Pages

Thursday, February 19, 2026

റംസാൻ ഹദിയ

എൻ്റെ പ്രിയപ്പെട്ട പിതാവ് മരിച്ചിട്ട് പതിനെട്ട് വർഷമായി (പടച്ചവൻ അദ്ദേഹത്തിന് മഗ്ഫിറത്ത് നൽകട്ടെ, ആമീൻ). ബാപ്പ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ സ്വന്തം കസ്റ്റഡിയിൽ ഉണ്ടായിരുന്ന തിന്നാൻ പറ്റുന്ന ചില സാധനങ്ങൾ ആയിരുന്നു കൽക്കണ്ടവും കാരക്കയും കൊപ്രയും. വീട്ടിൽ വരുന്ന കുട്ടികൾക്ക് നൽകാനായിരുന്നു കൽക്കണ്ടം (Click & Read). കാരക്ക ബാപ്പാക്ക് തിന്നാനും. അത് മക്കളായ ഞങ്ങൾക്കും തരും. 

പരസ്പരം ഒട്ടിപ്പിടിച്ച് മണലും മറ്റും പറ്റിയ ഒരു തരം കാരക്കയായിരുന്നു അന്ന് മാർക്കറ്റിൽ കിട്ടിയിരുന്നത്. ബാപ്പ അത് വാങ്ങി നന്നായി കഴുകി ഉണക്കി എടുത്ത് പാത്രത്തിൽ സൂക്ഷിച്ച് വെയ്ക്കും. കാരക്ക തിന്നാൻ തരുമ്പോൾ ഒരു കൊപ്രാക്കഷ്ണം കൂടി തരും. ആ കോമ്പിനേഷൻ്റെ രുചി അന്നാണ് ഞാൻ ആദ്യമായി അറിഞ്ഞത്.

കാലമേറെ കഴിഞ്ഞു. ആഗോളവൽക്കരണം, ഉദാരവൽക്കരണം എന്നിങ്ങനെ ചില പദങ്ങൾ കേൾക്കാൻ തുടങ്ങി. അതെന്താണെന്ന് മനസ്സിലായില്ലെങ്കിലും പഴം വിൽക്കുന്ന കടകളിൽ നേന്ത്രപ്പഴത്തിനും മുന്തിരിക്കും കൈതച്ചക്കക്കും പുറമെ പല തരത്തിലുള്ള ആപ്പിളും മുസമ്പിയും പേരക്കയും സ്ഥാനം പിടിച്ചു. ഒട്ടിച്ചേർന്ന ഈത്തപ്പഴം മാറി കറുത്തതും വൈവിധ്യമാർന്ന രുചികളോടും കൂടിയവ വിപണിയിൽ ലഭ്യമായി.

പരമ്പരാഗത ഈത്തപ്പഴം രുചി പോര എന്ന് തോന്നിയതിനാൽ ഞാനും പുതിയ ഈത്തപ്പഴത്തിലേക്ക് മാറി. നാട്ടിലെ വിവിധ കടകളിൽ നിന്ന് വിവിധ തരത്തിലുള്ള ഈത്തപ്പഴങ്ങൾ പല സമയങ്ങളിലായി  ഞാനും കുടുബാംഗങ്ങളും  വാങ്ങിക്കഴിച്ച് കൊണ്ടിരുന്നു.ഗൾഫിൽ നിന്ന് വരുന്നവർ കൊണ്ടു വരുന്ന ഈത്തപ്പഴങ്ങൾ രുചിയിൽ ഏറെ മുന്നിലാണ് എന്നും ഞാൻ മനസ്സിലാക്കി. നാട്ടിൽ അവ വിലയിലും ഏറെ മുന്നിലാണെന്ന് തിരിച്ചറിയുകയും ചെയ്തു.

ഇതിനിടെയാണ് കോളേജിലെ ചില സഹപ്രവർത്തകർ ശമ്പളം കിട്ടുന്ന ദിവസത്തിലോ പിറ്റേന്നോ ആയി ഡ്രൈഫ്രൂട്സ് വാങ്ങാൻ കോഴിക്കോട് വലിയങ്ങാടി പോകാൻ തുടങ്ങിയത്. ഇക്കഴിഞ്ഞ ഡിസംബർ മുതൽ ഞാനും അവർ വഴി ഈത്തപ്പഴവും മറ്റും വാങ്ങാൻ തുടങ്ങി. ഫെബ്രുവരിയിൽ റംസാൻ നോമ്പ് ആരംഭിക്കുന്നതിനാൽ കൂടുതൽ ആവശ്യം വരും എന്നതിനാലും മധുരം കുറഞ്ഞതും എന്നാൽ രുചി കൂടിയതുമായ ഇനം വേണം എന്നതിനാലും ഞാൻ ഓർഡർ നൽകിയില്ല. യഥാർത്ഥത്തിൽ അത് ഒരു ഉൾവിളി ആയിരുന്നു എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

ഒരാഴ്ച മുമ്പ് ഉച്ച സമയത്ത്, അറിയാത്ത ഒരു നമ്പറിൽ നിന്ന് എനിക്കൊരു ഫോൺ കോൾ വന്നു. സൗദിയിൽ നിന്നുള്ള ഒരു ഗിഫ്റ്റ് ഉണ്ടെന്നും വീട് എവിടെയാണെന്ന് അന്വേഷിച്ചുമായിരുന്നു ആ വിളി. സൗദിയിൽ നിലവിൽ ജോലി ചെയ്യുന്ന ബന്ധു, ഭാര്യാ സഹോദരൻ മാത്രമാണ്. അവൻ അങ്ങനെ ഒരു ഗിഫ്റ്റ് അയക്കാൻ യാതൊരു സാദ്ധ്യതയും ഇല്ലാത്തതിനാൽ ഞാൻ ആകെ അങ്കലാപ്പിലായി. അതിനാൽ തന്നെ ഫോൺ വിളിച്ചയാൾ ലൊക്കേഷൻ ഇടാൻ പറഞ്ഞപ്പോൾ ഞാൻ നൽകിയില്ല. അരീക്കോട് എത്തിയിട്ട് വിളിച്ചാൽ പറഞ്ഞു തരാം എന്ന് പറഞ്ഞു കൊണ്ട് കട്ട് ചെയ്തു.

