Pages

Friday, April 15, 2022

ഒരു പാലക്കാടൻ നോമ്പ് തുറ

പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് സ്ഥലം മാറിയ ശേഷമുള്ള ആദ്യത്തെ നോമ്പ് കാലമാണ് ഇത്തവണത്തേത്. ഇതിന് മുമ്പ് വീട്ടിൽ നിന്നകന്ന് നിന്ന് ഒര് നോമ്പ് കാലമുണ്ടായത് വയനാട്ടിൽ ജോലി ചെയ്യുന്ന സമയത്തായിരുന്നു. വളരെ രുചികരമായ ഭക്ഷണം ഒരുക്കിത്തന്ന അബ്ദുല്ലാക്കയുടെ കട പിന്നീടുള്ള വയനാട് യാത്രകളിലും സന്ദർശിക്കാൻ ഞാൻ മറന്നിരുന്നില്ല.

കോളേജിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരത്തുള്ള കൂട്ടിലക്കടവ് ജുമാ മസ്ജിദിൽ ആയിരുന്നു പാലക്കാട്ടെ എന്റെ ആദ്യ നോമ്പ്തുറ. മറ്റ് പള്ളികളിൽ നിന്നും വ്യത്യസ്തമായി കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ള വലിയൊരു ജനക്കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. എന്റെ  കോളേജിലെ തന്നെ കുട്ടികളും ധാരാളമുണ്ടായിരുന്നു. 

സംഘാടകരുടെ നിർദ്ദേശമനുസരിച്ച് ഞാനും   ഷൈൻ സാറും ഓരോ സ്റ്റൂളിൽ ഇരുന്നു. അൽപ സമയത്തിനകം തന്നെ ഒരു കപ്പ് നാരങ്ങാ വെള്ളവും ഒരു കപ്പ് റവപ്പായസവും ഒരു സമൂസയും ആരോ ഞങ്ങളുടെ മുമ്പിൽ വച്ചു. പിന്നാലെ ഓരോ ഈത്തപ്പഴവും കൊണ്ട് വന്നു.

മഗ്‌രിബ് ബാങ്ക് വിളിച്ചതും എല്ലാവരും ബിസ്മി ചൊല്ലി കാരക്ക തിന്നും  വെള്ളം കുടിച്ചും  നോമ്പിന് വിരാമമിട്ടു. സമൂസയും പായസവും കൂടി ഭക്ഷിച്ച് ഗ്ലാസ് കഴുകി വച്ച ശേഷം എല്ലാവരും നമസ്കാരത്തിനായി പള്ളിയിൽ പ്രവേശിച്ചു.

നമസ്കാരാനന്തരമാണ് ഇന്നത്തെ തിരക്കിന്റെ യഥാർത്ഥ കാരണമറിഞ്ഞത്. മറ്റ് പള്ളികളിൽ നിന്നും വിഭിന്നമായി ഇവിടെ അന്നദാനവും ഉണ്ട്. പത്തിരിയോ പൊറോട്ട യോ ആണ് സാധാരണ ഉണ്ടാവാറ്. ബട്ട്, അന്ന് ചിക്കൻ ബിരിയാണി ആയിരുന്നു ഭക്ഷണം. പള്ളിയിൽ കൂടിയ എല്ലാവർക്കും ഭക്ഷിക്കാനുള്ള അത്രയും ബിരിയാണി വലിയൊരു ചെമ്പിൽ തയ്യാറാക്കി വച്ചിരുന്നു. ഒരു സ്റ്റീൽ പാത്രത്തിൽ നിറച്ച ശേഷം ഓരോ  പ്ലേറ്റിലേക്കും കുത്തിയ ബിരിയാണി  പഴയ കല്യാണ വിരുന്നുകളെ ഓർമ്മിപ്പിച്ചു.

അന്യ നാടും നാട്ടുകാരും ആണെങ്കിലും ഞങ്ങൾക്കത് അനുഭവപ്പെട്ടതേയില്ല. മാത്രമല്ല എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റാഫ് ആണെന്നറിഞ്ഞ് പ്രത്യേക പരിഗണന ലഭിക്കുകയും ചെയ്തു. അങ്ങനെ പാലക്കാട്ടെ എന്റെ ആദ്യ നോമ്പ് തുറ അതീവ ഹൃദ്യമായി. ദൈവത്തിന് സ്തുതി.

1 comments:

Areekkodan | അരീക്കോടന്‍ said...

ദൈവത്തിന് സ്തുതി.

Post a Comment

നന്ദി....വീണ്ടും വരിക