Pages

Wednesday, November 08, 2017

മിസ്റ്റി ഗ്രീൻസ് റിസോർട്ട്

റിസോർട്ടുകൾ പൊതുവെ ഉപയോഗിക്കുന്നത് സമൂഹത്തിലെ ഉന്നതരും പിന്നെ പൂത്ത പണക്കാരും ആണെന്നാണ് എന്റെ ധാരണ.നാലായിരവും അയ്യായിരവും രൂപ വാടക കൊടുത്ത് മലമുകളിലെ ഒരു കൊച്ചു വീട്ടിലേക്ക് ഡ്രൈവ് ചെയ്ത് എത്തുന്നവരിൽ പലരും ഒന്നോ രണ്ടോ ദിവസത്തെ ആസ്വാദനത്തിനാണ് എത്തുന്നതെങ്കിലും അവരുടെ മാനസിക അവസ്ഥ വിശകലനം ചെയ്താൽ അതൊരു ഗവേഷണ പ്രബന്ധമാക്കാം എന്നാണ് എന്റെ അഭിപ്രായം.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഇക്കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ തികച്ചും സൌജന്യമായി മൂന്ന് റിസോർട്ടുകളിൽ താമസിക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ആദ്യത്തേത് മെയ് മാസത്തിൽ കുടുംബസമേതം, എന്റെ പ്രീഡിഗ്രി സുഹൃത്ത് മഹ്‌റൂഫിന്റെ ഗൂഡല്ലൂർ റിസോർട്ടിൽ. അടുത്തത്,  വർഷം തോറും നടക്കാറുള്ള ടീം PSMO സംഗമം എന്ന പ്രീഡിഗ്രി ഹോസ്റ്റൽ ടീമിന്റെ കൂടിച്ചേരൽ - ജൂലൈ മാസത്തിൽ വയനാട് ലക്കിടിയിൽ . അത് നാട്ടുകാരനായ ഹാഫിസ് അഹമ്മദിന്റെ അമ്മായിയപ്പന്റെ ഉടമയിലുള്ളത്. മൂന്നാമത്തേത് ഈ ഒക്റ്റോബറിൽ എന്റെ ഇപ്പോഴത്തെ സഹമുറിയന്മാരുടെ കൂടെ വയനാട്ടിലെ വെള്ളമുണ്ടയിലുള്ള മിസ്റ്റി ഹെവനിൽ - മുൻ വയനാട് വാസകാലം മുതലേ പരിചയമുള്ള പവിത്രേട്ടന്റെ മേൽനോട്ടത്തിലുള്ളത്.

തേയിലത്തോട്ടങ്ങൾ കണ്ണിന് വിരുന്നൊരുക്കുന്ന, കുറ്റ്യാടി - മാനന്തവാടി റൂട്ടിൽ വെള്ളമുണ്ട 12ആം മൈലിൽ ആണ് മിസ്റ്റി ഹെവൻ.മെയിൻ റോഡിൽ നിന്നും വലത്തോട്ടുള്ള റോഡിലേക്ക് കയറി ഏകദേശം 500 മീറ്റർ സഞ്ചരിച്ച് ഒരു അംഗനവാടി കണ്ടാൽ തൊട്ടടുത്ത് വീണ്ടും വലത്തോട്ട് ഒരു റോഡ് എന്നായിരുന്നു പവിത്രേട്ടൻ പറഞ്ഞത്. സമയം സന്ധ്യ കഴിഞ്ഞതിനാൽ ഇപ്പറഞ്ഞ ലാന്റ് മാർക്കുകൾ എല്ലാം താണ്ടി വഴി അടഞ്ഞപ്പോഴാണ് ഞങ്ങളുടെ മാരുതി ബ്രെസ്സ നിന്നത്.

