Pages

Friday, July 04, 2025

യെസ്... നോ....

"അ അ ആ .... ഇതെന്താ ഇങ്ങനെ ഒരു കിടത്തം " സോഫയിൽ കിടന്നുറങ്ങുന്ന ആബു മാസ്റ്ററെ കണ്ട് ഭാര്യ കുഞ്ഞിമ്മു ചോദിച്ചു.

"അത്... ഉറക്കം വന്നപ്പോൾ ഒന്ന് കിടന്നതാ...."

 "ഈ നട്ടുച്ച നേരത്ത് ഉറക്കം വരേ ?"

"ഉറക്കത്തിന് സമയം നോക്കാനറിയലുണ്ടാവില്ല..."

"അപ്പോ അതിനാണോ ഈ വാച്ചും കെട്ടി കിടക്കുന്നത്?"

"അത്... അത്... "

"ങും?"

"ഈ വാച്ച് സി.കെ ആണെടീ..'' വാച്ചിലേക്ക് നോക്കിക്കൊണ്ട് ആബു മാസ്റ്റർ പറഞ്ഞു.

"ഫൂ...സീ.കെ യോ? ടൈറ്റാൻ എന്നും സൊണാറ്റ എന്നും ഒക്കെ കേട്ടിട്ടുണ്ട്.. ഇതേതാ  ഈ സി.കെ ?"

"ഈ സി കെ അല്ല .... വെറും സി.കെ.... സി.കെ എന്ന് വച്ചാൽ ... " ബാക്കി ആബു മാസ്റ്റർക്ക് പെട്ടെന്ന് കിട്ടിയില്ല.

"സി.കെ എന്ന് വച്ചാൽ ചക്കാല കൂത്തിൽ എന്നാ ഞാൻ കേട്ടത്" കുഞ്ഞിമ്മു പറഞ്ഞു.

"ആ..... അത് നിൻ്റെ ലോക്കൽ സി.കെ ... ഇത് കെൽവിൻ....... സോറി...കാൾവിൻ ക്ലീൻ എന്ന സി.കെ .... "

"അതാരാ ?"

"അത് ഐസക് ന്യൂട്ടൻ്റെ കാക്ക.." 

"ങേ.... ഐസക് ന്യൂട്ടൻ്റെ കാക്കാക്ക് വാച്ചുണ്ടാക്കലായിരുന്നോ പണി ?"

"അത് എന്തേലും ആവട്ടെ... ഇതിൻ്റെ വില എത്രയാന്നറിയോ നിനക്ക്?"

"നിങ്ങൾ വാങ്ങിയതായത് കൊണ്ട് ആയിരം രൂപയുടെ താഴെ..."

"ഫൂ... ആയിരം രൂപയ്ക്ക് നിനക്ക് ഇത് കണ്ട് പോരാം.."

"പിന്നെ എത്രയാ വില?"

"പതിനായിരം രൂപ ..."

"പത്തെണ്ണത്തിനായിരിക്കും..."

"നോ... ഒരെണ്ണത്തിന് ..."

"എൻ്റെ റബ്ബേ ..... ആരാ നിങ്ങളെ ഇങ്ങനെ പറ്റിച്ചത്?"

"ആരും പറ്റിച്ചതല്ല... എനിക്ക് സമ്മാനമായി കിട്ടിയതാ.."

"എന്തിന്?"

"അനുസരണ കാട്ടിയതിന്..."

"ങേ??"

"അതേടീ... അനുസരണയോടെ കേട്ടിരുന്നതിന് ..."

"ഒന്ന് തെളിയിച്ച് പറ മന്സാ..''

"അത്.... അത് എനിക്ക് ഒരു ഫോൺ കോൾ വന്നു..... "

"ആണോ പെണ്ണോ?"

"അതിപ്പം .." ആബു മാസ്റ്റർ തല ചൊറിഞ്ഞു.

"ങാ... മനസ്സിലായി ... ബാക്കി പറയ്.."

"അവള് ഇംഗ്ലീഷിൽ ഒരു ചോദ്യം .....എനിക്ക് ഒന്നും മനസ്സിലായില്ല .... പക്ഷേ ആപു എന്നോ മറ്റോ അതിൽ ഉണ്ടായിരുന്നതിനാൽ എൻ്റെ പേര് ചോദിച്ചതായിരിക്കും എന്ന് കരുതി ഞാൻ യെസ് പറഞ്ഞു "

"എന്നിട്ട്..?"

"അപ്പോൾ അടുത്ത ചോദ്യം..."

"എന്ത്?"

"എന്തോ....ബട്ട്, ഞാൻ അതിനും യെസ് പറഞ്ഞു..... "

"ഓ.കെ.."

"ഓ.കെ അല്ല .... യെസ്...വീണ്ടും അവളുടെ ഒരു ചോദ്യം "

"അതിനും നിങ്ങൾ യെസ് പറഞ്ഞു ..."

"യെസ്... പിന്നെ ഓള് എന്തൊക്കെയേ കൊറേ കാര്യങ്ങൾ വിവരിച്ചു... ഞാൻ അതെല്ലാം അനുസരണയോടെ കേട്ടിരുന്നു ... അവസാനം എൻ്റെ അഡ്രസ് പറഞ്ഞു..... അതിനും ഞാൻ യെസ് പറഞ്ഞു.."

"എന്നിട്ട് ?"