വൈകിട്ട് ആറ് മണി കഴിഞ്ഞിട്ടും ഗിഫ്റ്റുകാരൻ വിളിക്കാത്തതിനാൽ എൻ്റെ ധാരണ തെറ്റിദ്ധാരണയല്ല എന്ന് എനിക്ക് തോന്നി. തൊട്ടടുത്ത പള്ളിയിൽ നിന്നും മഅ്രിബ് ബാങ്ക് വിളി ഉയരുമ്പോഴാണ് പിന്നീട് അയാൾ വിളിച്ചത്. വഴി പറഞ്ഞു കൊടുത്തു അല്പ സമയത്തിനകം തന്നെ ഒരു കാർ എൻ്റെ ഗേറ്റിലെത്തി. കാറിൽ നിന്നും അത്യാവശ്യം കനമുള്ള ഒരു കിറ്റ് എടുത്ത് എന്നെ ഏല്പിച്ചു. തിരിച്ച് പോകാൻ ഒരുങ്ങുമ്പോൾ, ആള് മാറി തന്നതല്ല എന്ന് ഉറപ്പു വരുത്താൻ വേണ്ടി ഞാൻ ഗിഫ്റ്റ് അയച്ച ആളുടെ പേര് ചോദിച്ചു. കയ്യിലുള്ള ലിസ്റ്റ് നോക്കി അയാൾ പേര് പറഞ്ഞു തന്നു.എൻ്റെ ഒരു മുൻ എൻ.എസ്.എസ് വളണ്ടിയർ ആയിരുന്നു അതയച്ചത് (പേര് തൽക്കാലം രഹസ്യമായി നിൽക്കട്ടെ).


ഓരോ കിലോ തൂക്കം വരുന്ന സഫാവി, സെഗായി, മബ്റൂം എന്നീ തരം ഈത്തപ്പഴങ്ങളും അരക്കിലോ തൂക്കമുള്ള മറ്റൊരു തരം ഈത്തപ്പഴവും (സുക്കരി) ആയിരുന്നു പ്രസ്തുത കിറ്റിൽ ഉണ്ടായിരുന്നത്. റംസാൻ അനുബന്ധിച്ചുള്ള  ഈത്തപ്പഴ ചലഞ്ചിൻ്റെ ഭാഗമായിട്ടാണ് എനിക്കുള്ള അവൻ്റെ റംസാൻ ഹദിയയായി (സമ്മാനമായി) ഇതയച്ചത്. 

എല്ലാ റംസാനിലും ചെറിയ ഒരു പാക്കറ്റ് ഈത്തപ്പഴം ആരെങ്കിലുമായി ഹദിയ തരാറുണ്ടെങ്കിലും റംസാൻ മാസം മുഴുവൻ നോമ്പെടുക്കാനും (ഞാനും ഭാര്യയും ഈത്തപ്പഴവും വെള്ളവും ആണ് പുലർച്ചെ കഴിക്കാറ്) നോമ്പ് തുറക്കാനുമുള്ള അത്രയും ഈത്തപ്പഴം ലഭിക്കുന്നത് ആദ്യമായിട്ടാണ്. സർവ്വശക്തൻ അവന് അർഹമായ പ്രതിഫലം നല്കട്ടെ, ആമീൻ.

മൂന്ന് ദിവസം കഴിഞ്ഞ് എൻ്റെ സുഹൃത്ത് കൊണ്ടോട്ടി നൗഷാദ് (Click & Read) എന്നെ വിളിച്ചു കൊണ്ട് അവൻ്റെ ചില ആവശ്യങ്ങൾക്കായി രാത്രി എന്നെ കാണാൻ വരാൻ അനുവാദം ചോദിച്ചു. മുൻ പിൻ ആലോചിക്കാതെ ഞാൻ യെസ് മൂളി. രാത്രി വൈകി എത്തിയ അവൻ ചില പ്രവൃത്തികൾ എന്നെ ഏല്പിച്ചു.ഭക്ഷണം കഴിച്ച് തിരിച്ചു പോകാൻ ഇറങ്ങിയപ്പോൾ, അന്ന് വലിച്ച ഒരു പഴുത്ത വിയറ്റ്നാം ഏർളി ചക്ക അവന് നൽകാം എന്ന് എനിക്ക് തോന്നി.ചെറിയ ചക്ക ആയതിനാൽ അവന് കൊണ്ടു പോകാനും സൗകര്യമായിരുന്നു. അത് വയ്ക്കാനായി സ്കൂട്ടറിൻ്റെ സീറ്റ് ഉയർത്തിയപ്പോഴാണ് എനിക്ക് തരാൻ അവൻ കൊണ്ടു വന്ന സാധനത്തെപ്പറ്റി അവന് ഓർമ്മ വന്നത്. നോമ്പ് തുറക്കാനുള്ള ഒരു കിലോ മുന്തിയ ഇനം ഈത്തപ്പഴം ആയിരുന്നു അവൻ തന്ന റംസാൻ ഹദിയ. പടച്ച റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ, ആമീൻ.

ദാനധർമ്മങ്ങൾ അധികരിപ്പിക്കുക, നിൻ്റെ നാഥൻ നിനക്കത് ഇരട്ടിയായി തിരിച്ചു നൽകും എന്ന ദൈവിക വചനം എൻ്റെ ജീവിതത്തിൽ പലപ്പോഴും പുലർന്ന് കൊണ്ടിരിക്കുന്നു. നാഥാ, സൽകർമ്മങ്ങൾ തുടരാൻ ഇനിയും തൗഫീഖ് നൽകണേ, ആമീൻ.

