Pages

Wednesday, January 01, 2020

അമ്മാവന്റെ മരുമകൻ

              സ്കൂളിൽ പഠിക്കുന്ന കാലത്ത് വിനോദയാത്ര പോകുക എന്ന് പറഞ്ഞാൽ വലിയൊരു സംഭവമായിരുന്നു. കോഴിക്കോട്ടേക്കും മലമ്പുഴയിലേക്കും ഒക്കെ ആയിരുന്നു മലപ്പുറം ജില്ലയിലെ മിക്ക പ്രൈമറി സ്കൂളുകളിൽ നിന്നുമുള്ള വിനോദയാത്ര. ഹൈസ്കൂൾ ആണെങ്കിൽ മൈസൂർ അല്ലെങ്കിൽ ഊട്ടി അതുമല്ലെങ്കിൽ ഇടുക്കി ഒക്കെയായിരുന്നു വിവിധ കേന്ദ്രങ്ങൾ.ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോൾ സുബുലുസ്സലാം ഹൈസ്കൂളിൽ നിന്ന് വിനോദയാത്ര തീരുമാനിക്കപ്പെട്ടത് മദ്രാസിലേക്കാണ്.200 രൂപയോ മറ്റോ ആയിരുന്നു ഫീ ആയി നിശ്ചയിക്കപ്പെട്ടത്.

               ടൂറിനെപ്പറ്റി ഗംഭീര വിശദീകരണം നടത്തി കുട്ടികളെ മുഴുവൻ പ്രചോദിപ്പിച്ച്  പോകാൻ താല്പര്യമുള്ളവരോട് എണീറ്റ് നിൽക്കാൻ കരീം മാസ്റ്റർ ആവശ്യപ്പെട്ടു. താല്പര്യം എല്ലാവർക്കും ഉള്ളതിനാൽ ക്ലാസ് ഒന്നടങ്കം എണീറ്റ് നിന്നു. 

“ഫീ അടക്കാൻ കഴിയുന്നവർ മാത്രം നിന്നാൽ മതി....” അടുത്ത നിർദ്ദേശം വന്നതോടെ നിന്നിരുന്ന പലരും ഇരുന്നു. ബാക്കിയുള്ളവരുടെ പേരുകൾ ഓരോന്നായി എഴുതി എടുത്ത് കരീം മാസ്റ്റർ അവസാന ബെഞ്ചിലെത്തി.

“നിന്റെ പേരെന്താ?” കരീം മാസ്റ്റർ ചോദിച്ചു.

“അബ്ദുൽ കാദർ “ 

“ആരെ മകനാ ?”

"ബാപ്പാന്റെ മകൻ...”
ഉത്തരം കേട്ട് കാദർ എന്ന പേര് കരീം മാസ്റ്റർ വേഗം ലിസ്റ്റിൽ ഉൾപ്പെടുത്തി.

ഉച്ചക്ക് ഊൺ കഴിക്കാൻ പോലും വിഷമിച്ചിരുന്ന കാലത്ത് വിനോദയാത്രക്ക് വേണ്ടി 200 രൂപ എങ്ങനെ സംഘടിപ്പിക്കും എന്ന് കാദർ തലപുകഞ്ഞാലോചിച്ചു. ടൂർ പോകേണ്ട ദിനം അടുത്തടുത്ത് വന്നു. അങ്ങനെ ടൂറിന് വെറും മൂന്ന് ദിവസം മാത്രം ബാക്കിയുള്ള അന്ന് വൈകുന്നേരം കാദർ സ്വന്തം അമ്മാവനെ സമീപിച്ചു.

“കുഞ്ഞാക്കാ...അസ്സലാമലൈക്കും...” സലാം പറഞ്ഞ് കാദർ ആരംഭിച്ചു.

“വ അലൈകുമുസ്സലാം...ആരിത് ? ചെറ്യമാനോ...? എന്താടാ ഉമ്മാക്കൊക്കെ സുഖല്ലേ ?” അമ്മാവൻ മരുമകനെ സ്വീകരിച്ചു കൊണ്ട് ചോദിച്ചു.

“ആ...സുഖം തന്നെ...പിന്നെ ഇമ്മ ഒരു പശൂനെ മാങ്ങീണ്....”

“ആ....അത് നന്നായി....പാൽ വിറ്റാ അന്നെപ്പോലത്തെ പോത്തുകൾക്ക് ഒരു നേരത്തെക്കെങ്കിലും പുല്ല്‌ തരാലോ...”

“ആ...പക്ഷെ....പൈസ തെയഞ്ഞിട്ടില്ല....ഒരു 200 ഉറുപ്പിം കൂടി മാണം.... കുഞ്ഞാക്കാനോട് മാങ്ങി കൊണ്ടരാൻ ഇമ്മ പറഞ്ഞയച്ചതാ ഇന്നെ...”
കാദർ സമർത്ഥമായി വിഷയം അവതരിപ്പിച്ചു.

