Pages

Monday, March 17, 2008

ഖബ്‌ല്‍ത്തു നിക്കാഹഹാ....

വ്യാഴാഴ്ച...അബു നേരത്തെ തന്നെ എണീറ്റ്‌ സുബഹ്‌ നമസ്കാരം നിര്‍വ്വഹിച്ചു.ശേഷം കുറച്ച്‌ നേരം ഖുര്‍ആന്‍* പാരായണം ചെയ്തു.

അല്‍പം കഴിഞ്ഞ്‌ ബീപാത്തു അബുവിനോടായ്‌ പറഞ്ഞു."അബോ...ന്നാ കട്ടഞ്ചായ...."

"ആ....ഞാന്‌പ്പം ബെരാ..."

"ഇത്‌ ബേം ബെല്‍ച്ച്‌* കുട്‌ച്‌ട്ട്‌...."

"കുട്‌ച്‌ട്ട്‌....?""കുട്‌ച്‌ട്ട്‌....അന്റെ ബാപ്പാന്റെ കബറൊന്ന് സിയാറത്ത്‌* ചെയ്ത്‌ ബാ..."

"മ്മേ...ഞാനൊറ്റക്കോ..?"

"അല്ല...മര്‌ച്ചോയ അന്റെ ബാപ്പാനിം കൂട്ടിക്കോ.."

"ഹ...ഹാ...ഇമ്മാന്റെ തമാസ പ്പളും മാറീട്ട്ല്ലല്ലേ.."

അപ്പോഴേക്കും അബുവിന്റെ അമ്മാവന്‍ അവറാനും അര്‍മാന്‍ മോല്യാരും അവിടെ എത്തി.

"അസ്സലാമലൈക്കും.." അവര്‍ സലാം ചൊല്ലി.

"വലൈകുമുസ്സലാം...ങ്‌ഹേ!!! അമ്മോനോ..?" അബു ഞെട്ടിപ്പോയി.

"അബോ...ജ്ജ്‌ ബേം ഒര്‌ കുപ്പായട്ടാ..അന്റെ ബാപ്പാന്റെ കബറ്‌ങ്ങലൊന്ന് പോണം..."

'ഹാവൂ....സമാധാനായി.....മോല്യാരും ഒപ്പണ്ടവൊല്ലോ....'ആശ്വാസത്തോടെ അബു നെടുവീര്‍പ്പിട്ടു.

"ഇമ്മാ....ഞാമ്പോയി ബെരാ..."

അബുവും അമ്മാവനും മോല്യാരും വലിയ ജുമുഅത്‌ പള്ളി ലക്ഷ്യമാക്കി നടന്നു.വുളു* എടുത്ത്‌ പള്ളിയില്‍ കയറി രണ്ട്‌ റക്‌അത്ത്‌ സുന്നത്ത്‌ നമസ്കാരത്തിന്‌ ശേഷം അവര്‍ പൂക്കോയയുടെ ഖബറിനടുത്തെത്തി.അല്‍പ നേരം അവിടെ നിന്ന് , കയ്യുയര്‍ത്തി മൗനമായി പ്രാര്‍ത്ഥിച്ച ശേഷം അവര്‍ മടങ്ങി.അര്‍മാന്‍ മോല്യാരുടെ കണ്ണില്‍ നിന്നും കണ്ണീര്‍ വരുന്നത്‌ അബു ശ്രദ്ധിച്ചു.

"അബോ...അന്റെ ബാപ്പ സ്വര്‍ഗ്ഗത്ത്‌ന്ന് അന്നിം നോക്കി ചിരിക്ക്‌ണ്‌ണ്ടാകും...."

"ഉം.." ഓര്‍മ്മയിലില്ലാത്ത ബാപ്പയുടെ ഊഹിച്ചെടുത്ത മുഖം മനസ്സിലിട്ടുകൊണ്ട്‌ അബു മൂളി.

