Pages

Thursday, April 21, 2022

ശിലാവാടിക ഉദ്യാനം

പാലക്കാട് കോട്ടക്ക് സമീപമുള്ള ചിൽഡ്രൻസ് പാർക്കും ശിലാവാടിക എന്ന ഉദ്യാനവും ഞാൻ ആദ്യമായിട്ടാണ് സന്ദർശിക്കുന്നത്. കോട്ടയിൽ പോകുന്നതും ആദ്യമായതിനാലാവും ഇതിനെപ്പറ്റി നേരത്തെ അറിയാതിരുന്നത്. പാർക്കിന്റെ മുന്നിലെ കൗണ്ടറിൽ എത്തിയപ്പോഴാണ് അവിടെയും പ്രവേശന ഫീസ് ഉള്ളതായി അറിഞ്ഞത്.കുട്ടികൾക്ക് വേണ്ടിയാണെങ്കിലും മുതിർന്നവർക്ക് ഇരുപത്തഞ്ച് രൂപയും കുട്ടികൾക്ക് 15 രൂപയും ആണ് ഫീസ്.

പാർക്കിനകത്തേക്ക് കയറുന്ന കൂടുതൽ പേരും കുട്ടിപ്രായം കഴിഞ്ഞ് യുവത്വത്തിൽ എത്തിയവരായിരുന്നു. ആരുടെയും കൂടെ കുട്ടികളെ കണ്ടില്ലെങ്കിലും പലരുടെയും കൂടെ പെൺകുട്ടികളെ കണ്ടിരുന്നു.ശിലാവാടിക എന്ന 'മഹാസംഭവം' ഉള്ളതിനാലാവും ഇവരൊക്കെ ഇതിനകത്ത് കയറുന്നത് എന്നായിരുന്നു ഞാൻ ധരിച്ചത്. ശിലാവാടിക എന്ന പദം പോലും ഞാൻ അന്നാണ് ആദ്യമായി കേട്ടത്.ഇംഗ്ലീഷിൽ  എഴുതിയതിനാൽ ഞാൻ ആ പേര് വായിച്ചത് തന്നെ മറ്റെന്തോ ആയിട്ടായിരുന്നു.

പാർക്കിൽ പ്രവേശിച്ച ഉടനെ തന്നെ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്ന നിരവധി റൈഡുകളാണ് കാണാൻ കഴിയുക. സീസോയും ഊഞ്ഞാലും ഉതിരാം പാലവും വട്ടം കറക്കിയും എല്ലാം, കുടുംബ സമേതം വന്നവർ ആസ്വദിക്കുന്നുണ്ട്.ഞാനും എന്റെ ചെറിയ രണ്ട് മക്കളെയും സ്വതന്ത്രരാക്കി വിട്ട് അതിലെല്ലാം കയറി മറിയാൻ പറഞ്ഞു.കിട്ടിയ അനുവാദം മുതലെടുത്ത്, തിരക്ക് കുറഞ്ഞതും അവർക്ക് കഴിയുന്നതുമായ എല്ലാ റൈഡുകളിലും അവർ കയറിയിറങ്ങി ശരിക്കും ആസ്വദിച്ചു.

പാർക്കിന്റെ മറ്റു ഭാഗങ്ങൾ കാണുക എന്ന ലക്ഷ്യത്തോടെ ഞാനും കുടുംബവും മുന്നോട്ട് നീങ്ങി.ശിലാവാടിക എന്നൊരു ചൂണ്ടുപലക കണ്ട് ഞാൻ അങ്ങോട്ട് തിരിഞ്ഞു.അവിടെ കണ്ട ജീവനക്കാരനോട് ഞാൻ ഈ പേരിനെപ്പറ്റി ചോദിച്ചു. നാലഞ്ച് ശിൽപങ്ങളും ഒരു ഉദ്യാനവും ആണ് അതിനകത്ത് എന്ന് അയാൾ പറഞ്ഞു.

കുട്ടികളെയും കൊണ്ട് ഒരിക്കലും കയറാൻ പാടില്ലാത്ത ഒരു സ്ഥലത്താണ് എത്തിയതെന്ന് അല്പം മുമ്പോട്ട് നീങ്ങിയപ്പോൾ തന്നെ എനിക്ക് മനസ്സിലായി. ഉദ്യാനത്തിന് അതിരിടുന്ന മരങ്ങളുടെ ചുവട്ടിലെല്ലാം ശിൽപം കണക്കെ പുറം തിരിഞ്ഞ് നിൽക്കുന്ന യുവാക്കൾ! എല്ലാവരും ബദ്ധ ആലിംഗനത്തിലാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.ചില മരത്തിന്റെ ചുവട്ടിൽ  കുട ചൂടി തിരിഞ്ഞ് ഇരിക്കുന്നവരുണ്ട്.അവർ അൽപം മറഞ്ഞ് ചെയ്യുന്നു എന്ന് മാത്രം. എല്ലാ തണലിലും സീറ്റിലും ജോഡികളുടെ പ്രണയ ലീലകൾ മാത്രമായിരുന്നു കണ്ടത്.

പ്രവേശന കൗണ്ടറിൽ കണ്ട യുവാക്കളുടെ തിരക്ക് എന്ത് കൊണ്ട് എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്.കുടുംബ സമേതം ,കൂടുതൽ സമയം അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് തിരിച്ചറിഞ്ഞതിനാൽ ഞങ്ങൾ പാർക്കിന് പുറത്തിറങ്ങി. പാലക്കാടിന്റെ ചൂട് അലോസരപ്പെടുത്താൻ തുടങ്ങിയതിനാൽ  ഞങ്ങൾ നാട്ടിലേക്ക് തന്നെ മടങ്ങി.

1 comments:

Areekkodan | അരീക്കോടന്‍ said...

കുടുംബ സമേതം ,കൂടുതൽ സമയം അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് തിരിച്ചറിഞ്ഞതിനാൽ ഞങ്ങൾ പാർക്കിന് പുറത്തിറങ്ങി.

Post a Comment

നന്ദി....വീണ്ടും വരിക