Pages

Thursday, March 12, 2026

വന്ദേഭാരതിലെ കന്നി യാത്ര ( ടീം 87 SSC @ കാശ്മീർ - 5 )

 ടീം 87 SSC @ കാശ്മീർ  - 4

കത്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള ഞങ്ങളുടെ യാത്ര വന്ദേഭാരത് എക്സ്പ്രെസ്സിൽ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്.ഉച്ച കഴിഞ്ഞ് 2.55 നായിരുന്നു അത് യാത്ര പുറപ്പെടുന്നത്.2019 ഫെബ്രുവരി 15 ന് ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കാണ് ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചത്.2023 ഏപ്രിൽ 26 ന് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കായിരുന്നു കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തിയത്. വീണ്ടും രണ്ടര വർഷത്തിന് ശേഷം 2025 ഒക്ടോബർ നാലിനാണ് കേരളീയരായ ഞങ്ങൾ പത്ത് പേർക്കും ആദ്യമായി വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനുള്ള അവസരം ഒത്ത് കിട്ടിയത്.അതും ഇന്ത്യയുടെ വടക്കേ അറ്റത്ത് സർവീസ് നടത്തുന്ന വന്ദേഭാരതിൽ.

ഏകദേശം രണ്ടര മണിയോടെ ഞങ്ങൾ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് നീങ്ങി.വന്ദേഭാരതിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ഉള്ളവരെ മാത്രമാണ് പ്ലാറ്റ്‌ഫോമിലേക്ക് കടത്തിവിട്ടിരുന്നത്. കുങ്കുമ നിറത്തിലുള്ള ട്രെയിൻ പ്ലാറ്റ് ഫോമിൽ കിടക്കുന്നുണ്ടായിരുന്നു.യാത്രക്കാർ വെയിലത്ത് പുറത്ത് കാത്ത് നിൽക്കുന്നതും കണ്ടു. സമയമാകുമ്പോൾ മാത്രമേ ട്രെയിനിന്റെ വാതിൽ തുറക്കുകയുള്ളൂ എന്ന് ആരോ പറഞ്ഞു.നേരത്തേ കയറി സീറ്റിൽ ഇരിക്കാൻ പറ്റില്ല എന്ന് സാരം. പുറപ്പെടുന്നതിന് പത്ത് മിനുട്ട് മുമ്പ് വാതിലുകൾ എല്ലാം ഓപ്പൺ ആയി.വലതുകാൽ വെച്ച് ഞാൻ ട്രെയിനിലേക്ക് കയറി.പിന്നാലെ മറ്റുള്ളവരും കയറി.

കയറിയത് ട്രെയിനിലോ അതോ വിമാനത്തിലോ എന്നൊരു സംശയം ആദ്യ നോട്ടത്തിൽ പലർക്കും ഉണ്ടായി. വിമാനത്തിലെ സീറ്റുകളുടെ അതേ രീതിയിലായിരുന്നു സീറ്റ് അറേഞ്ച്മെന്റ്. സീറ്റ് ബെൽറ്റുകൾ ഇല്ല എന്ന് മാത്രം.മുകളിൽ ഇരുവശത്തുമായുള്ള ലഗേജ് റാക്കുകളും വിമാനത്തിലേതുപോലെ തന്നെ.വിമാനത്തിൽ എയർ ഹോസ്റ്റസുമാർ ഡ്രിങ്ക്‌സും സ്നാക്‌സും കൊണ്ട് വരുന്നത് പോലെ ഇവിടെയും പ്രത്യേക യൂണിഫോം ധാരികൾ ഉണ്ട്. ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്തവർക്ക് അതും അല്ലാത്തവർക്ക് സ്പോട്ട് ഓർഡറുകളും നൽകാം.ഞങ്ങളും കാപ്പി ഓർഡർ ചെയ്തു. വിമാനത്തിലെ പോലെ കൊല്ലുന്ന വില പൊള്ളുന്ന കാപ്പിക്ക് ഇല്ല! ചിപ്സും ബിസ്ക്കറ്റും മറ്റുമായി പലതരം സ്നാക്സുകൾ കൈവശം ഉണ്ടായിരുന്നതിനാൽ അത് ഞങ്ങൾ ഓർഡർ ചെയ്തില്ല.

അപ്പോഴാണ് 'ഓലവട' എന്ന വയനാടൻ സ്‌പെഷ്യൽ സാധനം കൊണ്ടുവന്നതായി സിദ്ധീക്ക് പറഞ്ഞത്. പേരുകേട്ടപ്പോൾ തന്നെ ഫൈസലിനും നാരായണനും ആവേശം കൂടി.ഗോവിന്ദനും മുജീബും വൻ പ്രതീക്ഷയോടെ ഇരുന്നു. നുസൈബ,നിശീഥിനി,ഫാത്തിമ എന്നിവർ ടി.ടി.ആറിനെ തിക്കിത്തിരക്കി മുന്നോട്ട് വന്നു. ഞാനും മഹബൂബും വായിൽ വെള്ളമിറക്കി. കവർ പൊട്ടിച്ച് ആറാം നമ്പറുപോലെ എരിവുള്ള ഒരു സാധനം സിദ്ധീക്ക് എല്ലാവർക്കും വാരിക്കൊടുത്തു.

"പ്ർ.. ഇതാപ്പം ഓലവട... ഞങ്ങളിതിനെ *&^% എന്നാ പറയല്.." കണ്ട ഉടനെ നുസൈബ പറഞ്ഞു.

"ഞാനും ഇലയട പോലെ ഒരു സാധനം പ്രതീക്ഷിച്ചു" ഞാൻ പറഞ്ഞു.

ഉഴുന്നിന്റെ കുത്തുന്ന രുചിയും എരിവും കാരണം 'ഓലവട' പെട്ടെന്ന് തന്നെ വന്ന മടയിലേക്ക് തിരിച്ചു കയറി.

മറ്റു ട്രെയിനുകളിൽ നിന്ന് വ്യത്യസ്‍തമായി ട്രെയിനിനകത്ത് കണ്ട ഒരു പ്രധാന മാറ്റം തോക്കേന്തിയ കമാൻ്റോകളുടെ സാന്നിദ്ധ്യമായിരുന്നു. പഹൽഗാം ഭീകരാക്രമണം ആയിരിക്കാം അതിന്റെ പിന്നിലുള്ള ഒരു കാരണം. ഇന്ത്യയിൽ ഏറ്റവും സുരക്ഷാ സന്നാഹങ്ങളോടെ ഓടുന്ന ട്രെയിനാണ് കത്ര ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ്. കിടയറ്റ പരിശീലനം ലഭിച്ച, റെയിൽവെ സുരക്ഷാ സേനയുടെ കോറസ് (CORAS) വിഭാഗത്തിനാണ് ഇതിൻ്റെ ചുമതല. ഇത്രയും കാലത്തെ യാത്രക്കിടയിൽ ഒരു വനിതാ ടി.ടി.ആറിനെ ഞാൻ ആദ്യമായി കണ്ടതും ഈ ട്രെയിനിലാണ്.

