Pages

Tuesday, January 20, 2026

റെയിൽ വാട്ടർ മെട്രോ യാത്രകൾ

എറണാകുളം ജില്ലയിലെ താമസക്കാരോ ജോലിക്കാരോ അല്ലാത്ത മലയാളികൾ കയറിയ മെട്രോ ഏതെന്ന് ചോദിച്ചാൽ പലരുടെയും ഉത്തരം ഡൽഹി മെട്രോ എന്നായിരിക്കും. ഞാൻ ആദ്യമായി മെട്രോയിൽ കയറി യാത്ര ചെയ്യുന്നത് 2012 ൽ ഡൽഹിയിൽ വെച്ചാണ്. കൊച്ചിൻ മെട്രോയിലും, ഉദ്ഘാടനം കഴിഞ്ഞ് പതിനഞ്ചാം ദിവസം യാത്ര ചെയ്തു. ബാംഗ്ലൂർ മെട്രോയിലും ജയ്പൂർ മെട്രോയിലും യാത്ര ചെയ്ത് പല പല മെട്രോകളുടെയും കിതപ്പും കുതിപ്പും അറിഞ്ഞു.

2017-ൽ കൊച്ചി മെട്രോയിലെ എൻ്റെ കന്നിയാത്ര കഴിഞ്ഞപ്പോൾ, കുടുംബത്തെയും അതൊന്ന് കാണിക്കണം എന്ന് തോന്നിയിരുന്നു. മേൽ സൂചിപ്പിച്ച എല്ലാ മെട്രോയും കണ്ട അവർക്ക്, ഇതിൽ ഒരു പുതുമ തോന്നില്ല എങ്കിലും സ്വന്തം നാട്ടിലെ മെട്രോ ഇതു വരെ കണ്ടിട്ടില്ല എന്ന നാണക്കേട്    വേണ്ട എന്നതായിരുന്നു എൻ്റെ ഉദ്ദേശ്യം. പക്ഷേ, നീണ്ട എട്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് അതിന് അവസരം കിട്ടിയത്.

ആറാമത് കൊച്ചി - മുസ്രിസ് ബിനാലെ കാണാൻ തയ്യാറെടുക്കുമ്പോൾ തന്നെ കൊച്ചി മെട്രോയിലും, 2023 ഏപ്രിലിൽ ഉദ്ഘാടനം കഴിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോയിലും കയറണം എന്ന് ഞാൻ പദ്ധതി ഇട്ടിരുന്നു. ഇതിനായി നാട്ടിൽ നിന്നും കുടുംബ സമേതം കെ.എസ്.ആർ.ടി.സി ബസ്സിൽ ഞാൻ ആലുവയിലെത്തി. വർഷങ്ങൾക്ക് ശേഷമാണ് കുടുംബമായി അങ്ങനെ ഒരു ബസ് യാത്രയും ചെയ്യുന്നത്.

ഞങ്ങളുടെ ആതിഥേയനായ ഖൈസ് ഞങ്ങൾക്കായി റൂം ബുക്ക് ചെയ്തത് മറൈൻ ഡ്രൈവിലെ  ആസ്ട്രോ മറൈനിൽ ആയിരുന്നു. അതിനാൽ കൊച്ചിൻ മെട്രോയിലെ എൻ്റെ കുടുംബത്തിൻ്റെ കന്നിയാത്ര ആലുവയിൽ നിന്ന് മറൈൻ ഡ്രൈവിൻ്റെ തൊട്ടടുത്ത മെട്രോ സ്റ്റേഷനായ മഹാരാജാസ് കോളേജ് വരെയായി. ഒരാൾക്ക് അമ്പത് രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. സഞ്ചരിച്ച ദൂരവുമായി താരതമ്യം ചെയ്യുമ്പോൾ ഡൽഹി മെട്രോയിൽ അതേ റേറ്റിൽ സഞ്ചരിക്കാവുന്ന ദൂരത്തിൽ നിന്നും തുലോം കുറവായി തോന്നി.

