Pages

Monday, January 05, 2026

സൗഹൃദം പൂക്കുന്ന വഴികൾ - 32

ജീവിതത്തിൽ അനവധി പുതുവത്സരദിനങ്ങൾ കഴിഞ്ഞു പോയിട്ടുണ്ട്. ബട്ട്, 2026 ജനുവരി 1 വളരെ വ്യത്യസ്തമായ ഒരു ദിവസമായി മാറി. കൊച്ചിൻ - മുസ്രിസ് ബിനാലെയുടെ 2025 എഡിഷൻ കുടുംബ സമേതം കണ്ട ശേഷം എറണാകുളത്ത് നിന്നും അരീക്കോട്ടേക്കുള്ള യാത്രാ മദ്ധ്യേ അങ്കമാലിയിൽ വച്ചാണ് ഈ വർഷത്തെ പ്രഥമദിനം   പിറന്നത്. പുലർച്ചെ നാലര മണിയോടെയാണ് ഞാനും കുടുംബവും അന്ന് വീട്ടിലെത്തിയത്.

വർക്കിംഗ് ഡേ ആയിരുന്നെങ്കിലും സുഹൃത്തിൻ്റെ അനിയൻ്റെ മകളുടെ വിവാഹകർമ്മത്തിൽ പങ്കെടുക്കാനുള്ളതിനാൽ വർഷത്തിൻ്റെ ആദ്യ ദിനം തന്നെ ഞാൻ ലീവാക്കി. വധുവിൻ്റെയും വരൻ്റെയും കുടുംബങ്ങൾ തമ്മിൽ കണക്ട് ചെയ്യുന്നതിൽ എനിക്ക് ചെറിയ ഒരു റോൾ ഉണ്ടായിരുന്നതിനാൽ കല്യാണത്തിന് ഞാൻ നേരത്തെ പുറപ്പെട്ടു. വരൻ്റെ കൂടെ വന്ന പ്രിഡിഗ്രി ബാച്ച് മേറ്റ് അൻവറിനെ അവിടെ വെച്ച് കണ്ടുമുട്ടി. പഴയ സുഹൃത്തുക്കളിലേക്കുള്ള ഒരു ലൈവ് യാത്രയുടെ തുടക്കം അവിടെ കുറിക്കുകയായിരുന്നു എന്ന് നിനച്ചതേയില്ല.

കല്യാണ പന്തലിൽ വെച്ച് തന്നെ പ്രൈമറി സ്കൂൾ ക്ലാസ് മേറ്റായ നാണിയെ കണ്ടുമുട്ടി. അവനുമായി സംസാരിച്ചിരിക്കെ അക്കാലത്തെ എല്ലാ "ധീര" കർമ്മങ്ങളുടെയും ആശാനായ ശുഹൈബ് എത്തി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിൻ്റെ മോന്തായത്തിൽ കയറി പട്ടികക്ക് ആണിയടിച്ച ശുഹൈബ് പിന്നീട് നല്ലൊരു ഇൻ്റീരിയർ ഡിസൈനറായി. 

ശുഹൈബ് ചോക്ക് നിർമ്മാണത്തിന് കൊണ്ടുപോയി സ്കൂൾ ഊട്ടുപുരയിലെ അമേരിക്കൻ ഉപ്പ്മാവ് റവ കൂലിയായി നൽകിയ കഥ പറയുമ്പോഴാണ് അന്ന് ആ ചോക്കിൽ വീണുപോയ മറ്റൊരു സഹപാഠി ശമീം എത്തിയത്. ഓർമ്മകൾ പലതും ഊർന്നൂർന്ന് വീഴവെ എൻ്റെ പത്താം ക്ലാസ് കൂട്ടുകാരൻ ശുക്കൂറിൻ്റെ ഫോൺ വിളി വന്നു. ഭക്ഷണ ശേഷം ഓഡിറ്റോറിയത്തിൻ്റെ തൊട്ടടുത്തുള്ള അവൻ്റെ വീട്ടിലേക്ക് ഞാൻ പോയി.

