Team PSMO വീണ്ടും ഊട്ടിയിൽ - 2
നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറായി ഏഴ് സപ്തദിന ക്യാമ്പുകൾ ഞാൻ സംഘടിപ്പിച്ചിട്ടുണ്ട്. അസൗകര്യങ്ങൾ കൊണ്ട് വീർപ്പ് മുട്ടുന്ന പ്രൈമറി സ്കൂളുകളിലാണ് അവ മിക്കവയും നടത്തിയത്. അതിനാൽ തന്നെ ഉറങ്ങണം എന്ന് മനസ്സിൽ കരുതി കിടന്നാൽ ഏത് പരിമിതിയിലും ഞാൻ ഉറങ്ങിയിരിക്കും. വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന മൂട്ടയുടെ കടി മാത്രമാണ് എൻ്റെ ഉറക്കത്തെ അലോസരപ്പെടുത്തിയ ഏക സംഭവമായി എനിക്കോർമ്മയുള്ളത്.
മേൽ പറഞ്ഞ പരിചയ സമ്പത്തിൻ്റെ പിൻബലത്തിൽ മഹ്റൂഫിൻ്റെ ഡോൾബി ഡിജിറ്റൽ ശബ്ദത്തിലുള്ള കൂർക്കം വലിയിലും ഞാനും അവനും ഒരേ ബെഡിൽ സുഖമായുറങ്ങി. സഫറുവും സുനിലും തൊട്ടടുത്ത റൂമിലും കിടക്ക പങ്കിട്ടു.ഒരു മണിക്കൂർ കഴിഞ്ഞ് എൻ്റെ ഫോൺ പെട്ടെന്ന് റിംഗ് ചെയ്തു. രാത്രി സുനിലിൻ്റെ വീട്ടിൽ നിന്നും ഒരു എമർജൻസി ന്യൂസ് വന്നിരുന്നതിനാൽ ഞാൻ വേഗം ഫോൺ എടുത്തു.
"എടാ... വാതിലൊന്ന് തുറക്കോ..." മറുതലക്കൽ സഫറുള്ളയുടെ ശബ്ദം. ഞാൻ എണീറ്റ് വാതിൽ തുറന്നു നോക്കുമ്പോൾ തലയിണയും ബ്ലാങ്കറ്റുമായി അവൻ വരാന്തയിൽ നിൽക്കുകയായിരുന്നു.
"അനവധി വലി കേട്ട് ഉറങ്ങിയിട്ടുണ്ട്.... പക്ഷേ, കയറ്റം കയറി വരുന്ന ലോറിയുടെ ശബ്ദം പോലെയുളളത് ആദ്യമായിട്ടാ... ഒരു നിലക്കും ഉറങ്ങാൻ കഴിയുന്നില്ലെടാ.... ഞാൻ ഇവിടെ എവിടേലും കിടന്നോളാം...." സഫറു പറഞ്ഞു. ശേഷം ഒഴിഞ്ഞ് കിടന്ന ദീവാനിയിൽ അവൻ കിടന്നു.
അടുത്ത ദിവസം രാവിലെ ഒമ്പതേ കാലിനായിരുന്നു ഊട്ടി റ്റു കൂനൂർ പോകാനുള്ള ഫസ്റ്റ് ട്രെയിൻ. ടിക്കറ്റ് ബുക്ക് ചെയ്യാത്തതിനാൽ ഏഴ് മണിക്കെങ്കിലും സ്റ്റേഷനിൽ പോയി ക്യൂ നിൽക്കണം. അത് നടക്കില്ല എന്ന് ഉറപ്പായിരുനെങ്കിലും ഞാൻ അഞ്ച് മണിക്ക് തന്നെ എഴുന്നേറ്റു. സുനിലിനെ വിളിച്ചപ്പോൾ അവൻ കണ്ണ് തുറക്കാതെ ഉഗാണ്ടയിലെ ഏതോ സ്റ്റോറി പറഞ്ഞു കൊണ്ടിരുന്നു. അതോടെ, നേരത്തെ ഉണർന്ന ഞങ്ങൾ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.
ഊട്ടിയിൽ കാണാനുള്ള കാഴ്ചകൾ നിരവധിയുണ്ട്.ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് തീരുന്നവയല്ല അവ. നീലഗിരിയുടെ റാണി എന്ന വിളിപ്പേര് വരാൻ തന്നെ കാരണം, ആരുടെയും മനം മയക്കുന്ന വിവിധ തരം കാഴ്ചകൾ ആയിരിക്കും എന്നാണ് എൻ്റെ വിശ്വാസം. മുൻ സന്ദർശന വേളകളിൽ പല സ്ഥലങ്ങളും കണ്ടിരുന്നതിനാൽ പരമ്പരാഗത കാഴ്ചകൾ എല്ലാം ഒഴിവാക്കുക എന്നതായിരുന്നു ഞങ്ങളുടെ ഐക്യകണ്ഠ തീരുമാനം. ഇടക്ക് കർണ്ണാടക സിരി പാർക്ക് ആരോ നിർദ്ദേശിച്ചു എങ്കിലും അത് ചർച്ചയിൽ തുടർന്നില്ല. ഞാൻ അത് കണ്ടതായതിനാൽ എനിക്ക് താല്പര്യം തോന്നിയതുമില്ല.
എട്ടര മണിയോടെ സുനിലും എണീറ്റു. കൂനൂർ യാത്ര അവൻ സ്വപ്നത്തിൽ നടത്തിയതിനാൽ അടുത്ത പ്രോഗ്രാം എന്തെന്ന് ഞങ്ങൾ ആലോചിച്ചു.ഒരു ബെഡ് കോഫി കുടിക്കാം എന്ന പ്ലാനിൽ പുറത്തിറങ്ങിയത് അവസാനം ബ്രേക്ക് ഫാസ്റ്റിൽ കലാശിച്ചു. പതിനൊന്ന് മണിക്ക് റൂം ചെക്ക് ഔട്ട് ചെയ്യണം എന്നതിനാൽ ആ മാറ്റം നന്നായി. വെള്ളിയാഴ്ച ആയതിനാൽ ജുമുഅ കൂടി ലഭിക്കുന്ന വിധത്തിൽ അടുത്ത പദ്ധതി ആലോചിച്ചപ്പോൾ കോതഗിരി വീണ്ടും മനസ്സിൽ വന്നു.
രാവിലെ നേരത്തെ പോയാൽ വഴിയിൽ കാട്ടുപോത്തുകളെയും മറ്റും കാണാൻ സാദ്ധ്യതയുള്ള റൂട്ടാണ് ഊട്ടി കോതഗിരി റോഡ്. പതിനൊന്ന് മണിക്കുള്ള പോക്ക് കോതഗിരി ടൗൺ മാത്രം കണ്ട് പോരാനുള്ള ഒരു യാത്രയായിരിക്കും എന്ന് എനിക്കുറപ്പായിരുന്നു. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ, വിവാദമായ കോടനാട് എസ്റ്റേറ്റ് എങ്കിലും കാണാം എന്ന് സുനിൽ ആഗ്രഹം പ്രകടിപ്പിച്ചു. ഞങ്ങൾ നാല് പേരും ഇതുവരെ കോതഗിരി കാണാത്തവരായതിനാൽ മഹ്റൂഫ് സ്റ്റിയറിങ്ങ് കോതഗിരിയിലേക്ക് തിരിച്ചു.
(തുടരും...)