മുന്നോട്ട് പോകുന്ന വണ്ടിക്ക് പുറം തിരിഞ്ഞായിരുന്നു ഞങ്ങൾക്ക് സീറ്റ് കിട്ടിയത്. വണ്ടി നിങ്ങിത്തുടങ്ങി അൽപം കഴിഞ്ഞപ്പഴേക്കും മുജീബ് സീറ്റിൽ നിന്നും എഴുന്നേറ്റു നിന്നു.

"എന്താ ..... ഓലവട വയറ്റിൽ പടക്കം പൊട്ടിക്കാൻ തുടങ്ങിയോ?" ഞാൻ ചോദിച്ചു.

"ങൂ ങും ... എനിക്ക് ഈ സീറ്റ് പറ്റില്ല ..."

"ങേ! അതെന്താ?"

"അങ്ങോട്ട് പോകുന്ന വണ്ടിയിൽ ഇങ്ങോട്ട് തിരിഞ്ഞിരുന്നാൽ ഞാൻ ചർദ്ദിക്കും .."

"ആഹാ... അപ്പോ നീ എങ്ങനയാ വണ്ടി റിവേഴ്സ് എടുക്കുക?" നാരായണൻ്റെ ബുദ്ധി തക്ക സമയത്ത് ഓളം വെട്ടി.

"ഇനിയിപ്പോ എന്താ ചെയ്യാ... ? ടി.ടി.ആർ വരുമ്പോ പറഞ്ഞ് നോക്കാം..." ഞാൻ മുജീബിനെ സമാധാനിപ്പിച്ചു.

നേരത്തെ കണ്ട ലേഡി ടി.ടി.ആർ വീണ്ടും വന്നപ്പോൾ ഞാൻ പ്രശ്നം അവതരിപ്പിച്ചു. മറ്റൊരു സീറ്റ് നൽകി അവരാ പ്രശ്നം ഭംഗിയായി പരിഹരിച്ചു തന്നു.

വണ്ടി ടണലുകളിലൂടെ കുതിച്ച് പായാൻ തുടങ്ങി.

(തുടരും )


Monday, March 09, 2026

ഓട്ടോഗ്രാഫ്

ഓട്ടോഗ്രാഫ് എന്നാൽ കയ്യൊപ്പ് എന്നാണ് മലയാള വാക്കർത്ഥം.പത്താം ക്ലാസിൻ്റെ അവസാന നാളുകളിൽ ഒരു കുഞ്ഞു പുസ്തകവും കുറെ മിഠായികളും കൊണ്ട് പലരുടെയും പിന്നാലെ നടന്നതാണ് (അല്ലെങ്കിൽ നടക്കുന്നതാണ്) പലർക്കും ഈ വാക്ക് കേൾക്കുമ്പോൾ ഓർമ്മ വരിക. സഹപാഠികളെയും അദ്ധ്യാപകരെയും കൊണ്ട് ആ കുഞ്ഞു പുസ്തകത്തിൽ എന്തെങ്കിലും കുത്തിക്കുറിപ്പിച്ച് ഒപ്പ് വാങ്ങി സാധ്യമെങ്കിൽ ഭാവി ബന്ധങ്ങൾക്കായി മേൽവിലാസം കൂടി സംഘടിപ്പിക്കുക എന്നതാണ് ഇതിലെ ടാസ്ക്. ആണും പെണ്ണും തമ്മിൽ മിണ്ടുന്നത് തന്നെ മറ്റൊരു കണ്ണിലൂടെ കണ്ടിരുന്ന 1980 കളിൽ , പെൺകുട്ടികളോട് ഓട്ടോഗ്രാഫിൽ എഴുതിക്കാൻ ഒരു തരം തൊലിക്കട്ടി തന്നെ അനിവാര്യമായിരുന്നു. അതിനു ഞാൻ കണ്ട പരിഹാരം മിക്ക പെൺകുട്ടികളും എഴുതുന്ന "നീ എന്നെ മറന്നാലും ഞാൻ നിന്നെ മറക്കില്ല'' എന്നെഴുതി അവളുടെ പേരും ഒപ്പും സ്വയം ചാർത്തുക എന്നതായിരുന്നു. പെൺകുട്ടികൾ ഈ ദശാസന്ധി എങ്ങനെ മറികടന്നു എന്ന് എനിക്കറിയില്ല.

ഇന്ന് ഇതൊക്കെ ഓർമ്മ വരാൻ കാരണം അരീക്കോട് പെരുമ്പറമ്പ് സ്ഥിതി ചെയ്യുന്ന ദേശസേവിനി വായനശാല സംഘടിപ്പിച്ച 'ഓട്ടോഗ്രാഫ്' എന്ന ഒരു പരിപാടിയാണ്. മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ലൈബ്രറിക്കുള്ള പാലക്കീഴ് പുരസ്കാരം നേടിയതിലൂടെ ലഭിച്ച തുക ഉപയോഗിച്ച് തദ്ദേശീയരായ എഴുത്ത് കാരുടെ കയ്യൊപ്പോട് കൂടിയ കൃതികൾക്ക് മാത്രമായി ഒരു ഷെൽഫ് ഒരുക്കുന്നതായിരുന്നു ഈ പ്രോഗാം. നാട്ടിലെ വിവിധതരം എഴുത്തുകാരെ ഒരു കുടക്കീഴിൽ അണി നിരത്തി ലൈബ്രറി ശാക്തീകരിക്കുന്ന പ്രസ്തുത പരിപാടി തികച്ചും വ്യത്യസ്തമായി.

നാട്ടിലെ എഴുത്തുകാർ തമ്മിൽ പരസ്പരം തിരിച്ചറിയാൻ ഈ പരിപാടി ഉപകാരപ്പെട്ടു. ഗ്രന്ഥശാലയിലൂടെ സ്വന്തം കൃതികൾ കൂടുതൽ വായനക്കാരിലേക്ക് എത്താനും ഈ ഉദ്യമം ഉപകരിക്കും എന്നത് എഴുത്ത്കാരനും ആവേശമാണ്. കുട്ടികൾക്ക് ഒരു പ്രചോദനം ആകും എന്ന് തോന്നിയതിനാൽ ഞാൻ എൻ്റെ ചെറിയ മകനെയും ഒപ്പം കൂട്ടിയിരുന്നു. പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോൾ 'ഞാനും ഒരു പുസ്തകം എഴുതും" എന്ന് നാലാം ക്ലാസുകാരനായ അവൻ പറഞ്ഞതിലൂടെ എൻ്റെ ഉദ്ദേശം സഫലമായി.

എല്ലാ എഴുത്തുകാർക്കും ദേശസേവിനിയുടെ ഒരു ഉപഹാരവും നൽകി. മാസത്തിലൊരിക്കൽ ഒരു എഴുത്തുകാരനുമായി സംവദിക്കുക എന്ന ഒരു ഭാവി പരിപാടിയും ഉദ്ദേശിക്കുന്നതായി സംഘാടകർ പറഞ്ഞു. പരിപാടിക്ക് സമാപനം കുറിച്ച് നടന്ന സമൂഹ നോമ്പ് തുറയും നാടിൻ്റെ ഐക്യം വിളിച്ചോതുന്നതായി.