"എന്നിട്ടെന്താ... മൂന്നാം ദിവസം എനിക്ക് ഒരു പാർസൽ വന്നു ... തുറന്ന് നോക്കിയപ്പോൾ ഒന്നാം തരം ഒരു വാച്ച്...!!"

"വെറും യെസ് മാത്രം പറഞ്ഞതിന് പതിനായിരം രൂപയുടെ വാച്ചോ?"

"യെസ് ... അതാ പറഞ്ഞത്, ചില സമയങ്ങളിൽ നമ്മള് അനുസരണയോടെ കേട്ട് കൊടുക്കണം... പറയുന്നത് എന്തെങ്കിലും വട്ട് കാര്യങ്ങളായിരിക്കും...ബട്ട്, കേട്ട് ഇരിക്കുക... സമ്മാനം പിന്നാലെ വരും... "

"വന്നില്ലെങ്കിലോ?"

"സമ്മാനം വന്നില്ലെങ്കിൽ സമാധാനം വരും...അതു കൊണ്ടല്ലേ നീ പറയുന്നത് മുഴുവൻ ഞാനിങ്ങനെ കേട്ട് ഇരിക്കുന്നത്..."

"ങാ... സമ്മാനം ഒക്കെ ഓ.കെ ...ഇനി ആ പെണ്ണ് വിളിച്ചാൽ യെസ് പറഞ്ഞാലുണ്ടല്ലോ....?"

"എന്താ?"

"മര്യാദക്ക് ഡിക്ഷണറി നോക്കി അർത്ഥം മനസ്സിലാക്കീട്ട് നോ എന്ന് പറയണം... ഇല്ലെങ്കി വാച്ച് വന്ന അഡ്രസിൽ തന്നെ ഓളും ഇങ്ങോട്ട് വരും.."

"യെസ് "

"യെസ് അല്ല മനുഷ്യാ.. നോ..."

"നോ..."

"നോ എന്നോ...ഇപ്പോൾ യെസ്..."

"യെസ്... അല്ല.... നോ..." ആബു മാസ്റ്റർ സോഫയിൽ നിന്നും എണീറ്റ് ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു.

Monday, June 30, 2025

ഹുമയൂൺ ടോംബ്

2021 ആഗസ്റ്റിൽ, മൂത്ത മകൾ ലുലുവിൻ്റെ ജാമിയ മില്ലിയ യൂ: സിറ്റി പ്രവേശന പരീക്ഷാർത്ഥം ഡൽഹിയിൽ കുടുംബ സമേതം പോയിരുന്നു. പരീക്ഷ കഴിഞ്ഞ് രാത്രി ജയ്പൂരിലേക്ക് പോകാനായിരുന്നു എൻ്റെ പ്ലാൻ.അത് അങ്ങനെ തന്നെ നടക്കുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ് രാത്രി വരെയുള്ള സമയം എന്ത് ചെയ്യും എന്ന ചോദ്യത്തിന് മറുപടിയായി അടുത്തുള്ള സ്ഥലങ്ങൾ കാണാൻ പോകാം എന്ന് ഞാൻ പറഞ്ഞു. അപ്രകാരം ഞാൻ തെരഞ്ഞെടുത്തത് ഹുമയൂൺ ടോംബ് ആയിരുന്നു.

ഫാമിലി സഹിതം പോകാൻ പറ്റുന്ന ഒരു സ്ഥലമല്ല അത് എന്നായിരുന്നു ടാക്സി ഡ്രൈവർ ദീപ് സിങിൻ്റെ പെട്ടെന്നുള്ള പ്രതികരണം.മുമ്പ് പാലക്കാട് ശിലാവാടിയിൽ പോയപ്പോൾ കണ്ട കാഴ്ചകൾ പോലെയുള്ളവ  ആയിരിക്കും ഇവിടെയും എന്നാണ് പ്രസ്തുത സംസാരത്തിൽ നിന്ന് ഞാൻ കരുതിയത്. അതിനാൽ ഹുമയൂൺ ടോംബ് ഒഴിവാക്കി, പല തവണ കണ്ടതും ദീപ് സിംഗ് നിർദ്ദേശിച്ചതുമായ കുതബ് മിനാർ (Click to Read) വീണ്ടും കാണാൻ ഞങ്ങൾ പുറപ്പെട്ടു .

ആഗ്രയിൽ പല തവണ പോയിട്ടും മേൽ പറഞ്ഞ പോലെയുള്ള ചില അഭിപ്രായങ്ങൾ കേട്ട് ഫത്തേപൂർ സിക്രി ഇപ്പോഴും എനിക്ക്  കാണാൻ കഴിഞ്ഞിട്ടില്ല. അതിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട് ഇത്തവണത്തെ ഡൽഹി കാഴ്ചകളിൽ ഹുമയൂൺ ടോംബ് കാണണം എന്ന് ഞാൻ തീരുമാനിച്ചു. ലുഅ മോളും ഹുമയൂൺ ടോംബ് ആദ്യമായിട്ടാണ് കാണുന്നത്.

യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഒരു സ്മാരകമാണ് ഹുമയൂൺ ടോംബ്. നിസാമുദ്ദീൻ ദർഗ്ഗക്ക് വളരെ അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത് എന്ന് ഈയിടെയാണ് ഞാൻ മനസ്സിലാക്കിയത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണെങ്കിലും തിങ്കളാഴ്ചയും ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. മുപ്പത്തിയഞ്ച് രൂപയാണ് ഓൺ ലൈനിൽ ടിക്കറ്റ് വില. നേരിട്ട് എടുത്താൽ നാൽപത് രൂപയും. 