ഉള്ളവരെ തട്ടിക്കൂട്ടി എവിടേക്കെങ്കിലും ഒരു സായാഹ്ന യാത്രയോ അല്ലെങ്കിൽ ഒരു ചായ കുടിയോ ഞങ്ങളുടെ എസ്.എസ്.സി (Not SSLC) ടീമിൻ്റെ ഒരു പതിവാണ്. പക്ഷെ, അന്ന് ആരെ വിളിച്ചിട്ടും ഒരു മറുപടിയും കിട്ടിയില്ല. അപ്പോഴാണ് ഗ്രൂപ്പിലെ മുതിർന്ന അംഗം ഗോവിന്ദൻ ഒരു ചക്ക തിന്നുന്ന വീഡിയോ ഗ്രൂപ്പിൽ കണ്ടത്. 

ഗോവിന്ദനെ വിളിച്ച് ഞങ്ങൾ ചക്ക തിന്നാൻ വരുന്ന വിവരം അറിയിച്ചു. ഞങ്ങൾ ചുമ്മാ പറഞ്ഞതാണെന്ന ധാരണയിൽ അവൻ ഒ.കെ പറഞ്ഞു. ഞങ്ങൾ വരില്ല എന്ന തികഞ്ഞ ബോദ്ധ്യത്തിൽ അവൻ സ്ഥലം വിടുകയും ചെയ്തു. ഗോവിന്ദൻ്റെ വീട്ടിലെത്തിയ ഞങ്ങളെ സ്വീകരിച്ചത് അവൻ്റെ മകനായിരുന്നു. ഞങ്ങളെത്തി എന്ന് ബോദ്ധ്യം വരാത്തതിനാൽ സ്വന്തം വീട്ടിൽ കയറി ഞങ്ങൾ ചക്ക തിന്നുന്നത് വീഡിയോ കാളിലൂടെ ഗോവിന്ദനെ കാണിച്ചു.

ഗോവിന്ദൻ്റെ വീട് സന്ദർശന ശേഷം തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു സഹപാഠിയെ വിളിച്ചെങ്കിലും കാൾ എടുത്തില്ല. അങ്ങനെ ദീർഘകാലം പ്രവാസിയായി, ഇപ്പോൾ നാട്ടിൽ സ്ഥിരതാമസമാക്കിയ ഉസ്മാൻ്റെ വീട്ടിലേക്ക് തിരിച്ചു. ഉസ്മാനെയും വൃദ്ധയായ ഉമ്മയെയും സന്ദർശിച്ച് ഇറങ്ങുമ്പോൾ മറ്റൊരു സഹപാഠിയെ ബന്ധപ്പെട്ട് നോക്കി. 

കക്ഷി ജോലി സ്ഥലത്തായതിനാൽ ഞങ്ങൾ അടുത്ത സഹപാഠിയെ വിളിച്ചു. അങ്ങനെ, ഞങ്ങൾ പഠിച്ച അതേ സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുന്ന ബിന്ദുവിൻ്റെ വീട്ടിൽ എത്തി അവളെയും വന്ദ്യ വയോധികയായ മാതാവിനെയും കണ്ടു. ബിന്ദു സമ്മാനമായി തന്ന സപ്പോട്ടയുമായി വരുന്ന വഴിയിൽ റോഡിൽ വെച്ച് അടുത്ത സഹപാഠി ഫൈസലിനെ കണ്ടുമുട്ടി. ഇന്നത്തെ പര്യടനത്തിനിടയിൽ പണി നടന്നു കൊണ്ടിരിക്കുന്ന അവൻ്റെ വീട് ഞങ്ങൾ വെറുതെ സന്ദർശിചിരുന്നു. ശേഷം ഇന്നത്തെ പര്യടനം പൂർത്തിയാക്കി ഞങ്ങൾ പിരിഞ്ഞു.

