Pages

Thursday, April 10, 2025

ജയ്സാൽമീർ കോട്ട ( ദ ഐവി - 11 )

 യാത്ര ഇതു വരെ

കൃത്യം പന്ത്രണ്ടര മണിക്ക് ഞങ്ങൾ ജയ്സാൽമീർ കോട്ടക്ക് മുന്നിലെത്തി. ഭക്ഷണം കഴിക്കേണ്ടവർക്ക് അത് കഴിച്ചും അല്ലാത്തവർക്ക് കോട്ട കണ്ടതിന് ശേഷം കഴിക്കാനുമുള്ള അനുവാദം ടൂർ മാനേജർ ലെനിൻ നൽകിയപ്പോൾ ഞാൻ കൺഫ്യുഷനിലായി. കൊറെ പേർ കോട്ടക്കകത്തും കൊറെ എണ്ണം പുറത്തുമായി ടിക്കറ്റ് എങ്ങനെ വിഭജിക്കും എന്നതായിരുന്നു എന്റെ ശങ്ക. അപ്പോഴാണ് ജയ്സാൽമീർ കോട്ട ഒരു ലൈവ് കോട്ടയാണെന്ന് ലെനിൻ പറഞ്ഞത്. അതായത് ജനങ്ങൾ ഇപ്പോഴും താമസിച്ച് കൊണ്ടിരിക്കുന്ന ഒരു കോട്ട. അതിനാൽ തന്നെ അകത്ത് കയറാൻ ടിക്കറ്റ് ആവശ്യമില്ല! നാളിതു വരെ കയറിയ കോട്ടയിൽ ഏതിലും ടിക്കറ്റ് ഇല്ലാതെ കയറിയതായി എൻ്റെ ഓർമ്മയിൽ ഇല്ല.

കോട്ടയുടെ ചുറ്റുമതിൽ വളരെ ദൂരെ നിന്ന് തന്നെ കാണാമെങ്കിലും പ്രവേശന കവാടം കണ്ടു പിടിക്കാൻ അൽപം ബുദ്ധിമുട്ടാണ്. കോട്ട മതിലിനെ ചുറ്റിയുള്ള റോഡിലൂടെ ഇരുനൂറ് മീറ്റർ മുന്നോട്ട് നടന്നാൽ പ്രവേശന കവാടം കാണാമെന്ന് തദ്ദേശീയനായ ഒരാൾ പറഞ്ഞ് തന്നതനുസരിച്ച് ഞാനും വിനോദൻ മാഷും നടത്തം തുടങ്ങി. പരിചയ സമ്പന്നന്നായ ഒരു ഗൈഡിന്റെ സഹായം തേടാൻ ഒരു മെഗാഫോണിലൂടെ പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ട്. സഞ്ചാരികൾ ആരും തന്നെ അത് ഗൗനിക്കുന്നില്ല എന്ന് മാത്രം.

കോട്ടയുടെ കവാടത്തിൽ എത്തിയപ്പോൾ ലെനിൻ പറഞ്ഞ ലൈവ് കോട്ട എന്താണെന്ന് കൃത്യമായി ബോധ്യമായി. കോട്ട കവാടത്തിലൂടെ കാറും ബൈക്കും ഓട്ടോയും എല്ലാം യഥേഷ്ടം കടന്നു പോകുന്നു. കോട്ടക്കകത്തും പുറത്തും ഉള്ള പാതയോരം മുഴുവൻ വിവിധ തരത്തിലുള്ള കച്ചവടക്കാർ കയ്യടക്കിയിരിക്കുന്നു. നഗരങ്ങളിലെ ഗല്ലികൾ പോലെ പല ഭാഗത്തേക്കും നീണ്ടു പോകുന്ന ഇടുങ്ങിയ വഴികളിലൂടെ ജനങ്ങൾ കുത്തി ഒഴുകുന്നു. അതിൽ സഞ്ചാരികളുണ്ട്, കോട്ടയ്ക്കകത്തെ താമസക്കാരുമുണ്ട്. ടൂറിസ്റ്റുകൾക്കും കോട്ടയ്ക്കകത്ത് താമസിക്കാം എന്ന് അസ്‌ലം പറഞ്ഞത് വെറും "കട്ട" യല്ലെന്ന് ചിലയിടങ്ങളിൽ കണ്ട "റൂം അവൈലബിൾ" ബോർഡുകൾ വിളിച്ച് പറഞ്ഞു.
ഏത് ഗല്ലിയിലേക്ക് നീങ്ങണം എന്നറിയാത്തതിനാൽ കാലുകൾ നയിച്ച വഴിയിലൂടെ ഞങ്ങൾ നീങ്ങി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലത്താണ് ഞങ്ങൾ എത്തിയത്. കോട്ടയ്ക്ക് അകത്താണ് ആ സ്ഥലം എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു. വീടിന് മുന്നിലിരിക്കുന്ന ഒരാളോട് ചോദിച്ചപ്പോൾ അല്പം കൂടി മുന്നോട്ട് പോയി വലത്തോട്ട് തിരിഞ്ഞാൽ സിറ്റി വ്യൂ പോയിന്റിൽ എത്തും എന്നറിഞ്ഞു. ഇടുങ്ങിയ വഴിയിലൂടെ നടന്ന് മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി ഞങ്ങൾ വ്യൂ പോയിന്റിൽ എത്തി. ഞങ്ങളുടെ ടീമിലെ ജിൻസിയും ആകാശും മറ്റ് ചിലരും അവിടെ നേരത്തെ എത്തി ഫോട്ടോകൾ എടുത്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. .
നഹാർഗഡ് കോട്ടയിൽ നിന്ന് ജയ്പൂർ നഗരം കാണുന്ന പോലെ ഇവിടെ നിന്നാൽ കെട്ടിട സമൃദ്ധമായ ജയ്സാൽമീർ പട്ടണം മുഴുവനായും കാണാം. പട്ടണ ഭാഗത്തെ കോട്ട മതിലിൽ കയറി നിന്ന് ഫോട്ടോ എടുക്കാനുള്ള ശ്രമം അവിടെ കച്ചവടം നടത്തുന്ന ആൾ തടഞ്ഞു. വൻ പിഴ ഈടാക്കാവുന്ന കുറ്റമാണതെന്ന് കൂടി പറഞ്ഞതോടെ ഞങ്ങൾ ആ ശ്രമത്തിൽ നിന്ന് പിൻമാറി.അല്ലാതെ അത്ര ഉയരത്തിൽ കയറി ഫോട്ടോ എടുക്കാൻ പേടിയുള്ളത് കൊണ്ടല്ല😊.

