Team PSMO വീണ്ടും ഊട്ടിയിൽ - 1
പതിവ് പോലെ യാത്രാ സംഘം മഹ്റൂഫിൻ്റെ വീട്ടിൽ ഒത്ത് കൂടി.മഹ്റൂഫിൻ്റെ ചായയോ ജ്യൂസോ കുടിക്കാതെ യാത്ര ആരംഭിക്കുന്നത് ഉപ്പിടാത്ത കഞ്ഞി കുടിക്കുന്നത് പോലെയാണ്. അവൈലബിൾ അംഗങ്ങളുടെ ഒത്തു ചേരൽ വൈകിയാൽ മഹ്റൂഫിൻ്റെ തറവാട്ട് വീട്ടിലെ കുളത്തിൽ ഒരു കുളി കൂടി പാസാക്കിയ ശേഷമാണ് യാത്ര തുടങ്ങുക. ഇത്തവണ അൽപം വൈകി എങ്കിലും ഊട്ടി പട്ടണം ആദ്യമേ ലക്ഷ്യമിട്ടതിനാൽ ജ്യൂസ് കുടിച്ച് പെട്ടെന്ന് തന്നെ ഞങ്ങൾ പുറപ്പെട്ടു.
ഡ്രൈവർ മഹ്റൂഫ് ആയതിനാൽ നാടുകാണി ചുരം പുല്ലു പോലെ കയറി. ചെക്ക് പോസ്റ്റിൽ ഇ പാസ് ചോദിക്കാത്തതിനാൽ അതിനപ്പറ്റി ഓർമ്മ വന്നില്ല. സീസൺ അല്ലാത്തതിനാലും വ്യാഴാഴ്ച ആയതിനാലും ഗൂഡല്ലൂർ ടൗണും ബ്ലോക്കില്ലാതെ രക്ഷപ്പെട്ടു. അല്പം കൂടി മുമ്പോട്ട് നീങ്ങിയപ്പോഴാണ് മറ്റൊരു ചെക്കിംഗ് പോയിൻ്റിൽ എത്തിയത്. ഇ പാസ് ചെക്കിംഗ് ആണെന്ന ധാരണയിൽ വണ്ടി ക്യൂവിലൂടെ ഉരുളുന്നതിനിടെ തന്നെ ഓൺലൈനിൽ പാസ് എടുക്കാൻ മഹ്‌റൂഫ് ശ്രമിച്ചു. ശ്രമം അവസാന ഘട്ടത്തിൽ എത്തിയപ്പോഴേക്കും വണ്ടി ഉരുണ്ടുരുണ്ട് ചെക്കിംഗ് ഇൻസ്‌പെക്ടറുടെ മുന്നിലെത്തി.
"ടോൾ കട്ടിയാച്ചാ?" വണ്ടികൾ ചെക്ക് ചെയ്യുന്ന ലേഡി ചോദിച്ചു.
"ആമാ..." കാറിലുള്ള നാല് പേരും പറഞ്ഞത് ഒരുമിച്ചായി.
"റൈറ്റ് " വണ്ടി വിടാൻ നിർദ്ദേശം കിട്ടി. മഹ്‌റൂഫ് ആക്സിലേറ്ററിൽ കാലമർത്തി.
"ഇ പാസ് ഇനി എവിടേലും ചെക്ക് ചെയ്യുമോ?" ഊട്ടിയിൽ ഇടക്കിടക്ക് പോകുന്ന മഹ്‌റൂഫിനോട് ഞാൻ ചോദിച്ചു.
