Pages

Monday, December 28, 2015

ആനവണ്ടി വീണ്ടും ആനവണ്ടിയാവുന്നു....

     രണ്ട് ആനകള്‍ അപ്പുറവും ഇപ്പുറവും തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്നത് കേരള സര്‍ക്കാരിന്റെ ഔദ്യ്യോഗിക ചിഹ്നമായത് എന്ന് മുതലാണെന്ന് എനിക്കറിയില്ല.കുട്ടിക്കാലത്ത് മദ്രസയില്‍ പോകുമ്പോള്‍ കാണാറുള്ള, നാട്ടിലൂടെ ഓടിയിരുന്ന ഏക കെ.എസ്.ആര്‍.ടി.സിലാണ് ആ ചിഹ്നം ഞാന്‍ ആദ്യമായി കണ്ടത്.അതു കൊണ്ട് തന്നെ ഊരും പേരും എഴുതാത്ത ഈ ബസ്സിനെ ഞങ്ങള്‍ “ആനവണ്ടി” എന്ന് വിളിച്ചു. ആഗോളവല്‍ക്കരണം വരുന്നതിന് എത്രയോ മുമ്പായിരുന്നു ഈ നാമകരണം.പക്ഷേ കെ.എസ്.ആര്‍.ടി.സിയെ ആകോ(ര)ളതലത്തില്‍ “ആനവണ്ടി” എന്ന് വിളിച്ചിരുന്നതായി പിന്നീട് അറിഞ്ഞു.ആനയെപ്പോലെ ചെളിപുരണ്ടത് കൊണ്ടാണോ ഈ പേര്‍ വന്നതെന്നും അറിയില്ല.

ksrtc-logo

        പ്രസ്തുത “ആനവണ്ടി” ചരിത്രത്തിന്റെ ഏതോ കാലയവനികക്കുള്ളില്‍ പോയിമറഞ്ഞു. ”മനസാ വാചാ കര്‍മ്മണാ” എന്ന 1970കളിലെയോ 80കളിലെയോ സിനിമയുടെ, ചിത്രകാരന്‍  വരച്ച പരസ്യം കൂടി ആ “ആനവണ്ടി” പേറിയിരുന്നതായി ചെറിയൊരു ഓര്‍മ്മപ്പിശക് ഇന്നും നിലനില്‍ക്കുന്നു.കാലം മാറിയതിനനുസരിച്ച് “ആനവണ്ടി”യുടെ കോലങ്ങളും മാറി മാറി വന്നു.

             “ആനവണ്ടി”ക്ക് ചുവപ്പ് നിറം മാത്രമല്ല ഉള്ളത് എന്നും നിറങ്ങള്‍ക്കനുസരിച്ച് ചാര്‍ജ്ജില്‍ വ്യത്യാസമുണ്ട് എന്നതും ഞാന്‍ മനസ്സിലാക്കിയത് ഡിഗ്രി പഠനം കഴിഞ്ഞപ്പോഴാണ്. തീവണ്ടിയില്‍ ടിക്കറ്റെടുക്കുന്നതും കയറുന്നതും എങ്ങനെയെന്ന് അറിയാത്തതിനാല്‍ തിരുവനന്തപുരത്തും എറണാകുളത്തുമുള്ള പല പരീക്ഷകള്‍ക്കും ഞാന്‍ പോയിരുന്നത് ആന വണ്ടിയിലായിരുന്നു.ഫാസ്റ്റ് പാസഞ്ചര്‍ എന്നും എക്സ്പ്രസ് എന്നും ബോര്‍ഡും വച്ച് അധിക ചാര്‍ജ്ജ് ഈടാക്കുന്നത് സാധാരണക്കാര്‍ക്ക് അറിയാത്തതിനാല്‍ അന്നും ഇന്നും പലര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ കയറാന്‍ മടിയാണ് അല്ല പേടിയാണ്.


       സി.പി.എമ്മിന്റെ ചുവപ്പ് നിറത്തിന് ശേഷം മുസ്ലീം ലീഗിന്റെ പച്ചനിറവും കോണ്‍ഗ്രസ്സിന്റെ ത്രിവര്‍ണ്ണങ്ങളും കെ.എസ്.ആര്‍.ടി.സിയുടെ നിറങ്ങളില്‍ സ്ഥാനം പിടിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയകക്ഷികളില്‍ ബി.ജെ.പിക്കും ശക്തമായ സാന്നിദ്ധ്യം ലഭിച്ചതോടെ പുതിയ ബസ്സുകള്‍ കാവി നിറത്തിലും ഇറങ്ങിത്തുടങ്ങി.