സിറ്റി വ്യൂ പോയിന്റിൽ അധിക സമയം നിന്നാൽ എൻ്റെ തലയിൽ ഓംലറ്റ് അടിയ്ക്കാം എന്ന് വിനോദൻ മാഷിൻ്റെ മുന്നറിയിപ്പ് വന്നു. അത് സത്യമായി തോന്നിയതിനാൽ ഞാൻ താഴേക്കിറങ്ങി. വീടുകളുടെ വരാന്തയിലൂടെ നടക്കുന്ന പോലെയായിരുന്നു പിന്നീട് തോന്നിയത്.തെന്നി വീണാൽ ഏതെങ്കിലും വീടിൻ്റെ ഉള്ളിലായിരിക്കും എന്നതായിരുന്നു അവസ്ഥ.

കറങ്ങിത്തിരിഞ്ഞ് ഞങ്ങൾ വീണ്ടും നടത്തം തുടങ്ങിയ സ്ഥലത്ത് തന്നെ തിരിച്ചെത്തി. തുണിത്തരങ്ങൾ വിൽക്കുന്ന ഒരു ചെറിയ കടയുടെ മുമ്പിൽ പച്ച മലയാളത്തിൽ എഴുതിയ ഒരു കുഞ്ഞു ബോർഡ് കണ്ടു - 'കേറി വാടാ മക്കളേ !' ഈ കോട്ടക്കകത്തും മലയാളികൾ ധാരാളം എത്തുന്നതായി അതിൽ നിന്നും ഞാൻ മനസ്സിലാക്കി. അപ്പോഴാണ് ഒരു ഗൈഡ് ചില കാര്യങ്ങൾ വിശദീകരിക്കുന്നത് ഞാൻ കേട്ടത്. ഒരു ചെവി ഞാൻ  മെല്ലെ അവിടെ കൊണ്ടു വച്ചു.

(തുടരും...)

Saturday, April 05, 2025

പ്രേത ഗ്രാമത്തിൽ ( ദ ഐവി - 10 )

യാത്ര ഇവിടം വരെ...

മണലാരണ്യത്തിൽ മറഞ്ഞ സൂര്യൻ പടിഞ്ഞാറാണോ കിഴക്കാണോ വീണത് എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. അറബിക്കടൽ കേരളത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തായതിനാലും നമ്മുടെ നാട്ടിലെ സൂര്യൻ എന്നും വൈകിട്ട് അറബിക്കടലിൽ തന്നെ പതിക്കുന്നതിനാലും പടിഞ്ഞാറ് മാത്രമേ നാട്ടിലെ സൂര്യൻ അസ്തമിക്കു എന്ന് എൻ്റെ കോമൺസെൻസ് മനസ്സിലാക്കി വച്ചിരുന്നു. എന്തായാലും പിറ്റേന്ന് രാവിലെ സൂര്യൻ പൊങ്ങി വരുന്നതും കാത്ത് ഞാൻ ഞങ്ങളുടെ ക്യാമ്പ് ഓഫീസിൻ്റെ ടെറസിൽ കയറിയിരുന്നു.

ഞാൻ പ്രതീക്ഷിച്ചതിലും അല്പം ലേറ്റായിട്ടാണെങ്കിലും, അരുണൻ പൊങ്ങി വരുന്നത് കണ്ടപ്പോൾ വീണ്ടും ഒരു സംശയം ഉയർന്നു. ഇവിടെ തന്നെയല്ലേ പ്രകാശ വിതരണം നിർത്തി ഇന്നലെ വൈകിട്ട് പുള്ളി മറഞ്ഞത്🤔? മരുഭൂമിയിൽ അകപ്പെട്ടാൽ സൂര്യനും ഒരു പക്ഷേ വഴി തെറ്റുമായിരിക്കും. എൻ്റെ ടീമിലെ ആരും കാണാത്ത മരുഭൂമിയിലെ സൂര്യോദയം ക്യാമറയിൽ പകർത്തി ഞാൻ താഴെ ഇറങ്ങി. 

അല്പ സമയത്തിനകം തന്നെ പ്രാതൽ റെഡിയായതായി അറിയിപ്പ് ലഭിച്ചു. ചപ്പാത്തിയും പുലാവും അവലോസ് പൊടി പോലെ മധുരമുള്ള ഒരു പൊടിയും എല്ലാവരും പ്ലേറ്റിലേക്ക് വാരിയിട്ടു. പലരും കറി ഒഴിച്ചത് അവലോസ് പൊടിയിലായിരുന്നു എന്ന് ഭക്ഷണ ശേഷം വേസ്റ്റ് ബക്കറ്റിൽ നോക്കിയപ്പോൾ മനസ്സിലായി. 