                                        

ഗേറ്റ് കടന്ന് മുന്നോട്ട് നീങ്ങുമ്പോൾ വലത് വശത്ത് ആദ്യത്തെ സമുച്ചയം കാണാം. ഏതാനും സ്റ്റെപ്പുകൾ കയറി ഒരു കോട്ട വാതിൽ പോലെയുള്ള കവാടത്തിലൂടെ വേണം  അകത്തേക്ക് കയറാൻ.ഡൽഹി സുൽത്താനായിരുന്ന ഷേർ ഷാ സൂരിയുടെ കൊട്ടാരത്തിലെ പ്രമുഖനായിരുന്ന ഈസാഖാൻ്റെ ശവകുടീരമാണ് അത്.എട്ട് വശങ്ങളുള്ള മനോഹരമായ ഒരു കല്ലറയാണിത്. തൊട്ടടുത്ത് തന്നെ ഒരു നമസ്കാര പള്ളിയും കാണാം. 

                                                            
ഈസാഖാൻ ടോംബിൽ നിന്ന് പുറത്തിറങ്ങി മുന്നോട്ട് നടന്നാൽ കോട്ട പൊളിച്ചു വഴിയുണ്ടാക്കിയ പോലെ ഒരു നേർവഴി കാണാം. അത് ചെന്നെത്തുന്നത് അതി മനോഹരമായ ഒരു കെട്ടിടത്തിന് മുന്നിലാണ്. വെള്ള മാർബിളും റെഡ് സ്റ്റോണും സമ്മിശ്രമായി ഉപയോഗിച്ച് നിർമ്മിച്ച ആ കെട്ടിടം താജ്മഹലിനെ അനുസ്മരിപ്പിക്കും. താജ്മഹലിന് എഴുപത്തി അഞ്ച് വർഷം മുമ്പേ നിർമ്മിക്കപ്പെട്ട ഹുമയൂൺ ടോംബ് ആണ് പ്രസ്തുത നിർമ്മിതി.

ഹുമയൂണിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ഭാര്യ ഹമീദ ബാനു ബീഗമാണ് ഈ ശവകുടീരം നിർമ്മിച്ചത്. ഹുമയൂണിന്റെ കല്ലറക്കു പുറമേ പ്രധാന കെട്ടിടത്തിലും അനുബന്ധ കെട്ടിടങ്ങളിലുമായി ഹുമയൂണിൻ്റെ ക്ഷുരകൻ്റെതടക്കം നൂറോളം കല്ലറകൾ വേറെയുമുണ്ട്. അതിനാൽ ഈ ശവകുടീരത്തിനെ മുഗളരുടെ കിടപ്പിടം (Dormitory of Mughals) എന്നും പറയാറുണ്ട്. 

വിശാലമായ ചാർ ബാഗിൻ്റെ (നാല് പൂന്തോട്ടങ്ങൾ) മധ്യത്തിലായാണ് ഹുമയൂൺ ടോംബ് നിർമ്മിച്ചിരിക്കുന്നത്. മധ്യത്തിൽ വിശാലമായ ഒരു മുറിയും ചുറ്റും എട്ട് മുറികളും കാണാം. ഹഷ്ട് ബിഹിഷ്ട് എന്നാണ് ഈ നിർമ്മാണരീതിയുടെ പേര്. വിശാലമായ മുറിയിൽ വെണ്ണക്കല്ലിൽ തീർത്തതാണ് ഹുമയൂണിൻ്റെ കല്ലറ. മറ്റു മുറികളിൽ ഹുമയൂണിൻ്റെ പത്നി ഹമീദാ ബാനു, ഷാജഹാൻ ചക്രവർത്തിയുടെ മക്കളിൽ ഒരാളായ ദാരാ ഷിക്കോ എന്നിവരുടെ കല്ലറകളും കാണാം.

                                 

കാഴ്ച്ചകൾ കണ്ട ശേഷം പുറത്തിറങ്ങുമ്പോഴാണ് ഇടത് ഭാഗത്ത് ഒരു വലിയ ഗേറ്റ് എൻ്റെ ശ്രദ്ധയിൽ പെട്ടത്. അതിനകത്ത് എന്തെങ്കിലും ഉണ്ടോ എന്ന ജിജ്ഞാസ എന്നെ അതിൻ്റെ മുന്നിലെത്തിച്ചു. അറബ് സെറായി ഗേറ്റ് എന്നാണ് ആ കവാടത്തിൻ്റെ പേര്. ഹുമയൂൺ ടോംബിൻ്റെ കരകൗശല വിദഗ്ധരുടെ താമസ സ്ഥലമായിരുന്നു അതിനകത്ത് എന്ന് ഗേറ്റിനടുത്തുള്ള സൂചനാ ഫലകം പറയുന്നു.

