Pages

Saturday, July 06, 2019

പഴനി മുരുക സന്നിധിയില്‍...

             രാമശ്ശേരി ഇഡലിക്ക് പിന്നാലെ ഉദുമല്‍‌പേട്ടിലെ കാറ്റും കൂടി കയറിയപ്പോൾ വയറിനുള്ളിൽ ചില ഭൂകമ്പങ്ങൾ ആരംഭിച്ചു. പഴനി അടുക്കുംതോറുമുള്ള മഞ്ഞളിന്റെ ഗന്ധം ആ പ്രകമ്പനങ്ങൾക്ക് ശക്തി കൂട്ടി. ദൂരെ ഒരു കുന്നിന് മുകളിൽ പഴനി ക്ഷേത്രവും വീതി കുറഞ്ഞ കോണി പോലെ ഒരു പാതയും ദൃശ്യമായി. കുട്ടിക്കാലത്ത് കണ്ട ഒരു നൃത്തത്തിന്റെ പാട്ട് ചെവിയിൽ വന്നലക്കുന്നതായി തോന്നി.

              പഴനിമലക്കോവിലിലെ പാല്‍ക്കാവടി
              ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി
             ആമാശയത്തിന്റെ ആവശ്യം പച്ചരിച്ചോറും എരിപൊരി സാമ്പാറും കൂടി തല്ലിക്കെടുത്തി. പിന്നാലെ,  പ്രധാന റോഡിൽ നിന്നും ക്ഷേത്ര വഴിയിലേക്കുള്ള ഇടുങ്ങിയ റോഡിലൂടെ ഞങ്ങൾ നടന്നു. അത് മറ്റൊരു റോഡിൽ ചെന്നു കയറി. കുതിരവണ്ടികളും, പൂക്കാരികളും, കിളി ജ്യോത്സ്യക്കാരും,പേരക്ക വില്പനക്കാരും,മാല വില്പനക്കാരും,പിന്നെ കുറെ  മഞ്ഞ മൊട്ടത്തലകളും - അങ്ങനെ പഴനിയിലെ കാഴ്ചകള്‍ വൈവിധ്യങ്ങളുടേതായിരുന്നു.

             ക്ഷേത്രത്തിലെത്താൻ മൂന്ന് വഴികളുണ്ട്. നടന്നു കയറുന്നവർക്ക് അടിവാരത്തെ കവാടം വഴി പ്രവേശിക്കാം. ഏകദേശം എഴുന്നൂറ് പടികൾ കയറാനുണ്ട്. വെറുതെ ഒരു രസത്തിന് കയറിയാൽ തിരിച്ചിറങ്ങാൻ ഒരു രസവും ഉണ്ടാകില്ല എന്ന് സാരം.മലകയറാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വിഞ്ച് എന്ന ഒരു മിനി ബസുണ്ട്. റെയിൽപാളം പോലെയുള്ള ഒരു പാതയിലൂടെ ഈ ബസ് ഓടും (സോറി ഇഴഞ്ഞ് നീങ്ങും). 36 പേർക്ക് കയറാം. കുട്ടികള്‍ക്ക് അഞ്ചും മുതിര്‍ന്നവര്‍ക്ക് പത്തുരൂപയുമാണ് ടിക്കറ്റ്.പത്ത് മിനുട്ട് കൊണ്ട് മുകളിലെത്താം.  വിഞ്ച് പറ്റാത്തവർക്ക് റോപ് കാറുണ്ട്. 15 രൂപയാണ് ചാർജ്ജ്. 3 മിനുട്ട് കൊണ്ട് മുകളിലെത്താം.പക്ഷെ ഇതിൽ രണ്ടിലും കയറാനുള്ള ക്യൂവിൽ രണ്ടോ മൂന്നോ മണിക്കൂർ നിൽക്കേണ്ടി വരും എന്ന് മാത്രം !

              മേല്പറഞ്ഞ മൂന്ന് വഴികളും ഞങ്ങൾക്ക് നടക്കില്ല എന്ന് പെട്ടെന്ന് തന്നെ തീരുമാനമായി. പഴനി എത്തിയ സ്ഥിതിക്ക് ഒരു കുതിരവണ്ടി സവാരി ചെയ്തില്ലെങ്കിൽ പിന്നെ ഓർമ്മിക്കാൻ ഒന്നും ഉണ്ടാകില്ല എന്നതിനാൽ പ്രധാന കവാടത്തിനടുത്തുള്ള ഒരു കുതിരപ്പയ്യനെ ഞങ്ങൾ സമീപിച്ചു. പഴനി മലക്ക് ചുറ്റുമുള്ള പത്ത് മിനുട്ട് യാത്രക്ക് 200 രൂപ അവൻ പറഞ്ഞു. ഞങ്ങൾ എല്ലാവർക്കും കൂടി മൂന്ന് ട്രിപ്പെങ്കിലും വേണം എന്നതിനാൽ 500 രൂപക്ക് കച്ചവടം ഉറപ്പിച്ചു.