പ്രാതൽ കഴിച്ച ഉടൻ തന്നെ ഞങ്ങൾ ക്യാമ്പിനോട് വിട ചൊല്ലി. നമ്മുടെ ഫോണിൽ നിന്ന് ക്യാമ്പ് വെബ് സൈറ്റിൽ കയറി ക്യാമ്പധികൃതർ തന്നെ അവർക്ക് ഫൈവ് സ്റ്റാർ റേറ്റിംഗ് നൽകി; പാരിതോഷികമായി ഓരോ ബോട്ടിൽ വെള്ളവും തന്നു. പലരും അവിടെ നിന്ന് ഇറങ്ങിയ ഉടൻ തന്നെ റേറ്റിംഗ് ഡിലീറ്റ് ചെയ്തത് ആ പാവങ്ങൾ അറിഞ്ഞില്ല.

പത്തര മണിയോടെ ഞങ്ങൾ പ്രേത ഗ്രാമമായ കുൽദാരയിൽ എത്തി. മുപ്പത് രൂപയാണ് ഈ ഊഷരഭൂമി കാണാനുള്ള ഫീസ്. സൂര്യൻ നിർദാക്ഷിണ്യം തലക്ക് മുകളിൽ കത്തിക്കാളുന്നുണ്ടായിരുന്നു. ആ വെളിച്ചത്തിൽ ഒരു പ്രേതവും കാണില്ല എന്ന ധൈര്യത്തിൽ അമ്പിളി ടീച്ചർ കുൽദാരയിലെ ശ്മശാനത്തിൽ വരെ പോയി. അപ്പോഴും തടിമിടുക്കുള്ള ചിലരെ ഒപ്പം കൂട്ടാൻ ടീച്ചർ മറന്നിരുന്നില്ല.

പഴയ രീതിയിൽ പണിതു കൊണ്ടിരിക്കുന്ന ഏതാനും ചില കെട്ടിടങ്ങളാണ് പ്രവേശന കവാടം പിന്നിട്ട ഉടനെ കാണാൻ സാധിക്കുക. കൊട്ടാരം പോലെയുള്ള ഒരു നിർമ്മിതി, ഇവിടെ താമസിച്ചിരുന്നത് രാജാക്കന്മാർ ആയിരുന്നോ എന്ന് സംശയമുണർത്തി.പക്ഷേ, പാലി ബ്രാഹ്മിൺസ് ആയിരുന്നു കുൽദാരയിലെ എമ്പത്തിയേഴോളം വില്ലേജുകളിലെ താമസക്കാർ എന്നും അവിടെ ഇൻസ്ക്രൈബ് ചെയ്തത് കണ്ടു. 

പാലി ബ്രാഹ്മിൺസ് കുൽദാര വിടാനുള്ള കാരണം ഇന്നും അജ്ഞാതമാണ്. പരമ്പരാഗതമായ അവരുടെ തൊഴിൽ മേഖലക്കേറ്റ അപ്രതീക്ഷിത തിരിച്ചടിയോ പ്രദേശത്തെ വരൾച്ചയോ ഭൂകമ്പമോ ആകാം ഈ ഗ്രാമങ്ങൾ മുഴുവൻ വിജനമാകാൻ കാരണം എന്ന് പറയപ്പെടുന്നു. എന്നാൽ ഒരു വിചിത്ര കഥയും ഇവിടെ പ്രചാരത്തിലുണ്ട്.

ജയ്സാൽമീർ രാജസഭയിലെ മന്ത്രിയായിരുന്ന സലീം സിംഗ് ഗ്രാമത്തിലെ ഒരു പെൺകുട്ടിയിൽ അനുരക്തനായി,അവളെ വിവാഹം കഴിക്കാൻ  ആഗ്രഹിച്ചു. പക്ഷേ, പെൺകുട്ടിയും അവളുടെ കുടുംബവും അതിന് വഴങ്ങിയില്ല. അതിൻ്റെ പേരിൽ സലിം സിംഗ് വിവിധ രൂപത്തിൽ ഗ്രാമവാസികളെ പീഢിപ്പിച്ചു. പീഢനം സഹിക്കാൻ കഴിയാതെ, ഒരൊറ്റ രാത്രിയിൽ മുഴുവൻ വീടുകളും ഉപേക്ഷിച്ച് എല്ലാവരും എങ്ങോട്ടോ പലായനം ചെയ്തു എന്നാണ് ഐതിഹ്യം. ഇന്നും രാത്രി സമയത്ത് ആരും കുൽദാരയിൽ പോകാറില്ല പോലും. ഭീതിജനകമായ പല അപശബ്ദങ്ങളും രാത്രിയിൽ അവിടെ മുഴങ്ങാറുണ്ട് പോലും (എന്നെങ്കിലും ഒന്ന് പോയി ഉറപ്പ് വരുത്തണം🤩).