                                                              

 മെയിൻ ഗേറ്റ് കടന്ന് പുറത്തിറങ്ങിയാൽ നീല മകുടത്തോട് കൂടിയ ഒരു നിർമ്മിതി റോഡിൽ കാണാം. സബ്സ് ബുർജ് എന്ന ആ സ്മാരകവും മുഗൾ കാലഘട്ടത്തിലേതാണ്. രണ്ട് വർഷം മുമ്പ് നവീകരിച്ച ഇതും ആരുടെയോ ശവക്കല്ലറയാണെന്ന് പറയപ്പെടുന്നു. അതിനകത്തേക്ക് ആരും പ്രവേശിക്കുന്നത് കണ്ടില്ല. എനിക്കാണെങ്കിൽ മോളെ ഫ്ലാറ്റിൽ പോയി ലഗേജ് എടുത്ത് എയർപോർട്ടിലേക്ക് പോകുകയും വേണമായിരുന്നു. അതിനാൽ ഞങ്ങൾ വേഗം ബസ് സ്റ്റോപ്പിലേക്ക് നീങ്ങി.

                                                       

(തുടരും..) 





Saturday, June 28, 2025

ലോധി ഗാർഡൻസ്

പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ റൂം വെക്കേറ്റ് ചെയ്ത് ലഗേജുമായി മകളുടെ ഫ്ലാറ്റിലേക്ക് പോയി.എൻ്റെ കൂടെയുണ്ടായിരുന്നവരെല്ലാം പുലർച്ചെ മൂന്ന് മണിക്ക് തന്നെ റൂം കാലിയാക്കിയിരുന്നു. എൻ്റെ ഫ്ലൈറ്റ് രാത്രി എട്ട് മണിക്ക് ആയിരുന്നു. ഞാനും മോളും അന്ന് വ്രതത്തിലായിരുന്നു. തിങ്കളാഴ്ച ആയതിനാൽ ഡൽഹിയിലെ പല സ്മാരകങ്ങളും അവധിയിലായിരുന്നു. ഞാൻ ഇതുവരെ കാണാത്ത ലോധി ഗാർഡനും ഹുമയൂൺ ടോമ്പും തിങ്കളാഴ്ചയിലും തുറക്കും എന്ന് മോൾ പറഞ്ഞ പ്രകാരം അന്ന് അവ രണ്ടും കാണാൻ പോകാം എന്ന് തീരുമാനിച്ചു.

പതിനൊന്നര മണിയോടെ ഞങ്ങൾ ലോധി ഗാർഡനിലെത്തി. തൊണ്ണൂറ് ഏക്കറിൽ പരന്നു കിടക്കുന്ന ഡൽഹിയിലെ ഏറ്റവും വലിയ ഉദ്യാനങ്ങളിൽ ഒന്നാണ് ലോധി ഗാർഡൻസ്. രാവിലെയും വൈകിട്ടും വ്യായാമം ചെയ്യുന്നവരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കൂടിയാണിത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിലും പതിനാറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലും ഡൽഹി ഭരിച്ച ലോധി സുൽത്താൻമാരുടെ പേരിലാണ് ഈ ഉദ്യാനം അറിയപ്പെടുന്നത്. ബ്രിട്ടിഷുകാരാണ് ഈ ഉദ്യാനം ഇന്നത്തെ നിലയിൽ സുന്ദരമാക്കിയത്.  ലേഡി വില്ലിങ്ഡൺ പാർക്ക് എന്നായിരുന്നു അവർ നൽകിയിരുന്ന പേര്.

ലോധി ഗാർഡനിലേക്ക് പ്രവേശിച്ച ഉടനെ കാണുന്ന സ്മാരകം ഒറ്റ നോട്ടത്തിൽ രണ്ട് നിലയാണെന്ന് തോന്നും.ബഡാ ഗുംബഡ് (Bara Gumbad) എന്നാണ് ഇതിൻ്റെ പേര്. ഇത് ഒരു ശവകുടീരമാണെന്നും അതല്ല സിക്കന്തർ ലോധിയുടെ പള്ളിയിലേക്കുള്ള കവാടമാണ് എന്നും പറയപ്പെടുന്നു. കൊത്തു പണികളാൽ അലംകൃതമായ ഇതിനകത്ത് ശവകുടീരം ഒന്നും ഇല്ല. എന്നാൽ പുറത്ത് പള്ളിക്ക് മുമ്പിലായി നശിച്ച് കൊണ്ടിരിക്കുന്ന ചില കല്ലറകൾ കാണാം.


സിക്കന്തർ ലോധി നിർമ്മിച്ച പള്ളി ബഡാ ഗുംബഡ് ൻ്റെ ഇടത് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. മൂന്ന് കുംഭങ്ങളോട് കൂടിയ ഈ പള്ളിയുടെ ചുവരിലും അറബി ലിപിയിലുള്ള ധാരാളം കൊത്തുപണികളും ചിത്രങ്ങളും കാണാം. ഖുർആനിലെ സൂക്തങ്ങളാണ് അവ എന്ന് പറയപ്പടുന്നുവെങ്കിലും വായിച്ചിട്ട് എനിക്ക് അങ്ങനെ തോന്നിയില്ല. പള്ളിയുടെ നേരെ എതിർ ഭാഗത്ത് കാണുന്ന ഹാൾ മഹ്മാൻ ഘാന എന്ന അന്നത്തെ അതിഥി മന്ദിരമാണ്.