ഇനിയും ഇത്തരം വ്യത്യസ്ത പരിപാടികൾക്കായി കാതോർക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Thursday, March 05, 2026

ടീം 87 SSC @ കാശ്മീർ - 4

ടീം 87 SSC @ കാശ്മീർ  - 3

അന്ന് രാത്രി പത്തരക്ക് ഞങ്ങൾക്ക് ഡൽഹിയിൽ നിന്നും ജമ്മുവിലേക്കുള്ള പോകേണ്ട ട്രെയിൻ റദ്ദാക്കിയിരിക്കുന്നു എന്നും റീഫണ്ട് കിട്ടാനായി കൗണ്ടറിൽ അപേക്ഷ നൽകണമെന്നും അറിയിച്ചുകൊണ്ടുള്ള മെസേജ് ആയിരുന്നു അത്.ബാക്കിയുള്ളവരെ അവിടെത്തന്നെ നിർത്തി ഞാനും ഗോവിന്ദനും കൗണ്ടറിലേക്ക് ഓടി.ഒരു ട്രെയിൻ റദ്ദാക്കിയാൽ അതിൽ സീറ്റ് റിസർവ് ചെയ്ത യാത്രക്കാർക്ക് റെയിൽവേ തന്നെ മറ്റെന്തെങ്കിലും സൗകര്യം ചെയ്തു കൊടുക്കും എന്നായിരുന്നു എൻ്റെ ധാരണ.കാരണം അതാണല്ലോ സാമാന്യ മര്യാദ.

കൗണ്ടറിൽ എത്തിയപ്പോൾ ഈ പ്രശ്‍നം പരിഹരിക്കേണ്ട കൗണ്ടർ അതേ ബിൽഡിംഗിന്റെ മറ്റേതോ ഭാഗത്താണെന്ന് പറഞ്ഞു.അതനുസരിച്ചു ഞങ്ങൾ അപ്പറഞ്ഞ കൗണ്ടറിൽ എത്തി.മെസേജ് കാണിച്ചപ്പോൾ ടിക്കറ്റ് കാൻസൽ ചെയ്യണമെന്നും മുഴുവൻ സംഖ്യയും റീഫണ്ട് ചെയ്യുമെന്നും കൗണ്ടർവാല പറഞ്ഞു.കാൻസൽ ചെയ്യാതെ അടുത്ത ട്രെയിനിലേക്ക് മാറ്റാൻ എന്തെങ്കിലും വകുപ്പ് ഉണ്ടോ എന്ന് ഞാൻ വെറുതെ ചോദിച്ചു.ട്രെയിൻ മൂന്ന് ദിവസം മുമ്പ് തന്നെ റദ്ദാക്കിയതാണെന്നും, അതിനാൽ കയ്യിലുള്ള ടിക്കറ്റ് കാൻസൽ ചെയ്ത ശേഷം ജനറൽ ടിക്കറ്റ് എടുത്ത് രാത്രി എട്ടരക്കുള്ള ട്രെയിനിൽ പോകാനുമായിരുന്നു അയാളുടെ നിർദ്ദേശം.

ഇയാൾ പറഞ്ഞത് സത്യമാണോ എന്നറിയാൻ എനിക്ക് ഒരാകാംക്ഷ തോന്നി.കാരണം ടിക്കറ്റ് കാൻസൽ ചെയ്ത് കഴിഞ്ഞാൽ പിന്നെ നമുക്ക് ഒരു അവകാശവാദവും ഉന്നയിക്കാൻ സാധ്യമല്ല.അതിനാൽ റെയിൽവേയിൽ ടിക്കറ്റ് ക്ലർക്ക് കം ടി.ടി.ആറും എൻ്റെ പഴയ എൻ.എസ്.എസ് വളണ്ടിയറും ആയ അമലിനെ വിളിച്ചു. അപ്പോഴാണ് നാട്ടിൽ നിന്നും പോസ്റ്റ് പെയ്‌ഡ്‌ ആക്കി പോന്ന ജിയോ കണക്ഷൻ വർക്ക് ചെയ്യുന്നില്ല എന്ന സത്യവും കൂടി മനസ്സിലാക്കിയത്.BSNL കണക്ഷൻ കൂടി ഉണ്ടായിരുന്നതിനാൽ അതിന്റെ പേരിലുള്ള ടെൻഷൻ തല്ക്കാലം ഒഴിവായെങ്കിലും അമലിനെ കിട്ടിയില്ല.അങ്ങനെ ആ ടിക്കറ്റ് മുഴുവൻ കാൻസൽ ചെയ്തു. റീഫണ്ട് നേരിട്ട് അക്കൗണ്ടിലേക്ക് വരും എന്ന മെസേജിൽ ഞങ്ങൾ തൃപ്തരായി.

ഈ വട്ടം കറക്കങ്ങൾ ഒന്നും അറിയാതെ ഞങ്ങളുടെ കൂടെയുള്ള ബാക്കി എട്ടു പേരും, നേരത്തെ തീരുമാനിച്ചിരുന്ന ഡൽഹിയിലെ ഒരു ചെറിയ കറക്കത്തിന് റെഡിയായി നിൽക്കുകയായിരുന്നു.പുതിയ ടിക്കറ്റ് എടുക്കാൻ മറ്റൊരു കൗണ്ടറിലേക്ക് നീങ്ങവേ റിസർവ്വ് ടിക്കറ്റ് തരാമെന്ന് പറഞ്ഞ് ചിലർ ഞങ്ങളെ സമീപിച്ചു.ഓഫർ എന്നെ കൊതിപ്പിച്ചെങ്കിലും ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് പ്രിൻറ് ചെയ്ത തരാനുള്ള സാദ്ധ്യത ഞാൻ മണത്തു.കൃത്യ സമയത്ത് തന്നെ അമലിന്റെ വിളി വന്നതിനാൽ ആ അപകടത്തിൽ നിന്ന് ഞങ്ങൾ രക്ഷപ്പെട്ടു. ടൂറിസ്റ്റു ബസ്സുകാരും പിന്നാലെ കൂടിയെങ്കിലും രണ്ടും കല്പിച്ച്  ഞങ്ങൾ ജനറൽ ടിക്കറ്റ് തന്നെ എടുത്തു.

മേൽ പൊല്ലാപ്പുകൾ എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം വൈകിയതിനാൽ ഇനി കറങ്ങാൻ പോകേണ്ട എന്ന് തീരുമാനമായി. ജമ്മുവിലേക്കുള്ള ട്രെയിൻ സെറായി റോഹില്ല സ്റ്റേഷനിൽ നിന്നായതിനാൽ ക്ളോക്ക് റൂമിൽ ഏൽപ്പിച്ച ലഗേജുകൾ എല്ലാം ഞങ്ങൾ തിരിച്ചെടുത്തു.ഏതാനും മണിക്കൂറുകൾക്ക്  മൊത്തം 510 രൂപ നൽകി.ഒരാൾക്ക് പത്ത് രൂപ നിരക്കിൽ നിസാമുദ്ദീനിൽ നിന്നും റോഹില്ലയിലേക്ക് കയറിയ ട്രെയിനിന്റെ കമ്പാർട്ട്മെന്റിൽ യാത്രക്കാരായി ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.വരാനിരിക്കുന്ന ഒരു തിരക്കിൻറെ മുന്നോടിയായുള്ള ശൂന്യതയായിരുന്നു അത് എന്ന് അപ്പോൾ മനസ്സിലായില്ല.