തകർന്ന് പോയ വീടുകളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഞാനും വിനോദൻ മാഷും തേരാ പാരാ നടന്നു. മിക്ക വീടുകളും രണ്ട് മുറികൾ മാത്രമുള്ളതായി തോന്നി. അപൂർവ്വം ചില വലിയ വീടുകളുടെ അവശിഷ്ടങ്ങളും കണ്ടു. സിമൻ്റോ മണ്ണോ ചാന്തോ ഒന്നും ഉപയോഗിക്കാതെ കല്ലുകൾ വെറുതെ അടുക്കി വെച്ച രൂപത്തിലായിരുന്നു അവയെല്ലാം. അതുകൊണ്ട് തന്നെ, ഒരു ഭൂകമ്പത്തിൽ ഇടിഞ്ഞ് പൊളിഞ്ഞ് നശിച്ചു പോയതായിരിക്കും ഈ ഗ്രാമമെന്ന് എൻ്റെ മനസ്സ് പറഞ്ഞു.

നോക്കെത്താ ദൂരത്തോളം കാണാനുള്ളത് ഈ അവശിഷ്ടങ്ങൾ മാത്രമായിരുന്നു. സൂര്യനാണെങ്കിൽ തൻ്റെ ഉഗ്രപ്രതാപം മുഴുവൻ പുറത്തെടുത്ത് കഴിഞ്ഞിരുന്നു. നഗ്ന ശിരസ്സിന് ഏറ്റുവാങ്ങാവുന്ന ചൂടിൻ്റെ പരിധി വിടുന്നതായി ചിലർക്കൊക്കെ തോന്നി. ഒരു മണിക്കൂർ കൊണ്ട് പര്യടനം പൂർത്തിയാക്കി എല്ലാവരും ബസ്സിൽ തിരിച്ചെത്തി. ഉച്ച ഭക്ഷണത്തിനും ജയ്സാൽമീർ കോട്ടയിലെ കാഴ്ചകൾക്കുമായി ഞങ്ങൾ യാത്ര തുടർന്നു.

(തുടരും...)

Wednesday, April 02, 2025

മൂത്രശങ്ക

"കാദറേ... എടാ കാദറേ..." തൂറ്റല് പിടിച്ച ചന്തി പോലെ, ആരുടെയോ നിലക്കാത്ത വിളി കേട്ടാണ് കാദർ ഉറക്കമുണർന്നത്.

"എടീ...ആരാ അവിടന്ന് അങ്ങനെ മുക്ര ഇടുന്നത്? കാദറിൻറെ ചെവിക്ക് ഒരു കുഴപ്പോം ഇല്ലാന്ന് ഒന്ന് പറഞ്ഞക്ക്..." കാദർ ഭാര്യയോട് നിർദ്ദേശിച്ചു.

"കാദറേ... എടാ... കാദറേ..." വിളി വീണ്ടും തുടർന്നു.

"ഞാൻ തന്നെയാ കാദർ...ഏത് പോത്തിനാ ഇന്നെ കാണാനിത്ര തിടുക്കം?" അഴിഞ്ഞ മുണ്ട് ഒരു വിധം കുത്തി,  കിടക്കയിൽ നിന്നുമെണീറ്റ് വന്ന കാദർ ചോദിച്ചു.

"ഞാൻ തന്നെ ..." വാതിൽ തുറന്നപ്പോൾ കണ്ട ആളെക്കണ്ട് കാദർ ഒന്ന് പരുങ്ങി.

"വാപ്പച്ചി!! എന്താ രാവിലെത്തന്നെ?ഇന്നും ആസ്പത്രീക്ക് പോകണോ?" ഭാര്യാ പിതാവിനെ കണ്ട കാദർ സൗമ്യനായി.

"ങാ...പോകണം..."

"യാ കുദാ... ഇന്നും എറണാകുളത്ത് പോകണം ന്നോ...??" ഇന്നലെ എറണാകുളത്ത് പോയതിന്റെ ദുരിതം ഓർത്തപ്പോൾ കാദർ ഒന്ന് ഞെട്ടി.

"ഉം ഉം...ഇവടെ മുക്കത്ത് വരെ പോയാ മതി... ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്..." വാപ്പച്ചി പറഞ്ഞു.

"അതെന്തേ... ? കൊതുക് കടിച്ച് തണർത്തതിന് വരെ ഇന്നലെ ഇങ്ങള് മരുന്ന് എഴുതിച്ച്ണല്ലോ..?" വീണ്ടും ഡോക്ടറെ കാണാൻ പോകുന്നതിന്റെ ആവശ്യം മനസ്സിലാകാത്തതിനാൽ കാദർ ചോദിച്ചു.

"അത്...എനിക്കല്ലേ?"

"ആ...ഇങ്ങക്കല്ലാതെ പിന്നെ ആർക്കാ ഇന്നും ഡോക്ടറെ കാണാൻ പോകുന്നത്?"

"പറയാം...നീ വേഗം റെഡിയാക്...." വാപ്പച്ചി പറഞ്ഞപ്പോൾ കാദർ ഭാര്യയുടെ നേരെ ഒന്ന് നോക്കി.അവൾ ഉടൻ തല താഴ്ത്തി.

'ങേ!! കഴിഞ്ഞ ഒരു മാസം ഞാനും ഓളും വെവ്വേറെ മുറീലാണല്ലോ കെടക്കുന്നത്... വയസ്സാണെങ്കി പത്തയിമ്പത് കഴിഞ്ഞും ചെയ്ത്... ' ആത്മഗതം ചെയ്തു കൊണ്ട് കാദർ ഭാര്യയെ ഒന്ന് കൂടി നോക്കി.അവൾ അപ്പോൾ കാലിന്റെ പെരുവിരൽ കൊണ്ട് നിലത്ത് വട്ടം വരയ്ക്കാൻ തുടങ്ങിയിരുന്നു.

"എന്നിട്ടെന്താ... നീ വരുന്നില്ലെടീ...?" കാദർ ഭാര്യയോട് ചോദിച്ചു.

