Pages

Friday, June 28, 2019

ഉദുമല്പേട്ടിലെ കാറ്റാടിപ്പാടങ്ങൾ

            രാമശ്ശേരി ഇഡലിയുടെ രുചിയറിഞ്ഞ് ഞങ്ങൾ അടുത്ത കേന്ദ്രത്തിലേക്ക് യാത്ര ആരംഭിച്ചു. അധികം യാത്ര ചെയ്യുന്നതിന് മുമ്പെ ഡ്രൈവർ വണ്ടി സൈഡിലേക്ക് ഒന്ന് ഒതുക്കി നിർത്തി. ശേഷം രണ്ട് വെള്ളക്കടലാസ് എടുത്ത് അതിൽ വണ്ടിയിലുള്ള മുഴുവൻ ആള്‍ക്കാരുടെയും പേരും വയസ്സും എഴുതാൻ ആവശ്യപ്പെട്ടു.  സംസ്ഥാന അതിർത്തികടക്കുന്നതിന്റെ മുമ്പ് ചെക്ക്‌പോസ്റ്റിൽ നൽകാനായിരുന്നു ആ ലിസ്റ്റ്.  ഗോപാലപുരം എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്.
            ലിസ്റ്റുമായി പോയ ഡ്രൈവർ തിരിച്ചു വരുന്നത് അനിശ്ചിതമായി നീണ്ടപ്പോൾ, യാദൃശ്ചികമായാണ് ഒരു തൂണിൽ കെട്ടിയിട്ട കോഴി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. മണ്ണിൽ ചെറിയ ഒരു കുഴിയുണ്ടാക്കി ഉറങ്ങിക്കിടന്ന കോഴി എണീറ്റപ്പോഴാണ് അതിന്റെ വലിപ്പം മനസ്സിലായത്. ഒന്നു കൂടി കണ്ണോടിച്ചപ്പോൾ അത്തരം രണ്ട് കോഴികളെ കൂടി അല്പം ദൂരെ മാറി കെട്ടിയിട്ടത് കണ്ടു.അങ്കക്കോഴികളാണ് അവ എന്ന് അവയുടെ വലിപ്പം വിളിച്ചോതി. ഇനിയും ഒരങ്കത്തിന് ബാല്യമില്ല എന്ന് അവയുടെ കണ്ണിലെ ഉറക്കവും വിളിച്ച് പറഞ്ഞു. തമിഴ്‌നാട്ടില്‍ വളര്‍ത്തുകോഴികളും ഈ ജനുസ്സില്‍ പെട്ടതാണ് എന്ന് കണ്ടറിഞ്ഞു.
             പഴനി കണ്ട്, കൊടൈക്കനാലില്‍ വൈകിട്ടോടെ എത്തി അന്നവിടെ താമസിക്കാനായിരുന്നു ഞങ്ങളുടെ ആദ്യത്തെ പ്ലാന്‍. പക്ഷേ, നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിച്ചിരുന്ന മുന്നൂറിലധികം ലോഡ്ജുകളും ഹോം‌സ്റ്റേകളും പൂട്ടിച്ച മുനിസിപ്പല്‍ അധികൃതരുടെ നടപടി കാരണം കൊടൈക്കനാലില്‍ താമസസൌകര്യം കിട്ടിയില്ല. അതിനാല്‍ അന്ന് പഴനിയില്‍ താമസിക്കാന്‍ തീരുമാനമായി.
              പോകുന്ന വഴിയില്‍ ആനമല വന്യജീവി സങ്കേതവും മറ്റും ഉണ്ടെന്ന് ഗൂഗിളും തമിഴ്‌നാട് ടൂറിസം വകുപ്പും അറിയിപ്പ് തന്നു കൊണ്ടിരുന്നു. പക്ഷേ കിലോമീറ്ററുകള്‍ താണ്ടിയുള്ള ദുര്‍ഘടപാതാ സഞ്ചാരം ആരും ഇഷ്ടപ്പെടാത്തതിനാല്‍ ആ മുന്നറിയിപ്പുകള്‍ അവഗണിച്ചു കൊണ്ട് വണ്ടി പാഞ്ഞു.