പിറ്റേ ദിവസം ചക്ക തിന്നാൻ ഇഷ്ടമുള്ളവർക്ക് വൈകിട്ട് എൻ്റെ വീട്ടിൽ വരാം എന്ന് ഞാൻ ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടെങ്കിലും ശുക്കൂർ മാത്രമാണ് എത്തിയത്. വരാം എന്ന് അറിയിച്ചവർ പെട്ടെന്ന് അസൗകര്യവും അറിയിച്ചതിനാൽ ഞാനും ശുക്കൂറും ചക്കയുടെ കഷ്ണവുമായി സഹപാഠി ആയിശയുടെ കുനിയിലുള്ള വീട്ടിലേക്ക് തിരിച്ചു. അവളുടെ വീട്ടിൽ ഞങ്ങൾ എത്തുന്നില്ല എന്ന പരാതി തീർക്കാനാണ് പോയതെങ്കിലും അവൾ സ്ഥലത്ത് ഇല്ലായിരുന്നു. ചക്ക ഭർത്താവിനെ ഏൽപിച്ച ശേഷം തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു സഹപാഠിയെ വിളിച്ചു. അവളും സ്ഥലത്ത് ഇല്ല എന്ന് അറിയിപ്പ് കിട്ടി. 

അപ്പോഴാണ് നേരത്തെ വീട്ടിൽ വരാമെന്നേറ്റ് അസൗകര്യം അറിയിച്ച നാരായണൻ എൻ്റെ വീട്ടിൽ എത്തിയത്. ഞാൻ കാത്ത് വെച്ചിരുന്ന ചക്കക്കഷ്ണം ഏറ്റുവാങ്ങി തിരിച്ചു പോന്ന അവനെ ഞങ്ങൾ വഴിയിൽ വെച്ച് കണ്ടുമുട്ടി. ഒരു സൗഹൃദ ചായ കുടിച്ചു ഞങ്ങൾ യാത്ര പറഞ്ഞു. അപ്പോഴാണ്, തൊട്ടടുത്ത് തന്നെ ഞങ്ങളുടെ സഹപാഠി മെഹ്ബൂബിൻ്റെ ഭാര്യ ഒരു പുതിയ സംരംഭം തുടങ്ങിയത് ഓർമ്മ വന്നത്. അവിടെയും കയറി സാധനങ്ങൾ വാങ്ങി അന്നത്തെ പര്യടനവും അവസാനിപ്പിച്ചു.

പുതുവർഷത്തിലെ മൂന്നാം ദിവസം, എൻ്റെ പ്രീഡിഗ്രി ബാച്ച് മേറ്റ് റഹീനയുടെ മകളുടെ നിക്കാഹ് ദിനമായിരുന്നു.എൻ്റെ പിതാവിൻ്റെ നാടായ നൊച്ചാട് വച്ചായിരുന്നു പരിപാടി. നാട്ടുകാരിയും ഞങ്ങളുടെ രണ്ട് പേരുടെയും കൂട്ടുകാരിയുമായ നജീബയെയും കൂട്ടി പ്രസ്തുത പരിപാടിയിൽ ഞാൻ പങ്കെടുത്തു. തിരിച്ചു വരുമ്പോൾ ഞങ്ങളുടെ രണ്ട് പേരുടെയും പ്രീഡിഗ്രി ക്ലാസ് മേറ്റായ ഡോ. സഫറുള്ളയെ അത്തോളിയിലെ അവൻ്റെ ക്ലിനിക്കിൽ പോയും കണ്ടു. 