സെറായി റോഹില്ല സ്റ്റേഷനിൽ ട്രെയിൻ വരാനായി കാത്തിരിക്കെ കയ്യിൽ ഒരു വടിയും ചുണ്ടിൽ ഒരു വിസിലുമായി ഒരാൾ എന്നെ സമീപിച്ചു.ജമ്മുവിലേക്കാണ് എന്നറിഞ്ഞതോടെ സീറ്റ് റെഡിയാക്കി തരാം എന്നയാൾ പറഞ്ഞു.ഞങ്ങൾ പത്ത് പേര് ഉണ്ടെന്ന് പറഞ്ഞപ്പോൾ രണ്ടായിരം രൂപ അയാൾ ആവശ്യപ്പെട്ടു. സ്ലീപ്പർ തരമാകുമോ എന്ന ചോദ്യത്തിന് മറുപടി അയാൾ ഒരു ചിരിയിൽ ഒതുക്കി.ജനറൽ കമ്പാർട്ട്മെന്റിൽ ഞങ്ങൾ പത്ത് പേർക്കും സീറ്റ് ഒപ്പിച്ച് തരാം എന്നും സീറ്റിൽ ഇരുന്ന ശേഷം മാത്രം കാശ് നൽകിയാൽ മതി എന്നും പറഞ്ഞപ്പോൾ എനിക്ക് അതിഷ്ടപ്പെട്ടു.ആയിരം രൂപക്ക് അത് ഉറപ്പിക്കുക കൂടി ചെയ്തതോടെ അയാൾ ഞങ്ങളെ മറ്റൊരു സ്ഥലത്തേക്ക് ആനയിച്ചു.

ജനറൽ കമ്പാർട്ട്മെന്റ് കോച്ചിന്റെ പൊസിഷനിൽ ആയിരുന്നു ഞങ്ങൾ നിന്നിരുന്നത്.അങ്ങോട്ട് വരുന്ന മറ്റുള്ളവരെയും മുന്നോട്ട് കയറാൻ ശ്രമിക്കുന്നവരെയും മുഴുവൻ അയാൾ വിസിലടിച്ചും വടി കൊണ്ട് തെളിച്ചും അകറ്റി നിർത്തി.ഒരു ഐഡന്റിറ്റി കാർഡും ഇല്ലാത്ത അയാൾ, അത് വഴി കടന്നുപോയ പോലീസുകാരനോട് കുശലം പറഞ്ഞതും ഞാൻ ശ്രദ്ധിച്ചു. പതിയെ വന്ന വണ്ടിയിലേക്ക് യാത്രക്കാർ ഓടിക്കയറാൻ തുടങ്ങി.

പെട്ടെന്ന്,ആരും ശ്രദ്ധിക്കാത്ത ഒരു കോച്ചിന്റെ വാതിൽ തുറന്ന് അദ്ദേഹം അതിലേക്ക് ഓടിക്കയറി.അതൊരു പോലീസുകാരൻ തുറന്നു കൊടുത്തതാണോ എന്ന് എനിക്ക് സംശയമുണ്ട്.തൊട്ടടുത്തുള്ള കാബിൻ മുഴുവനായും കൈ വിരിച്ച് നിന്ന് അങ്ങോട്ട് വന്നവരെ തിരിച്ചുവിട്ട് ഞങ്ങളോട് വേഗം കയറി വരാൻ അയാൾ  ആവശ്യപ്പെട്ടു.ഇതിനിടയിൽ ലഗ്ഗേജ് റാക്കിൽ കയറിപ്പറ്റിയ രണ്ടു പേരെ അയാൾ എണീപ്പിച്ച് വിടുകയും ചെയ്തു.അങ്ങനെ പത്ത് പേരെയും ഒരു കാബിനിലെ പത്ത് സീറ്റിൽ ഇരുത്തി റാക്കിൽ ഞങ്ങളുടെ ലഗേജുകളും വച്ച ശേഷം അയാൾ എന്നെ നോക്കി.ആയിരം രൂപ ഞാൻ അയാൾക്ക് നൽകി.സീറ്റ് കിട്ടിയതോടെ ദുരിതം പ്രതീക്ഷിച്ച ആ യാത്ര സമാധാനപൂർണ്ണമായി.

അല്പം കഴിഞ്ഞ് തിരക്ക് ക്രമാതീതമാകാൻ തുടങ്ങി.ഞങ്ങളുടെ ലഗേജുകൾ മാറ്റണം എന്ന് ചിലർ വാദിച്ചു. അവസാനം ഒന്നിന് മുകളിൽ മറ്റൊന്ന് എന്ന രൂപത്തിൽ അട്ടിയിട്ട് ലഗ്ഗേജ് റാക്കിൽ പലരും സ്ഥാനമുറപ്പിച്ചു. നാല് പേർ ഇരിക്കുന്ന സീറ്റിലും ചിലർ മെല്ലെ മെല്ലെ തിരുകിക്കയറി.സീറ്റുകൾക്കിടയിലെ സ്ഥലവും നടക്കാനുള്ള സ്ഥലവും വാതിൽപടികളും ടോയ്‌ലെറ്റിന്റെ ഭാഗവും എല്ലാം ക്രമേണ ഇരിപ്പിടമായി മാറിയതോടെ ഇരുന്നിടത്ത് നിന്ന് എണീക്കാൻ പറ്റാത്ത അവസ്ഥയായി. അപ്പോഴാണ് നല്ല നിലയിൽ വേഷം ധരിച്ച സുന്ദരിയായ ഒരു യുവതി ഗോവിന്ദന്റെ അടുത്തേക്ക് വന്നത്.

"ഭയ്യാ...ധോടാ സീറ്റ് ...." 

പറഞ്ഞത് മനസ്സിലായില്ലെങ്കിലും അവിടെ ഇരിക്കാനുള്ള അപേക്ഷയാണെന്ന ധാരണയിൽ ബാക്കിയുള്ളവരെ ഒന്ന് തള്ളി ഗോവിന്ദൻ അവിടെ സ്ഥലമുണ്ടാക്കി.അപ്പുറം മാറി നിന്നിരുന്ന കറുത്ത് മെലിഞ്ഞ ഒരു വൃദ്ധയെ ആ യുവതി അവിടെ കൊണ്ടുപോയി ഇരുത്തി.ഗോവിന്ദന്റെ മനസ്സിലെ ലഡു ചിന്നഭിന്നമാകുന്നത് കണ്ട് ഞങ്ങളെല്ലാവരും ഊറിച്ചിരിച്ചു.വണ്ടി ഏതോ സ്റ്റേഷനിൽ എത്തിയപ്പോൾ യുവതി ഇറങ്ങിപ്പോയി,വൃദ്ധ ഗോവിന്ദനെ ചാരി ഉറങ്ങുകയും ചെയ്തു.നാരായണൻ അപ്പോൾ രണ്ട് പെൺ 'തലയിണ'കൾക്കിടയിൽ കുടുങ്ങി വീർപ്പുമുട്ടി.

