നാലാം പുസ്തകം അണിയറയിൽ ഒരുങ്ങി വരികയും ചെയ്യുന്നു. വ്ലോഗിൻ്റെ പോക്ക് പലപ്പോഴും ഞാൻ തന്നെ അന്തം വിട്ട് നോക്കി ഇരുന്നിട്ടുണ്ട്. ഇന്നലെ 'സാൾട്ട് ആൻ്റ് കാംഫർ'  അമ്പതിനായിരം സബ്സ്ക്രൈബർമാർ എന്ന മൈൽസ്റ്റോൺ പിന്നിട്ട സന്തോഷ വാർത്ത അറിയിക്കുന്നു.

തൊട്ടതെല്ലാം കഴിയും വിധം പെർഫക്ട് ആക്കണം എന്ന് എൻ്റെ പിതാവ് കാണിച്ച് തന്നിട്ടുണ്ട്. ഞാനും അതേ പാത പിന്തുടരാൻ ശ്രമിക്കുന്നു. പ്രചോദനവും പിന്തുണയും നൽകി കൂടെ നിൽക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏

Monday, August 11, 2025

ഇന്ത്യാ ഗേറ്റും നാഷണൽ വാർ മെമ്മോറിയലും (ഡൽഹി ദിൻസ് - 7)

ഡൽഹി ദിൻസ് - 6

ഡൽഹിയിൽ എത്തുന്ന ഏതൊരു സഞ്ചാരിയും നിർബന്ധമായും കാണേണ്ട നിർമ്മിതി ഏതെന്ന് ചോദിച്ചാൽ ഇന്ത്യാ ഗേറ്റ് എന്നാണ് എൻ്റെ പ്രഥമ ഉത്തരം. ഇന്ത്യാ ഗേറ്റ് എന്ന പേരിൻ്റെ പിന്നിലെ ഉദ്ദേശം അന്നും ഇന്നും എനിക്ക് അജ്ഞാതമാണ്. പക്ഷേ ഡൽഹിയിൽ പോയ മിക്ക അവസരങ്ങളിലും ഞാൻ ഇന്ത്യാ ഗേറ്റിൻ്റെ മുന്നിലൂടെ കടന്നു പോവുകയോ ഒരല്പസമയം അതിൻ്റെ മുന്നിൽ ചെലവഴിക്കുകയോ ചെയ്തിട്ടുണ്ട്. 2021 ആഗസ്റ്റിൽ കുടുംബ സമേതം ഡൽഹിയിൽ പോയപ്പോൾ സെൻട്രൽ വിസ്തയുടെ പണി നടക്കുന്നത് കാരണം ടാക്സിയിലിരുന്ന് കാണാനേ സാധിച്ചിരുന്നുള്ളൂ. എന്നിട്ടും, ഇന്ത്യാ ഗേറ്റ് കണ്ട ലിദുമോൻ്റെ സന്തോഷം ഞാൻ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു. തൊട്ടടുത്ത വർഷം ഞങ്ങളെല്ലാവരും വീണ്ടും ഡൽഹിയിൽ എത്തിയെങ്കിലും ഇന്ത്യാ ഗേറ്റിൽ പോകാൻ സാധിച്ചിരുന്നില്ല.

ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി പോരാടി ജീവൻ നഷ്ടപ്പെട്ട 70,000 ഇന്ത്യൻ സൈനികരെ അനുസ്മരിക്കുന്ന, അവരുടെ പേരുകൾ കൊത്തിവച്ച റോമൻ ശില്പകലയിലുള്ള ഒരു കമാനമാണ് ഇന്ത്യാ ഗേറ്റ്'. ആദ്യമായി ഇന്ത്യാഗേറ്റ് സന്ദർശിച്ചപ്പോൾ കണ്ട അമർ ജവാൻ ജ്യോതി ദർശിക്കുകയും അതിൻ്റെ പിന്നിലുള്ള ചരിത്രവും മക്കളെ ബോധിപ്പിക്കുക എന്ന ലക്ഷ്യത്താടെയാണ് ഞാൻ ഇപ്രാവശ്യം ഇന്ത്യാ ഗേറ്റിൽ എത്തിയത്.2023 ൽ വന്ന സമയത്ത് അമർ ജവാൻ ജ്യോതിയുടെ അടുത്ത് പോകാൻ സമയം കിട്ടിയിരുന്നില്ല.