               പെട്ടെന്നാണ് റോഡിന്റെ ഇരുവശങ്ങളിലും കൂറ്റന്‍ പങ്കകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. മുന്നോട്ട് പോകുന്തോറും അതിന്റെ എണ്ണം കൂടാന്‍ തുടങ്ങി. ഉദുമല്പേട്ട് എന്ന സ്ഥലത്തായിരുന്നു ഈ കാഴ്ച. വണ്ടി ഒരു വൃക്ഷത്തണലില്‍ ഒതുക്കി ഞങ്ങളൊന്ന് പുറത്തിറങ്ങി.
              കാറ്റിന്റെ ശക്തി അപ്പോഴാണ് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത്. സൂര്യന്‍ ഉച്ചിയില്‍ നിന്നിട്ടും കാറ്റ് അതിന്റെ ചൂടിനെ ശമിപ്പിച്ചു. പാലക്കാട് ചുരം  എന്ന പശ്ചിമഘട്ടത്തിന്റെ ഗ്യാപിലൂടെ വരുന്ന കാറ്റാണ് ഇതെന്ന് പിന്നീട് വായിച്ചറിഞ്ഞു. ഈ സാധ്യത ഉപയോഗപ്പെടുത്തി സ്വകാര്യ സംരംഭകരാണ് ഈ കാറ്റാടിപ്പാടങ്ങളില്‍ വിതച്ചതും കൊയ്യുന്നതും. ഏക്കര്‍ കണക്കിനുള്ള ഈ ഭൂമി മുഴുവന്‍ ഒരു കാലത്ത് പച്ചക്കറി വിളകളുടെ പൊന്‍‌നിലങ്ങളായിരുന്നു. എന്നാല്‍ ഒരു വിന്റ് മില്ല് സ്ഥാപിക്കാന്‍ തന്നെ വലിയൊരു ഏരിയ വേണം എന്നതിനാല്‍ കൃഷി മെല്ലെ പടിയിറങ്ങി.ഒപ്പം ആ നാട്ടുകാരുടെ ഉപജീവനത്തിന്റെ പ്രധാന മാര്‍ഗ്ഗവും കൊട്ടിയടക്കപ്പെട്ടു. ഇപ്പോള്‍ മിക്ക വിന്റ് മില്ലുകളും പ്രവര്‍ത്തന രഹിതം കൂടിയായതോടെ ഒരു ദേശത്തിന്റെ തകര്‍ച്ചയുടെ കഥ പറയുന്ന നോക്കുകുത്തികളായി ദേശീയ പാതക്കരികില്‍ അവ തല ഉയര്‍ത്തി നില്‍ക്കുന്നു.
                 പഴനി മലയില്‍ നിന്നും ഉയരുന്ന മന്ത്രധ്വനികളും മഞ്ഞളിന്റെ ഗന്ധവും അന്തരീക്ഷത്തില്‍ പടരുന്നതായി ഞങ്ങള്‍ തിരിച്ചറിഞ്ഞു. അതെ, ഉച്ചയോടെ ഞങ്ങള്‍ പഴനി മുരുകന്റെ സന്നിധിയില്‍ എത്തി.

(മുരുകന്റെ നാട്ടിലെ വിശേഷങ്ങള്‍ പിന്നീട്....)

4 comments:

Areekkodan | അരീക്കോടന്‍ said...

ഇപ്പോള്‍ മിക്ക വിന്റ് മില്ലുകളും പ്രവര്‍ത്തന രഹിതം കൂടിയായതോടെ ഒരു ദേശത്തിന്റെ തകര്‍ച്ചയുടെ കഥ പറയുന്ന നോക്കുകുത്തികളായി ദേശീയ പാതക്കരികില്‍ അവ തല ഉയര്‍ത്തി നില്‍ക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

കിഴക്കൻ മലയോരത്തെ സഞ്ചാര വിശേഷങ്ങൾ ...

© Mubi said...

പണ്ടൊരിക്കൽ ആ വഴി പോയിട്ടുണ്ട്. എന്തായാലും ഈ രേഖപ്പെടുത്തൽ നന്നായി മാഷേ...

Areekkodan | അരീക്കോടന്‍ said...

മുബീ...കൊടൈക്കനാലിലേക്ക് തന്നെയാവും അന്ന് പോയത് അല്ലേ?

Post a Comment

നന്ദി....വീണ്ടും വരിക