ഇതിനിടയിൽ,വിൻഡോ സീറ്റിലിരുന്ന എൻറെയും ഫൈസലിന്റെയും ഇടയിലെ സ്ഥലത്ത് ഒരു പെൺകുട്ടി സ്ഥലം പിടിച്ചിരുന്നു.ഉറക്കം വന്നതോടെ അവൾ എന്റെ മടിയിലേക്ക് തല ചായ്ച്ചു.പിന്നീട് കുറെ നേരം ഫൈസലിന്റെ മടിയിലേക്കും തല ചായ്ച്ചുറങ്ങി.ഇടക്ക് അങ്ങോട്ടും ഇടക്ക് ഇങ്ങോട്ടും മാറി മാറി അവൾ ഉറങ്ങി.ഞങ്ങളുടെ കൂടെയുള്ള മറ്റുള്ളവർക്ക് അതോടെ ഉറക്കവും പോയി. 

ഡൽഹിയിൽ നിന്നും ജമ്മുവിലേക്കുള്ള അതൊരു യാത്ര തന്നെയായിരുന്നു. ജനറൽ കമ്പാർട്ട്മെൻ്റിലെ ഇരുന്നുള്ള യാത്ര ആണെങ്കിലും ഞാൻ അത്യാവശ്യം നന്നായി തന്നെ ഉറങ്ങി. പുറം കാഴ്ചകൾ ഒന്നും തന്നെ കാണാൻ സാധിക്കാത്തതും ഉറക്കത്തിന് ആക്കം കൂട്ടി. രാവിലെ എട്ടര മണിയോടെ ഞങ്ങൾ കത്രയിൽ എത്തി. വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് വരുന്നവരുടെയും പോകുന്നവരുടെയും ശബ്ദകോലാഹലങ്ങൾ കൊണ്ട് മുഖരിതമായിരുന്നു റെയിൽവേ സ്റ്റേഷൻ. കുളിയും ഭക്ഷണവും കഴിഞ്ഞ ശേഷം അടുത്ത ട്രെയിനും കാത്ത് ഞങ്ങളും അതിൽ അലിഞ്ഞു ചേർന്നു.

Next : വന്ദേഭാരതിലെ കന്നിയാത്ര 


Saturday, February 28, 2026

ടീം 87 SSC @ കാശ്മീർ - 3

ടീം 87 SSC @ കാശ്മീർ  - 2

പുറത്ത് വെയില് മുറുകും തോറും ട്രെയിനിനകത്ത് ഞങ്ങളുടെ ചർച്ചകളും മുറുകി. ജീവിതത്തിരക്കുകൾ മാറ്റിവെച്ച് ഓരോരുത്തരും ഈ ടൂറിന് ഇറങ്ങിപ്പുറപ്പെട്ട സാഹചര്യങ്ങൾ വിശദീകരിച്ചു. സർവ്വതന്ത്ര സ്വതന്ത്രനായി ഒരുങ്ങിപ്പുറപ്പെട്ടത് ഞാൻ മാത്രമേ ഉള്ളൂ എന്ന് ചർച്ചയിൽ നിന്നും മനസ്സിലായി. പന്ത്രണ്ട് ദിവസം കഴിയട്ടെ, ഇവർ ഇല്ലാത്തതോണ്ട് അവരുടെയൊക്കെ നാട്ടിലോ വീട്ടിലോ ഭൂമി കുലുക്കം ഉണ്ടായോ എന്ന് ചെക്ക് ചെയ്യാൻ ഞാനും തീരുമാനിച്ചു (ഒരു ചുക്കും സംഭവിച്ചില്ല).

പെട്ടെന്നാണ് അടുത്ത കാബിനിലെ രാമചന്ദ്രൻ മാസ്റ്റർ ഞങ്ങളുടെ ചർച്ചയിലേക്ക് കയറി വന്നത്. ഭാര്യയും റിട്ടയേർഡ് അധ്യാപികയുമായ മല്ലിക ടീച്ചറോടൊപ്പം കാശിയിലേക്കുള്ള യാത്രയിലായിരുന്നു രാമചന്ദ്രൻ മാസ്റ്റർ. ടീച്ചർ സ്വന്തം കാബിനിൽ വിശ്രമത്തിലായിരുന്നു.

"ഞാൻ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം.....'' മാഷ് പറഞ്ഞു തുടങ്ങി. ഞങ്ങൾ "പത്താം ക്ലാസ് കുട്ടികൾ" ആയതിനാൽ ശ്രദ്ധിച്ചിരുന്നു. നിന്ന് സംസാരിച്ചിരുന്ന മാഷിന് ആരോ ഒരു ചന്തി സ്ഥലം കൊടുത്തു.ചർച്ച ആവേശം കയറിയപ്പോൾ മാഷ് ഫുൾ സീറ്റിംഗായി .മെഹ്ബൂബ് സീറ്റിൻ്റെ അറ്റത്ത് നിന്നും തെറിച്ചു പോയത് ആരും കണ്ടതുമില്ല.

ചർച്ചക്കിടയിൽ ഏതോ ഒരു പാട്ട് എഴുതിയ ആളുടെ പേര് നുസൈബ പരാമർശിച്ചു. ഉടനെ രാമചന്ദ്രൻ മാഷ് പറഞ്ഞു.
"ഞാൻ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം.....''

'ഈ ലോകം ഉണ്ടായതും ഇയാൾ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം ആണെന്ന് ഇയാൾ പറയും' നാരായണൻ ആത്മഗതം ചെയ്തു.

ഞങ്ങൾ വീണ്ടും മറ്റൊരു വിഷയമെടുത്ത് ചർച്ച ആരംഭിച്ചു.
"ഞാൻ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം.....'' രാമചന്ദ്രൻ മാഷ് ആ ചർച്ചയിലേക്കും കയറാൻ തുടങ്ങി.

"ആബ്യേ... നമ്മളെ ഒരു ടീച്ചറുണ്ടായിരുന്നല്ലോ ..... ?" മാസ്റ്റർക്ക് ഒരു ബ്രേക്കിടാനായി നാരായണൻ ചോദിച്ചു.

"ആനി ടീച്ചർ... നുള്ളി നുള്ളി എൻ്റെ കയ്പലയിൽ  രണ്ടാം വസൂരിക്കല ഉണ്ടാക്കിയ ടീച്ചർ " നുസൈബ ചാടിക്കയറി പറഞ്ഞു.

"അതല്ല... ഫൂമിയുടെ ഫാരം ഫൂഗുരുത്വത്തെ.... എന്ന് പറഞ്ഞിരുന്ന.... ഒരു പൂവിൻ്റെ പേരുള്ള ....."

"ലിസി ടീച്ചർ..."
നിശീധിനിയും ഫാത്തിമ കുട്ടിയും ഒരുമിച്ച് പറഞ്ഞു.