വൈകുന്നേരമായതിനാൽ ഇന്ത്യാ ഗേറ്റിൻ്റെ സമീപമുള്ള ഗാർഡനിൽ എവിടെ വച്ചെങ്കിലും നമസ്കാരം നിർവ്വഹിക്കുക എന്നതായിരുന്നു ആദ്യ ഉദ്ദേശം. പക്ഷേ, പുൽത്തകിടിയിൽ എവിടെയും പ്രവേശനം അനുവദിക്കാത്തതിനാൽ ഞങ്ങൾ നേരെ ഇന്ത്യാ ഗേറ്റിന് മുന്നിൽ എത്തി. ആവശ്യമായ ഫോട്ടോകൾ എടുത്ത ശേഷം കഴിഞ്ഞ തവണ കണ്ട് വച്ചിരുന്ന അണ്ടർ പാസ് വഴി ഇന്ത്യാ ഗേറ്റിൻ്റെ തൊട്ടടുത്ത് എത്തി. പക്ഷേ, ഗേറ്റിൻ്റെ മദ്ധ്യത്തിലായി സ്ഥാപിച്ചിരുന്ന അമർ ജവാൻ ജ്യോതി അവിടെ കണ്ടില്ല. കാരണം അന്വേഷിച്ച് ഗൂഗിൾ ചെയ്ത് നോക്കിയപ്പോഴാണ് 2019 മുതൽ ഇത് തൊട്ടടുത്ത് തന്നെയുള്ള ദേശീയ യുദ്ധ സ്മാരകത്തിലേക്ക് മാറ്റിയിട്ടുണ്ട് എന്നറിഞ്ഞത്. സമയമുണ്ടെങ്കിൽ മാത്രം അത് കാണാം എന്ന് ഞാൻ മനസ്സിൽ കരുതി.

നമസ്കരിക്കാനുള്ള സ്ഥലം തേടി ഞങ്ങൾ ഇന്ത്യാ ഗേറ്റിൻ്റെ വലതു വശത്തുള്ള ചിൽഡ്രൻസ് പാർക്കിൽ എത്തി. ധാരാളം സന്ദർശകർ ഉണ്ടെങ്കിലും പരിപാലനം വളരെ മോശമായി തോന്നി. അല്പനേരം അലഞ്ഞ ശേഷം ഒഴിഞ്ഞ ഒരു മരബെഞ്ച് ഞങ്ങൾ കണ്ടെത്തി. നമസ്കാരം നിർവ്വഹിച്ച് അൽപസമയം കൂടി അവിടെ ഇരുന്ന ശേഷം ഞങ്ങൾ വീണ്ടും ഇന്ത്യാ ഗേറ്റിനടുത്തേക്ക് നീങ്ങി.

പെട്ടെന്നാണ്, ഒരു കൂട്ടം സന്ദർശകർ ഒരു പ്രത്യേക സ്ഥലത്തേക്ക് നീങ്ങുന്നത് ഞാൻ ശ്രദ്ധിച്ചത്. നാഷണൽ വാർ മെമ്മോറിയലിലേക്ക് ആയിരുന്നു അവർ പോയിരുന്നത്. സുരക്ഷാ പരിശോധന കഴിഞ്ഞ് ഞങ്ങളും അങ്ങോട്ട് നീങ്ങി.1971 ലെ ഇന്തോ പാക് യുദ്ധത്തിൽ വീരമൃത്യു വരിച്ച യോദ്ധാക്കളുടെ സ്മരണക്കായി 2019 ൽ പണി കഴിപ്പിച്ചതാണ് നാഷണൽ വാർ മെമ്മോറിയൽ. ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന സൈനികരുടെ അനുസ്‌മരണ ചടങ്ങുകളും റിപ്പബ്ലിക് - സ്വാതന്ത്യ ദിനാഘോഷ ദിവസങ്ങളിലെ പുഷ്പചക്ര സമർപ്പണങ്ങളും ഇപ്പോൾ ഇവിടെയാണ് നടക്കുന്നത്.

ചില പ്രത്യേക സമയങ്ങളിൽ ഒഴികെ സന്ദർശകർക്ക് അർദ്ധവൃത്താകൃതിയിലുള്ള നാഷണൽ വാർ മെമ്മോറിയൽ ചുറ്റിക്കാണാം. എന്നാൽ അമർ ജവാൻ ജ്യോതിയുടെ സമീപത്തേക്ക് പ്രവേശനമില്ല. യുദ്ധങ്ങളിലും ഏറ്റുമുട്ടലുകളിലും അപകടങ്ങളിലും മറ്റും മരിച്ച സൈനികരുടെ പേരുകൾ പല വിഭാഗങ്ങളായി തിരിച്ച് ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളെത്തുമ്പോൾ ഡ്യൂട്ടിയിലുള്ള ഒരാൾ പ്രവേശനം തടഞ്ഞു. അകത്ത് കയറിയവർ നടന്നു നീങ്ങുന്നത് കണ്ടതിനാൽ അവർ പുറത്തിറങ്ങിയ ശേഷമേ ഞങ്ങളെ പ്രവേശിപ്പിക്കൂ എന്നാണ് ഞാൻ കരുതിയത്. എവിടെയോ വച്ച് വീരമൃത്യു വരിച്ച ഒരു ജവാൻ്റെ പേരും മറ്റൊരു പേരും പറഞ്ഞുകൊണ്ട് എന്തോ ഒരു പ്രോഗ്രാം ഉടൻ നടക്കാൻ പോകുന്നതായി അനൗൺസ് ചെയ്യുന്നുണ്ട്. 