"ഞാൻ വരണ്ടാ ന്നാ വാപ്പച്ചി പറഞ്ഞത്..."

'ങേ! ടെക്‌നോളജി അത്രയ്ക്കും എത്തിയോ? ഭാര്യയുടെ ഗർഭം അറിയാൻ ഭർത്താവിനെ പരിശോധിക്കുകയോ?' കാദറിന് ഒന്നും മനസ്സിലായില്ല.

"അല്ല വാപ്പച്ചീ..ശരിക്കും എന്താ പ്രശനം?" രണ്ടും കൽപ്പിച്ച് കാദർ ഭാര്യാപിതാവിനോട് ചോദിച്ചു.

"അത്...ഞാൻ മെഡിക്കൽ കോളേജിലെ നല്ല ഒരു ഡോക്ടറെ ബുക്ക് ചെയ്തിട്ടുണ്ട്..."

"ഇന്നലെ പത്തിരുനൂറ് കിലോമീറ്റർ ഓടിച്ച് പോയിട്ട് കണ്ടത് പിന്നെ പാരലൽ കോളേജിലെ ഡോക്ടറെ ആയിന്യോ?" കാദർ ചോദിച്ചു.

"അതും ഉഷാറ് ഡോക്ടർ ..ആ പോക്ക് കൊണ്ടല്ലേ ഇതിപ്പോളെങ്കിലും അറിഞ്ഞത്..." വാപ്പച്ചി പറഞ്ഞു.

"അതിനി രണ്ടാഴ്ച കഴിഞ്ഞ് ഇനിയും അവിടെ പോകുമ്പോ കാണിച്ചാൽ പോരേ... ഇന്ന് തന്നെ വേറെ ഒരു ഡോക്ടറെ കാണിച്ച് എന്തിനാ അഞ്ഞൂറ് അയാൾക്കും ആയിരം മരുന്ന് ഷോപ്പിലും കൊട്ക്ക്ണത്?" കാദറിന് ഒന്നും മനസ്സിലായില്ല.

"അത്...എന്നെയല്ലേ കാണിച്ചത്?" 

"നിങ്ങളെയല്ലാതെ ഇനി ആരെ കാണിക്കുന്നതാ ഈ പറയുന്നത്?ഓൾക്കും ഇൻക്കും വയസ്സ് കൊറേ ആയി... ഇങ്ങള് ഇഞ്ഞും ബല്യാപ്പ ആകണ കാലം ഒക്കെ കഴിഞ്ഞു പോയി..." ഒരു  ചിരിയോടെ കാദർ പറഞ്ഞു.

"ഇന്ന് അന്നെയാ കാണിക്കാൻ പോകണത്.."

"ങേ!!! എന്നെയോ??" കാദർ ഞെട്ടിത്തരിച്ച് പോയി.

"ആ.. അന്നെത്തന്നെ.." പുറത്ത് നിന്നിരുന്ന ഭാര്യാ സഹോദരീ ഭർത്താവ് ആയ കുഞ്ഞാണി ആണ് മറുപടി പറഞ്ഞത്.

"അതെന്തിനാ വാപ്പച്ചീ?" സംഗതി മനസ്സിലാകാതെ കാദർ ചോദിച്ചു.

"അത്...ഇന്നലെ വീട്ടിൽ തിരിച്ചെത്തിയ ഉടനെ ഞങ്ങൾ എടുത്ത തീരുമാനമാ..."  കുഞ്ഞാണി പറഞ്ഞു.

"എന്തിനാ ന്നും കൂടി പറയ് കുഞ്ഞാണ്യ.." കാദർ കുഞ്ഞാണിയുടെ അടുത്തെത്തി ചോദിച്ചു.

"അത്...ഇന്നലെ അങ്ങോട്ടുള്ള യാത്രയിൽ എത്ര തവണയാ നീ മൂത്രമൊഴിക്കാൻ കാർ നിർത്തിച്ചത്?" കുഞ്ഞാണി പറഞ്ഞു.

"അതേ മാതിരി ഒരസുഖം ഞമ്മളെ പാറക്കലെ കൈസാത്താന്റെ അയമുവിന് ണ്ടായീനി..." വാപ്പച്ചി പറഞ്ഞു.

"അയമു അതാരോടും മുണ്ടീല...ഓൻ അങ്ങനങ്ങട്ട് മരിച്ച്.." കുഞ്ഞാണി വാപ്പച്ചിയെ പിന്താങ്ങി.

"ഓ... അതാണോ കാര്യം...." കാദറിന്റെ ചുണ്ടിൽ ഒരു ചിരി പടർന്നു.

"ആ...അത് ഇപ്പൊ അറിഞ്ഞത് കൊണ്ട് രക്ഷപ്പെട്ടു.." വാപ്പച്ചി എന്തോ വലിയ ഒരു കാര്യം കണ്ടെത്തിയ രൂപത്തിൽ പറഞ്ഞു.

"അതെന്നെ...നീ പതിമൂന്ന് പ്രാവശ്യാ മൂത്രിക്കാൻ എറങ്ങിയത്.." കുഞ്ഞാണി പറഞ്ഞു.

"തിരിച്ച് പോരുമ്പം നീ ഉറങ്ങിയത് കൊണ്ട് അങ്ങനെ ഉണ്ടായില്ല.." വാപ്പച്ചി പറഞ്ഞു.