ബഡാ ഗുംബഡിൽ നിന്നും നേരെ പുറത്തേക്ക് നോക്കിയാൽ അതേ പോലെ തന്നെയുള്ള മറ്റൊരു നിർമ്മിതി കാണാം. ശീഷ് ഗുംബഡ് എന്നാണ് ഇതിൻ്റെ പേര്. അതിനകത്ത് കയറിയപ്പോഴാണ് നിരവധി കല്ലറകൾ കണ്ടത്. ഓരോന്നും ആരുടെതാണ് എന്ന് കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല. സിക്കന്തർ ലോധിയുടെ പിതാവ് ബഹ്ലുൽ ലോധിയുടെ മഖ്ബറയും അതിൽ ഉണ്ട് എന്ന് ചിലർ വാദിക്കുന്നു.ലോധി വംശത്തിൽ പെട്ടതും സിക്കന്തർ ലോധിയുടെ സഭയിൽ അംഗങ്ങളുമായ ഏതോ ഒരു കുടുംബത്തിൻ്റെ മഖ്ബറകളാണ് അവ എന്നും പറയപ്പെടുന്നു.

ബഹ്‌ലുൾ ലോധി, സിക്കന്ദർ ലോധി, ഇബ്രാഹിം ലോധി എന്നിങ്ങനെ മൂന്ന് സുൽത്താൻമാരായിരുന്നു ലോധി രാജവംശത്തിൽ ഉണ്ടായിരുന്നത്. ലോധി ഗാർഡൻ എന്നാണു പേരെങ്കിലും സിക്കന്തർ ലോധിയുടെ ശവകുടീരം മാത്രമേ ഈ ഉദ്യാനത്തിലുള്ളൂ. ലോധികൾക്ക് തൊട്ടുമുൻപു ഡൽഹി ഭരിച്ചിരുന്ന സയ്യിദ് സുൽത്താൻമാരിലെ മുഹമ്മദ് ഷായുടെ ശവകുടീരവും ലോധി ഗാർഡനിൽ ഉണ്ട്.ഇവ രണ്ടും ഞങ്ങൾ സന്ദർശിച്ചില്ല.

മനോഹരമായി പരിപാലിച്ച് വരുന്ന പൂന്തോട്ടങ്ങളും ഈ നിർമ്മിതികളുടെ വിവിധ ഭാഗങ്ങളിലായിട്ട് കാണാൻ സാധിക്കും. ഏതാനും സമയം ഞങ്ങൾ അവിടെയും ചെലവഴിച്ചു. ജോർബാഗ് ആണ് ലോധി ഗാർഡൻ്റെ ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ.ലോധി ഗാർഡനിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ രാവിലെ 5 മുതൽ രാത്രി 8 വരെയും ഒക്ടോബർ മുതൽ മാർച്ച് വരെ രാവിലെ 6 മുതൽ വൈകിട്ട് 8 വരെയുമാണ് സന്ദർശന സമയം. ഒരു മണിക്കൂറിലേറെ ചെലവഴിച്ച ശേഷം ഞങ്ങൾ അടുത്ത കേന്ദ്രമായ ഹുമയൂൺ ടോമ്പിലേക്ക് ഓട്ടോ പിടിച്ചു.

Next : ഹുമയൂൺ ടോംബ്


Wednesday, June 25, 2025

ബട്ല ഹൗസ്

ദരിയാഗഞ്ചിൽ നിന്നും ഞങ്ങൾ മടങ്ങുമ്പോൾ സമയം അഞ്ചര മണിയോട് അടുത്തിരുന്നു. അപ്പോഴേക്കും പല കച്ചവടക്കാരും അവരുടെ സാധനങ്ങൾ പേക്ക് ചെയ്യാൻ തുടങ്ങിയിരുന്നു. ഈ സമയത്ത് കുറെ പുസ്തകങ്ങൾ ഒരുമിച്ച്  ചെറിയ സംഖ്യക്ക് കിട്ടും.പക്ഷെ ഞങ്ങൾക്ക് അതിന് സമയമുണ്ടായിരുന്നില്ല.ലുഅ മോൾക്ക് നോമ്പായതിനാൽ ഞങ്ങൾക്ക്  അവളുടെ റൂമിൽ എത്തേണ്ടതുണ്ടായിരുന്നു.  അവളുടെ താമസ സ്ഥലം കണ്ട ശേഷം എനിക്കും തിരിച്ച് ഹോട്ടൽ റൂമിലും എത്തേണ്ടതുണ്ടായിരുന്നു.

ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്കടുത്തുള്ള ഹാജി കോളനിയിൽ ആയിരുന്നു ലുഅയുടെ ഫ്ലാറ്റ്. അവളും അതേ കോളജിലെ അഞ്ച് പേരും കൂടിയാണ് അവിടെ താമസം.എല്ലാ ദിവസവും എന്ന പോലെ വീഡിയോ കാൾ ചെയ്യുന്നതിനാൽ ഫ്ലാറ്റും താമസ സൗകര്യങ്ങളും എനിക്ക് ഏതാണ്ട് ധാരണയായിരുന്നു. എങ്കിലും ഒന്ന് നേരിട്ട് കാണുക എന്നത് എൻ്റെ കടമയായതിനാൽ അന്ന് തന്നെ അവിടെ പോകാൻ തീരുമാനിച്ചു.