അന്ന് രാത്രി തന്നെ ഫോർട്ട് കൊച്ചിയിലേക്ക് വാട്ടർ മെട്രോയിൽ പോകാൻ തീരുമാനിച്ചു കൊണ്ട് ടിക്കറ്റിനായി ക്യൂ നിന്നെങ്കിലും അത് കിട്ടിയില്ല. അതിനാൽ പിറ്റേ ദിവസമാണ് വാട്ടർ മെട്രോയിൽ കയറിയത്. ഹൈക്കോടതി ജംഗ്ഷനിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് അമ്പത് രൂപ തന്നെയായിരുന്നു ഒരാൾക്ക് ചാർജ്ജ് (കെ.എസ്.ഡബ്ലി.ടി.സിയുടെ സാധാരണ ബോട്ടിൽ ഒരാൾക്ക് ആറ് രൂപയായിരുന്നു ഇതേ റൂട്ടിലെ ചാർജ്ജ്). ശിതീകരിച്ച ബോട്ടിൽ നിന്നും ഇരുന്നും യാത്ര ചെയ്യാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം തൊണ്ണൂറ്റി ആറ് ആണ്.

വാട്ടർ മെട്രോ എന്ന് ആദ്യമായി കേട്ടപ്പോൾ വലിയൊരു ആകാംക്ഷയുണ്ടായിരുന്നു. അതിലൊന്ന് സഞ്ചരിക്കണം എന്ന ആഗ്രഹവും ഉടൻ മുളപൊട്ടി. പക്ഷേ, യാത്ര ചെയ്ത് കഴിഞ്ഞപ്പോഴാണ് ആ യാത്രക്ക് പ്രത്യേകിച്ച് ഒരു ത്രില്ലും ഇല്ല എന്ന് തിരിച്ചറിഞ്ഞത്. സാദാ ബോട്ടിലെ യാത്ര ഇതിലും  രസകരം ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും കാഴ്ചകൾ കണ്ട ശേഷം മട്ടാഞ്ചേരിയിൽ നിന്നാണ് ഞങ്ങൾ തിരിച്ച് ഹൈക്കോർട്ട് ടെർമിനലിലേക്ക് വാട്ടർ മെട്രോയിൽ കയറിയത്. ചാർജ്ജിൽ മാറ്റമൊന്നുമുണ്ടായിരുന്നില്ല. ഹൈക്കോർട്ട് ടെർമിനലിൽ, അറ്റം കാണാൻ പോലും കഴിയാത്ത വിധം വാട്ടർ മെട്രോയിൽ കയറാനുള്ളവരുടെ നിര നീണ്ടു കിടക്കുന്നുണ്ടായിരുന്നു - ന്യൂ ഇയർ ആഘോഷത്തിനായി ഫോർട്ട് കൊച്ചിയിലേക്ക് പോകാനുള്ള തിരക്ക് . അവരെ നിലക്ക് നിർത്താനുള്ള പോലീസും കൂടി ആകുമ്പോൾ ഫോർട്ട് കൊച്ചിയിൽ കാല് കുത്താൻ പോലും സ്ഥലം കിട്ടില്ല എന്നുറപ്പായിരുന്നു.അതിന് മുമ്പേ കര പറ്റാൻ കഴിഞ്ഞ സന്തോഷത്തോടെ ഞങ്ങൾ കൊച്ചി വിട്ടു.



Thursday, January 15, 2026

പുതുക്കം

2024 ആഗസ്റ്റ് 15 ന് ആയിരുന്നു എൻ്റെ മൂത്ത മകൾ ലുലുവിൻ്റെ വിവാഹം. ബന്ധുക്കളും അയൽവാസികളുമായി ഇരുപത്തിയഞ്ചോളം പേരാണ് എൻ്റെ ഭാഗത്ത് നിന്ന് അതിൽ പങ്കെടുത്തത്. വരൻ്റെ നാട്ടിലെ പള്ളിയിൽ വെച്ച് നടന്ന നിക്കാഹ് കർമ്മത്തിൽ അവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ശേഷം സെപ്തംബർ 21 ന്  രണ്ടായിരം പേരെ പങ്കെടുപ്പിച്ചു കൊണ്ട് എൻ്റെ നാട്ടിൽ ഞാൻ വിവാഹ സദ്യയും നടത്തി.

വരൻ്റെ വീട്ടുകാർക്കും ബന്ധുമിത്രാദികളെ ക്ഷണിച്ച് കൊണ്ടുള്ള ഒരു വിവാഹ വിരുന്ന് നടത്തണമെന്നും,  വധുവിനെ വരൻ്റെ വീട്ടിലേക്ക് കൊണ്ടുപോകുന്ന "പുതുക്കം" എന്ന് ഞങ്ങൾ വിളിക്കുന്ന പരിപാടി അന്ന് മതി എന്നും ഞങ്ങൾ രണ്ട് കക്ഷികളും ധാരണയിൽ എത്തിയിരുന്നു. അതിനാൽ നിക്കാഹും വിവാഹ സൽക്കാരവും കഴിഞ്ഞിട്ടും മോൾ എൻ്റെ വീട്ടിൽ തന്നെ തുടർന്നു. കുടുംബത്തിലെ മിക്ക പരിപാടികൾക്കുമായി മരുമകൻ വരികയും ചില ദിവസങ്ങളിൽ വീട്ടിൽ താമസിക്കുകയും ചെയ്യും.

