Pages

Tuesday, April 15, 2008

വിഷു പിറ്റേന്നത്തെ മാങ്ങാപൊള്ളല്‍ !!!

ഞങ്ങള്‍ ഒരു കോളനിയായാണ്‌ താമസം.രണ്ട്‌ അമ്മാവന്മാരും അവരുടെ മക്കളും ഉമ്മയുടെ മൂന്ന്‌ ജ്യേഷ്ഠത്തിമാരും അവരുടെ മക്കളും പേരമക്കളും എല്ലാം അടങ്ങുന്ന ഒരു കോളനി.അയല്‍വാസികളായി രാമന്‍ കുട്ട്യേട്ടനും മക്കളും കോരുവേട്ടനും മക്കളും , പിന്നെ തട്ടാന്‍ നമ്പിയേട്ടനും മക്കളും.

വൈകുന്നേരങ്ങളും അവധി ദിനങ്ങളും വേനലവധികാലവും പലതരം കളികളിലൂടെ കടന്നുപോയ്‌ കൊണ്ടിരുന്നു.ടിവി പ്രചാരത്തിലാകാത്ത കാലമായതിനാല്‍ ഒഴിവ്‌ സമയം മുഴുവന്‍ കളികളിലും കുസൃതികളിലും തന്നെ ചെലവഴിച്ചു.

അങ്ങനെ ഇരിക്കെ ഒരു വേനലവധികാലം കൂടി വന്നെത്തി.എളാമയുടെ പറമ്പില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന പഞ്ചാരമാവില്‍ നിറയെ മാങ്ങകളുണ്ടായി.ചെറിയൊരു കാറ്റടിച്ചാല്‍ മാങ്ങകള്‍ ചടപട വീഴും.മാങ്ങക്കായി കാത്തുനില്‍ക്കുന്ന കുട്ടികളായ ഞങ്ങള്‍ ശബ്ദം കേട്ട ദിശയിലേക്കോടും..മാങ്ങ കിട്ടിയവന്‍ വിജയശ്രീ ഭാവത്തില്‍ എല്ലാവരെയും മാങ്ങ ഒന്ന്‌ മണപ്പിക്കും.

പഞ്ചാരമാങ്ങയുടെ ഞെട്ടില്‍ നിന്നൊലിക്കുന്ന നീരിനെ ഞങ്ങള്‍ 'ചൊണ' എന്ന്‌ വിളിക്കും.മാങ്ങ ഞെട്ടോടെ അറുക്കുമ്പോള്‍ ചൊണ കണ്ണില്‍ വീണാല്‍ കണ്ണ്‌ പൊട്ടും എന്ന്‌ അന്ന്‌ കേട്ടിരുന്നു.ശരിയോ തെറ്റോ എന്നറിയില്ല.ചൊണ ശരീരത്തിലായാല്‍ ഒരു തരം പൊള്ളലും നീറ്റലും ഉണ്ടാകും.അന്ന്‌ ഞങ്ങളില്‍ മിക്കവരുടെയും മൂക്കിലോ ചുണ്ടിനടുത്തോ ഇത്തരം പൊള്ളലുകള്‍ സര്‍വ്വസാധാരണമായിരുന്നു.

പഞ്ചാരമാവ്‌ നില്‍ക്കുന്ന പറമ്പിന്റെ തൊട്ടപ്പുറത്തായിരുന്നു രാമന്‍ കുട്ട്യേട്ടന്റെ വീട്‌.ഒരു മതിലായിരുന്നു രണ്ട്‌ പറമ്പുകളേയും വേര്‍തിരിച്ച്‌ നിര്‍ത്തിയിരുന്നത്‌.(കുട്ടികളായ ഞങ്ങള്‍ക്ക്‌ ഈ മതിലിനപ്പുറം പോകാന്‍ ഇന്ത്യാ രാജ്യത്ത്‌ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല!!!!)

വിഷുവായാല്‍ രാമന്‍ കുട്ട്യേട്ടന്റെ വീട്ടില്‍ പടക്കങ്ങള്‍ പൊട്ടാന്‍ തുടങ്ങും.സാധാരണ പടക്കങ്ങളും മാലപടക്കങ്ങളും ഒന്നോ രണ്ടോ ഓലപടക്കങ്ങളും എന്നതായിരുന്നു പടക്കം പൊട്ടിക്കലിലെ പതിവുചര്യ.ഗുണ്ടും ബോംബും ബാണവും ഒന്നും പ്രചാരത്തിലില്ലായിരുന്നു.പൂത്തിരിയും മത്താപ്പും കണ്ടതായി ഓര്‍ക്കുന്നുമില്ല.

