Pages

Monday, July 15, 2019

പ്ലാസ്റ്റിക് മാലിന്യം - ഒരനുഭവം

         2018ലെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഞാന്‍ ഇവിടെ കുറിച്ച  പോസ്റ്റിലെ ഒരു പാരഗ്രാഫ് ഇങ്ങനെയായിരുന്നു.
          “ലോകത്ത് ഓരോ മിനുട്ടിലും 10 ലക്ഷം പ്ലാസ്റ്റിക് കുടിവെള്ള ബോട്ടിലുകൾ വിറ്റുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാൽ നാം ചുമ്മാ വായിച്ച് തള്ളും. അതിന്റെ പകുതിയെങ്കിലും അനാഥമായി ഭൂമിയിലേക്ക് വലിച്ചെറിയപ്പെടും എന്ന് ഞാൻ പറഞ്ഞാൽ നിങ്ങളത് വിശ്വസിക്കും.കാരണം അതാണ് നമ്മുടെ ശീലം. ഓരോ വർഷവും അഞ്ച് ട്രില്ല്യൺ പ്ലാസ്റ്റിക് കാരിബാഗുകളും നാം ഉപയോഗിക്കുന്നുണ്ട്. ഒരു ട്രില്ല്യൺ എന്നാൽ 1,000,000,000,000,000,000 ആണ്. ഇതിന്റെ പകുതിയോളവും ഭൂമിയിലേക്ക് വലിച്ചെറിയപ്പെടുന്നു. 300 മില്ല്യൺ (1 മില്ല്യൺ = 10 ലക്ഷം) ടൺ പ്ലാസ്റ്റിക് മാലിന്യം ആണ് വർഷം തോറും ഇങ്ങനെ പുറം തള്ളുന്നത്. എന്ന് വച്ചാൽ ലോക ജനസംഖ്യയുടെ അതേ ഭാരം !!“
(പോസ്റ്റ് മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
            കഴിഞ്ഞ വര്‍ഷം ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ആതിഥേയ രാഷ്ട്രമായ ഇന്ത്യയില്‍ ഒരു അവബോധം സൃഷ്ടിക്കാന്‍ വേണ്ടിയായിരുന്നു പല മാധ്യമങ്ങളിലൂടെയും പലരും ചേര്‍ന്ന് ഈ കണക്ക് നിരത്തിയത്. എന്നിട്ടും നമ്മുടെ പരിസ്ഥിതി ബോധം എവിടെ എത്തി എന്നതിന്റെ ഒരു നേര്‍ അനുഭവം ഇക്കഴിഞ്ഞ ദിവസം എനിക്കുണ്ടായി.
             വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത് ഒരു മനുഷ്യന്റെ സര്‍വ്വതോന്മുഖമായ സംസ്കരണമാണ്.വിദ്യഭ്യാസത്തിന്റെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങളോട് തന്നെ കിടപിടിക്കുന്ന നിലയിലാണ് കേരളത്തിന്റെ സ്ഥാനം. കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഏറെ പൊന്തൂവലുകള്‍ ഉള്ള ഒരു നാടാണ് എന്റെ ഗ്രാമമായ അരീക്കോട്. പക്ഷെ എന്റെ നാട്ടിലെ പലരുടെയും വിദ്യാഭ്യാസ യോഗ്യതയും സംസ്കാരവും തമ്മില്‍ അജഗജാന്തരം ഉണ്ട് എന്ന് ആ അനുഭവം തെളിയിച്ചു.
              ഈയിടെ ആരംഭിച്ച ഹൈപര്‍ മാര്‍ക്കറ്റില്‍ നിന്നാണ് നാട്ടുകാരില്‍ മിക്കവരും ഇപ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നത്. അവയില്‍ 99 ശതമാനവും പ്ലാസ്റ്റിക് കവറില്‍ ആണ് ലഭിക്കുന്നത്. ഇവ എല്ലാം കൂടി വേറെ രണ്ടോ മൂന്നോ പ്ലാസ്റ്റിക് കാരിബാഗുകളില്‍ കൂടി ഇട്ടാണ് പലരും വീട്ടിലേക്ക് കൊണ്ടു പോകുന്നത്..ഫലമോ? അരീക്കോട്ടെ മിക്ക ഇടവഴികളും ഈ കടയുടെ കവര്‍ കൊണ്ട് മലിനമാണിപ്പോള്‍.
              രണ്ട് ദിവസം മുമ്പ് ഞാനും ഇവിടെ നിന്ന് ചില സാധനങ്ങള്‍ വാങ്ങി. കാഷ്യര്‍ എനിക്ക് മുഖപരിചയം ഇല്ലാത്ത ഒരാളായിരുന്നു. പക്ഷെ എന്നെ കണ്ട അദ്ദേഹം സാധനങ്ങള്‍ പാക്ക് ചെയ്ത് കൊടുക്കുന്ന പയ്യനെ നോക്കി പറഞ്ഞു -
“ കവര്‍ വേണ്ട “.
അത്ഭുതത്തോടെ നോക്കി നിന്ന എന്റെ മുഖത്ത് നോക്കി അയാള്‍ തുടര്‍ന്നു...
” ഈ കടയില്‍ കവര്‍ വേണ്ട എന്ന് പറയുന്ന, എനിക്കറിയുന്ന ഒരേ ഒരു കസ്റ്റമര്‍ ആണ് നിങ്ങള്‍ “ !!
             വ്യക്തിപരമായി എനിക്ക് അഭിമാനം തോന്നിയെങ്കിലും ഞാന്‍ ലജ്ജിച്ച് തലതാഴ്ത്തി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള  ആയിരത്തിലധികം പേര്‍ ദിനേന ഈ ഹൈപര്‍ മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തുന്നുണ്ട്. ഇത്രയും ബോധവല്‍ക്കരണങ്ങള്‍ക്ക് ശേഷവും, പ്രവൃത്തിയില്‍ ഒരു മാറ്റവും വരുത്താത്ത അവരുടെ വിദ്യാഭ്യാസം അവരില്‍ ഉണ്ടാക്കിയ സംസ്കാരം എന്താണ്? മാറ്റം എന്താണ് ? കടലാസില്‍ ഒതുങ്ങുന്ന ബിരുദവും ബിരുദാനന്തര ബിരുദവും ആ കടലാസിന്റെ വിലയെപ്പോലും മാനഭംഗപ്പെടുത്തുന്നില്ലേ?