Monday, February 16, 2026

കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ

ന്യൂഇയർ ഫ്രണ്ട് എന്ന ഒരു പരിപാടി സ്കൂളുകളിലും ഓഫീസുകളിലും എല്ലാം ഇപ്പോൾ സർവ്വ സാധാരണമാണ്. പുതു വർഷത്തോടനുബന്ധിച്ച് നമ്മുടെ സുഹൃത്തുക്കൾക്കിടയിൽ നിന്ന് ഓരോരുത്തരും നറുക്കെടുത്ത് അവർക്ക് കിട്ടുന്ന ആൾക്ക് എന്തെങ്കിലും ഒരു സമ്മാനം കൈമാറുന്നതാണ് പരിപാടി. പുതുവർഷത്തിൻ്റെ ആദ്യ നാളുകളിൽ തന്നെ ഒരു സമ്മാനം ലഭിക്കുന്നത് ആ വർഷത്തിൽ പ്രതീക്ഷയോടെ മുന്നേറാൻ പ്രചോദനം നൽകും എന്നതായിരിക്കാം ഇത്തരം ഒരു പരിപാടിക്ക് പിന്നിലെ ഉദ്ദേശ്യം.

2026 ൽ ഞങ്ങളുടെ ഡിപ്പാർട്ട്മെൻ്റിൽ എനിക്ക്  ന്യൂയർ ഫ്രണ്ടായി കിട്ടിയത് അസിസ്റ്റൻ്റ് പ്രൊഫസറായ മുനീറ ടീച്ചറെയാണ്. പുതുതായി വന്ന ടീച്ചർ ആയതിനാൽ എനിക്കവരെപ്പറ്റി വലിയ ധാരണയില്ലായിരുന്നു. അതിനാൽ ഒരു കോമൺ പ്രാക്ടീസ് എന്ന നിലയിൽ  വീട്ടിൽ അതിഥി സൽക്കാരത്തിന് ഉപയോഗിക്കാവുന്ന ഒരു ഗ്ലാസ് സെറ്റ് ഞാൻ അവർക്ക് സമ്മാനമായി നൽകി.

എന്നെ ന്യൂയർ ഫ്രണ്ടായി കിട്ടിയത് വിനോദൻ മാഷിനായിരുന്നു.എൻ്റെ എഴുത്തിനെയും വായനയെയും പറ്റി മുൻധാരണയുള്ളതിനാൽ വിനോദൻ മാഷ് എനിക്ക് തന്നത് "കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ" എന്ന പുസ്തകമായിരുന്നു. 2025 ഏപ്രിലിൽ ഇറങ്ങിയ പുസ്തകത്തിൻ്റെ 41-ാം പതിപ്പാണ് എനിക്ക് കിട്ടിയത് എന്നത് തന്നെ വായനക്കാർ ആ പുസ്തകത്തെ എത്രത്തോളം നെഞ്ചേറ്റി എന്നതിൻ്റെ തെളിവാണ്.

കമ്പിളിക്കണ്ടത്തിൽ നിന്ന് തുടങ്ങി പാരീസ് വരെ എത്തുന്ന തൻ്റെ കുട്ടിക്കാലം മുതൽ ഇന്ന് വരെയുള്ള അനുഭവങ്ങളാണ് ബാബു അബ്രഹാം ഈ പുസ്തകത്തിൽ കുറിച്ച് വയ്ക്കുന്നത്. പക്ഷേ, ഈ രേഖപ്പെടുത്തലിൽ വായനക്കാരുടെ ഹൃദയത്തിൽ കയറുന്നത് മൂന്ന് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും ജീവിത പരീക്ഷണങ്ങൾ എങ്ങനെ നേരിടണം എന്ന് പ്രായോഗികമാക്കി കാണിച്ചു കൊടുത്ത മേരി എന്ന അമ്മയാണ്.

"എന്നെയോ എന്റെ മക്കളെയോ സംബന്ധിച്ച് ഒരു തീരുമാനമെടുക്കാന്‍ ഞാന്‍ നിങ്ങളെ ഏല്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മേലില്‍ എന്റെ കാര്യങ്ങള്‍ അന്വേഷിച്ച് ഒറ്റയെണ്ണം ഈ വഴിക്കു വന്നുപോകരുത്. അറത്തുകളയും ഞാന്‍''. നാട്ടിലെ പ്രമാണിമാരെന്ന് നടിക്കുന്നവരോട് ഇതുപോലെ അറുത്ത് മുറിച്ച് പറയാൻ ഒരു സ്ത്രീക്ക് സാധിച്ചെങ്കിൽ അവരുടെ  ധൈര്യവും വീര്യവും നിർണ്ണയാതീതമാണ്. 

ഒരായുസ്സിൽ നേരിടേണ്ട മുഴുവൻ പ്രതിസന്ധികളെയും സധൈര്യം നേരിട്ട് മക്കൾക്ക് അവർ നേടിക്കൊടുത്തത് യഥാർത്ഥ ജീവിതമായിരുന്നു .തന്റെ കുഞ്ഞുമകള്‍ക്ക് നേരെ മോഷണാരോപണം വന്നപ്പോള്‍ ആ പിഞ്ചുകൈ പാറയിൽ വെച്ച് കൊയ്ത്തരിവാളിൻ്റെ മടകൊണ്ട് തള്ളവിരലിനിട്ട് അടിച്ച ആ അമ്മ, സത്യത്തിൻ്റെ മൂല്യം മക്കൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയായിരുന്നു.