"മോലിന്റെ മോളാ അന്റെ പുത്യണ്ണ്‍* ന്ന് അറിമ്പം* പൂക്കോയക്ക്‌ പെര്‌ത്ത്‌* സന്തോസാവും..."

"ഉം.."

"ഔറാനേ..തേട്ടക്കാര്‌* എപ്പളാ ബെരാ..."

"പയിനൊന്ന് മണീന്നാ ഞമ്മള്‌ പറഞ്ഞെ..."

"ആ...ന്നാ ബേം നടക്ക്‌...മണീപ്പം തന്നെ കൊറെ ആയി."

അബുവും അവറാനും മോല്യാരും ധൃതിയില്‍ തിരിച്ചു നടന്നു.

*************************

സൈനബയുടെ വീട്‌....ഈന്തിന്‍ പട്ട കൊണ്ട്‌ അലങ്കരിച്ച പന്തലിന്റെ നടുവില്‍ മരം കൊണ്ടുണ്ടാക്കിയ ഉയരം കുറഞ്ഞ ഒരു മേശ...മേശയില്‍ മഹല്ലിലെ* വിവാഹങ്ങള്‍ രേഖപ്പെടുത്താനുള്ള ഒരു തടിയന്‍ പുസ്തകം.നാട്ടില്‍ ഇത്‌ വരെ നടന്ന എല്ലാ വിവാഹങ്ങളും അതില്‍ രേഖപ്പെടിത്തിയതായി അതിന്റെ നിറത്തില്‍ നിന്നും അവസ്ഥയില്‍ നിന്നും പെട്ടെന്ന് മനസ്സിലാകും.മേശയുടെ നാല്‌ ഭാഗത്തും അലങ്കരിച്ച നാല്‌ കസേരകള്‍.അവക്ക്‌ പിന്നില്‍ തറയില്‍ കുറേ പായകളും വിരിച്ചിരുന്നു.

തൂവെള്ളത്തുണിയും ഫുള്‍കൈ കുപ്പായവും സ്വര്‍ണ്ണനൂലിട്ട്‌ തുന്നിയ തൊപ്പിയും ധരിച്ച്‌ മണവാളനായി ചിരിച്ചുകൊണ്ട്‌ അബു പന്തലിലേക്ക്‌ വന്നു.അമ്മാവന്‍ നല്‍കിയ അത്തറിന്റെ പരിമളം അബുവിന്റെ ദേഹത്ത്‌ നിന്നും പന്തലിലാകെ പടര്‍ന്നു.വാസന ആസ്വദിക്കാനായി കുട്ടികള്‍ പലരും ശക്തിയായി ശ്വാസം വലിച്ചും വിട്ടും കൊണ്ടിരുന്നു.

അബുവിനെ ആരോ ഒരു കസേരയില്‍ ഇരുത്തി.അല്‍പസമയത്തിനകം സൈനബയുടെ പിതാവ്‌ മോലികാക്ക അബുവിന്‌ എതിരെയുള്ള കസേരയിലും വന്നിരുന്നു.തൊട്ടടുത്ത കസേരകളില്‍ അര്‍മാന്‍ മോല്യാരും അവറാനും ഇരുന്നു.അബുവിന്റെ കൂടെ വന്നവരും സൈനബയുടെ അടുത്ത ബന്ധുക്കളും പായയിലും ഇരുപ്പുറപ്പിച്ചു.

