Pages

Tuesday, February 06, 2024

ഐ ലവ് ഗുൽമാർഗ്ഗ് (വിൻ്റർ ഇൻ കാശ്മീർ - 12)

 Part 11 : മഞ്ഞിൽ വിരിഞ്ഞ പൂക്കൾ

മഞ്ഞ് തീർന്നതോ അതല്ല പാറയിൽ തങ്ങിയതോ എന്നറിയില്ല, സ്ലെഡ്ജ് നിന്നു. ഞാൻ പതുക്കെ അതിൽ നിന്ന് എണീറ്റു. ഇരു കാലുകളുടെയും തുടഭാഗത്ത് നിന്ന് ഒരു വേദന  അനുഭവപ്പെടുന്നുണ്ട്. ബൂട്ടിനുള്ളിലെ വിരലുകളിൽ നിന്നും എന്തൊക്കെയോ അസ്വസ്ഥതകൾ ഉടലെടുക്കുന്നുണ്ട്. മുന്നോട്ട് നടക്കാൻ ശ്രമിച്ചപ്പോൾ കാല് എൻ്റെ കൂടെ പോരാൻ സമ്മതിക്കുന്നില്ല എന്ന് മനസ്സിലായി.

" കൈസാ ഹേ സാബ് ?"  സ്ലെഡ്ജ് ഉടമ എന്റെ അടുത്തേക്ക് വന്നു ചോദിച്ചു.

"ഒലക്കേട മൂട് " 

"ക്യാ...?"

"ഒലക്കേട മൂട് ന്ന്." ഞാൻ ഒന്ന് കൂടി കനപ്പിച്ച് പറഞ്ഞു.

" മസാ ഹേ ന ?"

" മസാ....തേങ്ങാക്കൊലയാ....."

"ആപ് ബാക്കി ലോഗോം സെ ഭീ ബതാവോ...."

"സരൂർ..." 

എല്ലാവരും ഇപ്പോ തിക്കിത്തിരക്കി ഓടി എത്തും എന്നായിരുന്നു അവൻ്റെ പ്രതീക്ഷ. എൻ്റെ അഭിപ്രായം ഞാൻ അവൻ്റെ ചെവിയിൽ ഒന്ന് കൂടി കേൾപ്പിച്ചു കൊടുത്തു. ഒരു ഇളിഭ്യച്ചിരിയോടെ അവൻ സ്ലെഡ്ജ് വലിച്ച് മുന്നോട്ട് നീങ്ങി.

"ബദറുത്താ.... ഒന്ന് കയറി നോക്കുന്നോ?" ഞാൻ ബദറുത്തായോട് ചോദിച്ചു.

"നോ..." 

" ഒറ്റക്ക് കയറണ്ട ... അവനെ കൂടി ഇരുത്തി ഒന്ന് റൈഡ് ചെയ്ത് നോക്കൂ ...''

"ഇൻ ദിസ് ഏജ്?"

"വയസ്സോ... അറുപതിലെത്തിയ യുവതിക്കോ ?" 

" ഒ.കെ.... ദെൻ കാൻ ട്രൈ"

അങ്ങനെ മുന്നിൽ ഉടമയും പിന്നിൽ ബദറുത്തയും ഇരുന്ന് മഞ്ഞിലൂടെ ഊർന്നിറങ്ങി. ജീവിതത്തിലാദ്യമായി സ്ലെഡ്ജിൽ സഞ്ചരിച്ചതിൻ്റെ ആത്മവിശ്വാസം ബദറുത്തയുടെ മുഖത്ത് പൂനിലാവ് പരത്തി.