മകളെ വരൻ്റെ വീട്ടിലേക്ക് കൊണ്ടു പോയിട്ടില്ല എന്ന് അടുത്ത ബന്ധുക്കൾക്കും അയൽവാസികൾക്കും മാത്രമേ അറിവുണ്ടായിരുനുള്ളൂ. അതിനാൽ തന്നെ പരസ്പരം ഫോൺ ചെയ്യുമ്പോഴും നേരിട്ട് കണ്ടുമുട്ടുമ്പോഴും പലരും മകളുടെ വിശേഷങ്ങൾ തിരക്കുമായിരുന്നു. അവൾ എൻ്റെ വീട്ടിൽ ഞങ്ങളുടെ കൂടെ തന്നെയുണ്ട് എന്ന് ഞാൻ പറയുമ്പോൾ പലർക്കും പല ചിന്തകളും തെറ്റിദ്ധാരണകളും ഉയരുന്നുണ്ടായിരുന്നു. അതിനാൽ തന്നെ "പുതുക്കം" എത്രയും പെട്ടെന്ന് നടത്തൽ അനിവാര്യമായിരുന്നു.

അനാഥമായ ഒരു ബാല്യത്തിലൂടെ കടന്നു വന്നവനാണ് എൻ്റെ മരുമകൻ. ഉമ്മയും അവനും മാത്രമടങ്ങുന്ന കുടുംബം അമ്മാവൻ്റെ നിയന്ത്രണത്തിലാണ് കഴിഞ്ഞിരുന്നത്. പുതുതായി ഒരു ചെറിയ വീട് പണിത് താമസം തുടങ്ങിയെങ്കിലും  മറ്റു നിരവധി മരാമത്ത് പണികൾ ബാക്കിയുണ്ടായിരുന്നു. അത് മുഴുവനാക്കാൻ കൂടിയായിരുന്നു പുതുക്കം ഇത്രയും വൈകിപ്പിച്ചത്.

ദൈവത്തിന് സ്തുതി,വിവാഹ ചടങ്ങുകൾ പോലെ തന്നെ പ്രസ്തുത പുതുക്കം പോകൽ ചടങ്ങും ജനുവരി 11 ന് ഭംഗിയായി കഴിഞ്ഞു. ഇനി വിളിക്കുന്നവർ മോളെപ്പറ്റി ചോദിച്ചാൽ എനിക്ക് പറയാം , അവൾ ഭർത്താവിൻ്റെ വീട്ടിലാണ്.



Friday, January 09, 2026

കൊച്ചിൻ മുസ്രിസ് ബിനാലെ - 2025

രണ്ട് വർഷം കൂടുമ്പോൾ കൊച്ചിയിൽ വെച്ച് നടക്കുന്ന സമകാലീന കലയുടെ അന്താരാഷ്ട്ര  പ്രദർശനമാണ് കൊച്ചിൻ മുസ്രിസ്  ബിനാലെ. രാജ്യത്തെ ഏറ്റവും വലിയ കലാപ്രദർശനവും ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാപ്രദർശനവും കൂടിയാണ് കൊച്ചിൻ മുസ്രിസ്  ബിനാലെ. ബിനാലെ എന്നാൽ ദ്വൈവാർഷികം എന്നാണ് ഉദ്ദേശമെങ്കിലും അവസാനമായി ബിനാലെ നടന്നത് മൂന്ന് വർഷം മുമ്പ് 2022 ഡിസംബറിലാണ്.

2012 ലെ പ്രഥമ ബിനാലെ തുടങ്ങി നാലാം ദിവസം അപ്രതീക്ഷിതമായി ഞാൻ കുടുംബ സമേതം അതിന് സാക്ഷിയായി. അന്ന് എൻട്രി ഫ്രീ ആയിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് എൻട്രി ഫീ ഏർപ്പെടുത്തി. 2016 ൽ മൂന്നാം ബിനാലെക്കാണ് പിന്നീട് കുടുംബ സമേതം പോയത്. അന്ന് നൂറ് രൂപയായിരുന്നു ടിക്കറ്റിന്. അതാകട്ടെ ഏത് ദിവസവും ഉപയോഗിക്കാൻ പറ്റുന്നതും ആയിരുന്നു. ഇത്തവണ നടക്കുന്നത് ബിനാലെയുടെ ആറാം എഡിഷനാണ്. പത്ത് വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും പതിനെട്ട് വയസ്സ് വരെയുള്ളവർക്ക് നൂറ് രൂപയും മുതിർന്നവർക്ക് ഇരുനൂറ് രൂപയും ആണ് ടിക്കറ്റ് നിരക്ക്.ഒറ്റ ദിവസം മാത്രമേ അത് ഉപയോഗിക്കാനും പറ്റൂ.

