Pages

Thursday, February 24, 2022

പാമ്പിൻ തുപ്പൽ

തലേന്ന് രാത്രി പെയ്ത മഴയിൽ മുറ്റം നനഞ്ഞു കിടന്നിരുന്നു . കാർമേഘമൊഴിഞ്ഞ ആകാശത്ത് സൂര്യൻ വെട്ടിത്തിളങ്ങിത്തുടങ്ങി . അബ്ബയും ലിദുമോനും മെല്ലെ മുറ്റത്തേയ്ക്കിറങ്ങി. 

"അബ്ബാ... ഇന്നലത്തെ മണ്ണിരപ്പാമ്പ് പോയിട്ടുണ്ടാകുമോ?"

"പിന്നല്ലാതെ..."

"ങാ...രാത്രി ആയപ്പോ അതിന്റെ അമ്മയുടെ അടുത്ത് പോയിട്ടുണ്ടാകും അല്ലെ?"

"അല്ലല്ല ..സൂര്യന്റെ ചൂട് കൂടുന്തോറും അവയെ കാണാതാകും..."

"അതെന്താ ?"

"അതിന്റെ പുറത്ത് ഒരു എണ്ണ പുരട്ടിയ പോലെ നീ ശ്രദ്ധിച്ചിരുന്നില്ലേ?"

"ആ...അതാരാ പുരട്ടിയത്?"

"അത് ജന്മനാ ഉള്ളതാ ....അതിന്റെ ശരീരം ഉണങ്ങാതെ സൂക്ഷിക്കാനുള്ള സംവിധാനമാണ് ..."

"അയ്യേ ...എൻറെ കൈ ..." 

മുറ്റത്ത് വളർന്നു വന്നിരുന്ന കശുമാവിൻ തൈയിലെ ശിഖരങ്ങൾ വകഞ്ഞുമാറ്റി മുന്നോട്ട് പോവാൻ ശ്രമിച്ച ലിദു മോൻ പെട്ടെന്ന് കൈ വലിച്ച് കൊണ്ട് പറഞ്ഞു.

"എന്താ ...എന്തുപറ്റി ..വല്ല പുഴുവും കുത്തിയോ?"

"ഇല്ല...ആരോ ഇതിന്റെ മേലെ തുപ്പിയത് എന്റെ കയ്യിലായി ...."

"അയ്യേ...നോക്കട്ടെ... കൊറോണ കാലമാ... കൈ വൃത്തിയായി സൂക്ഷിക്കണം ..."

"അയ്യേ ... ഇതാരാ ഈ മരത്തിൽ മൊത്തം തുപ്പി വച്ചത്? അബ്ബ എന്നോട് കണ്ടത്തിലേക്ക് തുപ്പാൻ പറയും , ഇവിടെ ആരോ മരത്തിൽ തുപ്പി നിറച്ച് വൃത്തി കേടാക്കി വച്ചിരിക്കുന്നു..."

"ലുബീ .... ലൂ ...ബീ ..." അബ്ബ നീട്ടി വിളിച്ചു.

"ദേ ....വന്നൂ... ഈ ജനലുകൾ ഒക്കെ ഒന്ന് തുറന്നിടട്ടെ...."

"വരണ്ട ...പറഞ്ഞ് തന്നാ മതി.... "

"എന്താ ?"

"ഇന്നലെ ആരാ ഈ മരത്തിൽ മുഴുവൻ തുപ്പി വച്ചത്?"

"മരത്തിൽ തുപ്പുകയോ?"

"അതേ .... വേഗം ആ സോപ്പോ സാനിറ്റൈസറോ എടുത്ത് വാ ..... ലിദു മോന്റെ കൈ മൊത്തം തുപ്പലായി..."

"മോനെ ....എവിടെയാ തുപ്പൽ ? ഞാനൊന്ന് നോക്കട്ടെ ...?"

"ഇതാ ഇവിടെ ..." ലിദു കശുമാവിന്റെ മൂന്നാല് ഇലകളുടെ അടിഭാഗം കാണിച്ചു  കൊടുത്തു.

