Pages

Tuesday, November 22, 2016

ഗിഫ്റ്റഡ് ചില്‍ഡ്രന്‍

            മക്കളാല്‍ “സമ്മാനിതരാകുന്ന“ത് ഏതൊരു രക്ഷിതാവിനും ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. മക്കളുടെ പേരില്‍ അറിയപ്പെടുന്നതും ഒരു രക്ഷിതാവിനെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹം തന്നെ. ഞാന്‍ ഇങ്ങനെ അറിയപ്പെട്ട ഒരു സന്ദര്‍ഭവും എന്റെ ഭാര്യ അറിയാതെ താരമായ സന്ദര്‍ഭവും ബൂലോകത്ത് ഞാന്‍ പങ്കു വച്ചിരുന്നു.

            ഇന്നലെ എന്റെ രണ്ടാമത്തെ മകള്‍ ലുഅ മോള്‍ ആയിരുന്നു എന്നെ അഭിമാന താരമാക്കിയത്. മലപ്പുറം ജില്ലയിലെ നാല് വിദ്യഭ്യാസ ജില്ലകളില്‍ നിന്നായി 80 കുട്ടികളെ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടറുടെ നേതൃത്വത്തില്‍ നടത്തുന്ന ഗിഫ്റ്റഡ് ചില്‍ഡ്രന്‍ എന്ന പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരുന്നു. ജില്ലയില്‍ നിന്നും ടോപ് മാര്‍ക്കോടെ യു.എസ്.എസ് സ്കോളര്‍ഷിപ് പരീക്ഷ പാസായവര്‍ക്കാണ് ഈ പദ്ധതിയിലേക്ക് പ്രവേശനം എന്ന് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ള 20 പേരില്‍ ഒരാളായി എന്റെ മോള്‍ പങ്കെടുത്തപ്പോഴാണ് ഞാന്‍ അറിഞ്ഞത്. ശരിക്കും ഒരു രക്ഷിതാവ് ‘ഗിഫ്റ്റഡ്’ ആയ സന്ദര്‍ഭമായി എനിക്കത് അനുഭവപ്പെട്ടു.

            പല തരത്തിലുള്ള “എന്‌റിച്‌മെന്റ്” പ്രോഗ്രാമുകളാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുക എന്ന് ഡി.ഡി.ഇ ശ്രീ.പി.സഫറുള്ള അറിയിച്ചു.ഐ.എസ്.ആര്‍.ഒ പോലെയുള്ള ശാസ്ത്രകേന്ദ്രങ്ങളിലേക്കുള്ള യാത്ര, പ്രകൃതി പഠന ക്യാമ്പ്, ദ്വിദിന ക്യാമ്പ്, ദശദിന ക്യാമ്പ് തുടങ്ങീ നിരവധി പരിപടികള്‍ കഴിഞ്ഞ വര്‍ഷം നടത്തിയതായി വിശദീകരിക്കപ്പെട്ടു. നാഷണല്‍ ടാലന്റ് സെര്‍ച് പരീക്ഷ മുതല്‍ സിവില്‍ സര്‍വീസ് പരീക്ഷ വരെയുള്ള മത്സര പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പിന് കൂടി ഈ പദ്ധതി ലക്ഷ്യമിടുന്നു. ഏതൊരു രക്ഷിതാവും തന്റെ മക്കളുടെ നല്ല ഭാവി കാംക്ഷിക്കുന്നതിനാല്‍ തികച്ചും സൌജന്യമായ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെടും എന്ന് തീര്‍ച്ച.

            ഇന്നലെ ഇതിന്റെ മലപ്പുറം ജില്ലാതല ഉത്ഘാടനം കളക്ടറേറ്റില്‍ വച്ചു നടന്നു. അവിടെയും ഡി.ഡി.ഇ എന്റെ പേര് പ്രത്യേകം പരാമര്‍ശിച്ചത് തന്നെ എന്റെ ആത്മാഭിമാനം വാനോളം ഉയര്‍ത്തി.നാഷണല്‍ സര്‍വീസ് സ്കീമിന്റെ ഇന്ത്യയിലെ പരമോന്നത പുരസ്കാരമായ ഇന്ദിരാഗാന്ധി എന്‍.എസ്.എസ് നാഷണല്‍ അവാര്‍ഡ് രാഷ്ട്രപതിയില്‍ നിന്നും സ്വീകരിച്ചതിന്റെ മൂന്നാം വാര്‍ഷികത്തിന്റെ പിറ്റേ ദിവസമാണ് ഇക്കാര്യം ഡി.ഡി.ഇ സൂചിപ്പിച്ചത്. അവിടെ സമ്മേളിച്ച മുഴുവന്‍ രക്ഷിതാക്കള്‍ക്ക് മുമ്പിലും ഞാന്‍ പെട്ടെന്ന് ഹീറൊ ആയപ്പോള്‍ ഗിഫ്റ്റഡ് ചില്‍ഡ്രന്‍  പദ്ധതിയിലൂടെ ഗിഫ്റ്റഡ് പാരന്റ് ആയി  മാറിയ ആദ്യ വ്യക്തിയായി ഞാന്‍ മാറി!

              ഇന്നലെ തന്നെ ഈ മക്കള്‍ക്ക് , ബഹുമാനപ്പെട്ട മലപ്പുറം ജില്ലാ കളക്ടര്‍ ഷൈനമോള്‍ ഐ.എ.എസുമായി സംവദിക്കാനും അവസരം ലഭിച്ചു എന്നത് ഇതില്‍ പങ്കെടുക്കുന്ന ഓരോ കുട്ടിക്കും പ്രചോദനം നല്‍കുന്നതാണ് എന്നതില്‍ തര്‍ക്കമില്ല.

             മുടങ്ങാതെ മുന്നോട്ട് പോയാല്‍ 80ല്‍ കുറഞ്ഞത് 8 പേര്‍ എങ്കിലും സിവില്‍ സര്‍വീസില്‍ കയറിപ്പറ്റും എന്നാണ് എന്റെ പ്രതീക്ഷ.ദൈവം അനുഗ്രഹിക്കട്ടെ. 

6 comments:

Areekkodan | അരീക്കോടന്‍ said...

ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പദ്ധതിയിലൂടെ ഗിഫ്റ്റഡ് പാരന്റ് ആയി മാറിയ ആദ്യ വ്യക്തിയായി ഞാന്‍ മാറി!

Sudheer Das said...

ദൈവം അനുഗ്രഹിക്കട്ടെ.

Areekkodan | അരീക്കോടന്‍ said...

സുധീർ ദാസ്...നന്ദി

Cv Thankappan said...

ഇനിയുമിനിയും പുരസ്ക്കാരങ്ങളുടെ പെരുമഴപെയ്ത്ത് കുടുംബത്തിലേക്ക് ഉണ്ടാവട്ടെ!
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...പെരുത്ത് സന്തോഷം

© Mubi said...

ഒരുപാട് സന്തോഷം മാഷേ....

Post a Comment

നന്ദി....വീണ്ടും വരിക