പൊട്ടിയ പടക്കത്തിനുള്ളില്‍ ബാക്കി നില്‍ക്കുന്ന തരികള്‍ ശേഖരിച്ച്‌ കത്തിച്ചാല്‍ ഒരു പൂത്തിരി എഫക്ട്‌ കിട്ടും എന്ന് കോരുവേട്ടന്റെ മകന്‍ സജി ഞങ്ങള്‍ക്ക്‌ ഡെമോണ്‍സ്റ്റ്രേറ്റ്‌ ചെയ്ത്‌ കാണിച്ചുതന്നു.പടക്കം വാങ്ങി പൊട്ടിച്ചാല്‍ മാതാപിതാക്കളില്‍ നിന്നും ചീത്തകേള്‍ക്കും എന്നതിനാല്‍ പൊട്ടിയ പടക്കങ്ങള്‍ ശേഖരിച്ച്‌ കത്തിക്കലായിരുന്നു വിഷുക്കാലത്തെ ഞങ്ങളുടെ പ്രധാന കലാപരിപാടി.

പതിവുപോലെ ആ വര്‍ഷത്തെ വിഷുദിനത്തിലും രാമന്‍ കുട്ട്യേട്ടന്റെ വീട്ടില്‍ ധാരാളം പടക്കങ്ങള്‍ പൊട്ടി.പൊട്ടിച്ച പടക്കങ്ങളുടെ അവശിഷ്ടങ്ങള്‍ പിറ്റേ ദിവസം അടിച്ചുവാരി മതിലിനടുത്തുള്ള തെങ്ങിന്‍കുഴിയില്‍ നിക്ഷേപിച്ചിരുന്നു.അന്ന് മാങ്ങ പെറുക്കാന്‍ പോയ മൂത്തുമ്മയുടെ മകന്‍ സല്‍മാനും അമ്മാവന്റെ മകന്‍ ഫിറോസും നേരെ മാവിനപ്പുറമുള്ള മതിലില്‍ കയറി രാമന്‍ കുട്ട്യേട്ടന്റെ തൊടിയിലേക്ക്‌ എത്തി നോക്കി.

"ഹായ്‌.....നിറയെ പടക്കങ്ങള്‍" - അവരുടെ മുഖത്ത്‌ സന്തോഷപൂത്തിരി കത്തി.

രാമന്‍ കുട്ട്യേട്ടന്റെ വീട്ടുകാരും കോളനിയിലെ വീട്ടുകാരും കാണുന്നില്ല എന്ന് ഉറപ്പ്‌വരുത്തി അവര്‍ മതില്‍ ചാടി തെങ്ങിന്‍കുഴിയിലെത്തി.വളരെ പെട്ടെന്ന് തന്നെ പടക്കാവശിഷ്ടങ്ങള്‍ ശേഖരിച്ച്‌ ട്രൗസറിന്റെ പോക്കറ്റില്‍ താഴ്ത്തി തിരിച്ചുകയറി.ശേഷം സല്‍മാന്‍ ഫിറോസിനോട്‌ പറഞ്ഞു.

"ഞാനിത്‌ തൊലിച്ച്‌ മരുന്നെടുക്കാം...നീ പോയി തീപ്പെട്ടി കൊണ്ടുവാ..."

മനസ്സില്ലാമനസ്സോടെ ഫിറോസ്‌ വീട്ടില്‍ പോയി , വല്ല്യുമ്മ കാണാതെ തീപ്പെട്ടി കൈക്കലാക്കി തിരിച്ചെത്തി.സല്‍മാന്‍ പടക്കങ്ങള്‍ പൊളിച്ച്‌ മണല്‍തരി പോലുള്ള മരുന്ന് ഒരു കടലാസിലേക്ക്‌ തട്ടിക്കൊണ്ടിരുന്നു.മുഴുവന്‍ പടക്കങ്ങളും പൊളിച്ചുകഴിഞ്ഞ്‌ സല്‍മാന്‍ പറഞ്ഞു.

"ഇനി കത്തിക്കാം....തീപ്പെട്ടി ഉരക്ക്‌...."
ഫിറോസ്‌ തീപ്പെട്ടി ഉരച്ചതും ഒരു കാറ്റ്‌ വന്ന് അത്‌ അണച്ചതും ഒപ്പമായിരുന്നു.

"കാറ്റിനെതിരെ കുനിഞ്ഞിരുന്ന് കത്തിക്ക്‌....കടലാസ്‌ ഞാന്‍ പിടിക്കാം...." സല്‍മാന്‍ നിര്‍ദ്ദേശം കൊടുത്തു.