കാർ മാവൂരിലെത്തിയപ്പോഴാണ് എൻ്റെ പത്താം ക്ലാസ് ബാച്ച് മേറ്റും ചെറുവാടിക്കാരിയുമായ ഫാത്തിമ കുട്ടി നജീബയെപ്പറ്റി മുമ്പ് എന്നോട് ചോദിച്ചത് ഓർമ്മ വന്നത്.നജീബയെ നേരിട്ട് അവളുടെ മുന്നിൽ ഹാജരാക്കാൻ കിട്ടിയ അവസരം ഉപയോഗിച്ച് ഫാത്തിമ കുട്ടിയുടെ വീട്ടിലും അന്ന് സന്ദർശനം നടത്തി.
അങ്ങനെ പുതുവർഷത്തിലെ ആദ്യ മൂന്ന് ദിവസങ്ങളും പഴയ സൗഹൃദങ്ങൾ ഒരിക്കൽ കൂടി ദൃഢപ്പെടുത്താൻ ഉതകുന്നതായി - അതും നേരിട്ട് സന്ദർശിച്ച് മുഖത്തോട് മുഖം നോക്കി സംസാരിച്ചു കൊണ്ട്. ഇന്നത്തെ ചാറ്റിംഗ് സൗഹൃദത്തേക്കാളും എത്രയോ മധുരമുള്ളതും ദൃഢവും അന്നത്തെ ഓഫ് ലൈൻ സൗഹൃദങ്ങൾ തന്നെ എന്ന് വീണ്ടും അനുഭവിച്ചറിയുന്നു. ദൈവത്തിന് സ്തുതി.

The best mirror is an old friend എന്ന് ആരോ പറഞ്ഞത് എത്ര അർത്ഥവത്താണ്.

Saturday, January 03, 2026

ഹാപ്പി ന്യൂ ഇയർ

 "ഹാപ്പി ന്യൂ ഇയർ"

'ങേ!!ഇതെന്താ ഇവൻ ഇന്ന് ഹാപ്പി ന്യൂ ഇയർ ഇട്ടത്? ഇന്ന് മൂന്നാം തിയ്യതി ആയല്ലോ?' നാരായണൻ്റെ മെസേജ് ഗ്രൂപ്പിൽ കണ്ട ഞാൻ സ്തബ്ധനായി. അവനെ നേരിട്ട് വിളിച്ചു ചോദിക്കാനായി ഞാൻ നമ്പർ അമർത്തി.

"ഹലോ... നാരായണാ .."

"യെസ്... നാരായൺ ഹിയർ ..."

"നീ എന്താ ഇന്നും ഹാപ്പി ന്യൂ ഇയർ ഇട്ടത്? ഗുഡ് മോണിംഗ് തെറ്റിപ്പോയതാണെങ്കിൽ വേഗം ഡിലീറ്റ് ചെയ്തേക്ക്..." ഞാൻ ഉപദേശിച്ചു.

"ഏയ്... തെറ്റിയതൊന്നുമല്ല..... "

"പിന്നെ ?" എനിക്ക് അറിയാൻ ആകാംക്ഷയായി.

"അത്... ന്യൂ ഇയറിൻ്റെ കെട്ടും ഹാങ്ങോവറും കഴിഞ്ഞു വരുന്നവർക്ക് വേണ്ടിയാ.... അവർ മൂന്നാം പക്കമല്ലേ ഉയിർത്തെഴുനേൽക്കൂ..."

"ഓ... അതുശരി.. അപ്പോ അതൊന്നും ഇല്ലാത്തവരും ഇത് കാണില്ലേ?"

"അതിനെന്താ? അവർക്ക് ഒരു ഹാപ്പി ന്യൂ ഇയർ കൂടി വായിച്ചതു കൊണ്ട് എന്താ പ്രശ്നം?"

"ഓ അതും ശരിയാ..." ഞാൻ സമ്മതിച്ചു.

"പിന്നെന്തിനാ ഇപ്പോ എന്നെ വിളിച്ചത്?" നാരായണൻ്റെ മറുചോദ്യം വന്നു.

"ഒന്നുംല്ല.... ഹാപ്പി ന്യൂ ഇയർ..... നേരിട്ട് പറയാനാ... " 

'ഹൊ... ഈ പ്രാവശ്യത്തെ ന്യൂ ഇയർ ബെല്ലാത്ത ഒരു ജാതി തന്നെ...'
ആത്മഗതം ചെയ്തു കൊണ്ട് ഞാൻ വേഗം ഫോൺ വെച്ചു.