"ഏയ്... ഇനി ആരും ചോദിക്കില്ല..." മഹ്‌റൂഫ് പറഞ്ഞ് തീർന്ന് ഒരു വളവ് തിരിഞ്ഞതോടെ പോലീസ് കാറിന് കൈ കാട്ടി. അത്യാവശ്യമായി വേണ്ട ലൈസൻസും അനാവശ്യമെന്ന് പലർക്കും തോന്നുന്ന ഇ പാസും അല്ലാത്ത പേപ്പറുകൾ എല്ലാം എടുത്ത് മഹ്‌റൂഫ് ഇൻസ്പെക്ടറുടെ അടുത്തേക്ക് നീങ്ങി.ഒരു ധൈര്യത്തിന് ഒപ്പം സഫറുള്ളയും ചെന്നു. ഞാനും സുനിലും പുറത്തിറങ്ങി കാറിൻ്റെ അടുത്ത് തന്നെ നിന്ന് പ്രകൃതിഭംഗി ആസ്വദിച്ചു.
തൊട്ട് മുമ്പിലുള്ള കാറുകാരനെ പതിനായിരത്തിൻ്റെ കണക്ക് പറഞ്ഞ് ഞെട്ടിക്കുമ്പോഴാണ് കയ്യിൽ പേപ്പറുകളുമായി മഹ്‌റൂഫും അകമ്പടിയായി സഫറുവും അങ്ങോട്ട് ചെന്നത്.
"നീ യാരു?" സഫറുവിനെ നോക്കി ഇൻസ്പെക്ടർ ചോദിച്ചു.
"നാൻ ഡോക്ടർ സഫറുള്ള" സഫറു നിഷ്‌കുവായി മറുപടി പറഞ്ഞു.
"ആമാ ...ഇങ്കേ ഡ്രൈവറെ മട്ടും ഇരുന്താ പോതും, മത്തവങ്ക എല്ലാരും പോയിടുങ്ക...” ഇൻസ്‌പെക്ടർ അകമ്പടിക്കാരെ എല്ലാവരെയും തിരിച്ചയച്ചു.
'മത്തങ്ങ ... നിൻ്റെ ....' പിറുപിറുത്തുകൊണ്ട് സഫറു തിരിഞ്ഞ് നടന്നു. പിന്നാലെ മഹ്‌റൂഫും ചെക്കിംഗ് പൂർത്തിയാക്കി പോന്നു.
നീഡിൽ റോക്ക് വ്യൂ പോയിൻ്റ് പിന്നിട്ട് യൂക്കാലി മരങ്ങളുടെ തൊലിയുരിഞ്ഞ ദേഹവും, യൂക്കാലി ഇലകളുടെ മർമ്മരങ്ങളും, കാറ്റിൽ ഒഴുകി എത്തുന്ന അതിൻ്റെ സുഗന്ധവും വണ്ടിയിലിരുന്നു കൊണ്ട് തന്നെ ആസ്വദിച്ച് ഞങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങി.നടുവട്ടം എത്തിയപ്പോൾ ഒരു ചായ കുടിച്ചു കൊണ്ട് ആമാശയം ചൂടാക്കാൻ എല്ലാവർക്കും ആഗ്രഹം ജനിച്ചു.പക്ഷേ, ചായ പ്രതീക്ഷിച്ച രീതിയിൽ നന്നായില്ല.
ഊട്ടിയിലെ കാഴ്ചകൾ കാണുക എന്നത് ഞങ്ങളുടെ യാത്രയിലെ അജണ്ടയിൽ പെട്ടിരുന്നില്ല. അതിനാൽ തന്നെ പൈകര വാട്ടർ ഫാൾസിലെയും പൈൻ ഫോറസ്റ്റിലെയും ആറാം മൈൽ ഷൂട്ടിംഗ് പോയിൻ്റിലെയും ജനത്തിരക്ക് ഞങ്ങളെ അലോസരപ്പെടുത്തിയില്ല.തലൈക്കുന്ത കഴിഞ്ഞ് ഊട്ടിയോട് അടുത്തപ്പോഴാണ് റോഡ് സൈഡിലെ ഒരു കാഴ്ച സുനിലിൻ്റെ ഓർമ്മകളെ തഴുകി ഉണർത്തിയത്. പണ്ടെന്നോ ക്രിക്കറ്റ് കളിച്ച സ്ഥലമാണിതെന്നും ഒന്നിറങ്ങാമെന്നും അവൻ പറഞ്ഞതനുസരിച്ച് എല്ലാവരും ഇറങ്ങി ഫോട്ടോ പകർത്തി.