വിശപ്പിൻ്റെ കാഠിന്യം ഈ പുസ്തകം വായിക്കുന്ന ഓരോരുത്തർക്കും ശരിക്കും മനസ്സിലാകും.നന്നായി പണിയെടുത്താൽ മാറുന്നതാണ് ദാരിദ്ര്യമെന്ന      അമ്മയുടെ വാക്കുകളെ ആ മകൻ പിന്‍തുടർന്നു . പ്രതിസന്ധികൾ ഓരോന്നും നേരിടുമ്പോൾ അയാളെ നയിച്ച ഉള്‍വാഞ്ഛകളെ വായനക്കാർ മനസ്സിലാക്കി തന്നെ പഠിക്കേണ്ടതുണ്ട്. ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം എന്ന് ഈ കൃതിയെപ്പറ്റി പറയുന്നത് അക്ഷരം പ്രതി ശരിയാണ് എന്നാണ് എൻ്റെ വായനാനുഭവം. മക്കളെ കൂടി ഈ പുസ്തകം വായിപ്പിക്കാന്‍ ഓരോ രക്ഷിതാവും മുൻകൈ എടുക്കുകയും വേണം.

പുസ്തകം: കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ
രചയിതാവ്: ബാബു അബ്രഹാം
പ്രസാധകർ: മാതൃഭൂമി ബുക്സ്
പേജ് : 207
വില: 300 രൂപ

Tuesday, February 10, 2026

ബാസ്റ്റ്യൻ ബംഗ്ലാവ് (എസ്‌കർസാവോ എ കൊച്ചി - 5)

 എസ്‌കർസാവോ എ കൊച്ചി - 4 

നടന്നു വന്ന അതേ വഴിയിലൂടെ തന്നെ ഞങ്ങൾ തിരിച്ചു നടന്നു.നേരത്തെ കണ്ട വാസ്കോ ഡ ഗാമ സ്‌ക്വയറും കടന്ന് ഞങ്ങൾ മുന്നോട്ട് പോയി.ബിനാലെയുടെ ഭാഗമായി ഒരു പന്തലിൽ ഒരു വർക്‌ഷോപ് നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.ആ കോമ്പൗണ്ടിലേക്ക് കയറിയപ്പോഴാണ് അത് ബാസ്റ്റിൻ ബംഗ്ലാവ് എന്ന മ്യൂസിയം ആണെന്ന് മനസ്സിലായത്.ഇന്തോ-യൂറോപ്യൻ ശൈലിയിലുള്ള വാസ്തുവിദ്യയുടെ ഒരു ഉദാഹരണമാണ് 1667 ൽ നിർമ്മിച്ച ബാസ്റ്റിയൻ ബംഗ്ലാവ്. 

ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ടയായ മാനുവൽ കോട്ട പോർട്ടുഗീസുകാരാണ് ഫോർട്ട് കൊച്ചിയിൽ സ്ഥാപിച്ചത്.ഈ കോട്ടയുടെ എല്ലാ മൂലകളിലും കൊത്തളങ്ങൾ ഉണ്ടായിരുന്നു.പിന്നീട് ഡച്ചുകാർ കൊച്ചി കീഴടക്കി ഈ കോട്ട നവീകരിച്ചു.അറബിക്കടലിലേക്ക് ഉയരക്കാഴ്ച നൽകുന്ന സ്‌ട്രോംബെർഗ് കൊത്തളം (Stromberg Bastion)  ഈ കോട്ടയിലെ തന്ത്രപ്രധാന കേന്ദ്രമായിരുന്നു. പിന്നീട് ബ്രിട്ടീഷുകാർ കോട്ട തകർക്കുകയും  സ്‌ട്രോംബെർഗ് ബാസ്റ്റിയൻ നിലനിന്നിരുന്ന സ്ഥാനത്ത് ഒരു ബംഗ്ലാവ് നിർമ്മിക്കുകയും ചെയ്തു.അത് ബാസ്റ്റിൻ ബംഗ്ലാവ് എന്നറിയപ്പെട്ടു.

നിലവിൽ കേരള സർക്കാരിന്റെ കീഴിലെ പൈതൃക മ്യൂസിയമാണ് ബാസ്റ്റിൻ ബംഗ്ലാവ്.രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് നാലര വരെയാണ് പ്രവേശന സമയം.മുതിർന്നവർക്ക് മുപ്പത് രൂപയും കുട്ടികൾക്ക് പത്ത് രൂപയുമാണ് പ്രവേശന ചാർജ്ജ്.കൊച്ചിയുടെ ചരിത്രം അന്വേഷിക്കുന്നവർ ബാസ്റ്റിൻ ബംഗ്ലാവ് തീർച്ചയായും സന്ദർശിക്കണം.

ബാസ്റ്റ്യൻ ബംഗ്ലാവിൽ നിന്ന് ഏതാനും വാരകൾ മാത്രം മുന്നോട്ട് നടന്നപ്പോൾ ഞങ്ങൾ വീണ്ടും ഒരു പഴയ ചർച്ചിൻ്റെ മുന്നിലെത്തി.1503 ൽ പോർച്ചുഗീസുകാർ നിർമ്മിച്ച സെൻ്റ് ഫ്രാൻസിസ് ചർച്ച് ആയിരുന്നു അത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ചർച്ചുകളിൽ ഒന്നാണിത്. സഞ്ചാരികളുടെ തിരക്ക് കാരണം ഞാൻ പള്ളിയുടെ ചരിത്രം ഒന്ന് ഗൂഗിളിൽ തിരഞ്ഞു. അപ്പോഴാണ് ഈ ചർച്ചിൻ്റെ മറ്റു വിവരങ്ങൾ അറിഞ്ഞത്.