Thursday, January 01, 2026

ന്യൂഇയർ

ഇന്നലെ ബിനാലെയും ഫോർട്ട് കൊച്ചിയിലെ ന്യൂ ഇയർ ആഘോഷങ്ങളും ഫാമിലി സഹിതം കണ്ട് നാട്ടിലേക്ക് തിരിച്ചു പോരാനുള്ള ബസും കാത്ത് അങ്കമാലി KSRTC സ്റ്റാൻ്റിൽ ഇരിക്കുകയായിരുന്നു. ക്ഷീണം കാരണം ഉറക്കം നന്നായി വരുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഒരു പോലീസ് ജീപ്പ് എൻ്റെ നേരെ മുമ്പിൽ വന്ന് ബ്രേക്കിട്ടത്.

ആരെയോ തല്ലാനുള്ള രീതിയിൽ കയ്യിൽ ഒരു കുപ്പിയുമായി (ലാത്തിയല്ല എന്ന് എനിക്കുറപ്പാ ) ഒരു പോലീസുകാരൻ ചാടിയിറങ്ങി. 

ന്യൂ ഇയറിൻ്റെ ഭാഗമായി ആകെ ഒരു ചായ മാത്രം കുടിച്ച എൻ്റെ നേരെ അയാൾ വരാൻ ഒരു സാദ്ധ്യതയും ഇല്ലാത്തതിനാൽ ഞാൻ ധൈര്യ സമേതം ഇരുന്നു.

"ഠേ" അയാൾ നേരെ എൻ്റെ തലക്ക് തന്നെ ഒരടി!

പെട്ടെന്ന് ഞാൻ തെന്നിമാറിയതിനാൽ ഇരിക്കുന്ന കസേരയിൽ നിന്നും താഴെ വീണു. ഞെട്ടി എഴുന്നേറ്റ് നോക്കുമ്പോൾ പോലീസും ഇല്ല ജീപ്പും ഇല്ല !!

മുന്നറിയിപ്പ്: ന്യൂ ഇയർ രാത്രി ഇങ്ങനെ പല സ്വപ്നങ്ങളും കാണാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പേടി വേണ്ട, ജാഗ്രത മതി.

എല്ലാവർക്കും സന്തോഷം നിറഞ്ഞ 2026 ആശംസിക്കുന്നു.

Wednesday, December 31, 2025

ഡിസംബറും ഞാനും

ഡിസംബർ എന്നാൽ കുളിരിൻ്റെ മാസം എന്നായിരുന്നു കുട്ടിക്കാലത്ത് മനസ്സിൽ കയറ്റി വച്ചത്. കലാലയ ജീവിത കാലത്ത് അത് ആശംസാ കാർഡുകൾ അയക്കുന്നതിൻ്റെയും കൈപറ്റുന്നതിൻ്റെയും മാസമായി മാറി. ജോലി ലഭിച്ചു നാഷനൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറായതോടെ അത് NSS ക്യാമ്പുകളുടെ കാലമായി.

ഞാൻ ആദ്യമായി ഒരു NSS ദശദിന ക്യാമ്പിൽ പങ്കെടുക്കുന്നത് 1988 ഡിസംബറിലാണ്. തിരൂരങ്ങാടി പി.എസ്.എം. ഒ കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് വളണ്ടിയർ ആയിട്ടായിരുന്നു അന്ന് പങ്കെടുത്തത്. കോട്ടക്കലിനടുത്ത് സ്വാഗതമാട് എന്ന സ്ഥലത്തായിരുന്നു എൻ്റെ ആ പ്രഥമ ക്യാമ്പ്. പിന്നീട് ഡിഗ്രിക്ക് ഫാറൂഖ് കോളേജിൽ പഠിക്കുമ്പോൾ 1991 ൽ ഒരു ദശദിന ക്യാമ്പിൽ കൂടി പങ്കെടുത്തു. കോഴിക്കോട് എം.എം. ഹൈസ്കൂളിൽ ആയിരുന്നു പ്രസ്തുത ക്യാമ്പ്.   ക്രിസ്മസ് അവധിക്കാലം മുഴുവൻ നീളുന്ന പത്ത് ദിവസത്തെ ക്യാമ്പുകൾ ആയിരുന്നു ഇവ രണ്ടും.