വൈകിട്ട് അഞ്ച് മണിയോടെ ഞങ്ങൾ ഊട്ടി പട്ടണത്തിൽ പ്രവേശിച്ചു. താമസിക്കാനൊരിടം കണ്ടെത്തുക എന്നതിനായിരുന്നു ഞങ്ങളുടെ പ്രഥമ പരിഗണന. സാധാരണ ചെയ്യുന്നതിൽ നിന്നും വിഭിന്നമായി ടൗണിൽ നിന്നും മാറി കോതഗിരി റൂട്ടിലോ കൂനൂർ റൂട്ടിലോ റൂമുകൾ നോക്കാം എന്ന എൻ്റെ നിർദ്ദേശം എല്ലാവരും അംഗീകരിച്ചു.
നാലോ അഞ്ചോ വില്ലകൾ പോയി നോക്കി എങ്കിലും ഒന്നുകിൽ മാനസികമായി അല്ലെങ്കിൽ പൈസാചികമായി ഇണങ്ങിയില്ല. ഒരു വേള ഗൂഡല്ലൂരിലേക്ക് തന്നെ തിരിച്ചു പോരാനും ശ്രമം നടത്തി. അവസാനം ഞങ്ങളുടെ സ്ഥിരം കുറ്റിയായ മൂംഗിൽ ഇല്ലം നടത്തിപ്പുകാരൻ ആനന്ദിനെ തന്നെ ശരണം പ്രാപിച്ചു. ഞാൻ കഴിഞ്ഞ തവണ കുടുംബ സമേതം വന്നപ്പോൾ താമസിച്ച, മൂംഗിൽ ഇല്ലത്തിന് സമീപമുള്ള വില്ലയിൽ ഒരു റൂമിന് 1500 രൂപ നിരക്കിൽ രണ്ട് റൂമുകൾ സെറ്റാക്കി. രാത്രി മുഴുവൻ സൊറ പറഞ്ഞിരിക്കാൻ അത് തന്നെ ധാരാളമായിരുന്നു.
വൈകിട്ട് ആനന്ദ ഭവനിൽ നിന്ന് ഭക്ഷണം കഴിച്ച് ഞങ്ങളുടെ ആനന്ദം നഷ്ടപ്പെട്ടിരുന്നതിനാൽ (സാദാ ചായക്ക് 57 രൂപയും ദോശക്ക് 120 രൂപയും കൊടുക്കേണ്ടി വന്നാൽ ആരുടെ ആനന്ദവും പോകും) രാത്രി ഭക്ഷണം റൈദാനിൽ നിന്നാക്കി. തിരിച്ച് റൂമിലെത്തി സഫറു തുടങ്ങി വെച്ച സൊറ പറച്ചിൽ വർഷങ്ങളും സ്ഥലങ്ങളും സംഭവങ്ങളും താണ്ടി മുന്നേറി. സുനിൽ അതിന് എരിതീ പകർന്നു. മഹ്‌റൂഫ് അതിലേക്ക് എണ്ണ ഒഴിച്ചു. ഞാനതിൻ്റെ ചാരം വാരി. പിറ്റേന്ന്, കൂട്ടത്തിൽ ഒരാൾക്ക് ടോയ് ട്രെയിനിൽ കയറാൻ ആഗ്രഹം മൂത്തതിനാൽ രാത്രി രണ്ട് മണിക്ക് ചർച്ച അവസാനിപ്പിച്ച് എല്ലാവരും ഉറങ്ങാൻ പോയി.
(തുടരും...)