ജാമിയ മെട്രോ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ടുക്ടുക്കിൽ (ഇലക്ട്രിക് റിക്ഷ) കയറി വേണം ഹാജി കോളനിയിൽ എത്താൻ.പത്ത് രൂപയാണ് ഒരാൾക്ക് ചാർജജ് .യാത്ര തുടങ്ങി അൽപം കഴിഞ്ഞതും റോഡിൻ്റെ ഇരു ഭാഗത്തും കാറുകളുടെ നീണ്ട നിര കണ്ടു. എല്ലാം പൊടി പിടിച്ചു കിടക്കുന്നു. ഫ്ലാറ്റിലേക്ക് കയറ്റാൻ കഴിയാത്തതിനാൽ റോഡ് സൈഡിൽ പാർക്ക് ചെയ്യുന്നതാണ് പോലും. സെക്യൂരിറ്റി ഗാർഡ് ഒരു ചെറിയ ഷെഡിൽ സി സി ടി വി ദൃശ്യങ്ങൾ ശ്രദ്ധിച്ച് ഇരിപ്പുണ്ട്. 

കാറുകൾ നിർത്തിയിട്ട ഇടത്ത് തന്നെ മാലിന്യങ്ങളുടെ കൂമ്പാരവും കണ്ടു. സിംഹഭാഗവും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് . ഫ്ലാറ്റുകളിൽ നിന്ന് സംഭരിച്ച് കൊണ്ടു വന്ന് ഇവിടെ തട്ടുന്നതാണ്. വർഷങ്ങൾക്ക് മുമ്പ് ഇതേ ഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സ്വച്ഛ് ഭാരത് അഭിയാൻ എന്ന പദ്ധതിയുടെ ഇന്നത്തെ അവസ്ഥ കണ്ട് എനിക്ക് സങ്കടം തോന്നി. കാരണം ഞാനും ഒരു കാലത്ത് എൻ്റെ എൻ.എസ്.എസ് മക്കളെയും കൊണ്ട് ഇതിന് വേണ്ടി പ്രവർത്തിച്ചിരുന്നു. തുടർ പ്രവർത്തനങ്ങൾ നടത്താൻ ബന്ധപ്പെട്ടവർക്ക് താൽപര്യം ഇല്ലാത്തതിനാൽ ഇവിടെയും അതെല്ലാം മുടങ്ങിപ്പോയി.

ഹാജി കോളനി ഒരു ഇടുങ്ങിയ ഗല്ലിയാണ്. ഞങ്ങളെത്തുമ്പോൾ മഗ്രിബ് ബാങ്ക് വിളിച്ചിരുന്നു. ആളുകൾ കൂട്ടം കൂട്ടമായി പള്ളിയിലേക്ക് ഓടുന്നത് കണ്ട് ഞാനും അവരുടെ കൂടെ കൂടി. പള്ളിയുടെ മൂന്നാം നിലയിലാണ് നമസ്കരിക്കാൻ എനിക്ക് സ്ഥലം കിട്ടിയത്. അത്രയും അധികം ആൾക്കാർ ആ നമസ്കാരത്തിനായി അവിടെ ഒത്തു ചേർന്നത് എന്നിൽ അത്ഭുതം ഉളവാക്കി. നമസ്കാരത്തിന് ശേഷം ഞാൻ മോളെ ഫ്ലാറ്റിലെത്തി.പുട്ടും ചിക്കൻ കറിയും നോമ്പ് തുറ വിഭവങ്ങളും പഴങ്ങളും കൊണ്ട് നല്ലൊരു ഇഫ്താർ വിരുന്ന് തന്നെ മോളെ കൂട്ടുകാരികൾ  അവിടെ ഒരുക്കിയിരുന്നു.

ഭക്ഷണ ശേഷം ഞങ്ങൾ ബട്ല ഹൗസ് മാർക്കറ്റ് ഒന്ന് കാണാനിറങ്ങി. റംസാൻ രാവിൽ ബട്ല ഹൗസ് ജന നിബിഡമായിരുന്നു.2008 ൽ ഇവിടെ നടന്ന കുപ്രസിദ്ധമായ ഒരു ഏറ്റുമുട്ടലിൻ്റെ കഥ പറയുന്ന "ബട്ല ഹൗസ്" എന്ന ഒരു സിനിമ 2019 ൽ റിലീസ് ചെയ്തിരുന്നു.സിനിമ ഞാൻ കണ്ടിട്ടില്ല. പ്രസ്തുത സിനിമ ബോക്ലാഫീസിൽ നൂറ് കോടി കളക്ഷൻ നേടിയിട്ടുണ്ട് എന്നാണറിവ്. വിവിധതരം വസ്തുകൾ വാങ്ങാൻ വന്നവരെക്കൊണ്ടും ഇരുചക്ര വാഹനങ്ങളെക്കൊണ്ടും വീർപ്പു മുട്ടുന്ന ഒരു മാർക്കറ്റാണ് ബട്ല ഹൗസ്.

കാഴ്ചകൾ കണ്ട് ഞങ്ങൾ ബട്ല ഹൗസിലെ ഭക്ഷണത്തെരുവായ സാക്കിർ നഗറിൽ എത്തി. വിളക്കുകളാൽ അലങ്കരിച്ച തെരുവിൽ പലതരം ഭക്ഷണ വിഭവങ്ങളും ഉണ്ടായിരുന്നു. എല്ലായിടത്തും നല്ല തിരക്കും. നഗോരി ടീ ഷോപ്പിൽ എത്തിയപ്പോൾ അത് കുടിക്കണം എന്ന് മോള് പറഞ്ഞു. രാജസ്ഥാനിലെയും ഗുജറാത്തിലെയും നാഗോരി സമുദായക്കാർ ഉണ്ടാക്കുന്ന ഒരു തരം ചായയാണ് നഗോരി ചായ. ഉയർന്ന കൊഴുപ്പും കട്ടിയുമുള്ള പാലിൽ ഉണ്ടാക്കുന്നതാണ് ഇത്. ഒരു കപ്പ് കുടിച്ചപ്പോൾ വീണ്ടും കുടിക്കാൻ തോന്നി. പക്ഷേ, തിരക്ക് കാരണം ഒഴിവാക്കി. പ്രശസ്തമായ ജ്യൂസുകളും മാംസ വിഭവങ്ങളും ബേക്കറി വിഭവങ്ങളും എല്ലാം സാക്കിർ നഗറിൽ ലഭ്യമാണ്. ഒഴിഞ്ഞ വയറും നിറഞ്ഞ കീശയുമായി പോയാൽ നിറഞ്ഞ വയറും ഒഴിഞ്ഞ കീശയുമായി മടങ്ങാം😆.