കാലം കടന്നു പോയി. എൻ.എസ്.എസുമായി എൻ്റെ ബന്ധം ഏറെക്കുറെ അറ്റു പോയി. കോളേജിൽ ജോലി കിട്ടിയതോടെ എൻ്റെ ഉള്ളിലെ പഴയ വളണ്ടിയർ വീണ്ടും ഉണർന്നെണീറ്റു. അങ്ങനെ 2009 ൽ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൻ്റെ പാവണ്ടൂർ ക്യാമ്പിലെ ഒരു സന്ദർശകനായി വീണ്ടും ഞാൻ ക്യാമ്പിൻ്റെ രസം അറിഞ്ഞു.  അടുത്ത വർഷം പ്രോഗ്രാം ഓഫീസറായി നിയമനം ലഭിക്കാനും അത് കാരണമായി.അപ്പോഴേക്കും ക്യാമ്പ് സപ്തദിനത്തിലേക്ക് ചുരുങ്ങിയിരുന്നു. 

2010 തലയാട് എ.എൽ.പി സ്കൂളിൽ നടന്ന കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൻ്റെ സപ്തദിന ക്യാമ്പാണ് പ്രോഗാം ഓഫീസറായുള്ള എൻ്റെ പ്രഥമ ക്യാമ്പ്. ഹൃദയം പറിച്ചെടുത്തായിരുന്നു അന്ന് എല്ലാവരും ആ നാട്ടിൽ നിന്നും തിരിച്ചു പോന്നത്. 2011-ൽ കൂമ്പാറ എൽ.പി സ്കൂളിലും 2012 ൽ തലക്കുളത്തൂർ ഹൈസ്കൂളിലും 2013 ൽ കുതിരവട്ടം എൽ.പി സ്കൂളിലും എൻ്റെ നേതൃത്വത്തിൽ എൻ.എസ്. എസ് സപ്തദിന ക്യാമ്പുകൾ നടന്നു. ശേഷം ഞാൻ പ്രോഗാം ഓഫീസർ സ്ഥാനം ഒഴിഞ്ഞു.

2015 ൽ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് സ്ഥലം മാറ്റം കിട്ടി എത്തിയപ്പോഴും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായി എനിക്ക് നിയമനം കിട്ടി. ആ വർഷം ഡിസംബറിൽ കോളേജിൽ വെച്ചും 2016 ലും 2017 ലും മാനന്തവാടി ഗവ. യു.പി സ്കൂളിൽ വെച്ചും സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു.

ഏഴ് ക്യാമ്പുകൾക്ക് നേതൃത്വം നൽകിയ ശേഷം ഞാൻ പ്രോഗ്രാം ഓഫീസർ പദവിയിൽ നിന്നും എന്നന്നേക്കുമായി പടിയിറങ്ങി. എങ്കിലും പിന്നീടുള്ള വർഷങ്ങളിൽ എല്ലാം എൻ്റെ ക്രിസ്മസ് അവധികൾ പല ക്യാമ്പുകളിലുമായി വിഭജിക്കപ്പെട്ടു. ഡിസംബർ സമാഗതമാകുന്നത് തന്നെ മനസ്സിന് സന്തോഷം പകരുന്ന ഒരു സംഗതിയായി മാറി. 

ഈ വർഷവും എൻ്റെ കോളേജിൻ്റെ ക്യാമ്പിൽ എത്തിച്ചേരാൻ എനിക്ക് അവസരം കിട്ടി.ഞാൻ അറിയാത്തതും എന്നെ അറിയാത്തതുമായ ഒരു ക്യാമ്പിൽ ഒരു സർപ്രൈസ് വിസിറ്റ് നടത്തണം എന്നാണ് അടുത്ത ആഗ്രഹം.

Saturday, December 27, 2025

ശാസ്ത്ര പഠനം എളുപ്പമാക്കാൻ ...