“അല്ലേലും ഞാൻ മനസ്സിൽ കരുതിയതാ...ഓൾക്ക് എന്തേലും ഒരു മാർഗ്ഗം ഇണ്ടാക്കി കൊട്‌കണം ന്ന്...ഇന്നാ ഇരുനൂറ് ഉറുപ്പ്യ...”
പോക്കറ്റിൽ നിന്നും രണ്ട് നൂറ് രൂപ നോട്ടെടുത്ത് കുഞ്ഞാക്ക കാദറിന്റെ നേരെ നീട്ടി. അമ്മാവന്റെ മുഖത്തേക്ക് നോക്കാതെ കാദർ കാശ് വാങ്ങി കീശയിലിട്ടു.

“ന്നാ ഞാൻ പോട്ടെ കുഞ്ഞാക്കാ....” കാദർ വേഗം തടിയൂരാൻ ഒരുങ്ങി.

“നില്ക്കെടാ അവിടെ!”
അമ്മാവന്റെ ശബ്ദത്തിൽ മാറ്റം വന്നത് കേട്ട കാദർ ഒന്ന് പരുങ്ങി. കള്ളം പറഞ്ഞ് പറ്റിച്ചതിന് കിട്ടാൻ പോകുന്ന തല്ലിന്റെ പൂരം ഉള്ളിൽ നിന്ന് പെറുമ്പറ കൊട്ടാൻ തുടങ്ങി. കാലിലൂടെ എന്തോ നനഞ്ഞ് ഇറങ്ങുന്നതായി കാദറിന് അനുഭവപ്പെട്ടു.

“ഇന്നാ...അനക്കും ഒരു പത്ത് രൂപ...“
അമ്മാവൻ നീട്ടിയ നോട്ട് കണ്ട് കാദറിന്റെ കണ്ണ് പൂർണ്ണചന്ദ്രന്റെ വലിപ്പത്തിൽ തുറന്നു. അതും വാങ്ങി കാദർ അമ്മാവന്റെ മുഖത്തേക്ക് ദയനീയമായി നോക്കി.

“ങാ...ചായ വേണ്ടെങ്കിൽ ബക്കം പൊയ്‌ക്കോ...”
ഓർഡർ കിട്ടിയതും കാദർ വേഗം സ്ഥലം കാലിയാക്കി.

പിറ്റേ ദിവസം നേരത്തെ തന്നെ കാദർ സ്കൂളിലെത്തി. വിശ്വം ജയിച്ച ഭാവത്തിൽ തല ഉയർത്തി തന്നെ സ്റ്റാഫ് റൂമിലേക്ക് നടന്നു. ഹൈസ്കൂളിലെ അഞ്ച് വർഷത്തെ പഠനത്തിനിടക്ക് അധ്യാപകർ വിളിപ്പിച്ചിട്ടല്ലാതെ സ്റ്റാഫ് റൂമിന്റെ പടി കണ്ടിട്ടില്ലാത്ത കാദറിന്റെ മുഖത്ത് സന്തോഷം അലയടിച്ചു.

“സേർ...ഇതാ ടൂറിനുള്ള ഇന്റെ പൈസ...”
കരീം മാസ്റ്റർക്ക് നേരെ 200 രൂപ നീട്ടി കാദർ പറഞ്ഞു. ടൂറിന്റെ മുഴുവൻ കാശും ആരും അടച്ചിട്ടില്ലാത്തതിനാൽ കാദറിന്റെ ശബ്ദം കേട്ട് കരീം മാസ്റ്റർ തല ഉയർത്തി നോക്കി.
‘ങേ...!ബാപ്പാന്റെ മകൻ...!!’
ആത്മഗതം ചെയ്തുകൊണ്ട് കരീം മാസ്റ്റർ പൈസ വേഗം വാങ്ങി വച്ചു.

പിറ്റേ ദിവസം സന്തോഷത്തോടെ ടീം മദ്രാസിലേക്ക് യാത്ര തിരിച്ചു. മദ്രാസിലെയും മഹാബലിപുരത്തെയും കാഴ്ചകളും വിശേഷങ്ങളും കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റെയും മൂന്ന് ദിനരാത്രങ്ങൾ കഴിഞ്ഞ് സംഘം നാട്ടിൽ തിരിച്ചെത്തി. യാത്രാ ക്ഷീണം കാരണം അന്ന് കാദർ വീട്ടിൽ തന്നെ ഇരുന്നു.

പെങ്ങളെ ഒന്ന് സന്ദർശിക്കാം എന്ന് കരുതി കുഞ്ഞാക്ക കാദറിന്റെ വീട്ടിലേക്ക് തിരിച്ചതും അതേ ദിവസമായിരുന്നു. വീട്ടിനടുത്തുള്ള പുഴക്കടവിൽ സ്വന്തം പെങ്ങൾ അലക്കുന്നത് കണ്ട കുഞ്ഞാക്ക അങ്ങോട്ട് നീങ്ങി.