വാസ്കോഡഗാമയുടെ ഇന്ത്യയിലേക്കുള്ള മൂന്നാം വരവിൽ മലേറിയ ബാധിച്ച് അദ്ദേഹം മരിച്ചു (ആ യാത്രയിലെ അയാളുടെ ക്രൂരകൃത്യങ്ങളുടെ ഒരു വിവരണം ഈ യാത്രക്ക് ശേഷം ഞാൻ സോഷ്യൽ മീഡിയയിൽ കണ്ടു). അന്ന് അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം അടക്കം ചെയ്തത് ഈ പള്ളിയിലാണ്. പള്ളിക്കകത്ത് പ്രത്യേകം വേർതിരിച്ച ചെറിയ ഒരു കുഴിമാടം കാണാം. പതിനാല് വർഷങ്ങൾക്ക് ശേഷം ഭൗതികാവശിഷ്ടങ്ങൾ ഇവിടെ നിന്നും പോർച്ചുഗലിലെ ലിസ്ബണിലേക്ക് മാറ്റി എന്ന് ചരിത്രം പറയുന്നു.ചർച്ചിൻ്റെ ഗേറ്റിന് സമീപം ഒരു കരിങ്കൽ സ്തൂപം കാണാം. ഒന്നാം ലോകമഹാ യുദ്ധത്തിൽ മരിച്ചവരുടെ ഓർമ്മക്കായി സ്ഥാപിച്ചതാണ് അതെന്ന് പറയപ്പെടുന്നു.

ചർച്ചിൽ നിന്നും പുറത്തിറങ്ങി അല്പം കൂടി നടന്നപ്പോൾ പഴയ ഒരു ഇരുനില കെട്ടിടം കണ്ടു. അതിൻ്റെ മട്ടുപ്പാവിൽ ഒരു പോർച്ചുഗീസ് നാവികൻ കടലിലേക്ക് കണ്ണും നട്ടിരിക്കുന്നതായി വെറുതെ എനിക്ക് തോന്നി. താഴെ നിലയിലുള്ള കച്ചവടക്കാരോട് ചോദിച്ചപ്പോൾ വാസ്കോഡഗാമ താമസിച്ചതായി പറയപ്പെടുന്ന വീടാണ് അതെന്ന് മനസ്സിലായി. നിലവിൽ അതൊരു ഹോം സ്റ്റേ ആയതിനാൽ സഞ്ചാരികൾക്ക് പ്രവേശനമില്ല.

കൂടുതൽ സമയം ഇല്ലാത്തതിനാൽ ഞങ്ങൾ വീണ്ടും ആസ്പിൻ വാളിലേക്ക് നടന്നു. ടിക്കറ്റെടുത്ത് ബിനാലെ കണ്ട ശേഷം മട്ടാഞ്ചേരിയിലേക്ക് നടക്കാൻ തുടങ്ങി. ഇടക്ക് ഒരു പള്ളി കണ്ടതോടെ അവിടെ കയറി നമസ്കാരം നിർവ്വഹിച്ചു. പള്ളിയിൽ ധാരാളം യൂത്തൻമാർ ഉണ്ടായിരുന്നു. ഫോർട്ട് കൊച്ചിയിൽ ന്യൂ ഇയർ ആഘോഷിക്കാൻ വന്ന അവരിൽ ഭൂരിഭാഗവും മലപ്പുറത്ത് നിന്നുള്ളവരായിരുന്നു. 

നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ മട്ടാഞ്ചേരിയിലേക്ക് ഒരു ഓട്ടോ കിട്ടി . അങ്ങനെ എൺപത് രൂപക്ക് ഞങ്ങൾ ഡച്ച് പാലസിന് മുന്നിലെത്തി. മുമ്പ് കണ്ടതാണെങ്കിലും ലൂന മോൾക്കും ലിദു മോനും വേണ്ടി ഡച്ച് പാലസും ജൂതത്തെരുവും സിനഗോഗും വീണ്ടും സന്ദർശിച്ചു. നേരത്തെ ഓട്ടോക്കാർ എണ്ണൂറ് രൂപ പറഞ്ഞ സ്ഥലങ്ങളിൽ മിക്കതും ഞങ്ങൾ കണ്ടു.

വീണ്ടും വാട്ടർ മെട്രോയിൽ കയറി ഞങ്ങൾ മറൈൻ ഡ്രൈവിലെത്തി. ഇന്നലെ തിരക്ക് കാരണം ഒഴിവാക്കിയ ബിരിയാണിയുടെ രുചി ഇന്നറിഞ്ഞു. റൂം രാവിലെ വെക്കേറ്റ് ചെയ്തിരുന്നെങ്കിലും ഫ്രഷ് ആവാനുള്ള സൗകര്യങ്ങൾ  നിസാർക്ക ചെയ്ത് തന്നിരുന്നു.

നമസ്കാരവും ഫ്രഷ് അപ്പും കഴിഞ്ഞ് ബില്ലടക്കാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് താമസവും ഭക്ഷണവും എല്ലാം സൗജന്യമായിരുന്നു എന്നറിഞ്ഞത്. യാത്ര പറയാനായി നിസാർക്കയെ അന്വേഷിച്ചപ്പോൾ മറൈൻ ഡ്രൈവ് വാക് വേയിലെ ടീ ഷോപ്പിൽ ഉണ്ടാകും എന്ന് പറഞ്ഞു. നിസാർക്കയെ തേടിപ്പിടിച്ച് നല്ലൊരു ടിപ്പും നൽകി ഞങ്ങൾ കൊച്ചിയോട് വിട പറഞ്ഞു. മെട്രോ ട്രെയിൻ വഴി ആലുവയിലും അവിടെ നിന്ന് അങ്കമാലിയിലും എത്തി. നേരത്തെ റിസർവ് ചെയ്ത കെ.എസ്.ആർ.ടി.സി വഴി പുതുവർഷപ്പുലർച്ചെ നാട്ടിലെത്തിയതോടെ 2025 ലെ അവസാന യാത്രയും വിജയകരമായി സമാപിച്ചു.