      ഒരേ ഒരു കെ.എസ്.ആര്‍.ടി.സി മാത്രം ഓടിയിരുന്ന എന്റെ നാട്ടിലൂടെ ഇന്ന് അന്ത:സംസ്ഥാന സര്‍വീസുകളടക്കം എത്ര എണ്ണം നടക്കുന്നു എന്ന് എനിക്കറിയില്ല. ബസ്‌സ്റ്റാന്റില്‍ ഏത് സമയവും ഒരു കെ.എസ്.ആര്‍.ടി.സി ബസ്  എങ്കിലും ഇല്ലാത്ത സമയം ഇപ്പോഴില്ല. വിരോധാഭാസമെന്ന് പറയട്ടെ എന്റെ ഓര്‍മ്മയിലെ ആദ്യത്തെ ആനവണ്ടി ഓടിയിരുന്ന അരീക്കോട്-കൊണ്ടോട്ടി റൂട്ടില്‍ മാത്രം ഇപ്പോള്‍ ഒരു  കെ.എസ്.ആര്‍.ടി.സി ബസ് പോലും ഇല്ല. 2 വര്‍ഷം മുമ്പ് വരെ കൊച്ചിയില്‍ മാത്രം കണ്ട് അസൂയപ്പെട്ടിരുന്ന എ.സി ലോഫ്ലോര്‍ വോള്‍‌വൊ കെ.എസ്.ആര്‍.ടി.സി ബസ്സും രണ്ട് മാസം മുമ്പ് നാട്ടിലൂടെ സര്‍വീസ് നടത്താന്‍ തുടങ്ങി.ഇപ്പോള്‍ കെ.യു.ആര്‍.ടി.സി ആണെന്ന് മാത്രം .


      എ.സി ലോഫ്ലോര്‍ വോള്‍‌വൊ ബസ്സുകള്‍ വന്നതോടെ ബസ്സുകളുടെ ശരീര സൌന്ദര്യവും വര്‍ദ്ധിച്ചിരുന്നു.നിറയെ ചെളി പിടിച്ച് പൊട്ടി പഴകിയ ചുവപ്പന്‍ വണ്ടികള്‍ മനസ്സിന്റെ കോണുകളില്‍ നിന്നും കുടിയൊഴിഞ്ഞിരുന്നു. പക്ഷെ തിരുവനന്തപുരത്ത് ഈയിടെ മാത്രം സര്‍വീസ് തുടങ്ങിയ നോണ്‍ എ.സി ലോഫ്ലോര്‍ വോള്‍‌വൊ ബസ്സിന്റെ മുമ്പും പിമ്പും കണ്ടപ്പോള്‍ ഞാന്‍ നാണിച്ചുപോയി.വൃത്തികേടിന്റെ പര്യായമായി വൃത്തിയുള്ള കേരളീയനെ കൊഞ്ഞനം കുത്തി തലസ്ഥാന നഗരിയിലൂടെ ഓടുന്ന ആ ബസ്സിനെക്കാളും എത്രയോ വൃത്തിയുണ്ടായിരുന്നു, ഒരു കാലത്ത് അണ്ണാച്ചി എന്ന് നാം പുച്ഛത്തോടെ വിളിച്ചിരുന്ന തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ക്ക്. ഇങ്ങനെ ആനവണ്ടി വീണ്ടും ആനവണ്ടിയായാല്‍ കെ.എസ്.ആര്‍.ടി.സി വെള്ളാനയായി തന്നെ തുടരും എന്ന് തീര്‍ച്ച..

ചിത്രങ്ങള്‍ക്ക് കടപ്പാട് : http://www.ksrtcblog.com

5 comments:

Areekkodan | അരീക്കോടന്‍ said...

”മനസാ വാചാ കര്‍മ്മണാ” എന്ന 1970കളിലെയോ 80കളിലെയോ സിനിമയുടെ, ചിത്രകാരന്‍ വരച്ച പരസ്യം കൂടി ആ “ആനവണ്ടി” പേറിയിരുന്നതായി ചെറിയൊരു ഓര്‍മ്മപ്പിശക് ഇന്നും നിലനില്‍ക്കുന്നു.

SIVANANDG said...

((O))

Cv Thankappan said...

വീണ്ടും ശങ്കരന്‍ തെങ്ങേല്‍ത്തന്നെ......
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

ശിവാനന്ദ്ജി.....നന്ദി

തങ്കപ്പേട്ടാ....അതെന്നെ

Muralee Mukundan , ബിലാത്തിപട്ടണം said...

ഇങ്ങനെ ആനവണ്ടി വീണ്ടും ആനവണ്ടിയായാല്‍
കെ.എസ്.ആര്‍.ടി.സി വെള്ളാനയായി തന്നെ തുടരും എന്ന് തീര്‍ച്ച..‘
സത്യം...!

Post a Comment

നന്ദി....വീണ്ടും വരിക