Pages

Friday, January 27, 2023

സൌഹൃദം പൂക്കുന്ന വഴികൾ - 18

ബാല്യകാലത്തേക്ക് ഒരു യാത്ര പോകണമെങ്കിൽ അന്നത്തെ ചില കഥകൾ ഓർത്തെടുക്കേണ്ടി വരും. അല്ലെങ്കിൽ അന്ന് ചിരപരിചിതമായിരുന്ന ചില സാധനങ്ങളുടെ ചിത്രങ്ങൾ കണ്ടാലും മതിയാകും. എന്നാൽ കലാലയ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ പ്രസ്തുത കലാലയത്തിന്റെ ഗേറ്റ് കണ്ടാൽ മതിയാകും. അതല്ലെങ്കിൽ ഒരു സഹപാഠി സംഗമം നടത്തിയാലും മതി.

1992-ലാണ് വിദ്യാർത്ഥി എന്ന ലേബലിൽ ഞാൻ ഫാറൂഖ് കോളേജിന്റെ പടികൾ ഇറങ്ങിപ്പോന്നത്. പിന്നീട് ഒരു രക്ഷിതാവ് എന്ന നിലയിലും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എന്ന നിലയിലും ആ കാമ്പസിൽ കാലുകുത്തിയിട്ടുണ്ട്. വിദ്യാർത്ഥി കാലഘട്ടത്തിലെ ഓർമ്മകൾ പുതുക്കാൻ അന്ന് ഒപ്പം പഠിച്ച ആരെയെങ്കിലും ഒക്കെ സന്ദർശിക്കുകയോ കിട്ടാവുന്ന അത്ര സഹപാഠികളെ വിളിച്ച് കൂട്ടി ഒരിടത്ത് ഒന്ന് കൂടുകയോ ആയിരുന്നു പതിവ്. എന്നാൽ കേരളം കണ്ട രണ്ട് മഹാ പ്രളയങ്ങളും, ശേഷം ലോകം തന്നെ വിറങ്ങലിച്ച് നിന്ന കോവിഡ് മഹാമാരിയും ഇതെല്ലാം തടസ്സപ്പെടുത്തി.

2018 ൽ മാനാഞ്ചിറ സ്ക്വയറിൽ ആയിരുന്നു ഞങ്ങളുടെ ബിരുദ ക്ലാസിന്റെ അവൈലബിൾ അംഗങ്ങളുടെ ലാസ്റ്റ് മീറ്റ്.അതിന് ശേഷം, പലരുടെയും കണക്കിലും ഡയറിയിലും ഇല്ലാത്ത രണ്ട് വർഷം കൊഴിഞ്ഞു പോയി.പിന്നെയും രണ്ട് വർഷം കൂടി   കഴിഞ്ഞപ്പോൾ ഒരു ഒത്തുകൂടൽ ആലോചന നടന്നു, ബട്ട് പ്രാക്ടിക്കൽ ആയില്ല.അതിനാൽ അടുത്ത ആലോചന വന്ന ഉടനെ അത് പ്രാക്ടിക്കലും ആക്കി.

1992 ൽ ബിരുദം നേടിയ ശേഷം ഒരു സംഗമത്തിലും പങ്കെടുക്കാൻ കഴിയാതിരുന്ന കല്ലായിക്കാരി ഹസീന, ദുബായിയിൽ നിന്നും ലാന്റ് ചെയ്തിട്ടുണ്ട് എന്ന വിവരം കിട്ടി നാലാം ദിവസം തന്നെ ഒരു ഒത്തുചേരൽ സംഘടിപ്പിച്ചു കൊണ്ട് ഇത്തവണത്തെ റിപബ്ലിക് ദിന അവധി എല്ലാവരും കൂടി ഗംഭീരമാക്കി. കോഴിക്കോട് ഗോകുലം മാളിൽ നടന്ന ഒത്തുചേരലിൽ പങ്കെടുക്കാൻ സർപ്രൈസ് ആയി ഇത്തവണ എത്തിയത് കോയമ്പത്തൂരിൽ താമസമാക്കിയ റഹ്മത്തുന്നീസ ആയിരുന്നു.

ഫാറൂഖ് കോളേജിലെ വിവിധ ഓർമ്മകളും അദ്ധ്യാപകരോടുള്ള ചോദ്യങ്ങളും സമര ദിവസങ്ങളിലെ നേരമ്പോക്കുകളും എല്ലാം ഒരിക്കൽ കൂടി ഓർമ്മയിലൂടെ തിരതല്ലി വന്നു.പന്ത്രണ്ടരക്ക് തുടങ്ങിയ ഓർമ്മകളുടെ വേലിയേറ്റത്തിനിടക്ക് ആമാശയത്തിന്റെ ആവശ്യങ്ങളും നിറവേറ്റി.വൈകിട്ട് നാലരയ്ക്ക്, അനിവാര്യമായ വേർപിരിയൽ എല്ലാവരിലും സങ്കടം പരത്തിയെങ്കിലും ഇനിയും ഒത്തുകൂടാം എന്ന മോഹത്തിൽ അത് ഒതുക്കി.

അന്ന് വൈകിട്ട് തന്നെ യാദൃശ്ചികമായി വിളിക്കപ്പെട്ട ഫാറൂഖ് കോളേജിലെ പഴയ കലാസാഹിതി അംഗങ്ങളുടെ ഒരു മീററിംഗും ഹോട്ടൽ അളകാപുരിയിൽ വിളിച്ച് ചേർത്തിരുന്നു.എൻ്റെ നോവലിന് അവതാരിക എഴുതിയ എൻ.പി ഹാഫിസ് മുഹമ്മദ് സാർ,ഒടിയൻ സിനിമയുടെ തിരക്കഥാകൃത്ത് നരേന്ദ്രവർമ്മ,കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുരേഷ് ഒ .പി തുടങ്ങിയവർ പങ്കെടുത്ത ആ യോഗവും ഓർമ്മകളിൽ പല ചിത്രങ്ങളെയും വീണ്ടും വരച്ചു. 

സുഹൃത്ത് വലയം ഒരു ദിവസത്തെ എങ്ങനെയൊക്കെ ഊർജ്ജം നിറക്കുന്നു എന്നത് അനുഭവിച്ചറിഞ്ഞ ഒരു ദിവസമായി ഞാൻ ഈ ജനുവരി 26 നെ ഡയറിയിൽ രേഖപ്പെടുത്തുന്നു.

2 comments:

Areekkodan | അരീക്കോടന്‍ said...

സുഹൃത്ത് വലയം ഒരു ദിവസത്തെ എങ്ങനെയൊക്കെ ഊർജ്ജം നിറക്കുന്നു എന്നത് അനുഭവിച്ചറിഞ്ഞ ഒരു ദിവസമായി ഞാൻ ഈ ജനുവരി 26 നെ ഡയറിയിൽ രേഖപ്പെടുത്തുന്നു.

Q said...

Some very good memories. Thanks for sharing the thoughts

Post a Comment

നന്ദി....വീണ്ടും വരിക