ആളുകൾ കൂടിക്കൂടി വന്നു.അമർ ജവാൻ ജ്യോതിയുടെ അടുത്ത് പ്രതിമ കണക്കെ അനങ്ങാതെ നിൽക്കുന്ന ജവാനെ ഞങ്ങൾ ശ്രദ്ധിച്ചു. അൽപ നേരം കഴിഞ്ഞ് വേറൊരാൾ മാർച്ച് ചെയ്ത് വന്ന് ആ ഡ്യൂട്ടി ഏറ്റെടുത്തു. ഇതിനിടയിൽ ഞങ്ങളുടെ മുമ്പിലെ ബാരിക്കേഡ് നീക്കി. ഞങ്ങൾക്ക് അമർ ജവാൻ ജ്യോതിയുടെ കുറച്ച് കൂടി അടുത്തേക്ക് ഇറങ്ങി നിൽക്കാൻ സാധിച്ചു. ഒരു മിനി സ്റ്റേഡിയം പോലെ ഇരിപ്പിടങ്ങളോട് കൂടിയ സ്ഥലമായതിനാൽ പലരും ഇരിക്കാൻ ശ്രമിച്ചു. പക്ഷെ, ഡ്യൂട്ടിയിലുള്ള പട്ടാളക്കാരൻ എല്ലാവരെയും എണീറ്റ് നിർത്തി.

പെട്ടെന്ന് പരിപാടി ആരംഭിക്കുന്നതിൻ്റെ അനൗൺസ്മെൻ്റ് മുഴങ്ങി. സൈനികൻ്റെ പേര് പറഞ്ഞ ശേഷം വിലാസം പറഞ്ഞപ്പോൾ കോഴിക്കോട്, കേരള എന്ന് കേട്ടപ്പോൾ ഞങ്ങളൊന്ന് ഞെട്ടി. വീര ജവാൻ്റെ ചെറുപ്പക്കാരിയായ വിധവ സൈനികരുടെ മാർച്ച് പാസ്റ്റിൻ്റെ അകമ്പടിയോടെ അമർജവാൻ ജ്യോതിയിൽ പുഷ്പചക്രം അർപ്പിച്ചു. ശേഷം ദേശീയഗാനം മുഴങ്ങി. ഏതൊക്കെയോ രജിസ്റ്ററിൽ ഒപ്പ് വയ്ക്കുന്നതും ചില സാധനങ്ങൾ കൈമാറുന്നതും ഞങ്ങൾ ദൂരെ നിന്ന് നോക്കിക്കണ്ടു. അവർ തിരിച്ചു വന്നാൽ പരിചയപ്പെടാം എന്ന് കരുതി. പക്ഷേ, ഉദ്യോഗസ്ഥരോടൊപ്പം അവർ മറ്റൊരു ദിശയിലാണ് പോയത്.

സമയം ഇരുട്ടിത്തുടങ്ങി. ഇന്ത്യാ ഗേറ്റിന് മുകളിൽ ത്രിവർണ്ണ ദീപങ്ങൾ തെളിഞ്ഞു.തികച്ചും അപ്രതീക്ഷിതമായി നാഷനൽ വാർ മെമ്മോറിയലിൽ എത്തി നാട്ടുകാരനായ ധീര ജവാൻ്റെ ആദരവ് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൻ്റെ നിമിഷങ്ങൾ മനസ്സിൽ കോറിയിട്ട് ഞങ്ങൾ ഇന്ത്യാ ഗേറ്റിനോട് വിട പറഞ്ഞു.

Next : തിഹാർ ജയിലിൽ

Friday, August 08, 2025

1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ

ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് മമ്മുട്ടി നായകനായ 1921 എന്ന സിനിമ റിലീസായത്. അന്ന് എൻ്റെ സഹപാഠികളും മമ്മുട്ടി ആരാധകരുമായിരുന്ന സുനിലും നൗഫലും ഈ സിനിമ എത്ര തവണ കണ്ടു എന്ന് അവർക്ക് തന്നെ ഒരു നിശ്ചയവും ഇല്ലായിരുന്നു. ഞാനും ഒരു തവണ ഈ സിനിമ കണ്ടിട്ടുണ്ട്. എൻ്റെ നാടും പഠിച്ച് കൊണ്ടിരുന്ന നാടും 1921 ൻ്റെ സിരാ കേന്ദ്രങ്ങളിൽ പെട്ടതായതിനാൽ ആ സിനിമ കാണണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു.