"ആ...ശരി തന്നെ...കുഞ്ഞാണ്യ...ഒന്നിങ്ങട്ട് ബാ.." കാദർ കുഞ്ഞാണിയെ വിളിച്ച് അല്പം ദൂരേയ്ക്ക് നീങ്ങി. വാപ്പച്ചി അകത്തേക്കും പോയി.

"അത്...ഇരുന്നൂറ് കിലോമീറ്റർ യാത്ര ചെയ്തിട്ട് ഞാൻ പതിമൂന്ന് പ്രാവശ്യല്ലേ മൂത്രമൊഴിക്കാൻ നിർത്താൻ പറഞ്ഞത്?"

"അത്രയാണ് ഞാൻ എണ്ണിയത്.." 

"ആ..ഒരഞ്ച് കൊല്ലം മുമ്പായീനി ഈ പോക്ക് എങ്കില് ഒരു മുപ്പത് പ്രാവശ്യം ഞാൻ മൂത്രമൊഴിക്കാൻ എറങ്ങീനി..."

"അള്ളോ ന്റെ റബ്ബേ... ഇപ്പം കൊറഞ്ഞ് ന്നാ പറയണത്..." കുഞ്ഞാണി ആശ്ചര്യത്തോടെ ചോദിച്ചു.

"ആ... നേർ പകുതിയിലേറെ കുറഞ്ക്ക്ണ് ... അതേയ്... ഞാൻ ആ എറങ്ങിയതിൽ രണ്ട് പ്രാവശ്യാ ശരിക്കും മൂത്രമൊഴിക്കാൻ നിർത്തിച്ചത് .. "

"ങേ!! അപ്പോ ബാക്കിയൊക്കെ?"

"അതാ പോത്തേ പറയണത്... ഓരോ പതിനഞ്ച് മിനുട്ട് കഴിയുമ്പളും എനിക്കൊന്ന് പുക വലിയ്ക്കണം... അത് പറഞ്ഞാ വാപ്പച്ചിക്കും വലിയ്ക്കണ്ടി വരും..."

"ങാ.." കുഞ്ഞാണി മൂളിക്കേട്ടു.

"അപ്പൊ പിന്നെ...മൂത്രിക്കാൻ ഉണ്ട് ന്ന് പറഞ്ഞ് ഇറങ്ങല്ലാതെ വേറെ ഒരു വഴിയും ഇല്ലാത്തോണ്ടാ... അയമു മരിച്ചത് അങ്ങനാണെങ്കി കാദർനും അതാ ഇഷ്ടം..." കാദർ പറഞ്ഞു നിർത്തി.

"വാപ്പച്ച്യേ... വാപ്പ...ച്ച്യേ... വിട്ടോളിം ബേം കുടീയ്ക്ക്..." കാദറിന്റെ പോക്ക് കണ്ട് കുഞ്ഞാണി അകത്തേയ്ക്ക് വിളിച്ച് പറഞ്ഞു.പന്തികേട് തോന്നിയ വാപ്പച്ചി അടുക്കള വാതിലിലൂടെ പെട്ടെന്ന് സ്ഥലം കാലിയാക്കി.


Monday, March 31, 2025

മരുഭൂമിയിലെ സൂര്യാസ്തമയം (ദ ഐവി - 9 )

യാത്ര ഇവിടം വരെ .....

ശോഭ ക്രമേണ കുറഞ്ഞ് കുറഞ്ഞ് സൂര്യൻ അരുണ നിറം പൂണ്ട് മനോഹരമായ ഒരു കാൻവാസ് സൃഷ്ടിച്ചു . ഒട്ടകപ്പുറത്തേറിയ സഞ്ചാരികൾ ആ കാൻവാസിലേക്ക് പ്രവേശിക്കുന്നതും കാത്ത് ഞാൻ ക്യാമറ റെഡിയാക്കി കാത്തിരുന്നു. അല്പമകലെ വിനോദൻ മാഷും രണ്ട് മൊബൈലുമായി കാത്ത് നിന്നു. പ്രതീക്ഷിച്ച പോലെ രണ്ട് സഞ്ചാരികൾ ഒട്ടകപ്പുറത്ത് എത്തി. അർക്കൻ അവരുടെ രണ്ട് പേരുടെയും മദ്ധ്യത്തിൽ വരുന്ന നിലയിൽ എൻ്റെ സ്ഥാനം ക്രമീകരിച്ച് ഞാൻ ആ രംഗം ക്യാമറയിൽ പകർത്തി. മൺകൂനയിൽ വീണു പോയ സൂര്യനെയും എനിക്ക് ക്യാമറയിൽ കിട്ടി. 

സൂര്യൻ അസ്തമിച്ചിട്ടും മരുഭൂമി വിടാൻ സഞ്ചാരികൾക്ക് താല്പര്യമില്ലാത്ത പോലെ തോന്നി. മരുഭൂമിയിൽ ചായയും നൂഡിൽസും കച്ചവടം നടത്തുന്ന അഹമ്മദ് ബായിയുടെ തട്ടുകടയിലേക്ക് ഞങ്ങൾ നീങ്ങി. സൂര്യനസ്തമിച്ചിട്ടും പ്രകാശം അപ്പോഴും മങ്ങിയിരുന്നില്ല. ഓരോ ചായയും വാങ്ങി കടയുടെ മുമ്പിലിട്ട കയറ് കട്ടിലിൽ ഇരുന്ന് ഞങ്ങൾ ആസ്വദിച്ചു കുടിച്ചു. ഒരു മേൽക്കൂര പോലുമില്ലാത്ത ആ കടയിൽ, ജീവിതത്തിൻ്റെ മേൽക്കൂര പണിയാൻ പൊരി വെയിലത്ത് പോലും പണിയെടുക്കാൻ അഹമ്മദ് നിർബന്ധിതനാവുന്നു. ഇങ്ങനെ എത്ര എത്ര അഹമ്മദ്മാർ ?