ഞാനും സത്യൻ മാഷും മഞ്ഞു മലയിലേക്ക് ഒന്ന് കയറി നോക്കാൻ തീരുമാനിച്ചു. കാണുന്ന പോലെ അതത്ര എളുപ്പമല്ലെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. നാലഞ്ച് സ്റ്റെപ്പ് വച്ചപ്പഴേക്കും എൻ്റെ കാൽ തെന്നി. പെട്ടെന്ന് ഇരുന്നതിനാൽ വീണില്ല. എത്തിയ അത്രയും മുകളിൽ നിന്ന് മഞ്ഞിൽ പതിഞ്ഞിരുന്ന് ഞാൻ സ്ലൈഡ് ചെയ്തു. പുഴവക്കത്തെ എൽ.പി. സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ട്രൗസറിട്ട് മണലിൽ ഇരുന്ന് ഊർന്നിറങ്ങിയ കാലം പെട്ടെന്ന് ഓർമ്മയിൽ മിന്നി മറഞ്ഞു. അത്രയും ദൂരം മഞ്ഞിൽ ഇരുന്ന് നിരങ്ങിയിട്ടും പാൻ്റിൽ ഒരു നനവ് പോലും അനുഭവപ്പെടാതിരുന്നത് എന്നെ അത്ഭുതപ്പെടുത്തി.

കയ്യിലണിഞ്ഞ ഗ്ലൗസ് ഊരി ഞാൻ അല്പം മഞ്ഞ് വാരി നോക്കി. ആദ്യം വലിയ തണുപ്പൊന്നും തോന്നിയില്ല. ഒരു ആവേശത്തിൽ ഞാൻ വീണ്ടും വീണ്ടും മഞ്ഞ് വാരി മുകളിലേക്കെറിഞ്ഞ് കൊണ്ടിരുന്നു. പെട്ടെന്ന് എനിക്ക് കൈ മരവിക്കുന്നതായി തോന്നി.അൽപം അകലെയായി മഞ്ഞിൽ ആരോ കത്തിച്ച അല്പം വിറകു കൊള്ളികൾ പുകഞ്ഞ് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഞാൻ വേഗം അങ്ങോട്ടോടി.കൈ രണ്ടും തീയ്ക്ക് മുകളിൽ കാണിച്ച് നന്നായി തിരുമ്മി. കൈ പൂർവ്വ സ്ഥിതിയിലായതോടെ ഞാൻ വീണ്ടും മഞ്ഞിലേക്ക് നീങ്ങി.

"സാർ... ചായ് ചാഹ്തെ ..." സ്നേഹപൂർണ്ണമായ ഒരു വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി.

 മെലിഞ്ഞുണങ്ങിയ ഒരാൾ പുകക്കറയുള്ള പല്ലും കാട്ടി ചിരിച്ച് നിൽക്കുന്നു. അയാളുടെ  ഒരു കയ്യിൽ ഫ്ലാസ്കും മറ്റേ കയ്യിൽ ഒരു സഞ്ചിയും ഉണ്ട്. സഞ്ചി പിടിച്ച കയ്യിലെ വിരലുകൾക്കിടയിൽ ഒരു സിഗരറ്റും പുകയുന്നുണ്ട്. ആ കൊടും തണുപ്പിൽ ഒരു ചായ വളരെ ആവശ്യമായിരുന്നതിനാൽ ഞാൻ സത്യൻ മാഷെ നോക്കി.

"കിത് ന ഹേ?" 

"തീസ് റുപയേ...."

"എക് ചായ് കൊ തീസ്?" 

"ഹാം സാബ്... ബഹുത് ദൂർ സെ ആതാ ഹെ.... ഇസ് ഡണ്ട മേം ..."

"ഇസ് മേം ക്യാ ഹെ ?" കയ്യിലെ സഞ്ചിയിൽ തിന്നാനുള്ള വല്ലതും ആണെന്ന ധാരണയിൽ ഞാൻ ചോദിച്ചു.

"യെ ... ചായ് പീനെ കെ ബാദ് കപ് ഡാൽനെ കെലിയേ..."

"ഫിർ ഇസ്തെമാൽ കർനെ കോ?" വീണ്ടും ഉപയോഗിക്കുന്നുണ്ടോ എന്നറിയാൻ ഞാൻ ചോദിച്ചു.