വീട്ടിലേക്കാവശ്യമായ പലഹാരങ്ങൾ വാങ്ങിയ ശേഷം ഞാൻ എൻ്റെ റൂമിലേക്കും മോൾ അവളുടെ ഫ്ലാറ്റിലേക്കും തിരിച്ചു പോയി.


Next : ലോധി ഗാർഡൻസ് 

Monday, June 23, 2025

ഡൽഹി ഗേറ്റും ദരിയാഗഞ്ച് മാർക്കറ്റും

"എത്ര തവണ ഡൽഹി സന്ദർശിച്ചിട്ടുണ്ട്?" എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ അത് തിട്ടപ്പെടുത്താൻ  ഇരു കൈകളിലെയും വിരലുകൾ തികയില്ല എന്ന് എനിക്കുറപ്പാണ്.എന്നിട്ടും ഞാൻ ഇതുവരെ കാണാത്ത നിരവധി കാഴ്ചകൾ ഡൽഹിയിൽ ഉണ്ട്താനും.കോളേജ് കുട്ടികളോടോപ്പമുള്ള ഐ വി ക്ക് ഡൽഹിയിൽ വച്ച് ഞാൻ വിരാമമിട്ടപ്പോൾ ഈ കാണാക്കാഴ്ചകൾ തേടി പുറപ്പെടുക എന്നതായിരുന്നു എൻ്റെ പ്രഥമ പദ്ധതി. രണ്ടാമത്തെ മകൾ ലുഅ പഠനാവശ്യാർത്ഥം ഡൽഹിയിൽ താമസം തുടങ്ങിയിട്ട് എട്ട് മാസത്തോളമായിരുന്നു.അതിനാൽ സ്ഥലങ്ങൾ ഏറെക്കുറെ അവൾക്ക് പരിചിതമായി കഴിഞ്ഞിരുന്നു.

ഞങ്ങളുടെ ഹോട്ടൽ കരോൾബാഗിന് തൊട്ടടുത്തായിരുന്നു.മെട്രോയിൽ വരുമ്പോൾ ഇറങ്ങേണ്ടത് കരോൾബാഗ് മെട്രോ സ്റ്റേഷനിൽ ആണ്.അതിനാൽ തന്നെ ആദ്യം കരോൾബാഗിലൂടെ ഒന്ന് കറങ്ങാം എന്ന് എനിക്ക് തോന്നി.കരോൾബാഗ് മുമ്പ് കണ്ടതാണെങ്കിലും ചെറിയ ചില ഷോപ്പിംഗുകൾ കൂടി ബാക്കിയുള്ളതിനാലും ലുഅ മോള് ഇതുവരെ കരോൾബാഗ് കാണാത്തതിനാലും ആ തീരുമാനത്തെ ഡബിൾ ഓ കെ ആക്കി.കരോൾ ബാഗിൽ പല സ്ഥലത്തും ചുറ്റിക്കറങ്ങി ആവശ്യമായ സാധനങ്ങളും വാങ്ങിയ ശേഷമാണ് മോള് ദരിയാഗഞ്ചിനെപ്പറ്റി എന്നോട് പറഞ്ഞത്.അന്ന് ഞായറാഴ്ച കൂടി ആയതിനാൽ ദരിയാഗഞ്ച് ബുക്ക് മാർക്കറ്റിൽ പോകണം എന്നും അതൊന്ന് അനുഭവിച്ചറിയണമെന്നും അവൾ പറഞ്ഞു.അങ്ങനെ ഞങ്ങൾ ദരിയാഗഞ്ച് ലക്ഷ്യമാക്കി യാത്ര തിരിച്ചു.

ട്രെയിൻ ഇറങ്ങി മാർക്കറ്റിലേക്ക് നടക്കുന്നതിനിടയിലാണ് എതിർഭാഗത്ത് റോട്ടിൽ തന്നെയുള്ള ഒരു നിർമ്മിതി എന്റെ ശ്രദ്ധയിൽ പെട്ടത്.കോട്ടയുടെ വാതിലിന് സമാനമായി കല്ലുകൾ കൊണ്ട് പടുത്തുണ്ടാക്കിയ ഒരു ഗേറ്റ് ആയിരുന്നു അത്.ഗേറ്റിന്റെ മറുഭാഗവും തുറന്നു കിടന്നതിനാൽ അത് മറ്റെങ്ങോട്ടും ഉള്ള കവാടമല്ല എന്ന് മനസ്സിലായി.ഗൂഗിളിനോട് ചോദിച്ചപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി.