ഏഴ് മണിയോടെ ഞങ്ങൾ ക്യാമ്പിലേക്ക് തന്നെ മടങ്ങി. ക്യാമ്പിൽ, വാദ്യഘോഷങ്ങളോടെ തിലകം ചാർത്തി ഞങ്ങൾ സ്വീകരിക്കപ്പെട്ടു. ചായയും ലഘുകടിയും അവിടെ തയ്യാറായിരുന്നു. നാട്ടിലെ പക്കുവടയ്ക്ക് സമാനമായ ഒരു സാധനവും കചരി എന്ന സാധനവും കൂടി ആയിരുന്നു വിളമ്പിയിരുന്നത്. അവ കയ്യിൽ എടുത്ത്  ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സജ്ജീകരിച്ച സീറ്റുകളിൽ ചാരിക്കിടന്ന് ഞങ്ങളത് ആസ്വദിച്ച് കഴിച്ചു. അൽപ സമയത്തിനകം തന്നെ നാടോടി നൃത്തമടക്കമുള്ള രാജസ്ഥാനി കലകളുടെ പ്രകടനവും അരങ്ങേറി. ശേഷം  വിഭവസമൃദ്ധമായ നോൺവെജ് ഡിന്നറും ഒരുക്കിയിരുന്നു.

ഡിന്നറിന് ശേഷം രാത്രി പത്ത് മണിക്ക് വീണ്ടും ഡെസർട്ട് സഫാരി ഉണ്ടെന്ന് ടൂർ ഓപ്പറേറ്റർ ലെനിൻ അറിയിച്ചു. തുറന്ന ജീപ്പിലായതിനാൽ പൊടിയിൽ നിന്നും രാത്രി ആയതിനാൽ മരുഭൂമിയിലെ തണുപ്പിൽ നിന്നും രക്ഷ നേടാനുള്ള മുൻകരുതലുകൾ എടുക്കാനും ലെനിൻ നിർദ്ദേശിച്ചു. ഏതൊക്കെയോ സ്ഥലത്ത് കൂടെ അതിവേഗത്തിൽ കുത്തിക്കുലുങ്ങിയുള്ള യാത്രയിൽ ജീപ്പിൽ നിന്ന് തെറിച്ച് പോകും എന്ന് വരെ തോന്നി. മരുഭൂമിയിലും ഇത്തരം ഓഫ് റോഡ് ഉള്ളത് പുതിയൊരു അറിവും കൂടിയായിരുന്നു.

നന്നായി ഇരുട്ട് മൂടിയ ഒരു സ്ഥലത്ത് ഞങ്ങളെയും വഹിച്ചുള്ള നാല് ജീപ്പുകൾ പല വഴിയിലൂടെ എത്തിച്ചേർന്നു. ജീപ്പിൽ കരുതിയിരുന്ന വിറക് കൂട്ടി വെച്ച്  മരുഭൂമിയിൽ ഒരു ക്യാമ്പ് ഫയർ ക്യാമ്പധികൃതർ തന്നെ ഒരുക്കിത്തന്നു. ക്യാമ്പ് ഫയറിൽ കുട്ടികളും അദ്ധ്യാപകരും അവരുടെ മനസ്സ് തുറന്നു. മരുഭൂമിയിൽ രാത്രി മാനും മയിലും കുറുക്കനും എല്ലാം തൻ്റെ മകൻ കണ്ടിരുന്നു എന്ന് പ്രീഡിഗ്രി സുഹൃത്ത് അസ് ലം പറഞ്ഞു. അവസാനം വരെ ശ്രദ്ധിച്ച് നോക്കിയിട്ടും ഞാൻ ഒന്നും കണ്ടില്ല. "കട്ട" വിടുന്ന അസ് ലമിൻ്റെ പഴയ സ്വഭാവം ഇപ്പോഴും മാറിയിട്ടില്ല എന്ന് മനസ്സിലായി.

പിറ്റേ ദിവസം കാണാൻ പോകുന്ന, ഉപേക്ഷിക്കപ്പെട്ട ഗ്രാമമായ കുൽദാരയെപ്പറ്റി ലെനിൻ വിശദീകരിച്ചു.ഇപ്പോഴും പല അപശബ്ദങ്ങളും കേൾക്കുന്നതിനാൽ രാത്രി അങ്ങോട്ട് പോകാൻ പ്രദേശവാസികൾക്കെല്ലാം ഭയമാണെന്നും ലെനിൻ പറഞ്ഞു. ജീപ്പ് ഉള്ളതിനാൽ ഒന്ന് പോയി ഉറപ്പ് വരുത്താം എന്ന് ഞാൻ അഭിപ്രായപ്പെട്ടു. പക്ഷേ, സ്ഥലം അത്ര അടുത്ത് അല്ലാത്തതിനാൽ ആ ശ്രമം ഉപേക്ഷിക്കപ്പെട്ടു. കുൽദാരയുടെ കെട്ടുകഥകളിൽ മുഴുകിയിരിക്കെ ഒരു നായ ഞങ്ങളുടെ അടുത്തെത്തി ഒന്ന് കുരച്ചു. എല്ലാവരും നന്നായൊന്ന് ഞെട്ടി. 