ഫിറോസ്‌ കടലാസിനടുത്ത്‌ കുനിഞ്ഞിരുന്നു.സല്‍മാന്‍ കടലാസ്‌ കാറ്റില്‍ പറക്കാതെ അമര്‍ത്തിപ്പിടിച്ചു.തീപ്പെട്ടി ഉരസിയതും അത്‌ കത്തി.ഫിറോസ്‌ ഒന്ന് കൂടി കുനിഞ്ഞ്‌ കടലാസിനടിയിലേക്ക്‌ കത്തുന്ന തീപ്പെട്ടിക്കൊള്ളി വച്ചു. "ഫൂ....." മരുന്നിന്‌ പിടിച്ച തീ ശീല്‍ക്കാര ശബ്ദത്തോടേ ഉയര്‍ന്നു.ഫിറോസിന്റെയും സല്‍മാന്റെയും മുഖത്ത്‌ ചൂട്‌ ശക്തിയായടിച്ചു.സംഭവിച്ചതെന്തന്നറിയാതെ കരുവാളിച്ച മുഖവുമായി രണ്ടുപേരും എണീറ്റോടി ആരും കാണാതെ അമ്മാവന്റെ വീടിന്റെ മാളികപ്പുറത്ത്‌ കയറിയിരുന്നു.

അല്‍പം കഴിഞ്ഞ്‌ ചായകുടിക്കാന്‍ അമ്മായി രണ്ടുപേരെയും വിളിച്ചു.മുഖത്തിന്റെ സ്ഥിതി അറിയാതെ നീറുന്ന മുഖവുമായി രണ്ടുപേരും ഇറങ്ങിവന്നു.ഫിറോസിന്റെ മുഖം കണ്ടപാടെ അമ്മായി ചോദിച്ചു.
"എന്താടാ മൊഖത്ത്‌ പറ്റ്യേത്‌ ?"

"അതോ...അത്‌....ഞങ്ങള്‍ രണ്ടാളും മാങ്ങ ബ്‌ക്‌ണ്ടോന്ന്* മോള്‌ക്ക്‌* നോക്ക്യങ്ങനെ ന്‌ക്കുമ്പം ഒര്‌ കോമ്പല* മാങ്ങ പടോന്ന് ന്റെ മോത്ത്‌*ക്കങ്ങട്ട്‌ ബീണ്‌ ഓന്റെ മോത്ത്‌ക്കങ്ങട്ട്‌ തെറ്‌ച്ചി.അയിന്റെ ചൊണ പൊള്ള്യേതാ മോത്ത്‌.അല്ലാതെ പടക്കത്തിന്റെ മര്‌ന്ന് കത്തിച്ചതൊന്നും അല്ല....ലേ സലൂ..." 
സല്‍മാനെ നോക്കി ഫിറോസ്‌ പറഞ്ഞപ്പോള്‍ അമ്മായി വാവിട്ട്‌ ചിരിച്ചുപോയി.

****************************
ബ്‌ക്‌ണ്ടോന്ന് = വീഴുന്നോന്ന്
മോള്‌ക്ക്‌ = മുകളിലേക്ക്‌
കോമ്പല = കുല
മോത്ത്‌ = മുഖത്ത്‌

12 comments:

Areekkodan | അരീക്കോടന്‍ said...

"അതോ...അത്‌....ഞങ്ങള്‍ രണ്ടാളും മാങ്ങ ബ്‌ക്‌ണ്ടോന്ന്* മോള്‌ക്ക്‌* നോക്ക്യങ്ങനെ ന്‌ക്കുമ്പം ഒര്‌ കോമ്പല* മാങ്ങ പടോന്ന് ന്റെ മോത്ത്‌*ക്കങ്ങട്ട്‌ ബീണ്‌ ഓന്റെ മോത്ത്‌ക്കങ്ങട്ട്‌ തെറ്‌ച്ചി.അയിന്റെ ചൊണ പൊള്ള്യേതാ മോത്ത്‌.അല്ലാതെ പടക്കത്തിന്റെ മര്‌ന്ന് കത്തിച്ചതൊന്നും അല്ല....ലേ സലൂ..." സല്‍മാനെ നോക്കി ഫിറോസ്‌ പറഞ്ഞപ്പോള്‍......ബാല്യകാലത്തെ ഒരു വിഷു സ്മരണ

പോരാളി said...

“പഞ്ച്ചാര മാങ്ങയുടെ ഞെട്ടില്‍‌ നിന്നൊലിക്കുന്ന നീരിനെ ഞങ്ങള്‍‌ ചൊണ എന്നു വിളിക്കും”.ചൊണ കളയാന്‍ മാങ്ങയുടെ മൂട് ചുമരില്‍‌ കൊണ്ടുരസി ചുമര്‍ മൊത്തം വ്ര്‌ത്തികേടാക്കിയതിന് കിട്ടിയ തല്ലും കേട്ട ശകാരങ്ങളുമെത്രയെത്ര!