"പൂവിൻ്റെ പേരുള്ളത് എൻ്റെ ഭാര്യ.... മല്ലിക ടീച്ചർ ....." രാമചന്ദ്രൻ മാഷ് അവിടെയും ഇടപെട്ടു.

"ആഹ..... എന്നിട്ടെവിടെ.... മല്ലിക ടീച്ചറെ വിളിക്കൂ മാഷേ ...."  മാഷെ എണീപ്പിക്കാനായി നാരായണൻ ഒരു തന്ത്രം പയറ്റി. ടീച്ചറെ വിളിക്കാനായി മാഷ് എണീറ്റു. മാഷ് പോയ ഉടൻ നാരായണൻ മുജീബിനെ പിടിച്ച് അവിടെ ഇരുത്തി. മാഷ് ടീച്ചറെയും വിളിച്ച് തിരിച്ചു വന്ന് സീറ്റിനടുത്ത് നിന്നു..

"നിനക്കറിയോ.... ഞാൻ ഹെഡ്മാസ്റ്ററായ ...." രാമചന്ദ്രൻ മാഷ് മല്ലിക ടീച്ചർക്ക് ഞങ്ങളെ പരിചയപ്പെടുത്താൻ തുടങ്ങി.

"1987 ലെ SSC ബാച്ചിലെ സഹപാഠികളാണ് ഞങ്ങൾ..." നാരായണൻ ഇടക്ക് കയറി പറഞ്ഞു.

"ആ... ഞാൻ ഇന്നലെ മുതൽ നിങ്ങളെ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു... എന്താ ഒരു പോസിറ്റീവ് എനർജി...." ടീച്ചർ മനസ്സിലുള്ളത് തുറന്നു പറഞ്ഞു.

"വാഹ് ... ടീച്ചറുടെ വീട് എവിടെയാ ? " ഞങ്ങൾക്കും ആവേശമായി.

"ഷൊർണ്ണൂർ ... ഞങ്ങൾ കാശിയിലേക്കാണ്.... ഉച്ചയോടെ നാസിക്കിൽ ഇറങ്ങും. തുടർ യാത്ര അവിടെ നിന്നുള്ളവരുടെ കൂടെയാണ് ... "

'ഹാവൂ.... "ഞാൻ ഹെഡ്മാസ്റ്ററായ സമയത്ത് " അപ്പോൾ ഉച്ചവരെ കേട്ടാൽ മതി' നാരായണൻ വീണ്ടും  ആത്മഗതം ചെയ്തു.

"മുപ്പത്തിയേഴ് വർഷം മുമ്പുള്ള സൗഹൃദം ഇത്രയും നന്നായി നിലനിർത്തുന്ന നിങ്ങളുടെ ബാച്ച് ഒരു അത്ഭുതം തന്നെ...... " സൈക്കോളജിയിൽ ഡോക്ടറേറ്റ് എടുത്ത ടീച്ചർ പറഞ്ഞു. ശേഷം ഞങ്ങളുടെ കൂടെ ഏതാനും ചിയറിംഗ് ഫോട്ടോകൾ കൂടി എടുത്തു. ഉച്ചയോടെ അവർ ഞങ്ങളോട് വിട പറഞ്ഞു.

ചിരിച്ചും കളിച്ചും ഞങ്ങൾ യാത്ര തുടർന്നു. രാത്രിയായതോടെ കമ്പാർട്ട്മെൻ്റ് വീണ്ടും 'മോർച്ചറി' ആകാൻ തുടങ്ങി. മഹ്ബൂബ് കിടക്കുന്ന ബെർത്ത് ഞാൻ ഒന്ന് കൂടി ഉറപ്പ് വരുത്തി. ഒരു കാരണവശാലും മാറിക്കിടക്കരുത് എന്ന് ഞാൻ നിർദ്ദേശവും നൽകി. പാതിരാക്ക് മുജീബ് നിർബാധം മീൻ കച്ചവടം തുടർന്നു. ഗോവിയുടെ ഫാർഗോ ലോറിയുടെ കൂർക്കം വലിക്കൊപ്പം ഫൈസലിൻ്റെ ഡോൾബി ഡിജിറ്റൽ സൗണ്ട് ചുമയും കൂടി ആയപ്പോൾ എൻ്റെ ഉറക്കം ഇടതടവില്ലാതെ മുറിഞ്ഞു കൊണ്ടിരുന്നു.

മൂന്നാം ദിവസം പുലർന്നത് സിദ്ദീഖ് ഗ്രൂപ്പിൽ ഇട്ട ഫോട്ടോയുടെ "ഗ്ലും" ശബ്ദത്തോടെയാണ്. കോഴിക്കോട് നിന്നും വിമാനം കയറി ഡൽഹിയിൽ എത്തി പുലർച്ചെയോടെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയതിൻ്റെ ഫോട്ടോ ആയിരുന്നു അത്. അടുത്തെവിടെയോ റൂമെടുത്ത് അവൻ സുഖമായുറങ്ങി.
ഉച്ചയോടെ ഞങ്ങളുടെ വണ്ടിയും ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ എത്തി.

സിദ്ദീഖിൻ്റെ റൂമിൽ പോയി ഫ്രഷ് ആയ ശേഷം രാത്രി ഏഴ് മണി വരെ ഡൽഹിയിൽ കറങ്ങാം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. ഡൽഹിയിലുള്ള എൻ്റെ മകൾക്ക് ചില സാധനങ്ങൾ കൈമാറാനുള്ളതിനാൽ, ഞങ്ങളെ അവിടെ നിർത്തി സംഘത്തിലെ സ്ത്രീകളെയും കൂട്ടി സിദ്ദീഖ് റൂമിലേക്ക് പോയി. പതിനഞ്ച് കിലോയോളം വരുന്ന ഈറ്റബിൾസ് പെട്ടി  സ്റ്റേഷനിൽ എത്തിയ മോൾക്ക് ഞാൻ കൈമാറി. 

ലഗേജുമായി മൂന്നാം നിലയിലുള്ള സിദ്ദീഖിൻ്റെ റൂമിലേക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണ് എന്ന് സിദ്ദീഖിൻ്റെ കൂടെ പോയവർ അറിയിച്ചതിനാൽ ഞങ്ങൾ എ സി വെയ്റ്റിംഗ് ഹാളിൽ കയറി ഫ്രഷാകാൻ തീരുമാനിച്ചു.രണ്ട് മണിക്കൂറിന് നാല്പത് രൂപയായിരുന്നു ചാർജ്ജ്.

നിശ്ചിത സമയത്തിനുള്ളിൽ തന്നെ എല്ലാവരും ഫ്രഷായി വസ്ത്രങ്ങൾ മാറി. റൂമിൽ പോയവരും പറഞ്ഞ സമയത്ത് തന്നെ സ്റ്റേഷനിൽ തിരിച്ചെത്തി. 