"മആശിറല്‍ മുസ്ലിമീന്‍....അസ്സലാമലൈക്കും....പോത്താഞ്ചീരി കോയിപ്പറമ്പ്‌ല്‌ മര്‍ഹൂം* പൂക്കോയന്റെ മോന്‍ അബും ഇന്നാട്ട്‌ലെന്നെ പുത്തമ്പുട്ട്‌ല്‌ ജനാബ്‌ മോലിന്റെ മോള്‌ സൈനബിം തമ്മ്‌ല്‌ള്ള നിക്കാഹാണ്‌ ബെടെ നടക്കാന്‍ പോണത്‌..ന്റെ ഓര്‍മ്മേല്‌ ഞമ്മളെ നാട്ട്‌ല്‌ സ്രീതനം ല്ലാത്തെ പസ്റ്റ്‌ നിക്കാഹാത്‌....അയിന്‌ കാരണം ബേറെണ്ട്‌.."അബുവിന്റെ മുഖത്ത്‌ നോക്കി അര്‍മാന്‍ മോല്യാര്‍ പറഞ്ഞപ്പോള്‍ അബുവിന്റെ ചുണ്ടില്‍ ചിരി പടര്‍ന്നു."ഏതായാലും നിക്കാഹ്‌ കയ്ഞ്ഞ്ട്ട്‌ ഓല്‌ക്ക്‌* രണ്ടാക്കും മാണ്ടി* ഞമ്മളെല്ലാരും ദുആ* ചെയ്യണം..."

ശേഷം അര്‍മാന്‍ മോല്യാര്‍ മോലികാക്കയുടെയും അബുവിന്റെയും കൈകള്‍ തമ്മില്‍ കൂട്ടിപ്പിടിപ്പിച്ചു.ശേഷം മോലികാക്കയുടെ ചെവിയില്‍ പറഞ്ഞുകൊടുത്തു."നക്കഹ്ത്തുക്ക വ സവ്വജ്ത്തുക്ക ബിന്‍തി സൈനബാ ലി ഹാസല്‍ മഹ്‌രി ഖുര്‍ആന്‍ ഷറീഫ്‌..."

ശേഷം അര്‍മാന്‍ മോല്യാര്‍ അബുവിന്റെ കൈ പിടിച്ച്‌ ചെവിയില്‍ പറഞ്ഞു."ഖബ്‌ല്‍ത്തു നിക്കാഹഹാ......"

അര്‍മാന്‍ മോല്യാര്‍ വീണ്ടും മോലികാക്കയുടെ കൈ പിടിച്ച്‌ ചെവിയില്‍ പറഞ്ഞു."ഇന്റെ മോള്‌ സൈനബാനെ ഒര്‌ മുസാഫ്‌* മഹറിന്‌ പകരായി അനക്ക്‌ നിക്കാഹ്‌ ചെയ്ത്‌ ഇണ ആക്കി തന്ന്‌ര്‌ക്കുന്നു"

അര്‍മാന്‍ മോല്യാര്‍ അബുവിന്റെ കൈ പിടിച്ച്‌ വീണ്ടും ചെവിയില്‍ പറഞ്ഞു."ങളെ മോള്‌ സൈനബാനെ ഈ മുസാഫ്‌ മഹറിന്‌ പകരായി നിക്കാഹ്‌ ചെയ്ത്‌ തെന്നത്‌ ഞാന്‍ സീകരിച്ച്‌ര്‌ക്കുന്നു"

ശേഷം അര്‍മാന്‍ മോല്യാര്‍ കയ്യുയര്‍ത്തി പ്രാര്‍ത്ഥിച്ചു.കൂടി നിന്നവര്‍ എല്ലാവരും ആമീന്‍ ചൊല്ലി.അപ്പോഴേക്കും ആരോ ആ തടിയന്‍ പുസ്തകം മുന്നോട്ട്‌ നീട്ടി.അതിലിപ്രകാരം എഴുതപ്പെട്ടു.

"പോത്താഞ്ചീരി കോയിപ്പറമ്പ്‌ല്‌ മര്‍ഹൂം പൂക്കോയന്റെ മകന്‍ അബൂബക്കര്‍ എന്ന അബുവും പുത്തമ്പുട്ട്‌ല്‌ ജനാബ്‌ മോലിന്റെ മകള്‍ സൈനബയും തമ്മില്‍ ഹിജ്‌റ 1398 സഫര്‍ 9ന്‌ അര്‍മാന്‍ മോല്യാരുടെ സാന്നിദ്ധ്യത്തില്‍ വിവാഹിതരായി.