സ്കൂളിൽ പഠിക്കുന്ന കാലത്ത് ശാസ്ത്രം എനിക്ക് അത്ര പ്രിയപ്പെട്ടതായി തോന്നിയിരുന്നില്ല. ഒരു പക്ഷേ അത് പഠിപ്പിക്കപ്പെട്ട രീതി ആയിരിക്കാം അതിന് കാരണം. എങ്കിലും പത്താം ക്ലാസ് നല്ല മാർക്കോടെ പാസ്സായപ്പോൾ എല്ലാവരെയും പോലെ ഞാനും സെക്കൻ്റ് ഗ്രൂപ്പ് എടുത്തു. ഗണിതശാസ്ത്രം അത്ര തന്നെ വഴങ്ങാത്തതിനാലായിരുന്നു ഫിസിക്സും കെമിസ്ട്രിയും ബയോളജിയും അടങ്ങുന്ന സെക്കൻ്റ് ഗ്രൂപ്പ് എടുത്തത്. പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിക്ക് എൻ്റെ ഇഷ്ടപ്രകാരം ഫിസിക്സിനാണ് ചേർന്നത്. ശേഷം ഫിസിക്കൽ സയൻസിൽ ബി.എഡും ഫിസിക്സിൽ ബിരുദാനന്തര ബിരുദവും നേടി.

പഠനത്തിനിടയിൽ തന്നെ ഞാൻ ട്യൂഷൻ ക്ലാസ് എടുക്കാൻ തുടങ്ങിയിരുന്നു. കണക്ക് കഴിഞ്ഞാൽ പിന്നെ മിക്ക കുട്ടികളും ഭയപ്പെടുന്ന ഫിസിക്സ് തന്നെയായിരുന്നു ഞാൻ കൈകാര്യം ചെയ്തിരുന്നത്. പഠനകാലത്ത് ഞാൻ നേരിട്ട ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, ഫിസിക്സിനെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിച്ചായിരുന്നു ഞാൻ പഠിപ്പിച്ചിരുന്നത്. അതിനാൽ തന്നെ കുട്ടികളിൽ പലർക്കും ഫിസിക്സ് രസകരമായി അനുഭവപ്പെടാൻ തുടങ്ങി. സ്കൂൾ ക്ലാസുകളിൽ നിന്ന് മാറി പ്ലസ്ടു കുട്ടികൾക്ക് ക്ലാസെടുക്കാൻ തുടങ്ങിയപ്പോഴും മിക്ക വിദ്യാർത്ഥികളും പേടിക്കുന്ന ഫിസിക്സിലെ കണക്കുകൾ ലളിതമാക്കാനുള്ള വഴികൾ പറഞ്ഞു കൊടുത്തുകൊണ്ട് ആ പേടി നീക്കിക്കൊടുത്തു (ഇപ്പോൾ ഞാൻ ഫിസിക്സ് ക്ലാസ് എടുക്കാറില്ല).

യഥാർത്ഥത്തിൽ സയൻസ് പഠനം ആസ്വാദ്യകരമാകുന്നത് പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രയോഗിക്കുമ്പോഴാണ്. അതുമല്ലെങ്കിൽ അതിന് ദൈനംദിന ജീവിതത്തിലുള്ള റോൾ മനസ്സിലാക്കുമ്പോഴാണ്. ഒരുദാഹരണം പറയാം.നിങ്ങളിൽ പലരും നടക്കുന്നതിനിടയിൽ വീണിട്ടുണ്ടാകും. മിക്കവാറും മുറിവോ ചതവോ ഒടിവോ പറ്റിയിട്ടുണ്ടാകും. എന്നാൽ പാതയോരത്ത് വീണു കിടക്കുന്ന മിക്ക മദ്യപാനികളുടെയും ദേഹത്ത് നാം ഇതൊന്നും കാണാറില്ല. ഞാൻ മനസ്സിലാക്കിയത് ന്യൂട്ടൻ്റെ മൂന്നാം ചലന നിയമം ആണ് ഇതിന് കാരണം എന്നാണ്.