ലഗേജുകൾ എല്ലാം ക്ലോക്ക് റൂമിൽ ഏൽപ്പിച്ച ശേഷം ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗയും ഹുമയൂൺ ടോംബും സന്ദർശിക്കാനായി ഞങ്ങളിറങ്ങുമ്പോൾ ഗോവിന്ദൻ്റെ ഫോണിലേക്ക് ഒരു എസ്.എം.എസ് വന്നു. സാധാരണ ഗതിയിൽ മെസേജ് നോക്കാത്ത അവൻ, അറിയാതെ അത് ഓപ്പൺ ചെയ്തു.

"ആബ്യേ.... ഇതാ അടുത്ത ട്രെയിനിനെപ്പറ്റിയുള്ള മെസേജ്... " വായിച്ചിട്ട് ഒന്നും തിരിയാത്തതിനാൽ  ഫോൺ എൻ്റെ നേരെ നീട്ടി ഗോവിന്ദൻ പറഞ്ഞു. 

മെസേജ് വായിച്ചതും ഞാൻ ഒന്ന് ഞെട്ടി. ഉറപ്പ് വരുത്താനായി ഞാൻ വീണ്ടും അത് വായിച്ചു. സംഗതി സത്യമാണ്!!


Next : ടീം 87 SSC @ കാശ്മീർ  - 4


Wednesday, February 25, 2026

ടീം 87 SSC @ കാശ്മീർ - 2

 ടീം 87 SSC @ കാശ്മീർ  - 1

ബൾക്ക് ബുക്കിംഗ് ചെയ്തിട്ടും ഏഴ് പേർക്ക് ഒരേ ക്യാബിനിലും മൂന്ന് പേർക്ക് അതേ കമ്പാർട്ട്മെൻ്റിൽ മറ്റൊരു ക്യാബിനിലും ആയിരുന്നു സീറ്റ് കിട്ടിയത്. ഇതിൽ തന്നെ സിദ്ദീഖ് വരാത്തതിനാൽ ആ സീറ്റ് ഒഴിവായിരുന്നു. ഞങ്ങളുടെ ക്യാബിനിലെ എട്ടാമൻ ആർ.എ.സി ടിക്കറ്റുള്ള രണ്ട് പേരായിരുന്നു. അവർക്ക് രണ്ടു പേർക്കും ബെർത്ത് നൽകി മറ്റേ ക്യാബിനിലേക്ക് മാറ്റി ഞങ്ങളിൽ ഒരാൾ കൂടി ഈ കാബിനിലെത്തി. മെഹ്ബൂബ് മാത്രം ആ കാബിനിൽ ഒറ്റക്കായി. അവനത് പ്രശ്നമില്ല എന്ന് പറഞ്ഞതിനാൽ ഞാനും പിന്നീട് അതിലേക്ക് ശ്രദ്ധ കൊടുത്തില്ല. എങ്കിലും മെഹബൂബിന് ട്രെയിൻ യാത്ര പരിചയമില്ലാത്തതിനാലും ഡോറിൻ്റെ തൊട്ടടുത്തായതിനാലും എനിക്ക് ഉള്ളിൻ്റെയുള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു.

സമയം രാത്രിയായി. മെഹ്ബൂബ് തയ്യാറാക്കി കൊണ്ടുവന്ന ബിരിയാണി കഴിച്ച് എല്ലാവരും വീണ്ടും ചാർജ്ഡ് ആയി. ഞങ്ങളുടെ അന്താക്ഷരിയും പാട്ടും ട്രെയിനിനെ മൊത്തം മറ്റൊരു വൈബിലേക്ക് എത്തിക്കുന്നത് മറ്റു ക്യാബിനിലെ യാത്രക്കാർ കൂടി പാട്ട് മൂളുന്നതിലൂടെയും ഞങ്ങളോടൊപ്പം ചേരുന്നതിലൂടെയും ഞങ്ങൾ തിരിച്ചറിഞ്ഞു. മെഹ്ബൂബ് ഇതിനിടക്ക് എപ്പഴോ ഉറങ്ങാൻ പോയി. ലോവർ ബെർത്തിലായിരുന്നു അവൻ കിടന്നിരുന്നത്.

പതിനൊന്ന് മണിയായതോടെ ഓരോരുത്തരായി അവനവൻ്റെ ബെർത്തിലേക്ക് കയറിക്കൂടി ഉറക്കം തുടങ്ങി. മെഹ്ബൂബ് അവിടെ തന്നെ ഉണ്ടെന്ന് കിടക്കുന്നതിന് മുമ്പ് ഞാൻ ഒരിക്കൽ കൂടി ഉറപ്പ് വരുത്തി. കേരളം വിട്ടു കഴിഞ്ഞതിനാൽ ട്രെയിൻ അതിൻ്റെ വിശ്വരൂപം പുറത്തെടുക്കാനും തുടങ്ങി.

അൽപ സമയം കഴിഞ്ഞപ്പോഴേക്കും പഴയ ഫാർഗോ ലോറി കയറ്റം കയറി വരുന്ന പോലെ ഒരു ശബ്ദം കേൾക്കാൻ തുടങ്ങി.

"ങ്ർർർ......ങ്ർർർർ......ങ്ർർർർർ...... " 

കൂട്ടത്തിലെ ഫാർഗോ ആയ ഗോവിന്ദനാണ്. അൽപം വിക്സ് പഞ്ഞിയിലാക്കി മൂക്കിൽ വച്ചതോടെ അവൻ ഞെട്ടി എഴുന്നേറ്റു.

"ജലദോഷം ഉണ്ടാകുമ്പോഴുള്ള പ്രശ്നമാ..." ക്ഷമാപണം നടത്തി ഗോവിന്ദൻ തിരിഞ്ഞു കിടന്നു.

"അയല പൊരിച്ചതുണ്ട്...." പെട്ടെന്നുള്ള ഒരു പാട്ടു കേട്ട് ഞാൻ ഞെട്ടിയുണർന്ന് വീണ്ടും ഗോവിന്ദനെ നോക്കി. അന്താക്ഷരിയിൽ അവൻ്റെ വായിൽ നിന്ന് വന്നതെല്ലാം 1960 മോഡൽ പാട്ടുകൾ ആയിരുന്നതിനാലാണ് ഇത്തവണ അവനെ നോക്കിയത്. ബട്ട്, അപ്പോഴേക്കും പാട്ട് നിന്നു. ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങി.

"അയല പൊരിച്ചതുണ്ട്.... കരിമീൻ വറുത്തതുണ്ട്......" പാട്ട് കേട്ട് ഞാൻ വീണ്ടും ഞെട്ടിയുണർന്നു. അപ്പോഴേയ്ക്കും മുജീബ് ഫോൺ എടുത്തു.

"ഹലോ...നിയാസ് അഞ്ച് അയല ... രണ്ട് മത്തി .... കുഞ്ഞാപ്പു മൂന്ന് കാതറ..... അളിയന് അഞ്ച് കിലോ മാന്തള് .." മുജീബ് വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.

'എൻ്റമ്മേ... അഞ്ച് കിലോ മാന്തളടിക്കുന്ന അളിയനോ.... ബല്ലാത്ത അളിയൻ തന്നെ ...' ഉറക്കത്തിൽ ഫൈസൽ ആത്മഗതം ചെയ്തു.