കുഞ്ഞന്‍ said...

ഇതാണ് പറയുന്നത് പിള്ള മനസ്സില്‍ കള്ളമില്ലെന്ന്...!

ഞങ്ങളുടെ നാട്ടില്‍ മാങ്ങയുടെ ഈ നീരിനെ ചൊന എന്നാണ് പറയുന്നത്, എന്നാല്‍ ചെനയെന്നു പറഞ്ഞാലൊ പശൂന്റെ ഗര്‍ഭ്ഭം..!

മാര്‍ച്ച് മാസം തുടങ്ങുമ്പോള്‍ മുതല്‍ മിയ്ക്ക കുട്ടികളുടെ മേത്തും മുഖത്തും ചൊനകൊണ്ടുള്ള പൊള്ളലുകള്‍ കാണാം. കശുനണ്ടിയുടെ ചൊനയുടെ പൊള്ളല്‍ ഒരു ഒന്നന്നര പൊള്ളലാണ്.ഇപ്പോള്‍ മാവുമില്ല മാങ്ങയുമില്ല ഉണ്ടെങ്കില്‍ത്തന്നെ കുട്ടികളെ മരത്തില്‍ കയറാനൊ തിന്നാനൊ അനുവദിക്കാറില്ല. അല്ലാ എങ്ങിനെ അനുവദിക്കും മാങ്ങയുണ്ടാകുന്നതിനുമുമ്പുതന്നെ അടച്ചു വില്‍ക്കുകയല്ലെ...!

Kaithamullu said...

nannAyirikkunnU, arIkkOTa.

Unknown said...

അതെന്തായാലും ഒന്നു പറയ്ട്ടേ.. തികച്ചും ഗൃഹാതുരത്വം നിറഞ്ഞ ഒരു പോസ്റ്റ്..
ആശംസകള്‍..

siva // ശിവ said...

നല്ല വിവരണം ......അത്രയ്ക്ക്‌ ഇഷ്ടമായി....അഭിനന്ദനങ്ങള്‍

Areekkodan | അരീക്കോടന്‍ said...

കുഞ്ഞിക്ക....സ്വാഗതം....ചുമരിലും നിലത്തും പാറയിലും ചൊണ കളഞ്ഞ ബാല്യകാലം എന്തു രസമായിരുന്നു അല്ലേ..?
കുഞ്ഞാ.....ചെന ഞങ്ങളുടെ നാട്ടിലും പശുവിന്റെ ഗര്‍ഭമാ....കശുവണ്ടി ചൊന അത്ര ഏറ്റിട്ടില്ല...ഇന്നത്തെ കുട്ടികള്‍ക്ക്‌ ഇതൊന്നും അറിയില്ല...പാവങ്ങള്‍.
കൈതമുള്ളേ...കുറേ കാലായല്ലോ ഈ വഴിക്ക്‌ കണ്ടിട്ട്‌...നന്ദി
പുടയൂര്‍....സ്വാഗതം.ഈ പോസ്റ്റ്‌ ടൈപ്പിയിട്ട്‌ ഏട്ടോ ഒമ്പതോ മാസം കഴിഞ്ഞു!!!വിഷു വരട്ടെ എന്ന് കരുതി കാത്തിരുന്നതാ...നല്ല വാക്കുകള്‍ക്ക്‌ നന്ദി
ശിവാ....വായിച്ചതിനും അഭിനന്ദിച്ചതിനും ഒരുപാട്‌ നന്ദിയുണ്ട്‌.

Unknown said...

നല്ല ഓര്‍മ്മകള്‍

Rasheed Chalil said...

അരീക്കോടന്‍ മാഷേ കുഞ്ഞുന്നാളിലേക്ക് ഒരു തിരിച്ച് പോക്ക്...

Anonymous said...

നന്നായിട്ടുണ്ട് മാഷെ..

വാഴക്കോടന്‍ ‍// vazhakodan said...

ഇത്ക്കും മേലെ ശെയ്തേക്ക്ണ് ;)

മാഷേ മ്മള് ഇബടെക്കെ ണ്ട്ട്ടാ ;)

Areekkodan | അരീക്കോടന്‍ said...

വാഴക്കോടാ....വീണ്ടും കണ്ടതിൽ സന്തോഷം...ങള് അതുക്കു മേലെ ചെയ്യും എന്നറിയാം...

Post a Comment

നന്ദി....വീണ്ടും വരിക