മാപ്പിള ലഹള എന്നും മലബാർ ലഹള എന്നും എല്ലാം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട, നിഷ്കളങ്കരായ ഒരു ജനതയുടെ ബ്രിട്ടീഷുകാർക്കെതിരെയുള്ള ഈ ധീര പോരാട്ടം കഴിഞ്ഞ് നൂറ് വർഷം പിന്നിട്ടപ്പോൾ പ്രസ്തുത സമരം സ്വാതന്ത്ര്യ സമര താളുകളിൽ നിന്ന് തന്നെ നീക്കം ചെയ്യാനുള്ള കരുനീക്കങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് മക്കൾക്ക് ഈ സമരത്തെപ്പറ്റി അറിവ് പകരണം എന്ന് ഞാൻ നിശ്ചയിച്ചുറപ്പിച്ചത്. അത് പ്രകാരം ഒഴിവും അവസരവും ഒത്ത് വരുമ്പോൾ മലബാർ കലാപത്തിൻ്റെ രണഭൂമികൾ മക്കളോടൊപ്പം സന്ദർശിച്ച് വരുന്നു.

തികച്ചും യാദൃശ്ചികമായിട്ടാണ് ഇതേ സമയത്ത് എൻ്റെ സഹപ്രവർത്തകനായ സുമേഷ് ഒരു പുസ്തകം എനിക്ക് വായിക്കാൻ തന്നത്. 1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ എന്ന പ്രസ്തുത പുസ്തകം എൻ്റെ മലബാർ കലാപ അന്വേഷണാത്മക സന്ദർശനങ്ങൾക്ക് മുതൽ കൂട്ടാകും എന്ന് എനിക്ക് ഉറപ്പായിരുന്നു.

ഇത്രയധികം പോരാട്ടങ്ങളും കൂട്ടക്കുരുതികളും നടന്ന ഒരു സംഭവമായിരുന്നു മലബാർ കലാപം എന്ന് ഈ പുസ്തകത്തിലൂടെയാണ് ഞാൻ തിരിച്ചറിഞ്ഞത്. കൂട്ടക്കുരുതികൾക്കും പലായനങ്ങൾക്കും സാക്ഷ്യം വഹിച്ച ദേശങ്ങളുടെ നിലവിളികളും തേങ്ങലുകളും ഗ്രന്ഥകാരൻ അതേപടി ഇതിൽ പകർത്തി വച്ചിട്ടുണ്ട്. വായനക്കാരന് അത് ശരിക്കും അനുഭവിക്കാനും ആവും. എൻ്റെ നാട്ടിലെ സംഭവങ്ങൾ അധികമൊന്നും ഇല്ലെങ്കിലും അയൽ പ്രദേശങ്ങളിലെയും മലപ്പുറം, കോഴിക്കോട് , പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലെയും അറിയപ്പെടാത്ത പോരാട്ടങ്ങളിലേക്ക് ഈ പുസ്തകം വെളിച്ചം വീശുന്നു. എൻ്റെ അറിവിൽ പെടാത്തതും ഞാൻ നേരത്തെ സൂചിപ്പിച്ച മലബാർ കലാപ ഭൂമി സന്ദർശനത്തിൽ ഉൾപ്പെടുത്തേണ്ടതുമായ സ്ഥലങ്ങളെക്കുറിച്ചും ഈ പുസ്തകം എന്നെ ഉത്ബോധിപ്പിച്ചു. 

മലബാർ കലാപത്തെപ്പറ്റിയും അതിൻ്റെ നായകരായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പറ്റിയും ആലി മുസ്‌ലിയാരെപ്പറ്റിയും എല്ലാം പല പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. വായിക്കാനായി കുറെ എണ്ണം വാങ്ങി വച്ചിട്ടുമുണ്ട്. എന്നാൽ, വായിച്ച പുസ്തകങ്ങളിൽ ഒന്നും തന്നെ കാണാത്ത ദേശങ്ങളും പോരാളികളും ഈ പുസ്തകത്തിൽ അനാവരണം ചെയ്യപ്പെടുന്നു എന്നതാണ് ഇതിൻ്റെ പ്രത്യേകത. തീർച്ചയായും ചരിത്രാന്വേഷികൾക്ക് ഈ പുസ്തകം ഏറെ ഉപകാരപ്പെടും.

പുസ്തകം: 1921 പോരാളികൾ വരച്ച ദേശ
ഭൂപടങ്ങൾ
രചയിതാവ് : പി.സുരേന്ദ്രൻ
പ്രസാധകർ: ടെൽബ്രെയിൻ ബുക്സ്
പേജ് : 403
വില : Rs 599/-