"ഒന്ന് മുണ്ടാതെ കടക്ക് പൊട്ടാ.." താഴെ ബർത്തിൽ നിന്നും നുസൈബയുടെ ശബ്ദമുയർന്നു. ഞാനും ഒന്ന് തിരിഞ്ഞ് കിടന്ന് വീണ്ടും ഉറങ്ങാൻ തുടങ്ങി.

"അയല പൊരിച്ചതുണ്ട്...." കൂടുതൽ പാടുന്നതിന് മുമ്പേ മുജീബ് വേഗം ഫോൺ എടുത്തു.
വിവിധ തരം മീനുകളുടെ കണക്ക് വീണ്ടും ഒഴുകി. ഞാൻ മെല്ലെ എണീറ്റ് ടോയ്ലെറ്റിലേക്ക് നീങ്ങി. 

എ.സിയുടെ തണുപ്പ് കാരണം മിക്ക ബെർത്തുകളിലും വെള്ള പുതപ്പ് കൊണ്ട് തലയടക്കം മൂടിപ്പുതച്ച് കിടക്കുന്നവരായിരുന്നു. അതിനാൽ തന്നെ മോർച്ചറിയിലൂടെ നടക്കുന്ന പോലെയായിരുന്നു എനിക്ക് മനസ്സിൽ തോന്നിയത്.പോകുന്ന സമയത്ത് മെഹ്ബൂബ് കിടന്ന ബെർത്തിലേക്ക് വെറുതെ ഒന്ന് ഞാൻ നോക്കി.ബെർത്ത് കാലിയായതിനാൽ എന്നെപ്പോലെ അവനും ടോയ്ലെറ്റിലേക്ക് പോയിട്ടുണ്ടാകും എന്ന് ഞാൻ കരുതി. ഞാൻ ടോയ്ലറ്റിൽ നിന്ന് തിരിച്ച് വരുമ്പോഴും ബെർത്ത് കാലിയായിരുന്നു. മറ്റു ബെർത്തുകളിൽ ഉള്ളവർ എല്ലാവരും മൂടിപ്പുതച്ച് ഉറങ്ങുന്നുണ്ടായിരുന്നു. പെട്ടെന്ന് എൻ്റെയുള്ളിൽ ഒരു കൊള്ളിയാൻ മിന്നി. ഞാൻ എൻ്റെ സീറ്റിൽ പോയി ഇരുന്നു. ഉറക്കം എന്നെ വീണ്ടും തഴുകാൻ തുടങ്ങിയതോടെ വീണ്ടും ബെർത്തിൽ കയറിക്കിടന്നു.

സുബഹ് നമസ്കരിക്കാനായി എണീറ്റപ്പോൾ ഞാൻ വീണ്ടും മെഹ്ബൂബിനെ പോയി നോക്കി. ബെർത്ത് അപ്പോഴും കാലിയായിരുന്നു. മെഹ്ബൂബിൻ്റെ അതേ കാബിനിൽ ഞങ്ങൾ ബെർത്ത് അഡ്ജസ്റ്റ് ചെയ്തു കൊടുത്തവരോട് ചോദിച്ചപ്പോൾ, അവരും ഒരുറക്കം കഴിഞ്ഞ് എണീറ്റപ്പോൾ കണ്ടിട്ടില്ല എന്നറിയിച്ചു. പല ബെർത്തുകളിലും ലേഡീസ് ആയിരുന്നതിനാൽ പുതപ്പ് പൊക്കി നോക്കാൻ ധൈര്യവും തോന്നിയില്ല. ഞാൻ വീണ്ടും ഞങ്ങളുടെ കാബിനിലേക്ക് നീങ്ങി. സുബഹ് നമസ്കാര കഴിഞ്ഞപ്പഴേക്കും നാരായണൻ എണീറ്റു. നാരായണനോട് ഞാൻ വിവരം പറഞ്ഞു. മെഹ്ബൂബ് കിടന്നതൊഴികെ ബാക്കി എല്ലാ ബെർത്തുകളിലും ആളുണ്ട് എന്ന് അവനും  പറഞ്ഞു.

എൻ്റെ ചിന്തകൾ പല റെയിൽവെ സ്റ്റേഷനുകളിയുടെയും കൂകിപ്പായാൻ തുടങ്ങി. മെഹ്ബൂബിന് ഹിന്ദി സംസാരിക്കാൻ അറിയും എന്നുള്ളത് മാത്രമായിരുന്നു എൻ്റെ ഏക ആശ്വാസം. ഇത്രയും കാലത്തെ യാത്രയിലൊന്നും നേരിടാത്ത ഒരു പ്രശ്നമായതിനാൽ അടുത്ത സ്റ്റേഷൻ എത്തുന്നത് വരെയോ ടി.ടി.ആർ വരുന്നത് വരെയോ കാത്തിരിക്കാം എന്ന് ഞാൻ തീരുമാനിച്ചു. മറ്റെന്തോ തീരുമാനമെടുത്ത് നാരായണനും പോയി. മറ്റുള്ളവരെല്ലാം സുഖ സുഷുപ്തി തുടർന്നു.

"ആബ്യേ.... ആളെ കണ്ടെത്തി ട്ടോ..." അൽപ സമയത്തിന് ശേഷം, മെഹ്ബൂബിനെ എൻ്റെ മുന്നിൽ ഹാജരാക്കിക്കൊണ്ട് നാരായണൻ പറഞ്ഞു.

"എവിടെയായിരുന്നു..?" ഞാൻ ചോദിച്ചു.

"അതാ സ്ത്രീ കിടന്ന ബെർത്തിൽ, പുതപ്പിനുള്ളിലൂടെ കഷണ്ടിയിൽ വച്ച നിലയിൽ ഒരു കണ്ണട കണ്ടപ്പോൾ ഞാൻ പുതപ്പ് പൊക്കി നോക്കി..."

"എന്താ മെഹ്ബു....? സീറ്റ് മാറി കിടക്കുമ്പോൾ നിനക്ക് ഒന്ന് പറഞ്ഞൂടെ?" ഞാൻ മെഹ്ബൂബിനോടായി പറഞ്ഞു.

"ങേ! അതും ചെയർമാനോട് പറയണോ?"

"അങ്ങനെയല്ല... ട്രെയിൻ യാത്ര അധികം പരിചയമില്ലാത്തത് കൊണ്ട് പറഞ്ഞതാ.."

"അത്.... ആ സ്ത്രീ ഇറങ്ങിപ്പോയപ്പോ ഞാനങ്ങോട്ട് മാറിക്കിടന്നതാ ..."

"ആ... നിന്നെ കാണാത്തതോണ്ട് എൻ്റെ ഉറക്കവും പോയിക്കിട്ടി.. ഏതായാലും ഇനി ശ്രദ്ധിച്ചാൽ മതി"

അരുണൻ്റെ കിരണങ്ങൾ മെല്ലെ മെല്ലെ മുഖപടം നീക്കിത്തുടങ്ങി. 'മോർച്ചറി' ക്രമേണ ജനറൽ വാർഡായി മാറി.


Next :  ടീം 87 SSC @ കാശ്മീർ  - 3