            കാളി എന്നായിരുന്നു കുതിരപ്പയ്യന്റെ പേര്. അവന്റെ കുതിരയുടെ പേര് അമിട്ട് എന്നും. അഞ്ച് പേരെ വീതം കയറ്റി പളനി മല ചുറ്റുമ്പോൾ ഓരോ സ്ഥലവും അവൻ തമിഴിൽ പരിചയപ്പെടുത്തിത്തന്നു. അവസാനത്തെ നൂറ് മീറ്റർ പ്രത്യേക ശബ്ദമുണ്ടാക്കി അവൻ കുതിരയെ പ്രോത്സാഹിപ്പിച്ചപ്പോൾ കുതിര കുതിക്കാൻ തുടങ്ങി. ഒന്ന് കാലിടറിയാൽ.... ദേശീയ അവാർഡ് ഏറ്റുവാങ്ങുന്നതിന്റെ തലേദിവസം ഡെൽഹിയിൽ ഫടാഫട്ട് എന്ന മോട്ടോർ റിക്ഷ മറിഞ്ഞത് ഓർമ്മയിൽ മിന്നി.അപകടം കൂടാതെ സ്റ്റാർട്ടിംഗ് പോയിന്റിൽ തന്നെ തിരിച്ചെത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. നേരത്തെ പറഞ്ഞുറപ്പിച്ച കാശ് കൊടുത്ത് ‘റൊമ്പ താങ്ക്സ്’ പറഞ്ഞ് കാളിയെ ഞങ്ങൾ യാത്രയാക്കി.
             അല്പനേരം കൂടി മുരുക സന്നിധി കാഴ്ചകൾ കണ്ട് ഞങ്ങൾ നേരത്തെ ബുക്ക് ചെയ്തിരുന്ന റൂമിലേക്ക് തിരിച്ചു. 35 വർഷങ്ങൾക്ക് മുമ്പ് പാലക്കാട് നിന്നും പഴനിയിലേക്ക് താമസം മാറ്റിയ കൃഷ്ണേട്ടനും ഭാര്യയും നടത്തുന്ന രമ്യ മെസ്സ് എന്ന ഇരു നില വീട്ടിലായിരുന്നു താമസം ഒരുക്കിയത്. വീടിന്റെ രണ്ടാം നിലയിൽ രണ്ട് ബെഡ് ഉള്ള എട്ട് റൂമുകളാണുള്ളത്. നാല് പേർക്ക് സുഖമായി കിടക്കാം. ഭക്ഷണം ഓർഡർ അനുസരിച്ച് വീട്ടുകാരി തയ്യാറാക്കിതരും. പാചകത്തിനുള്ള സാധനങ്ങൾ കൊണ്ടുപോയാൽ പാചകത്തിനുള്ള സൌകര്യവും ഒരുക്കിത്തരും. 15 പേര്‍ക്കുള്ള രാത്രി ഭക്ഷണവും (എത്ര വേണമെങ്കിലും കഴിക്കാം!) മൂന്ന് റൂമിന്റെ വാടകയും അടക്കം 3500 രൂപ ആണ് ഞങ്ങൾക്ക് വന്ന ചെലവ്.
           വൈകിട്ട് സമയം ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍, ലോഡ്ജിന് തൊട്ടടുത്തുള്ള ‘ചിന്ന മുരുക കോവില്‍” സന്ദര്‍ശിച്ചു. സമീപത്തെ പാറക്കെട്ടിലിരുന്ന് വൈകുന്നേരത്തെ കാറ്റും സായം സന്ധ്യയും ആസ്വദിക്കാന്‍ ഒരു പ്രത്യേക സുഖമായിരുന്നു. രാത്രി ആയതോടെ പളനിമല പ്രഭാപൂരിതവുമായി.

                അങ്ങകലെ കൊടൈ മലനിരകള്‍ ഞങ്ങളെ മാടിവിളിച്ചുകൊണ്ടിരുന്നു. പിറ്റേന്ന് കാലത്തേ തന്നെ ഞങ്ങള്‍ കോടൈക്കനാലിലേക്ക് തിരിച്ചു. വെല്‍കം ടു കൊടൈക്കനാല്‍....

3 comments:

Areekkodan | അരീക്കോടന്‍ said...

പഴനിമലക്കോവിലിലെ പാല്‍ക്കാവടി
ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി

© Mubi said...

മാഷ് പഴനിയിലെത്തി... :)

Areekkodan | അരീക്കോടന്‍ said...

Mubi...അതെ, ഇനി ജീവിതത്തിലാദ്യമായി കൊടൈക്കനാലിലേക്ക്....

Post a Comment

നന്ദി....വീണ്ടും വരിക