നിഗൂഢതകൾ നിറഞ്ഞ കുൽദാരയെയും മനസ്സിൽ പേറി രാത്രി പന്ത്രണ്ട് മണിക്ക് ഞങ്ങൾ മരുഭൂമിയിൽ നിന്നും തിരിച്ചു പോന്നു.

(തുടരും...)

Friday, March 28, 2025

പാതിരാ സൂര്യൻ്റെ നാട്ടിൽ

ജീവിതത്തിൽ നിരവധി യാത്രകൾ ഞാൻ നടത്തിയിട്ടുണ്ട്.  2010 ന് ശേഷമുള്ള മിക്ക യാത്രകളെപ്പറ്റിയും ഇവിടെ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ഒരു യാത്രാ വിവരണം വായിച്ച ശേഷം എഴുതിയതല്ല അവയൊന്നും. മറിച്ച് യാത്രയിൽ എനിക്കുണ്ടായ കുഞ്ഞു കുഞ്ഞു അനുഭവങ്ങളും മേമ്പൊടിയായി ചില പ്രയോഗങ്ങളും ചില ഊഹങ്ങളും  എല്ലാം നിറഞ്ഞതാണ് ആ വിവരണങ്ങൾ.

ദീർഘദൂര യാത്രകളിൽ ഏതാനും പുസ്തകങ്ങൾ കൂടി ഞാൻ കൂടെ കരുതാറുണ്ട്. യാത്രയുടെ വിരസത അസ്വസ്ഥമാക്കുന്ന ഘട്ടത്തിൽ പുസ്തകങ്ങൾ നല്ല കൂട്ടാണ്. അപ്രതീക്ഷിതമായി മൂന്നാം കാശ്മീർ യാത്രക്ക് അവസരം കിട്ടിയപ്പോൾ രണ്ട് പുസ്തകങ്ങളും ഞാൻ ബാഗിൽ കരുതി. യാദൃശ്ചികമായി അതിലൊന്ന് ഒരു യാത്രാ വിവരണം ആയിരുന്നു. സഞ്ചാര സാഹിത്യത്തിൻ്റെ കുലപതിയായ ശ്രീ. എസ്.കെ.പൊറ്റക്കാട് എഴുതിയ പാതിരാ സൂര്യൻ്റെ നാട്ടിൽ എന്ന പുസ്തകം.

പാതിരാ സൂര്യൻ്റെ നാടായി ഞാൻ പഠിച്ചതും മനസ്സിലാക്കിയതും നോർവെ ആണ്.പക്ഷെ, ഈ പുസ്തകത്തിൽ വിവരിക്കുന്നത് ഹെൽസിങ്കിയിലെ കാഴ്ചകളാണ്. ഹെൽസിങ്കി ഫിൻലൻ്റിൻ്റെ തലസ്ഥാനമാണ്. സംശയം തീർക്കാൻ ഗൂഗിൾ ചെയ്തപ്പോഴാണ് നോർവെക്ക് പുറമെ ഫിൻലാൻ്റ്, ഐസ്ലാൻ്റ്, അലാസ്ക , കാനഡ തുടങ്ങീ ആർട്ടിക് മേഖലയിലെ രാജ്യങ്ങളിലെല്ലാം പാതിരാ സൂര്യനെ കാണാറുണ്ട് എന്ന് മനസ്സിലായത്. അതിനാൽ ഇവയെല്ലാം പാതിരാ സൂര്യന്റെ നാടാണ് പോലും.

ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘത്തിലെ ഒരംഗമായാണ് ഗ്രന്ഥകർത്താവ് ഹെൽസിങ്കിയിൽ എത്തുന്നത്. ഫിൻലൻ്റിൻ്റെ ഉൾനാടുകളിൽ നടക്കുന്ന അനുബന്ധ യോഗങ്ങളിലേക്ക് പോകുമ്പോഴുള്ള കാഴ്ചകളും സ്വന്തം നിലയിൽ നാടു കാണാൻ പോയ അനുഭവങ്ങളും സ്ഥല ചരിത്രങ്ങളും കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. മുൻ ധാരണകളില്ലാതെ യാത്രാവിവരണങ്ങൾ എഴുതിയ എൻ്റെ ശൈലിയും ഇത് തന്നെയായതിനാൽ അവ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്നാൽ ഫിന്നിഷ് സാഹിത്യകാരന്മാരെപ്പറ്റിയുള്ള നെടുനീളൻ കുറിപ്പുകൾ വായനയുടെ രസച്ചരട് ഇടക്ക് വെച്ചൊന്ന് മുറിച്ച് കളയുന്നു എന്നാണ് എന്റെ അഭിപ്രായം. 

ഇന്ത്യക്കാരെ കാണാനും തൊടാനും ഫിൻലൻ്റുകാർ കാണിക്കുന്ന ഔൽസുക്യം വായിച്ചപ്പോൾ പണ്ട് മൈസൂരിൽ ടൂർ പോയി വെള്ളക്കാരെ കണ്ട് നോക്കി നിന്നത് ഓർമ്മ വന്നു. അതേപോലെ സൗന സ്നാനം എന്ന വിചിത്രകുളി രീതിയും ഒരു കുളിര് കോരിയിട്ടു. ദ്വിഭാഷിയായി പ്രവർത്തിച്ച കായൃ യും വായനക്കാരൻ്റെ മനസ്സിൽ സ്ഥാനം പിടിക്കും.

പുസ്തകം: പാതിരാ സൂര്യൻ്റെ നാട്ടിൽ
രചയിതാവ്: എസ്.കെ.പൊറ്റക്കാട്
പ്രസാധകർ: ഡിസി ബുക്സ്
പേജ്: 119
വില : Rs 110