"ഓ ... പാമ്പിൻ തുപ്പൽ..."

"ങേ !!! പാമ്പിൻ തുപ്പലോ ..." ലിദുവും അബ്ബയും ഒരുമിച്ച് ഞെട്ടി.

"ഹ ഹ ഹാ... പേടിച്ച് പോയോ രണ്ടാളും ?"

"ങ്ങും"

"ഇതിന് നമ്മളിട്ട പേരാണ് പാമ്പിൻ തുപ്പൽ ന്ന്...."

"മൂർഖൻ ആണോ തുപ്പിയത് ?"

"ഏയ്... ഒരു പാമ്പും മരത്തിൽ കയറി ഇങ്ങനെ തുപ്പി വയ്ക്കില്ല .... പാമ്പിന് ഇങ്ങനെ ഒരു തുപ്പലും ഇല്ല..."

"പിന്നെ ഇതെന്താ സാധനം?"

"ആ പതക്കകത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ ...." 

"അബ്ബാ... വേണ്ട , പാമ്പ് അടുത്തെവിടെങ്കിലും ഉണ്ടെങ്കിൽ കടിക്കും..."

"ഏയ്...ആരും കടിക്കില്ല ...സ്പിറ്റിൽബഗ് എന്ന് പേരുള്ള  വണ്ടു പോലെയുള്ള ഒരു തരം ഷഡ് പദമുണ്ട്.ഷഡ് പദങ്ങളുടെ കുഞ്ഞുങ്ങളെ ജന്തുശാസ്ത്രത്തിൽ നിംഫുകൾ എന്ന് വിളിക്കും.സ്പിറ്റിൽബഗ് നിംഫുകളുടെ കൂടാണത്..." ബയോളജി പഠിച്ച ഉമ്മി വിശദീകരിക്കാൻ തുടങ്ങി

"നല്ല രസമുള്ള കൂട്... എന്തിനാ ഇവർ ഈ തുപ്പൽ കൂടുണ്ടാക്കുന്നത്?"

"ആ പത കണ്ടില്ലേ? വായുകുമിളകൾ ആണവ.. അതുകൊണ്ട് തന്നെ ചൂടും തണുപ്പും കൂടിന്റെ ഉള്ളിലേക്ക് അധികം എത്തില്ല. കുഞ്ഞായ  നിംഫിന്റെ ലോലശരീരം ഈർപ്പം നഷ്ടപ്പെട്ട് ഉണങ്ങിപ്പോകാതെ  കാത്ത് സൂക്ഷിക്കാനാണ് ഈ പതപ്പുതപ്പ്"

"ഓ...മണ്ണിരപ്പാമ്പിനുള്ളത് പോലെത്തന്നെ..."

"അതെ....ഓരോ ജീവിക്കും ഇങ്ങനെ പല പ്രത്യേകതകളും ദൈവം നൽകിയിട്ടുണ്ട്... ഓരോന്നോരോന്നായി നീ നോക്കി മനസ്സിലാക്കണം.."

"ശരി ഉമ്മീ....അപ്പോ ഇനി കൈ  കഴുകേണ്ട അല്ലെ?"

"കഴുകിക്കോ കഴുകിക്കോ... പത്തിരിയും ചായയും റെഡിയായി ...."

"ഓകെ ... അബ്ബാ ... എന്നാ ചായ കുടിക്കാം ..."

"ശരി ..." 

അബ്ബായും ലിദുവും കൈ കഴുകി അകത്തേക്ക് കയറി.

1 comments:

Areekkodan | അരീക്കോടന്‍ said...

ഓരോ ജീവിക്കും ഇങ്ങനെ പല പ്രത്യേകതകളും ദൈവം നൽകിയിട്ടുണ്ട്... ഓരോന്നോരോന്നായി നീ നോക്കി മനസ്സിലാക്കണം.

Post a Comment

നന്ദി....വീണ്ടും വരിക