ഇൻസ്റ്റലേഷൻ, പെയിന്റിംഗ്, ശിൽപം, സിനിമ, പെർഫോമൻസ് ആർട്ട് എന്നിവയുൾപ്പെടെ വിവിധ മാധ്യമങ്ങളിലൂടെ ദേശീയ അന്തർദേശീയ കലാകാരന്മാർ അവരുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഒരു മെഗാ ഇവൻ്റാണ് ബിനാലെ. കൊച്ചി-മുസിരിസ് ബിനാലെ ആധുനിക മഹാനഗരമായ കൊച്ചിയുടെയും അതിന്റെ മുൻഗാമിയും പുരാതന തുറമുഖവുമായ മുസിരിസിന്റെയും പൈതൃകത്തെ വിളിച്ചോതുന്നു. വിവിധ പ്രദർശനങ്ങളൊടൊപ്പം തന്നെ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി പ്രഭാഷണങ്ങൾ, സെമിനാറുകൾ, പ്രദർശനങ്ങൾ,വർക്ക്ഷോപ്പുകൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയും ബിനാലെയുടെ ഭാഗമായി നടക്കുന്നു.

ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാൾ എന്ന പൈതൃക കെട്ടിടമാണ് ബിനാലെയുടെ പ്രധാന വേദി. വെല്ലിംഗ്ടൺ ഐലൻ്റിലും മട്ടാഞ്ചരിയിലെ ആനന്ദ് വെയർഹൗസും ആണ് ഇപ്രാവശ്യത്തെ ബിനാലെയുടെ മറ്റ് പ്രധാന വേദികൾ. ന്യൂഇയറിൻ്റെ തലേ ദിവസം ആയതിനാൽ ആസ്പിൻ വാളിലെ ആർട്ടുകൾ മാത്രമേ ഞങ്ങൾക്ക് കാണാൻ സാധിച്ചുള്ളൂ. 

അജൻ്റീനൻ കലാകാരനായ എഡ്രിയാൻ വില്യാ റോയാറിൻ്റെ റീനാ ഷിമിൻ്റോ എന്ന ഇൻസ്റ്റലേഷൻ ആണ് ആദ്യം കണ്ടത്. ഫ്രിഡ്ജിൻ്റെ ഫ്രീസറിലുള്ള വിവിധ ഇൻസ്റ്റലേഷനുകൾ എനിക്ക് ഒന്നും മനസ്സിലായില്ല. പുറത്ത് നൽകിയ വിവരണം വായിച്ചപ്പോൾ "സന്ദേശം" എന്ന സിനിമയിലെ "താത്വികമായൊരു അവലോകനം റാഡിക്കലായുള്ള ഒരു മാറ്റമല്ല" എന്ന ഡയലോഗ് രംഗമാണ് ഓർമ്മ വന്നത്.   തുടർന്നുള്ളവയുടെയും ഗതി അതു തന്നെയായിരുന്നു.


പെട്ടെന്നാണ് മുള കൊണ്ട് കെട്ടിയുണ്ടാക്കിയ വലിയ ഒരു ചായക്കട ഞങ്ങൾ കണ്ടത്. ലൈവായി ഭക്ഷണ സാധനങ്ങൾ അവിടെ പലരും കഴിക്കുന്നുണ്ടായിരുന്നു. പിന്നീടാണ് ബാനി അബീദി (Bani Abidi) എന്ന പാകിസ്താനിയും അനുപമ കുന്ദു എന്ന ഇന്ത്യക്കാരിയും കൂടി ഒരുക്കിയ ബരാക് 2025 എന്ന ഇൻസ്റ്റലേഷൻ ആണതെന്ന് മനസ്സിലായത് ! ബെർലിനിലെ അവരുടെ വീടുകളിലെ ഒത്തുകൂടലിൻ്റെയും ഭക്ഷണം വിളമ്പലിൻ്റെയും അനുഭവത്തിൽ നിന്നുള്ള ഒരു ഇൻസ്റ്റലേഷനായിരുന്നു അത്. പാചകക്കാരും കലാകാരന്മാരും പൊതുജനങ്ങളും ഒരുമിക്കുന്ന ഈ ആർട്ട് വർക്ക് ഈ ബിനാലെയിലെ ഏറ്റവും ശ്രദ്ധേയമായവയിൽ ഒന്നാണ്.