പവിത്രേട്ടനെ വീണ്ടും വിളിച്ച് അംഗനവാടിക്ക് അടുത്തുള്ള “റോഡ്” ഞങ്ങൾ കണ്ടെത്തി. ബോളറുകൾ പതിച്ച റോഡ് അല്പം കയറിയപ്പോൾ വീണ്ടും പിരിഞ്ഞു.കുത്തനെ മുകളിലേക്ക് കയറുന്ന ചെങ്കല്ല് പതിച്ച റോഡാണ് ഞങ്ങളുടെ വഴിയെന്ന് ചോദിച്ചറിഞ്ഞു. കയറിത്തുടങ്ങിയപ്പോഴാണ് നേരത്തെ എത്താൻ പവിത്രേട്ടൻ പറഞ്ഞതിന്റെ യഥാർത്ഥ സത്യം മനസ്സിലായത്.വളവും തിരിവും കയറ്റവും ആയി, ആ രാത്രിയിൽ വണ്ടി മുരണ്ട് കയറി മുകളിലേക്ക് പോയിക്കൊണ്ടിരുന്നു. അവസാനം  സ്കൂട്ടറിൽ ഒരാൾ എതിരെ വരുന്നത് കണ്ടപ്പോഴാണ് അല്പമെങ്കിലും സമാധാനമായത്. അദ്ദേഹത്തോട് ചോദിച്ചപ്പോഴാണ് ഞങ്ങൾക്ക് താമസിക്കേണ്ട റിസോർട്ടും കടന്ന് ഞങ്ങൾ “മുന്നേറിയ” വിവരം അറിയുന്നത്.

ഒരു വിധം വണ്ടി അവിടെയിട്ട് തിരിച്ച് രണ്ട് വളവ് താഴെ എത്തിയപ്പോൾ ഞങ്ങളുടെ ആതിഥേയൻ രാജേട്ടൻ അവിടെ കാത്ത് നിന്നിരുന്നു. അതിഥിയും ആതിഥേയനും  എല്ലാ കാര്യങ്ങളും പവിത്രേട്ടനുമായി സംസാരിച്ചതിനാൽ, രാജേട്ടന്റെ നമ്പർ ഞങ്ങളും ഞങ്ങളുടെ നമ്പർ അദ്ദേഹവും വാങ്ങാൻ വിട്ടു പോയിരുന്നു.അത് ഈ യാത്രയിലെ രണ്ടാം പാഠം.

 നീന്തിക്കുളിക്കാൻ ഒരു സ്വിമ്മിങ് പൂൾ ഉണ്ട് എന്നതായിരുന്നു ഞങ്ങൾ ഇവിടേക്ക് വരാൻ മറ്റൊരു കാരണം. നേരം ഇരുട്ടിയിട്ടും ഞങ്ങൾ തൊട്ടടുത്ത് തന്നെയുള്ള സ്വിമ്മിങ് പൂൾ കാണാൻ പോയി. പക്ഷേ, കുളി അടുത്ത ദിവസം രാവിലേക്കാക്കി.
രണ്ട് ബെഡ്‌റൂം ഉള്ള ഒരു കൊച്ചു റിസോർട്ടാണ് മിസ്റ്റി ഗ്രീൻസ്. രാത്രിയായാൽ ചിവീടുകളുടെ ശബ്ദം മാത്രം കേൾക്കുന്നതിനാൽ ഒരു കാട്ടിനകത്ത് താമസിക്കുന്ന പ്രതീതിയാണ് അനുഭവപ്പെടുന്നത്. വാടക ഒരു ദിവസത്തിന് 3500 രൂപ. പ്രാതൽ അതിൽ ഉൾപ്പെടും.അത്താഴം ഓർഡർ നൽകിയാൽ തയ്യാറാക്കി തരും (ഞങ്ങൾക്ക് എല്ലാം ഫ്രീ ആയിരുന്നു!).
റിസോർട്ടുകളുടെ തനത് രുചിക്കൂട്ടായ റ്റൊമാറ്റൊ പെപ്പർ സ്റ്റ്യൂ ഒഴിച്ച് ചൂടുള്ള ചപ്പാത്തിയും കഴിച്ച് അല്പ നേരം ഉടമയും ആതിഥേയനുമായ രാജേട്ടന്റെ  കഥകളും കേട്ട ശേഷം ഞങ്ങൾ ഉറക്കത്തിലേക്ക് ആഴ്ന്നു.


(തുടരും...)

5 comments:

Areekkodan | അരീക്കോടന്‍ said...

ഹാവൂ....ഒരു റിലാക്സേഷന്‍ ആയി.ഇതുവരെ എനിക്കും കമന്റിടാന്‍ പറ്റിയിരുന്നില്ല!!

© Mubi said...

റിസോര്‍ട്ട് വിശേഷങ്ങള്‍ തുടരട്ടെ...

Areekkodan | അരീക്കോടന്‍ said...

Mubi...OK

Cv Thankappan said...

ഫ്രീയാണല്ലോ....
ആശംസകള്‍ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...അതെ

Post a Comment

നന്ദി....വീണ്ടും വരിക