സാക്ഷികള്‍:

1) അവറാന്‍(അബൂന്റെ അമ്മോന്‍)

2) കാദര്‍ (സൈനബാന്റെ എളാപ്പ)

ഒപ്പ്‌

(അവസാനിച്ചു)

*******************************

ഖുര്‍ആന്‍ = വിശുദ്ധഗ്രന്ഥം

ബെല്‍ച്ച്‌ = വലിച്ച്‌

സിയാറത്ത്‌ = സന്ദര്‍ശനം

വുളു = അംഗശുദ്ധി

പുത്യണ്ണ്‍ = പുതിയ പെണ്ണ്‍

അറിമ്പം = അറിയുമ്പോള്‍

പെര്‌ത്ത്‌ = വളരെ

തേട്ടക്കാര്‌ = വരനെ തേടി വരുന്നവര്‍

മഹല്ല് = പ്രദേശം

മര്‍ഹൂം = പരേതനായ

ഓല്‌ക്ക്‌ = അവര്‍ക്ക്‌

മാണ്ടി = വേണ്ടി

ദുആ = പ്രാര്‍ത്ഥന

മുസാഫ്‌ = വിശുദ്ധഗ്രന്ഥം

9 comments:

Areekkodan | അരീക്കോടന്‍ said...

"മആശിറല്‍ മുസ്ലിമീന്‍....അസ്സലാമലൈക്കും....പോത്താഞ്ചീരി കോയിപ്പറമ്പ്‌ല്‌ മര്‍ഹൂം* പൂക്കോയന്റെ മോന്‍ അബും ഇന്നാട്ട്‌ലെന്നെ പുത്തമ്പുട്ട്‌ല്‌ ജനാബ്‌ മോലിന്റെ മോള്‌ സൈനബിം തമ്മ്‌ല്‌ള്ള നിക്കാഹാണ്‌ ബെടെ നടക്കാന്‍ പോണത്‌..ന്റെ ഓര്‍മ്മേല്‌ ഞമ്മളെ നാട്ട്‌ല്‌ സ്രീതനം ല്ലാത്തെ പസ്റ്റ്‌ നിക്കാഹാത്‌...."
അബുവും സൈനബയും അവസാന ഭാഗം ഇവിടെ പോസ്റ്റുന്നു.ഇത്രയും കാലം വായനയിലൂടെയും കമന്റിലൂടെയും പ്രോല്‍സാഹിപ്പിച്ച എല്ലാവര്‍ക്കും ഹൃദ്യമായ നന്ദി..

പാമരന്‍ said...

ഒരു്‌ സബാഷ്‌ണ്ട്‌ ട്ടോ അരീക്കോടന്‍ മൂപ്പരെ. ങ്ങള്‌ ചെല മൈന്യുട്ട്‌ ഡീറ്റെയ്‌ല്‍സ്‌ പറേണത്‌ ക്കങ്ങട്ട്‌ പുടിച്ചിണ്‌.. ഉദാ: ഈന്ത്, ഉയരം കുറഞ്ഞ മേശ, കുട്ടികള്‌ ശ്വാസം വലിക്കണത്‌ തുടങ്ങ്യദ്‌.. കയിഞ്ഞ എപ്പിഡൊസുകളിലും ചെലേത്‌ നോട്ടെയ്തിനി. ഇപ്പം ഓര്‍മ ട്ടണ്‌ല്യ..

സുബൈര്‍കുരുവമ്പലം said...

ഹ.....ഹ.....ഹ...
നന്നായിട്ടുണ്ട്........
കലക്കന്‍ ...... അരീക്കോടാ ങള്...ബശീറിന്. പടിഛാ............

ബഷീർ said...