മൗറീഷ്യസുകാരനായ ഷിറാസ് ബെയ്ജുവിൻ്റെ സാ സിമെ ലാമെർ (Sa Sime Lamer) എന്ന ഇൻസ്റ്റലേഷനാണ് മറ്റൊരു ശ്രദ്ധേയമായ ആർട്ട്. സാമൂഹിക - പാരിസ്ഥിതിക ഘടനകളുടെ തകർച്ചയെയും സ്ത്രീ തൊഴിലാളികളുടെ ബുദ്ധിമുട്ടുകളെയും പ്രതിപാദിക്കുന്നു എന്നൊക്കെയാണ് ഇതിൻ്റെ വിശദീകരണം. മണ്ണ് കൊണ്ടുണ്ടാക്കിയതോ അല്ല മണ്ണ് പൂശിയതോ എന്നറിയില്ല തേങ്ങയും വാഴക്കുലയും മറ്റ് അടുക്കള സാമഗ്രികളും ആണ് ഇൻസ്റ്റലേഷനിൽ ഉള്ളത്.

ആസ്പിൻ വാളിലെ മുഴുവൻ ഇൻസ്റ്റലേഷനുകളും ഞങ്ങൾ കണ്ടു. ന്യൂ ഇയർ ഈവ് ആയതിനാൽ ഉച്ചക്ക് രണ്ട് മണിക്ക് തന്നെ ബിനാലെ വേദികളെല്ലാം അടച്ച് തുടങ്ങിയിരുന്നു. അതിനാൽ മട്ടാഞ്ചേരിയിലെയും വെല്ലിംഗ്ടൻ ഐലൻ്റിലെയും വേദികളിലേക്ക് ഞങ്ങൾ പോയില്ല. കണ്ടത് തന്നെ മനസ്സിലാകാത്ത സ്ഥിതിക്ക് കാണാത്തതിനെയോർത്ത് ദുഃഖം തോന്നിയില്ല. എങ്കിലും ഇനിയും ബിനാലെ വരുമ്പോൾ മനസ്സ് പറയും - ഡാ, ബിനാലെ കാണണം ട്ടോ...!


Monday, January 05, 2026

സൗഹൃദം പൂക്കുന്ന വഴികൾ - 32

ജീവിതത്തിൽ അനവധി പുതുവത്സരദിനങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്. ബട്ട്, 2026 ജനുവരി 1 വളരെ വ്യത്യസ്തമായ ഒരു ദിവസമായി മാറി. കൊച്ചിൻ - മുസ്രിസ് ബിനാലെയുടെ 2025 എഡിഷൻ കുടുംബ സമേതം കണ്ട ശേഷം എറണാകുളത്ത് നിന്നും അരീക്കോട്ടേക്കുള്ള യാത്രാ മദ്ധ്യേ അങ്കമാലിയിൽ വച്ചാണ് ഈ വർഷത്തെ പ്രഥമദിനം   പിറന്നത്. പുലർച്ചെ നാലര മണിയോടെയാണ് ഞാനും കുടുംബവും അന്ന് വീട്ടിലെത്തിയത്.

വർക്കിംഗ് ഡേ ആയിരുന്നെങ്കിലും സുഹൃത്തിൻ്റെ അനിയൻ്റെ മകളുടെ വിവാഹകർമ്മത്തിൽ പങ്കെടുക്കാനുള്ളതിനാൽ വർഷത്തിൻ്റെ ആദ്യ ദിനം തന്നെ ഞാൻ ലീവാക്കി. വധുവിൻ്റെയും വരൻ്റെയും കുടുംബങ്ങൾ തമ്മിൽ കണക്ട് ചെയ്യുന്നതിൽ എനിക്ക് ചെറിയ ഒരു റോൾ ഉണ്ടായിരുന്നതിനാൽ കല്യാണത്തിന് ഞാൻ നേരത്തെ പുറപ്പെട്ടു. വരൻ്റെ കൂടെ വന്ന പ്രിഡിഗ്രി ബാച്ച് മേറ്റ് അൻവറിനെ അവിടെ വെച്ച് കണ്ടുമുട്ടി. പഴയ സുഹൃത്തുക്കളിലേക്കുള്ള ഒരു ലൈവ് യാത്രയുടെ തുടക്കം അവിടെ കുറിക്കുകയായിരുന്നു എന്ന് നിനച്ചതേയില്ല.