“നബീസോ.....“ കുഞ്ഞാക്ക വിളിച്ചു.

“ ആ...കുഞ്ഞാനോ...?”

“ആ... എങ്ങനെണ്ട് അന്റെ പശൂന്റെ സ്ഥിതി...? പാലൊക്കെ നല്ലോണം കിട്ട്‌ണ്ടോ?” കുഞ്ഞാക്ക ചോദിച്ചു.

“പശോ....ഏത് പശു....??” ഒന്നും മനസ്സിലാകാതെ നബീസു കുഞ്ഞാക്കയെ നോക്കി.

“ അല്ല....ചെറ്യമാൻ നാലഞ്ച് ദീസം മുമ്പ് എന്റട്‌ത്ത് വന്ന് പറഞ്ഞ്....ഇജ്ജൊരു പശൂനെ മാങ്ങി....അയിക്കൊരു 200 ഉറുപ്പ്യം കൂടി മാണം ന്ന്....”

“ആ...അത് പശൂനല്ല...ആ പോത്തിന് തന്നെയ്‌നി....യൌട്‌ക്കോ പോകാൻ... അത് പോയി ബെന്ന്‌ണ്....”

നബീസുവിന്റെ മറുപടി കേട്ട് കുഞ്ഞാക്ക ഒരു നിമിഷം തരിച്ച് നിന്നു. പിന്നെ നേരെ വീട്ടിലെത്തി, ഉറങ്ങിക്കിടന്ന കാദറിനെ തൂക്കിയെടുത്തു. കൊണ്ടോട്ടി നേർച്ചക്ക് കതിന പൊട്ടും പോലെ എന്തൊക്കെയോ ശബ്ദങ്ങൾ അന്ന് വീട്ടിനകത്ത് നിന്ന് കേട്ടതായി അയൽ‌വാസികൾ പറഞ്ഞു. ഇന്നും കാദറിന്റെ കഴുത്തിന് പിന്നിൽ മദ്രാസിലേക്കുള്ള ഒരു ഒറ്റ റെയിൽ പാളം നീണ്ടു നിവർന്ന് കിടക്കുന്നുണ്ട്. 

12 comments:

Areekkodan | അരീക്കോടന്‍ said...

പുതുവർഷത്തിലെ ആദ്യ വെടി....

മാധവൻ said...

ബാപ്പാന്റെ മോൻറെ പശൂനുള്ള 200 രൂപ ഇക്കാ...ആദ്യ വെടിയിൽ പ്രപഞ്ചം വിറകൊണ്ടു ട്ടാ...കിടുക്കാച്ചി യായി.

Areekkodan | അരീക്കോടന്‍ said...

മാധവാ... 2020 യിൽ മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിൽ വായനയുടെ ഹരിശ്രീ കുറിച്ചതിൽ സന്തോഷം.

ആത്മ/പിയ said...

നല്ല അനുഭവം!!😀

Areekkodan | അരീക്കോടന്‍ said...

ആത്മ... മനോരാജ്യത്തിലെ തോന്യാക്ഷരങ്ങളിലേക്ക് സ്വാഗതം. കേട്ടറിഞ്ഞ അനുഭവമാണ്

Muralee Mukundan , ബിലാത്തിപട്ടണം said...

മറക്കാത്ത അനുഭവം ...

Cv Thankappan said...

ബാപ്പാൻ്റെ മോൻ്റെ ജീവിതത്തിൽ ഒരിയ്ക്കലും മറക്കാനാവാത്ത ഓർമ്മയായി!
ആശംസകൾ മാഷേ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...നന്ദി

തങ്കപ്പേട്ടാ...അതെന്നെ

ഉസ്മാന്‍ said...

ഇത് നമ്മുടെ 'കഥാപാത്രം' വായിച്ചില്ലേ? ഗ്രൂപ്പില്‍ ഇല്ലാത്തത് കൊണ്ട് കക്ഷിയുടെ പ്രതികരണം അറിയാന്‍ കഴിയില്ല

Areekkodan | അരീക്കോടന്‍ said...

ഉസ്മാനെ...കഥാപാത്രത്തിന് രണ്ടാഴ്ച മുമ്പെ അയച്ച് കൊടുത്തിരുന്നു.സമ്മതം കിട്ടിയ ശേഷമാ പ്രസിദ്ധീകരിച്ചത്.

uttopian said...

ആഹാ.. അടിപൊളി. ശുദ്ധഹാസ്യം. നന്ദി ഏരിയകോഡാ 😜🤩

Areekkodan | അരീക്കോടന്‍ said...

ഉട്ടോപ്പിയാ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഏരിയകോടന്‍ അല്ല.അരീക്കോടനാണേ...

Post a Comment

നന്ദി....വീണ്ടും വരിക