ന്യൂ ഡൽഹിയെയും ഓൾഡ് വാൾഡ് (Old Walled) ഡൽഹി അഥവാ ഷാജഹാനാബാദിനെയും ബന്ധിപ്പിക്കുന്ന കവാടമായ ഡൽഹി ഗേറ്റ് ആയിരുന്നു അത്. മുഗൾ ചക്രവർത്തിയായ ഷാജഹാൻ 1638 ൽ നിർമ്മിച്ചതാണ് പ്രസ്തുത ഗേറ്റ്.ചക്രവർത്തി ജുമാ മസ്ജിദിലേക്ക് പ്രാർത്ഥനയ്ക്ക് പോകാൻ ഉപയോഗിച്ചിരുന്നത് ഈ വഴി ആയിരുന്നു എന്ന് ചരിത്രം പറയുന്നു.റോഡിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇത്തരം നിർമ്മിതികൾ ജയ്പൂരിലും കണ്ടിരുന്നു.പക്ഷെ ഡൽഹിയിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് എന്റെ ശ്രദ്ധയിൽ പെടുന്നത്.

ഡൽഹി ഗേറ്റ് മെട്രോ സ്റ്റേഷന് പകരം ചാന്ദ്നി ചൗക്ക് സ്റ്റേഷനിലോ ചോരി ബസാർ സ്റ്റേഷനിലോ ആണ് ഞങ്ങൾ ഇറങ്ങിയത്. അതിനാൽ തന്നെ അത്യാവശ്യം ദൂരം നടക്കേണ്ടി വന്നു. റംസാൻ വ്രതം ആരംഭിച്ചതിനാൽ ലുഅ നോമ്പ് എടുത്തിരുന്നു. യാത്രക്കാരനായതിനാൽ എനിക്ക് നോമ്പ് ഇല്ലായിരുന്നു. ഏകദേശം നാലര മണിയോടെ ഞങ്ങൾ ദരിയാഗഞ്ച് ബുക്ക് മാർക്കറ്റിൽ എത്തി. കച്ചവടക്കാർ തന്നെ ഒരുക്കിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഞങ്ങൾ അസർ നമസ്കാരം നിർവ്വഹിച്ചു. കച്ചവടക്കാർ സംഘം ചേർന്ന് നമസ്കരിക്കുന്നതും ഹൃദ്യമായ കാഴ്ചയായി. 

രാജ്യത്തെ തന്നെ ഏറ്റവും വലിയ പുസ്തക വിപണികളിലൊന്നാണ് ഓള്‍ഡ് ഡല്‍ഹിയിലെ ദരിയാഗഞ്ചിലെ ഈ സണ്‍ഡേ ബുക്ക് മാര്‍ക്കറ്റ്. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.പഠന പുസ്തകങ്ങള്‍, നോവലുകള്‍, മാസികകള്‍, മത്സര പരീക്ഷകള്‍ക്കുള്ള പുസ്തകങ്ങള്‍, ചിത്രകഥകള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള പുസ്തകങ്ങൾ ഇവിടെ ലഭിക്കും. ഇംഗ്ലീഷ് പുസ്തകങ്ങൾ മാത്രമേ ലഭിക്കൂ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 

നാം തിരയുന്ന ഒരു പുസ്തകം കിട്ടിയില്ലെങ്കിൽ കച്ചവടക്കാരനോട് പറഞ്ഞാൽ അടുത്ത ആഴ്ച ആ പുസ്തകം എത്തിച്ച് തരും. വാങ്ങുന്ന പുസ്തകങ്ങളുടെ അവസ്ഥ അത് മറിച്ച് നോക്കി ബോധ്യപ്പെട്ടതിന് ശേഷമേ കാശ് കൊടുക്കാവൂ. കാരണം പുറം ചട്ട പുതിയതും അകം പഴയതുമായ പുസ്തകങ്ങളും തുഛമായ വിലക്ക് ഇവിടെ ലഭിക്കും.

ലോകത്തിലെ ഏത് പ്രസാധകരുടെയും പുസ്തകങ്ങൾ 20 രൂപ മുതൽ 500 രൂപ വരെ വിലയിൽ ലഭിക്കുന്ന വലിയൊരു പുസ്തക ചന്തയാണിത്. കൂടുതൽ പുസ്തകങ്ങൾ വാങ്ങി വില പേശിയാൽ നിരക്ക് പിന്നെയും താഴും. അൽപം ക്ഷമയും സമയവും ഉണ്ടെങ്കിൽ നിരവധി ലോക ക്ലാസിക്ക് കൃതികൾ തന്നെ തുഛമായ സംഖ്യക്ക് നമ്മുടെ ശേഖരത്തിൽ വരുത്താൻ ഈ മാർക്കറ്റിലെ സന്ദർശനം ഉപകരിക്കും. 

ഒരു മണിക്കൂറോളം കറങ്ങി പല കച്ചവടക്കാരിൽ നിന്നായി ഒരു സഞ്ചി നിറയെ പുസ്തകങ്ങൾ ഞാനും വാങ്ങി. അടുത്ത ഡൽഹി സന്ദർശന വേളയിൽ കുടുംബാംഗങ്ങളെ കൂടി ഈ അത്ഭുതലോകം കാണിക്കണമെന്ന് മനസ്സിൽ തീരുമാനിച്ച് ഞങ്ങൾ അവിടെ നിന്നും മടങ്ങി.


Next : ബട്ല ഹൗസ്