5 comments:

Areekkodan | അരീക്കോടന്‍ said...

പ്രവൃത്തിയില്‍ ഒരു മാറ്റവും വരുത്താത്ത അവരുടെ വിദ്യാഭ്യാസം അവരില്‍ ഉണ്ടാക്കിയ സംസ്കാരം എന്താണ്? മാറ്റം എന്താണ് ?

Muralee Mukundan , ബിലാത്തിപട്ടണം said...

വ്യക്തിപരമായി എനിക്ക് അഭിമാനം തോന്നിയെങ്കിലും ഞാന്‍ ലജ്ജിച്ച് തലതാഴ്ത്തി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളുള്ള ആയിരത്തിലധികം പേര്‍ ദിനേന ഈ ഹൈപര്‍ മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തുന്നുണ്ട്. ഇത്രയും ബോധവല്‍ക്കരണങ്ങള്‍ക്ക് ശേഷവും, പ്രവൃത്തിയില്‍ ഒരു മാറ്റവും വരുത്താത്ത അവരുടെ വിദ്യാഭ്യാസം അവരില്‍ ഉണ്ടാക്കിയ സംസ്കാരം എന്താണ്? മാറ്റം എന്താണ് ? കടലാസില്‍ ഒതുങ്ങുന്ന ബിരുദവും ബിരുദാനന്തര ബിരുദവും ആ കടലാസിന്റെ വിലയെപ്പോലും മാനഭംഗപ്പെടുത്തുന്നില്ലേ?

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...ഹും ഹും

© Mubi said...

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വാട്ടർ ബോട്ടിലിൽ വെള്ളവും reusable ഷോപ്പിംഗ് ബാഗും കൂടെ കരുതുന്നത് ഒരു ശീലമാക്കുകയാണ്.

Areekkodan | അരീക്കോടന്‍ said...

മുബീ...ശീലമാക്കണം, ഈ ഭൂമിയിൽ എവിടെയാണെങ്കിലും.

Post a Comment

നന്ദി....വീണ്ടും വരിക