കല്യാണ പന്തലിൽ വെച്ച് തന്നെ പ്രൈമറി സ്കൂൾ ക്ലാസ് മേറ്റായ നാണിയെ കണ്ടുമുട്ടി. അവനുമായി സംസാരിച്ചിരിക്കെ അക്കാലത്തെ എല്ലാ "ധീര" കർമ്മങ്ങളുടെയും ആശാനായ ശുഹൈബ് എത്തി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൻ്റെ മോന്തായത്തിൽ കയറി പട്ടികക്ക് ആണിയടിച്ച ശുഹൈബ് പിന്നീട് നല്ലൊരു ഇൻ്റീരിയർ ഡിസൈനറായി. 

ശുഹൈബ് ചോക്ക് നിർമ്മാണത്തിന് കൊണ്ടുപോയി സ്കൂൾ ഊട്ടുപുരയിലെ അമേരിക്കൻ ഉപ്പ്മാവ് റവ കൂലിയായി നൽകിയ കഥ പറയുമ്പോഴാണ് അന്ന് ആ ചോക്കിൽ വീണുപോയ മറ്റൊരു സഹപാഠി ശമീം എത്തിയത്. ഓർമ്മകൾ പലതും ഊർന്നൂർന്ന് വീഴവെ എൻ്റെ പത്താം ക്ലാസ് കൂട്ടുകാരൻ ശുക്കൂറിൻ്റെ ഫോൺ വിളി വന്നു. ഭക്ഷണ ശേഷം ഓഡിറ്റോറിയത്തിൻ്റെ തൊട്ടടുത്തുള്ള അവൻ്റെ വീട്ടിലേക്ക് ഞാൻ പോയി.

ഉള്ളവരെ തട്ടിക്കൂട്ടി എവിടേക്കെങ്കിലും ഒരു സായാഹ്ന യാത്രയോ അല്ലെങ്കിൽ ഒരു ചായ കുടിയോ ഞങ്ങളുടെ എസ്.എസ്.സി (Not SSLC) ടീമിൻ്റെ ഒരു പതിവാണ്. പക്ഷെ, അന്ന് ആരെ വിളിച്ചിട്ടും ഒരു മറുപടിയും കിട്ടിയില്ല. അപ്പോഴാണ് ഗ്രൂപ്പിലെ മുതിർന്ന അംഗം ഗോവിന്ദൻ ഒരു ചക്ക തിന്നുന്ന വീഡിയോ ഗ്രൂപ്പിൽ കണ്ടത്. 

ഗോവിന്ദനെ വിളിച്ച് ഞങ്ങൾ ചക്ക തിന്നാൻ വരുന്ന വിവരം അറിയിച്ചു. ഞങ്ങൾ ചുമ്മാ പറഞ്ഞതാണെന്ന ധാരണയിൽ അവൻ ഒ.കെ പറഞ്ഞു. ഞങ്ങൾ വരില്ല എന്ന തികഞ്ഞ ബോദ്ധ്യത്തിൽ അവൻ സ്ഥലം വിടുകയും ചെയ്തു. ഗോവിന്ദൻ്റെ വീട്ടിലെത്തിയ ഞങ്ങളെ സ്വീകരിച്ചത് അവൻ്റെ മകനായിരുന്നു. ഞങ്ങളെത്തി എന്ന് ബോദ്ധ്യം വരാത്തതിനാൽ സ്വന്തം വീട്ടിൽ കയറി ഞങ്ങൾ ചക്ക തിന്നുന്നത് വീഡിയോ കാളിലൂടെ ഗോവിന്ദനെ കാണിച്ചു.

ഗോവിന്ദൻ്റെ വീട് സന്ദർശന ശേഷം തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു സഹപാഠിയെ വിളിച്ചെങ്കിലും കാൾ എടുത്തില്ല. അങ്ങനെ ദീർഘകാലം പ്രവാസിയായി, ഇപ്പോൾ നാട്ടിൽ സ്ഥിരതാമസമാക്കിയ ഉസ്മാൻ്റെ വീട്ടിലേക്ക് തിരിച്ചു. ഉസ്മാനെയും വൃദ്ധയായ ഉമ്മയെയും സന്ദർശിച്ച് ഇറങ്ങുമ്പോൾ മറ്റൊരു സഹപാഠിയെ ബന്ധപ്പെട്ട് നോക്കി. 

