Pages

Friday, February 09, 2018

ദേശീയ ഗെയിംസ് അനുഭവങ്ങള്‍ - 9

ദേശീയ ഗെയിംസ് അനുഭവങ്ങള്‍ - 8

                   ഗെയിംസ് തുടങ്ങിയതു മുതല്‍ ഇത് എങ്ങനെ പൂര്‍ത്തിയാക്കും എന്നായിരുന്നു എന്റെ ചിന്ത. എന്റെ ഇനം ബീച്ച് വോളി ആയിരുന്നതിനാല്‍ മിക്ക ദിവസങ്ങളിലും രാവിലെയും വൈകിട്ടും മത്സരങ്ങള്‍ ഉണ്ടായിരുന്നു. മാനേജര്‍ എന്ന നിലക്ക് ഞാന്‍ രണ്ട് നേരത്തും എത്തണം. മറ്റു വളണ്ടിയര്‍മാര്‍ക്ക് സൌകര്യപ്രദമായ സമയം ഞാന്‍ തന്നെ അനുവദിച്ച് നല്‍കി.
               ബീച്ച് വോളി എന്താണെന്ന് എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു. വെന്യൂ മാനേജര്‍ ആയതിനാല്‍ മത്സരത്തെപ്പറ്റി അറിയാന്‍ വേണ്ടി ഞാന്‍ ഗൂഗിളില്‍ പരതി. ബിക്നിയിട്ട സ്ത്രീകള്‍ കളിക്കുന്ന പടങ്ങളാണ് വന്നത് ! എന്നാല്‍ ഇതും പ്രതീക്ഷിച്ച് വന്നവരെയെല്ലാം നിരാശരായി.  സാധാരണ പോലെ ജഴ്സി അണിഞ്ഞ് ആയിരുന്നു എല്ലാ ടീമുകളും മത്സരത്തിനിറങ്ങിയത്. രണ്ട് പേര്‍ മാത്രമേ ഒരു ടീമില്‍ ഉണ്ടാകൂ എന്നതും പോയിന്റ് രീതിയും എന്നെ അത്ഭുതപ്പെടുത്തി. ഫെബ്രുവരി 1 നാണ് മത്സരം തുടങ്ങിയത്.
                 വൈകുന്നേരത്തെ മത്സരം കഴിയുമ്പോള്‍  ഏകദേശം രാത്രി 9 മണിയാകും. താമസ സൌകര്യം ഇല്ലാത്തതിനാല്‍ വളണ്ടിയര്‍മാര്‍ പലരും സ്റ്റേഡിയത്തിലും മറ്റും അന്തിയുറങ്ങി. വീട്ടില്‍ പോകാന്‍ സാധിക്കാത്തതിനാല്‍ ആദ്യ ദിവസം ഞാന്‍ അനിയന്‍ താമസിക്കുന്ന ഫാറൂക്ക് കോളേജിനടുത്തുള്ള ക്വാര്‍ട്ടേഴ്സിലേക്ക് പോയി.അവിടേക്ക് എത്താനും രാവിലെ അവിടെ നിന്ന് തിരിച്ച് പോകാനും അത്യാവശ്യം നല്ല ദൂരം നടക്കേണ്ടി വന്നു.
               അടുത്ത ദിവസം എന്റെ പ്രീഡിഗ്രി സുഹൃത്ത് സൈഫുദ്ദീന്റെ പാറോപ്പടിയിലുള്ള വീട്ടില്‍ താമസിച്ചു. മൂന്നാം ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നാട്ടുകാരനായ പോലീസുകാരന്‍ അദ്ദേഹത്തിന്റെ റൂമില്‍ ഇടം തന്നു. നഗര മധ്യത്തില്‍ നിന്ന് റൂമിലെത്താന്‍ ബൈക്കില്‍ പോലീസുകാരനടക്കം മൂന്ന് പേരെ കയറ്റേണ്ടി വന്നതും രണ്ട് മഞ്ഞ യൂണിഫോമുകള്‍ക്കിടയില്‍ അദ്ദേഹം പതുങ്ങി ഇരുന്നതും അദ്ദേഹത്തിന്റെ ഭക്ഷണം പങ്കുവച്ചതും എല്ലാം ഓര്‍മ്മയിലെ ചിത്രങ്ങളായി നിലനില്‍ക്കുന്നു.
              ദിവസം കഴിയുന്തോറും ഒപ്പമുള്ള വളണ്ടിയര്‍മാര്‍ വല്ലാത്തൊരു അടുപ്പം കാണിക്കാന്‍ തുടങ്ങി.മറ്റ് മൂന്ന് വേദികളിലെയും മാനേജര്‍മാര്‍ കോഴിക്കോട് ഫിസിക്കല്‍ എഡുക്കേഷന്‍ കോളേജിലെ അധ്യാപകരായിരുന്നു. കൂട്ടത്തെ നിയന്ത്രിച്ചോ കുട്ടികളെ കയ്യിലെടുത്തോ പരിചയമില്ലാത്തവര്‍ ആയതിനാല്‍ വളണ്ടിയര്‍മാര്‍ക്കും അവരുടെ കീഴിലുള്ള പട്ടാളച്ചിട്ടയിലുള്ള സേവനം ഇഷ്ടമായിരുന്നില്ല. എനിക്ക് എന്‍.എസ്.എസ് പരിചയം ഉള്ളതിനാല്‍ വളരെ ഭംഗിയായി കുട്ടികളെ കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്നു.
