കേബിൾ കാറിൻ്റെ ഒന്നാം ഘട്ടമായ കൊങ്ദൂരിയിൽ മഞ്ഞ് പെയ്യുന്നതിൻ്റെ യാതൊരു ലക്ഷണവും ഗുൽമാർഗ്ഗിലേക്ക് കയറുന്ന വഴിയിൽ എവിടെയും ഞാൻ കണ്ടില്ല. പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോഴും മഴയുടെ നനവല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പോണി വാലകളും ടാക്സിക്കാരും പൊതിയാൻ തുടങ്ങിയതിനാൽ അല്പം മുമ്പോട്ട് നടന്നാൽ കാണുന്ന ഗുൽമാർഗ്ഗ് സെൽഫി പോയിൻ്റിൽ എത്താൻ പറഞ്ഞ് ഞാൻ വേഗം നടന്നു. സെൽഫി പോയിൻ്റും നനഞ്ഞ് കുതിർന്ന് ചെളി നിറഞ്ഞിരുന്നു എന്നല്ലാതെ മഞ്ഞിൻ്റെ ഒരു കണം പോലും കണ്ടില്ല.
സെൽഫി പോയിൻ്റിൽ എത്തിയവരെയും കൊണ്ട് ഞാൻ കേബിൾ കാർ ഓപ്പറേറ്റിംഗ് സെൻ്ററിലേക്ക് നടന്നു. പകുതി ദൂരം പിന്നിട്ടിട്ടും ബാക്കിയുള്ളവരെ കാണാത്തതിനാൽ ഞാൻ അസ്വസ്ഥനായി. അൽപ സമയം ഞാൻ അവിടെ കാത്ത് നിന്നു. കുറെ കഴിഞ്ഞ് പിന്നിലായവർ എല്ലാവരും കൂടി ഒരു ടാക്സിയിൽ കയറി വന്നു. കാരണം അന്വേഷിച്ചപ്പോഴാണ് കൂട്ടത്തിലെ കാരണവരായ ഗോവിന്ദന് ശ്വാസം മുട്ടിയത് അറിഞ്ഞത്. ഇൻഹേലർ കരുതിയതിനാൽ വലിയൊരാശങ്കയിൽ നിന്ന് രക്ഷപ്പെട്ടു എന്ന് സിദ്ദീഖ് പറഞ്ഞപ്പോഴാണ് കാര്യത്തിൻ്റെ ഗൗരവം പിടി കിട്ടിയത്. അതോടെ ബനിയൻ, സ്വറ്റർ, ജാക്കറ്റ്, കോട്ട് എന്നിവക്ക് പുറമെ കയ്യിൽ കരുതിയിരുന്ന മഴയുറ കൂടി അവൻ്റെ വസ്ത്രമായി. അതോടെ പ്രസിദ്ധമായ ഒറ ഡാൻസ് എന്ന ഐറ്റം ഞങ്ങൾക്ക് കാണാനുമായി.
കേബിൾ കാർ സെൻ്ററിൽ തിരക്ക് വളരെ കുറവായിരുന്നു. അഞ്ച് പേർ വീതം ഓരോ കാറിൽ കയറി ഞങ്ങൾ യാത്ര ആരംഭിച്ചു. താഴെ ചിതറിക്കിടക്കുന്ന വെള്ളപ്പൊട്ടുകൾ കൂടിക്കൂടി വരാൻ തുടങ്ങി. കൊങ്ദൂരിയിൽ മഞ്ഞ് വീഴ്ച ഉണ്ടെന്ന് അപ്പോഴാണ് ഞങ്ങൾക്ക് ഉറപ്പായത്. കേബിൾ കാറിൻ്റെ ഒന്നാം ഘട്ടത്തിൽ ഇറങ്ങി രണ്ടാം ഘട്ടത്തിലേക്ക് ഞങ്ങൾ മാറിക്കയറി. രണ്ടാം ഘട്ട സ്റ്റേഷനായ അഫാർവത് മുഴുവൻ മഞ്ഞ് പുതച്ച് കിടക്കുകയായിരുന്നു. കേബിൾ കാറിൽ നിന്ന് ഞങ്ങൾ താഴെ ഇറങ്ങി. പെയ്ത് കൊണ്ടിരിക്കുന്ന മഞ്ഞിൻ്റെ ഭംഗി ഞങ്ങൾ ശരിക്കും ആസ്വദിച്ചു.