കക്ഷി ജോലി സ്ഥലത്തായതിനാൽ ഞങ്ങൾ അടുത്ത സഹപാഠിയെ വിളിച്ചു. അങ്ങനെ, ഞങ്ങൾ പഠിച്ച അതേ സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുന്ന ബിന്ദുവിൻ്റെ വീട്ടിൽ എത്തി അവളെയും വന്ദ്യ വയോധികയായ മാതാവിനെയും കണ്ടു. ബിന്ദു സമ്മാനമായി തന്ന സപ്പോട്ടയുമായി വരുന്ന വഴിയിൽ റോഡിൽ വെച്ച് അടുത്ത സഹപാഠി ഫൈസലിനെ കണ്ടുമുട്ടി. ഇന്നത്തെ പര്യടനത്തിനിടയിൽ പണി നടന്നു കൊണ്ടിരിക്കുന്ന അവൻ്റെ വീട് ഞങ്ങൾ വെറുതെ സന്ദർശിചിരുന്നു. ശേഷം ഇന്നത്തെ പര്യടനം പൂർത്തിയാക്കി ഞങ്ങൾ പിരിഞ്ഞു.

പിറ്റേ ദിവസം ചക്ക തിന്നാൻ ഇഷ്ടമുള്ളവർക്ക് വൈകിട്ട് എൻ്റെ വീട്ടിൽ വരാം എന്ന് ഞാൻ ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടെങ്കിലും ശുക്കൂർ മാത്രമാണ് എത്തിയത്. വരാം എന്ന് അറിയിച്ചവർ പെട്ടെന്ന് അസൗകര്യവും അറിയിച്ചതിനാൽ ഞാനും ശുക്കൂറും ചക്കയുടെ കഷ്ണവുമായി സഹപാഠി ആയിശയുടെ കുനിയിലുള്ള വീട്ടിലേക്ക് തിരിച്ചു. അവളുടെ വീട്ടിൽ ഞങ്ങൾ എത്തുന്നില്ല എന്ന പരാതി തീർക്കാനാണ് പോയതെങ്കിലും അവൾ സ്ഥലത്ത് ഇല്ലായിരുന്നു. ചക്ക ഭർത്താവിനെ ഏൽപിച്ച ശേഷം തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു സഹപാഠിയെ വിളിച്ചു. അവളും സ്ഥലത്ത് ഇല്ല എന്ന് അറിയിപ്പ് കിട്ടി. 

അപ്പോഴാണ് നേരത്തെ വീട്ടിൽ വരാമെന്നേറ്റ് അസൗകര്യം അറിയിച്ച നാരായണൻ എൻ്റെ വീട്ടിൽ എത്തിയത്. ഞാൻ കാത്ത് വെച്ചിരുന്ന ചക്കക്കഷ്ണം ഏറ്റുവാങ്ങി തിരിച്ചു പോന്ന അവനെ ഞങ്ങൾ വഴിയിൽ വെച്ച് കണ്ടുമുട്ടി. ഒരു സൗഹൃദ ചായ കുടിച്ചു ഞങ്ങൾ യാത്ര പറഞ്ഞു. അപ്പോഴാണ്, തൊട്ടടുത്ത് തന്നെ ഞങ്ങളുടെ സഹപാഠി മെഹ്ബൂബിൻ്റെ ഭാര്യ ഒരു പുതിയ സംരംഭം തുടങ്ങിയത് ഓർമ്മ വന്നത്. അവിടെയും കയറി സാധനങ്ങൾ വാങ്ങി അന്നത്തെ പര്യടനവും അവസാനിപ്പിച്ചു.

പുതുവർഷത്തിലെ മൂന്നാം ദിവസം, എൻ്റെ പ്രീഡിഗ്രി ബാച്ച് മേറ്റ് റഹീനയുടെ മകളുടെ നിക്കാഹ് ദിനമായിരുന്നു.എൻ്റെ പിതാവിൻ്റെ നാടായ നൊച്ചാട് വച്ചായിരുന്നു പരിപാടി. നാട്ടുകാരിയും ഞങ്ങളുടെ രണ്ട് പേരുടെയും കൂട്ടുകാരിയുമായ നജീബയെയും കൂട്ടി പ്രസ്തുത പരിപാടിയിൽ ഞാൻ പങ്കെടുത്തു. തിരിച്ചു വരുമ്പോൾ ഞങ്ങളുടെ രണ്ട് പേരുടെയും പ്രീഡിഗ്രി ക്ലാസ് മേറ്റായ ഡോ. സഫറുള്ളയെ അത്തോളിയിലെ അവൻ്റെ ക്ലിനിക്കിൽ പോയും കണ്ടു. 