(അവസാനിച്ചു)


Thursday, February 05, 2026

ഫോർട്ട് കൊച്ചിയിൽ ( എസ്‌കർസാവോ എ കൊച്ചി - 4 )

 എസ്‌കർസാവോ എ കൊച്ചി - 3 

2012 ലെ പ്രഥമ കൊച്ചി മുസ്‌രിസ് ബിനാലെയും 2016-ലെ മൂന്നാമത് കൊച്ചി മുസ്‌രിസ് ബിനാലെയും കാണാൻ കുടുംബ സമേതം ഫോർട്ട് കൊച്ചിയിൽ പോയത് എൻ്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്നുണ്ട്. അതിന് മുമ്പും ഫോർട്ട് കൊച്ചിയിൽ ഞാൻ പോയിരിക്കും എന്നാണ് എൻ്റെ ധാരണ. കാരണം ഫോർട്ട് കൊച്ചിക്ക് തൊട്ടടുത്തുള്ള മട്ടാഞ്ചേരിയിൽ ഞാൻ ഇതിന് മുമ്പേ സന്ദർശനം നടത്തിയതാണ്. എൻ്റെ സ്വഭാവമനുസരിച്ച്, ആ സമയത്ത് ഫോർട്ട് കൊച്ചിയും സന്ദർശിക്കാതെ തിരിച്ചു പോകാൻ സാദ്ധ്യതയില്ല.

ആറാമത് കൊച്ചി മുസ്‌രിസ് ബിനാലെ കാണാൻ ഫോർട്ട് കൊച്ചിയിൽ എത്തുമ്പോഴും ബിനാലെക്ക് പുറമെ അവിടെ കാണാനുള്ളതിനെപ്പറ്റി എനിക്ക് ഒരു ധാരണ ഇല്ലായിരുന്നു. സഞ്ചാരികളുടെ പിന്നാലെ, ഒരു ഫോട്ടോ ഷീറ്റ് കാണിച്ചു കൊണ്ട് ഓട്ടോക്കാർ സംസാരിക്കുന്നത് കണ്ടപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.  ചോദിച്ചപ്പോൾ ഫോർട്ട് കൊച്ചിയിൽ കാണാനുള്ള കാഴ്ചകൾ ആണ് അവയെന്ന് ഒരു ഓട്ടോക്കാരൻ പറഞ്ഞു.

ഞങ്ങളെത്തിയത് വാസ്കോ ഡ ഗാമ സ്ക്വയറിൽ ആണെന്ന് അപ്പോഴാണ് മനസ്സിലായത്. ബാസ്റ്റ്യൺ ബംഗ്ലാവ്, സെൻ്റ് ഫ്രാൻസിസ് ചർച്ച്, സെൻ്റ് പീറ്റേർസ് ചർച്ച്, ഗാമയുടെ വീട്, ചൈനീസ് വലകൾ, നേവൽ മ്യൂസിയം, ബീച്ച് തുടങ്ങി നിരവധി കാഴ്ചകൾ ഫോർട്ട് കൊച്ചിയിൽ കാണാനുണ്ട്. ഇതിന് പുറമെ മട്ടാഞ്ചേരിയിലെ കാഴ്ചകൾ കൂടി ഉൾപ്പെടുത്തി രണ്ട് - രണ്ടര മണിക്കൂർ നീളുന്ന യാത്രക്ക് എണ്ണൂറ് രൂപയാണ് ഓട്ടോക്കാർ ഈടാക്കുന്നത്. ബിനാലെ കാണാനുള്ളതിനാലും ചുരുങ്ങിയ ദൂരത്തിന് ഈ ചാർജ്ജ് വളരെ കൂടുതലാണ് എന്നതിനാലും ഞാൻ ഓട്ടോ യാത്ര ഒഴിവാക്കി.

ആദ്യം ബിനാലെ പിന്നെ കറക്കം എന്നതായിരുന്നു എൻ്റെ പ്രഥമ പ്ലാൻ. അതു പ്രകാരം ബോട്ടിറങ്ങി വാക്ക് വേയിലൂടെ ഞങ്ങൾ ബീച്ച് സൈഡിലേക്ക് അൽപം നടന്നു. വാക്ക് വേയുടെ ഓരത്ത് വിവിധതരം മത്സ്യങ്ങൾ കണ്ടപ്പോൾ വായിൽ വെള്ളമൂറിയെങ്കിലും പരിസരത്തൊന്നും അത് ഫ്രൈ ആക്കുന്നത് കണ്ടില്ല. 

പ്രാചീന ഇന്ത്യയുടെ വ്യാപാര പങ്കാളിയായിരുന്ന ചൈനക്കാർ ഇന്ത്യക്ക് സമ്മാനിച്ച സാധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ ചീന വലകൾ ഫോർട്ട് കൊച്ചിയുടെ പ്രത്യേകതയാണ്. കായലിനോട് ചേർന്ന് ഉയർന്ന് നിൽക്കുന്ന ചീന വലകൾ ഞങ്ങൾക്ക്  ഹൃദ്യമായ കാഴ്ചയായി. റോഡിലേക്ക് എത്താനായി വാക്ക് വേയിൽ നിന്നും മാറി നടന്നപ്പോഴാണ് വാസ്കോഡ ഗാമ സ്ക്വയർ എന്ന ബോർഡ് കണ്ടത്. അപ്പോഴാണ് കോഴിക്കോട്ട് ആദ്യമായി കപ്പലിറങ്ങിയ വാസ്കോഡ ഗാമയും ഫോർട്ട് കൊച്ചിയും തമ്മിലുള്ള അഗാധ ബന്ധം  ഞാൻ അറിഞ്ഞത്.