              ടീമുകള്‍ക്കും റഫറിമാര്‍ക്കും മാനേജര്‍മാര്‍ക്കും എല്ലാം വിവിധ നിറങ്ങളിലുള്ള ടീ ഷര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വെന്യൂ മാനേജര്‍മാരായ ഞങ്ങള്‍ക്കും മഞ്ഞക്ക് പകരം മറ്റൊരു നിറത്തിലുള്ള ടീ ഷര്‍ട്ട് ആണ് കിട്ടേണ്ടിയിരുന്നത് എന്ന് മറ്റ് സ്ഥലങ്ങളിലെ പരിചയക്കാരില്‍ നിന്നും മനസ്സിലാക്കി. എങ്കിലും കിട്ടിയ സാധനം തന്നെ ധാരാളം എന്ന് ആശ്വസിച്ചു.
               ദിവസം കഴിയുന്തോറും കളിയും മുറുകി വന്നു. കേരള ടീം ഇറങ്ങുമ്പോള്‍ മനസ്സില്‍ വല്ലാത്തൊരു സന്തോഷം തന്നെയായിരുന്നു. നന്നായി കളിച്ച പുരുഷ ടീം സെമിയില്‍ പുറത്തായപ്പോള്‍ അതിയായ സങ്കടം തോന്നി.അന്ന് കേരള വോളിബോള്‍ അസോസിയേഷന്റെ സെക്രട്ടറി ശ്രീ നാലകത്ത് ബഷീര്‍ ഞങ്ങളെ അഭിനന്ദിക്കാനായി എത്തി. കൂടെ ഗെയിംസിന്റെ ഏതോ ഒരു പദവിയിലുള്ള ശ്രീനിവാസന്‍ എന്ന് പേരുള്ള താടി നരച്ച ഒരു ആജാനബാഹുവും.
               ബഷീര്‍ സാര്‍ അടുത്ത നാഷണല്‍ ചാമ്പ്യന്‍ഷിപ്പിനും വളണ്ടിയര്‍മാരായി നിങ്ങള്‍ തന്നെ വേണം എന്ന് പറഞ്ഞപ്പോള്‍ അത് ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കുമുള്ള അംഗീകാരം കൂടിയായിരുന്നു. സാറെ പ്രസംഗം കഴിഞ്ഞ ഉടനെ വളണ്ടിയര്‍ കൂട്ടത്തിലുണ്ടായിരുന്ന പയ്യോളിക്കാരനായ സംസ്ഥാന യൂത്ത് അവാര്‍ഡ് ജേതാവ് വേദി ഏറ്റെടുത്തു.
“എനിക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി അറിയിക്കാനുണ്ട്...” എല്ലാവരും കാതോര്‍ത്തു.
“നമ്മുടെ കൂടെയുള്ള രണ്ടാമത്തെ അതിഥി  ശ്രീനിവാസന്‍ സാര്‍ ....”
എല്ലാവരും അദ്ദേഹത്തെ നോക്കി.
“....അദ്ദേഹം, ഇന്ത്യയുടെ പേര് അന്താരാഷ്ട്ര സ്റ്റേഡിയങ്ങളില്‍ എന്നും ഉയര്‍ത്തിയ പി.ടി ഉഷയുടെ ഭര്‍ത്താവാണ്....!!” ഞങ്ങള്‍ എല്ലാവരും ഞെട്ടിപ്പോയി.
“ങേ..ഞാനോ?” ശ്രീനിവാസന്‍ സാറും ഞെട്ടി.
യഥാര്‍ത്ഥത്തില്‍ ആ ശ്രീനിവാസന്‍ വേറെ ആയിരുന്നു. പയ്യോളിക്കാരന് ആള് മാറിപ്പോയതായിരുന്നു !! സംഗതി മനസ്സിലായ ഉടന്‍ യൂത്ത് അവാര്‍ഡ് ജേതാവ് സ്കൂട്ടായി.
              നാലാം ദിവസം വീണ്ടും അനിയന്റെ ക്വാര്‍ട്ടേഴ്സില്‍ തങ്ങി. സന്മനസ്സുള്ള ഒരു ബൈക്കുകാരന്‍ രാത്രിയും ഒരു ഗുഡ്സ് ഓട്ടോക്കാരന്‍ രാവിലെയും സഹായിച്ചതിനാല്‍ അന്ന് അധികം നടക്കേണ്ടി വന്നില്ല. ഫെബ്രുവരി അഞ്ച്  ഫൈനല്‍ ദിവസം. അന്ന് അസാധാരണമായ ചില സംഭവങ്ങള്‍ ഉണ്ടായി.

ദേശീയ ഗെയിംസ് അനുഭവങ്ങള്‍ - 10

1 comments:

Areekkodan | അരീക്കോടന്‍ said...

“ങേ..ഞാനോ?” ശ്രീനിവാസന്‍ സാറും ഞെട്ടി.

Post a Comment

നന്ദി....വീണ്ടും വരിക