കാർ മാവൂരിലെത്തിയപ്പോഴാണ് എൻ്റെ പത്താം ക്ലാസ് ബാച്ച് മേറ്റും ചെറുവാടിക്കാരിയുമായ ഫാത്തിമ കുട്ടി നജീബയെപ്പറ്റി മുമ്പ് എന്നോട് ചോദിച്ചത് ഓർമ്മ വന്നത്.നജീബയെ നേരിട്ട് അവളുടെ മുന്നിൽ ഹാജരാക്കാൻ കിട്ടിയ അവസരം ഉപയോഗിച്ച് ഫാത്തിമ കുട്ടിയുടെ വീട്ടിലും അന്ന് സന്ദർശനം നടത്തി.
അങ്ങനെ പുതുവർഷത്തിലെ ആദ്യ മൂന്ന് ദിവസങ്ങളും പഴയ സൗഹൃദങ്ങൾ ഒരിക്കൽ കൂടി ദൃഢപ്പെടുത്താൻ ഉതകുന്നതായി - അതും നേരിട്ട് സന്ദർശിച്ച് മുഖത്തോട് മുഖം നോക്കി സംസാരിച്ചു കൊണ്ട്. ഇന്നത്തെ ചാറ്റിംഗ് സൗഹൃദത്തേക്കാളും എത്രയോ മധുരമുള്ളതും ദൃഢവും അന്നത്തെ ഓഫ് ലൈൻ സൗഹൃദങ്ങൾ തന്നെ എന്ന് വീണ്ടും അനുഭവിച്ചറിയുന്നു. ദൈവത്തിന് സ്തുതി.

The best mirror is an old friend എന്ന് ആരോ പറഞ്ഞത് എത്ര അർത്ഥവത്താണ്.

Saturday, January 03, 2026

ഹാപ്പി ന്യൂ ഇയർ

 "ഹാപ്പി ന്യൂ ഇയർ"

'ങേ!!ഇതെന്താ ഇവൻ ഇന്ന് ഹാപ്പി ന്യൂ ഇയർ ഇട്ടത്? ഇന്ന് മൂന്നാം തിയ്യതി ആയല്ലോ?' നാരായണൻ്റെ മെസേജ് ഗ്രൂപ്പിൽ കണ്ട ഞാൻ സ്തബ്ധനായി. അവനെ നേരിട്ട് വിളിച്ചു ചോദിക്കാനായി ഞാൻ നമ്പർ അമർത്തി.

"ഹലോ... നാരായണാ .."

"യെസ്... നാരായൺ ഹിയർ ..."

"നീ എന്താ ഇന്നും ഹാപ്പി ന്യൂ ഇയർ ഇട്ടത്? ഗുഡ് മോണിംഗ് തെറ്റിപ്പോയതാണെങ്കിൽ വേഗം ഡിലീറ്റ് ചെയ്തേക്ക്..." ഞാൻ ഉപദേശിച്ചു.

"ഏയ്... തെറ്റിയതൊന്നുമല്ല..... "

"പിന്നെ ?" എനിക്ക് അറിയാൻ ആകാംക്ഷയായി.

"അത്... ന്യൂ ഇയറിൻ്റെ കെട്ടും ഹാങ്ങോവറും കഴിഞ്ഞു വരുന്നവർക്ക് വേണ്ടിയാ.... അവർ മൂന്നാം പക്കമല്ലേ ഉയിർത്തെഴുനേൽക്കൂ..."

"ഓ... അതുശരി.. അപ്പോ അതൊന്നും ഇല്ലാത്തവരും ഇത് കാണില്ലേ?"

"അതിനെന്താ? അവർക്ക് ഒരു ഹാപ്പി ന്യൂ ഇയർ കൂടി വായിച്ചതു കൊണ്ട് എന്താ പ്രശ്നം?"

"ഓ അതും ശരിയാ..." ഞാൻ സമ്മതിച്ചു.

"പിന്നെന്തിനാ ഇപ്പോ എന്നെ വിളിച്ചത്?" നാരായണൻ്റെ മറുചോദ്യം വന്നു.

"ഒന്നുംല്ല.... ഹാപ്പി ന്യൂ ഇയർ..... നേരിട്ട് പറയാനാ... " 

'ഹൊ... ഈ പ്രാവശ്യത്തെ ന്യൂ ഇയർ ബെല്ലാത്ത ഒരു ജാതി തന്നെ...'
ആത്മഗതം ചെയ്തു കൊണ്ട് ഞാൻ വേഗം ഫോൺ വെച്ചു.