റോട്ടിലൂടെ ഞങ്ങൾ ബിനാലെ വേദിയായ ആസ്പിൻ വാൾ ലക്ഷ്യമാക്കി നടന്നു. ഫോർട്ട് കൊച്ചിയിലെ ബിൽഡിംഗുകൾ മിക്കവയും പോർച്ചുഗീസ് - ഡച്ച് ശൈലിയിലുള്ളതാണ്. അതിൻ്റെ പഴമയും നിർമ്മാണ രീതിയും നിറങ്ങളും ഏതൊരു മനുഷ്യനെയും ആകർഷിക്കും. തെരുവിലെ ചുമർചിത്രപ്പണികളും തലയുയർത്തി നിൽക്കുന്ന പൈതൃക കെട്ടിടങ്ങളും നമ്മെ ഒരു പക്ഷേ പോർച്ചുഗലിലെയോ നെതർലൻ്റിലെയോ ഒരു തെരുവിൽ കൊണ്ടെത്തിച്ചേക്കും. 

ഓൾഡ് ഹാർബർ ഹോട്ടലും പിന്നിട്ട് മനോഹരമായ ഒരു ചർച്ചിന് സമീപം ഞങ്ങളെത്തി. 1857ൽ സ്ഥാപിച്ച സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് ഓർത്തഡോക്സ് സിറിയൻ ചർച്ചായിരുന്നു അത്. അഞ്ച് മിനുട്ടിനകം ആസ്പിൻ വാളിലെ ബിനാലെ മെയിൻ വേദിയിൽ എത്തുമായിരുന്ന ഞങ്ങൾ അവിടെ വെച്ച് വൃദ്ധനായ ഒരു ഐസ്ക്രീം കച്ചവടക്കാരനെ കണ്ടുമുട്ടി. 

ഐസ്ക്രീം വാങ്ങി കഴിക്കുന്നതിനിടയിൽ ഞാൻ എൻ്റെ യാത്രാ പ്ലാൻ അദ്ദേഹത്തെ അറിയിച്ചു. കാഴ്ചകൾ കണ്ട ശേഷം ബിനാലെക്ക് കയറുന്നതാണ് നല്ലത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ ഉപദേശം.  ബിനാലെയുടെ ഒരു വേദി മട്ടാഞ്ചേരിയിലേക്ക് പോകുന്ന വഴിയായതിനാൽ അത് കണ്ട് തിരിച്ച് വന്ന് ഫോർട്ട് കൊച്ചി കാണൽ ബുദ്ധിമുട്ടായിരുന്നു. അതിനാൽ ആ വൃദ്ധോപദേശം സ്വീകരിക്കാൻ ഞങ്ങൾ നിർബന്ധിതരായി. അതോടെ, നടന്ന് വന്ന വഴിയേ തന്നെ ഞങ്ങൾ തിരിച്ചു നടന്നു. മൂത്തവരുടെ വാക്കും മുതു നെല്ലിക്കയും ആദ്യം കയ്ക്കും, പിന്നെ മധുരിക്കും എന്നാണല്ലോ? അത് ഞങ്ങൾക്ക് ശരിക്കും ബോധ്യമായി.

എസ്‌കർസാവോ എ കൊച്ചി - 5


Tuesday, February 03, 2026

സാഗര റാണിയിൽ ..... ( എസ്‌കർസാവോ എ കൊച്ചി - 3 )

എസ്‌കർസാവോ എ കൊച്ചി - 2  ( Click & Read )

കൊച്ചി യാത്ര ആസൂത്രണം ചെയ്യാൻ തുടങ്ങിയപ്പോഴേ, കൊച്ചിയിൽ താമസിക്കുന്ന എൻ്റെ സുഹൃത്ത് ഖൈസുമായി ഞാൻ ബന്ധപ്പെട്ടിരുന്നു.എൻ്റെ സന്ദർശന സമയക്രമമനുസരിച്ച് കാണാൻ പറ്റുന്ന കാഴ്ചകൾ ഏതെല്ലാമാണെന്ന് അവനോട് അഭിപ്രായം തേടുകയും ചെയ്തിരുന്നു. അപ്പോൾ, കേരള സർക്കാറിൻ്റെ ഉടമസ്ഥതയിലുള്ള സാഗര റാണി എന്ന ബോട്ടിൽ കടലിലേക്ക് ഒരു യാത്ര ഉണ്ടെന്നും ഒരാൾക്ക് അറുന്നൂറ് രൂപയാകുമെന്നും മനസ്സില്ലാ മനസ്സോടെ ഖൈസ് സൂചിപ്പിച്ചു. കുടുംബ സമേതം ലക്ഷദ്വീപിലേക്ക് ഒരു കപ്പൽ യാത്രക്ക് ശ്രമിച്ചിട്ട് നടക്കാത്തതിനാൽ കടലിലൂടെയുള്ള ഈ യാത്ര ഒരു താല്കാലിക ആശ്വാസമാകും എന്ന് ഞാൻ കണക്കു കൂട്ടി.

സാഗര റാണിയിൽ യാത്ര ചെയ്യാൻ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യണം. മറൈൻ ഡ്രൈവിലെ ഹൈകോർട്ട് ജെട്ടിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. രാവിലെ മുതൽ തുടങ്ങുന്ന വിവിധതരം പാക്കേജുകൾ ലഭ്യമാണ്. ഞാൻ തെരഞ്ഞെടുത്തത് വൈകിട്ട് 5.30 മുതൽ 7.30 വരെ നീളുന്ന രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സൺസെറ്റ് പാക്കേജാണ്. കടലിൽ വീഴുന്ന സൂര്യനെ കടലിൽ പോയി കാണാം എന്നതാണ് ഇതിൻ്റെ പ്രത്യേകത (അത് കരയിൽ നിന്ന് കണ്ടാലും കടലിൽ നിന്ന് കണ്ടാലും പ്രത്യേകിച്ച് ഒരു വ്യത്യാസവും ഇല്ല). 

പത്ത് വയസ്സിന് മുകളിലുള്ള എല്ലാവർക്കും അറുനൂറ് രൂപയും കുട്ടികൾക്ക് മുന്നൂറ് രൂപയും ആണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് റിസർവ് ചെയ്യുന്നതിനും റിസർവ് ചെയ്ത ടിക്കറ്റിൽ തന്നെ തെറ്റ് തിരുത്തുന്നതിനും ഫോണിലുടെ ഒരു ഒഫീഷ്യൽ എന്നെ വളരെയധികം സഹായിച്ചു.