"നഹീം സാബ്... ടുകഡാ ടുകഡാ കർതെ ഹെ... ആപ് ദേഖൊ....യഹാം വഹാം ഡാലൊ മത്... " അയാൾ സഞ്ചി തുറന്ന് കാണിച്ചു.

"ആപ് ക നാം..?" 

"മുഹമ്മദ് റംസാൻ ..... " 

പുറമേക്ക് ഒരു വൃത്തിയും തോന്നാത്ത ഒരു മനുഷ്യൻ അയാൾ ഉണ്ടാക്കുന്ന വേസ്റ്റ് നിർമ്മാർജ്ജനം ചെയ്യാൻ കാണിക്കുന്ന ശുശ്കാന്തിക്ക് മുന്നിൽ, വൃത്തിയിൽ മുമ്പിൽ നിൽക്കുന്ന മലയാളിയായ ഞാൻ തലകുനിച്ചു. അയാൾ പറഞ്ഞതിലും കൂടുതൽ വില കൊടുത്ത് ചായ വാങ്ങിക്കുടിച്ച് ഞങ്ങൾ റംസാനോടുള്ള ആദരവ് പ്രകടിപ്പിച്ചു.

ചായ കുടിച്ച ആവേശത്തിൽ ഞങ്ങൾ വീണ്ടും ഐസിലേക്ക് നീങ്ങി. തണുത്തുറഞ്ഞ ഹിമാലയ സാനുക്കളിൽ തപസ്സിരിക്കെ ചിലർക്ക് ബോധോദയമുണ്ടായ ചരിത്രം കേട്ടത് കൊണ്ടാണോ എന്നറിയില്ല, പടർന്ന് പന്തലിച്ച് നിൽക്കുന്ന ഒരു മരം കണ്ടപ്പോൾ അൽപനേരം ധ്യാനത്തിലിരിക്കാൻ സത്യൻ മാഷിന് ഒരാഗ്രഹമുദിച്ചു. മാഷ് ആ മരത്തിൻ്റെ തണലിൽ പോയി ഇരുന്നു.മൂട് നനഞ്ഞ് തണുക്കാൻ തുടങ്ങിയപ്പോൾ മഞ്ഞിന് എന്നും തണുപ്പ് തന്നെയാണെന്ന ബോധോദയം ഉണ്ടായി എഴുന്നേറ്റ് പോന്നു. 

എല്ലാം കണ്ടും ആസ്വദിച്ചും കഴിഞ്ഞ് താഴെ ഞങ്ങൾ തിരിച്ചെത്തുമ്പോൾ സമയം വൈകിട്ട് അഞ്ചര മണിയായിരുന്നു. ഇഷ്ഫാഖിൻ്റെ വീട്ടിൽ ഒരിക്കൽ കൂടി പോവുക എന്ന എൻ്റെ ആഗ്രഹം നടക്കില്ല എന്ന് ബോധ്യമായതിനാൽ ഞാൻ ഇഷ്ഫാഖിനെ വിളിച്ചു. ടാംഗ് മാർഗ്ഗിൽ കാത്ത് നിന്ന അവൻ എനിക്കായി കരുതിയ ആപ്പിൾ തൈയും സ്ട്രോബറി തൈകളും കൈമാറി. ഇനി കേരളത്തിൽ വച്ച് കാണാം എന്ന പ്രതീക്ഷയോടെ ഞങ്ങൾ ഇഷ്ഫാഖിനോടും ഗുൽമാർഗ്ഗിനോടും വിടപറഞ്ഞു. അപ്പോഴും എൻ്റെ മനസ്സ് മന്ത്രിച്ചു - ഐ ലവ് ഗുൽമാർഗ്ഗ് !


Part 13: ഹസ്രത്ത് ബാൽ പള്ളിയിൽ


1 comments:

Areekkodan | അരീക്കോടന്‍ said...

കൈ പൂർവ്വ സ്ഥിതിയിലായതോടെ ഞാൻ വീണ്ടും മഞ്ഞിലേക്ക് നീങ്ങി.

Post a Comment

നന്ദി....വീണ്ടും വരിക