വളരെ വിശാലമായി വിശദീകരിച്ച്‌ എന്നാല്‍ ഒട്ടും ബോറടിപ്പിക്കാതെയുള്ള എഴുത്ത്‌.. എല്ലാ ആശംസകളും..
പിന്നെ ഒന്നു രണ്ട്‌ തിരുത്തുകള്‍

1) നിക്കഹത്തുക എന്നല്ല.. അങ്കഹത്തുക്ക എന്നാണു ശരി ( വിവാഹം കഴിച്ചു തന്നിരിക്കുന്നു എന്നര്‍ത്ഥം)

2) മഹ്‌ര്‍ ആയി വില മതിക്കുന്ന ഒന്നാണു സാധാരണയായി നിശ്ചയിക്കുക..
വിശുദ്ധ ഖുര്‍ആനിനു വില നിശ്ചയിക്കാവുന്നതല്ല. ഖുര്‍ആന്‍ മഹര്‍ ആയി വിവാഹം നടന്നതായി അറിവില്ല.. ഉണ്ടെങ്കില്‍ തിരുത്തുക..
വധുവിനു സ്വീകാരിമാണെങ്കില്‍ തെറ്റൊന്നുമില്ല എന്നാണു പണ്ഡിതാഭിപ്രായം..

3) മുസാഫ്‌ = മുസ്‌ഹഫ്‌ അഥവാ വിശുദ്ധ ഖുര്‍ആന്‍

വല്യമ്മായി said...

അല്‍ഹംദുലില്ലാഹ്

ഈ നോവല്‍ മുഴുവന്‍ വേറേ ഒരു ബ്ലോഗില്‍ പോസ്റ്റ് ചെയ്തൂടേ

പൊറാടത്ത് said...

അരീക്കോടന്‍.. നല്ല വിവരണം..
തിരൂരില്‍ ചിലവഴിച്ച പഴയ കാലത്തെ ഓര്‍മ്മപ്പെടുത്തി ഇതിലെ ഭാഷയും വിവരണങ്ങളും..

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

നിക്കാഹും കഴിഞ്ഞ്‌ ഒരു ബിരിയാണിയുകഴിച്ച്‌ ശേഷം ഒരു കട്ടന്‍ ചായയും കുടിച്ച അനുഭവം, നന്നായിരിക്കുന്നു....

കഥകളില്‍ നിന്ന് അബുമാര്‍ ജീവിതങ്ങളിലേയ്ക്ക്‌ ഇറങ്ങിവരട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

പാമരാ....നന്ദി,ഞാന്‍ അവ നോട്ട്‌ ചെയ്തിട്ടില്ലായിരുന്നു..
സുബൈര്‍....സ്വാഗതം,ബഷീര്‍ ദാ താഴെ തന്നെ ഉണ്ട്‌!!!
ബഷീര്‍...തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തന്നതില്‍ നന്ദി.ഇനി ശ്രദ്ധിക്കാം,ഇനിയും ശ്രദ്ധിക്കണം!!!
വല്ല്യമ്മായീ....പ്രത്യേകം നന്ദി പറയുന്നു.കാരണം ഇത്‌ മുഴുവന്‍ വായിച്ച ഒരാള്‍ വല്ല്യമ്മായി ആണ്‌.ഒരു തുടരന്‍ ആയി തുടങ്ങിയതല്ല...പക്ഷേ പറഞ്ഞ്‌ പറഞ്ഞ്‌ 32 എപിസോഡുകള്‍ ആയി.
വേറെ ബ്ലോഗില്‍ പോസ്റ്റാന്‍ പിന്നീട്‌ ശ്രമിക്കാം(ഇന്‍ഷാഅള്ള)
പൊറാടത്ത്‌...സ്വാഗതം.പഴയ കാലം എങ്ങിനെയുണ്ടായിരുന്നു?
ശരീഖ്‌....സ്വാഗതം,അതെ അബുമാര്‍ ജീവിതത്തിലേക്ക്‌ വരട്ടെ...

വെള്ളിക്കുളങ്ങരക്കാരന്‍ said...

നന്നായിട്ടുണ്ട് ....കൊള്ളം

Post a Comment

നന്ദി....വീണ്ടും വരിക