അഞ്ചര മണിക്ക് തുടങ്ങുന്ന യാത്രക്ക് അഞ്ച് മണിക്ക് റിപ്പോർട്ട് ചെയ്യണം. ഓൺലൈനിൽ എടുത്ത ടിക്കറ്റ് ,ജെട്ടിയുടെ തൊട്ടടുത്തുള്ള  കേരള സ്റ്റേറ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ (KSINC) ലിമിറ്റഡ് ൻ്റെ കൗണ്ടറിൽ കാണിച്ച് ബോർഡിംഗ് പാസ് എടുക്കണം. ഒരു ബോട്ടിൽ നൂറോളം പേർക്ക് ടിക്കറ്റ് നൽകും. അപ്പർ ഡക്കിലാണ് യാത്ര. 

ആദ്യമാദ്യം ബോർഡിംഗ് പാസ് എടുക്കുന്നവർക്ക് അരികിലെ സീറ്റ് പിടിക്കാം. എവിടെയെങ്കിലുമൊക്കെ ഇരിക്കാനുള്ള സൗകര്യം എല്ലാവർക്കും കിട്ടും. ഏറ്റവും മുന്നിൽ വശങ്ങളിലായി ഇട്ട സീറ്റ് ആർക്ക് വേണ്ടി ഒഴിച്ചിട്ടതാണെന്ന് എനിക്ക് മനസ്സിലായില്ല. മക്കളോട് അവിടെ പോയിരിക്കാൻ ഞാൻ പറഞ്ഞു. യാത്രാവസാനം വരെ ആരും ആ സീറ്റിലേക്ക് വന്നില്ല എന്ന് മാത്രമല്ല കാഴ്ചകൾ വ്യക്തമായി കാണാനും ക്യാമറയിൽ പകർത്താനും അത് വഴി അവർക്ക് സാധിച്ചു.

കൃത്യം അഞ്ചരക്ക് തന്നെ യാത്ര ആരംഭിച്ചു. ഒരു അവതാരകനും സഹായിയും രണ്ട് ഡാൻസർമാരും ആയിരുന്നു ക്രൂ അംഗങ്ങൾ. ബോട്ടും കപ്പലും അല്ലാത്ത, കൊച്ചിൻ ഷിപ്പ് യാർഡിൽ തന്നെ നിർമ്മിച്ച ഒരു ജലയാനമാണ് സാഗര റാണി.കൊച്ചി കായലിൻ്റെ ഇരു തീരങ്ങളിലുമുള്ള വിവിധ കെട്ടിടങ്ങളും നിർമ്മിതികളും പരിചയപ്പെടുത്തിക്കൊണ്ടാണ് യാത്ര തുടങ്ങിയത്. വെല്ലിംഗ്ടൻ ഐലൻ്റ്, ഫോർട്ട് കൊച്ചി, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, കൊച്ചിൻ ഷിപ്പ് യാർഡ് അങ്ങനെ നിരവധി സ്ഥലങ്ങൾ ബോട്ടിലിരുന്ന് ഞങ്ങൾ വീക്ഷിച്ചു. അതിനിടയിൽ, ഞാൻ ആദ്യമായി യാത്ര ചെയ്ത കപ്പലായ എം.വി. അറേബ്യൻ സീ ഞങ്ങളുടെ തൊട്ടടുത്ത് കൂടി കടന്നു പോയത് എൻ്റെയുള്ളിൽ ഓർമ്മകളുടെ ഒരു സുനാമി തന്നെ സൃഷ്ടിച്ചു.


താമസിയാതെ തന്നെ ഒരു ഫ്രൂട്ടിയും ചെറിയ ഒരു പെട്ടിയും എല്ലാവർക്കും കിട്ടി. KSINC വകയായുള്ള സ്നാക്സ് ആയിരുന്നു അത്. കട്ലറ്റും കേക്കും മറ്റും ആയിരുന്നു പെട്ടിയിൽ. 


കായൽ വിട്ട് മൂന്നാല് കിലോമീറ്ററോളം കടലിനകത്തേക്ക് ബോട്ട് പോയി. കടലിൻ്റെ തിരയനക്കം ബോട്ടിൽ ഞങ്ങൾ അനുഭവിച്ചു. വിവിധതരം വിനോദ പരിപാടികളുമായി കാബിൻ ക്രൂ അംഗങ്ങൾ സഞ്ചാരികളെ രസിപ്പിച്ചു കൊണ്ടിരുന്നു. ലുലു മോളും ഒരു പാട്ട് പാടിക്കൊണ്ട് നല്ല കയ്യടി നേടി. DJ ഫ്ലോറിലെ എല്ലാവരും ചേർന്നുള്ള തുള്ളിക്കളി വിട പറയുന്ന വർഷത്തിലെ അവസാന കലാപരിപാടിയുമായി.

കൃത്യം ഏഴര മണിക്ക് ഞങ്ങൾ ഹൈകോർട്ട് ജെട്ടിയിൽ തിരിച്ചെത്തി. പ്രതീക്ഷിച്ചതിലും നല്ലതായിരുന്നു യാത്ര എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. കടലിനെ പേടിയില്ലാത്ത, കാതടപ്പിക്കുന്ന ശബ്ദങ്ങൾ അലോസരം സൃഷ്ടിക്കാത്ത, അല്പസ്വല്പം കൂട്ടത്തിൽ തുള്ളാൻ മനസ്സുള്ള സഞ്ചാരികൾക്ക് സാഗര റാണി യാത്ര ഇഷ്ടപ്പെടും.


എസ്‌കർസാവോ എ കൊച്ചി - 4 (Click & Read)