മഴപ്പെയ്ത്ത് ഞങ്ങളെല്ലാവരും കണ്ടിട്ടുണ്ടെങ്കിലും മഞ്ഞു വീഴ്ച പലർക്കും നവ്യാനുഭവമായിരുന്നു. എനിക്ക് ഈ വർഷം തന്നെ മൂന്നാമത്തെ മഞ്ഞ് വീഴ്ച ആസ്വദിക്കാനും ഇതിലൂടെ സാധിച്ചു. പരസ്പരം ഐസ് വാരി എറിഞ്ഞും ഡാൻസ് കളിച്ചും ഒപ്പന കളിച്ചും മഞ്ഞിൽ ഉരുണ്ട് മറിഞ്ഞും റീൽസ് ചിത്രീകരിച്ചും അങ്ങനെ എന്ത് ചെയ്യണം എന്ന് നിശ്ചയമില്ലാതെ പലരും പലതും ചെയ്തു. ശ്വാസം മുട്ടൽ കാരണം മഴയുറ ധരിച്ചിരുന്ന ഗോവിന്ദനും ചില ചുവടുകൾ വെച്ചു. ഞങ്ങൾക്കിടയിൽ അത് "ഒറ ഡാൻസ്" എന്ന പേരിൽ സുപ്രസിദ്ധമായി.മഞ്ഞിൽ കളി ഏകദേശം എല്ലാവർക്കും മതി എന്ന് തോന്നിയപ്പോൾ ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു.
കേബിൾ കാറിൻ്റെ ഫസ്റ്റ് ഫേസ് ആയ കൊങ്ദൂരിയിൽ പ്രത്യേകിച്ച് ഒന്നും കാണാനില്ലെങ്കിലും ആ തണുപ്പിൽ ഒരു ചുടുചായ കുടിക്കുന്നത് വല്ലാത്തൊരു അനുഭൂതി ആയിരിക്കും എന്ന് എനിക്ക് തോന്നി. അങ്ങനെ ഞങ്ങൾ കൊങ്ദൂരിയിൽ തിരിച്ചെത്തി. നിര നിരയായി നിൽക്കുന്ന ചായക്കടകളിൽ ഒന്നിനകത്തേക്ക് കയറി ചുടു ചായ നുകർന്നു. പുറത്ത് അപ്പോഴേക്കും മഞ്ഞുവീഴ്ച ശക്തമാകാൻ തുടങ്ങി.
ചായക്ക് ശേഷം തൊട്ടടുത്തുള്ള പള്ളിയിലേക്ക് ഞങ്ങൾ നീങ്ങി. മുൻ സന്ദർശന വേളകളിൽ പ്രസ്തുത പള്ളി എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. നമസ്‌കാര ശേഷം, അവിടെ കണ്ട ഇമാമിനോട് അൽപ നേരം വർത്തമാനം പറഞ്ഞിരുന്നു.
അപ്പോഴേക്കും പുറത്ത് വിസിലിൻ്റെ ശബ്ദം കേട്ടു. മഞ്ഞ് വീഴ്ച കൂടുതൽ ശക്തമാകുന്നതിനാൽ കേബിൾ കാർ ഓപ്പറേഷൻ നിർത്താൻ പോവുകയാണെന്നും സഞ്ചാരികൾ എല്ലാവരും സ്ഥലം വിടണമെന്നും അറിയിപ്പ് കിട്ടി. അങ്ങനെ സീസണിലെ ആദ്യത്തെ മഞ്ഞ് വീഴ്ച ആവോളം ആസ്വദിച്ചു കൊണ്ട് ഞങ്ങൾ മടങ്ങി. ടാംഗ് മാർഗ്ഗിലെത്തി കോട്ടും ബൂട്ടും തിരിച്ച് നൽകി.
മടക്ക യാത്രയിൽ എൻ്റെ മനസ്സിൽ ആ ചിന്ത വീണ്ടും മുളപൊട്ടി ; ഇഷ്ഫാഖിൻ്റെ വീട് , അതെങ്ങനെയെങ്കിലും കണ്ടെത്തണം!
(തുടരും...)