'എല്ലാ പ്രവർത്തനങ്ങൾക്കും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടായിരിക്കും' എന്നാണ് മൂന്നാം ചലന നിയമം  പറയുന്നത്. ബോധമുള്ള ഒരാൾ വീഴുമ്പോൾ അതിൽ നിന്നും രക്ഷപ്പെടാൻ ഒന്ന് ശ്രമിക്കും. അതായത് അയാൾ ഒരു ബലം പ്രയോഗിച്ച് നോക്കും. അയാൾ എത്ര ബലം പ്രയോഗിക്കുന്നുവോ അത്രയും പ്രതിപ്രവർത്തന ബലം ഭൂമി അയാളുടെ മേൽ തിരിച്ചു പ്രയോഗിക്കും. അതിനനുസരിച്ചുള്ള ഒരു പരിക്കും പറ്റും. ഇനി ഒരു മദ്യപാനി വീഴുമ്പോൾ സ്വബോധത്തോടെയല്ല വീഴുന്നത് എന്നതിനാൽ മേൽ പറഞ്ഞ രക്ഷപ്പെടാനുള്ള ബലപ്രയോഗവും പ്രതിപ്രവർത്തന ബലവും ഉണ്ടാകില്ല. അതിനാൽ അയാൾക്ക് പരിക്കും ഉണ്ടാകാൻ സാധ്യതയില്ല.

മേൽ പറഞ്ഞ നിയമം നൂറാവർത്തി പറഞ്ഞ് പഠിപ്പിക്കുന്നതിന് പകരം നിത്യജീവിതവുമായി ബന്ധപ്പെടുത്തി പറയുന്നതിലൂടെ വിദ്യാർത്ഥികൾ അവരുടെ നിത്യജീവിതത്തിലെ പലതിനെയും ശാസ്ത്രവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കും. അതുവഴി സയൻസ് അവരുടെ പേടി സ്വപ്നങ്ങളിൽ നിന്നും അകലും. പകരം അവർ കിനാവുകൾ കാണാൻ തുടങ്ങും. അത് അവരുടെ പഠന പുരോഗതിയിൽ പ്രതിഫലിക്കുകയും ചെയ്യും എന്നാണ് എൻ്റെ വിശ്വാസം.

ഉയരത്തിൽ നിന്ന് വീഴുന്ന പൂച്ചക്ക് മുറിവ് പറ്റാത്തത് എന്തുകൊണ്ട് ? നീന്തൽ താരങ്ങൾ കൈ നീട്ടിപ്പിടിച്ച് കൂപ്പിക്കൊണ്ട് ചാടുന്നത് എന്തിന്? ഇരുമ്പാണി വെള്ളത്തിലിട്ടാൽ മുങ്ങുമ്പോൾ അതേ ഇരുമ്പ് നിർമ്മിത കപ്പലുകൾ മുങ്ങാത്തത് എന്തുകൊണ്ട് തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഇങ്ങനെ നിത്യ ജീവിത ഗന്ധിയായ കാരണങ്ങൾ കണ്ടെത്താൻ സാധിക്കും. നിയമങ്ങൾ ഉരുവിട്ട് പഠിക്കുന്നതിലുപരി ജീവിതവുമായി ബന്ധപ്പെടുത്തി അവ വിശദീകരിച്ചാൽ ഏത് വിദ്യാർത്ഥിയും ശാസ്ത്രകുതുകിയാകും.

കുട്ടികൾക്ക് ശാസ്ത്രം ലളിതമായി മനസ്സിലാക്കാൻ വേണ്ടി നിർമ്മിച്ച സ്ഥാപനങ്ങളാണ് മേഖലാ ശാസ്ത്ര കേന്ദ്രങ്ങൾ. മലബാറിലെ മേഖലാ ശാസ്ത്ര കേന്ദ്രം സ്ഥിതി ചെയ്യുന്നത് കോഴിക്കോടാണ്. അവിടത്തെ വിശേഷങ്ങൾ മറ്റൊരു പോസ്റ്റിൽ പറയാം.