Pages

Saturday, January 14, 2023

ഡൽഹി ടൂറിസം

ആറ് ദിവസത്തെ കാശ്മീർ സന്ദർശനം കഴിഞ്ഞ് പാനിപ്പത്തിലൂടെ പത്ത് മണിയോടെ ഞങ്ങൾ ന്യൂഡൽഹിയിലെത്തി. നാട്ടിലേക്കുള്ള ട്രെയിൻ വൈകിട്ടായതിനാൽ ഡൽഹി ഒന്ന് കറങ്ങാം എന്നായിരുന്നു പദ്ധതി. പക്ഷേ ആർക്കും അതിന് താല്പര്യം ഇല്ലാത്തതിനാൽ വീണ്ടും റഈസിന്റെ വീട്ടിലേക്ക് തിരിക്കാനും അവിടെ അല്പനേരം വിശ്രമിക്കാനും തീരുമാനിച്ചു. 

ടാക്സി വിളിക്കാനായി പഹാഡ്ഗഞ്ച് സൈഡിലേക്കുള്ള കവാടത്തിലൂടെ പുറത്തിറങ്ങിയ എന്റെ കണ്ണിൽ ഡൽഹി ടൂറിസത്തിന്റെ ആ ചെറിയ വാതിൽ എങ്ങനെയോ പതിഞ്ഞു.വാതിലിന് പുറത്ത് ഏതാനും ചില ബ്രോഷറുകൾ വെയിൽ കൊണ്ട് നരച്ച് കിടക്കുന്നതും ഞാൻ ശ്രദ്ധിച്ചു. സൗജന്യമായി ലഭിക്കുന്ന ടൂറിസ്റ്റ് ഇൻഫർമേഷൻ ബ്രോഷറുകൾ ശേഖരിക്കുന്നത് എന്റെ ഒരു ഹോബിയാണ്. ബേപ്പൂർ ഫെസ്റ്റിൽ നിന്ന് കിട്ടിയ കേരള ടൂറിസം ബ്രോഷറുകൾ പല വിവരങ്ങളും സ്വായത്തമാക്കാനും കൈമാറാനും എന്നെ സഹായിച്ചിട്ടുണ്ട്. 

ബ്രോഷറുകൾ എടുക്കാനായി ഞാൻ അതിനടുത്തേക്ക് ചെന്നപ്പോഴാണ് ആ ഇടുങ്ങിയ വാതിലിനടുത്ത് തടിച്ച ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടത്. ഒരു പുഞ്ചിരിയോടെ അവർ എന്നെ അകത്തേക്ക് ക്ഷണിച്ചു. അൽപമകലെ കാത്തിരുന്ന കുടുംബാംഗങ്ങൾക്ക് ഇവിടെയുണ്ട് എന്നൊരു സിഗ്നൽ നൽകി ഞാൻ .ആ മുറിയിലേക്ക് കയറി. ഞാൻ കേരളത്തിൽ നിന്നാണ് എന്ന് പറഞ്ഞതോടെ ആ സ്ത്രീയുടെ മുഖത്ത് ഒരു പൂർണ്ണ ചന്ദ്രൻ വിരിഞ്ഞു.എന്റെ മുഖത്ത് അതിന്റെ നിലാവും വെട്ടിത്തിളങ്ങി.

ഡൽഹിയിലെ വിവിധ ടൂറിസ്റ്റ് അട്രാക്ഷനുകൾ അറിയാമായിരുന്നെങ്കിലും ഞാൻ അവയെപ്പറ്റി ഹിന്ദിയിൽ തന്നെ വെറുതെ ചോദിച്ചു. ഡൽഹി മുഴുവൻ കറങ്ങാൻ കുറഞ്ഞ നിരക്കിൽ ടാക്സി ഏർപ്പാടാക്കിത്തരാം എന്ന് പറഞ്ഞപ്പോൾ ഞാൻ ഒറ്റക്കല്ല കൂടെ ഒരു സംഘം ഉണ്ടെന്നും അവർ പുറത്ത് നിൽക്കുന്നുണ്ട് എന്നും ഞാൻ പറഞ്ഞു. ആ മുറിക്കകത്ത് ഒട്ടും സ്ഥലമില്ലെങ്കിലും അവരെ എല്ലാം അങ്ങോട്ട് വിളിക്കാൻ എന്നെ നിർബന്ധിച്ചു. കൂട്ടത്തിലെ ഏറ്റവും ചെറിയ രണ്ട് മക്കളെ വിളിച്ച് തൽക്കാലം ഞാൻ അവരെ തൃപ്തിപ്പെടുത്തി. കുട്ടികൾക്കും എനിക്കും മിഠായി തന്ന് അവർ സ്വീകരിച്ചു.

മൃദുല ഠാക്കൂർ എന്നാണ് പേരെന്നും ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ ആണെന്നും അവർ സ്വയം പരിചയപ്പെടുത്തി.ശേഷം നരച്ച ബ്രോഷറുകളിൽ നിന്ന് താരതമ്യേന നല്ലതെന്ന് തോന്നുന്ന ചിലത് എടുത്ത് എനിക്ക് തന്നു. അവരുടെ  വിവരണത്തെപ്പറ്റി ഒരു ഫീഡ്ബാക്ക്  നൽകാനും ആവശ്യപ്പെട്ടു.

ഡൽഹിയിൽ ഞാൻ വരുന്നത് എട്ടാം തവണയാണെന്നും കഴിഞ്ഞ വർഷവും വന്നിരുന്നു എന്നും അറിയിച്ചപ്പോൾ അവർക്ക് സന്തോഷമായി. രാഷ്ട്രപതിയിൽ നിന്നും അവാർഡ് സ്വീകരിക്കുന്ന ഫോട്ടോ കൂടി കാണിച്ചതോടെ അവരുടെ വാ പിളർന്നു. അവർക്കായി പോലീസ് കൊണ്ടു കൊടുത്ത ഭക്ഷണം കഴിക്കാൻ എന്നെയും ക്ഷണിച്ചു. ഞാനത് സ്നേഹപൂർവ്വം നിരസിച്ചു.

ഡൽഹിയിൽ ഇനി വരുമ്പോഴും വിളിക്കണമെന്നും സുഹൃത്തുക്കളോടും പറയണമെന്നും പറഞ്ഞു കൊണ്ട് അവരുടെ നമ്പർ തന്നു. എന്റെ പൂർണ്ണ മേൽ വിലാസവും അവർ എഴുതി വാങ്ങി. സുപ്രഭാതവും ശുഭദിനാശംസകളും നേർന്നുകൊണ്ട് ആ ബന്ധം ഇപ്പോഴും നിലനിൽക്കുന്നു.


1 comments:

Areekkodan | അരീക്കോടന്‍ said...

മൃദുല ഠാക്കൂർ എന്നാണ് പേരെന്നും ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ ആണെന്നും അവർ സ്വയം പരിചയപ്പെടുത്തി

Post a Comment

നന്ദി....വീണ്ടും വരിക